Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ആഗോളവല്‍ക്കരിക്കപ്പെടേണ്ട ഹിന്ദുത്വം (കഴിഞ്ഞ ലക്കം തുടര്‍ച്ച)

വിഷ്ണു അരവിന്ദ്

Print Edition: 11 August 2023

പാശ്ചാത്യ ചിന്തകരുടെ ആശയങ്ങള്‍ സമൂഹത്തിലെ ഭൗതിക താല്പര്യങ്ങളെ സംരക്ഷിക്കുന്ന ഭരണകൂട മാതൃകകള്‍ക്ക് ദാര്‍ശനിക അടിത്തറ നല്‍കുന്നതായിരുന്നു. ഉദാഹരണത്തിന്, ഇറ്റാലിയന്‍ രാഷ്ട്രീയ ചിന്തകനായ നിക്കോളോ മക്കിയവെല്ലിയുടെ (1469-1527), ദി പ്രിന്‍സ് എന്ന കൃതിയിലൂടെ മതേതരനും ശക്തനുമായ രാജാവിനെ പാശ്ചാത്യ ലോകത്ത് അവതരിപ്പിച്ചു. ഇക്കാലയളവില്‍ ഫ്രഞ്ച് നിയമജ്ഞനായ ജീന്‍ ബോഡിനും (1530-1596) ഡച്ച് ചിന്തകനായ ഹ്യൂഗോ ഗ്രോഷ്യസും (1583-1645 എ.ഡി) ‘പരമാധികാരം’ എന്ന സങ്കല്പം മുന്നോട്ട് വെച്ചു. പിന്നീട് ഇവ ദേശ-രാഷ്ട്രങ്ങളുടെ അടിസ്ഥാന തത്വമായി മാറി.

പതിനേഴ്, പതിനെട്ട് നൂറ്റാണ്ട്കളിലെ തത്വചിന്തകരില്‍ പ്രമുഖനായിരുന്ന ഇംഗ്ലീഷ് ചിന്തകനായ തോമസ് ഹോബ്‌സ് (1588-1679) തന്റെ കൃതിയായ ലെവിയാതനിലൂടെ (Leviathan,1651) സമ്പൂര്‍ണ്ണ അധികാരമുള്ള ഭരണകൂടത്തെ അവതരിപ്പിച്ചു. പ്രകൃതി നിയമത്തിനു State of nature) കീഴില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ സ്വാര്‍ത്ഥതയ്ക്കും അധികാരത്തിനും മഹത്വത്തിനും വേണ്ടി എപ്പോഴും ആഗ്രഹിക്കുകയും അത് അവരെ പരസ്പര സംഘട്ടനത്തിലേക്ക് വലിച്ചിഴയ്ക്കുകയും അവസാനം മരണത്തില്‍ അവസാനിക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തുന്നു. കൊല്ലപ്പെടുമെന്ന ഭയം മനുഷ്യനെ ഒരു സര്‍വ്വാധിപതിയായ ഭരണകൂടത്തിന്റെ രൂപീകരണത്തിന് പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഗലീലിയോ, യുക്ലിട് തുടങ്ങിയ ശാസ്ത്രജ്ഞരുടെ ഭൗതികവാദ ചിന്തകള്‍ അദ്ദേഹത്തെ വളരെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ഇംഗ്ലീഷ് തത്ത്വചിന്തകരില്‍ പ്രമുഖനായിരുന്ന ജോണ്‍ ലോക്ക് (1632-1704) സമൂഹത്തെക്കുറിച്ച് ഒരു ഭൗതിക വീക്ഷണം വികസിപ്പിച്ചെടുത്തു. സ്വകാര്യ സ്വത്ത് സമ്പാദിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ പ്രകൃത്യാലുള്ള അവകാശമായി അദ്ദേഹം ന്യായീകരിച്ചു. 1690-ല്‍ എഴുതിയ സിവില്‍ ഗവണ്‍മെന്റിനെക്കുറിച്ചുള്ള തന്റെ രണ്ട് പ്രബന്ധങ്ങളില്‍ (1690) മനുഷ്യന്റെ ജീവന്‍, സ്വത്ത്, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാന്‍ ഭരണഘടയുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണകൂടത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നി പറയുന്നു. അദ്ദേഹത്തിന്റെ ആശയം പിന്നീട് ഇംഗ്ലീഷ് ആക്റ്റ് ഓഫ് സെറ്റില്‍മെന്റ് (1701) നിര്‍മ്മാണത്തത്തെ ശക്തമായി സ്വാധീനിച്ചു. പില്‍ക്കാലത്ത്, ഫ്രഞ്ച് ചിന്തകനായ റൂസ്സോ (1712-1778) ‘ജനകീയനായ ഭരണാധികാരി’ എന്ന ആശയം മുന്നോട്ട് വെച്ചു. ഹോബിസിന്റെയും ലോക്കിന്റെയും ആശയങ്ങളുടെയൊരു കൂടിച്ചേരലായിരുന്നു അദ്ദേഹത്തിന്റേത്. ഒപ്പം തന്നെ സമൂഹത്തില്‍ കല, ശാസ്ത്രം, സ്വകാര്യ സ്വത്ത് തൊഴില്‍ വിഭജനം തുടങ്ങിയവ മൂല്യച്യുതിയിലേക്കും അസമത്വത്തിലേക്കും നയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹോബ്‌സും റൂസോയും ഭരണകൂടത്തെ ഒരു പരമാധികാര ശക്തിയാക്കി. എന്നാല്‍ ലോക്ക് പ്രകൃതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിയെ പരമാധികാരിയാക്കി. ഹോബ്‌സ്, ലോക്ക്, റൂസ്സോ എന്നിവരുടെ തത്ത്വചിന്ത പിന്നീട് നിരവധി ചിന്തകരെ സ്വാധീനിച്ചു. അവരില്‍ ഭൂരിഭാഗവും തത്ത്വചിന്തയുടെ കേന്ദ്രത്തില്‍ വ്യക്തികളെ പ്രതിഷ്ഠിച്ചു. ഇക്കാലയളവില്‍ വികാസം പ്രാപിച്ച പാശ്ചാത്യ തത്വചിന്തയുടെ വിശാലത എത്രത്തോളം ചെറുതാണെന്ന് ജര്‍മി ബന്താമിന്റെ (1748-1832) ‘ഏറ്റവും കൂടുതല്‍ ആളുകളുടെ ഏറ്റവും കൂടുതല്‍ സന്തോഷം (the greatest happiness of the greatest number of people) എന്ന ആശയത്തില്‍ പ്രതിഫലിച്ചു കാണുവാന്‍ സാധിക്കും. ഇതേ കാലയളവില്‍ ജീവിച്ചിരുന്ന വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ ആദം സ്മിത്തിന്റെ (1723-1790) ആശയങ്ങളും സമൂഹത്തിന്റെ പുരോഗതിക്ക് സ്വകാര്യ സ്വത്ത് അനിവാര്യമാണെന്ന പൊതു വീക്ഷണം സ്ഥാപിച്ചു. അതിനാല്‍, സമൂഹത്തിന്റെ ഈ പരിവര്‍ത്തനം, വ്യക്തിവാദം, സ്വാതന്ത്ര്യം, സമത്വം, അവകാശങ്ങള്‍, ജനാധിപത്യം തുടങ്ങിയ ആശയങ്ങളുടെ ആവിര്‍ഭാവത്തിന് പാശ്ചാത്യ ലോകത്ത് തുടക്കമിട്ടു. ഇത് സാധ്യമായ എല്ലാ വഴികളിലൂടെയും വ്യക്തികള്‍ക്ക് ഭൂമിയിലും വിഭവങ്ങളിലും തുല്യമായ പ്രവേശനം നല്‍കുകയും പ്രകൃതിവിഭവങ്ങള്‍ സ്വന്തമാക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള അന്തരീക്ഷം രൂപീകരിക്കുകയും ചെയ്തു. ഇക്കാലയളവിലെ വ്യവസായ വിപ്ലവം വിഭവങ്ങളുടെ അമിതമായ ചൂഷണത്തിന് അടിത്തറയിട്ടു.

