മിലന്‍ കുന്ദേര (Milan Kundera) ചെക്ക് – ഫ്രഞ്ച് എഴുത്തുകാരനായിരുന്നു. 2023 – ജൂലായ് 11-ന് അദ്ദേഹം മരിക്കുമ്പോള്‍ പ്രായം 94 ആയിരുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പം രണ്ടു രാഷ്ട്രത്തിന്റെ പേരുകള്‍ വന്നത് കമ്മ്യൂണിസം എന്ന മനുഷ്യവിരുദ്ധമായ പ്രസ്ഥാനത്തിന്റെ വിക്രിയ മൂലമാണ്. 1967ല്‍ Zert(The Joke) എന്ന കൃതി എഴുതിയതിന്റെ പേരില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് തിരിച്ചെടുക്കപ്പെട്ടെങ്കിലും 1970 ല്‍ വീണ്ടും പുറത്താക്കപ്പെട്ടു. ‘പാഗ് വസന്തം’ എന്ന പേരില്‍ പില്‍ക്കാലത്ത് അനാവശ്യമായി പുകഴ്ത്തപ്പെട്ട കമ്മ്യൂണിസ്റ്റ് പരിവര്‍ത്തനങ്ങളില്‍ അദ്ദേഹവും ചെറിയതോതില്‍ പങ്കാളിയായി. 1968-ല്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ജന്മനാട്ടില്‍ നിരോധിക്കപ്പെട്ടു. ഒടുവില്‍ പാരീസിലേയ്ക്കു രക്ഷപ്പെട്ട കുന്ദേര തിരിച്ചു പ്രേഗിലേയ്ക്കുവന്നെങ്കിലും വീണ്ടും ഫ്രാന്‍സില്‍ അഭയം തേടുകയാണുണ്ടായത്. 1979-ല്‍ അദ്ദേഹത്തിന്റെ ചെക് പൗരത്വം റദ്ദാക്കപ്പെട്ടു. അങ്ങനെ ഫ്രഞ്ചുകാരനായി ജീവിക്കേണ്ടിവന്നു.
കുന്ദേരയുടെ ഏറ്റവും പ്രിയപ്പെട്ട കൃതികളിലൊന്നാണ് The book of laughter and forgetting (പൊട്ടിച്ചിരിയുടേയും മറവിയുടേയും പുസ്തകം). പൊട്ടിച്ചിരി അടിച്ചമര്‍ത്തലിനെതിരായ കലാപമായി ഈ കൃതിയില്‍ വികസിക്കുന്നു. ഒരു രംഗത്ത് ഇതിലെ കഥാപാത്രങ്ങള്‍ ഒരു ഫ്യൂണറല്‍ ചടങ്ങില്‍ പൊട്ടിച്ചിരിക്കുന്നു. ഒട്ടും അനുയോജ്യമല്ലാത്ത അവരുടെയീ പെരുമാറ്റം യൂറോപ്പിന്റെ അന്നത്തെ അവസ്ഥയേയും ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതകളെയും പരിഹസിച്ചുതള്ളാനുള്ള ദുര്‍ബ്ബലശ്രമമാണ്. പിശാച് തന്റെ സ്രഷ്ടാവായ ദൈവത്തെ പരിഹസിക്കാന്‍ ശ്രമിക്കുമ്പോഴാണത്രേ പൊട്ടിച്ചിരി ഉണ്ടാകുന്നത്.
മറ്റൊരു പ്രധാന വിഷയം മറവിയാണ്. എല്ലാ സ്വകാര്യതകളേയും മായ്ച്ചു കളയുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ അവര്‍ തങ്ങളുടെ ഓര്‍മകളെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. കഥാപാത്രങ്ങള്‍ അവരുടെ ഭൂതകാലത്തെ പുനര്‍ നിര്‍വ്വചിക്കാനായി വ്യക്തിപരമായും കുടുംബപരമായുമുള്ള ഓര്‍മകളില്‍ മുഴുകാന്‍ ശ്രമിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ അര്‍ത്ഥരാഹിത്യമാണ് മറ്റൊരു പ്രധാന ഉള്ളടക്കം. കഥാപാത്രങ്ങള്‍ തങ്ങളുടെ ലൈംഗികാഭിലാഷങ്ങളേയും ജന്മവാസനകളേയും കഷ്ടപ്പെട്ടു നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കഥാകൃത്ത് അതിനെക്കുറിച്ചൊന്നും വിധിനിര്‍ണയം നടത്താന്‍ ശ്രമിക്കുന്നില്ല.
ഏഴ് കഥകള്‍ പ്രത്യേകം പ്രത്യേകം ചേര്‍ത്തുവച്ചാണ് കുന്ദേര നോ വല്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കഥ തുടങ്ങുന്നത് മിറെക് (Mirek)ന്റെ അനുഭവങ്ങളില്‍ നിന്നാണ്. താന്‍ ഇത്രയും കാലം പ്രണയിച്ചിരുന്ന Zdena (ദെന) എന്ന പെണ്‍കുട്ടി താന്‍ കരുതിയിരുന്ന പോലെ നല്ലവളല്ലെന്ന് മനസ്സിലാക്കി അവള്‍ക്കയച്ച പ്രേമലേഖനങ്ങള്‍ എങ്ങനേയും വീണ്ടെടുത്തു നശിപ്പിക്കണമെന്ന മോഹത്തോടെ അവളുടെ വീട്ടിലേയ്ക്കു പോകുന്ന ‘മിറെക്’ പക്ഷേ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലടക്കപ്പെടുന്നു. അയാളുടെ മകനും സുഹൃത്തുക്കളുമെല്ലാം കമ്മ്യൂണിസ്റ്റ് തടവറയിലടക്കപ്പെടുന്നു. രണ്ടാമത്തെ കഥ ‘മാര്‍ക്കറ്റ’ എന്ന സ്ത്രീയേയും അവളുടെ ഭര്‍ത്താവിനേയും കുറിച്ചാണ്. അവളുടെ ഭര്‍ത്താവ് കാറല്‍ (Karel) ന്റെ കുട്ടിയെപ്പോലുള്ള അമ്മ അവളുടെ ഭൂതകാല ഓര്‍മകളിലാണ് ജീവിക്കുന്നത്. ആ അമ്മയുമായി പൊരുത്തപ്പെടാനുള്ള മാര്‍ക്കറ്റയുടെ ശ്രമമാണീ കഥയില്‍. മൂന്നാം കഥ രണ്ടു അമേരിക്കന്‍ പെണ്‍കുട്ടികളെക്കുറിച്ചാണ് ഗബ്രിയേലയും മിഷെല്ലയും (Gabriella and Michella. അവര്‍ സമ്മര്‍ സ്‌ക്കൂളില്‍ പൊട്ടിച്ചിരിയുടെ പാഠങ്ങള്‍ പഠിക്കുകയാണ്. അടുത്ത കഥ ഭര്‍ത്താവുമൊത്ത് ബൊഹീമിയയില്‍ കഴിഞ്ഞിരുന്ന കാലത്തെ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന (Tamina) റ്റാമിനയുടേതാണ്.
അഞ്ചാമത്തെകഥ കവിതയും തത്വചിന്തയും പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുമായി കാല്പനികമായി ഇഴുകിച്ചേരുന്ന ക്രിസ്റ്റിന (Kristyna) യുടേതാണ്. ആറാം കഥ വീണ്ടും റ്റാമിനയിലേയ്ക്കുപോകുന്നു. ഭര്‍ത്താവിനെക്കുറിച്ച് ഓര്‍ക്കാന്‍ ബദ്ധപ്പെടുന്ന അവളുടെ ശ്രമങ്ങള്‍ നോവലിസ്റ്റിന്റെ അച്ഛന്റെ ഓര്‍മകളിലേക്കു പോകാനുള്ള പ്രയത്‌നവുമായി താരതമ്യം ചെയ്തിരിക്കുന്നു. അവസാന കഥ ഒരു ഓര്‍ഗിയാണ്. ഒരുകൂട്ടം നഗ്നവനിതകള്‍ ഒരു ബീച്ചില്‍ ഒത്തുകൂടി സെക്‌സില്‍ ഏര്‍പ്പെടുന്നതും യൂറോപ്യന്‍ നാഗരികതയുടെ ഭാവിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതുമാണ്.
കുന്ദേരയുടെ നോവല്‍ നമുക്ക് മനസ്സിലാകില്ല. മലയാളിക്ക് വൈകാതെ അതു മനസ്സിലായിത്തുടങ്ങും. കമ്മ്യൂണിസ്റ്റ് ഏകാധിപത്യം ഒരു ജനതയെ എങ്ങനെ തകര്‍ക്കുമെന്നതിന് ബംഗാളിനു പിറകെ കേരളവും ദൃഷ്ടാന്തമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും അവാര്‍ഡു മോഹികളായ നമ്മുടെ എഴുത്തുകാര്‍ ഒരു പ്രതികരണവും നടത്തുന്നില്ല. സാഹിത്യ അക്കാദമിയില്‍ ഒരു അംഗത്വത്തിനോ അവാര്‍ഡിനോ വേണ്ടി സ്വന്തം പ്രതിഭയെത്തന്നെ പണയപ്പെടുത്തിയിരിക്കുന്ന നമ്മുടെ നാട്ടിലെ എഴുത്തുകാരെക്കുറിച്ച് എന്തു പറയാന്‍.
എന്നാല്‍ സച്ചിദാനന്ദന്‍ അത്തരക്കാരനല്ല. അദ്ദേഹത്തിന്റെ ബുദ്ധി തെളിഞ്ഞു വരുന്നുവെന്ന് മാതൃഭൂമിയില്‍ അദ്ദേഹം എഴുതിയിരിക്കുന്ന കവിത വായിച്ചാല്‍ തോന്നും. കുന്ദേരയെക്കുറിച്ചെഴുതുന്നതു തന്നെ കേരളത്തില്‍ ഒരു കുറ്റകൃത്യമാണ്. അറിഞ്ഞുകൊണ്ട് അദ്ദേഹം ആ കുറ്റകൃത്യം നടത്തുന്നു. കവിത വായിച്ചു മനസ്സിലാക്കാന്‍ തക്ക ബുദ്ധിവികാസമുള്ള ആരും കമ്മ്യൂണിസ്റ്റ് നേതാക്കന്മാരായി കേരളത്തില്‍ ഇല്ലാത്തതു സച്ചിദാനന്ദന്റെ ഭാഗ്യം. അല്ലെങ്കില്‍ അദ്ദേഹം എന്നേ സാഹിത്യ അക്കാദമിയില്‍ നിന്നു തെറിച്ചേനേ.
കവിതയുടെ പേര് ‘വെര്‍ട്ടിഗോ’ എന്നാണ്. ‘വെര്‍ട്ടിഗോ’ എന്ന പേരില്‍ കുന്ദേര കൃതികള്‍ വല്ലതും എഴുതിയിട്ടുള്ളതായി അറിവില്ല. ഡബ്ല്യു.ബി സെബാള്‍ഡ് (WB Sebald) ഒരു ജര്‍മ്മന്‍ നോവല്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ സച്ചിദാനന്ദന്‍ അതൊന്നുമല്ല ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. സാധാരണ മനുഷ്യരില്‍ കാണുന്ന തുലനം നഷ്ടപ്പെടുന്ന രോഗത്തെയാണ് വെര്‍ട്ടിഗോയെന്നു പറയുന്നത്. രോഗം എന്നു പറയാന്‍ പറ്റില്ല. അതൊരു അവസ്ഥയാണ്. അതാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ. കവി രണ്ടും കല്പിച്ചുതന്നെയാണു നീക്കമെന്നു തോന്നുന്നു. അദ്ദേഹത്തെ സ്ഥാനത്തു നിന്നു നീക്കിയാലും സത്യം പറയുമെന്നുള്ള നിര്‍ബന്ധത്തിലാണ് അദ്ദേഹമെന്നു തോന്നുന്നു. അല്ലെങ്കില്‍
”ചുകന്ന പൂവിതളുകള്‍ കൊണ്ട് നാം തീര്‍ത്ത
നമ്മുടെ സ്വപ്നങ്ങള്‍ പെട്ടെന്ന്
അലിയാത്ത കരിങ്കല്ലുകളായി മാറി”
എന്നൊക്കെ എഴുതുമായിരുന്നോ. സി.പി.എമ്മിന്റെ നേതൃത്വത്തെയാണ് ഈ വരിയിലൂടെ കവി അധിക്ഷേപിക്കുന്നതെന്നു മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ട കാര്യമൊന്നുമില്ല.
”അധികാരത്തിന്റെ മറുവശത്ത് ഒരു കുടിലില്‍
മുഖസ്തൂതികള്‍ക്ക് ഉപയോഗിക്കാന്‍ ആവാത്ത
വാക്കുകള്‍ വസിക്കുന്നു. എന്നെ മുദ്രകുത്തരുതേ
എന്ന് അഭ്യര്‍ത്ഥിക്കുന്ന എഴുത്തുകാരെപ്പോലെ”
എന്നൊക്കെ വായിക്കുമ്പോള്‍ ഇപ്പോള്‍ അക്കാദമിലുണ്ടായ പരസ്യവിവാദമൊക്കെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?
കേരളത്തിലെ ജനങ്ങളുടെ വൃത്തികെട്ടതും നീണ്ടതുമായ മറവിയാണ് ഇവിടുത്തെ ഭരണത്തെ നിലനിര്‍ത്തുന്നത് എന്നുപോലും എഴുതാന്‍ ഈ എക്‌സ് കമ്മ്യൂണിസ്റ്റ് തയ്യാറാകുന്നു.
”അധികാരത്തിനെതിരായ മനുഷ്യന്റെ സമരം മറവിക്കെതിരായ ഓര്‍മ്മയുടെ സമരമാണ്പക്ഷേ, ഓര്‍മ ഹ്രസ്വവും മറവിദീര്‍ഘവും ആകുന്നു. അതുകൊണ്ട് അധികാരം നിലനില്‍ക്കുന്നു.”
കൃത്യമായി ഡിഎ, ടിഎ, ലീവ് സറണ്ടര്‍ ഇതൊക്കെ കിട്ടിക്കൊണ്ടിരിക്കുന്ന ആ പഴയ സുവര്‍ണ കാലത്തെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ എത്ര പെട്ടെന്നാണ് മറന്നുപോയത്. ആ മറവി അടുത്ത വോട്ടുകുത്തല്‍ കാലത്തും അവര്‍ക്ക് ഉണ്ടാവുമോ എന്തോ? കവിത അവസാനിക്കുന്നത് മലയാളികള്‍ക്കുള്ള വലിയ താക്കീതോടു കൂടിയാണ്.
”ഒരു ജനതയും സ്വന്തം മരണം തിരിച്ചറിഞ്ഞില്ല.” മലയാളിയുടെ ഭാഷ, സംസ്‌കാരം എല്ലാം തകര്‍ന്നു തരിപ്പണമാകുന്നതു കണ്ടു കൊണ്ടിരുന്നിട്ടും മൃതശരീരങ്ങളെപ്പോലെ അവര്‍ നിശ്ചലരാണ്.
ഏകീകൃത സിവില്‍ കോഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മലയാളം വാരികയില്‍ ഫ്‌ളാവിയ ആഗ്നസ് എന്ന പുതിയ ആക്ടിവിസ്റ്റ് പറയുന്നത്. ഇത്തരക്കാര്‍ എവിടുന്ന് പ്രത്യക്ഷപ്പെടുന്നുവോ എന്തോ? ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ എല്ലാ പുരോഗമന നാട്യക്കാരും ഏകീകൃത സിവില്‍ കോഡി നുവേണ്ടി നിലവിളിച്ചവരാണ്. ഇ.എം.എസ്സിനെപ്പോലുള്ളവര്‍ അതിനുവേണ്ടി വളരെ എഴുതി. ഇപ്പോള്‍ നടപ്പിലാകും എന്നു വന്നപ്പോള്‍ വോട്ടിനുവേണ്ടി എല്ലാ മൂല്യങ്ങളും വലിച്ചെറിയുന്ന സിപിഎം എന്ന കക്ഷി അതിനെതിരായി പന്തം കൊളുത്തി പ്രകടനം നടത്തുന്നു. ഇ.എം.എസ്സിന്റെ ആത്മാവ് ഇവര്‍ക്കു മാപ്പു കൊടുക്കുമോ എന്തോ ഫ്‌ളാവിയ ആഗ്നസിനെപ്പോലുള്ളവര്‍ക്ക് ഒന്നിനെക്കുറിച്ചും ഒരു നിലപാടുമില്ല. ആരൊക്കെയോ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ ഉരുവിടുന്നുവെന്നു മാത്രം. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമൊക്കെ സ്വത്വം നഷ്ടപ്പെട്ടിട്ടു കുറെക്കാലമായി. ന്യായം, നീതി, നന്മ ഇത്തരം വാക്കുകള്‍ തന്നെ ഇത്തരക്കാരുടെ നിഘണ്ടുവിലില്ല. പണം, വോട്ട്, പാദസേവ തുടങ്ങിയവയാണ് ഈ ‘ദൃശ’ വ്യക്തികളുടെ മുദ്രാവാക്യം. ഇവര്‍ക്കൊക്കെ കാലം മാപ്പു കൊടുക്കട്ടെ.
മലയാളം വാരികയില്‍ വന്ന ‘മീശ’ ഫെയിം ഹരീഷിന്റെ കഥ ‘ചൂണ്ടക്കാരന്‍’ വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഹരീഷ് നല്ലൊരെഴുത്തുകാരനാണെങ്കിലും നല്ല വായനക്കാരനല്ല. കാരണം ഹെമിങ്ങ്‌വേയുടെ കിഴവനും കടലും (Old Man and Sea) അദ്ദേഹം ഈയടുത്താണു വായിച്ചത്. ഈ ലേഖകന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴേ ആ നോവല്‍ വായിച്ചിട്ടുണ്ട്. ‘കിഴവനും കടലിനെ’ അദ്ദേഹം സംഗ്രഹിച്ചു. എന്നിട്ട് ഒരു കുട്ടനാടന്‍ കഥയാക്കി. കിഴവനും കടലിലെ വൃദ്ധന്‍ സാന്റിയാഗോയെ ഹരീഷ് ഒരു കുട്ടനാടന്‍ മീന്‍പിടിത്തക്കാരനാക്കി. കടലിനെ കായലുമാക്കി. മര്‍ലിന്‍ മത്സ്യത്തിനു പകരമായി മുഷി, വരാല്‍, ഏട്ടക്കൂരി തുടങ്ങിയ നാടന്‍ മത്സ്യങ്ങള്‍ കൊണ്ട് നോവലിസ്റ്റ് ഒരുവിധം രംഗമൊപ്പിക്കുന്നു.
കേരളത്തില്‍ ആരെങ്കിലും എന്തെങ്കിലുമെഴുതിയാലുടനെ ഏതെങ്കിലും വിദേശകൃതികളുമായി താരതമ്യപ്പെടുത്തി ഇവിടത്തെ എഴുത്തുകാരെ താറടിക്കുന്ന രീതിയോട് എനിക്കു യോജിപ്പില്ല. എന്നാലും ഒരു കൃതിക്ക് പ്രചോദനമായി വര്‍ത്തിക്കുന്ന മറ്റൊന്നുണ്ടെന്ന് പ്രകടമായിത്തന്നെ തോന്നിയാല്‍ പറയാതിരിക്കുന്നതെങ്ങനെ? അതുകൊണ്ടു പറഞ്ഞുപോയി എന്നേയുള്ളു. കഥ ഒരു മേന്മയുമവകാശപ്പെടാനില്ലാത്ത ഒരു റിയലിസ്റ്റിക് ആവിഷ്‌കാരം മാത്രം. ‘ഒരു കുട്ടനാടന്‍ മീന്‍പിടിത്തക്കഥ’ എന്ന പേരായിരുന്നു കൂടുതല്‍ നല്ലത്.