ഡി.വിനയചന്ദ്രനെക്കുറിച്ച് ഷുക്കൂര്‍ പെടയങ്ങോട്ടും അയ്യപ്പപ്പണിക്കരെക്കുറിച്ചു ശാന്തനും മലയാളം വാരികയുടെ സപ്തംബര്‍ നാലു ലക്കത്തില്‍ രണ്ടു കവിതകള്‍ എഴുതിയിട്ടുണ്ട്. കവികളെ എങ്ങനെ കുറ്റപ്പെടുത്തും? പുതുതായി ഒന്നും പറയാനില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പുതിയ കാലത്തെ കവികളോ കവിതയോ ഒന്നും പരാമര്‍ശിക്കാനും തക്കതായി കാണാത്തതുകൊണ്ടു പഴയതിനെ വീണ്ടും വീണ്ടും പറഞ്ഞ് ആശ്വാസം കൊള്ളുകയാണ് പലരുടേയും പണി. പ്രശസ്തരായിത്തീര്‍ന്നവരെക്കുറിച്ചു വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ഭാഷയ്ക്കും സാഹിത്യത്തിനും ഗുണം ചെയ്യില്ല. പഴയകാല എഴുത്തുകാരില്‍ വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയ നല്ല പല എഴുത്തുകാരുമുണ്ട്. അവരെ ചികഞ്ഞു കണ്ടുപിടിക്കാന്‍ പുതിയകാല സാഹിത്യ പ്രണയികള്‍ ശ്രമിക്കണം. അപ്പോഴേ ഭാഷയും സാഹിത്യവും വളരുകയുള്ളൂ.
സര്‍ഗ്ഗാത്മക കൃതികള്‍ എഴുതുന്നതു മാത്രമല്ല ഭാഷാസംഭാവന. വൈജ്ഞാനിക കൃതികളുടെ രചനയും അനിവാര്യമാണ്. മലയാളത്തില്‍ വൈജ്ഞാനികസാഹിത്യം വേണ്ടത്ര വളര്‍ച്ച പ്രാപിക്കാത്തതു കൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് ഇപ്പോഴും ഇംഗ്ലീഷ് കൃതികളെ ആശ്രയിക്കേണ്ടിവരുന്നത്. സാങ്കേതിക വിദ്യാഭ്യാസത്തിനും വൈദ്യശാസ്ത്രപഠനത്തിനുമൊന്നും ആശ്രയിക്കാന്‍ പോന്ന മലയാളകൃതികള്‍ നമുക്കില്ല. എല്ലാം പാശ്ചാത്യരുടെ രചനകള്‍ മാത്രമേയുള്ളൂ. അവയെ തര്‍ജ്ജമ ചെയ്തു മലയാളത്തില്‍ പ്രസിദ്ധീകരിക്കാനുള്ള പരിശ്രമം പോലും നടക്കുന്നില്ല.
വിനയചന്ദ്രനെ ഷുക്കൂര്‍ കാവ്യചന്ദ്രന്‍ എന്നാണ് എഴുതിയിരിക്കുന്നത്. ‘എന്റെ കവിത ഞാന്‍ മരിച്ചശേഷം ഉയര്‍ത്തെഴുന്നേല്‍ക്കും’ എന്ന് വിനയചന്ദ്രന്‍ പലപ്പോഴും പറയുമായിരുന്നു. അത് ഈ ലേഖകനും നേരിട്ടു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവചനം സഫലമാകുമോ എന്ന് ഇക്കവിത നമ്മളെ ചിന്തിപ്പിക്കുന്നു. എന്തായാലും മരണം കൊണ്ട് പെട്ടെന്ന് തോറ്റുകൊടുക്കാന്‍ വിനയചന്ദ്രനിലെ കവി ഒരുക്കമല്ലായിരുന്നുവെന്നതിന്റെ തെളിവാണ് ഷുക്കൂര്‍ പെടയങ്ങോട്ടിന്റെ കാവ്യാനുസ്മരണം. ”ഒരു തുള്ളിജ്ഞാന നിലാവടര്‍ന്നു വീണ കാഞ്ഞിരമരത്തിന്റെ മറവില്‍ മറഞ്ഞിരുന്നു പാടുന്നു ഡി. വിനയാന്വിതനാം കാവ്യചന്ദ്രന്‍” എന്നാണ് ഷുക്കൂറിന്റെ കവിത ആരംഭിക്കുന്നത്. ‘കാടിനു ഞാനെന്തുപേരിടും കാടിനു ഞാനെന്റെ പേരിടും’ എന്നു പാടിയ വിനയചന്ദ്രന്‍ അത്ര പെട്ടെന്നൊന്നും മലയാളത്തിന്റെ പടിയിറങ്ങിപ്പോകാനിടയില്ല. അദ്ദേഹം കൂടുതല്‍ ദീപ്തിമത്തായ സ്മരണയായി നമ്മളിലേയ്ക്കുതിരിച്ചുവരും.
വലിയ സംഗീതാത്മകതയോടെ വിനയചന്ദ്രന്‍ പാടിയ കോലങ്ങള്‍, കൂന്തചേച്ചി തുടങ്ങിയ ആദ്യകാല കവിതകളൊന്നും ആസ്വദിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സമാഹാരങ്ങള്‍ വായിച്ചപ്പോഴാണ് എത്രമാത്രം ആഴം ആ കവിതകള്‍ക്കുണ്ടെന്ന് മനസ്സിലായത്. ‘കവിത മനസ്സിലാകാത്തരോട്’ എന്ന അദ്ദേഹത്തിന്റെ ഗദ്യ കവനത്തില്‍ ”നിങ്ങളുടെ മടിയിലെ പുസ്തകം വലിച്ചെറിഞ്ഞ് പരുന്ത് വട്ടംചുറ്റുന്നതു നോക്കുക, ഒരു ചെടി നട്ടുനനച്ചു വളര്‍ത്തി ആദ്യത്തെ പൂവിരിയുന്നതു കാണാന്‍ അയല്‍ക്കാരിയേയും വിളിക്കുക, വെളുത്തപക്ഷത്തില്‍ മുക്കുവരോടൊത്തു കടലില്‍ പോകുക” എന്ന് എഴുതിയ കവി ഹൃദയം കൊണ്ടു കവിതയെ എത്രമാത്രം ഉള്‍ക്കൊണ്ടിരുന്നു എന്നു നമുക്കു മനസ്സിലാക്കാന്‍ വളരെക്കാലം വേണ്ടിവന്നു. കടമ്മനിട്ടയുടെയും അയ്യപ്പപ്പണിക്കരുടെയും കാവാലത്തിന്റെയും സച്ചിദാനന്ദന്റെയുമൊക്കെ കാലത്തു ജീവിച്ചതുകൊണ്ട് അവാര്‍ഡുകള്‍ വീതം വച്ചപ്പോള്‍ വിനയചന്ദ്രന്‍ കുറച്ചു പിന്നിലായിട്ടുണ്ടാവാം. അദ്ദേഹത്തിന് കവി ആഗ്രഹിച്ചപോലെ ഒരു തിരിച്ചുവരവ് ഉണ്ടാകും തീര്‍ച്ച.
ജ്ഞാനപീഠം ലഭിച്ചില്ല എന്നിരിക്കിലും മലയാള കവിതയ്ക്കു മുകളില്‍ ഒരുവടവൃക്ഷം പോലെ അയ്യപ്പപ്പണിക്കര്‍ എന്നുമുണ്ട്. ഭാരതത്തിലെ പ്രധാനഭാഷകള്‍ക്കെല്ലാം വീതം വയ്ക്കുമ്പോള്‍ മലയാളത്തിന്റെ ഊഴത്തില്‍ നിന്ന് അദ്ദേഹം പലപ്പോഴും തെന്നിമാറി പോയിട്ടുണ്ടാവാം. വലിയ ഗാനരചയിതാവായിരുന്നു ഓയെന്‍വി എങ്കിലും കവിത്വത്തില്‍ അയ്യപ്പപ്പണിക്കര്‍ക്കൊപ്പം അദ്ദേഹം തൂങ്ങുമായിരുന്നില്ല. എങ്കിലും പണിക്കരും കാവാലവും ജീവിച്ചിരിക്കവേ തന്നെ ഓയെന്‍വി പുരസ്‌കൃതനായതില്‍ പലര്‍ക്കും അക്കാലത്ത് അതൃപ്തിയുണ്ടായി. ജ്ഞാനപീഠമോ നോബല്‍ പ്രൈസോ പോലുമല്ല കവിത്വത്തിന്റെ അളവുകോല്‍. എഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരും കുമാരനാശാനുമൊന്നും ജ്ഞാനപീഠം നേടിയവരല്ലല്ലോ. ആശാന് വെയില്‍സ് രാജകുമാരന്റെ പട്ടും വളയുമെങ്കിലും ലഭിച്ചു. എഴുത്തച്ഛന് ശിക്ഷയാണു കിട്ടിയതെന്നു കേട്ടിട്ടുണ്ട്.
സമ്മാനങ്ങള്‍ എഴുത്തുകാര്‍ക്ക് പ്രോത്സാഹനമാകാമെങ്കിലും അതുകൊണ്ടുമാത്രം അവരെ അളക്കാനാവില്ല. അയ്യപ്പപ്പണിക്കരുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതാണ്. ‘കേരള കവിത’ എന്ന കാവ്യ സമാഹാരത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ പുതിയ കവികളെ അദ്ദേഹം ബോധപൂര്‍വ്വം വളര്‍ത്തിക്കൊണ്ടുവന്നു. ഈ ലേഖകനും അക്കാലത്ത് കവിയുടെ ഔദാര്യത്തില്‍ ‘കേരള കവിത’യില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളകവിത 1199-ന്റെ പ്രകാശനം എരുമേലിക്കടുത്തുള്ള വനപ്രദേശത്തെ പെരുന്തേനരുവിയില്‍ വച്ചായിരുന്നു. അന്ന് ആ വനപ്രദേശത്ത് വച്ചു നടന്ന പ്രകാശനച്ചടങ്ങില്‍ ഈ ലേഖകനുള്‍പ്പെടെ ധാരാളം യുവകവികള്‍ പങ്കെടുത്തിരുന്നു. ആ ചടങ്ങില്‍ സംബന്ധിച്ച മറ്റൊരു യുവ കവിയായിരുന്ന ശാന്തനാണ് ഇപ്പോള്‍ കവിയെ അനുസ്മരിച്ചുകൊണ്ട് മലയാളത്തില്‍ ‘കണ്ണിത്തുള്ളി’ എന്ന കവിതയെഴുതിയിരിക്കുന്നത്.
മലയാളത്തില്‍ ശ്യാംകൃഷ്ണന്‍ ആര്‍. എഴുതിയിരിക്കുന്ന കഥ ‘തൊപ്പിക്കാരന്‍’ ഇന്നത്തെ കാലത്തെ രക്ഷിതാക്കളുടെ വ്യാകുലതകളെല്ലാം ഒപ്പിയടുത്തിട്ടുള്ളതുതന്നെ. മക്കളെ കാണാതായാല്‍ ഇപ്പോള്‍ ആദ്യം സംശയിക്കുന്നത് ഒളിച്ചോട്ടം ആണോ എന്നാണ്. അതുതന്നെ ലൗജിഹാദാണോ എന്നതാണ് അടുത്ത സംശയം, പിന്നെ ലഹരി മാഫിയ. ഇതൊക്കെ തന്നെയാണ് ശ്യാംകൃഷ്ണന്‍ പറയുന്നത്. ഒളിച്ചോട്ടം പുതിയ കാലത്തിന്റെ സംഭാവനയൊന്നുമല്ല. മൊബൈല്‍ ഫോണോ ലാന്റ് ഫോണോ ഇല്ലാത്ത പഴയ കാലത്തും ഒളിച്ചോട്ടവും തട്ടിക്കൊണ്ടുപോകലുമെല്ലാം ഉണ്ടായിരുന്നു. ബാലിദ്വീപില്‍ മാതാപിതാക്കള്‍ വിവാഹം ഉറപ്പിച്ചാലും വധുവിനെ വരന്‍ തട്ടിക്കൊണ്ടുപോകുന്ന ഒരു ചടങ്ങ് ഉള്ളതായി വായിച്ചതോര്‍മ്മവരുന്നു.
തട്ടിക്കൊണ്ടുപോകല്‍ പണ്ടേ ഉളളതായിരുന്നുവെങ്കിലും അതിനു പിറകില്‍ ബോധപൂര്‍വ്വമായ മതം മാറ്റല്‍ താല്പര്യമൊന്നും പണ്ട് ഉണ്ടായിരുന്നില്ല. വ്യത്യസ്ത മതക്കാര്‍ പണ്ടും പ്രണയത്തിനെ തുടര്‍ന്ന് വിവാഹിതരായിട്ടുണ്ട്. അത്തരം ബന്ധങ്ങളില്‍ മതംമാറ്റമൊന്നും നടന്നിരുന്നില്ല. എന്നാല്‍ ഈയടുത്ത കാലത്താണ് വിവാഹം കഴിയുന്ന ഉടന്‍ തന്നെ മതം മാറ്റല്‍ ചടങ്ങുമൊപ്പം നടക്കുന്ന പതിവുണ്ടായത്. അത് മാതാപിതാക്കളുടെ ഉല്‍ക്കണ്ഠയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതൊക്കെ ശ്യാംകൃഷ്ണന്‍ കഥയില്‍ അവതരിപ്പിക്കുന്നു. എന്നാല്‍ കഥാന്ത്യത്തില്‍ കുട്ടികള്‍ ഒരു ടെക്സ്റ്റയില്‍സിന്റെ ഉദ്ഘാടന ചടങ്ങുകാണാന്‍ പോയതു മാത്രമാണെന്നു പറഞ്ഞു പ്രശ്‌നത്തെ വളരെ ലാഘവമായി സമീപിച്ചിരിക്കുന്നു.
റസ്‌കിന്‍ ബോണ്ടിനെ ഏവര്‍ക്കുമറിയാം. ഇന്ത്യയില്‍ ജനിച്ച പാശ്ചാത്യനാണ്. ഇംഗ്ലീഷുകാരിയായ അമ്മ എഡിത് ക്ലാര്‍ക്ക്, ബോണ്ടിനേയും അച്ഛനേയും ഉപേക്ഷിച്ചു പോയി മറ്റൊരു വിവാഹം കഴിച്ചു. അപ്പോള്‍ റസ്‌കിന് എട്ട് വയസ്സേ പ്രായമുള്ളൂ. പത്തു വയസ്സായപ്പോള്‍ മലേറിയ ബാധിച്ച് അച്ഛനും മരിച്ചു. പക്ഷേ ബോണ്ട് ബ്രിട്ടനിലേയ്ക്കു പറിച്ചു നടപ്പെട്ടില്ല. ഇന്ത്യയില്‍ തന്നെ വളര്‍ന്നു, ഇന്ത്യയില്‍ പഠിച്ചു. ഇന്ത്യയിലെ ജീവിതത്തെയും പ്രകൃതിയെയും കുറിച്ചു സരളമായ ഇംഗ്ലീഷില്‍ എഴുതി. ഇന്ന് നമ്മുടെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളില്‍ റസ്‌കിന്‍ ബോണ്ടിന്റെ കഥയില്ലാത്തവ ചുരുക്കം. 1934-ല്‍ കമ്പോളിയില്‍ ജനിച്ച അദ്ദേഹം ഇന്ത്യന്‍ പൗരനായി ഇന്ത്യയില്‍ തന്നെ താമസിക്കുന്നു. 1999ല്‍ പത്മശ്രീയും 2014-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മറ്റുള്ള ഇംഗ്ലീഷ് എഴുത്തുകാര്‍ ഇന്ത്യയെ സമീപിക്കുമ്പോഴുള്ള പുച്ഛമോ പര്‍വ്വതീകരിച്ച ജാതിവിവേചനത്തിന്റെ കഥകളോ റസ്‌കിന്‍ ബോണ്ടിന്റെ കഥകളില്‍ കാണാന്‍ കഴിയില്ല. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം അവഗണിക്കാറുമില്ല. അദ്ദേഹത്തിന്റെ മനോഹരമായ ഒരു കഥയാണ് ദ റൂം ഓഫ് മെനി കളേഴ്‌സ് The Room of Many Colors). മിക്കവാറും എല്ലാ കഥകളിലും ബോണ്ടു തന്നെയാണ് പ്രധാന കഥാപാത്രം. ഇക്കഥയും ബോണ്ടിന്റെ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്.
മറ്റൊരു ജാതിക്കാരനും ദരിദ്രനുമായ ഒരാളെ പ്രണയിച്ചതിനു രാജകൊട്ടാരത്തിലെ പ്രധാനികളുടെ പിന്‍തുണ ലഭിക്കാത്തതിനാല്‍ വിവാഹം വേണ്ടെന്ന് വച്ചു ഒറ്റയ്ക്കു കഴിയുന്ന റാണിയാണ് കഥയിലെ യഥാര്‍ത്ഥ നായിക. ആ റാണിയുടെ കഥ ബോണ്ടിന്റെ ‘നരേഷനിലൂടെ’ അവതരിപ്പിക്കപ്പെടുന്നതാണ് The Room of Many Colors. റാണിയ്ക്ക് ഭ്രാന്താണെന്ന് കഥാകൃത്ത് പറയുന്നില്ല. സ്വപ്നങ്ങളുടെ ലോകത്ത് സ്വയം നിശ്ചയിച്ച ഏകാന്ത ജീവിതത്തിന് എറിഞ്ഞുകൊടുക്കപ്പെട്ട റാണി നമ്മളില്‍ അത്ഭുതവും സഹതാപവും ഭയവുമൊക്കെ ജനിപ്പിക്കുന്നു. കുട്ടിയായ ബോണ്ടിനോട് അവര്‍ കാണിക്കുന്ന വാത്സല്യം, ഏകാന്തതയോട് അവര്‍ക്കുള്ള പ്രണയം ഒക്കെ ഒരു ചലച്ചിത്രം കാണുന്നതുപോലെ വായിക്കുന്നവരെ അനുഭവിപ്പിക്കാന്‍ കഥാകൃത്തിനു കഴിയുന്നു. ഭാരതത്തിന്റെ പ്രകൃതിയേയും ജീവിതത്തേയും മറ്റേതൊരു ഭാരതീയനും കാണുന്നതില്‍ കൂടുതല്‍ ആദരവോടും അത്ഭുതത്തോടും നോക്കിക്കാണാന്‍ ജന്മംകൊണ്ട് ഇന്ത്യക്കാരനാണെങ്കിലും വിദേശ വേരുകളുള്ള റസ്‌കിന്‍ ബോണ്ടിനു കഴിയുന്നു. എന്നാല്‍ ആ ആദരവ് ജന്മംകൊണ്ടും കര്‍മ്മംകൊണ്ടുമെല്ലാം ഇന്ത്യക്കാരനാണെങ്കിലും മറ്റൊരു ഇംഗ്ലീഷ് എഴുത്തുകാരനും കവിയുമായ ജയന്ത മഹാപത്രയ്ക്കില്ല. മാതൃഭൂമിയില്‍ സച്ചിദാനന്ദന്‍ മഹാപത്രയുടെ (സപ്തംബര്‍ 10-16) കവിതകള്‍ തര്‍ജ്ജമ ചെയ്തു കൊടുത്തിരിക്കുനനു. അവ മഹാപത്രയുടേതിനേക്കാള്‍ സച്ചിദാനന്ദന്റെ കവിതകളായാണു നമുക്ക് അനുഭവപ്പെടുന്നത്.