മലയാളത്തിലെ പ്രിയ കഥകളെക്കുറിച്ച് എഴുതിയതുപോലെ വിശ്വസാഹിത്യത്തിലെ മഹത്തായ ചെറുകഥകളെക്കുറിച്ചുകൂടി എഴുതിക്കൂടെ എന്ന് ചില വായനക്കാര്‍ ചോദിക്കുകയുണ്ടായി. ഇന്ന് വിശ്വസാഹിത്യം നമുക്ക് എത്തിപ്പിടിക്കാനാവുന്നതിലും എത്ര യോ വിപുലമാണ്. അതിന്റെ ഒരു മൂലയില്‍പ്പോലും എത്തിച്ചേരാന്‍ ആര്‍ക്കും കഴിയാത്തവിധം സാഹിത്യകൃതികള്‍ പെരുകിക്കൊണ്ടിരിക്കുന്നു. മലയാളത്തില്‍ ഇറങ്ങുന്നവ പോലും വായിക്കുന്നത് എളുപ്പമല്ല. അത്രയ്ക്ക് വിപുലമാണ് ഇന്നത്തെ എഴുത്തുലോകം. എന്നിരിക്കിലും മറ്റുഭാഷകളില്‍ നിന്നും ഇംഗ്ലീഷിലെത്തുന്നവയില്‍ മെച്ചപ്പെട്ടവയെന്ന് എനിക്കുതോന്നിയ ചില കഥകള്‍ മാത്രം സൂചിപ്പിക്കാം. കുറഞ്ഞത് ഒരു നൂറ് കഥകളെങ്കിലും എടുത്തു പറയേണ്ടവയായുണ്ട്. എങ്കിലും ഒരു ലക്കത്തില്‍ അഞ്ചോ ആറോ കഥകളല്ലേ സാധ്യമാകൂ!
പുതിയ കാലത്തെ കഥകളില്‍ നിന്നും മഹത്തായത് എന്നുപറയാവുന്ന ഒരു കഥയും തിരഞ്ഞെടുക്കാനാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഴയകഥകള്‍ മാത്രമേ ആ പട്ടികയിലേക്ക് ഉള്‍പ്പെടുത്താനുള്ളൂ. ഒന്നാമത്തെ കഥയായി ഉള്‍പ്പെടുത്തേണ്ടത് ഏതാണ് എന്ന് പല തവണ ആലോചിച്ചശേഷം എത്തിച്ചേര്‍ന്നത് ടോള്‍സ്റ്റോയിയുടെ ഒരാള്‍ക്ക് എത്രഭൂമിവേണം(How much land does a man need) എന്ന അതിപ്രശസ്ത കഥയിലാണ്. ചിലര്‍ കുട്ടിക്കഥകളുടെ കൂട്ടത്തില്‍ ഇക്കഥയുടെ സംഗ്രഹത്തെ ചേര്‍ക്കാറുണ്ടെങ്കിലും ഇന്നുവരെ ഉണ്ടായതില്‍ ഏറ്റവും മെച്ചം എന്നു വിളിക്കാവുന്നത് ഇതാണെന്ന് എനിക്കു തോന്നുന്നു.
ടോള്‍സ്റ്റോയി തന്റെ 58-ാം വയസ്സിലാണ് (1886-ല്‍) ഈ കഥ പ്രസിദ്ധീ കരിക്കുന്നത്. മഹത്തായ സാഹിത്യം സമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള സന്ദേശം നല്‍കാനുതകുന്നതായിരിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. മനുഷ്യന്റെ അത്യാഗ്രഹം എത്രമാത്രം നിഷ്പ്രയോജനമായ ഒന്നാണെന്നും ഇത്തരം കെട്ട ചിന്തകളൊക്കെ ചെകുത്താന്റെ ഇടപെടലുകള്‍ കൊണ്ടുണ്ടാകുന്നതാണെന്നും കഥ സൂചിപ്പിക്കുന്നു. കഥയുടെ ഉള്ളടക്കം എല്ലാ മലയാളികള്‍ക്കും പരിചിതമാണ്. രണ്ടു സഹോദരിമാരുടെ സംഭാഷണത്തിലാണ് കഥ ആരംഭിക്കുന്നത്. നഗരത്തില്‍ താമസിക്കുന്നവളും ഗ്രാമത്തില്‍ കാര്‍ഷികവൃത്തി നടത്തി ജീവിക്കുന്നവളും. ഗ്രാമത്തില്‍ താമസിക്കുന്നത് കഥയിലെ നായകനായ കര്‍ഷകന്‍ പാഹോമിന്റെ ഭാര്യയാണ്. ഇവരുടെ സംഭാഷണം അയാള്‍ ഒളിച്ചു കേള്‍ക്കുന്നു. ആ രംഗത്ത് സന്നിഹിതനായിരുന്ന ചെകുത്താന്‍ അയാളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.
ഭൂമിക്കുവേണ്ടിയുള്ള പാഹോമിന്റെ ആര്‍ത്തി അനുദിനം പെരുകുന്നു. പലയിടങ്ങളില്‍ ഭൂമി വാങ്ങാന്‍ ശ്രമിക്കുന്ന അയാള്‍ ഒടുവില്‍ ബാഷ്‌കിര്‍ കുടുംബക്കാരുടെ വിചിത്രമായ ഭൂമി കച്ചവടത്തില്‍ ചെന്നുപെടുന്നു. ആയിരം റൂബിളിന് ഒരാള്‍ക്ക് സന്ധ്യവരെ എത്രമാത്രം ഭൂമി നടന്നോ ഓടിയോ വട്ടം ചുറ്റിയെടുക്കാം. പക്ഷേ ഒരു നിബന്ധന മാത്രം സൂര്യാസ്തമയത്തിന് തിരികെ ആരംഭിച്ച സ്ഥലത്ത് എത്തിയില്ലെങ്കില്‍ ആയിരം റൂബിള്‍ പോകും. അത്യാഗ്രഹത്തോടെ പരമാവധി ഭൂമിക്കുവേണ്ടി തിടുക്കപ്പെട്ട് ഓടിയ പാഹോം ഒടുവില്‍ തളര്‍ന്നു വീണുമരിക്കുന്നു. കഥയെ ലോകോത്തരമാക്കുന്നത് “Six feet from his head to heel was all he needed” (തലമുതല്‍ പാദം വരെ വെറും ആറടി മണ്ണുമാത്രം മതി അയാള്‍ക്ക്) എന്ന അവസാന വാക്യമാണ്. മണ്ണിനുവേണ്ടി ജീവിതകാലം മുഴുവന്‍ അത്യാഗ്രഹപ്പെട്ട പാഹോമിന് ഒടുവില്‍ വേണ്ടത് ആറടി മണ്ണുമാത്രം. ജീവിതത്തിന്റെ നശ്വരതയേയും അനിശ്ചിതത്വത്തേയും ഇത്ര ഗംഭീരമായി അവതരിപ്പിക്കുന്ന മറ്റൊരു കഥ മറ്റേതെങ്കിലും ഭാഷയില്‍ ഉണ്ടെന്നു തോന്നുന്നില്ല.
രണ്ടാമത് ഓര്‍മ്മയിലെത്തുന്നത് ആംബ്രോസ് ബിയേഴ്‌സിന്റെ(Ambrose bierce) An occurence at Owl Creek Bridge (വൂള്‍ക്രീക് ബ്രിഡ്ജില്‍ നടന്ന ഒരു സംഭവം) ആണ്. അമേരിക്കന്‍ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഈ കഥപോലെ ഇത്രമാത്രം ആവിഷ്‌കാര സൗന്ദര്യമുള്ള മറ്റൊരു കഥ വായിച്ചിട്ടുള്ളതായി തോന്നുന്നില്ല. മരണത്തെ അഭിമുഖീകരിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയത്തിലൂടെ ഇത്ര സൂക്ഷ്മമായി സഞ്ചരിച്ച കഥ വേറെയുണ്ടെന്നു പറയാനാവില്ല. പെയ്റ്റന്‍ ഫാര്‍ക്വാര്‍ (Peyton Farquhar) ആഭ്യന്തരയുദ്ധത്തില്‍ തെക്കന്‍ സ്റ്റേറ്റുകളുടെ പക്ഷത്തുനില്‍ക്കുന്ന ഒരു പ്ലാന്ററാണ്. അദ്ദേഹത്തെ പിടികൂടി സര്‍ക്കാര്‍ സേന വധിക്കാന്‍ നിര്‍ത്തിയിരിക്കുകയാണ് വൂള്‍ക്രീക് ബ്രിഡ്ജില്‍. അവസാന നിമിഷം താന്‍ രക്ഷപ്പെടുന്നതായും നീന്തി ഭാര്യയുടേയും മക്കളുടേയും അടുത്തെത്തുന്നതായുമെല്ലാം ഫാര്‍ക്വാര്‍ സങ്കല്പിക്കുന്നു. പക്ഷേ, അയാള്‍ കൊല്ലപ്പെടുകതന്നെ ചെയ്യുന്നു. തുടര്‍ന്ന് ഒരു ഫ്‌ളാഷ് ബാക്കിലാണ് ഫര്‍ക്വാറെ പട്ടാളം പിടികൂടുന്ന സംഭവം പറയുന്നത്. അസാധാരണമായ ഘടനയുള്ള ഈ കഥ നെഞ്ചിടിപ്പോടെയല്ലാതെ ആര്‍ക്കും വായിച്ചു തീര്‍ക്കാനാവില്ല. 1890ല്‍ പ്രസിദ്ധീകരിച്ച ഈ കഥപോലെ നിഗൂഢമായിരുന്നു ബ്രിയേഴ്‌സിന്റെ അന്ത്യവും. 1914-ല്‍ അപ്രത്യക്ഷനായ അദ്ദേഹത്തെ പിന്നെ ആരും കണ്ടിട്ടില്ല.
മൂന്നാമത് എഴുതേണ്ടത് ജെയിംസ് ജോയ്‌സിന്റെ”The dead’ ആണെന്നു തോന്നുന്നു. 30 പേജൂം 15952 – വാക്കുകളുമുള്ള ഇതിനെ ചെറുകഥ എന്ന് വിളിക്കുന്നതിനേക്കാള്‍ നോവെല്ല എന്നു പറയുന്നതാവും ഉചിതം. മരിച്ചവരെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തത്വചിന്താപരമായി വിലയിരുത്തുന്ന കഥയില്‍ സംഭവങ്ങളൊന്നുമില്ല. അധ്യാപകനും പാര്‍ടൈം ബുക്ക് റിവ്യൂവറുമായ ഗബ്രിയേല്‍ കോണ്‍റോയിയുടെ (Gabriel Conroy) ചിന്തകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മായിമാരായ സ്ത്രീകള്‍ നല്‍കുന്ന വാര്‍ഷിക ക്രിസ്തുമസ് പാര്‍ട്ടിക്ക് ഗബ്രിയേലും ഭാര്യ ഗ്രറ്റയുമെത്തുന്നത് (Gretta) അല്പം വൈകിയാണ്. പാര്‍ട്ടിയില്‍ വച്ച് അയാള്‍ക്ക് ഐറിഷ് നാഷണലിസ്റ്റായ മിസ് ഐവോഴ്‌സുമായി(Miss Ivors) തര്‍ക്കിക്കേണ്ടി വരുന്നു. അവള്‍ അയാളെ “West Briton’ എന്നു വിളിച്ചുകളിയാക്കുന്നുമുണ്ട്. അയാള്‍ പുറത്തു മഞ്ഞുവീഴുന്നതിനെക്കുറിച്ചും അവിടെ നടത്തേണ്ട സ്പീച്ചിനെക്കുറിച്ചുമാണ് ചിന്തിക്കുന്നത്.
പാര്‍ട്ടിയൊക്കെ കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ ഭാര്യയോട് മിസ് ഐ വോഴ്‌സുമായി നടന്ന തര്‍ക്കത്തെക്കുറിച്ചു പറയുമ്പോള്‍ ഗാല്‍വേയിലെ(Galway) കുട്ടിക്കാല വസതിയിലേക്ക് പോകുന്നതിനെക്കുറിച്ചാണ് അവള്‍ പറയുന്നത്. അയാള്‍ കൂടുതല്‍ അടുക്കാന്‍ നോക്കുമ്പോള്‍ ഭാര്യക്കു താ ല്പര്യമേയില്ല. അവള്‍ പണ്ട് തന്നെ പ്രണയിക്കുകയും 17-ാം വയസ്സില്‍ മരിച്ചുപോവുകയും ചെയ്ത മിഷേല്‍ ഫുറേ (Michael Furey)എന്ന ചെറുപ്പക്കാരന്റെ സ്മരണയിലാണ്. പാര്‍ട്ടിയില്‍ കേട്ട”The lass of Aughrim’ എന്ന ഗാനം അയാള്‍ പാടുമായിരുന്നത്രേ! മരിച്ച ഒരാള്‍ ഭാര്യയുടെ മനസ്സില്‍ തന്നേക്കാള്‍ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നു എന്ന ചിന്ത അയാളെ അസ്വസ്ഥനാക്കുന്നു. ഗബ്രിയേല്‍ മരിച്ചവരെക്കുറിച്ച് ചിന്തിക്കുന്നു. അവരിന്നും ജീവിക്കുന്നവരുടെയിടയില്‍ സജീവമായി നിലനില്ക്കുന്നുവെന്നയാള്‍ തിരിച്ചറിയുന്നു. അയാളുടെ ആത്മാവ് പതുക്കെ മോഹാലസ്യത്തിലേക്കു വഴുതിപ്പോകുന്നു””His soul swooned slowly as he heard the snow faintly fathing like the descent of their last end upon the living and the dead”എന്ന കാവ്യാത്മകമായ വാക്യത്തില്‍ കഥ അവസാനിക്കുന്നു. മഞ്ഞ് എല്ലാവരേയും, ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും വന്നുമൂടുന്നതായി, ഐര്‍ലന്റിനെ മുഴുവന്‍ മൂടുന്നതായി അയാള്‍ സങ്കല്പിക്കുന്നു.
നാലാമതെഴുതേണ്ട കഥ ചെക്കോവിന്റേതാണ്. ഒരുപക്ഷേ ഒന്നാമതുതന്നെ ചെക്കോവിനെക്കുറിച്ച് എഴുതേണ്ടതായിരുന്നു. റഷ്യക്കാര്‍ക്ക് അദ്ദേഹം മഹാനായ നാടകകൃത്ത് ആണ്. പക്ഷേ മലയാളിക്ക് ലോകത്തിലെ ഒന്നാമനായ ചെറുകഥാകൃത്ത് ആണ്. അദ്ദേഹത്തിന്റെ ഏതു കഥയും ലോകോത്തരമാണ്. എന്നാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കൊണ്ടാടിയിട്ടുള്ള The Bet(പന്തയം) തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മെച്ചപ്പെട്ടകഥ. ജീവപര്യന്തം എന്ന പേരില്‍ കെ.ടി. മുഹമ്മദ് ഈ കഥയെ നാടകമാക്കി (കെപിഎസി) അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു സമിതിയും ഇതിനെ നാടകമാക്കിയതായി ഓര്‍ക്കുന്നു. അത്രയ്ക്കു പ്രചാരം നേടിയ കഥയുടെ ഇതിവൃത്തം വിസ്തരിക്കേണ്ടതില്ല. കേരളത്തില്‍ സ്‌കൂള്‍ കോളേജ് സിലബസ്സിലും ഈ കഥയുണ്ട്.
വധശിക്ഷയാണോ ജീവപര്യന്തമാണോ കൂടുതല്‍ ദുഷ്‌ക്കരം എന്നു തര്‍ക്കിക്കുന്ന ഒരു ബാങ്കറും അഡ്വക്കേറ്റുമാണ് കഥയില്‍. കോടീശ്വരനായ ബാങ്കര്‍ രണ്ട് ലക്ഷം റൂബിളിന് വക്കീലിന്റെ ജീവിതം തന്നെ പന്തയമാക്കി മാറ്റുന്നു. 15 വര്‍ഷം ബാങ്കര്‍ ഒരുക്കുന്ന താല്‍ക്കാലിക തടവറയില്‍ ഏകാന്തതടവ് അനുഭവിച്ചാല്‍ രണ്ട് ലക്ഷം റൂബിള്‍ കൊടുക്കും. വക്കീല്‍ സമ്മതിക്കുന്നു. തടവറയില്‍ കിടന്ന് നിരന്തരം വായിക്കുന്ന വക്കീല്‍ വലിയ മാനസിക പരിവര്‍ത്തനങ്ങള്‍ക്കു വിധേയനാകുന്നു. ഒടുവില്‍ സമ്പത്തിന്റെ നിസ്സാരതയെ അയാള്‍ മനസ്സിലാക്കുന്നു. 15 വര്‍ഷം തികയുന്നതിന് തൊട്ടു മുന്‍പ് രണ്ടുലക്ഷം റൂബിള്‍ വേണ്ടെന്നു വച്ച് അയാള്‍ തടവറ ഉപേക്ഷിച്ചു പോവുന്നു. ടോള്‍സ്റ്റോയിയുടെ കഥ പോലെ ഈ റഷ്യന്‍ കഥയും വായനക്കാരില്‍ ആത്മീയമായ ഉണര്‍വുണ്ടാക്കുന്നു. സമ്പത്തല്ല മനുഷ്യജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ബോധമാണു പ്രധാനം എന്ന് കഥയിലെ വക്കീലിനെപ്പോലെ നമ്മളും തിരിച്ചറിയുന്നു. പൊതുവെ അദ്വൈതികളായ ഇന്ത്യക്കാര്‍ക്ക് ഇക്കഥ കൂടുതല്‍ പ്രിയമായതില്‍ അത്ഭുതമില്ല. എന്നാല്‍ റഷ്യന്‍ വായനക്കാര്‍ മറ്റുപല കഥകള്‍ക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്.
മോപ്പസാങ്, അലന്‍പോ, ചെക്കോവ്, ഒ.ഹെന്റി ഇവരെയൊക്കെ ചെറുകഥയിലെ മഹാത്ഭുതങ്ങളായി ചിലര്‍ വാഴ്ത്താറുണ്ട്. ഹെമിങ്‌വേയും അക്കൂട്ടത്തില്‍പ്പെടും. കമ്യുവിന്റെയും കാഫ്കയുടെയും കഥകളും പുതിയകാലത്തെ ലാറ്റിനമേരിക്കന്‍ കഥകളും ഫെക്‌നറും നട്ട്ഹാംസനും അങ്ങനെ അനവധി. എല്ലാവരെക്കുറിച്ചും പറയാനാവില്ലല്ലോ. ഓ ഹെന്റി എന്ന വില്യം സിഡ്‌നി പോര്‍ട്ടറെ(William Sydney porter) ഒഴിച്ചുനിര്‍ത്തി ചെറുകഥാചര്‍ച്ചയേ പാടില്ല എന്നാണ് എന്റെ പക്ഷം. ഈ അമേരിക്കന്‍ എഴുത്തുകാരന്റെ ഒരു ഡസന്‍ കഥകളെങ്കിലും നമ്മളെ അത്ഭുതപ്പെടുത്തുന്നവയാണ്. Gift of Magi, The last leaf, Memoirs of a Yellow Dog After Twenty years, The sky light room എല്ലാം മനോഹരങ്ങള്‍ തന്നെ. കൂട്ടത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് ‘The last leaf’ ആണ്. ന്യൂമോണിയ വലിയ പകര്‍ച്ചവ്യാധിയായി മനുഷ്യരെ കൊല്ലുന്ന കാലം. രണ്ടു കലാകാരികളായ പെണ്‍കുട്ടികള്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്നു. ജോണ്‍സിയും ന്യൂവും. ജോണ്‍ സി ന്യൂമോണിയ പിടിപെട്ടു കിടക്കുകയാണ്. ന്യൂമോണിയ അവളുടെ മനോനിലയെ ഉലച്ചിരുന്നു. അസാധാരണമായ മനോഭാവങ്ങളിലൂടെ അവള്‍ കടന്നുപോകുന്നു. കിടക്കുന്ന മുറിയുടെ പുറത്തുള്ള ഉണങ്ങിക്കൊണ്ടിരിക്കുന്ന ഒരു മുന്തിരി വള്ളിയിലെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത് അവള്‍ ശ്രദ്ധിക്കുന്നു. ഓരോ ഇലകള്‍ കൊഴിയുമ്പോഴും അവള്‍ എണ്ണുന്നു. അവസാന ഇലയും കൊഴിഞ്ഞാല്‍ അവള്‍ മരിക്കുമെന്നാണ് ജോണ്‍സിയുടെ സങ്കല്പം.
താനെന്തായാലും മരിക്കും എന്ന് തീര്‍ച്ചയാക്കിക്കിടക്കുന്ന അവളെ രക്ഷിക്കുക പ്രയാസമാണെന്ന് ഡോക്ടര്‍ കൂട്ടുകാരിയായ സ്യൂവിനോട് പറയുന്നു. ഒരാള്‍ക്ക് രോഗം മാറണമെങ്കില്‍ അയാള്‍ ശക്തമായി ആഗ്രഹിക്കണം. ജോണ്‍സിക്ക് അതില്ല. അവള്‍ ഭക്ഷണമൊന്നും കഴിക്കാന്‍ തയ്യാറാകുന്നില്ല. താന്‍ മരിക്കും പിന്നെന്തിനു കഴിക്കണം എന്നതാണവളുടെ മനോഭാവം. അവസാനത്തെ ഇലപൊഴിയുമ്പോള്‍ താന്‍ മരിക്കുമെന്നവള്‍ ശക്തമായി വിശ്വസിക്കുന്നു. അപ്പാര്‍ട്ടുമെന്റില്‍ താഴത്തെ നിലയില്‍ താമസിക്കുന്ന ബേര്‍മാന്‍ എന്ന വൃദ്ധനായ ചിത്രകാരന്‍ ആ ചിത്രകാരിയുടെ വിചിത്രമായ മനോഭാവം മനസ്സിലാക്കുന്നു. ന്യൂമോണിയ ബാധിച്ച് അവശനിലയില്‍ കഴിയുന്ന ബേര്‍മാന്‍ ആ രാത്രി തന്റെ മാസ്റ്റര്‍പീസ് വരയ്ക്കാന്‍ തീരുമാനിച്ചു. ഭിത്തിയോടു ചേര്‍ന്നു നില്‍ക്കുന്ന മുന്തിരിവള്ളിയില്‍ ഒരു ഇല നില്‍ക്കുന്നതായി ഭിത്തിയില്‍ അയാള്‍ വരയ്ക്കുന്നു. വലിയ കാറ്റും മഴയും വന്നിട്ടും വീഴാതെ നില്‍ക്കുന്ന ഇല ജോണ്‍സിയില്‍ പ്രതീക്ഷ വളര്‍ത്തുന്നു. അവള്‍ ന്യൂമോണിയയില്‍ നിന്നും രക്ഷപ്പെടുന്നു. പക്ഷേ രാത്രി മുഴുവന്‍ അവള്‍ക്കുവേണ്ടി നനഞ്ഞു ഇലവരച്ച ബേര്‍മാന്‍ മരിക്കുന്നു. ഹെന്റിയുടെ രചനകളില്‍ ഏറ്റവും ഹൃദയാകര്‍ഷകം ഈ കഥ തന്നെയാണ്.
Comments