ചുരുക്കത്തില്‍, ശാസ്ത്രജ്ഞരുടെ ഭൗതികാഭിമുഖ്യം, ജനങ്ങള്‍ക്കിടയില്‍ ഭൗതിക ജീവിതത്തോട് അമിതാഭിലാഷം സൃഷ്ടിച്ചു. ഇത് സ്വകാര്യ സ്വത്തിന് അനുകൂലമായ മാനസികാവസ്ഥ സമൂഹത്തില്‍ സൃഷ്ടിച്ചു. ഈ കാലഘട്ടത്തിലെ നിയമവ്യവസ്ഥ ജനങ്ങളുടെ ഭൗതിക താല്പര്യങ്ങളെ നിയമ വിധേയമാക്കി. ഒപ്പം തന്നെ, തത്വചിന്ത ഈ നിയമങ്ങള്‍ നടപ്പിലാക്കുവാനും സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും ഭരണകൂട മാതൃകകള്‍ അവതരിപ്പിച്ചു, ഈ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദേശ-രാഷ്ട്രങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ഒരുകാലത്ത് നാടോടി നിയമങ്ങള്‍, ആചാരങ്ങള്‍, ആത്മീയവും മതപരവുമായ നിയമങ്ങള്‍ എന്നിവയാല്‍ നിയന്ത്രിക്കപ്പെടുന്ന വിഭവങ്ങളുടെയും സാമൂഹിക സംഘടനയുടെയും പൊതു ഉടമസ്ഥതയില്‍ ജീവിച്ചിരുന്ന യൂറോപ്യന്‍ സമൂഹത്തിന്റെ പരിവര്‍ത്തനം ക്രമേണ വ്യക്തിഗത സ്വത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രത്യേക സമൂഹമായി രൂപാന്തരപ്പെട്ടുവെന്ന് ഇവിടെ വളരെ വ്യക്തമാണ്. നിയമപരമായ പരമാധികാരം, വന്‍തോതിലുള്ള സ്വത്ത് സമ്പാദനത്തിനും സാമ്പത്തിക ശേഖരണത്തിനും ആധുനിക ദേശ-രാഷ്ട്രങ്ങള്‍ക്കും ഒരേസമയം അടിത്തറ പാകി. മധ്യകാലഘട്ടത്തില്‍ നിന്ന് ആധുനിക കാലത്തേക്കുള്ള മനുഷ്യരാശിയുടെ യാത്ര സമൂഹത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിന്റെയും നിയമശാസ്ത്രത്തിന്റെയും പൂര്‍ണ്ണമായ പരിവര്‍ത്തനമായിരുന്നു. ജീവിതശൈലി, പരിസ്ഥിതി, വ്യക്തിഗത ബന്ധങ്ങള്‍, ഭരണകൂടത്തിന്റെ പിന്തുണയോടെ വിഭവങ്ങളുടെ ശേഖരണത്തെ സഹായിക്കുന്ന പുതിയ നിയമശാസ്ത്രത്തിന്റെ ജനനം എന്നിവ പുതിയ കാഴ്ചപ്പാടുകളിലേക്കുള്ള മാറ്റമായിരുന്നു. ചുരുക്കത്തില്‍, നിയമം, ശാസ്ത്രം, തത്ത്വചിന്ത എന്നിവയിലൂടെയുള്ള ഈ ഭൗതിക ദിശാബോധം ഒടുവില്‍ ഭൂമിക്കും വിഭവങ്ങള്‍ക്കും വേണ്ടിയുള്ള യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും യൂറോപ്പില്‍ ദേശ-രാഷ്ട്രങ്ങളുടെ രൂപീകരണത്തിനും കാരണമായി. ജനസംഖ്യ, പ്രദേശം, പരമാധികാരം, ഭരണകൂടം എന്നിവ അതിന്റെ ഘടകങ്ങളായി. പിന്നീട്, സാമ്രാജ്യത്വത്തിന്റെയും കൊളോണിയലിസത്തിന്റെയും കാലഘട്ടത്തില്‍, സ്വകാര്യ സ്വത്ത് തുടങ്ങിയ ആശയങ്ങളാല്‍ സ്ഥാപിക്കപ്പെട്ട യൂറോപ്യന്‍ ഭരണകൂട സംവിധാനം ആഗോളവല്‍ക്കരിക്കപ്പെടുകയും വൈവിധ്യവത്ക്കരിക്കപ്പെടുകയും ചെയ്തു.

ഇന്ന് ശാസ്ത്രം പരിസ്ഥിതി സൗഹൃദമായി ചിന്തിക്കുവാന്‍ തുടങ്ങി. എങ്കിലും, ആധുനിക സമൂഹത്തിന്റെ നിയമപരവും പ്രത്യയശാസ്ത്രപരവുമായ അടിസ്ഥാന മാതൃക ഇപ്പോഴും ഭരണകൂട സംരക്ഷിതമായ ഉടമസ്ഥാവകാശങ്ങളെ ചുറ്റിപ്പറ്റിയാണ്. തല്‍ഫലമായി, വ്യക്തികളും ദേശ-രാഷ്ട്രങ്ങളും സമ്പത്തിന്റെ ശേഖരണത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും പ്രകൃതിയും അതിന്റെ വിഭവങ്ങളും സ്വകാര്യവല്‍ക്കരണത്തിനും ഉപഭോഗത്തിനും ശേഖരണത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണെന്ന് കരുതുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആധുനിക മനുഷ്യനെ നയിക്കുന്ന അടിസ്ഥാന നിയമം സ്വാര്‍ത്ഥതയായി മാറി. ഇതേ മനുഷ്യന്‍ രൂപം നല്‍കിയ ആധുനിക -ദേശ രാഷ്ട്രത്തിനും ഈ സ്വഭാവം കൈവന്നു. മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ മറുരൂപമാണ് പാശ്ചാത്യ ദേശ-രാഷ്ട്രങ്ങളുടെ ദേശീയ താല്പര്യങ്ങള്‍. ദേശീയ ശക്തി നേടുന്നത് ഈ ദേശീയ താല്പര്യം സംരക്ഷിക്കുവാനാണ്. ഇത് രാജ്യങ്ങളെ പരസ്പര സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. വിഖ്യാത രാഷ്ട്രതന്ത്രജ്ഞന്‍ മൊര്‍ഗന്തു (Morgenthau) തന്റെ Politics among Nations  എന്ന കൃതിയില്‍ അഭിപ്രായപ്പെടുന്നത് പോലെ ‘എല്ലാ രാഷ്ട്രീയത്തെയും പോലെ അന്താരാഷ്ട്ര രാഷ്ട്രീയവും അധികാരത്തിനായുള്ള പോരാട്ടമാണ്’ (International politics, like all politics, is a struggle for power)) എന്നാണ്. ഈ പശ്ചാത്തലത്തില്‍, ഉത്തരം നല്‍കേണ്ട ഒരു ചോദ്യമുണ്ട്, ഇന്നത്തെ ദേശ-രാഷ്ട്രങ്ങള്‍ക്ക് അധികാരം നല്‍കുന്നതെന്താണ്? സമ്പത്ത്, ആയുധം, പിന്നെ സാങ്കേതിക വിദ്യ ഇവ മൂന്നിലും മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍ ലോകത്തെ ഭരിക്കുന്നു. ലോക വ്യാപാര സംഘടനയിലൂടെയും (WTO) അന്താരാഷ്ട്ര നാണയ നിധിയിലൂടെയും IMF) ലോക ബാങ്കിലൂടെയും നിയന്ത്രിക്കപ്പെടുന്ന വ്യാപാരത്തിലൂടെയും സാമ്പത്തിക നയത്തിലൂടെയും മാത്രം അധീശത്വം നേടിയെടുക്കുന്നു.

ലോകത്തെ എല്ലാ പൗരന്മാരും രാജ്യങ്ങളും ഇതേ അലിഖിത നിയമത്തിനു വിധേയമാണ്. പ്രത്യയശാസ്ത്രപരമായി വ്യത്യാസം പുലര്‍ത്തിയെന്ന് അവകാശപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്‍, ചൈന തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും യൂറോപ്യന്‍ കാഴ്ചപ്പാടില്‍ രൂപം നല്‍കിയ ദേശ-രാഷ്ട്ര സങ്കല്പത്തിനും നിയമത്തിനും അനുസരിച്ചാണ് നിലനിന്നിരുന്നത്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യങ്ങളിലെ ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവും രാജ്യ സമ്പത്തിന്റെ അധിപന്മാരായി. മറ്റ് രാജ്യങ്ങളുടെ ഭൂമി പിടിച്ചെടുക്കുവാന്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ ഇടപെടലുകളും വര്‍ത്തമാന കാലത്ത് ചൈന നടത്തുന്ന ഇടപെടലുകളും ഏവര്‍ക്കും അറിയാവുന്നതാണ്. ഇന്നത്തെ ഭാരതം ഉള്‍പ്പെടെയുള്ള ദേശ-രാഷ്ട്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പാശ്ചാത്യ നിയമ -പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ദേശ-രാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ്. ഭാരതം 1978 വരെ മൗലികാവകാശമായും പിന്നീട് നിയമപരമായ അവകാശമായും അംഗീകരിക്കുന്ന സ്വകാര്യ സ്വത്തിനുള്ള അവകാശം പാശ്ചാത്യ നിയമപരവും പ്രത്യയശാസ്ത്രപരവുമായ ഈ ക്രമത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ലോകത്തെ ഒട്ടുമിക്ക അന്താരാഷ്ട്ര, പ്രാദേശിക കൂട്ടായ്മകളും നിയമപരവും പ്രത്യയശാസ്ത്രപരവുമായ വ്യവഹാരത്തിനുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. അതുകൊണ്ട് തന്നെ ലോക സമൂഹത്തിന്റെ അടിസ്ഥാന വിശ്വാസവും പ്രത്യയശാസ്ത്രവും മാറാതെയുള്ള ചര്‍ച്ചകളും പ്രശ്‌നപരിഹാരങ്ങളും തൊലിപ്പുറത്തു മാത്രം ചികിത്സ നടത്തുന്നതിന് സമാനമാണ്.

പരിഹാരമുണ്ട്
ആഗോളവല്‍ക്കരണത്തിലൂടെ മനുഷ്യന്‍ ഭൗതികമായി അടുത്തുവെങ്കിലും മാനസികമായി അകന്നു തന്നെ നില്‍ക്കുന്നു. മാനവമൈത്രിയാണ് ഇതിനുള്ള പരിഹാരം. ഈ മാനവമൈത്രി എങ്ങനെ സാധ്യമാവും? മഹര്‍ഷി അരവിന്ദന്‍ പറയുന്നത് ഇപ്രകാരമാണ്, ‘മാനവരാശി ഇന്ന് നേരിടുന്നത് പരിണാമത്തിന്റെ പ്രതിസന്ധിയാണ്. ഒരു പുതിയ പരിണാമത്തിന് മാനവരാശി തയ്യാറാവേണ്ടതുണ്ട്. അതൊരു അദ്ധ്യാത്മിക പരിണാമമാണ്. അനുയോജ്യമായ ഒരു ജീവിത ദര്‍ശനമാണ് മനുഷ്യന് ഇന്നാവശ്യം. അത് അദ്വൈത ദര്‍ശനമാണ്. ഭൗതികതയും ആദ്ധ്യാത്മികതയും സമന്വയിപ്പിക്കുന്ന അദ്വൈത ദര്‍ശനം. അതിന്റെ ഉറവിടം ഭാരതമാണ്.’ ‘സര്‍വ്വഭൂത ഹിതേതരത്വം’ – സമസ്ത ജീവജാലങ്ങളുടെയും സുഖത്തിനും ക്ഷേമത്തിനും വേണ്ടി പ്രയത്‌നിക്കുക എന്നതാണ് ഭാരത സങ്കല്പം. ഈ ദര്‍ശനത്തിന് മാത്രമേ മാനവരാശിയെ ഏകീകരിക്കാനും മാനവമൈത്രി സാധ്യമാക്കാനും സാധിക്കൂ. ‘വസുധൈവ കുടുംബക’മെന്നും ‘സ്വദേശോ ഭുവനത്രയം’ എന്നുമുള്ള മാനവമൈത്രിയുടെ സന്ദേശം ഇവിടെനിന്നും പണ്ട് പണ്ടേ ഉയര്‍ന്നിരുന്നു. (ആര്‍.ഹരി രചനാസമാഹാരം 2018 & പി. പരമേശ്വരന്‍ ദിശാബോധത്തിന്റെ, ദര്‍ശനം).

പാശ്ചാത്യര്‍ ബാഹ്യമായ വീക്ഷണത്തിന് പ്രാധാന്യം നല്‍കിയപ്പോള്‍ ഭാരതത്തിന്റെ പ്രപഞ്ച വീക്ഷണം ആന്തരികമായിരുന്നു. ഭാരതം എല്ലാറ്റിലും കുടികൊള്ളുന്ന ഈശ്വരനെ ദര്‍ശിച്ചു. ‘ഈശ്വര: സര്‍വ്വ ഭൂതാനാം’ എന്ന് പറഞ്ഞു. നരനില്‍ മാത്രമല്ല നായയിലും, വൃക്ഷത്തിലും ഉള്‍പ്പെടെ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിച്ചു. അവയെ ആദരിച്ചു, സംരക്ഷിച്ചു. ഹിന്ദു സംസ്‌കാരത്തിന്റെ ഈ സമദര്‍ശി ഭാവം ഇവിടെ ഉടലെടുത്ത ജൈന, ശാക്ത, ബൗദ്ധ, ശൈവ, വൈഷ്ണവാദി മതങ്ങള്‍ക്കെല്ലാം ലഭിച്ചു. മനുഷ്യരില്‍ മാത്രമാണ് പാശ്ചാത്യര്‍ ആത്മാവ് കണ്ടെത്തിയത്. ആണിന് മാത്രമേ ആത്മാവുള്ളൂ എന്ന് അവര്‍ വിശ്വസിച്ചു. ഹിന്ദു സംസ്‌കാരമാണ് സ്ത്രീയ്ക്കും മറ്റ് ചരാചാരങ്ങള്‍ക്കും ആത്മാവുണ്ടെന്ന അവരുടെ ധാരണകള്‍ക്ക് മറിച്ചുള്ള പ്രകാശം നല്‍കിയത്. ലോകത്ത് എല്ലാവര്‍ക്കും സുഖം ലഭിക്കണമെന്നും ആ സുഖാവസ്ഥ എല്ലാകാലത്തും നിലനില്‍ക്കണമെന്നുമുള്ളതായിരുന്നു ഭാരതത്തിന്റെ കാഴ്ചപ്പാട്. ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളിലൂടെ അഭ്യുദയവും നിശ്രേയസവും നേടുവാന്‍ വേണ്ടി അനുശാസനാ സ്വഭാവമുള്ള മനുഷ്യനെ നിര്‍മ്മിക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. (ആര്‍.ഹരി രചനാസമാഹാരം)

സമാജത്തെ നിയന്ത്രിക്കുവാന്‍ പാശ്ചാത്യര്‍ക്ക് സര്‍വ്വാധിപതിയായ ഭരണാധികാരികള്‍ക്കും ദേശ-രാഷ്ട്രത്തിന്റെ ചട്ടക്കൂടുകള്‍ക്കും രൂപം നല്‍കേണ്ടിവന്നു. എഴുതപ്പെട്ട നിയമം തയ്യാറാക്കേണ്ടി വന്നു. രാജാവ് നിയമത്തിന് അതീതനായിരുന്നു. അനിയന്ത്രിതമായ അധികാരം കൈവശപ്പെടുത്തിയിരുന്നു. എന്നാല്‍ ഭാരതത്തില്‍ ‘സ്റ്റേറ്റി’ന് പ്രാധാന്യം നല്‍കിയിരുന്നില്ല. ധര്‍മ്മത്തിനാണ് പ്രാധാന്യമുണ്ടായിരുന്നത്. അത് മതമല്ല. സമാജം ധര്‍മ്മത്താല്‍ നയിക്കപ്പെട്ടു. രാജാവോ രാജ്യമോ ശിക്ഷാവിധികളോ ശിക്ഷകളോ ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് ധര്‍മ്മത്തിന് ക്ഷീണം സംഭവിച്ചു. ബലവാന്റെ ഇച്ഛയ്ക്ക് ദുര്‍ബലന്‍ വിധേയമായി. കാലക്രമേണ ഭരണകൂടത്തിന്റെ ആവശ്യകതയുണ്ടായി. എന്നാല്‍ ധര്‍മ്മം സമൂഹത്തെയും രാജാവിനെയും പ്രജകളെയും, മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും സസ്യ -വൃക്ഷാദികളെയും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും യോജിപ്പിച്ചു നിര്‍ത്തി.

രാജാവ് സര്‍വ്വാധിപതിയായിരുന്നില്ല. മറിച്ചു ധര്‍മ്മപരിപാലകനായിരുന്നു. നിയുക്താധികാരം മാത്രമുണ്ടായിരുന്ന ധര്‍മ്മ രാജ്യത്തിലെ ഒന്നാം പൗരന്‍ മാത്രമായിരുന്നു. അദ്ദേഹം ധര്‍മ്മ നിയന്താവല്ല, ധര്‍മഭടനായിരുന്നു. ഏകാധിപതിയല്ല ക്ഷണത്തില്‍ നിന്നും ത്രാണം ചെയ്യുന്ന ക്ഷത്രിയനായിരുന്നു. ജനങ്ങളെ രഞ്ജിപ്പിക്കുന്ന രാജാവായിരുന്നു. ഭൗതിക ജീവിതത്തിന് വിധേയനാവാത്ത ധര്‍മിഷ്ഠനായിരുന്നു. അതുകൊണ്ടാണ് ജനങ്ങളെ സേവിക്കാന്‍ വൈയക്തികമായ സ്‌നേഹമോ അനുകമ്പയോ വാത്സല്യമോ വേണ്ടിവന്നാല്‍ സാക്ഷാല്‍ സീതയെ തന്നെയോ എനിക്ക് തടസ്സമാവില്ലെന്നും ഞാന്‍ അവയെല്ലാം ലവലേശം അല്ലലില്ലാതെ കൈവെടിയാന്‍ ഒരുക്കമെന്ന് പറയുവാനും പ്രാവര്‍ത്തികമാക്കുവാനും ശ്രീരാമന് സാധിച്ചത്. (ആര്‍.ഹരി രചനാസമാഹാരം)

ധര്‍മ്മ രാഷ്ട്രത്തില്‍ സ്ത്രീകളുടെയും മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിനായി പ്രത്യേക അവകാശ നിയമങ്ങള്‍ ഉണ്ടാക്കേണ്ട സ്ഥിതിയുണ്ടായില്ല. സ്ത്രീ എന്നത് ബഹുമാനത്തിന്റെ പര്യായമായിരുന്നു. അതുകൊണ്ടായിരുന്നില്ലേ ഭാരതീയര്‍ നദിയെ ‘ഗംഗാമായി’ യെന്നും ‘യമുനാമയി’യെന്നും ഭൂമിയെ ഭൂ മാതാവെന്നും പശുവിനെ ഗോമാതാവെന്നും കടലിനെ കടലമ്മയെന്നും ജന്മഭൂമിയെ ഭാരത മാതാവെന്നും വിളിച്ചത്. സ്ത്രീയും പുരുഷനും തുല്യരായിരുന്നു. രാധാകൃഷ്ണനും, ലക്ഷ്മി നാരായണനും, ഉമാമഹേശ്വരനും, സീതാരാമനുമെല്ലാം ഈ പാരമ്പര്യത്തിന്റെ ഉദാത്ത മാതൃകകളായിരുന്നു. ക്രൈസ്തവര്‍ സ്ത്രീയെ ‘മാതാവാ’ക്കി ഉയര്‍ത്തുന്നത് വരെ സ്ത്രീക്ക് അടിമ തുല്യമായ പദവിയാണ് പാശ്ചാത്യ സമൂഹത്തില്‍ ഉണ്ടായിരുന്നത്. അരിസ്റ്റോട്ടിലിന്റെ കൃതികളില്‍ പുരുഷന്റെ സ്വകാര്യ സ്വത്തിന്റെ ഭാഗമായിരുന്നു അടിമയും സ്ത്രീയും എന്ന് രേഖപ്പെടുത്തുന്നുണ്ട്. വൈദിക ഭാരതത്തില്‍ സ്ത്രീയ്ക്ക് പൂണൂല്‍ കര്‍മമുണ്ടായിരുന്നു. അവര്‍ക്കിടയില്‍ ബ്രഹ്‌മവാദിനികള്‍ ഉണ്ടായിരുന്നു. ഋഗ്വേദത്തില്‍ യുദ്ധം ചെയ്യുന്ന വധ്രിമതിയും വിഷ്പലയുമുണ്ടായിരുന്നു. ശൂല യുദ്ധകാരികളായ ശാക്തികളും പുരാണ ഇതിഹാസങ്ങളില്‍ തേര് തെളിക്കുന്ന സത്യഭാമയും, കൈകേയിയും ഇവിടെയുണ്ടായിരുന്നു. ഗാര്‍ഗി, മൈത്രേയി, ദ്രൗപദി, ആണ്ടാള്‍, ദയാഭായ്, മീരഭായി, ഷോജാഭായി, കര്‍ണ്ണാടകത്തിലെ ചെന്നമയും, രാജസ്ഥാനിലെ സാംഗറാണിയും, മഹാരാഷ്ട്രയിലെ ഭീമാഭായിയും, കോല്‍ഹാപൂരിലെ താരാഭായിയും ഝാന്‍സിയിലെ ലക്ഷ്മി എന്നിങ്ങനെ എത്രയെത്രപേര്‍ (ആര്‍.ഹരി രചനാസമാഹാരം). ഈ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായത് കൊണ്ടല്ലേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി 1925 ല്‍ സരോജിനി നായിഡുവിനെയും 1933 ല്‍ നെല്ലി സെന്‍ഗുപ്റ്റയെയും തിരഞ്ഞെടുക്കാന്‍ നമുക്ക് സാധിച്ചത്. ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനഫലമല്ലേയെന്ന് ചോദിക്കാം. ആയിരുന്നെങ്കില്‍ ബ്രിട്ടീഷ് സമൂഹത്തിന് മാര്‍ഗരറ്റ് താച്ചറിലൂടെ ഒരു വനിത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാന്‍ 1975 വരെ കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? (അമര്‍ത്യ സെന്‍ – 2005)

ധര്‍മ്മത്താല്‍ നയിക്കപ്പെട്ട ഭാരതം ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി വളര്‍ന്നു. ജ്ഞാനത്തിനും വിജ്ഞാനത്തിനുമായി പുരാതന ഭാരതത്തിലേക്ക് വിദ്യാര്‍ത്ഥി പ്രവാഹമുണ്ടായി. ഈ സനാതനധര്‍മ്മ വ്യവസ്ഥയില്‍ സമാജത്തിന്റെ നാനാ വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്നും പണ്ഡിതരും ജ്ഞാനികളുമുണ്ടായി. നെയ്ത്തുകാരനായ കബീറും ദാദുവും ചെരുപ്പ് കുത്തിയായിരുന്ന രവി ദാസും ചില ഉദാഹരണങ്ങള്‍. ആത്മീയതയില്‍ മാത്രമാണോ ഭാരതം കീര്‍ത്തി നേടിയത്? ഭൗതിക ജ്ഞാനത്തിനും ഇടം നല്‍കി. ശാസ്ത്ര വളര്‍ച്ച ഇതുവരെയുള്ള പല വിശ്വാസങ്ങളും തെറ്റെന്ന് തെളിയിച്ചു. അവ മറച്ചു വെയ്ക്കാന്‍ ശ്രമിച്ചില്ല. ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തി. അമരസിംഹന്റെ കോശത്തില്‍ ഭൂമി സ്ഥിരയും അചലയുമായിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ ആര്യഭടന് ഭൂമി ‘സ്ഥിര’ പോലെ തോന്നിയെങ്കിലും ‘ചല’യായി ബോധ്യപ്പെട്ടു (ചലാപൃഥിവീസ്ഥിരാഭാതി). വരാഹമിഹിരന് ലോകത്തെ ‘ഖഗോള’മായി ബോധ്യപ്പെട്ടു. വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെട്ടു. മിക്കളാഷിന്റെയും ഗലീലിയോയുടെയും ഫാ. റോജര്‍ ബേക്കണിന്റെയും ഗതി ഇവിടെയുണ്ടായില്ല. ആരെയും ക്രൂശിലേറ്റിയില്ല. ശാസ്ത്രത്തിന്റെ വിവിധ മേഖലകള്‍ വളര്‍ന്നു. ഇതെല്ലാം ഈ രാഷ്ട്രവ്യവസ്ഥയില്‍ അന്തര്‍ലീനമായിരുന്ന സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ജനാധിപത്യ ചിന്തയുടെയും മകുടോദാഹരണങ്ങളല്ലേ.

വിശ്വവിഖ്യാത ചിന്തകനായ ആര്‍നോള്‍ഡ് ടോയന്‍ബി ഭൂമുഖത്തുടലെടുത്ത 28 സംസ്‌കാരങ്ങളെയും ഉപസംസ്‌കാരങ്ങളെയും കുറിച്ച് ആഴത്തില്‍ പഠിച്ചു. ഈ അധ്യയനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ നിഗമനം ലോകത്തിനു മാര്‍ഗ്ഗദര്‍ശനം നല്‍കാനുള്ള ക്ഷമത ഭാരതത്തിനു മാത്രമേയുള്ളൂവെന്നതാണ്. ലോകത്തെല്ലായിടത്തുമുള്ള വൈവിധ്യങ്ങളും വൈജാത്യങ്ങളും ഭാരതത്തിലുണ്ട്. എന്നാല്‍ മറ്റെവിടെയുമില്ലാത്ത ഒരു കാര്യം വൈജാത്യങ്ങളെ വൈവിധ്യങ്ങളായി കാണുകയും വൈവിധ്യത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ഏകാത്മകതയെ സാക്ഷാത്കരിക്കുകയെന്ന ഭാരതത്തിന്റെ സ്വഭാവമാണ്. ഈയൊരു അനുഗ്രഹത്താല്‍ ഭാരതത്തിന് അതിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല ഭാരതം ലോകത്തിനൊരു മാതൃകയായി തീരുകയും ചെയ്യും. അതുകൊണ്ടാണ് ലോകത്തിന്റെ ക്ഷേമം നിങ്ങളുടെ ക്ഷേമത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്നതിനാല്‍ നിങ്ങളുടെ ക്ഷേമം എത്രയും വേഗം കൈവരിക്കൂവെന്ന് അദ്ദേഹം ഭാരതത്തോട് ആഹ്വാനം ചെയ്തത്. (ആര്‍.ഹരി രചനാസമാഹാരം)

ദേശ-രാഷ്ട്ര വ്യവസ്ഥയില്‍ നിന്നൊരു തിരികെ പോക്ക് ഇന്ന് അസാധ്യമാണ്. എന്നാല്‍ ദേശ-രാഷ്ട്രങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുക സാധ്യമാണ്. ജനങ്ങളുടെ ആഗ്രഹങ്ങളിലും അഭിലാഷങ്ങളിലും ക്രിയാത്മകമായ മാറ്റമുണ്ടാക്കാനാവും. ഈ മാറ്റം രാജ്യങ്ങളുടെ ദേശീയ താല്പര്യങ്ങളിലും പ്രതിഫലിക്കും. ഇപ്പോള്‍ ജനങ്ങളുടെ ഭൗതിക താല്പര്യങ്ങളാല്‍ പ്രചോദിതമായ സ്വാര്‍ത്ഥ ആഗ്രഹങ്ങളും അഭിലാഷങ്ങളും രാജ്യങ്ങളുടെ ദേശീയ താല്പര്യങ്ങളായി രൂപാന്തരപ്പെടുന്നു. വ്യക്തികളെ പോലെ തന്നെ രാജ്യങ്ങളും സമ്പത്തും ഭൂമിയും വെട്ടിപ്പിടിക്കുവാന്‍ ശ്രമിക്കുന്നത് യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും കലാശിക്കുന്നു. അപകടകരമായ വസ്തുക്കളുടെ കണ്ടുപിടുത്തങ്ങളിലേക്കും നയിക്കുന്നു. അതിനാല്‍ നിലവിലെ സാമൂഹിക നിയമം നിശ്ചയമായും മാറണം. മനുഷ്യ മനസ്സില്‍ സന്നിവേശിപ്പിക്കേണ്ടത് ഭൗതികതയും ആത്മീയതയും സമന്വയിപ്പിച്ചുള്ള ഭാരതീയ മൂല്യങ്ങളാണ്. ധര്‍മ്മമാണ്. ഇത് ഓരോ വ്യക്തികളിലും സംശുദ്ധമായ താല്പര്യങ്ങള്‍ ഉളവാക്കുവാനും അത് തന്നെ രാജ്യങ്ങളുടെ താല്‍പര്യങ്ങളാവുകയും ചെയ്യും. ലോകനന്മയും സര്‍വ്വരുടെയും ഉയര്‍ച്ചയും രാജ്യങ്ങളുടെ ദേശീയ താല്പര്യങ്ങളുടെ ലക്ഷ്യങ്ങളാവണം. നിലവിലെ ഭൗതിക താല്‍പ്പര്യങ്ങളില്‍ ഊന്നിയ ആഗോളവല്‍ക്കരണത്തിന് പകരം ആത്മീയതയിലധിഷ്ഠിതമായ ഹിന്ദുത്വത്തെ ആഗോളവല്‍ക്കരിക്കണം. ഹിന്ദുധര്‍മ്മത്തെ ലോകം ഉള്‍ക്കൊള്ളണം.

അതിന് മുന്‍പ് പാശ്ചാത്യ സാമൂഹിക നിയമത്തിന്റെ നിയന്ത്രണത്തില്‍ നിന്നും ഭാരതം മോചിതമാവണം. ലോകവും ഭാരതവും ഹിന്ദുത്വത്താല്‍ നയിക്കപ്പെടണം. ഹിന്ദുത്വം സനാതന ധര്‍മ്മത്തെ പ്രതിനിധീകരിക്കുന്നു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ധാര്‍മിക നാഗരികതയുടെ ആത്മീയവും ബൗദ്ധികവും മതപരവും ദാര്‍ശനികവും രാഷ്ട്രീയവുമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമുചിതമായ ആവിഷ്‌കാരമാണ് ഹിന്ദുത്വം. മനുഷ്യ ജീവിതത്തെയും അനുഭവങ്ങളെയും വിഭജിക്കുന്നതില്‍ അത് വിശ്വസിക്കുന്നില്ല. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നാണ് ഈ പാരമ്പര്യത്തിന്റെ ദര്‍ശനസൂക്തം.

അവലംബം:
Capra, F. and Mattei, U. (2015) The Ecology of Law-Towards a Legal System in Tune With Nature and Community, 1st ed., Berrett Koehler Publishers, Oakland.
Floris, C.H. (2012) How Modern Science Came into The World-Four Civilizations, One 17th Century Breakthrough, 1st ed., Amsterdam University Press, Amsterdam.
Gauba, O.P. (2013) Western Political Thought, 4th ed., Macmillan Publishers, New Delhi.
Hari, R ( 2018) Rachana Samaharam Vol 9 &10, Kurukshethra Prakashan, Kochi.
Heywood, A. (2004) Political Theory – An Introduction, 3rd ed., Palgrave Macmillan, New York.
Heywood, A. (2011) Global Politics, 1st ed., Palgrave Macmillan, New York.
Morgenthau, H.J. (1948) Politics Among Nations: Struggle for Power and Peace, 1st ed.,
A.A. Knopf, New York.
Mukhi, H.R. (2006) History of Western Political Thought – Plato to Present Day, 12th ed., SBD
Publishers, New Delhi.
Nandakumar, J ( 2019) Hindutva for the Changing Times, 1ed., Indus Scroll Publishers, New Delhi.
Parameswaran, P. (1999) Dishabodhathinte Darshanam, 1 st ed., Mathrubhumi books, Kozhikode.
Straumann, B. (2015) ‘Early modern sovereignty and its limits’, Theoretical Inquiries in Law,
Vol. 16, No. 2, pp.423-446.
Thengadi, Dantopantt. Sanghapravarthakan-adisthanam, vykthithwam, perumattam.

(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)

(അവസാനിച്ചു)

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies