Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മറ്റൊരു മാര്‍ക്‌സും മാന്ത്രിക വടിയും (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 29)

മുരളി പാറപ്പുറം

Print Edition: 14 April 2023

പ്രയോഗത്തിലൂന്നിയുള്ള മാര്‍ക്‌സിന്റെ രാഷ്ട്രീയ സിദ്ധാന്തത്തെ – (Political Ideology) ലെനിന്‍ മുതലായവര്‍ വികസിപ്പിച്ചുവെന്നാണ് പാരമ്പര്യ മാര്‍ക്‌സിസ്റ്റുകള്‍ അവകാശപ്പെടാറുള്ളത്. ഇതാണ് ശരിയായ മാര്‍ക്‌സിസമെന്നും മാര്‍ക്‌സിസത്തിന്റെ ‘സ്പിരിറ്റ്’ ഇതിലാണെന്നും ഒക്‌ടോബര്‍ വിപ്ലവത്തെയും സോവിയറ്റ് യൂണിയനെയും മറ്റും മുന്‍നിര്‍ത്തി ഇവര്‍ വാദിച്ചുപോന്നു. ”സോഷ്യലിസം പ്രയോഗിക്കാന്‍ ഒരു രാജ്യമില്ലാത്തപക്ഷം അതിനെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല” എന്ന് മാവോ സേ തുങ് പറഞ്ഞത് ഈ വാദഗതിയെ പിന്തുണയ്ക്കുന്നു. എന്നാല്‍ മാര്‍ക്‌സിസത്തെ ഒരു തത്വചിന്തയെന്ന നിലയ്ക്ക് സമീപിക്കുകയാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ചെയ്തത്. ഇവര്‍ വ്യാഖ്യാനിച്ചത് മാര്‍ക്‌സിസത്തിന്റെ തത്വചിന്തയെയാണ്. മാര്‍ക്‌സിനുശേഷമുള്ള അധികാരപ്രയോഗങ്ങള്‍ മാര്‍ക്‌സിസമല്ലെന്നും, മാര്‍ക്‌സ് പറഞ്ഞുവച്ചിട്ടുള്ള പലതിനെയും പാരമ്പര്യ മാര്‍ക്‌സിസ്റ്റുകള്‍ നിരാകരിക്കുകയോ അവഗണിക്കുകയോ ചെയ്തുവെന്നുമുള്ള നിഗമനത്തിലാണ് മാര്‍ക്‌സിന്റെ തത്വചിന്ത വികസിപ്പിക്കാന്‍ ഇക്കൂട്ടര്‍ ഇറങ്ങിത്തിരിച്ചത്.

പൊളിറ്റിക്കല്‍ ഐഡിയോളജി സംബന്ധിച്ച് മാര്‍ക്‌സ് കൃത്യമായും അസന്ദിഗ്ധമായും പറഞ്ഞിട്ടുള്ളതിനാല്‍ അത് വികസിപ്പിക്കുന്നതില്‍ ചില പരിമിതികള്‍ നേരിട്ടിരുന്നു. ലെനിന്റെയും മറ്റും തന്നിഷ്ടപ്രകാരമുള്ള വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യാന്‍ അന്ന് പലരുമുണ്ടായിരുന്നു. ‘റഷ്യന്‍ മാര്‍ക്‌സിസത്തിന്റെ പിതാവ്’ എന്നറിയപ്പെട്ട ജോര്‍ജി പ്ലെഖനോവ്, പോളിഷ്-ജര്‍മന്‍ കമ്യൂണിസ്റ്റ് വനിത റോസ ലക്‌സംബര്‍ഗ്, ജര്‍മന്‍ കമ്യൂണിസ്റ്റ് കാള്‍ കൗട്‌സ്‌കി എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്. അധികം പ്രശസ്തിയാര്‍ജ്ജിക്കാതിരുന്ന, എന്നാല്‍ അത്യധികം ഉള്‍ക്കാഴ്ചയുണ്ടായിരുന്നവര്‍ വേറെയുമുണ്ട്. എന്നാല്‍ മാര്‍ക്‌സിയന്‍ തത്വചിന്തയെ വികസിപ്പിച്ചവര്‍ക്ക് ലൂയി അല്‍ത്തൂസറെ ഒഴിച്ചുനിര്‍ത്തിയാല്‍ കരുത്തുറ്റ എതിരാളികള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് ആരോടും തൃപ്തികരമായ മറുപടി പറയേണ്ടിയിരുന്നുമില്ല. ഒരേസമയം മാര്‍ക്‌സിസ്റ്റായും അല്ലാതെയുമുള്ള ഒരുതരം ഉഭയജീവിതം നയിക്കാന്‍ കഴിഞ്ഞ ഇവര്‍ക്ക് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക ജാര്‍ഗണുകള്‍ ഉപയോഗിച്ചും, പുത്തന്‍ പദസമുച്ചയങ്ങള്‍ കണ്ടുപിടിച്ചും എന്തുവേണമെങ്കിലും പറയാമെന്ന സൗകര്യം ലഭിച്ചു. ഈ സ്വാതന്ത്ര്യം അധികകാലം നീണ്ടുനിന്നില്ല. നവമാര്‍ക്‌സിസ്റ്റുകള്‍ (Neo Marxist ) എന്നൊരു വിഭാഗം ബുദ്ധിജീവികള്‍ ഉയര്‍ന്നുവന്നു. മാര്‍ക്‌സിസത്തെ സൗകര്യപൂര്‍വം വിമര്‍ശിക്കുമ്പോഴും അതിന് മഹത്വമുണ്ടെന്നും തുടര്‍ച്ച സാധ്യമാണെന്നും ഇവര്‍ വ്യാഖ്യാനിച്ചു.

മാര്‍ക്‌സ് ഉപേക്ഷിച്ച സ്വന്തം കുറിപ്പുകള്‍
ചരിത്രപരമായ ഭൗതികവാദം, വര്‍ഗസമരം, രക്തരൂഷിത വിപ്ലവം, തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്നിവയ്‌ക്കൊപ്പം നിലകൊണ്ട മാര്‍ക്‌സല്ലാതെ, മനുഷ്യഭാഗധേയത്തെക്കുറിച്ച് വിശാലമായി ചിന്തിക്കുന്ന മറ്റൊരു മാര്‍ക്‌സ് ഉണ്ടായിരുന്നുവെന്നാണ് നവമാര്‍ക്‌സിസ്റ്റുകള്‍ അവകാശപ്പെടുന്നത്. മാര്‍ക്‌സ്, ഹെഗലിന്റെ ആശയങ്ങളില്‍ നിന്ന് വിടുതല്‍ തേടുന്ന ഘട്ടത്തില്‍ എഴുതിയ സാമ്പത്തികവും തത്വശാസ്ത്രപരവുമായ കയ്യെഴുത്തുപ്രതികള്‍ (Economic and Philosophic manuscript-1844) നരവംശശാസ്ത്രക്കുറിപ്പുകള്‍, എക്കോളജി നോട്ടുബുക്കുകള്‍ എന്നിവയില്‍ പ്രകടിപ്പിക്കുന്ന ആശയങ്ങളില്‍ന്നാണ് ഇവര്‍ മറ്റൊരു മാര്‍ക്‌സിനെ വായിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. മാര്‍ക്‌സിന്റെ യഥാര്‍ത്ഥ തത്വചിന്ത ഈ കുറിപ്പുകളില്‍ അടങ്ങിയിട്ടുണ്ടെന്നും അത് വികസിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നും നവ മാര്‍ക്‌സിസ്റ്റുകള്‍ കരുതുന്നു.

ഇപ്രകാരം മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രം വികസിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇങ്ങനെയൊന്ന് സാധ്യമാണോ? ആണെങ്കില്‍ എന്തുകൊണ്ടാണ് മാര്‍ക്‌സും ഏംഗല്‍സും ആ ദിശയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്നത്? മാര്‍ക്‌സ് തന്റെ നോട്ടുബുക്കുകളില്‍ പ്രകടിപ്പിക്കുന്ന ആശയങ്ങളും വ്യാകുലതകളുമൊക്കെ മുഖവിലയ്‌ക്കെടുത്ത് വികസിപ്പിക്കുന്നത് കാലാനുസൃതവും യുക്തിസഹവുമായിരിക്കുമോ? പരിപക്വമെന്ന് മാര്‍ക്‌സും ഏംഗല്‍സും കരുതിയ രാഷ്ട്രീയ സിദ്ധാന്തവുമായി ഇതിനുള്ള വൈരുദ്ധ്യങ്ങള്‍ എങ്ങനെ പരിഹരിക്കാനാവും? സ്വാഭാവികമായി ഉയര്‍ന്നുവന്ന ഇത്തരം കാതലായ പ്രശ്‌നങ്ങളെ അവഗണിച്ചാണ് ആധുനിക മാര്‍ക്‌സിന്റെ സമ്മോഹന രൂപം നവമാര്‍ക്‌സിസ്റ്റുകള്‍ വരച്ചുകാട്ടുന്നത്.

ചരിത്രത്തെയും സംസ്‌കാരത്തെയും വിശാലമായും ഉദാരമായും സമീപിക്കുന്നു എന്നുപറയുന്ന നോട്ടുബുക്കുകളിലെ ആശയങ്ങള്‍ മാര്‍ക്‌സ് സ്വന്തം നിലയ്ക്ക് വികസിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? സമയക്കുറവുമൂലം മാര്‍ക്‌സിന് ഇതിന് കഴിഞ്ഞില്ലെന്നു വാദിക്കാം. തന്റെ ജീവിതകാലത്തെ അവസാനത്തെ രണ്ട് പതിറ്റാണ്ടിനിടെയാണ് മാര്‍ക്‌സ് ഈ നോട്ടുബുക്കുകള്‍ തയ്യാറാക്കുന്നത്. ഇത് ഒരു ചെറിയ കാലയളവല്ല എന്ന പ്രശ്‌നമിരിക്കട്ടെ. സാമ്പത്തികവും തത്വശാസ്ത്രപരവുമായ കുറിപ്പുകളുടെ കാര്യത്തില്‍ ഇങ്ങനെയൊരു പ്രശ്‌നം ഉദിക്കുന്നതേയില്ല. എന്നിട്ടും മാര്‍ക്‌സ് അത് വികസിപ്പിക്കാന്‍ മുതിര്‍ന്നില്ല. 1860 കളില്‍ മൂലധനം ഒന്നാം വാള്യം പ്രസിദ്ധീകരിക്കുന്ന കാലത്തുതന്നെ മാര്‍ക്‌സ് പാരിസ്ഥിതികമായ പഠനങ്ങളില്‍ മുഴുകിയെന്നാണല്ലോ പറയപ്പെടുന്നത്. 1867 ല്‍ മൂലധനത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പുതന്നെ 1865/1866 കാലത്തെ എക്കോളജി നോട്ട്ബുക്കിന്റെ 220 പേജ് എഴുതി പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും ഇത് പ്രസിദ്ധീകരിക്കുന്നതിന് മാര്‍ക്‌സ് താല്‍പ്പര്യം കാണിച്ചില്ല. ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ജസ്റ്റസ് ലീബെഗിനെ വായിച്ചതിന്റെ ഫലമായി മുതലാളിത്ത വ്യവസ്ഥിതിയിലെ കാര്‍ഷിക സമ്പ്രദായത്തെക്കുറിച്ച് ചില വാചകങ്ങള്‍ മൂലധനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട് എന്നുമാത്രം.

മൂലധനത്തിനുശേഷം ഈ ആശയങ്ങള്‍ വികസിപ്പിക്കാന്‍ മാര്‍ക്‌സ് ആഗ്രഹിച്ചിരുന്നു എന്നാണ് നവമാര്‍ക്‌സിസ്റ്റുകള്‍ കണ്ടെത്തുന്ന ഒഴികഴിവ്. എന്നാല്‍ ഇതും വിശ്വാസയോഗ്യമല്ല. കാരണം ഇങ്ങനെയൊരു ആഗ്രഹം മാര്‍ക്‌സിന് ഉണ്ടായിരുന്നതിന് തെളിവില്ലെന്നു മാത്രമല്ല, മറിച്ചു ചിന്തിക്കാന്‍ തെളിവുണ്ടുതാനും.

ഏംഗല്‍സ് എന്തുകൊണ്ട് അത് ചെയ്തില്ല?
മാര്‍ക്‌സിന്റെ ആശയങ്ങളുമായി ഏറ്റവും അടുത്തു പരിചയപ്പെട്ടിരുന്നയാള്‍ ഏംഗല്‍സായിരുന്നല്ലോ. മാര്‍ക്‌സിന്റേതായി അംഗീകരിക്കപ്പെട്ടിട്ടുള്ള ചില ആശയങ്ങള്‍ പോലും ഏംഗല്‍സിന്റേതായിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. മാര്‍ക്‌സ് മൂലധനത്തിന്റെ ഒന്നാം വാള്യം തയ്യാറാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ഏംഗല്‍സിന്റെ സഹായത്തോടെയാണ്. മൂലധനത്തിന്റെ രണ്ടും മൂന്നും വാള്യങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചത് മാര്‍ക്‌സിന്റെ മരണശേഷം 12 വര്‍ഷം ജീവിച്ച ഏംഗല്‍സായിരുന്നു. കയ്യെഴുത്തു പ്രതികള്‍ പരിശോധിച്ച് പ്രസിദ്ധീകരണത്തിനു കൊടുക്കുന്ന ലഘുവായ പണിയല്ല ഏംഗല്‍സിന് ചെയ്യാനുണ്ടായിരുന്നത്. മാര്‍ക്‌സിന്റെ അവ്യക്തമായ കയ്യക്ഷരം വായിച്ച് കയ്യെഴുത്തു പ്രതികള്‍ക്ക് പൂര്‍ണരൂപം നല്‍കേണ്ടതുണ്ടായിരുന്നു. ”ആ കൈപ്പടയും ചുരുക്കിയെഴുതിയിരിക്കുന്ന വാക്കുകളും വാക്യാംശങ്ങളും വായിച്ചു മനസ്സിലാക്കാന്‍ ജീവിച്ചിരിക്കുന്നവരില്‍വച്ച് എനിക്കു മാത്രമേ സാധിക്കൂ” (172) എന്നാണ് ഒരു ജീവചരിത്രത്തില്‍ ഏംഗല്‍സ് പറഞ്ഞിട്ടുള്ളതായി രേഖപ്പെടുത്തുന്നത്. ഈ ജീവചരിത്രം മറ്റൊരു കാര്യം കൂടി രേഖപ്പെടുത്തുന്നുണ്ട്. ”കയ്യെഴുത്തു പ്രതി പകര്‍ത്തിയെഴുതുകയെന്നത് ജോലിയുടെ ഒരുഭാഗം മാത്രമായിരുന്നു. ഏറ്റവും പ്രധാനപ്പെട്ടതും പ്രയാസമുള്ളതുമായ പണി അതായിരുന്നില്ല. ഒട്ടേറെ സര്‍ഗാത്മക പ്രവര്‍ത്തനവും അതിന് ആവശ്യമായിരുന്നു. ഏംഗല്‍സിനൊരാള്‍ക്കു മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ താനും. കയ്യെഴുത്തു പ്രതിയുടെ ചില ഭാഗങ്ങള്‍ വിശദമായി എഴുതപ്പെട്ടതായിരുന്നുവെങ്കിലും അത്രതന്നെ പ്രാധാന്യമുള്ള മറ്റു ചില ഭാഗങ്ങള്‍ക്ക് കരടുരൂപം മാത്രമേ നല്‍കപ്പെട്ടിരുന്നുള്ളൂ. മാര്‍ക്‌സ് തിരുത്തിയെഴുതിയ ഏതാനും ഭാഗങ്ങള്‍ക്ക് കരടുരൂപം മാത്രമേ നല്‍കപ്പെട്ടിരുന്നുള്ളൂ. മാര്‍ക്‌സ് തിരുത്തിയെഴുതിയ ഏതാനും ഭാഗങ്ങള്‍ക്ക് പല പാഠഭേദങ്ങളുമുണ്ടായിരുന്നു. ഏംഗല്‍സിന് കയ്യെഴുത്തു പ്രതി സൂക്ഷ്മമായി പഠിക്കുകയും, പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്യേണ്ടിയിരുന്നു. ‘ഗ്രന്ഥകര്‍ത്താവിന്റെ ആശയങ്ങള്‍ക്ക് അനുരൂപമായി മാത്രം’ ആ കടമകള്‍ നിറവേറ്റാന്‍ താന്‍ ശ്രമിച്ചുവെന്ന് ‘മൂലധന’ത്തിന്റെ രണ്ടാം വാള്യത്തിനുള്ള മുഖവുരയില്‍ ഏംഗല്‍സ് ഊന്നിപ്പറഞ്ഞു.”(173)

മാര്‍ക്‌സിന്റെ പ്രസിദ്ധീകരിച്ചതും അപ്രകാശിതവുമായ കൃതികളെല്ലാം കാണാന്‍ കഴിഞ്ഞിട്ടുള്ളയാളായിരിക്കണം ഏംഗല്‍സ്. ഇവയില്‍ നരവംശശാസ്ത്രക്കുറിപ്പുകളും പാരിസ്ഥിതിക കുറിപ്പുകളുമുണ്ടാവും. ഇവയിലെ ആശയം വികസിപ്പിക്കേണ്ടതുണ്ടെങ്കില്‍, അങ്ങനെ മാര്‍ക്‌സ് ആഗ്രഹിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഏംഗല്‍സ് അതു ചെയ്യുമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആഗ്രഹം മാര്‍ക്‌സിന് ഉണ്ടായിരുന്നില്ല. മറ്റൊരു ആഗ്രഹമാണ് മാര്‍ക്‌സ് പ്രകടിപ്പിച്ചിട്ടുള്ളത്. ‘മൂലധന’ത്തിന്റെ രണ്ടാംവാള്യം പ്രസിദ്ധീകരണത്തിന് തയ്യാറാക്കാന്‍ ഏംഗല്‍സ് ‘എന്തെങ്കിലും ചെയ്യണ’ മെന്ന് മരിക്കുന്നതിന് കുറച്ചുനാള്‍ മുന്‍പ് മാര്‍ക്‌സ് മകള്‍ എലീനറോട് പറയുകയുണ്ടായി. ഈ അഭിലാഷം ഏംഗല്‍സ് പൂര്‍ത്തിയാക്കുക മാത്രമല്ല, മൂലധനത്തിന്റെ മൂന്നാം വാള്യവും പ്രസിദ്ധീകരിച്ചു. ഇതിനു പുറമെ മൂലധനം ഒന്നാം വാള്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പരിശോധിച്ചു. തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം, ലൂയി ബോണപ്പാര്‍ട്ടിന്റെ ബ്രൂമേര്‍ പതിനെട്ട്, ഫ്രാന്‍സിലെ ആഭ്യന്തര യുദ്ധം, ഫ്രാന്‍സിലെ വര്‍ഗസമരം എന്നിവയുടെ പല പതിപ്പുകളും പരിഭാഷകളും ഏംഗല്‍സ് തയ്യാറാക്കി. ഇവയ്ക്ക് സൈദ്ധാന്തിക പ്രാധാന്യമുള്ള മുഖവുരകളും എഴുതി. ഇത്രയൊക്കെ ചെയ്ത ഏംഗല്‍സ്, മാര്‍ക്‌സിന്റെ എക്കോളജി നോട്ട് ബുക്കുകളും ലണ്ടന്‍ നോട്ടുബുക്കുകളുമൊക്കെ അവഗണിച്ചിട്ടുണ്ടെങ്കില്‍ അതിന് തക്കതായ കാരണങ്ങളുണ്ടാവും. അവയൊന്നും മാര്‍ക്‌സിസത്തിന്റെ വകുപ്പില്‍പ്പെടുത്താവുന്നവയല്ല എന്നു തോന്നിയിട്ടുണ്ടാവും.

പ്രധാനമായും അമേരിക്കന്‍ നരവംശശാസ്ത്രജ്ഞന്‍ ലെവിസ് മോര്‍ഗന്റെ ‘ഏന്‍ഷ്യന്റ് സൊസൈറ്റി’ എന്ന പുസ്തകത്തില്‍നിന്നുള്ള ഉദ്ധരണികളും, മോര്‍ഗന്റെ ആശയങ്ങളോടുള്ള വിമര്‍ശനക്കുറിപ്പുകളുമാണ് മാര്‍ക്‌സിന്റെ നരവംശശാസ്ത്രക്കുറിപ്പുകളായി അറിയപ്പെടുന്നത്. എത്‌നോളജിക്കല്‍ നോട്ട് ബുക്‌സ് (Ethnological Notebooks) എന്ന പേരില്‍ പില്‍ക്കാലത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ഈ ആശയങ്ങളെ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’ (The Origin of family, Private property and the state) എന്ന പുസ്തക രചനയ്ക്കായി ഏംഗല്‍സ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ”ഒരര്‍ത്ഥത്തില്‍ മാര്‍ക്‌സിന്റെ മരണശാസനം നിറവേറ്റലായി” ഈ കൃതിയെ ഏംഗല്‍സ് കാണുന്നുണ്ടെങ്കിലും രണ്ടുപേരുടെയും ആശയങ്ങളില്‍ നിര്‍ണായകമായ വ്യതിചലനങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സ് വൈരുദ്ധ്യാത്മികതയില്‍ ഊന്നുമ്പോള്‍, ഏംഗല്‍സ് തന്റെ കൃതിയില്‍ അതിന് അധികം പ്രാധാന്യം നല്‍കുന്നില്ല. ഏംഗല്‍സ് തന്റെ പുസ്തകം രണ്ട് മാസംകൊണ്ട് എഴുതി പൂര്‍ത്തിയാക്കി 1884 ല്‍ പ്രസിദ്ധീകരിച്ചെങ്കിലും 1879-1882 കാലത്തെ മാര്‍ക്‌സിന്റെ കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത് 89 വര്‍ഷം കഴിഞ്ഞാണ്!

നവമാര്‍ക്‌സിസ്റ്റുകളുടെ പുസ്തകക്കച്ചവടം
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും മൂലധനത്തിലും മറ്റുമുള്ള ഒറിജില്‍ മാര്‍ക്‌സിസത്തില്‍നിന്ന് തെന്നിമാറി യൂറോപ്യന്‍ ഇതര സമൂഹങ്ങളെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ സ്വരൂപിക്കുന്നതാണ് മാര്‍ക്‌സിന്റെ നരവംശശാസ്ത്രക്കുറിപ്പുകളെന്ന് നവമാര്‍ക്‌സിസ്റ്റുകള്‍ വാദിക്കുന്നതിനെ ഏംഗല്‍സിന്റെ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’ എന്ന പുസ്തകം പിന്തുണയ്ക്കുന്നില്ല. ആധുനിക സോഷ്യലിസത്തിന്റെ പ്രധാന കൃതികളില്‍ ഒന്നായാണ് ലെനിന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഭൗതികവാദപരമായ ചരിത്ര സങ്കല്‍പ്പത്തിന്റെയും ശാസ്ത്രീയ കമ്യൂണിസത്തിന്റെ പ്രശ്‌നങ്ങളുടെയും ആവിഷ്‌കരണത്തില്‍ വമ്പിച്ച കാല്‍വയ്പ്പായാണ് ഈ കൃതിയെ കാണുന്നത്. ”വര്‍ഗങ്ങള്‍ ഇല്ലാതാവുന്നതോടുകൂടി ഭരണകൂടത്തിന്റെ അനിവാര്യതയും ഇല്ലാതാവും. ഉല്‍പ്പാദകരുടെ സ്വതന്ത്രവും സമഗ്രവുമായ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനത്തെ സഘടിപ്പിക്കുന്ന പുതിയ സമുദായം ഭരണയന്ത്രത്തെയാകെ, അന്നത് വാസ്തവത്തില്‍ അര്‍ഹിക്കുന്ന സ്ഥലത്ത്- ‘ചര്‍ക്കയുടെയും ഓട്ടുമഴുവിന്റെയും കൂടെ, പുരാതന വസ്തുക്കളുടെ കാഴ്ച ബംഗ്ലാവില്‍ കൊണ്ടുപോയി നിക്ഷേപിക്കും” (174) (Ibid) എന്നൊക്കെ മാര്‍ക്‌സിന്റെ ആവേശഭരിതമായ ഭാഷയില്‍ യാഥാസ്ഥിതിക മാര്‍ക്‌സിസത്തെക്കുറിച്ചു തന്നെയാണ് ഈ കൃതിയില്‍ ഏംഗല്‍സ് ആത്മവിശ്വാസം കൊള്ളുന്നത്.

തന്റെ നരവംശശാസ്ത്രപരവും പാരിസ്ഥിതികവുമായ കുറിപ്പുകളിലെ ആശയങ്ങള്‍ വികസിപ്പിക്കാന്‍ മാര്‍ക്‌സ് ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവൊന്നുമില്ല. അഥവാ ആഗ്രഹിച്ചിരുന്നെങ്കില്‍ തന്നെയും അത് എങ്ങനെ വേണമെന്ന് മാര്‍ക്‌സിനു മാത്രമേ അറിയുമായിരുന്നുള്ളൂ. എന്നാല്‍ ഇക്കാര്യത്തില്‍ ഏകപക്ഷീയവും സാങ്കല്‍പ്പികവുമായ ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയായിരുന്നു നവമാര്‍ക്‌സിസ്റ്റുകള്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ മാര്‍ക്‌സിന്റെതായി ലഭിക്കാത്തതും, മരണാനന്തര മാര്‍ക്‌സിന് മറുത്തുപറയാന്‍ കഴിയില്ലെന്നതും വളയമില്ലാതെ ചാടാന്‍ നവമാര്‍ക്‌സിസ്റ്റുകളെ സഹായിച്ചു. ‘മാര്‍ക്‌സ് ജീവിച്ചിരുന്നെങ്കില്‍ ഇതാണ് പറയുക’ എന്ന രീതിയില്‍ ഓരോരുത്തരും സ്വന്തം നിഗമനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു. അക്കാദമിക് രംഗത്തെ അനുകൂലാവസ്ഥയും മാധ്യമങ്ങളുടെ അനുഭാവവുമൊക്കെ ഇതിന് സഹായിച്ചു. ഇതൊരു വൈജ്ഞാനിക വ്യവസായമായിത്തീരുകയും, പ്രശസ്തിക്കു പുറമെ സാമ്പത്തികനേട്ടങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ആകര്‍ഷകമായി തയ്യാറാക്കപ്പെട്ട നിരവധി പ്രബന്ധങ്ങളും തടിച്ചുകൊഴുത്ത പഠനഗ്രന്ഥങ്ങളും പുറത്തുവന്നു. അന്തസ്സാരശൂന്യമായ പ്രഭാഷണങ്ങളും ചര്‍ച്ചകളും നവമാര്‍ക്‌സിസ്റ്റുകളെ കേന്ദ്രീകരിച്ച് ഉണ്ടാവുകയും, ഇതൊക്കെ പുസ്തകരൂപമാര്‍ജിച്ച് വിപണി കയ്യടക്കുകയും ചെയ്തു. പരസ്പരം എതിര്‍ക്കുന്നവരും പല അഭിരുചികളും ശൈലികളും പിന്തുടരുന്നവരുമാണെങ്കിലും പൊതുശത്രുക്കളെ ഒറ്റക്കെട്ടായി നേരിടാനുള്ള പ്രായോഗിക ബുദ്ധിയും നവമാര്‍ക്‌സിസ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു.

സൈദ്ധാന്തികമായ അവസരവാദം
വ്യവസായ സമൂഹത്തോടും അത് പരിസ്ഥിതിക്ക് വരുത്തിവയ്ക്കുന്ന നാശത്തോടും വിമര്‍ശനരഹിതമായ സമീപനമാണ് മാര്‍ക്‌സിനും മാര്‍ക്‌സിസ്റ്റുകള്‍ക്കുമുള്ളത് എന്ന കുറ്റപ്പെടുത്തലുകളുണ്ടായപ്പോള്‍ രേഖീയമായ പുരോഗതിയെക്കുറിച്ചും, ആധുനിക വ്യവസായ നാഗരികതയുടെ സാങ്കേതിക വിദ്യയെക്കുറിച്ചും സാമ്പത്തിക മാതൃകയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളില്‍ നിന്ന് മൗലികമായ വിടുതല്‍ നേടേണ്ട ആവശ്യം ഉയര്‍ന്നുവന്നു. ചരിത്രപരമായ ഭൗതികവാദവും വര്‍ഗസമരവുമൊക്കെ മാറ്റിവച്ച് മാര്‍ക്‌സിന്റെ തത്വശാസ്ത്രം വികസിപ്പിക്കാന്‍ ചിലര്‍ നിര്‍ബന്ധിതരാവുകയും, ഇവര്‍ക്ക് കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ എന്നു പേരുവീഴുകയുമായിരുന്നു. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും വൈരുദ്ധ്യാത്മകത പ്രകൃതിയില്‍ പ്രയോഗിക്കാനാവുമെന്ന ആശയത്തെ രണ്ടാം ലോകയുദ്ധത്തിനുശേഷം പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകള്‍ തള്ളിക്കളയുകയായിരുന്നുവല്ലോ. 1960കളിലെയും 1970 കളിലെയും സോഷ്യലിസ്റ്റ് എക്കോളജിസ്റ്റുകള്‍ ഇതിനെ പിന്‍പറ്റി. എന്നാല്‍ 1980 കളില്‍ ചിലര്‍ ചേര്‍ന്ന് ഇതിനു ബദലായി ‘മാര്‍ക്‌സിസ്റ്റ് എക്കോളജി’ എന്നൊന്ന് ഉയര്‍ത്തിക്കൊണ്ടുവന്നു. ‘ഉല്‍പ്പാദനവാദം’ എന്ന മാര്‍ക്‌സിസത്തിനെതിരായ ആരോപണത്തെ വെല്ലുവിളിച്ച ഇവര്‍ മാര്‍ക്‌സിന്റെ മുതലാളിത്ത അപഗ്രഥനത്തില്‍ പാരിസ്ഥിതിക വിമര്‍ശനം ഉണ്ടെന്നും വാദിച്ചു. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് ജാപ്പനീസ് മാര്‍ക്‌സിസ്റ്റ് കൊഹെയ് സയ്‌തോയെപ്പോലുള്ളവര്‍ ”മാര്‍ക്‌സ് വിഭാവനം ചെയ്യുന്ന മൗലികമായ പരിസ്ഥിതി ശാസ്ത്രം മാര്‍ക്‌സ് നടത്തുന്ന സമ്പദ്‌വ്യവസ്ഥാ വിമര്‍ശനത്തിന്റെ കൃത്യമായ തുടര്‍ച്ചയാണ്” (175) എന്നു പ്രഖ്യാപിച്ചത്.
ജര്‍മന്‍ പ്രസിദ്ധീകരണ കമ്പനിയായ ‘ഡെ ഗ്രൊയ്റ്റര്‍’ 2019 ലാണ് പൂര്‍ണരൂപത്തില്‍ മാര്‍ക്‌സിന്റെ പാരിസ്ഥിതികക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചത്. ഇത് പൂര്‍ണമായും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പാണ് സയ്‌തോ അതു സംബന്ധിച്ച വലിയ അവകാശവാദങ്ങളുന്നയിക്കുന്നതെന്ന വിമര്‍ശനം ചില കോണുകളില്‍നിന്ന് ഉയരുകയുണ്ടായി. മുതലാളിത്തത്തെക്കുറിച്ചുള്ള പാരിസ്ഥിതിക വിമര്‍ശനത്തില്‍ മാര്‍ക്‌സ് നല്‍കിയിട്ടുള്ള മൗലിക സംഭാവനയുടെ പ്രാധാന്യത്തില്‍ സംശയിക്കുന്നവരെ ബെല്ലാമി ഫോസ്റ്ററെപ്പോലുള്ളവര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മാര്‍ക്‌സിന്റെ ‘മൗലിക സംഭാവന’ എത്രത്തോളമുണ്ടെന്നത് പരിശോധന അര്‍ഹിക്കുന്നു. മാര്‍ക്‌സിന്റെ നരവംശശാസ്ത്രക്കുറിപ്പുകളിലേറെയും ലെവിസ് മോര്‍ഗന്റെ ‘പ്രാചീന സമുദായം’ എന്ന കൃതിയില്‍നിന്നുള്ളതാണ്. പാരിസ്ഥിതികക്കുറിപ്പുകളില്‍ ജസ്റ്റസ് വോണ്‍ ലീബെഗിന്റെ കാര്‍ഷിക ചിന്തകള്‍ സ്ഥാനംപിടിച്ചിരിക്കുന്നു. ഇവയോടുള്ള മാര്‍ക്‌സിന്റെ പ്രതികരണങ്ങളുടെ ബഹുമതി പോലും യഥാര്‍ത്ഥത്തില്‍ മോര്‍ഗനും ലീബെഗിനും അവകാശപ്പെട്ടതാണ്. ആധുനിക കൃഷിയുടെ നശീകരണാത്മകവശങ്ങളെക്കുറിച്ച് ലീബെഗ് പറയുന്നതിന് അനശ്വരമായ പ്രസക്തിയുണ്ടെന്ന് മൂലധനത്തിന്റെ ഒന്നാം വാള്യത്തില്‍ മാര്‍ക്‌സ് അടിക്കുറിപ്പായി നല്‍കുന്നതുതന്നെ ഇതിന് തെളിവാണ്. ആധുനിക കൃഷിരീതിയിലെ നശീകരണാത്മക ഘടകങ്ങളെ ‘കൊള്ളകൃഷി’ (Robbery Cultivation) എന്നു വിശേഷിപ്പിക്കുന്ന ലീബെഗ് വടക്കേ അമേരിക്കയെക്കാളേറെ മറ്റൊരിടത്തും ആ ‘കൊള്ള സമ്പദ്‌വ്യവസ്ഥ’ വികസിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. ഇതില്‍ ആവേശഭരിതനായ മാര്‍ക്‌സ് അക്കാലത്തെ പ്രകൃതിശാസ്ത്രജ്ഞന്മാര്‍ എഴുതിയതിനെക്കുറിച്ചു പഠിക്കാന്‍ പോവുകയാണെന്ന് ഏംഗല്‍സിന് എഴുതുന്നുണ്ട്. മാര്‍ക്‌സിന്റെ ഈ അനന്തമായ വായനയെക്കുറിച്ചും പകര്‍ത്തിയെഴുത്തിനെക്കുറിച്ചും ചില ജീവചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ആയുസ്സിന് അവസാനമില്ലെന്ന മട്ടിലാണത്രേ മാര്‍ക്‌സ് ഇത് ചെയ്തുകൊണ്ടിരുന്നത്.

മോര്‍ഗന്റെ ചെലവില്‍ മാര്‍ക്‌സിനെ വലിയ നരവംശശാസ്ത്രജ്ഞനായും, ലീബെഗിന്റെയും മറ്റും ചെലവില്‍ വലിയ പാരിസ്ഥിതിക ചിന്തകനായും അവതരിപ്പിക്കുന്ന അപഹാസ്യമായ രീതിയാണ് നവമാര്‍ക്‌സിസ്റ്റുകള്‍ പിന്തുടരുന്നത്. ചാള്‍സ് ഡാര്‍വിനെ പോലും കപടശാസ്ത്രജ്ഞനെന്ന് മുദ്രകുത്തി തിരസ്‌കരിച്ചയാളായിരുന്നു മാര്‍ക്‌സ് എന്ന വസ്തുത ഇവര്‍ മനഃപൂര്‍വ്വം മറച്ചുവയ്ക്കുന്നു. സൈദ്ധാന്തികമായ ഈ അവസരവാദത്തിന് ദാര്‍ശനിക മാനങ്ങളൊന്നുമില്ല. നിരര്‍ത്ഥകമായ പാണ്ഡിത്യ പ്രകടനത്തിലൂടെ അങ്ങനെയുണ്ടെന്ന് സ്ഥാപിച്ചെടുക്കുകയാണ്.

മാര്‍ക്‌സ് പിന്നെയും ത്രികാലജ്ഞാനി!
വിജ്ഞാനത്തിന്റെ മേഖലയില്‍ തനിക്ക് അതുവരെ അജ്ഞാതമായിരുന്നതും, മറ്റുള്ളവര്‍ കണ്ടെത്തിയതുമായ ചിലതിനെക്കുറിച്ച് മാര്‍ക്‌സ് പഠിക്കാന്‍ ശ്രമിച്ചതുപോലും മഹത്തായ കാര്യമായി കാണുന്നതില്‍ യുക്തിയോ സത്യസന്ധതയോ ഇല്ല. തങ്ങളുടെ പഠനമേഖലയില്‍ മറ്റു ചിലര്‍ ഉള്‍ക്കാഴ്ചയോടെ കണ്ടെത്തുന്ന നിഗമനങ്ങളും അവതരിപ്പിക്കുന്ന ആശയങ്ങളും മാര്‍ക്‌സ് ഉദ്ധരിക്കുന്നതുപോലും ഉല്‍കൃഷ്ടതയായി കാണുന്ന നവമാര്‍ക്‌സിസ്റ്റുകളുടെ രീതി വിചിത്രമാണ്. മാര്‍ക്‌സ് ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ടാവാം. അവയ്ക്ക് ദാര്‍ശനിക സ്വഭാവമോ സമഗ്രതയോ അവകാശപ്പെടാനാവില്ല. മാര്‍ക്‌സിന്റെ ദാര്‍ശനിക-സമ്പദ് ശാസ്ത്ര നിഗമനങ്ങളെ സൈദ്ധാന്തികമായി സ്വാധീനിക്കുന്ന രചനകളല്ല ഇവയെന്ന് നവമാര്‍ക്‌സിസ്റ്റുകള്‍ക്ക് ബോധ്യമുണ്ട്. എന്നിട്ടും ‘പുതിയ കണ്ടെത്തലുകളും വീണ്ടുവിചാരങ്ങളും’ മാര്‍ക്‌സിന്റെ ദാര്‍ശനികമായ അന്വേഷണങ്ങളില്‍ വഴിത്തിരിവുണ്ടാക്കിയെന്ന് വാദിച്ച് പ്രത്യയശാസ്ത്ര വിധേയത്വം പ്രകടമാക്കുകയാണ്.

മാര്‍ക്‌സിന്റെ പ്രവചനങ്ങള്‍ പാളിപ്പോയെന്നും, പുതിയ കാലത്തെ പ്രശ്‌നങ്ങള്‍ക്ക് മാര്‍ക്‌സിസത്തില്‍ പരിഹാരമില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ‘മാര്‍ക്‌സ് ത്രികാലജ്ഞാനിയല്ല’ എന്ന മറുപടിയുമായാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ള യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റുകള്‍ എതിരാളികളെ നേരിട്ടിരുന്നത്. എന്നാല്‍ നവമാര്‍ക്‌സിസ്റ്റുകള്‍ മാര്‍ക്‌സിനെ ത്രികാലജ്ഞാനിയുടെ പദവിയിലേക്ക് ഉയര്‍ത്തുകയാണ്. പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും മാത്രമല്ല, ദളിത് രാഷ്ട്രീയവും വംശീയവിരുദ്ധ രാഷ്ട്രീയവും സ്ത്രീവിമോചന-മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ക്‌സിന്റെ കുറിപ്പുകള്‍ക്ക് കഴിയുമെന്ന വന്‍ അവകാശവാദങ്ങളാണ് നവമാര്‍ക്‌സിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും ശാസ്ത്രം നേടിയ തിരിച്ചറിവുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപകുതിയില്‍ മരിച്ചുപോയ മാര്‍ക്‌സിന് അന്യമായിരുന്നില്ല എന്നൊക്കെ പറയുന്നത് തത്വചിന്തയല്ല, അതിനെ നിസ്സാരവല്‍ക്കരിക്കലാണ്. കാറല്‍ മാര്‍ക്‌സിന്റെ കാലത്ത് നിലവിലില്ലാതിരുന്നതും, ഭാവിയില്‍ ഉയര്‍ന്നുവരുമെന്ന യാതൊരു സൂചനകളും ലഭിക്കാതിരുന്നതുമായ പ്രശ്‌നങ്ങള്‍ക്ക് മാര്‍ക്‌സിസത്തില്‍ പരിഹാരം തിരിയുന്നത് വെറും ഫലിതമാണ്.

ചരിത്രം തിരിച്ചെടുത്ത മാര്‍ക്‌സിന്റെ മഹത്വവും പ്രവാചകത്വവും വീണ്ടെടുക്കാനും, ആധുനികകാലം നേടിയ തിരിച്ചറിവുകള്‍ക്കൊപ്പം മാര്‍ക്‌സിനെ നടത്തിക്കാനുമുള്ള ശ്രമങ്ങള്‍ക്ക്-ട്രോട്‌സ്‌കിയുടെ പ്രസിദ്ധമായ ആ പ്രയോഗം കടമെടുത്തു പറഞ്ഞാല്‍-ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം. എന്തുകൊണ്ടെന്നാല്‍, സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടര്‍ന്ന് മുതലാളിത്വത്തിന്റെ അപ്രമാദിത്വം പ്രഖ്യാപിച്ച് അമേരിക്കന്‍ രാഷ്ട്രീയ ചിന്തകന്‍ ഫ്രാന്‍സിസ് ഫുക്കോ യാമയ്ക്ക് വെളിപാടുണ്ടായതുപോലെ ചരിത്രം അവസാനിക്കുകയായിരുന്നില്ലല്ലോ. അത് മുന്നോട്ടുപോവുകയാണ്.

(തുടരും)
അടിക്കുറിപ്പുകള്‍:-
172. Frederick Engels: A short Biography, Yevgenia Sopanova
173. Ibid
174. Ibid
175. Karl Marx’s Ecosocialism, capital, nature and unfinished critique of Political Economy, Kohei Saito

Tags: മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies