ശങ്കരദേശിക, സതതം വന്ദേ
പങ്കനിവാരക, പാദയുഗം തേ
മായാമോചക, കുരു ചിരവാസം
മാമകമോഹനിലീനഹൃദന്തേ…
ഞാന്‍ പഠിച്ച വിദ്യാലയത്തില്‍ അലയടിച്ച ഈ പ്രാര്‍ത്ഥനാഗാനം ഇന്നും മനസ്സില്‍ പ്രതിധ്വനിക്കുന്നു. അദ്വൈതചിന്തയുടെ ഉപജ്ഞാതാവ്, സനാതന ധര്‍മ്മ സവിശേഷതകള്‍ പുതിയ ദിശാബോധത്തോടെ മനുഷ്യ മനസ്സുകളില്‍ പ്രതിഷ്ഠിച്ച മഹാത്മാവ്, അല്പകാലജീവിതം സ്‌തോത്രകൃതികളിലൂടെയും ഭാഷ്യങ്ങളിലൂടെയുമൊക്കെ അനശ്വരമാക്കിയ പുണ്യാത്മാവ്, തന്റെ ചിന്താധാരകളെ പ്രചരിപ്പിച്ചു പ്രസരിപ്പിച്ചുകൊണ്ട് നാലു മഠങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ആത്മാന്വേഷകന് അത്താണിയാക്കിയ മഹാനായ യതിവര്യന്‍, ഇങ്ങനെ എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കിയാലും ശങ്കരാചാര്യര്‍ എന്ന മഹാമനീഷിക്ക് വിശേഷണങ്ങള്‍ ഇനിയും ബാക്കി. ഈ മഹാപ്രതിഭയ്ക്ക് ജന്മം നല്‍കിയതിന് കേരളത്തിന് അഭിമാനിക്കാം. അതുകൊണ്ടാണല്ലോ വള്ളത്തോളിനെപ്പോലെയുള്ള മലയാള കവി ‘മലയാളത്തിന്റെ തല’യായി ശങ്കരാചാര്യരെ പ്രതിഷ്ഠിച്ചത്. ശങ്കരന്റെ ചിന്തകള്‍ എത്രമാത്രം മലയാളമണ്ണിനെ സ്വാധീനിച്ചു എന്ന് അദ്ദേഹത്തിന്റെ കഥ പറയുന്ന വള്ളത്തോളിന്റെ കവിത വ്യക്തമാക്കുന്നത് നോക്കൂ-
എന്നുടെ തലവേണമങ്ങേയ്ക്കു മുക്തിക്കെങ്കില്‍
അന്യൂന ഭവാതവൃത്രനെ കൊല്‍വാനെങ്കില്‍
എന്നോടായതു ചൊല്‍വാനിത്രയും സങ്കോചമോ?
ധന്യനാം ദധീചിതന്‍ നാട്ടുകാരല്ലെന്നോ നാം?
എത്ര നിസ്സാരം! ഭവാന്‍ ചോദിച്ചതീ മൃത്പിണ്ഡം
അസ്ഥിരശരീരത്തിന്‍ താഴികക്കുടം ശ്രീമന്‍
ത്വത്തപസ്സിനു പൂര്‍ത്തിവരുത്തുമെങ്കില്‍
എനിക്കത്യല്പവിലയ്ക്കല്ലോ കിട്ടുന്നു മഹാപുണ്യം!!!
ശങ്കരാചര്യരുടെ തല ആവശ്യപ്പെട്ട കാപാലികനോട് ആചാര്യസ്വാമികള്‍ പറഞ്ഞ വാക്കുകളാണ് വള്ളത്തോള്‍ ചിത്രീകരിച്ചിരിക്കുന്നത്. ശരിക്കും ഒരു സംസ്‌കാരത്തിന്റെ തിരികൊളുത്തലാണിവിടെ അനാവൃതമാകുന്നത്.
സഹജീവികളിലും തൂണിലും തുരുമ്പിലും ഈശ്വരനെ കാണാന്‍ അഭ്യസിപ്പിച്ച ഒരു സിദ്ധാന്തം ഗീതയും ഉപനിഷത്തും ബ്രഹ്‌മസൂത്രവും വ്യാഖ്യാനിച്ചുകൊണ്ട് ഉറപ്പിക്കാന്‍ ഭഗവത്പാദര്‍ക്ക് സാധിച്ചു. നാസ്തികദര്‍ശനം, ശൂന്യവാദം തുടങ്ങിയ സിദ്ധാന്തങ്ങള്‍ ഖണ്ഡിച്ചുകൊണ്ട് സനാതന ധര്‍മ്മത്തിന്റെ കാതലായ ഒരു സിദ്ധാന്തത്തെ അനുഭവവേദ്യമാക്കാന്‍ ഈ ആചാര്യന് സാധിച്ചു. മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ പറയുന്നു.
”ശങ്കരാചാര്യരെപ്പോലുള്ള ഒരു സര്‍വ്വതന്ത്ര സ്വതന്ത്രന്റെ, പദവാക്യപ്രമാണ പാരണന്റെ, പരതത്ത്വപ്രവക്താവിന്റെ ജനനിയായിത്തീരാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്; ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും, ശിരസ്സിനെ ഉന്നമിപ്പിക്കും, ശരീരത്തെ കോള്‍മയിര്‍ക്കൊള്ളിക്കും, കണ്ണുകളില്‍ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യന്മാരുമാക്കും. ആ മഹാത്മാവിന്റെ കനിഷ്ഠസഹോദരത്വം ഒന്നുകൊണ്ടുതന്നെ നാം എന്നും എവിടെയും ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ്.” (സാഹിത്യചരിത്രം, 1.91)
ചില പാശ്ചാത്യചിന്തകര്‍ ഭാരതീയദര്‍ശനത്തിന്റെ പ്രയാണം നിശ്ചലമായെന്ന് പറയാറുണ്ട്. അതെപ്പോഴും ഒരേ കാര്യത്തെ പലവിധത്തില്‍ പറയുകയാണത്രെ. അനുഭവിച്ചുകൊണ്ട് മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന അദ്വൈതം എന്ന അനുഭൂതിയെക്കുറിച്ച് അതനുഭവിക്കാത്തവരെ സംബന്ധിച്ച് ഇങ്ങനെയല്ലെ പറയാന്‍ കഴിയൂ? ആദ്ധ്യാത്മിക മണ്ഡലത്തില്‍ അനുഭൂതിക്കപ്പുറത്തേയ്ക്ക് പോവുക എന്നത് സാദ്ധ്യമേയല്ല. ഈ അനുഭൂതി അനുഭവിച്ച ഋഷിമാരുടെ അമൃതവചനങ്ങളാണ് ഉപനിഷത്തുകള്‍. ഇതേ അനുഭൂതിയിലൂടെ കടന്നുപോയ ശങ്കരന്‍ എന്ന ആചാര്യന്‍ ഇതിനെ വിശദീകരിക്കുകയും വ്യവസ്ഥാപിതമാക്കുകയുമാണ് തന്റെ കര്‍ത്തവ്യമെന്ന് മനസ്സിലാക്കി. പിന്നാലെ വരുന്നവര്‍ക്ക് ആ അനുഭൂതിയിലെത്താനുള്ള പ്രയത്‌നം ഏതുതരത്തിലാവണമെന്ന് ഭാഷ്യങ്ങളിലൂടെയും സ്‌തോത്രകാവ്യങ്ങളിലൂടെയും വിശദീകരിച്ചു. ഒരു സാധകന്‍ പലവഴിയിലൂടെ തിരയുകയും തിരിയുകയും ചെയ്യുന്ന ചംക്രമണത്തെ ഭാരതീയതത്ത്വചിന്തകര്‍ പുരോഗതിയായി എണ്ണുന്നു. അനുഭൂതി സമ്പന്നര്‍ക്ക് പിന്നീടുണ്ടാകുന്നത് പുരോഗതിയല്ല; അധോഗതിയുമല്ല; മറിച്ച് സ്ഥിരതയാണ്. ശാസ്ത്രം എന്നപേരില്‍ പൂര്‍വ്വാചാര്യന്മാര്‍ പറഞ്ഞതെല്ലാം അവരുടെ അനുഭൂതിയാണ്. അവരുടെ യുക്തി ആ അനുഭൂതിനിഷ്ഠവുമാണ്. അതുകൊണ്ട് തന്നെ അദ്വൈതത്തിന്റെ പ്രമാണം സ്വാനുഭവം തന്നെയാണ്. അനുഭൂതിനേടിയ ആചാര്യസ്വാമികളുടെ വാക്കുകള്‍ അപ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ തന്നെയാണ്. പ്രസ്ഥാനത്രയ ഭാഷ്യത്തിലും പ്രകരണഗ്രന്ഥങ്ങളിലുമൊക്കെ ആ ദര്‍ശനം തെളിഞ്ഞുകാണാം.
വാചാമഗോചരമായ ആദ്ധ്യാത്മികാനുഭൂതിയിലൂടെ സഞ്ചരിച്ച ശങ്കരഭഗവത്പാദര്‍ എന്താണ് യഥാര്‍ത്ഥത്തില്‍ മാനവരാശിയ്ക്ക് നല്‍കിയത്? എന്തുകൊണ്ടാണ് ഇന്നും ശങ്കരാചാര്യര്‍ ഓര്‍മ്മിക്കപ്പെടുകയും ‘ശങ്കരജയന്തി’ പ്രസക്തമാവുകയും ചെയ്യുന്നത്? അതിന് ഒരു ഉത്തരമേ ഉള്ളൂ. മതം മലീമസമായ, ദുര്‍ഗ്ഗന്ധ പൂരിതമായ ഒരു സന്ദര്‍ഭത്തില്‍, അനാചാരങ്ങളും ദുരാചാരങ്ങളും മതത്തിന്റെ പേരില്‍ നടമാടിയ സന്ദര്‍ഭത്തില്‍, മനുഷ്യന്‍ മൃഗസമാനമായി വിഹരിച്ചിരുന്ന സന്ദര്‍ഭത്തില്‍, മാനവ വികാരങ്ങളെ സംസ്‌കരിച്ച് ഉദ്ദീപ്തമാക്കിക്കൊണ്ട് ഹൃദയത്തെ മോഹനതൃഷ്ണകളില്‍ നിന്ന് മോചിപ്പിച്ച് പരിശുദ്ധമാക്കിക്കൊണ്ട് എല്ലാ രാഗത്തേയും വികാരത്തേയും പ്രേമമാക്കി രൂപാന്തരപ്പെടുത്തി ജീവിതത്തെ സര്‍വ്വേശ്വരസപര്യയാക്കി ആത്മാനുഭൂതിയിലേയ്ക്കുണര്‍ത്താനുള്ള ഒരു കാഴ്ചപ്പാട് മാനവരാശിക്ക് പകര്‍ന്നു നല്‍കി എന്നുള്ളതാണ് ശങ്കരന്‍ നല്‍കിയ യഥാര്‍ത്ഥ സംഭാവന. ഈ ലോകത്തുള്ള ഒരോന്നിനേയും ഈശ്വരനായി കാണാനുള്ള കാഴ്ചപ്പാട്; നാനാത്വത്തില്‍ ഏകത്വം അനുഭവിപ്പിക്കുന്ന വീക്ഷണം, അമരത്വത്തിന്റെ സന്താനങ്ങളേ, എന്ന ഉപനിഷത് പ്രഖ്യാപിതമായ അഭിസംബോധന പല രീതിയില്‍ ഉറക്കെ വിളിച്ചുപറയുന്ന കൃതികള്‍ ഇതാണ് ശങ്കരന്‍ പ്രചരിപ്പിച്ചത്.
സൂര്യമനുഷ്യപക്ഷിമൃഗാദികളിലെല്ലാം അന്തര്യാമിയായി പ്രകാശിക്കുന്നതും ദൃശ്യങ്ങളെയെല്ലാം പ്രകാശിപ്പിക്കുന്നതും ആയ ആ സ്വയംപ്രകാശസത്യമാണ് താന്‍ എന്ന ബോധത്തില്‍ നിത്യതൃപ്തനായ ഈ യോഗീശ്വരന് ലോകത്തോട് പറയാനുള്ളത് ഒന്നു മാത്രം-
ന മേ ദ്വേഷരാഗൗ
ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ
മാത്സര്യഭാവഃ
ന ധര്‍മ്മോ ന ചാര്‍ത്ഥോ
ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപഃ ശിവോƒഹം ശിവോƒഹം
(എനിക്ക് ആരോടും ദേഷ്യമില്ല; അനുരാഗവുമില്ല, ലോഭമില്ല, മോഹമില്ല, അഹങ്കാരമില്ല, മത്സരബുദ്ധിയില്ല. ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളൊന്നും തന്നെ ആഗ്രഹിക്കുന്നില്ല. സര്‍വ്വാനന്ദസ്വരൂപമായ ശിവനാണ് ഞാന്‍.)
മനുഷ്യന്റെ സ്ഥായിയായ ഈ സ്വരൂപത്തെ, ഈ ഉണ്മയെ, ബോധത്തെ തിരിച്ചറിയാനാണ് അദ്ദേഹം പഠിപ്പിച്ചത്. നിര്‍വ്വികല്പവും നിരാകാരവും എല്ലാ ഇന്ദ്രിയങ്ങളുടെയും പ്രവൃത്തി സ്രോതസ്സുമായ ആത്മാംശത്തെ മനസ്സിലാക്കാന്‍ പ്രചോദിപ്പിച്ചു. സംസാരനക്രത്തില്‍ നിന്നു മോചനം നേടാനുള്ള മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഭാരതത്തിന്റെ വിവിധ വിദ്യാപീഠങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.
ഭാഷ്യങ്ങള്‍ക്കുപുറമേ വിവേകചൂഡാമണി, ഉപദേശസാഹസ്രി, ആത്മബോധം മുതലായ അനേകം പ്രകരണഗ്രന്ഥങ്ങള്‍, സൗന്ദര്യലഹരി, ശിവാനന്ദ ലഹരി, മനീഷാപഞ്ചകം, മോഹമുദ്ഗരം, ദക്ഷിണാമൂര്‍ത്തിസ്‌തോത്രം തുടങ്ങി അനവധി മനോഹരസ്‌തോത്രങ്ങള്‍ എന്നിങ്ങനെ 150നുമേല്‍ കൃതികള്‍ അദ്ദേഹത്തിന്റേതായി അറിയപ്പെടുന്നു. വെറും നാലുവര്‍ഷം കൊണ്ടാണ് ഇവയെല്ലാം രചിച്ചത് എന്നതാണ് നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ഇവ ഒരാവൃത്തി വായിക്കാന്‍ തന്നെ ഒരുപാട് വര്‍ഷങ്ങളെടുക്കും. വേണ്ടവിധത്തില്‍ അര്‍ത്ഥം ഗ്രഹിച്ച് അത് വായിച്ചു മനസ്സിലാക്കാന്‍ ഒരായുഷ്‌ക്കാലം മുഴുവന്‍ വേണ്ടിവരും. അവയിലെ പ്രതിപാദ്യം ജീവിതാനുഭവമാകണമെങ്കില്‍ അനവധി ജന്മങ്ങളിലൂടെ സഞ്ചരിക്കേണ്ടിയും വരും. ഇതിഹാസകാരന്മാര്‍ക്ക് ശേഷം മനുഷ്യരാശിയെ ഉദ്ധരിക്കാന്‍ ഇത്രയും സംഭാവന നല്‍കിയ മറ്റൊരാള്‍ ഇല്ല തന്നെ. പ്രസ്ഥാനം എത്രതന്നെ ചൈതന്യവത്തായാലും അതിനെ പിന്‍തുടരാനും കൊണ്ടു നടക്കാനും ആളുകള്‍ ഇല്ലെങ്കില്‍ അത് കാലാന്തരത്തില്‍ നഷ്ടപ്പെടും. അതിനും ദീര്‍ഘദര്‍ശിയായ ആചാര്യന്‍ പരിഹാരം കണ്ടു. വേദാന്തജിജ്ഞാസുക്കളായ സാധകര്‍ക്ക് താമസിച്ചു വേദാന്തം പഠിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഭാരതത്തിന്റെ നാലു കോണുകളില്‍ നാലുമഠങ്ങള്‍ സ്ഥാപിച്ചു.
വിശ്വം ഏകനീഡമാണെന്ന വൈദിക ഋഷിമാരുടെ പ്രഖ്യാപനം പ്രകാശിപ്പിച്ച ശങ്കരഭഗവത്പാദര്‍ ഇന്നു ലോകത്തില്‍ കാണുന്ന രാഷ്ട്രീയവും സാമുദായികവും ആര്‍ത്ഥികവുമായ സകല പ്രശ്‌നങ്ങളുടെയും പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടാണ് ജീവിതത്തെ വ്യാഖ്യാനിച്ചത്. ഏകലോകം എന്ന ആദര്‍ശത്തെ എപ്പോഴെങ്കിലും ലോകം അന്വേഷിക്കുകയാണെങ്കില്‍ അതിന് അനുരൂപവും അനുകൂലവുമായ ഒരു തത്ത്വദര്‍ശനം ശങ്കരനില്‍ തന്നെ എന്നും ജ്വലിച്ചുനില്‍ക്കും. അമൂല്യനിധിയായ ഈ അദ്വൈതവേദാന്തം കണ്ടെത്തി വ്യാഖ്യാനിച്ച് ജാജ്വല്യമാനമായി അവതരിപ്പിച്ചത് ശ്രീശങ്കരഭഗവത്പാദര്‍ എന്ന മഹാനായ ഭാരതപുത്രനാണ്. വളരെ മഹനീയമായ ഒരാദര്‍ശത്തിനുവേണ്ടി എല്ലാം ത്യജിച്ച് തന്റെ ജീവിതം തന്നെ സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് പ്രബോധനവും പ്രചോദനവും നല്‍കുന്ന ഈ ആചാര്യവര്യന്‍ ഭൗതികഭോഗവാസനകളില്‍ മുങ്ങിക്കുളിച്ചുകൊണ്ട് ആത്മപ്രകാശം മറയ്ക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഉദിച്ചുയര്‍ന്ന സൂര്യതേജസ്സാണ് എന്ന് നിസ്തര്‍ക്കം പറയാം. സനാതന ധര്‍മ്മത്തിന്റെ പ്രവക്താക്കളായ വൈദിക മന്ത്രദ്രഷ്ടാക്കള്‍ സ്വരപ്പെടുത്തിയതും ശ്രീശങ്കരന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതുമായ ആ ആദ്ധ്യാത്മികാഹ്വാനത്തിനായി നമുക്ക് കാതോര്‍ക്കാം; ആ അദ്വൈത സരണിയിലൂടെ സഞ്ചരിക്കാം.
(ലേഖിക തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ്.)