മോദി സര്‍ക്കാര്‍ കേരളത്തെ ഞെരിക്കുന്നു, സംസ്ഥാനത്തിന് ലഭിക്കേണ്ട കോടികളുടെ നികുതിവിഹിത കുടിശ്ശിക ലഭിക്കുന്നില്ല, കേന്ദ്ര ഗ്രാന്റ് കുറച്ചു, നഷ്ടപരിഹാരം കിട്ടുന്നില്ല, കടം വാങ്ങാന്‍ കേന്ദ്രം അനുവദിക്കുന്നില്ല – ഇങ്ങനെ നീണ്ടു പോകുന്നു മുഖ്യമന്ത്രി പിണറായിയുടെയും കൂട്ടരുടെയും ആരോപണങ്ങളുടെ പട്ടിക. കേന്ദ്രത്തെ പഴിചാരി പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തി, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാത്തിന്റെയും നികുതി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം പിണറായിക്കു വിഴുങ്ങേണ്ടി വരുന്ന ഗതികേടാണ് ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാരിനെതിരെ പിണറായി സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരോന്നായി വസ്തുനിഷ്ഠമായി പരിശോധിക്കാം.
സംസ്ഥാന നികുതി വിഹിതം
നികുതിവിഹിതം പങ്കിടുന്നത് സംബന്ധിച്ച് നമ്മുടെ ഭരണഘടനയില്‍ വ്യക്തമായ വ്യവസ്ഥകളുണ്ട്. ഭരണഘടനയുടെ 265 മുതല്‍ 280 വരെയുള്ള അനുച്ഛേദമനുസരിച്ചാണ് ഭരണകൂടം നികുതി പിരിക്കുന്നതും വരുമാനം പങ്കിടുന്നതും. നികുതിവിഹിത വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്ന ഇടതു സര്‍ക്കാരിന്റെ ആരോപണം പൂര്‍ണ്ണമായും തെറ്റാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ തന്നെ വ്യക്തമാകുന്നു. 2022 ആഗസ്ത് 24 ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത് 2014-15 ല്‍ 7926.29 കോടി രൂപയും 2015-16 ല്‍ 12,690.67 കോടി രൂപയും, 2016-17 ല്‍ 15,225.02 കോടി രൂപയും, 2017-18ല്‍ 16,833.08 കോടി രൂപയും, 2018-19ല്‍ 19,038.17 കോടി രൂപയും കേന്ദ്രത്തില്‍ നിന്നും ലഭിച്ചുവെന്നാണ്. കോവിഡ് വ്യാപനം മൂലം സ്വാഭാവികമായി നികുതി കുറഞ്ഞിട്ടുണ്ട്. 2020-21 ല്‍ 11,560.40 കോടിയും 2021-22 ല്‍ 17,820.09 കോടി രൂപയും കിട്ടി. 2022-23 ജൂണ്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 2748.39 കോടി രൂപയും കൂടി നികുതി വിഹിതമായി കിട്ടി എന്നും അദ്ദേഹം രേഖാമൂലം നിയമസഭയെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഒരു നയാപൈസ പോലും കുടിശ്ശികയില്ല. പിന്നെവിടെയാണ് കേന്ദ്രം കേരളത്തെ അവഗണിച്ചിട്ടുള്ളത്?
കേന്ദ്ര ഗ്രാന്റ് കേരളത്തിന് നല്‍കിയോ?
ഭരണഘടനയുടെ 280-ാം അനുച്ഛേദമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ധനകാര്യകമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഗ്രാന്റ് അനുവദിക്കുന്നത്. സംസ്ഥാനങ്ങളുടെ ജനസംഖ്യ, വരുമാനം, വനം-പരിസ്ഥിതി, ജനസംഖ്യാ നിയന്ത്രണം തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ധനകാര്യ കമ്മീഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്നത്്.
നന്ദ കിഷോര്‍ സിംഗ് (എന്‍.കെ. സിംഗ്) ചെയര്‍മാനായ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിലവില്‍ ഗ്രാന്റ് വിതരണം ചെയ്യുന്നത്. പതിനഞ്ചാം ധനകാര്യകമ്മീഷന്‍ നികുതി വരുമാനത്തിന്റെ 42% ആണ് സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റായി വിതരണം ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജമ്മു-കാശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളഞ്ഞതിനുശേഷം ആ സംസ്ഥാനത്തിനും കൂടി ഇതില്‍ വിഹിതം നല്‍കണം. യാതൊരു തരത്തിലുള്ള രാഷ്ട്രീയ വിവേചനവും ഇതിലില്ല.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കുന്നു എന്നാണ് പിണറായിയുടെയും കൂട്ടരുടെയും ആക്ഷേപം. ഇതില്‍ കഴമ്പില്ല. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പന്ത്രണ്ടാം ധനകാര്യകമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് 30.5% വിഹിതമാണ് നല്‍കിയതെങ്കില്‍ പതിമൂന്നാം ധനകാര്യകമ്മീഷന്‍ വിഹിതം 30.5 ശതമാനത്തില്‍ നിന്ന് 32% ആക്കി ഉയര്‍ത്തി. പക്ഷേ നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രൂപീകരിച്ച ഡോ. വൈ.വി. റെഡ്ഡി ചെയര്‍മാനായ പതിനാലാം ധനകാര്യകമ്മീഷന്‍ പ്രസ്തുത വിഹിതം 32% ത്തില്‍ നിന്ന് 42% ആക്കി ഉയര്‍ത്തി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രഗ്രാന്റ് ആയി ലഭിക്കുന്ന തുകയില്‍ വന്‍ വര്‍ദ്ധനവാണ് ഇതുവഴിയുണ്ടായത്. പക്ഷേ ഈ കാര്യം ഇടത് സര്‍ക്കാര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നമ്മുടെ സംസ്ഥാനത്തിന് റവന്യൂ കമ്മി ഗ്രാന്റ് ആയി കിട്ടിയ പണത്തിന്റെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവാണ് വന്നിട്ടുള്ളത്. 2014-15 സാമ്പത്തിക വര്‍ഷം 7,507.99 കോടി രൂപ ലഭിച്ചപ്പോള്‍ 2015 -16 ല്‍ 8,921.35 കോടിയും 2016-17 ല്‍ 8,510.35, 2017-18 ല്‍ 8527.84 കോടി രൂപയായുമുയര്‍ന്നു. ജിഎസ്ടി നടപ്പിലാക്കിയ ശേഷം 2018-19 സാമ്പത്തികവര്‍ഷം കേന്ദ്രം കേരളത്തിന് ഈ വകയില്‍ 11,388.96 കോടി രൂപ നല്‍കി. 2019-20 ല്‍ 11,235.26 കോടി, 2020-21 ല്‍ 31,068.28 കോടി, 2021-22 ല്‍ 30,017.12 കോടി രൂപ അനുവദിച്ചു. കൂടാതെ 2022 ജൂണ്‍ മാസം വരെ 10,390.10 കോടി രൂപ വേറെയും നല്‍കി. അങ്ങനെ മോദി സര്‍ക്കാര്‍ 2015-16 മുതല്‍ 2022 ജൂണ്‍ വരെ മൊത്തം 1,27,527.25 കോടി രൂപ കേരളത്തിന് കൈമാറിയിട്ടുണ്ട്.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂ കമ്മി ഗ്രാന്റായി കേന്ദ്രം കേരളത്തിന് നല്‍കിയ തുകകളാണ്. കോവിഡും ലോക്ഡൗണും മൂലം എല്ലാ രാജ്യങ്ങളിലും നികുതി വരുമാനം കുറഞ്ഞ വേളയില്‍ ഭാരത സര്‍ക്കാര്‍ കേരളത്തിന് സര്‍വകാല റെക്കോര്‍ഡ് തുകയാണ് നല്‍കിയത്. 2020-21 ല്‍ 31,068.28 കോടിയും 2021-22 ല്‍ 30,017.12 കോടി രൂപയും. നിയമസഭാ രേഖകളിലുള്ള കണക്കുകളാണ് ഇവ. ധനകാര്യകമ്മീഷന്‍ അനുവദിച്ച മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചെന്നും ധനമന്ത്രി നിയമസഭയില്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. പ്രസ്തുത കാര്യങ്ങള്‍ തെളിയിക്കുന്നത് മോദി സര്‍ക്കാര്‍ കേരളത്തെ അവഗണിച്ചിട്ടില്ലെന്ന് മാത്രമല്ല ഏറ്റവും കൂടുതല്‍ സഹായിച്ചു എന്നും കൂടിയാണ്. അതിന് പിണറായിയും കൂട്ടരും നന്ദി കാട്ടിയില്ലെങ്കിലും അസത്യപ്രചരണം നടത്താതിരിക്കുക എന്ന സാമാന്യ മര്യാദയെങ്കിലും കാണിക്കണമായിരുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ശുപാര്‍ശ പ്രകാരം 2020-21 മുതല്‍ 2025-26 വരെ കേരളത്തിന് 53,137 കോടി രൂപയാണ് ലഭിക്കേണ്ടത്. ഈ തുകയില്‍ 2022 ജൂലൈ മാസം വരെ 39,605.33 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചെന്ന് ബാലഗോപാല്‍ നിയമസഭയെ അറിയിച്ചിട്ടുണ്ട്. ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ പണവും സംസ്ഥാനത്തിന് യഥാസമയം കിട്ടിയതായും അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ വിവേചനവും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ചിട്ടില്ല. ബിജെപിയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുന്നു എന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. പക്ഷെ വസ്തുതകള്‍ മറിച്ചാണ്. ബിജെപിയിതര കക്ഷികള്‍ ഭരിക്കുന്ന ആന്ധ്രപ്രദേശിന് 36,394 കോടി, പഞ്ചാബിന് 33,027 കോടി, രാജസ്ഥാന് 14,740 കോടി, തമിഴ്‌നാടിന് 6,229 കോടി, പശ്ചിമബംഗാളിന് 45,128 കോടി രൂപയ്ക്ക് അര്‍ഹതയുണ്ടെന്ന് ധനകമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകയ്ക്ക് കിട്ടുന്നത് 1,631 കോടി രൂപ മാത്രം. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഈ ഇനത്തില്‍ ഒരു രൂപയും ലഭിക്കില്ല. പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് 2020-21 മുതല്‍ 2025-26 വരെയുള്ള അഞ്ചു വര്‍ഷക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കേന്ദ്ര റവന്യൂകമ്മി ഗ്രാന്റ് കിട്ടുന്നത് കേരളത്തിനാണ്. 53,137 കോടി രൂപ. ഇവിടെ എന്ത് തെറ്റാണ് മോദി സര്‍ക്കാറോ ധനകാര്യകമ്മീഷനോ കേരളത്തോട് ചെയ്തത്? ഏറ്റവും കൂടുതല്‍ റവന്യൂകമ്മി ഗ്രാന്റ് അനുവദിച്ചതോ?
ജിഎസ്ടി നഷ്ടപരിഹാരം
ഇടതുപക്ഷം ഏറ്റവും കൂടുതല്‍ വിലപിക്കുന്നത് കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നല്‍കുന്നില്ല എന്നാണല്ലോ. എന്നാലെന്താണ് വസ്തുത? ജിഎസ്ടി നിലവില്‍ വന്ന 2018-19 മുതല്‍ 2022 ജൂണ്‍ 30 വരെയുള്ള നഷ്ടപരിഹാരമായി കേരളത്തിന് ലഭിച്ച മൊത്തം തുക 27,222 കോടി രൂപ. 2017-18 ല്‍ 1,772 കോടി, 2018-19 ല്‍ 2,884 കോടി, 2019-20 ല്‍ 5,575 കോടി, 2020-21 ല്‍ 6,721 കോടി, 2021-22 3,856 കോടി, 2022 ജൂണ്‍ വരെയുള്ള നഷ്ടപരിഹാരമായി 6,466 കോടി രൂപ യഥാസമയം കേരളത്തിന് ലഭിച്ചു. ഇത് സംസ്ഥാന ജിഎസ്ടി ഇനത്തില്‍ കിട്ടിയ തുകയാണ്. അതേസമയം അന്തര്‍ സംസ്ഥാന ഇടപാടുകളിലെ ഐജിഎസ്ടി (ഇന്റര്‍ഗേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് (IGST) ഇനത്തില്‍ കേരളത്തിന് ലഭിക്കേണ്ട തുക സംബന്ധിച്ചുള്ള നിയമാനുസൃത രേഖകള്‍ പിണറായി സര്‍ക്കാര്‍ സമര്‍പ്പിക്കാത്തതുകൊണ്ട് കൃത്യമായ തുക തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ ഇതു വരെ കേരള സര്‍ക്കാര്‍ അക്കൗണ്ടന്റ് ജനറലിന്റെ സാക്ഷ്യപത്രം അടങ്ങുന്ന കണക്കുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യം ലോകസഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് ചെയ്ത ഏറ്റവും വലിയ വഞ്ചനയാണിത്. ഐജിഎസ്ടി വിഹിതത്തില്‍ കേരളത്തിന് പണം കിട്ടിയിട്ടില്ലെങ്കില്‍ അതിനുത്തരവാദി പിണറായി സര്‍ക്കാര്‍ മാത്രം. സിഎജി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണെന്ന പൊള്ളയായ വാദമാണ് സിപിഎം ഇപ്പോള്‍ ഉന്നയിക്കുന്നത്. സിഎജി നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ്. രാഷ്ട്രീയ ഇടപെടല്‍ അതില്‍ അനുവദിക്കാറില്ല. കേന്ദ്രസര്‍ക്കാരിനെതിരായും എജി റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്.
ജിഎസ്ടി നഷ്ടപരിഹാരമായി ആയിരക്കണക്കിന് കോടി രൂപ കിട്ടാനുണ്ടെന്ന് നിയമസഭയ്ക്കകത്തും പുറത്തും വ്യാജ ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണ്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ലോകസഭയിലെ മറുപടിക്ക് ശേഷം ആരോപണങ്ങള്‍ പൂര്‍ണമായിട്ടും ഇടതുപക്ഷത്തിനും സംസ്ഥാനസര്‍ക്കാരിനും വിഴുങ്ങേണ്ടിവന്നു. മാത്രമല്ല ജിഎസ്ടി നഷ്ടപരിഹാര വിതരണ കാര്യത്തില്‍ കേന്ദ്രവുമായിട്ട് യാതൊരു തര്‍ക്കവുമില്ലെന്ന് സംസ്ഥാന ധനമന്ത്രിക്ക് പരസ്യമായിട്ട് കുമ്പസരിക്കേണ്ടതായും വന്നു.
കടമെടുക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ലേ?
ഇടതുപക്ഷം ഭരിക്കുന്ന കേരള സര്‍ക്കാരിന് കടമെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അനുവദിക്കുന്നില്ല എന്നത് ദുഷ്പ്രചരണം മാത്രമാണ്. എന്താണ് വസ്തുത? കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കടം വാങ്ങുന്നതിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്ന നിയമം(Fiscal Responsibiltiy and Budget Management Act 2003) രാജ്യത്ത് നിലവിലുണ്ട്. അതുപ്രകാരം മാത്രമേ കടം വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഈ നിയമപ്രകാരം ജി.എസ്.ഡി.പിയുടെ 29 ശതമാനമാണ് സംസ്ഥാന കടമെടുപ്പ് പരിധി. നിലവിലെ 29% ത്തില്‍ നിന്ന് 20% ആക്കി കുറക്കണം എന്നാണ് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയിരിക്കെയാണ് പിണറായി സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കാന്‍ ശ്രമിക്കുന്നത്.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ യുഡിഎഫ് സര്‍ക്കാരിന് 2013-14 സാമ്പത്തികവര്‍ഷത്തില്‍ വായ്പയെടുക്കാന്‍ അനുവദിച്ച തുക 12,397 കോടി രൂപയും വായ്പ തിരിച്ചടവിനുവേണ്ടിയുള്ള അനുമതിയും കൂട്ടിച്ചേര്‍ത്താല്‍ 20,336.37 കോടി രൂപ മാത്രമാണ്. അത് ജിഎസ്ഡിപിയുടെ 29.18% ആയിരുന്നുവെന്നാണ് അന്നത്തെ ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഈ വര്‍ഷം ഇതിനകം തന്നെ ജിഎസ്ഡിപിയുടെ 39.1% കടം വാങ്ങി കഴിഞ്ഞു. ഇത്രയും ഭീമമായ തുക കടം വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സാധിക്കില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ?
കേരളത്തിന്റെ പൊതുകടം
1957-ല്‍ കേരളത്തിന്റെ പൊതുകടം 34 കോടി രൂപയായിരുന്നു. 2006-07 ല്‍ അത് 3,946 കോടിയായി. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ കടം 3.90 ലക്ഷം കോടി രൂപയില്‍ എത്തിനില്‍ക്കുന്നു. ശ്രീലങ്കയും പാക്കിസ്ഥാനും തകര്‍ന്നതുപോലെ നാം തകരണോ? ഇടതുപക്ഷ നേതാക്കളുടെ ധൂര്‍ത്തിനും അഴിമതിക്കും വേണ്ടി ജനങ്ങള്‍ക്ക് മേല്‍ ഇനിയും കൂടുതല്‍ ബാധ്യത വരുത്തിവെക്കണോ? പൊതുകടം നിയന്ത്രിക്കേണ്ടത് അനിവാര്യമല്ലേ? കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലേ അത്? അതല്ലേ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതും ചെയ്യേണ്ടതും?
യുപിഎ, എന്‍ഡിഎ സര്‍ക്കാര്‍ ഭരണകാലത്ത് ലഭിച്ച തുക
കോണ്‍ഗ്രസ് മുന്നണി കേന്ദ്രവും സംസ്ഥാനവും ഭരിച്ച 2009-10 മുതല്‍ 2013-14 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന് നികുതിവിഹിതമായി കിട്ടിയത് 29,840.32 കോടിയാണ്. കേന്ദ്ര ഗ്രാന്റ് 4,603.12 കോടിയും കേന്ദ്രപദ്ധതിക്കായി 17,407.28 കോടിയും 3,207.88 കോടി രൂപ മറ്റു പദ്ധതികള്‍ക്കായും നല്‍കിയപ്പോള്‍ മോദി സര്‍ക്കാര്‍ ഈ ഇനത്തില്‍ 2014-15 മുതല്‍ 2021-22 വരെ അനുവദിച്ച തുക യഥാക്രമം 81,652.78, 46,422. 68,34,329.23, 67,439.70 കോടി രൂപ എന്നിങ്ങനെ ആകെ 2,29,844.39 കോടി രൂപയാണ്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ 2009-10 മുതല്‍ 2013-14 വരെയുള്ള കാലത്ത് കേന്ദ്രപദ്ധതികള്‍ ഉള്‍പ്പെടെ എല്ലാം കൂടി കേരളത്തിന് മൊത്തം ലഭിച്ചത് 55,058.60 കോടി രൂപയായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ നല്‍കിയത് അതിന്റെ നാലിരട്ടി 2,29,844.38 കോടി രൂപയാണ്.
മേല്‍ സൂചിപ്പിച്ചതെല്ലാം ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. മോദി സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന കപട ആരോപണങ്ങളിലൂടെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചുവെക്കുകയും നികുതി വര്‍ദ്ധിപ്പിച്ചും അനാവശ്യ സെസ്സുകള്‍ ചുമത്തിയും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയുമാണ് പിണറായി വിജയനും കൂട്ടരും. ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്താനാണ് ബിജെപി എക്കാലത്തും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വാജ്‌പേയി സര്‍ക്കാര്‍ 2000 ല്‍ 80-ാം ഭരണഘടന ഭേദഗതി കൊണ്ടുവരുന്നത് വരെ കേന്ദ്ര എക്‌സൈസ് ഇനങ്ങളുടെ നികുതി വിഹിതം മാത്രമേ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്നുള്ളൂ. എല്ലാ നികുതികളുടെയും വിഹിതം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിയത് വാജ്‌പേയി സര്‍ക്കാരാണ്. യുപിഎ ഭരണകാലത്ത് 32 ശതമാനം ഉണ്ടായിരുന്ന നികുതി വിഹിതം മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പതിനാലാം ധനകാര്യ കമ്മീഷനാണ് 42 ശതമാനമാക്കി ഉയര്‍ത്തിയത്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം ആദ്യ അഞ്ചുവര്‍ഷം സംസ്ഥാനങ്ങളുടെ നഷ്ടം നികത്താന്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാനാണ് നിയമം അനുശാസിക്കുന്നത്. ആ പണം യഥാസമയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കി എന്ന് മാത്രമല്ല പലപ്പോഴും മുന്‍കൂറായി നല്‍കി സംസ്ഥാനങ്ങളെ സഹായിച്ചിട്ടുമുണ്ട്. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് ഇനിയും നീട്ടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അത് കേന്ദ്രസര്‍ക്കാരല്ല സംസ്ഥാന ധനമന്ത്രിമാരടങ്ങുന്ന ജിഎസ്ടി കൗണ്‍സിലാണ് തീരുമാനിക്കുന്നത്.
നുണകളുടെ പെരുമഴ പെയ്യിച്ച് സ്വന്തം പരാജയം മറച്ചുവെക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 6 വര്‍ഷക്കാലത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദുര്‍ഭരണം കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും വര്‍ദ്ധിക്കാന്‍ കാരണമായി. ഇത് മറച്ചുവെക്കാന്‍ ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കണക്കുകള്‍ കഥ പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ പടച്ചുവിട്ട നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയാല്‍ നട്ടം തിരിയുന്ന കേരളത്തെ ഇത്രമാത്രം സഹായിച്ച വേറൊരു കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും മുന്‍പുണ്ടായിട്ടില്ല. ഈ സത്യം തിരിച്ചറിയുമ്പോള്‍ കേരള ജനതയും നരേന്ദ്രമോദിക്കൊപ്പം അണിചേരുമെന്നതില്‍ തെല്ലും സംശയമില്ല.
(ലേഖകന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്)