Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നാടുവിടുന്ന യുവത്വം…!

ഡോ.എം.പി.സുകുമാരന്‍ നായര്‍

Print Edition: 14 April 2023

അഭ്യസ്തവിദ്യരായ ഒട്ടേറെ ചെറുപ്പക്കാര്‍ വളരെക്കാലമായി കേരളത്തില്‍ നിന്നും തൊഴിലന്വേഷകരായും മറ്റും വിദേശങ്ങളിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നുണ്ട്. ഈ പ്രവണത അടുത്ത കാലങ്ങളില്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഇതൊരു തരത്തില്‍ ഇവിടുത്തെ ജീവിത സാഹചര്യങ്ങളില്‍ സഹികെട്ടുള്ള ഒരു പലായനമാണ് എന്ന് ചിലര്‍ വിവക്ഷിക്കുന്നുണ്ട്. ഗൗരവമായ പരിഗണന അര്‍ഹിക്കുന്നതാണ് ഇക്കാര്യം എന്നതിന് തര്‍ക്കമില്ല എന്നിരുന്നാലും യുദ്ധകാല പരിസ്ഥിതി, വംശീയ കലാപങ്ങള്‍, വമ്പിച്ച ക്ഷാമം എന്നീ വിധത്തില്‍ നാം മുന്‍പ് കേട്ടിട്ടുള്ള തരത്തില്‍ വന്‍തോതിലുള്ള ജനങ്ങളുടെ പലായനമൊന്നും ഇത്തരത്തിലുള്ള കുടിയേറ്റത്തിലുണ്ടെന്ന് കരുതാനാവില്ല.

ഇന്നത്തെ ലോക സാഹചര്യത്തില്‍ കുടിയേറ്റത്തെ ഒരു സാമാന്യമായ പ്രക്രിയയായി മാത്രമേ കാണാനാവൂ. നമ്മുടെ സംസ്ഥാനം രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ക്ക് തന്നെ ആഗോളവല്‍ക്കരണത്തിന് വിധേയമാവുകയുണ്ടായി. അതിനു മുന്‍പും നമുക്ക് ഏറെ വൈദേശിക ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ക്കാണ് ഇന്ന് നാം കോളനിവല്‍ക്കരണം എന്ന് വിവക്ഷിക്കുന്ന തരത്തിലുള്ള അധിനിവേശം ഉണ്ടായത്. അക്കാലത്ത് കേരളത്തിന്റെ സമ്പത്ത് തേടി യൂറോപ്പില്‍ നിന്നും വന്നവരായിരുന്നു അധിനിവേശക്കാരായി മാറിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പടിഞ്ഞാറന്‍ നാടുകളില്‍ ഉണ്ടായ വ്യാവസായിക മുന്നേറ്റം അക്കാലത്ത് വളരെയേറെ പിന്നാക്കാവസ്ഥയില്‍ ആയിരുന്ന മുന്‍കാല കോളനികളില്‍ നിന്നും തൊഴില്‍ അന്വേഷകരായ വളരെപ്പേരെ അങ്ങോട്ടാകര്‍ഷിക്കുകയുണ്ടായി.

ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വന്‍തോതിലുള്ള വ്യാവസായിക ഉല്‍പാദനം, ആധുനിക ഊര്‍ജ്ജ വിഭവങ്ങളുടെ വികാസം എന്നിവ മൂലം വികസിത രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കാന്‍ കൂടുതല്‍ പേര്‍ വേണ്ടിവരികയാല്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടിയുള്ള കുടിയേറ്റം വ്യാപകമാകുകയുമുണ്ടായി. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും ഇത്തരത്തില്‍ വന്‍തോതില്‍ തൊഴില്‍പരമായ കുടിയേറ്റം അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. ഇക്കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളില്‍ വ്യാവസായിക വളര്‍ച്ചയോടൊപ്പം കാര്‍ഷിക മേഖലയും സേവന മേഖലകളും വളരെയേറെ വികസിച്ചതിന്റെ ഫലമായി ഈ രംഗത്തും ധാരാളം തൊഴില്‍ സാധ്യതകള്‍ ഉണ്ടാവുകയും ഇതര രാജ്യക്കാര്‍ യൂറോപ്പിലേക്കും മറ്റും വന്‍തോതില്‍ കുടിയേറുകയുമുണ്ടായി.

ഇത്തരത്തില്‍ കുടിയേറിയ നഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍, കച്ചവടക്കാര്‍, മറ്റു ഉല്പാദന സേവന മേഖലകളില്‍ പണിയെടുക്കുന്നവര്‍ എന്നിവരെല്ലാം തന്നെ മുഖ്യമായും തൊഴിലില്‍ നിന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ശേഷം തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോയി സുഖമായി ജീവിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കുവാനാണ് ആഗ്രഹിച്ചുവന്നത്. പ്രവാസികളായ ഇവര്‍ കൊണ്ടുവരുന്ന സമ്പത്ത് പല സംസ്ഥാനങ്ങളുടെയും വരുമാനത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയുമുണ്ടായി. എപ്പോഴൊക്കെ ഈ രാജ്യങ്ങളില്‍ സാമ്പത്തിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണുന്നുവോ അപ്പോഴൊക്കെയും പ്രവാസികളില്‍ നിന്നും ലഭ്യമായിട്ടുള്ള സ്ഥിരമായതും കാലാകാലമായി വര്‍ദ്ധിച്ചു വരുന്നതുമായ ഈ വരുമാനത്തിന്റെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് നാം ഏറെ ചിന്താകുലരാകുമായിരുന്നു.

കാലം കുറെക്കൂടി കഴിഞ്ഞപ്പോള്‍ ആളുകള്‍ കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം തേടിയും തങ്ങളുടെ കഴിവ് പൂര്‍ണമായ രൂപത്തില്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യം തേടിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവേഷണത്തിനും മറ്റും ഉള്ള സാധ്യതകള്‍ അന്വേഷിച്ചും കുടിയേറ്റം ചെ യ്തു തുടങ്ങി. തുടര്‍ന്ന് ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ദ്ധര്‍, മാനേജര്‍മാര്‍ തുടങ്ങിയവരും വിദേശ രാജ്യങ്ങളിലെ മെച്ചപ്പെട്ട തൊഴില്‍-ജീവിത സാഹചര്യങ്ങളെ തേടാന്‍ തുടങ്ങി.

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇന്നത്തെ ലോക സാഹചര്യത്തില്‍ വികസിത രാജ്യങ്ങളിലെ തൊഴില്‍പരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി അങ്ങോട്ട് കുടിയേറുന്നവരുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചു വരുന്നുണ്ട്. തങ്ങള്‍ക്ക് മാതൃരാജ്യത്ത് ജീവിക്കാനും മാന്യമായി തൊഴില്‍ ചെയ്യാനുമുള്ള സാമൂഹ്യ സാഹചര്യങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കരഗതമാകുന്നില്ലല്ലോ എന്ന വിചാരമാണ് ഇവരെ വന്‍തോതില്‍ കുടിയേറ്റക്കാരാക്കുന്നത് എന്നാണ് ഒരു വിഭാഗം സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഇപ്പറഞ്ഞതില്‍ കുറെയൊക്കെ വാസ്തവമുണ്ട് താനും.

സ്വാതന്ത്ര്യാനന്തരം ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവയിലെയോ തെക്കന്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലെയോ പോലെ വിവിധ മേഖലകളില്‍ രാജ്യത്തിന്റെ വികസനം കൈവരിക്കുന്നതില്‍ നമ്മുടെ സര്‍ക്കാരുകള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല എന്നതാണ് പൊതുവിലുള്ള വിലയിരുത്തല്‍. നാം പിന്തുടര്‍ന്നു വന്ന വികസന മാതൃകകളുടെ അപര്യാപ്തതയാണ് ഇതെന്നും മറ്റൊരു കൂട്ടര്‍ വാദിക്കുന്നുണ്ട്. ഏതായാലും നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കുന്ന തരത്തില്‍ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായുള്ള കര്‍മ്മ പദ്ധതികള്‍ വളരെയേറെ ഏറ്റെടുക്കേണ്ട സാഹചര്യത്തിലാണ് നമ്മുടെ രാജ്യം എന്നുള്ളത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്.

കാരണങ്ങള്‍
കേരളത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവിലുള്ളവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. അതുപോലെതന്നെ ജനസാമാന്യത്തിന്റെ സിംഹഭാഗം വരുന്ന തൊഴിലെടുക്കുന്ന ചെറുപ്പക്കാര്‍ക്ക് വേണ്ടത്ര തൊഴില്‍ ലഭിക്കുന്നതിന് കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളില്‍ ആവശ്യമായ സ്ഥാപനങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഇവ രണ്ടിന്റെയും അഭാവം ഒരു പരിധി വരെയെങ്കിലും നമ്മുടെ നാട്ടില്‍ നിന്നും വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനു കാരണമായിട്ടുണ്ട്.

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ഭാരതം ഒരു വിജ്ഞാന സമൂഹമായി അറിയപ്പെട്ടിരുന്നതാണ്. നൂറ്റാണ്ടുകളായുള്ള വിദേശാധിപത്യം നമ്മുടെ ബൗദ്ധികമായ പിന്നാക്കാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ഈ സ്ഥിതിവിശേഷത്തിന് കാര്യമായ മാറ്റം ഉണ്ടാക്കാനാവുന്ന തരത്തിലുള്ള ഗൗരവമായ ഇടപെടലുകള്‍ വേണ്ടത്ര ഉണ്ടായിട്ടില്ല എന്ന് വേണം കരുതാന്‍. മാത്രവുമല്ല നിലവിലുള്ള വിദ്യാഭ്യാസ രീതിയും സ്ഥാപനങ്ങളുടെ മേന്മയും ഗുണനിലവാരവും ആധുനിക സമൂഹത്തിന് ഉതകുന്ന തരത്തിലുള്ള കര്‍മ്മപദ്ധതി ഏറ്റെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്ന തരത്തിലുള്ളതുമല്ല.

കേരളത്തിന്റെ കാര്യം എടുത്താല്‍ ഏതാണ്ടു 35 ലക്ഷത്തോളം കേരളീയര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നുണ്ട് എന്നതാണ് കണക്ക്. മുഖ്യമായും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, കച്ചവടം, മറ്റു തൊഴിലുകള്‍ എന്നിവയാണ് കുടിയേറ്റക്കാരുടെ പ്രധാന പ്രവര്‍ത്തന രംഗം. ഈയിടെ പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്ര സംഘടനയുടെ ആഗോളതലത്തിലെ കുടിയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടനുസരിച്ചു ഇന്ത്യക്കാരാണ് കുടിയേറ്റത്തില്‍ ഏറ്റവും മുന്നില്‍. തുടര്‍ന്ന് മെക്‌സിക്കോ, ചൈന, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും. രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ ഏതാണ്ട് അഞ്ചുകോടി ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ അധിവസിക്കുന്നുണ്ട്. ഇവര്‍ നമ്മുടെ വിദേശനാണ്യ സമ്പാദ്യത്തിന്റെ ഏകദേശം 25% ത്തോളം വരുന്ന തുക വര്‍ഷംതോറും ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്.

അടുത്തകാലം വരെ മലയാളികളുടെ ഇഷ്ടപ്പെട്ട കുടിയേറ്റ രാജ്യങ്ങള്‍ അറേബ്യന്‍ ഗള്‍ഫ് നാടുകളായിരുന്നു. ഒരു നിശ്ചിത കാലം അവിടെ ജോലി ചെയ്യുകയും ലഭിച്ച സമ്പാദ്യം കേരളത്തില്‍ കൊണ്ടുവന്ന് തുടര്‍ന്ന് ഏതെങ്കിലും ലാഭകരമായ പ്രവര്‍ത്തനം നടത്തി ജീവിതോപാധി തേടുകയും ചെ യ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴാകട്ടെ ഈ സാഹചര്യത്തില്‍ ഒരു മാറ്റം വന്നിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ അവസരങ്ങള്‍ കുറഞ്ഞതും അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൊഴില്‍ സുലഭമായ സാധ്യതയും അവിടുത്തെ പൗരത്വം ലഭിക്കാനുള്ള സാധ്യതയും എല്ലാം കൂടി കണക്കിലെടുത്ത് ഈ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചു വരുന്നുണ്ട്. താരതമ്യേന വര്‍ദ്ധിച്ച ജീവിത ചെലവുകളും നികുതി ഘടനയുമുള്ള ഈ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ സമ്പാദ്യം ഇന്ത്യയിലേക്ക് അയക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും ആധുനിക സുഖസൗകര്യങ്ങളോടുകൂടി അവിടെ സ്ഥിരതാമസമാക്കുന്നതിനുള്ള സാധ്യതയാണ് ഇക്കൂട്ടരെ അങ്ങോട്ടാകര്‍ഷിക്കുന്നത്.

വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റത്തിന്റെ മുഖ്യമായ മറ്റൊരു കാരണം മുന്‍പ് സൂചിപ്പിച്ചതുപോലെ തൊഴില്‍ ലഭ്യതയാണ്. നമ്മുടെ രാജ്യത്താകട്ടെ നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ ഉള്ള തൊഴില്‍ നന്നേ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉള്ളത്. സ്വകാര്യവല്‍ക്കരണം മൂലം പൊതുമേഖലയില്‍ മുമ്പുണ്ടായിരുന്ന തൊഴില്‍ സാധ്യതക്കു ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. സര്‍ക്കാരുകളില്‍ ആകട്ടെ ആധുനികവല്‍ക്കരണം, ചെലവ് ചുരുക്കല്‍ എന്നിവയുടെ ഭാഗമായി മുന്‍പുണ്ടായിരുന്ന തൊഴില വസരങ്ങള്‍ ഗണ്യമായി കുറഞ്ഞു വരികയാണു താനും.

ഏറ്റെടുക്കുന്ന വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് വളരെയേറെ കാലതാമസം വേണ്ടി വരുന്നതും അവ വേണ്ടത്ര ശുഷ്‌കാന്തിയോടെ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയാത്തതും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നു.

ഇന്നത്തെ ഇന്ത്യന്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥ ലോക രാഷ്ട്രങ്ങളുടെ ശ്രേണിയില്‍ അഞ്ചാമത്തേതാണ്. ഇത് ഏതാണ്ട് 3.2 ലക്ഷം കോടി ഡോളര്‍ വരും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നമ്മുടെ ദേശീയ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ 5 ലക്ഷം കോടി ഡോളര്‍ ആക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. ധാരാളം വന്‍കിട പദ്ധതികള്‍ രാജ്യവ്യാപകമായി ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നതാണ് ഇത്തരത്തിലുള്ള ഒരു വളര്‍ച്ചയും സമ്പദ് വ്യവസ്ഥയുടെ കുതിപ്പും. തീര്‍ച്ചയായും ഇത് വളരെയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നതിന് സംശയമില്ല. കൃത്യമായ പദ്ധതികളിലൂടെ കാലതാമസവും കഴിവുകേടും മൂലമുള്ള ധനനഷ്ടം ഇല്ലാതെ പദ്ധതികള്‍ നടപ്പിലാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ തീര്‍ച്ചയായും തൊഴില്‍ അന്വേഷകരായി എത്തുന്ന പുതുതലമുറക്കാര്‍ക്ക് അത് വളരെ പ്രയോജനപ്രദമാകും. സമ്പദ്‌വ്യവസ്ഥ വളരുന്നതോടൊപ്പം തൊഴില്‍ സാധ്യതയും വളരണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നിഷ്‌കര്‍ഷ ഉണ്ടാകേണ്ടതുണ്ട്. തൊഴിലവസങ്ങള്‍ പ്രദാനം ചെയ്യാത്ത വളര്‍ച്ചയ്ക്ക് (jobless growth) ക്ഷേമ രാഷ്ട്രത്തില്‍ യാതൊരു പ്രസക്തിയുമില്ല.

തൊഴില്‍ദാതാക്കള്‍
തൊഴില്‍ദാതാക്കളുടെ സമീപനത്തിലും കാര്യമായ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏതാണ്ട് 250 ഓളം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ട്. നാളിതുവരെ 23 ലക്ഷം കോടി രൂപ മുതല്‍മുടക്കിയിട്ടുള്ള ഈ സ്ഥാപനങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്നതും അല്ലാത്തവയുമായ സ്ഥാപനങ്ങളുണ്ട്. എന്നിരുന്നാലും മൊത്തത്തില്‍ 32 ലക്ഷം കോടി രൂപ വിറ്റുവരവുള്ള ഇവയുടെ വാര്‍ഷിക ലാഭം ഏതാണ്ട് 3 ലക്ഷം കോടി രൂപയോളം വരും. മാത്രവുമല്ല ഇവയെല്ലാം ചേര്‍ന്ന് വിവിധ നികുതികള്‍, ഡിവിഡന്റ്, റോയല്‍റ്റി എന്നീ ഇനങ്ങളില്‍ ഏതാണ്ട് 5 ലക്ഷം കോടി രൂപ കൂടി കേന്ദ്രസര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നുണ്ട്. ഒരു ദശാബ്ദകാലത്തിനു മുമ്പ് ഏതാണ്ട് പതിനെട്ടു ലക്ഷം പേര്‍ തൊഴിലെടുത്തിരുന്ന ഈ സ്ഥാപനങ്ങളില്‍ എല്ലാം തന്നെ ഇപ്പോള്‍ പണിയെടുക്കുന്നവരുടെ എണ്ണം ഏതാണ്ട് പതിനാല് ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇതിലാകട്ടെ സിംഹഭാഗവും കരാര്‍ തൊഴിലാളികളോ താത്കാലിക നിയമനക്കാരോ ആണ്. നിലവിലുള്ള സര്‍ക്കാര്‍ നയമനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വികസന വൈവിധ്യവല്‍ക്കരണ പരിപാടികള്‍ ഏറ്റെടുക്കുന്നതിന് വിമുഖത കാണിക്കുന്നതാണ് ഇതിനു മുഖ്യകാരണം. ഈ അവസ്ഥാവിശേഷം മാറിയേ തീരൂ.

അടുത്തകാലത്ത് കോവിഡ് 19 മഹാമാരിയുടെയും റഷ്യ – ഉക്രൈന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ രാസവളം തുടങ്ങിയ സുപ്രധാന മേഖലകളില്‍ സ്വാശ്രയത്വം കൈവരിക്കണമെന്ന ചിന്തയ്ക്ക് സര്‍ക്കാരില്‍ കൂടുതല്‍ അംഗീകാരം ഉണ്ടായിട്ടുണ്ട്. കൃഷിക്ക് അനുപേക്ഷണീയമായ രാസവളത്തിന്റെ ലഭ്യത ഇയ്യിടെ ആഗോളതലത്തില്‍ ഗണ്യമായി കുറയുകയും വിലയാകട്ടെ മൂന്നിരട്ടിയിലധികം വര്‍ദ്ധിക്കുകയുമുണ്ടായി. കര്‍ഷകര്‍ക്ക് ആശ്വാസമേകാനായി വിലവര്‍ദ്ധനവ് മുഴുവനായും കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ സബ്‌സിഡി നല്‍കി ഏറ്റെടുക്കുകയുണ്ടായി. തുടര്‍ന്ന് ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ത്വരിതഗതിയില്‍ ആവിഷ്‌കരിച്ച് ഈ രംഗത്തു സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചത് ഒരുദാഹരണമാണ്. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിക്കുന്നതോടെ തൊഴിലവസരങ്ങളും വികസിക്കുന്നതാണ്.

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍
കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി വിദേശത്തേക്ക് കടക്കുന്നവരാണ് മറ്റൊരു കൂട്ടര്‍ എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. കഴിവും പ്രാപ്തിയുമുള്ള അഭ്യസ്തവിദ്യരായ വലിയൊരു കൂട്ടം ഇന്ത്യക്കാരെ ആകര്‍ഷിക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട ജീവിതോപാധികള്‍ നല്‍കുകയുമാണ് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ തൊഴില്‍ സാധ്യതയുടെ പ്രത്യേകത. കഴിവുറ്റ അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞന്മാര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍ എന്നിവരുടെ കുടിയേറ്റം നമ്മുടെ രാജ്യത്തിന്റെ ബൗദ്ധിക ശോഷണത്തിന് വഴിവെക്കും എന്നത് ഗൗരവമായ ഒരു പ്രശ്‌നമായി സര്‍ക്കാരുകള്‍ കണക്കാക്കേണ്ടതാണ്.

140 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തുനിന്നും കുറെ ലക്ഷം പേര്‍ അന്യരാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ത്താല്‍ ഉണ്ടാവുന്ന നഷ്ടം അത്ര ഗൗരവതരമായിട്ട് കണക്കാക്കേണ്ടതില്ല. എന്നാല്‍ ഭാവി വികസനത്തിന് കരുത്ത് പകരുന്നതിന് അനുപേക്ഷണീയമായ കഴിവും പ്രാപ്തിയും ഉള്ളവരുടെ കുടിയേറ്റം വഴി ഉണ്ടാകുന്ന ബൗദ്ധിക ശോഷണത്തെ അടിയന്തരമായി പരിഗണിച്ചേ പറ്റൂ.

ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍
നാടുവിടാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ തൊഴിലന്വേഷകരെ നമ്മുടെ രാജ്യത്ത് തന്നെ പിടിച്ചു നിര്‍ത്തണമെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള വികസന പദ്ധതികള്‍ സര്‍ക്കാരുകള്‍ ഏറ്റെടുക്കണം.

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നിശ്ചിത സമയത്തും സുഗമമായും നടപ്പിലാക്കേണ്ടതുണ്ട്. ഇത് പറയുമ്പോള്‍ അടുത്തകാലത്ത് വന്ന ചില കേന്ദ്ര ഗവണ്‍മെന്റ് റിപ്പോര്‍ട്ടുകളില്‍ കാണുന്ന ഗുരുതരമായ വീഴ്ച കാലക്രമത്തിലെങ്കിലും പരിഹരിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രോഗ്രാം ആന്‍ഡ് പ്ലാന്‍ ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ 2022 നവംബറിലെ കണക്കനുസരിച്ചു സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന 364 പശ്ചാത്തല വികസന പദ്ധതികളില്‍ മാത്രം നടത്തിപ്പിലെ കാലതാമസം കൊണ്ടു 4.52 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിലും അവയുടെ രൂപകല്പന, നടത്തിപ്പ്, വിലയിരുത്തല്‍ എന്നിവയിലും ഇപ്പോള്‍ നാം തുടര്‍ന്നുവരുന്ന രീതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നമുക്ക് അറിയാവുന്നതുപോലെ പദ്ധതികളുടെ നടത്തിപ്പിന് ദശകങ്ങള്‍ എടുക്കുന്നു എന്നതാണ് സംസ്ഥാനത്തിന്റെ അവസ്ഥ. കല്ലട ജലസേചന പദ്ധതി മാത്രമല്ല, അടുത്ത കാലത്തു കമ്മീഷന്‍ ചെയ്ത കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍, കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റ് ടെര്‍മിനല്‍, ഏലൂരിലെയും കായംകുളത്തേയും BSES NTPC പവര്‍ പ്ലാന്റുകള്‍ ഇവയെല്ലാം തന്നെ വലിയതോതില്‍ മുതല്‍ മുടക്കിയിട്ടും നാളിതുവരെ ജനോപകാരപ്രദമായിട്ടില്ല എന്നതും ഈ രംഗത്തെ ഗുരുതരമായ വീഴ്ചയായേ കാണാനാവൂ.

കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമായിട്ടുള്ള നിക്ഷേപങ്ങള്‍ നമ്മുടെ സംസ്ഥാനത്തും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇതിന് ആവശ്യമായ നിക്ഷേപക സൗഹൃദത്തിന്റെ കാര്യത്തില്‍ ഇന്നും നാം തുലോം പിന്നിലാണെന്ന് കാണാം. കേന്ദ്രസര്‍ക്കാര്‍ 2022ല്‍ പ്രസിദ്ധീകരിച്ച ബിസിനസ് പരിഷ്‌കരണ കര്‍മപദ്ധതി (BRAP) അനുസരിച്ചു നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥാനം വന്‍കിട നേട്ടം കൈവരിച്ചവരുടെ (Top Achievers) കൂട്ടത്തിലോ നേട്ടം കൈവരിച്ചവരുടെ (മരവശല്‌ലൃ)െ കൂട്ടത്തിലോ അല്ല മറിച്ചു വികസനം ആഗ്രഹിക്കുന്നവരുടെ (aspirers) പട്ടികയിലാണ്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഇതൊട്ടും തന്നെ സഹായകമല്ല, ഇക്കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട നിക്ഷേപക സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ അനിവാര്യമാണ്.

നിലവില്‍ വന്‍തോതില്‍ മുതല്‍ മുടക്കിയവയും ഇനിയും പ്രവര്‍ത്തന സജ്ജമാവാത്തവയുമായ സംരംഭങ്ങള്‍ എങ്ങനെയൊക്കെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാമെന്ന കാര്യത്തില്‍ ആലോചന ഉണ്ടാകണം.

സംസ്ഥാനത്തിന്റെ തനതായ വിഭവശേഷി- കരിമണല്‍, റബ്ബര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തുടങ്ങിയവ- കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ മൂല്യവര്‍ദ്ധനവ് ഉണ്ടാവാനുള്ള പദ്ധതികള്‍ ഉണ്ടാകണം. ഇവയെല്ലാം തന്നെ നാലഞ്ചു പതിറ്റാണ്ടുകളായിപ്രാഥമികമായ മൂല്യവര്‍ദ്ധന മാത്രം നടത്തി ഇവിടുന്ന് കയറ്റുമതി ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. നമ്മുടെ വികസനപ്രക്രിയയുടെ താളപ്പിഴ വിളിച്ചോതുന്ന കാര്യങ്ങള്‍ ആയിട്ട് മാത്രമേ നമുക്കിവയെ മനസ്സിലാക്കാന്‍ കഴിയൂ.

വികലമായ ഈ സമീപനങ്ങളെ ആധുനിക സാങ്കേതികവിദ്യയിലൂടെയും മാനേജ്‌മെന്റ് സംവിധാനത്തിലൂടെയും സര്‍വ്വോപരി സാംസ്‌കാരിക ഉന്നമനത്തിലൂടെയും കൂടി മറികടന്നാല്‍ മാത്രമേ നമ്മുടെ യുവാക്കളുടെ ഭാവി ആശങ്കാജനകമല്ലാതാക്കാനും സ്വന്തം പ്രയത്‌നം ഈ രാജ്യത്ത് തന്നെ വിനിയോഗിച്ചു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളോടെ ഇവിടെത്തന്നെ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കാനും കഴിയൂ.

മാറേണ്ട വിദ്യാഭ്യാസരംഗം
ആഭ്യന്തരമായി കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുന്നതിന് നിലവിലുള്ള വിദ്യാഭ്യാസ രീതിക്ക് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അഭ്യസ്തവിദ്യരുടേത് അടക്കമുള്ളവരുടെ നൈപുണ്യ വികസനം സര്‍ക്കാര്‍ ഒരു പദ്ധതിയായി ഏറ്റെടുത്തിട്ടുണ്ടെങ്കിലും പ്രായോഗികതലത്തില്‍ വേണ്ടത്ര ഫലസിദ്ധി നാളിതുവരെ ഉണ്ടായിട്ടില്ല. ഈ കാരണം കൊണ്ട് തന്നെ വിദ്യാര്‍ത്ഥികളില്‍ ഗവേഷണ പടുത്തം വേണ്ടത്ര ഇല്ല എന്ന് ചില വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്.

നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പുതിയ വിജ്ഞാന ശാഖകളിലൊന്നും തന്നെ വേണ്ടത്ര കോഴ്‌സുകള്‍ തുടങ്ങാന്‍ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഡിജിറ്റലൈസേഷന്‍, ഡാറ്റ അനലിറ്റിക്‌സ് മെഷീന്‍, ലേര്‍ണിംഗ് ത്രീഡി പ്രിന്റിംഗ്, കമ്പ്യൂട്ടിംഗ് എന്നിവ ഉദാഹരണങ്ങളാണ്.

പ്രാദേശിക ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് AICTE ചില നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ കേരളത്തില്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. മെച്ചപ്പെട്ട ഗുണനിലവാരമുള്ള അധ്യാപകരുടെ അഭാവമാണ് എന്‍ജിനീയറിങ് തുടങ്ങിയ സാങ്കേതിക വിദ്യാരംഗത്തെ പഠനത്തിന് വലിയൊരു അളവില്‍ തടസ്സം.

സാങ്കേതിക രംഗത്തെ, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പരസ്പരപൂരകമായ ഇടപെടല്‍ വളരെ സുപ്രധാനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും കൂടിച്ചേര്‍ന്ന് തങ്ങളുടെ കഴിവുകള്‍ പരസ്പരം പരിപോഷിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ നമുക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും പൂര്‍ണമായും ദുരീകരിക്കുന്ന പദ്ധതിയാണ് ആധുനിക ലോകത്ത് മുന്നേറാന്‍ നമുക്ക് സഹായകമാവുക.

നിലവില്‍ കേരളത്തില്‍ പണിയെടുക്കാന്‍ പ്രാപ്തിയുള്ള ഏതാണ്ട് രണ്ട് കോടി ജനങ്ങള്‍ ഉണ്ട്. ഇവര്‍ക്കെല്ലാം കാര്‍ഷികവൃത്തിയിലോ വ്യവസായത്തിലോ സേവനമേഖലയിലോ തൊഴില്‍ നല്‍കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ ദശകത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി തൊഴില്‍ ലഭ്യമായവരുടെ എണ്ണം നേര്‍പകുതിയായി കുറഞ്ഞിട്ടുണ്ട്. അഭ്യസ്തവിദ്യരില്‍ തൊഴിലില്ലായ്മ പൊതുവില്‍ 19.3 ശതമാനവും സ്ത്രീകളുടെ ഇടയില്‍ അത് 14 ശതമാനവും ആണ്.

കഴിഞ്ഞ 10 വര്‍ഷത്തില്‍ പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴില്‍ സാധ്യത 6 ലക്ഷത്തില്‍ നിന്നും അഞ്ചര ലക്ഷമായി കുറയുകയും സ്വകാര്യ സ്ഥാപനങ്ങളില്‍ ഇത് 5 ലക്ഷത്തില്‍ നിന്നും 7 ലക്ഷമായി വര്‍ദ്ധിക്കുകയും ചെയ്തു. ദേശീയതലത്തില്‍ മൊത്തം തൊഴിലില്ലായ്മ 15 ശതമാനം ആണെങ്കില്‍ കേരളത്തിലേതു 30 ശതമാനമാണ്.

വികസന മാതൃകയുടെ പരാജയം
കേരളം വളരെക്കാലമായി പിന്തുടര്‍ന്നു വന്ന വികസന മാതൃക മറ്റു പല മേഖലകളിലും സ്തുത്യര്‍ഹമായ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും സമ്പത്ത് ഉത്പ്പാദന രംഗത്ത് കാര്യമായ വിജയം നേടാന്‍ ആയില്ല. ഈ പരാജയം കൂടിയാണ് വര്‍ഷംതോറും കൂടുതല്‍ ആളുകള്‍ വിദേശത്തേക്ക് തൊഴില്‍ അന്വേഷകരായി പോകുന്നതിന് നിദാനമായിട്ടുള്ളത്.

പൊതു സ്ഥാപനങ്ങളുടെ അപചയം, ചെറുകിട വ്യവസായ രംഗത്തെ തകര്‍ച്ച, പരമ്പരാഗത വ്യവസായ രംഗം നേരിടുന്ന കടുത്ത പ്രതിസന്ധികള്‍, സേവന രംഗത്തെ പുതിയ സ്ഥാപനങ്ങളുടെ വീഴ്ചകള്‍ ഇവയെല്ലാം തന്നെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സമായിട്ടുണ്ട്. പുതുതായി ഉദയം ചെയ്യുന്ന തൊഴില്‍ മിക്കവയും സേവന മേഖലയിലുള്ളവയാണ്. അവയിലാകട്ടെ ആധുനിക സമൂഹത്തിന്റെ തൊഴില്‍ സംസ്‌കാരമോ തൊഴില്‍ നിയമങ്ങളോ കാര്യമായൊന്നും ബാധകവുമല്ല.

എന്നിരുന്നാലും കേരള സമൂഹത്തില്‍ കുടുംബശ്രീ പോലുള്ള ചില സാമൂഹ്യ സംരംഭങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുകയും നല്ല നിലയില്‍ വളരുകയും ചെയ്യുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ – ഏതാണ്ട് 65 ഓളം ഉല്‍പാദന സേവന രംഗങ്ങളില്‍ – കുടുംബശ്രീ ഇന്ന് വിപുലമായി ഇടപെടുന്നുണ്ട്. ഇതുവഴി മുന്‍പു വീട്ടമ്മമാരായി മാത്രം കഴിഞ്ഞിരുന്ന പല സ്ത്രീകളും ഉത്പാദന സേവന മേഖലകളിലേക്ക് കടന്നു വരുന്നതിനും അതുവഴി അവര്‍ക്ക് സാമ്പത്തികമായ സ്വാശ്രയത്വം നേടുന്നതിനും കഴിയുന്നു. വളരെയേറെ സാധ്യതയുള്ള ഈ പ്രസ്ഥാനം പ്രൊഫഷണല്‍ മികവോടെ കൂടുതല്‍ മേഖലകളിലേക്ക് വികസിക്കുന്നതിനുള്ള സാധ്യതകള്‍ അനന്തമായി നിലകൊള്ളുന്നു.

തെറ്റായ സമീപനങ്ങളുടെ നടുവിലാണ് നമ്മുടെ ചെറുകിട വന്‍കിട വ്യവസായങ്ങളെല്ലാം തന്നെ. നമ്മുടെ ഈ ചെറിയ സംസ്ഥാനം പരിസരമലിനീകരണവും അധിക ഊര്‍ജ്ജ ഉപയോഗവും ഉള്ള വ്യവസായങ്ങള്‍ക്കൊന്നും പറ്റിയതല്ല എന്നുള്ള സര്‍ക്കാര്‍തലത്തില്‍ തന്നെയുള്ള പ്രചരണം ഈ രംഗത്ത് വലിയൊരു തിരിച്ചടി ഉണ്ടാക്കുകയുണ്ടായി. സംസ്ഥാന ബ്യൂറോക്രസിയുടെ ദൂരക്കാഴ്ചയില്ലാത്ത ഇത്തരം സമീപനമാണ് വികസനത്തിന് വിലങ്ങുതടിയായിട്ടുള്ളത്. സിംഗപ്പൂര്‍, തായ്‌വാന്‍, തെക്കന്‍ കൊറിയ, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുടെയെല്ലാം വികസനത്തെയും വിജയത്തെയും കാണാതെയുള്ളതാണ് ഇത്തരം വികലമായ സമീപനങ്ങള്‍. ചെറിയതോതിലെങ്കിലും ഈ അവസ്ഥക്ക് മാറ്റങ്ങള്‍ ഉണ്ടായി വരുന്നുണ്ട് എന്നുള്ളത് ആശ്വാസകരമാണ്.

മാറ്റത്തിന്റെ പാത
നമുക്ക് വേണ്ടത്ര വിഭവശേഷി ഇല്ലെന്നും കാര്‍ഷിക ഉത്പാദന സേവനമേഖലകളില്‍ നമ്മുടേതുപോലെയുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനാവില്ലെന്നും ഉള്ള സമീപനമാണ് നമ്മുടെ സംസ്ഥാനത്തെ ഇത്രമേല്‍ തളര്‍ത്തിയതും ചെറുപ്പക്കാരെ ഇത്രയേറെ ആശങ്കാകുലരാക്കിയതും. ഈ സമീപനം മാറുകയും സര്‍ക്കാര്‍ യുവാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം പകരുന്ന നടപടികള്‍ അനുവര്‍ത്തിക്കുകയും ചെയ്താല്‍ സ്ഥിതിഗതികള്‍ തീര്‍ച്ചയായും മെച്ചമാവും. പ്രായോഗികമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക, മെച്ചപ്പെട്ട നിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയര്‍ത്തുക, അവര്‍ക്കു നൂതന സാങ്കേതിക വിദ്യയുടെ മേഖലകളിലേക്ക് കടന്നു കയറാനുള്ള അവസരങ്ങള്‍ ലഭ്യമാക്കുക, ഗവേഷകരായ യുവജനങ്ങള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്‍കുക, നിലവില്‍ ലോകമാകെ നേരിടുന്ന പ്രശ്‌നങ്ങളോടു യുവാക്കള്‍ക്ക് നേരിട്ട് സംവദിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കുക ഇവയെല്ലാം ചേര്‍ന്നു നമ്മുടെ വിഭവശേഷിയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതിയും തയ്യാറാക്കിയാല്‍ സംസ്ഥാനതലത്തില്‍ തന്നെ നമ്മുടെ യുവാക്കള്‍ക്ക് പ്രവര്‍ത്തിക്കാനും സുഖമായി ജീവിക്കാനും ആവശ്യമായ സാഹചര്യം സംജാതമാകുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

ഇത്തരത്തിലുള്ള ഒരു സമീപനത്തിലേക്ക് സര്‍ക്കാരുകളുടെ വേണ്ടത്ര ശുഷ്‌കാന്തിയോടുകൂടിയ മാറ്റമാണ് കുടിയേറ്റത്തിന് എതിരെയുള്ള ബദല്‍ പദ്ധതിയായി നാം ആവിഷ്‌കരിക്കേണ്ടത്.

(മുഖ്യമന്ത്രിയുടെ മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറിയും സംസ്ഥാന പൊതുമേഖലാ പുനരുദ്ധാരണ ബോര്‍ഡിന്റെ ചെയര്‍മാനുമായിരുന്നു ലേഖകന്‍)

 

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies