കേരളത്തില്‍ തീപിടുത്തം എന്നത് ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. വീടുകളും കെട്ടിടങ്ങളും ചന്തകളും ഒക്കെ അഗ്‌നി വിഴുങ്ങിയ വാര്‍ത്തകള്‍ അടിക്കടി വരാറുണ്ട്. തീയിട്ടതോ തീപിടിച്ചതോ ഒക്കെയാകാം കാരണം. അടുത്ത കാലത്തായി വിവാദത്തീ പടര്‍ത്തുന്ന ചില അഗ്‌നിബാധകളും കേരളത്തിലുണ്ടാകുന്നുണ്ട്. അതില്‍ ഒടുവിലത്തേതാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ ഉണ്ടായ തീപിടുത്തങ്ങള്‍. പത്തു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു ജില്ലകളിലെ മരുന്നു സംഭരണ കേന്ദ്രങ്ങള്‍ക്കാണ് തീപിടിച്ചത്. കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും ആലപ്പുഴ വണ്ടത്താനത്തും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ അഗ്‌നി വിഴുങ്ങി. രാത്രിയിലായിരുന്നു എല്ലായിടത്തും തീപിടിച്ചത്. ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ മരുന്ന് ഉപകരണങ്ങള്‍ കത്തി നശിച്ചതല്ലാതെ ജീവനക്കാര്‍ക്ക് ആര്‍ക്കും പൊള്ളലേറ്റിട്ടില്ലാ എന്ന് ആശ്വസിക്കാം. തിരുവന്തപുരത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായതാണ് ഇതിന് അപവാദം.
കോവിഡ് കാലത്തെ മരുന്ന് ഇടപാട് അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ ആ മരുന്നുകള്‍ സംഭരിച്ച കേന്ദ്രങ്ങളില്‍ ഒന്നിനു പുറകെ ഒന്നായി തീപിടിത്തമുണ്ടാകുന്നതിനു പിന്നിലെ കാരണം അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാവുന്നതാണ്. ഇത് അട്ടിമറി തന്നെയാണെന്ന് ഒരന്വേഷണവും നടത്താതെ തന്നെ പറയാനാകും. തെളിവ് നശിപ്പിക്കലിനുള്ള ഉത്തമ മാര്‍ഗ്ഗം അഗ്‌നിയുടേതാണ് എന്ന് ശരിക്കും ബോധ്യപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ പ്രത്യേകിച്ചും.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിറക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെ 14 പേരെ പ്രതികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകായുക്തയുടെ ഉത്തരവ്. 550 രൂപയ്ക്ക് മാര്‍ക്കറ്റില്‍ പിപിഇ കിറ്റ് ലഭ്യമായിരുന്ന സമയത്ത് സന്‍ഫാര്‍മ എന്ന മഹാരാഷ്ട്ര ആസ്ഥാനമായ സ്ഥാപനത്തില്‍നിന്നും 1550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതും, ഉയര്‍ന്ന നിരക്കില്‍ ഗ്ലൗസ് ഇറക്കുമതി ചെയ്തതും മാര്‍ക്കറ്റ് വിലയേക്കാള്‍ മൂന്നിരട്ടി നിരക്കില്‍ തെര്‍മോമീറ്റര്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള അഴിമതികളെ കുറിച്ചാണ് അന്വേഷണം.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറിയ കോര്‍പ്പറേഷനില്‍ അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നു പറഞ്ഞാല്‍ അത് കേവലമായ ആരോപണം മാത്രമല്ല.
കോവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങിയതിന്റെ മറവില്‍ നടത്തിയ അഴിമതിക്ക് മുഖ്യമന്ത്രിയാണ് അംഗീകാരം നല്‍കിയതെന്നതിന്റെ രേഖകള്‍ പുറത്തുവന്നതാണ്. കൊവിഡ് കാലത്ത് വാങ്ങിയ സാധനങ്ങള്‍ അടക്കം കത്തി നശിക്കുമ്പോള്‍ അത് മുഖ്യമന്ത്രിയെയും മന്ത്രിമാരേയും രക്ഷിക്കാനുള്ള ശ്രമമാണെന്ന് വേണം കരുതാന്‍.
എന്നാല്‍ സംഭരണശാലയില്‍ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡര്‍ ചൂടുപിടിച്ച് കത്തിയതാണ് എന്ന ഒരു വാദം സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. തീപിടിച്ചതായി പറയുന്ന ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതില്‍ പോലും അഴിമതിയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ക്ലോറിന്‍ അളവ് 30 ശതമാനമുള്ള ബ്ലീച്ചിങ് പൗഡര്‍ വാങ്ങാനാണ് ആദ്യം ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍ തീപ്പിടിച്ചിരിക്കുന്ന ബ്ലീച്ചിങ് പൗഡറിന്റെ വീര്യം 60 ശതമാനത്തില്‍ കൂടുതലാണ്. ടെന്‍ഡര്‍ ഇല്ലാതെ വാങ്ങിയ ബ്ലീച്ചിങ് പൗഡറാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് വ്യക്തം. തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വം ഇവ സംഭരിച്ചു വച്ചതാണോ? ചൂട് കാരണമാണ് തീപ്പിടുത്തം ഉണ്ടായതെങ്കില്‍ രാത്രി മാത്രം ബ്ലീച്ചിങ് പൗഡര്‍ കത്തുന്നതെങ്ങനെ? കാലപ്പഴക്കം ചെല്ലുന്തോറും ക്ലോറിന്റെ അളവ് കുറയുമെന്നതാണ് വസ്തുത. അങ്ങനെയെങ്കില്‍ വാങ്ങിയ സമയത്ത് കത്താതെ ഇപ്പോള്‍ അത് കത്തുന്നതെങ്ങിനെ? ഇതൊക്കെ ആരോടു ചോദിക്കാന്‍.
ഏതാണ്ട് ഇതേ സമയത്ത് തന്നെ സെക്രട്ടറിയേറ്റിലും ഒരു തീപിടുത്തമുണ്ടായി. ധനമന്ത്രിയുടെ ഓഫീസിലെ രേഖകള്‍ സൂക്ഷിക്കുന്നിടത്താണ് തീ പടര്‍ന്നത്. റോഡ് ക്യാമറ സ്ഥാപിച്ചതിലെ അഴിമതി, വിജിലന്‍സും ആദായനികുതി വകുപ്പും അന്വേഷിക്കുന്ന സാഹചര്യത്തിലുണ്ടായ അഗ്‌നിബാധ ബോധപൂര്‍വം ഉണ്ടാക്കിയതാണോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. 500 കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. 230 കോടി രൂപയുടെ റോഡ് ക്യാമറയെന്നാണ് പറയുന്നതെങ്കിലും 2020 മുതല്‍ ഉപകരാര്‍ വകയില്‍ ശതകോടികളാണ് മറിഞ്ഞിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലെ തീപിടുത്തം രേഖകളും തെളിവുകളും മറയ്ക്കാനാണെന്നാണ് പരാതി. സി.പി.എമ്മുമായി ബന്ധപ്പെട്ടവരാണ് സെക്രട്ടറിയേറ്റിലെ നിര്‍ണായക തസ്തികകളിലെല്ലാം ജോലിചെയ്യുന്നതെന്നതിനാല്‍ അഴിമതിയും അതിനെ മറയ്ക്കാനുള്ള നീക്കവും ചോദ്യം ചെയ്യപ്പെടുകയാണ്.
മുമ്പ് സ്വര്‍ണ്ണക്കടത്ത് അന്വേഷണകാലത്തും സെക്രട്ടേറിയേറ്റിലെ പൊതുഭരണവകുപ്പില്‍ തീപിടുത്തമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള പൊതുഭരണവകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് അപ്രതീക്ഷിതമല്ലെന്നും ആസൂത്രിതമാണെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം വ്യക്തമായി മനസ്സിലായതാണ്. ഫയലുകള്‍ കത്തിയതല്ല, കത്തിച്ചതാണെന്ന് മനസ്സിലാവാന്‍ സാമാന്യ ബുദ്ധി മാത്രം മതി. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കെ.ടി.ജലീലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സ്വര്‍ണ്ണക്കടത്തു കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉണ്ടായ തീപിടിത്തത്തെ നിസ്സാരവത്കരിച്ചും, പരസ്പര വിരുദ്ധമായ പ്രതികരണങ്ങളിലൂടെ പുകമറ സൃഷ്ടിച്ചും സത്യം മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് എന്‍ഐഎയും സിബിഐയും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന്റെ ദിശ മുഖ്യമന്ത്രിയിലേക്കും മന്ത്രി ജലീലിലേക്കും തിരിഞ്ഞപ്പോഴാണ് വന്‍സ്രാവുകള്‍ പിടിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള അറ്റകൈ പ്രയോഗം എന്ന നിലയ്ക്ക് ബന്ധപ്പെട്ട ഫയലുകള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമുണ്ടായത്. രാജാവിനെക്കാള്‍ രാജഭക്തി പ്രകടിപ്പിക്കുന്ന പോലീസുകാരും ഉദ്യോഗസ്ഥരും അരങ്ങുവാഴുന്ന മേഖലയാണ് സെക്രട്ടേറിയറ്റ്. കള്ളക്കടത്ത് കേസിലെ പ്രതികളുടെ വിദേശയാത്ര, സെക്രട്ടേറിയറ്റിലെ സന്ദര്‍ശനം, മന്ത്രിമാരുമായുള്ള ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച പല രേഖകളും പ്രോട്ടോക്കോള്‍ ഓഫീസിലുണ്ട്. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളുമുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദിച്ച പല ഫയലുകളും ഇനിയും പുറംലോകം കാണാനുണ്ട്. സിസിടിവി ഇടിമിന്നലില്‍ കേടായി എന്നൊരു ന്യായം പറഞ്ഞത് കളവാണെന്ന് പകല്‍പോലെ വ്യക്തമായതാണ്. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ അന്നുമുതല്‍ പറയുന്നത്. തീപിടുത്തം നടന്ന മുറിയിലെ വസ്തുക്കള്‍ പരിശോധിച്ച ശേഷമാണ് തിരുവനന്തപുരം ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നിലും തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപിടിച്ച മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടൊക്കെ എന്തു കാര്യം? ഫയലിനു തീയിട്ടവരൊക്കെ ഉത്തരവാദിത്തപ്പെട്ട കസേരയിലും യൂണിയന്‍ നേതൃത്വത്തിലും ഞെളിഞ്ഞിരിക്കുന്നു. സന്ദീപാനന്ദഗിരിയുടെ താമസസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന പഴയ കാറിന് തീയിട്ടവരും ബ്രഹ്‌മപുരത്ത മാലിന്യകൂമ്പാരത്തിലേക്ക് അഗ്‌നി പകര്‍ന്നവരും കാണാമറയത്ത് വിലസുന്നു. എല്ലാതരം ആരോപണങ്ങളില്‍ നിന്നും മോചനം നേടാനുള്ള വഴിയാണ് അഗ്‌നിശുദ്ധി വരുത്തുക എന്നത്. ഒന്നിനു പുറകെ ഒന്നായി വരുന്ന അഴിമതി ആരോപണങ്ങളാണ് കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ അഗ്‌നി പടര്‍ത്തുന്നതെന്ന് വ്യക്തം.