Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ശ്രുതി ഭട്ടിന്റെ ദീന്‍ തേടിയുള്ള യാത്ര( കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

സന്തോഷ് ബോബന്‍

Print Edition: 9 June 2023

”ശിര്‍ക്കിനെ ആരാധിക്കുന്ന കാഫിറുകളുടെ കൂടെയുളള ജീവിതം മടുത്ത് കഴിഞ്ഞിരുന്നു. അള്ളായെ ഉള്ളില്‍ ആരാധിച്ചു കൊണ്ട് ഇനിയും കാഫിറായിയും കാഫിറുകളുടെ കൂടെയും ജീവിക്കുവാന്‍ വയ്യാ. വീട്ടിലെ പൂജാമുറി കാണുമ്പോള്‍ തന്നെ മനസ്സിന്റെ സമനില തെറ്റിയിരുന്നു. പൂജാമുറിയിലെ ഫോട്ടോകള്‍ നോക്കി ചീത്ത വിളിക്കാനും ഇടത്തോട്ട് നോക്കി തുപ്പാനുമേ നേരം ഉണ്ടായിരുന്നുള്ളൂ. ദീനിനും അല്ലാഹുവിനും വേണ്ടി വീടും നാടും വിടുന്നത് ഒരു പുണ്യപ്രവൃത്തിയായി ഖുറാന്‍ പറയുന്നുണ്ട്.

മുസ്ലിം ആകണമെന്നുള്ള തീരുമാനം എടുത്ത് കഴിഞ്ഞതിനാല്‍ ഇനി അതിനുള്ള സമയം മാത്രം നോക്കിയാല്‍ മതി. തന്റെ മുസ്ലിം സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ട ഉസ്താദ് പൊന്നാനിയിലെ മതപഠന കേന്ദത്തിലെ ഫോണ്‍ നമ്പര്‍ തന്നിട്ടുണ്ട്. തന്നെ പുസ്തകങ്ങളും സി.ഡി.കളും തന്ന് മതപഠനത്തിന് സഹായിക്കുന്ന മുസ്ലിം സുഹൃത്തുക്കള്‍ പറയുന്നത് എന്റെ നിസ്‌കാരം ഇപ്പോള്‍ ഹലാലല്ല എന്നാണ്. തല മറയ്ക്കാതെ ഇസ്ലാമിക ചട്ടവട്ടങ്ങള്‍ പൂര്‍ണമായും പാലിക്കാതെ ചെയ്യുന്ന നമസ്‌ക്കാരവും നോമ്പും മറ്റ് അനുഷ്ഠാനങ്ങളും അല്ലാഹു സ്വീകരിക്കുകയില്ല. യഥാര്‍ത്ഥ മുസ്ലിം ആകാതെ അള്ളാഹുവിന്റെ മുമ്പില്‍ പ്രാര്‍ത്ഥിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് മുസ്ലിം സുഹൃത്തുക്കള്‍ പല തവണയായി ഉറപ്പിച്ചു പറയുന്നു.”

ഒരു ഹിന്ദു ബ്രാഹ്‌മണ പെണ്‍കുട്ടി, കാസര്‍കോഡ് പെര്‍ള സ്വദേശിയായ ശ്രുതി ഭട്ട് ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട് സ്വമേധയാ അള്ളാഹുവിന് വേണ്ടി വീട് വിട്ട് ഇറങ്ങുവാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
”സത്യമതമായ ഇസ്ലാം പ്രചരിപ്പിക്കണം. നല്ലൊരു മുസ്ലിം പ്രചാരികയാകണം. ആദ്യം മാതാപിതാക്കളെയും കുടുംബത്തെയും ഇസ്ലാമിലേക്ക് കൊണ്ടുവരണം. ഒരാളെ മതംമാറ്റി ഇസ്ലാമിലേക്ക് കൊണ്ടുവന്നാല്‍ 100 തവണ ഹജ്ജ് ചെയ്ത കൂലിയാണ് കിട്ടുക എന്ന് ഒരു മുസ്ലിം ടീച്ചര്‍ പറഞ്ഞതില്‍ പിന്നെ ആ ആഗ്രഹം തീവ്രമായി.

അങ്ങിനെ ആ ദിവസമെത്തി. 2013 സപ്തംബര്‍ 6, പൊന്നാനിക്കാണ് യാത്ര. മതപരിവര്‍ത്തന കേന്ദ്രങ്ങളെക്കുറിച്ച് നെറ്റിലൂടെയും മുസ്ലിം സുഹ്യത്തുക്കള്‍ വഴിയും അന്വേഷിച്ചപ്പോള്‍ മനസ്സിലായത് കേരളത്തില്‍ നിയമപരമായി മതപരിവര്‍ത്തനം നടത്തുന്ന രണ്ട് സ്ഥലങ്ങളേയുള്ളുവെന്നാണ്. അതിലൊന്നാണ് മൗനത്തുള്‍ ഇസ്ലാമിക സഭ.

ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞിട്ടാണ് യാത്ര. മനസ്സ് അസ്വസ്ഥമായതിനാല്‍ ഉറക്കത്തിനുമുണ്ടായി ചെറിയ പ്രശ്‌നം. രാവിലെ ട്രെയിനില്‍ പുറപ്പെട്ടു. ആദ്യത്തെ പൊന്നാനിയാത്രയാണ്.പൊന്നാനിയില്‍ കിണര്‍ സ്റ്റോപ്പിനടുത്താണ് ഈ സ്ഥാപനം എന്ന് മാത്രം അറിയാം. അവിടന്ന് എങ്ങോട്ട് പോകണമെന്നറിയില്ല. രാത്രിയായി. ഉള്ളില്‍ ചെറിയ പേടി കടന്നു. കിണര്‍ സ്റ്റോപ്പില്‍ വന്ന് ബസ് ഇറങ്ങുമ്പോള്‍ സമയം എട്ട് മണിയോടടുത്തു കഴിഞ്ഞു. ബസ് ഇറങ്ങി ഒരു ഊഹം വെച്ച് മുന്നോട്ട് നടന്നു. ചുറ്റും വിജനതയാണ്. സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചം മാത്രം. അങ്ങിനെ ചുറ്റും നോക്കിയപ്പോള്‍ കുറച്ചകലെ ഒരു കാറിനോട് ചേര്‍ന്ന് മൂന്ന് മധ്യവയസ്‌ക്കര്‍. അവരോട് ചെന്ന് സഭയിലേക്കുള്ള വഴി ചോദിച്ചു. അസമയത്ത് ഒരു പെണ്ണ് ഒറ്റക്ക്. അവരൊന്ന് ഞെട്ടി. കൂടെ ആരാ ഉള്ളതെന്നായി അവര്‍. ആരുമില്ല ഒറ്റക്ക്. എന്റെ മറുപടി. അങ്ങിനെ ഒരു പെണ്ണ് ഒറ്റക്ക് വന്നാല്‍ ആരെയും അവിടെ കയറ്റില്ല. ആരെങ്കിലും കൂടെ വേണം. അവര്‍ അവിടത്തെ നിയമം പറഞ്ഞു.

ലക്ഷ്യത്തിലെത്താതെ മടങ്ങേണ്ടിവരുമോ നാഥാ? മനസ്സിലൊരു ഭയം കേറി. ഇസ്ലാമിന്റെ പടിവാതിക്കല്‍ എത്തിയിട്ട് അതില്ലാതെ ഇനി തിരിച്ച് വീട്ടിലെത്തുക ആലോചിക്കുവാന്‍ വയ്യാ. താന്‍ മിസിങ്ങാണെന്ന കാര്യം ഇപ്പോള്‍ തന്നെ വീട്ടിലറിഞ്ഞിട്ടുണ്ടാകും. അതിന്റെ പുകില്‍ തുടങ്ങിയിട്ടുണ്ടാകും. രണ്ടും കല്‍പ്പിച്ച് അവരോട് ഉള്ള കാര്യം പറഞ്ഞു. ഞാന്‍ അള്ളാഹുവിന്റെ ദീന്‍ പഠിക്കുവാന്‍ വേണ്ടി വന്നതാണ്. അള്ളാഹുവിനെ ഓര്‍ത്ത് എന്നെ ഉപേക്ഷിക്കരുത്.

അവര്‍ പരസ്പരം നോക്കി. പിന്നെന്തോ പറഞ്ഞുകൊണ്ട് അവര്‍ മൂന്ന് പേര്‍ മുമ്പോട്ട് നടന്നു. പിന്നാലെ ഞാനും. അപ്പോള്‍ മുതല്‍ ഞാനെന്റെ ഷാള്‍ എടുത്ത് ചുറ്റി തട്ടമായി ഇടാന്‍ തുടങ്ങി. ഇരുവശത്തുമുള്ള കടകളില്‍ ഉള്ളവര്‍ റോഡിലേക്ക് എത്തിനോക്കുന്നുണ്ട്. അവര്‍ എന്നെ ഗെയ്റ്റിന് മുമ്പിലെത്തിച്ചു. ഞാന്‍ അകത്തേക്ക് കയറി. അവിടെയുള്ളവര്‍ വിശദാംശങ്ങള്‍ ചോദിച്ചു. അതിനു ശേഷം അവര്‍ എന്റെ സര്‍ട്ടിഫിക്കറ്റുകളൊക്കെ നോക്കി. സര്‍ട്ടിഫിക്കറ്റുകള്‍ എനിക്ക് വേണം എന്ന് ഞാന്‍ ആവശ്യപ്പെട്ടതുകൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ അവരെനിക്ക് തന്നു. പക്ഷെ എന്റെ സ്വര്‍ണാഭരണങ്ങള്‍, മുക്കുത്തി അടക്കം അവര്‍ അഴിച്ച് വാങ്ങിച്ചു. കൈയ്യിലുണ്ടായിരുന്ന 4000 രൂപയും അവര്‍ വാങ്ങിച്ചു വെച്ചു. ഒരു സ്ത്രീ വന്ന് എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി, അതോടെ ഞാനവരുടെ നിയന്ത്രണത്തിലായി. രണ്ട് മാസമാണ് മതപഠന കാലാവധി. ഈ രണ്ട് മാസം കൊണ്ട് മതം മുഴുവനുമായി പഠിക്കണം. ദീനിന്റെ മതം പ്രസംഗിക്കണം. സുഖസൗകര്യങ്ങള്‍ക്ക് എന്തെങ്കിലും കുറവുകളുണ്ടായാലും ആ അന്തരീക്ഷവുമായി പൊരുത്തപ്പെടണം. ഞാനതിന് മാനസികമായി തയ്യാറെടുത്തു.

ഞാനവിടെ ചെല്ലുമ്പോള്‍ ഉദ്ദേശം അറുപത്തഞ്ചോളം പേര്‍ അവിടെ ഉണ്ടായിരുന്നു. ഇതില്‍ മതം പഠിക്കുവാന്‍ വന്ന അന്യമതസ്ഥര്‍ ഉണ്ടായിരുന്നു. ഇതില്‍ മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് വന്നവര്‍ താനടക്കം ഒന്നോ രണ്ട് പേര്‍. ബാക്കിയുള്ളവരുടെയെല്ലാം വരുവാനുണ്ടായ സഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. അവിടെ വയോധികരായ പത്തോളം പേര്‍ ഉണ്ടായിരുന്നു. അതില്‍ രണ്ട് പേര്‍ ദാരിദ്ര്യം മൂലം ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് വേണ്ടിയാണ് മതം മാറാന്‍ വന്നത്. മറ്റൊരു സ്ത്രീതൃശ്ശൂര്‍ ഭാഗത്ത് നിന്നായിരുന്നു. ഈ സ്ത്രീ ഒരു വണ്ടിയിടിച്ച് റോഡില്‍ വീണപ്പോള്‍ ഒരു മുസ്ലിം ഇവരെ ചികിത്സിക്കുവാന്‍ കൊണ്ടുപോകുകയും പിന്നീട് ആ ഗ്രൂപ്പിന്റെ കൈകളില്‍ പെടുകയുമാണുണ്ടായത്. മതം മാറി വന്നാല്‍ എല്ലാ മാസവും 1000 രൂപ വീതം തരാം എന്ന വാഗ്ദാനം വിശ്വസിച്ച് അതിനു വേണ്ടി വന്നതായിരുന്നു ഈ അമ്മ. പിന്നെ വന്ന ഒരമ്മ തിരുവനന്തപുരം വെഞ്ഞാറമൂടുകാരിയാണ്. കല്യാണം കഴിച്ചത് മുസ്ലിമിനെ. അതില്‍ മൂന്ന് പെണ്‍കുട്ടികള്‍. ഇതില്‍ മുത്ത കുട്ടിയെ ഒരു മുസ്ലിം വിവാഹം കഴിച്ചു. മൂത്തതിനെ മതവും മാറ്റി. മൂത്ത കുട്ടിയെ കല്യാണം കഴിച്ച ആളുടെ ഒരു ബന്ധുവില്‍ നിന്ന് രണ്ടാമത്തെ കുട്ടിക്ക് കല്യാണാലോചന വന്നു. കല്യാണം കഴിക്കാന്‍ ഇതിനെയും മതംമാറ്റി. മൂന്നാമത്തെ കുട്ടിക്കും വന്നു കല്യാണാലോചന. ആ കുട്ടിയേയും മതംമാറ്റി. കല്യാണം കഴിക്കുന്നതിന്റെ ഭാഗമായി അമ്മയും മതംമാറണമെന്ന ആവശ്യം ബന്ധു മുസ്ലിമുകളില്‍ നിന്നെല്ലാം ഒരേപോലെ ശക്തിയായി ഉയര്‍ന്നു. അങ്ങിനെ മക്കളുടെ ഭാവിക്ക് വേണ്ടി മാത്രമായി മതംമാറാന്‍ വന്നതായിരുന്നു ആ അമ്മ. ഒരു മുസ്ലിമിനെ കല്യാണം കഴിക്കുകയും രണ്ട് കുട്ടികളുടെ അമ്മയാകുകയും ചെയ്ത വേറൊരു കോഴിക്കോട്ടുകാരി ഭര്‍ത്തൃവീട്ടിലെ ശല്യം കാരണം കുട്ടികളെയും കൊണ്ട് മതം മാറാന്‍ എത്തിയിരുന്നു. പിന്നെ ഒരു സ്ത്രീ ഒരു മുസ്ലീമുമായി അടുക്കുകയും അയാളുടെ ലൈംഗിക ചൂഷണത്തിനിരയാകുകയും ചെയ്ത ശേഷം വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന നിബന്ധനക്ക് മുമ്പില്‍ മുട്ടുകുത്തി മതം മാറാന്‍ വന്നതാണ്. പിന്നെ കുറെ പ്രണയ കെണിയില്‍പ്പെട്ട ടീനേജ് പിള്ളേര്. ഈ പ്രണയ ഇരകളെ കാണാന്‍ കാമുകന്മാരും അവരുടെ കുടുംബാംഗങ്ങളും ധാരാളമായി എത്താറുണ്ട്.

ഇസ്ലാമിക സഭയില്‍ പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കണം. 15 മിനിറ്റ് കൊണ്ട് ഫ്രഷ് ആവണം. 4.15 ന് നിസ്‌കാര പള്ളിയുടെ മുമ്പിലുള്ള കുളത്തില്‍ ചെന്ന് വുളു (അംഗശുദ്ധി വരുത്തല്‍) എടുക്കണം. പിന്നെ വാങ്ക് വിളി കേള്‍ക്കുമ്പോള്‍ നിസ്‌കാര കുപ്പായം ധരിച്ച് പള്ളിയില്‍ കയറണം. നിസ്‌കാരം അറിയാത്തവര്‍ക്ക് നോക്കി നിസ്‌കരിക്കുവാന്‍ വേണ്ടി ഒരാള്‍ അവിടെ അത് കാണിക്കുന്നുണ്ടാകും. രാവിലത്തെ നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ എട്ട് മണിക്ക് ക്ലാസ് തുടങ്ങും. ഇതിനിടയില്‍ കുളി, അലക്ക് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണം. 9 മണി വരെ ക്ലാസ്സാണ്. 9 മണിക്കാണ് പ്രഭാത ഭക്ഷണം. പിന്നെ 12 മണി വരെ ഖുറാന്‍ ക്ലാസ്. ഖുറാന്‍ പറയുന്നത് ഏറ്റുപറഞ്ഞ് പഠിക്കുന്നതാണ് ഒരു രീതി. ഈ ഖുറാന്‍ ക്ലാസിന്റെ ഇടയില്‍ അന്യ മതസ്ഥരെ വിമര്‍ശിക്കുന്ന കാര്യങ്ങള്‍ ഒരുപാട് ഉണ്ടാകും. അത് കഴിഞ്ഞാല്‍ അടുത്ത നിസ്‌കാരമായി.

പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയമാണെങ്കില്‍ നിര്‍ബന്ധമായും അറിയിക്കണം. ഇത് പരിശോധിക്കാന്‍ വരെ വനിതകളുണ്ട്. ഈ സമയത്ത് ക്ലാസില്‍ ഖുറാന്‍ കേള്‍ക്കാം. പറയുവാന്‍ പാടില്ല. പല വീടുകളില്‍ നിന്നും വന്നുപെടുന്ന പെമ്പിള്ളേര് പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കാനുളള മടി കാരണം പിരിഡാണെന്ന് തട്ടിവിടാറുണ്ട്. നുണ പറഞ്ഞാല്‍ അടിയും കിട്ടും. കൊള്ളുക തന്നെയെ നിവൃത്തിയുള്ളൂ.

നമ്മുടെ ചിട്ടകളൊന്നുമല്ല. അവിടത്തെ ചിട്ടകള്‍ ശീലിച്ചേ പറ്റൂ. ആദ്യ ദിവസം ഭക്ഷണത്തിന്റെ കൂടെ മാംസാഹാരം കൊണ്ടുവന്നു. ഞാനിത് ഇന്നേവരെ കഴിച്ചിട്ടില്ല. കഴിച്ചാല്‍ ഛര്‍ദ്ദിക്കും. വേണ്ടെന്ന് പറഞ്ഞു. പക്ഷെ പിന്നീട് കഴിക്കേണ്ടി വന്നു. മതം അത് അനുശാസിക്കുന്നു. അറപ്പോടു കൂടിയിട്ടാണെങ്കിലും അള്ളായെ ഓര്‍ത്ത് കഴിച്ചു. മതം അത്രയേറെ തലക്ക് പിടിച്ചിരുന്നു.”

രണ്ട് മാസത്തേക്ക് മതം പഠിക്കുവാന്‍ പോയ ശ്രുതി അവിടെ ഉദ്ദേശം ഒരു മാസത്തോളം നിന്നു. കൃത്യ ദിവസം ഓര്‍മയില്ല. അവിടെ വേറെ ലോകമാണ്. ചെന്ന് കയറിയപ്പോള്‍ തന്നെ കൈയിലുള്ളതെല്ലാം അവര്‍ വാങ്ങിച്ചു വെച്ചു. പിന്നെ പുറംലോകമായി ബന്ധമില്ല. കലണ്ടര്‍ ഇല്ല, പത്രം ഇല്ല, ടി.വി. ഇല്ല, റേഡിയോ ഇല്ല. ആകെ പുറമേ നിന്ന് കേള്‍ക്കുന്ന ഏകകാര്യം ചുറ്റുമുള്ള പള്ളികളില്‍ നിന്നുള്ള വാങ്ക് വിളി മാത്രമാണ്. ഇത് ശ്രുതിയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇടക്കിടെ അമ്മയെ ഓര്‍മ വരും. കാണണമെന്ന് തോന്നും. പക്ഷെ അള്ളാഹുവിനോടുള്ള പേടി കാരണം മതം വിടുന്നതിനെ കുറിച്ചൊന്നും ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല.

വ്യക്തിപരമായി ഓരോരുത്തരെയും കുറിച്ച് ചോദിച്ചറിയുവാന്‍ അവിടെ ആളുകളുണ്ട്. മതം തലക്ക് കയറിയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രേരണയാലോ അവിടെ വന്നുപെടുന്നവരെ മതത്തില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്തുവാനുള്ള കാര്യങ്ങള്‍ ആലോചിക്കുന്നത് ഇങ്ങനെയാണ്. ശ്രുതിയുടെ അടുത്തും വന്നു ഒരു ടീച്ചര്‍. അവര്‍ ശ്രുതി മതം പഠിക്കുവാന്‍ വന്ന സാഹചര്യം ചോദിച്ചറിഞ്ഞു. ശ്രുതി അവിവാഹിതയാണെന്നും മറ്റു ബന്ധങ്ങളൊന്നും ഇല്ലെന്ന് മനസ്സിലാക്കിയ ഇവര്‍ ശ്രുതിയോട് ആദ്യം പറഞ്ഞത് മതം മാറിയതിന്റെ പേരില്‍ വീട്ടില്‍ കയറ്റിയില്ലെങ്കില്‍ പേടിക്കുകയൊന്നും വേണ്ട ഇവിടെ നോക്കി കൊള്ളാമെന്നാണ്. അവര്‍ പിന്നീടൊരു ഘട്ടത്തില്‍ ശ്രുതിക്ക് വിവാഹം ആലോചിച്ചു. മതം പഠിക്കാനാണ് വന്നതെന്നും വിവാഹത്തില്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. വിവാഹം ഒരു കെണിയാണെന്ന് അന്ന് അറിയില്ലായിരുന്നു. നിരവധി പേരെ അവര്‍ ഈ കെണിയില്‍ വീഴ്ത്തി മതത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്.

ഇങ്ങനെ പൊന്നാനി വാസം ഉദ്ദേശം ഒരു മാസം കടന്നുപോയി. ഒരു ദിവസം മതപഠന കേന്ദ്രത്തിലേക്ക് പോലീസെത്തി. വനിതാ പോലീസുമുണ്ട്. കൂടെ അച്ഛനും സഹോദരനും ബന്ധുക്കളും. അവരുടെ കൈയില്‍ മജിസ്‌ടേറ്റിന്റെ ഓര്‍ഡര്‍ ഉണ്ടായിരുന്നു. അവര്‍ ഓഫീസില്‍ വന്ന് ഇരുന്നു. അവര്‍ക്ക് എതിരെ കറുത്ത പര്‍ദ്ദയും തട്ടവും ഇട്ട് റഹ്‌മത്ത് എന്ന ശ്രുതി ഇരുന്നു. ഈ വേഷത്തില്‍ തന്നെ കണ്ട ബന്ധുക്കള്‍ പരസ്പരം നോക്കി. താന്‍ അവരെ ഗൗനിച്ചില്ലെന്ന് മാത്രമല്ല എന്തു സംഭവിച്ചാലും ദീനിനും അല്ലാഹുവിനും വേണ്ടി പോരാടുമെന്നും ഒരിക്കലും ഇസ്ലാം ഉപേക്ഷിക്കുകയില്ലെന്നും അവരെ അറിയിച്ചു.

ഞങ്ങളെത്തിക്കാം. രാത്രി കൊണ്ടുപോകാനാകില്ലെന്ന നിലപാട് ഇസ്ലാമിക സഭക്കാര്‍ എടുത്തെങ്കിലും മജിസ്ട്രറ്റിന്റെ ഉത്തരവ് ഉള്ളതിനാല്‍ പോലീസ് അനുവദിച്ചില്ല. ബാഗ് എടുത്ത് പര്‍ദ്ദയും തട്ടവും തിരിച്ചേല്‍പ്പിച്ച് ചുരിദാര്‍ ഷാള്‍ തട്ടമായി ഇട്ട് കുസല്‍ ഇല്ലാതെ പുറത്തിറങ്ങി. തിരിച്ച് വരുമെന്നും രണ്ട് ദിവസത്തെ അവധി വേണമെന്നും സഭ ചെയര്‍മാന് ഒരു കത്ത് കൊടുക്കുവാന്‍ ഉസ്താദും ടീച്ചറും പറഞ്ഞതനുസരിച്ച് കത്തുകൊടുത്തു. ആ സമയം ഉസ്താദ് പറഞ്ഞു: ”ഭയപ്പെടരുത്. അള്ളാഹുവും ദീനും ഞങ്ങളെല്ലാവരും ഇങ്ങടെ കൂടെയുണ്ട്. ധൈര്യായിട്ട് പോയിട്ട് ബെരി. വീട്ടുകാരും ഹിന്ദുക്കളും മന്ത്രവാദം ചെയ്യും. മനസ്സ് മാറ്റാന്‍ നോക്കും. സമ്മതിക്കരുത്. ചരട് മന്ത്രിച്ചാലും കെട്ടാന്‍ സമ്മതിക്കരുത്. കോടതിയില്‍ ഇങ്ങോട്ട് വരാനാണ് ഇഷ്ടം എന്ന് തീര്‍ത്ത് പറഞ്ഞോളി. അച്ഛനോ അമ്മയോ തലകറങ്ങി വീഴുന്ന പോലെ കാണിക്കാം. ചിലപ്പോള്‍ ആശുപത്രിയിലും ആയേക്കാം. എന്ത് വന്നാലും അള്ളാഹുവിലും ദീനിലും ഉറച്ചുനില്‍ക്കണം. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുവാന്‍ കല്യാണം കഴിക്കുന്നതാണ് നല്ലത്. ഇങ്ങക്ക് നിക്കാഹ് കഴിക്കാനുള്ള പുയ്യാപ്ലയും റെഡിയാണ്. ദീനിലേക്ക് വന്ന ആളാണ് പയ്യന്‍. വന്നാല്‍ ഉടനെ നിക്കാഹ് നടത്താം. പിന്നാര്‍ക്കും ഒന്നും ചെയ്യാനാവൂല.” ഉസ്താദ് ധൈര്യം തന്നു.

വിവാഹം കഴിക്കുവാന്‍ വേണ്ടി ഇസ്ലാമിലേക്ക് പോയ ഒരാളല്ല ഞാന്‍. എങ്കിലും ദീനില്‍ ഉറച്ച് നില്‍ക്കാന്‍ എന്തിനും തയ്യാറായിരുന്നു. ഉസ്താദിന്റെ വാക്കുകള്‍ കേട്ട് ആത്മ വിശ്വാസത്തോടെ മുറ്റത്തേക്കിറങ്ങിയ ഞാന്‍ അടുത്ത് കിടക്കുന്ന വാഹനത്തില്‍ നിന്ന് മോളെ എന്ന ദയനീയമായ ഒരു വിളി കേട്ടു. പെട്ടെന്ന് നോക്കി. പേടിച്ചരണ്ട രണ്ട് പേര്‍. അച്ഛനും ഇളയ ചേട്ടനും. വെറുപ്പോടെ ഞാനവരെ നോക്കി. പുതിയ മതത്തിലെ സഹോദരങ്ങള്‍ പിന്നില്‍ നിന്ന് പേടിക്കണ്ട ഞങ്ങളുണ്ടെന്ന് പറയുന്നുണ്ടായിരുന്നു.

രാത്രി പത്ത് മണി കഴിഞ്ഞ സമയത്ത് വാഹനം പൊന്നാനിയില്‍ നിന്ന് കാസര്‍കോട്ടേക്ക് പുറപ്പെട്ടു. അച്ഛനും ചേട്ടനും ബന്ധുക്കളും എന്തിന് പോലീസുകാര്‍ വരെ മാറി മാറി ഉപദേശിച്ചു. അവര്‍ പലപ്പോഴും കരച്ചിലില്‍ എത്തിയിരുന്നു. അച്ഛനും ചേട്ടനും കരഞ്ഞ് പറഞ്ഞു. നീ മുസ്ലിമായെന്ന് കേട്ടത് മുതല്‍ അമ്മ കിടപ്പിലാണെന്നും വെള്ളം പോലും കുടിക്കുന്നില്ലെന്നും. അവര്‍ ആണയിട്ട് കരഞ്ഞ് പറഞ്ഞിട്ടും താനത് വിശ്വസിച്ചില്ല. അമ്മയെക്കാള്‍ വലുതായിരുന്നു അള്ളാ.
പിറ്റേന്ന് രാവിലെ ആറ് മണിയോടുകൂടി വാഹനം കാസര്‍കോട് പോലീസ് സ്റ്റേഷനിലെത്തി. അന്ന് വിജയദശമിയായിരുന്നു. അള്ളാഹുവിനെ തേടി പോയി മിസ്സിംഗ് കേസില്‍ പെട്ട ശ്രുതിയെ കാണാന്‍ ആയിരങ്ങള്‍ സ്റ്റേഷന് മുമ്പില്‍ തടിച്ചു കൂടി. തലയില്‍ തട്ടമിട്ട് മുഴുകൈയ്യന്‍ ചുരിദാര്‍ ഇട്ട് പൊട്ട് തൊടാതെ തനി മുസ്ലിം ആയി സ്റ്റേഷനിലേക്ക് കയറി.

സ്റ്റേഷനില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നു. കാല്‍ക്കല്‍ വീഴല്‍ തൊട്ട് വിവാഹാലോചന വരെ. പക്ഷെ അള്ളാക്ക് മുമ്പില്‍ ഇതൊന്നും ഒന്നുമായിരുന്നില്ല. ബന്ധുക്കള്‍ ചേര്‍ന്ന് താങ്ങിപ്പിടിച്ച സ്റ്റേഷനിലേക്ക് കൊണ്ടുവന്ന അമ്മ തട്ടം ധരിച്ച് നില്‍ക്കുന്ന മകളെ കണ്ട് തലകറങ്ങി വീണതോടെ മനസ്സൊന്ന് ഉലഞ്ഞു. ചുറ്റുപാടും നില്‍ക്കുന്നവരെല്ലാം തന്നെ കുറ്റപ്പെടുത്തി. അമ്മയും അള്ളായും. താന്‍ ഇടയില്‍ പെട്ടു. തിരിച്ച് വരാമെന്ന് പറഞ്ഞിട്ടാണ് പൊന്നാനിയില്‍ നിന്ന് പോന്നത്. വാക്ക് പാലിക്കണം.

