Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ആതിരയുടെ മതംമാറ്റവും മനംമാറ്റവും (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

സന്തോഷ് ബോബന്‍

Print Edition: 30 June 2023

2017 ജൂലായ് 31. കേരള ഹൈക്കോടതിയില്‍ അന്ന് പതിവില്ലാത്ത പിരിമുറുക്കം ഉണ്ടായിരുന്നു. എന്തെങ്കിലും പ്രത്യേക വിധികളോ സംഭവങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള പല മാധ്യമ പ്രവര്‍ത്തകരും അവിടെ കറങ്ങി നടന്നിരുന്നു. ഹൈക്കോടതിയല്ല അതിലും വലിയ കോടതി വന്നാലും ഇസ്ലാം മതം തന്നെ പഠിക്കുവാന്‍ പോകണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ 22 വയസ്സുള്ള ഒരു പെണ്‍കുട്ടി അന്ന് അവിടെ പോലീസ് അകമ്പടിയോടെ വന്നിട്ടുണ്ടായിരുന്നു. ഇതായിരുന്നു പിരിമുറുക്കത്തിന് കാരണം. കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ നിന്ന് 17 ദിവസത്തോളം കാണാതായ ആതിര എന്ന പെണ്‍കുട്ടിയെ അവരുടെ മാതാപിതാക്കളുടെ ഹേബിയസ് കോര്‍പസ് വഴി ഹൈക്കോടതിയില്‍ ഹാജരാക്കുന്ന ദിവസമായിരുന്നു അന്ന്. ആ പെണ്‍കുട്ടി ഒരു മതപരിവര്‍ത്തന മാഫിയയുടെ കൈയില്‍പ്പെട്ട് സ്വന്തം മാതാപിതാക്കളെയൊക്കെ തള്ളിപ്പറഞ്ഞ് പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ കയറിയിറങ്ങുകയായിരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ തങ്ങളാലാവും വിധം പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് ഈ പെണ്‍കുട്ടിയെ ആഘോഷിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. മതം മാറ്റത്തിന്റെ ഭാഗമായി ആതിര എന്ന പേര് അവള്‍ ആയിഷ എന്നാക്കി മാറ്റിയിരുന്നു. ഈ ഒരു വാര്‍ത്താ ഘോഷത്തിന്റെ അവസ്ഥാന്തരമായിരുന്നു ഹൈക്കോടതിയില്‍.

ഹേബിയസ് കോര്‍പസ് പരിഗണിക്കുന്ന കോടതിയില്‍ സമാന സ്വഭാവമുളള മറ്റ് പല കേസുകളും ഉണ്ടായിരുന്നെങ്കിലും വാര്‍ത്താ മാധ്യമങ്ങള്‍ വഴി കുപ്രസിദ്ധി കിട്ടിയത് ഈ കേസിനായിരുന്നു. കറുത്ത പര്‍ദ്ദയൊക്കെ ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ ധരിച്ചിട്ട് പോലീസ് അകമ്പടിയില്‍ കോടതിയില്‍ എത്തിയ അവളെ പോകുന്നവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ടായിരുന്നു; ഒരു വിചിത്ര ജീവിയെ നോക്കും പോലെ.

ഒരിക്കലും തന്റെ മകളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് ആ കുട്ടിയുടെ അമ്മ ചിന്തിച്ചിരുന്നില്ല. തകര്‍ന്ന് നുറുങ്ങിയ ഹൃദയത്തോടെ മകളുടെ കൈ പിടിച്ചുകൊണ്ട് ആ അമ്മ ചോദിച്ചു കൊണ്ടിരുന്നു. ‘നീ വരില്ലേ മോളെ നമ്മുടെ കൂടെ. നിന്റെ ഇഷ്ടത്തിന് തന്നെ ജീവിച്ചോ പൊന്നുമോളെ. നീ ഞങ്ങളുടെ കൂടെ വാ.’ അമ്മ കരഞ്ഞുകൊണ്ട് മകളുടെ കൈ പിടിച്ച് പിന്നാലെ നടന്നു.

കോടതിയില്‍ രണ്ട് ജഡ്ജിമാര്‍ ഉണ്ടായിരുന്നു. ഒരു സ്തീയും പുരുഷനും. അവര്‍ കുട്ടിയെ അടുത്തേക്ക് വിളിപ്പിച്ചു. അച്ഛന്റെയും അമ്മയുടെയും ദയനീയമായ നോട്ടം. അല്ലാഹുവേ നിനക്കെല്ലാം വിട്ടു തന്നിരിക്കുന്നുവെന്ന് അര്‍ത്ഥം വരുന്ന ‘തവക്കല്‍ത്തു അലല്ലാഹ്’ എന്ന ബിസ്മി ചൊല്ലിക്കൊണ്ട് ആതിര ന്യായാധിപന്മാരുടെ അടുത്തേക്ക് ചെന്നു. കോടതി ചോദിച്ചു. എന്താണ് തീരുമാനം? തനിക്ക് ഇസ്ലാം വിശ്വാസ പ്രകാരം തന്നെ ജീവിക്കണമെന്നും ഇസ്ലാം പഠിക്കാനായി സത്യസരണിയിലേക്കോ തര്‍ബിയത്തിലേക്കോ പോകണമെന്നും പറഞ്ഞു. കോടതി ചോദിച്ചു. ‘അവിടെയൊക്കെ എന്താണ് നടക്കുന്നതെന്നറിഞ്ഞിട്ടാണോ പറയുന്നത്?’

‘കോടതി അച്ഛനെയും അമ്മയേയും വിളിപ്പിച്ചു. മകളെ തങ്ങള്‍ക്കൊപ്പം വിടണമെന്നും അവളുടെ ഒരു ഇഷ്ടത്തിനും ഞങ്ങള്‍ എതിരു നില്‍ക്കില്ലെന്നും അവര്‍ പറഞ്ഞു. അതിനിടയില്‍ ജഡ്ജി വക്കീലന്മാരോടായി എന്തോ പറഞ്ഞു. ആ സമയം അവിടെ ഇരുന്നിരുന്ന ഒരു വക്കീല്‍ ചാടി എഴുന്നേറ്റ് നിന്ന് പതിവിലും ഉറക്കെ കോടതിയോട് എന്തോ ഇംഗ്ലീഷില്‍ പറഞ്ഞു. വക്കീലിന്റെ ഈ അപ്രതീക്ഷിത ഇടപെടല്‍ കോടതിയില്‍ മുഴക്കമുണ്ടാക്കി. ഇത്രയും വിവാദമായ സ്ഥാപനങ്ങളിലേക്ക് തന്നെ അയക്കരുതെന്നാണ് പറഞ്ഞതെന്ന് മനസ്സിലായി. ഇസ്ലാമായി ജീവിക്കണം. ഇസ്ലാമിനെക്കുറിച്ച് പഠിക്കണം എന്ന് അവള്‍ പറയുന്നു. മാതാപിതാക്കള്‍ അതിന് തയ്യാറുമാണ്.

ഈ ഇടപെടലിലൂടെ ജഡ്ജിമാരുടെ അതുവരെയുണ്ടായിരുന്ന മുഖഭാവം മാറി. എന്താണ് തീരുമാനം എന്ന് കോടതി വീണ്ടും ചോദിച്ചു. വീട് വിട്ട് ഇറങ്ങിയതിന് ശേഷമുള്ള സംഭവങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നതുകൊണ്ട് വീണ്ടും അങ്ങനെ ഉണ്ടാകുമോയെന്ന് ആതിര ഭയപ്പെട്ടു. ‘ഇസ്ലാമായി ജീവിക്കാമെന്ന് അച്ഛനും അമ്മയും ഉറപ്പുതരികയാണെങ്കില്‍ വീട്ടിലേക്ക് വരാം.’ ആതിര നിലപാട് വ്യക്തമാക്കി. നഷ്ടപ്പെടലിന്റെ വക്കോളമെത്തിയ മകളെ കിട്ടിയല്ലോ എന്ന സന്തോഷത്തോടെ അച്ഛനും അമ്മയും ആതിരയുടെ ഇടത്തും വലത്തുമായി നിന്നു. ഇത്തരമൊരു ശുഭ മുഹൂര്‍ത്തത്തിലേക്ക് കോടതിയെയും തന്റെ ജീവിതത്തേയും എത്തിച്ച വക്കീലിന്റെ പേര് കൃഷ്ണരാജ് എന്നാണെന്ന് പിന്നീട് ഞാനറിഞ്ഞു.

ഒരു പെണ്‍കുട്ടിക്ക് ഇസ്ലാം മതത്തോട് തോന്നിയ താല്‍പ്പര്യം അവളുടെ ഒളിച്ചോട്ടത്തിലേക്കും ഒളിവ് ജീവിതത്തിലേക്കും ആ കുടുംബത്തിന്റെ തകര്‍ച്ചയിലേക്കും വഴി വെച്ച സംഭവ കഥയിലെ നായികയാണ് കാസര്‍കോട് ഉദുമ സ്വദേശി ആതിര.
ആതിരയുടേത് ഒരു സി.പി.എം. കുടുംബമാണ്. ദേശാഭിമാനിയാണ് ഇഷ്ട പത്രം. ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊന്നും മതേതരമല്ലെന്ന് വിശ്വസിക്കുന്ന ഒരു സാമ്പ്രദായിക കമ്മ്യൂണിസ്റ്റ് കുടുംബം. വല്ലപ്പോഴും വരുന്ന ഉത്സവങ്ങള്‍ക്ക് പോകുന്നതാണ് ക്ഷേത്രങ്ങളുമായിട്ടുള്ള ബന്ധം. നിരവധി മുസ്ലിം കൂട്ടുകാര്‍. അവരുമായിട്ടുള്ള ബന്ധം ഇസ്ലാമിലേക്ക് ആതിരയെ ആകര്‍ഷിച്ചു.

എന്തിനെയും ആത്മീയമായി സമീപിക്കുന്ന ഒരു മനസ്സ് ആതിരക്കുണ്ടായിരുന്നു. മരണം ഒരു അന്വേഷണ ഹേതുവായിരുന്നു. ജീവിതത്തിന്റെ ലക്ഷ്യം എന്ത്? മരിച്ചാല്‍ എങ്ങോട്ട് പോകും? ഈശ്വരന്‍ ആരാണ് എന്നിങ്ങനെയുളള ചിന്തകള്‍. ഇതിനുത്തരം തരാവുന്ന ആരും സ്വന്തം വീട്ടിലില്ല. പോകുന്ന അമ്പലത്തിലുമില്ല. ദൃഷ്ടി ഇസ്ലാമിലേക്ക് പതിഞ്ഞു. അവിടെ മതപഠനവും വ്യവസ്ഥകളുമൊക്കെയുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ ഉത്തരമുണ്ട്. ഏക ദൈവം, നിസ്‌കാരം, നോമ്പ്, വസ്ത്രധാരണം ഇങ്ങനെയുള്ള കാര്യങ്ങള്‍. കൂട്ടുകാരുമായിട്ടുള്ള ചര്‍ച്ചകളില്‍ മതം കടന്നു വരുമ്പോള്‍ അവര്‍ അവരുടെ മതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. തനിക്ക് തിരിച്ച് പറയുവാന്‍ ഒന്നുമില്ല. കാരണം ഒന്നുമറിയില്ല. സ്വന്തം ധര്‍മ്മത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും വര്‍ഗീയതയാണെന്ന് പ്രചരിപ്പിക്കുന്ന, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ചിന്തിക്കുന്നവരാണ് മാതാപിതാക്കള്‍.

ഇസ്ലാമിനെക്കുറിച്ച് ഇന്റര്‍നെറ്റിലുണ്ടെന്നറിഞ്ഞതോടെ അതില്‍ തിരച്ചില്‍ തുടങ്ങി. മുപ്പത്തിമുക്കോടി ദൈവങ്ങളും, കല്ലിനെ പൂജിക്കുന്നതും ഒക്കെ ചോദ്യങ്ങളായും ചിന്തകളായും ഉരുണ്ടു കൂടി. മുസ്ലിം കൂട്ടുകാരുമായി ഇസ്ലാമിനെക്കുറിച്ച് ഗൗരവകരമായി ചര്‍ച്ച ചെയ്യുവാന്‍ തുടങ്ങി. 1400 വര്‍ഷം മുമ്പ് മുഹമ്മദ് നബിക്ക് ദൈവം ഇറക്കിക്കൊടുത്തതും ഒരുപാട് ശാസ്ത്ര സത്യങ്ങള്‍ ഉള്ളതും മനുഷ്യന്‍ കൈകടത്താത്തതുമായ ഒരു ഗ്രന്ഥമാണ് പരിശുദ്ധ ഖുറാന്‍. അള്ളാഹു ഒറ്റ ദൈവം. നിങ്ങളുടെ പോലെ കുറെ ദൈവങ്ങള്‍ ഇല്ല. വേറെ ദൈവത്തിനെ ആരാധിക്കുന്നത് കൊടിയ പാപം.

ജനിച്ചിട്ട് 20 കൊല്ലമായെങ്കിലും ഒരു ദൈവത്തെ കുറിച്ച് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഇസ്ലാം ഒരു ആവേശമായി മാറി കഴിഞ്ഞിരുന്നു. കോളേജിനടുത്തുള്ള ഒരു മുസ്ലിം പള്ളിയില്‍ ഉച്ചയ്ക്ക് പെണ്‍കുട്ടികള്‍ നിസ്‌കരിക്കുവാന്‍ പോകുമായിരുന്നു. ആതിര അവിടത്തെ ഒരു സന്ദര്‍ശകയായി മാറി. ഖുറാന്‍ വായിക്കാനുള്ള ആഗ്രഹം സുഹൃത്തുക്കളോട് പറഞ്ഞു. അവര്‍ പറഞ്ഞു. ‘ഖുറാന്‍ അറബിയിലാണ്. അത് തൊടണമെങ്കില്‍ ശുദ്ധി (വുളു) വേണം. പകരം ഖുറാന്റെ മലയാള പരിഭാഷ വായിക്കാം. അങ്ങനെ മലയാളം ഖുറാന്‍ ഡൗണ്‍ലോഡ് ചെയ്തു. 144 അദ്ധ്യായങ്ങള്‍ ഉള്ള പുസ്തകം. ഒരു അദ്ധ്യായമൊഴികെ ബാക്കിയെല്ലാം ആരംഭിക്കുന്നത് ബിസ്മില്ലാഹിര്‍ റഹ്‌മാനീര്‍ റഹിം എന്ന വാചകത്തോടെയാണ്. പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ നാമത്തില്‍ എന്നാണ് അര്‍ത്ഥം. അത് വായിച്ചപ്പോള്‍ തന്നെ വളരെ സന്തോഷം തോന്നി. അതോടെ ഖുറാന്‍ പഠനം തുടങ്ങി.

‘ഇസ്ലാമിക്’ ഗ്രന്ഥങ്ങള്‍ ഒന്നൊന്നായി ഡൗണ്‍ലോഡ് ചെയ്ത് ആര്‍ത്തിയോടെ വായിക്കുവാന്‍ തുടങ്ങി. പര്‍ദ്ദയോട് താല്‍പ്പര്യം തുടങ്ങി. പര്‍ദ്ദ ഒരു സുരക്ഷിത വസ്ത്രമാണെന്നും അന്യപുരുഷന്മാര്‍ ആകര്‍ഷിക്കപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങള്‍ പര്‍ദ്ദയിട്ടാല്‍ ഉണ്ടാകില്ലെന്നും മുസ്ലിം കൂട്ടുകാരികള്‍ എന്നെ പഠിപ്പിച്ചു. ഇങ്ങനെ ചെയ്യാത്തവരെ അള്ളാഹു ശിക്ഷിക്കും. ഇതില്‍ സുരക്ഷിതയായിരിക്കുമെന്ന വാചകം മനസ്സില്‍ തട്ടി. മുസ്ലിം സുഹൃത്തുക്കള്‍ തന്നെ നന്നായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

കോളേജില്‍ തന്റെ ജൂനിയറായിരുന്ന റയിസ് എന്ന പയ്യന്‍ ഇസ്ലാമിനെക്കുറിച്ച് വളരെ ശാസ്ത്രീയമായി തന്നെ പറഞ്ഞ് പഠിപ്പിച്ചു. ഇസ്ലാമില്‍ എല്ലാം ശാസ്ത്രീയമാണെന്നും സാക്ഷ്യവാക്യം ചൊല്ലിയാല്‍ ഇസ്ലാമാകാമെന്നും അവന്‍ പറഞ്ഞു. അള്ളാഹുവില്‍ വിശ്വാസമുള്ള നിലയ്ക്ക് എന്നാലത് സാക്ഷ്യവാക്യമായി പറഞ്ഞൂടെ എന്നവന്‍ ചോദിച്ചു. ഞാനത് സമ്മതിച്ചു. അവന്‍ ഒരാള്‍ മുസ്ലിമാകുന്ന ശഹാദത്ത് കലിമ ചൊല്ലിത്തന്നു. ‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു, വാ അശ്ഹദു അന്ന മുഹമ്മദു റസൂലുല്ലാഹ്’ എന്നു വെച്ചാല്‍ അല്ലാഹു അല്ലാതെ വേറൊരു ഇലാഹുമില്ലെന്നും മുഹമ്മദ് നബി അദ്ദേഹത്തിന്റെ ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ എന്നെ കൊണ്ടിത് ചൊല്ലിച്ചു. ‘ആതിര നീ ഇപ്പോള്‍ ഒരു മുസ്ലിമാണ്. അതിപ്പോള്‍ നീ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.’

ആതിരയുടെ എല്ലാ തെറ്റു കുറ്റങ്ങളും അള്ളാഹു ക്ഷമിച്ചുവെന്നും ആതിര ഒരു നവജാത ശിശുവിനെപ്പോലെ നിഷ്‌കളങ്കയാണ് ഇപ്പോഴെന്നും റയിസ് പറഞ്ഞതോടെ ആതിര കോള്‍മയിര്‍ കൊണ്ടു. സന്തോഷം കൊണ്ട് ആതിര അടുത്ത് നിന്നിരുന്ന മുസ്ലിം കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. അല്ലാഹുവിന്റെ എല്ലാവര്‍ക്കും കിട്ടാത്ത ഭാഗ്യം നിനക്ക് കിട്ടി. അതിന് നീ അല്ലാഹുവിനോട് നന്ദി പറയണം. അല്‍ഹംദുലില്ലാഹ്. സര്‍വ സ്തുതിയും അള്ളാഹുവിനാകുന്നു. അതും പറഞ്ഞു. അങ്ങനെ നിന്ന നില്‍പ്പില്‍ ആതിര ഇസ്ലാമായി.

ഈ സംഭവങ്ങളൊന്നും വീട്ടില്‍ പറഞ്ഞില്ല. പക്ഷെ ചിന്ത മറ്റൊന്നായിരുന്നു. വീട്ടുകാരെയും ഇസ്ലാമാക്കണം. ഇല്ലെങ്കില്‍ അവര്‍ നരകത്തില്‍ പോകും. അല്ലാഹുവില്‍ വിശ്വസിക്കാത്തവര്‍, ബഹുദൈവാരാധന നടത്തുന്നവര്‍. മദ്യപിക്കുന്നവര്‍, പലിശ വാങ്ങുന്നവര്‍, നിസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നവര്‍, മതം ഉപേക്ഷിക്കുന്നവര്‍ എന്നിങ്ങനെ നരകയാതനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. അച്ഛനും അമ്മയും ചേട്ടനും ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. താന്‍ മുസ്ലിമായി എന്നറിയാവുന്ന മുസ്ലിം കൂട്ടുകാരികള്‍ ഇസ്ലാമിന്റെ വീഡിയോകളും പുസ്തകങ്ങളും എന്നും കൊണ്ടുവന്നിരുന്നു. മരണവും പരലോകവും വായിച്ചു തുടങ്ങിയതോടെ പ്രശ്‌നമായി. പേടിയായി.

അത്രയും കഠിന ശിക്ഷകളാണ് ഇസ്ലാമിലെ നരകത്തില്‍. കാഫിറുകള്‍ (മുസ്ലിം അല്ലാത്തവര്‍) തീയില്‍ കിടന്ന് നിത്യവാസികളായി പിടഞ്ഞു കൊണ്ടിരിക്കും. തീ കൊണ്ടുള്ള കളിയാണ് നരകത്തില്‍.

എന്തായാലും താന്‍ നരകത്തില്‍ പോകില്ലായെന്ന് ആതിര ആദ്യം ഉറപ്പു വരുത്തി. ഇന്റര്‍നെറ്റും പുസ്തകവും നോക്കി വീട്ടില്‍ രഹസ്യമായി നിസ്‌കാരം തുടങ്ങി. കുറച്ചും കൂടി വലിയ സുന്നത്ത് നിസ്‌കാരം, പുലര്‍ച്ചെക്കുള്ള തഹജ്ഞൂദ് നിസ്‌കാരം, എന്നും ദിഖ്ര്‍, സ്വലാത്ത്, സൂറത്ത് ഓതല്‍, പഠിക്കല്‍, നിസ്‌കാരം, നോമ്പ്, ഇസ്ലാമിക പ്രഭാഷണങ്ങള്‍ എന്നിങ്ങനെയായി മുഴുവന്‍ സമയവും. പിശാചിന്റെ മന്ത്രമായ സംഗീതവും പൂജാ മുറിയും ഒഴിവാക്കി.

വീട്ടുകാര്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും കാര്യം പിടികിട്ടി തുടങ്ങിയിരുന്നു. പക്ഷെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല. ഞാന്‍ കുറെശ്ശേയായി എന്റെ മതം അവരെ പഠിപ്പിക്കുവാന്‍ തുടങ്ങി. ഹിന്ദു മതം തെറ്റാണെന്ന് തെളിയിക്കുവാനുള്ള എന്റെ തീവ്രശ്രമം. അവര്‍ എല്ലാം കേട്ടിരിക്കും. അവര്‍ക്ക് വേറെയൊന്നും ചെയ്യാന്‍ അറിയുമായിരുന്നില്ല. അവരും ആകെ ആശങ്കയിലാക്കി കഴിഞ്ഞിരുന്നു.

മറ്റ് മതങ്ങളില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച സ്ത്രീകളുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയുണ്ടായിരുന്നു. പേര് വിളക്ക് മാടം. മറ്റൊരു വാട്ട്‌സ്ആപ്പ് കൂട്ടായ്മയായിരുന്നു ഹിദായത്ത് സിസ്റ്റര്‍. ഇതില്‍ നിറയെ വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടും ഇസ്ലാം സ്വീകരിച്ച് കല്യാണമൊക്കെ കഴിച്ച് കുടുംബമായി നില്‍ക്കുന്നവരാണ്. ഇതൊരു പുതിയ അറിവായിരുന്നു. ആയിഷ നാദിയ (ദൃശ്യ), സന (രമ്യ), ആയിഷ സന്‍ഹ (മഞ്ജുഷ), ഫീദ (അഖില) ഇതുപോലെ ധാരാളം പേര്‍സ്വന്തം മതം വിട്ട് നിയമപരമായി തന്നെ ഇസ്ലാം സ്വീകരിച്ച് ജീവിക്കുന്നുണ്ടെന്നറിഞ്ഞതോടെ ആ വഴിക്കായി ചിന്ത. അവരില്‍ പലരുമായി ആശയവിനിമയം നടത്തി. അവര്‍ അനുഭവങ്ങള്‍ പങ്കിട്ട് ധൈര്യം പകര്‍ന്ന് തന്നു. ഇതുപോലെ തനിക്കും മുസ്ലിമായി ജീവിക്കണമെന്ന് തീരുമാനിച്ചു. പേരും മാറ്റി. അങ്ങനെ ആതിര ആയിഷയായി, മുസ്ലിമാകാന്‍ വന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും വീടുകളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. അത് തനിക്കും ഉണ്ടാകും. അതിനൊരു പ്രതിവിധി വീട്ടുകാരെ കൂടി മുസ്ലിമാക്കുകയെന്നതാണ്. ഒരു സമ്പൂര്‍ണ മുസ്ലിമായി കഴിഞ്ഞ താന്‍ തരം കിട്ടുമ്പോഴൊക്കെ വീട്ടുകാര്‍ക്ക് ഇസ്ലാം ട്യൂഷന്‍ തുടങ്ങി. ഖുറാന്‍ വചനങ്ങള്‍ കൊണ്ട് അവരെ മൂടി. പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുത്തു. വായിച്ചില്ലെങ്കിലോ എന്ന് കരുതി ഞാന്‍ തന്നെ വായിച്ച് കേള്‍പ്പിക്കുവാന്‍ തുടങ്ങി.

പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങി. ചേട്ടന്‍ ഇസ്ലാമിന്റെ വഴിയിലേക്ക് വന്നു. ചേട്ടന് ഒരു മതത്തെക്കുറിച്ചും ഒന്നുമറിയാത്തതുകൊണ്ട് പണി എളുപ്പമായിരുന്നു. ചേട്ടനെക്കൊണ്ട് ശഹാദത്ത് കലിമ ചൊല്ലിച്ച് ഇസ്ലാമാക്കി.
അങ്ങനെ ആ കൊല്ലത്തെ റമദാന്‍ എത്തി. താന്‍ ഇസ്ലാമായതിന് ശേഷമുളള ആദ്യത്തെ നോമ്പ്.

കൂട്ടിന് ചേട്ടനുമുണ്ട്. ഈ പുണ്യമാസം മുഴുവനും അള്ളാഹുവിന് വേണ്ടി ഇബാദത്ത് (അള്ളാഹുവിന് വേണ്ടിയുള്ള അടിമ വേല) ചെയ്ത് അങ്ങിനെ മരണം വരെ ജീവിക്കണം. മക്കള്‍ രണ്ടു പേരും നോമ്പിന് തുനിഞ്ഞതോടെ മാതാപിതാക്കള്‍ക്ക് വഴങ്ങേണ്ടിവന്നു. കുടുംബം കൈവിട്ട് പോകുന്ന ഒരു അവസ്ഥ. മക്കളെ സ്‌നേഹിച്ച് കൂടെ നിര്‍ത്തുകയെന്ന മാതാപിതാക്കളുടെ അവസാനത്തെ അടവായിരുന്നു അത്. ആതിരയുടെ വീട് ഒരു മുസ്ലിം ഭവനം പോലെയായി. ആതിരക്കാകട്ടെ താന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന്റെ സന്തോഷം. അച്ഛനും അമ്മയും താനും ചേട്ടനും അള്ളായുടെ കൂടെ സ്വര്‍ഗത്തില്‍ ഇരിക്കുന്നതായി അവള്‍ സ്വപ്‌നം കാണുവാന്‍ തുടങ്ങി. പിന്നെ അതിനുള്ള പണികളായി. പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റിട്ടുള്ള തഹജ്ഞൂദ് നിസ്‌കാരം, ഖുര്‍ആന്‍ ഓതല്‍, നോമ്പിന് മുമ്പുള്ള അത്താഴം, പിന്നെ നോമ്പ്, കൂടുതല്‍ ഇസ്ലാമിക പഠനം, നിര്‍ത്താതെയുള്ള ദിഖ്ര്‍, സ്വലാത്ത് ചൊല്ലല്‍, എല്ലാ സുന്നത്ത് നിസ്‌ക്കാരവും നിര്‍വഹിക്കല്‍ കൂടാതെ അറബി അക്ഷരമാല പഠിക്കുവാനും തുടങ്ങി. നോമ്പില്‍ സഹായിക്കുന്നുണ്ടെങ്കിലും അച്ഛനും അമ്മയും മതം മാറുവാന്‍ സന്നദ്ധരായിരുന്നില്ല. താന്‍ നിരന്തരമായി പറഞ്ഞു കൊടുക്കുന്ന അള്ളായെ അവര്‍ അധികം താമസിയാതെ തിരിച്ചറിയുമെന്നും അങ്ങിനെ സകുടുംബം നിയമപരമായി തന്നെ മതം മാറാമെന്നും ആതിരക്ക് ഉറപ്പുണ്ടായിരുന്നു.

വീട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അമ്മാവന്‍ അറിഞ്ഞു. അത് അത്രയും പ്രകടമായിരുന്നു. പൂജാമുറിയിലെ ഫോട്ടോകള്‍ക്കൊക്കെ സ്ഥാനചലനം. വസ്ത്രധാരണത്തില്‍ മാറ്റം. സംസാരത്തിലും ദൈവനാമത്തിലും മാറ്റം. ഇങ്ങനെ പലതും. അമ്മാവന്‍ ഈ കാര്യങ്ങള്‍ അച്ഛനോടും അമ്മയോടും ചോദിച്ചു. അടക്കി വെച്ചതെല്ലാം ഒരൊറ്റ ചോദ്യത്തില്‍ വിങ്ങിപ്പൊട്ടി. പ്രശ്‌നം പരിഹരിക്കേണ്ട ചുമതല അമ്മാവന്റെ തലയിലായി. ഇങ്ങനെ ഇനി തുടരാന്‍ കഴിയില്ലെന്നുള്ള അന്ത്യശാസനം എനിക്കും ചേട്ടനും കിട്ടി. ഇസ്ലാം വിട്ടില്ലെങ്കില്‍ മരിച്ച് കളയും എന്ന് അച്ഛനും അമ്മയും കരഞ്ഞു പറഞ്ഞു.
അള്ളായോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ഞങ്ങളുടെ കൂടെ ഇരിക്കേണ്ട അച്ഛനും അമ്മയും നിലപാട് വ്യക്തമാക്കിയതോടെ സങ്കടമായി. ഞാനും കരഞ്ഞു. അവരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ഇസ്ലാം വിടാമെന്ന് വാക്കു കൊടുത്തു. അവശ്യ ഘട്ടത്തില്‍ മതത്തിന് വേണ്ടി നുണ പറയുവാന്‍ മതം അനുവദിക്കുന്നുണ്ട് (തക്കിയ).

മറക്കുവാന്‍ ശ്രമിച്ചിട്ടും അള്ളാഹുവും നബിയും മനസ്സില്‍ നിന്ന് പോയില്ല. ആതിര അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. തന്റെ മുസ്ലിം സുഹൃത്തുക്കളുടെ സഹായം തേടി. മാതാപിതാക്കളെ വിഷമിപ്പിക്കരുത് എന്ന് അവര്‍ പറയുമോ എന്ന ഭയം തനിക്കുണ്ടായിരുന്നു. പക്ഷെ അവര്‍ അത് ഒരിക്കലും പറഞ്ഞില്ല. ‘വിഷമിക്കേണ്ട, എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. അവന്‍ ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിക്കും.’ അവര്‍ ആശ്വസിപ്പിച്ചു.

അമ്മാവന്റെ വരവോടെ വീട്ടില്‍ അച്ഛനും അമ്മയും പിടിമുറുക്കി. നിസ്‌ക്കാരത്തിനൊക്കെ തടസ്സങ്ങള്‍ ഉണ്ടായി. തന്നെ ബലമായി ക്ഷേത്രങ്ങളിലൊക്കെ കൊണ്ടുപോകാന്‍ തുടങ്ങി. പക്ഷെ അമ്പലത്തിലൊക്കെ കയറിയത് ‘അഊദുബില്ലാഹി മിനശൈത്വാനിര്‍ റജിം’ എന്ന് ചൊല്ലിക്കൊണ്ടായിരുന്നു. അതായത് പിശാചാണ് ഇതൊക്കെ എന്നര്‍ത്ഥം. അമ്പലങ്ങളില്‍ തൊഴുന്നത് കൊടിയ പാപമാണ്(ശിര്‍ക്ക്). ഞാനത് ചെയ്തില്ല. പ്രസാദം ഞാന്‍ കഴിച്ചില്ല. കാരണം അന്യദൈവങ്ങള്‍ക്ക് അര്‍പ്പിച്ചതൊന്നും കഴിക്കാന്‍ പാടില്ല. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സഫലമാക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിച്ചില്ല. അവരുടെ ദുഃഖം എനിക്ക് കാണാമായിരുന്നു.

 

Tags: കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies