ആ അമ്മയുടെ ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. നൊന്തുപൊറ്റ പൊന്നോമനകള്‍ കാമഭ്രാന്തന്മാരാല്‍ പിച്ചിച്ചീന്തി എറിയപ്പെട്ടത് നേരില്‍ കാണേണ്ടിവന്നവള്‍.
വാളയാറിലെ മാതൃവിലാപം കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലക്കുകയാണ്. സമ്പൂര്‍ണ സാക്ഷരമെന്നും പ്രബുദ്ധമെന്നും നവോത്ഥാനത്തിന്റെ നാടെന്നും വീമ്പുപറയുന്ന ഇവിടെ എന്തൊരു പൈശാചികമായ അനീതിയാണ് നടക്കുന്നത്?
സ്വന്തം മകള്‍, അതും കേവലം പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള ബാലിക പീഡിപ്പിക്കപ്പെട്ടത് നേരില്‍ കണ്ട ഒരമ്മയുടെ സാക്ഷിമൊഴിക്ക് പുല്ല്‌വില കല്‍പിച്ച പോലീസും കോടതിയും! ഇപ്പോഴും നാം പറയുകയാണ് ഇത് ദൈവത്തിന്റെ സ്വന്തം നാടെന്ന്!
പാലക്കാട് ജില്ലയില്‍ വാളയാറില്‍ അട്ടപ്പള്ളം ശെല്‍വപുരത്ത് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പരിതാപകരമായ ജീവിത സാഹചര്യത്തില്‍ മണ്‍കട്ട പടുത്തുകെട്ടിയ ‘ഒറ്റമുറി’ ക്കൂരയില്‍ കഴിയുന്ന ദളിത് കുടുംബം. കുഞ്ഞുനാളിലെതന്നെ അച്ഛന്‍ നഷ്ടപ്പെട്ട ഒമ്പതും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍. ഒപ്പം അമ്മയും രോഗബാധിതനായ രണ്ടാനച്ഛനും. പ്രാരാബ്ധങ്ങള്‍ക്കിടയിലും ജീവിതത്തിന്റെ പച്ചപ്പ് തേടുകയായിരുന്നു അവര്‍.
കുഞ്ഞുവയറുനിറയെ ഉണ്ണാനില്ലാത്തവര്‍, ഇഷ്ടമുള്ള ഒരു പുതുവസ്ത്രം ധരിക്കാനില്ലാത്തവര്‍, ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുകീഴില്‍ മണ്‍തറയില്‍ അന്തിയുറങ്ങുന്നവര്‍, ആഘോഷങ്ങളും ആരവങ്ങളുമില്ലാത്തവര്‍. നിറം മങ്ങിയതെങ്കിലും ജീവിതം അവരുടെയും അവകാശമാണല്ലോ? ജനിച്ചുപോയില്ലേ?
നമ്മുടെ കേട്ടറിവില്‍ സമാനതകളില്ലാത്ത ദുര്‍വിധി നേരിട്ടവരാണ് വാളയാറിലെ ആ രണ്ട് ബാലികമാര്‍. ഒരു പറ്റം കാമമൃഗങ്ങളാല്‍ നിരന്തരം വേട്ടയാടപ്പെട്ടവരായിരുന്നു അവരെന്ന് ലോകം അറിയുന്നത് രണ്ടുപേരുടെയും ദാരുണമായ അന്ത്യത്തിന് ശേഷം.
മകള്‍ പീഡിപ്പിക്കപ്പെടുന്നത് നിസ്സഹായയായി കണ്ടുനില്‍ക്കേണ്ടിവന്നു അമ്മയ്ക്ക്. ആരാണത് ചെയ്തതെന്ന ചോദ്യത്തിന് ഉത്തരമുണ്ടവര്‍ക്ക്. അരിവാള്‍ ചുറ്റിക പാര്‍ട്ടിക്കാര്‍! അവര്‍ തന്നെയാണല്ലോ ഭരണക്കാരും.
നിരന്തരവും ക്രൂരവുമായ പീഡനങ്ങള്‍ക്കൊടുവിലാണ് പതിമൂന്ന് വയസ്സുകാരി മരണപ്പെടുന്നത്. വീട്ടില്‍ ആളില്ലാതിരുന്ന ഒരു ദിനം അവള്‍ മുറിക്കുള്ളില്‍ ഉത്തരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍കിടക്കുകയായിരുന്നത്രെ! അവളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമായെന്നും ആത്മഹത്യക്ക് സാധ്യതയില്ലെന്നും പറഞ്ഞിരുന്നു. കേസന്വേഷിച്ച പോലീസ്, അതിന് നേതൃത്വം നല്‍കിയ ഡി.വൈ.എസ്.പി. തയ്യാറാക്കി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പക്ഷേ, അവള്‍ ആ കുഞ്ഞു സഹോദരി നടത്തിയത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണത്രെ! മരണം ആത്മഹത്യയും!
ചേച്ചി മരണപ്പെട്ട വീട്ടിലേക്ക് ആദ്യമെത്തിയത് ഒമ്പത് വയസ്സുള്ള കുഞ്ഞനിയത്തി. അപ്പോള്‍ മുറിയില്‍ നിന്നും മുഖം മറച്ച് രണ്ടുപേര്‍ പോകുന്നത് അവള്‍ കണ്ടുവത്രെ. അതവള്‍ പറയുകയും ചെയ്തു. അതുകൊണ്ടായിരിക്കാം പിന്നീട് അമ്പത്തിരണ്ടാം നാളില്‍ അതേ വീടിന്റെ ഉത്തരത്തില്‍ അവളും കെട്ടിത്തൂക്കപ്പെട്ടു! അതും ആത്മഹത്യയായി!
ബാല്യംവിട്ടുമാറാത്ത ആ കൊച്ചു സഹോദരിമാരെ ലൈംഗികവേഴ്ചക്ക് വിധേയമാക്കി എന്നതായിരുന്നു പ്രതികളില്‍ ചുമത്തിയ കുറ്റം. അന്ന് അറസ്റ്റു ചെയ്യപ്പെട്ട മൂന്ന് പേരെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരിക്കുന്നത്.
വാളയാര്‍ സഹോദരിമാരെ പീഡിപ്പിച്ച പ്രതികളും അവര്‍ക്ക് സഹായം നല്‍കിയവരും സ്ഥലത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരാണെന്ന് പറഞ്ഞത് അമ്മയും അയല്‍പക്കക്കാരുമാണ്. പ്രതികള്‍ യുവജന വിപ്ലവപ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകര്‍. അവര്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയത് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍, പ്രതികളിലൊരാള്‍ക്ക് വേണ്ടി കേസ് വാദിച്ച വക്കീല്‍ പിന്നീട് പാലക്കാട് ശിശുക്ഷേമസമിതി ചെയര്‍മാന്‍! എത്ര ശാസ്ത്രീയമാണ് നവകേരള നിര്‍മ്മിതി! വാളയാര്‍ പ്രതികള്‍ നിഷ്പ്രയാസം രക്ഷപ്പെട്ടതെങ്ങനെയെന്നറിയാത്തവരുണ്ടെങ്കില്‍ അവര്‍ മന്ദബുദ്ധികള്‍.
അതിക്രൂരമായി വേട്ടയാടപ്പെട്ട പ്രായപൂര്‍ത്തിയെത്താത്ത വാളയാറിലെ ബാലികമാരുടെ ദൂരൂഹമരണമന്വേഷിച്ച് ഉഭയകക്ഷിലൈംഗികബന്ധത്തിന്റെയും ആത്മഹത്യയുടെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടും വിശിഷ്ട സേവാ മെഡലിന് അര്‍ഹരാണ്. അടുത്ത സ്വാതന്ത്ര്യദിനത്തില്‍ അവരുടെ കാക്കി യൂണിഫോമില്‍ ആ ബഹുമതി ചാര്‍ത്തി കൊടുക്കാനുള്ള യോഗ്യത തീര്‍ച്ചയായും ആഭ്യന്തരവകുപ്പു മന്ത്രിക്ക് തന്നെ. നവകേരളനിര്‍മിതിയുടെ രണ്ടാംഘട്ട പ്രഖ്യാപനമാകട്ടെ അത്.
സാധാരണക്കാരന്റെ നികുതിപ്പണം മാസപ്പടിയായി എണ്ണിവാങ്ങി ഔദ്യോഗികാധികാരത്തിന്റെ ഉയരങ്ങളിലിരുന്ന് ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വിടുപണിക്കാരായി മാറിയ, കടുത്ത അനീതിയുടെയും അധര്‍മ്മത്തിന്റെയും ആള്‍രൂപങ്ങളായ ഇവരെ ഈ മണ്ണിലേക്ക് പ്രസവിച്ചിട്ട മാതൃത്വത്തെ കുറിച്ചോര്‍ത്ത് നമുക്ക് സഹതപിക്കാം.
രാഷ്ട്രീയ – ഉദ്യോഗസ്ഥ – ഭരണകൂട കൂട്ടുകെട്ടിന്റെ ദുരന്തമുഖമാണ് വാളയാര്‍. ഈ അവിശുദ്ധബന്ധം ആര്‍ക്കുവേണ്ടിയായിരുന്നുവെന്നത് ഇനിയും വെളിപ്പെടേണ്ട സത്യമാണ്. ഭരണകൂടത്തിന്റെ അറിവോടെ അരിവാള്‍ രാഷ്ട്രീയക്കാരായ പ്രതികളെ സംരക്ഷിക്കാന്‍, അവരെ കുറ്റവിമുക്തരാക്കാന്‍ നിയമത്തെയും തെളിവുകളെയും നോക്കുകുത്തിയാക്കി മാറ്റിയ നിയമപാലക നരാധമന്മാര്‍ തുറുങ്കിലടക്കപ്പെടേണ്ടവരാണ്.
വാളയാറിന് മുന്നില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ നിശ്ശബ്ദരാണ്. അവര്‍ക്ക് പരാതിയോ പ്രതിഷേധമോ ഇല്ല. ഒപ്പുശേഖരണവും കത്തെഴുത്തുമില്ല. പത്രക്കുറിപ്പുകളില്ല. ഭരണകൂടത്തിന്റെ അടുക്കളപ്പുറത്ത് എച്ചിലിനുവേണ്ടി കാത്തുകിടക്കുകയാണവര്‍. ഈ വടക്കുനോക്കി സാംസ്‌കാരിക ശ്വാനന്മാരെയാണ് കേരളത്തില്‍ നിന്നും ആദ്യം ആട്ടിയോടിക്കേണ്ടത്.
വാളയാറില്‍ നമുക്ക് പറയാനുള്ളത് മുഖ്യമന്ത്രിയോടാണ്. അദ്ദേഹമാണല്ലോ ആധുനികകേരളത്തിലെ സ്ത്രീ സംരക്ഷണത്തിന്റെയും സമത്വത്തിന്റെയും നവോത്ഥാന നായകന്‍.
അല്ലയോ ബഹുമാന്യനായ മുഖ്യമന്ത്രീ, അങ്ങയുടെ മകളുടെയും മകന്റെയും മക്കള്‍ക്കൊപ്പം താങ്കള്‍ കളികളിലേര്‍പ്പെടുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്ന മനോഹര നിമിഷങ്ങള്‍ പലപ്പോഴായി മാധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങയുടെ ആ കൊച്ചുമക്കളുടെ പ്രായമാണ് സര്‍ അകാലത്തില്‍ പൊലിഞ്ഞുപോയ വാളയാറിലെ ആ ബാലികമാര്‍ക്കുണ്ടായിരുന്നത്. ഏത് രാഷ്ട്രീയ പിന്‍ബലത്തിലാണോ താങ്കള്‍ അധികാരക്കസേരയിലിരിക്കുന്നത് അതേ രാഷ്ട്രീയ പിന്‍ബലമാണ് വാളയാറിലെ പ്രതികള്‍ക്കും ലഭിച്ചത്. സ്വന്തം കൊച്ചുമക്കളുടെ നിഷ്‌കളങ്കമുഖം കാണുമ്പോള്‍ അങ്ങേയ്ക്ക് വാളയാര്‍ ബാലികമാരെ ഓര്‍ക്കാന്‍ കഴിയുമെങ്കില്‍ കൊടുംപാതകം ചെയ്ത ആ ക്രിമിനലുകളെ, അവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സത്യസന്ധവും നീതിയുക്തവുമായ ഒരന്വേഷണത്തിന് ഉത്തരവിടുക. കേരള പോലീസിനെ മാറ്റി നിര്‍ത്തി സ്വതന്ത്രമായ ഒരു ഏജന്‍സിയെ കൊണ്ട് പുനരന്വേഷണം നടത്തി നീതി നടപ്പാക്കുക.