പോലീസ് സ്റ്റേഷന്‍ ഇങ്ങനെ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി. കേന്ദ്രബിന്ദുവായി ശ്രുതി ഭട്ട് എന്ന റഹ്‌മത്ത് എന്ന ഞാന്‍. എന്റെ ഓരോ വാക്കുകളും തല്‍സമയം അവിടെ കുറഞ്ഞും കൂടിയും പ്രചരിച്ചു കൊണ്ടിരുന്നു. അടുത്ത പണി ‘പ്രതി’യെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കലാണ്. വിജയദശമിയായതിനാല്‍ കോടതി മുടക്കം. അതിനാല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. അമ്മ നിഴല്‍ പോലെ പിന്നിലുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന്റെ മുമ്പിലേക്കും അമ്മ കടന്ന് വന്നു. കൂടെ പോലീസും.

അള്ളാക്കും തനിക്കും ഇടയില്‍ അമ്മ ഒരു പ്രതിബന്ധമായി നിന്നു. അമ്മയുടെ തണുത്ത് മരവിച്ച കൈകള്‍ എന്റെ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ടിരുന്നു. പോകല്ലേ മോളെ എന്ന് പറയുന്നത് പോലെ. അത് വിടുവിക്കണമെന്ന് താന്‍ ആഗ്രഹിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. മജിസ്‌ട്രേറ്റിന് മുമ്പില്‍ അങ്ങിനെ നില്‍ക്കുകയാണ്. വിടാതെ പിടിച്ച് അമ്മ. അപ്പുറത്ത് മാറി വലിയൊരു ആഘാതത്തിന്റെ തകര്‍ച്ചയില്‍ കണ്ണ് നിറഞ്ഞ് അച്ഛന്‍. പരവശയായ അമ്മയുടെ ശ്വാസോച്ഛാസം പോലും തന്നെ തളര്‍ത്തുന്നുണ്ടായിരുന്നു. ഒടുവില്‍ എല്ലാവരും കാത്തിരുന്ന ആ ചോദ്യം മജിസ്‌ട്രേറ്റ് ചോദിച്ചു. എന്താണ് കുട്ടിയുടെ തീരുമാനം. ഒരു നിമിഷം ഞാന്‍ അമ്മയുടെ മുഖത്ത് നോക്കി. ‘പോവല്ലേ മോളെ, എന്നെ വിട്ട് പോവല്ലേ മോളെ’ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ തളര്‍ന്ന് താഴെ വീണു. പോലീസുകാരും ഞാനും ചേര്‍ന്ന് അമ്മയെ എഴുന്നേല്‍പ്പിച്ചു. അമ്മയുടെ വീഴ്ചയും അച്ഛന്റെ ദൈന്യതയും കൂടപ്പിറപ്പുകളുടെ വിങ്ങലും എല്ലാം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഞാന്‍ പറഞ്ഞു. ‘ഞാന്‍ തല്‍ക്കാലം അച്ഛനമ്മമാരോടൊപ്പം പോകുന്നു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പൊന്നാനിയില്‍ പോകണം. ഇസ്ലാം മതം തുടര്‍ന്ന് പഠിക്കണം. മജിസ്‌േട്രറ്റിന് സ്റ്റെയിറ്റ്‌മെന്റ് കൊടുത്തു. അവിടെ കൂടി നിന്നിരുന്ന എല്ലാവരുടെയും മുഖം തെളിഞ്ഞു. അമ്മ എനിക്കൊരു ഉമ്മ തന്നു. ഞങ്ങള്‍ കാറിനടുത്തേക്ക് നീങ്ങുമ്പോള്‍ അച്ഛന്‍ കൈയിലുണ്ടായിരുന്ന എന്തോ വലിച്ചെറിയുന്നത് കണ്ടു. മകളെ നഷ്ടപ്പെടുകയാണെങ്കില്‍ തന്റെ മുമ്പില്‍ വെച്ച് കഴിക്കാന്‍ കൊണ്ടുവന്ന വിഷക്കുപ്പിയായിരുന്നു അത്.
(തുടരും)

Tags: കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം
Share14TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies