Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ആര്‍ഷഭാരതത്തിലെ പാരിസ്ഥിതികാവബോധങ്ങള്‍

സേതു എം.നായര്‍ കരിപ്പോള്‍

Print Edition: 14 April 2023

പരിസ്ഥിതി എന്നു പറയുമ്പോള്‍ത്തന്നെ മനസ്സിലെത്തുന്നത് നമുക്കു ചുറ്റുമുള്ള അന്തരീക്ഷം… പക്ഷികളുടെ കൂജനങ്ങള്‍… അണ്ണാന്റെയും അതുപോലെയുള്ള ജീവികളുടെയും ഇമ്പമുളവാക്കുന്ന ശബ്ദങ്ങള്‍… അവയ്‌ക്കെല്ലാം നിഴല്‍നല്കി പടര്‍ന്നു കായ്ച്ചു നില്ക്കുന്ന പല തരത്തിലുള്ള മരങ്ങള്‍… വള്ളികള്‍… പുഴകള്‍… വയലുകള്‍… കുളങ്ങള്‍… അങ്ങനെ അങ്ങനെ അറ്റമില്ലാതെ നീണ്ടുപോകുന്ന ഹര്‍ഷദായകങ്ങളായ വികാരങ്ങളാണ്. വികാരം എന്ന വാക്ക് പ്രകൃതിയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത് ബോധപൂര്‍വ്വംതന്നെയാണ്. കാരണം, പ്രകൃത്യോപാസകന്, പ്രകൃതിയെ സ്‌നേഹിക്കുന്നവന്, പ്രകൃതി അവന്റെ വികാരംതന്നെയാണ്.

മുമ്പേ പറഞ്ഞ ജന്തു-സസ്യവര്‍ഗ്ഗങ്ങളുടെയെല്ലാം നിലനില്പിന്, ആഹ്ലാദമഗ്നമായ ജീവസന്ധാരണത്തിന് സന്തുലിതമായ, തൂമയുള്ള ഒരന്തരീക്ഷം അനിവാര്യമാണ്. മലീമസപ്പെട്ടുകൊണ്ട് പ്രകൃതി ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന വര്‍ത്തമാനകാലാന്തരീക്ഷം ആസുരഭാവത്തില്‍ നമ്മെ തുറിച്ചുനോക്കി ഭയപ്പെടുത്തുന്നുണ്ട്, വെള്ളമില്ലാത്ത നദീരേഖകളും കൃഷിയില്ലാത്ത മൃതഭൂമികളും പെയ്യാന്‍ മറന്ന വൃഷ്ടിമേഘങ്ങളും കൃഷി മറന്ന കൃഷകജന്മങ്ങളും എല്ലാം ഒരു നല്ല നാളെയുണ്ടാവുമോ എന്നാശങ്കപ്പെടുമ്പോഴും മൂകമായ ഗതകാലസ്മരണകളുടെ പ്രകമ്പനങ്ങളില്‍ പ്രകൃതിയുടെ വാചാലമായ ഗൃഹാതുരതയുടെ പ്രഖ്യാപനങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. നിസ്തന്ദ്രമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ വേദനയോടെ നമ്മള്‍ തിരിച്ചറിയുന്നു: ഇവിടെ ജലമൊഴുകുന്ന പുഴകളുണ്ടായിരുന്നു…. തിരി മുറിയാതെ പെയ്യുന്ന ഞാറ്റുവേലകളുണ്ടായിരുന്നു…. ആര്യനും ചുറ്റാനിയും വിളയുന്ന വയലേലകളുണ്ടായിരുന്നു. അവിടെ കുട്ടികളുടെ നിഷ്‌ക്കളങ്കതയോടെ തുള്ളിക്കളിച്ചിരുന്ന തുമ്പികളും തവളകളും മാനത്തുകണ്ണികളും ഉണ്ടായിരുന്നു…

വരുംകാല തലമുറ ചോദിച്ചേക്കാവുന്ന ഒരു ചോദ്യത്തിന്റെ മൂര്‍ച്ചയുള്ള ശരമുനകള്‍ വൈകി വന്ന ആ തിരിച്ചറിവുകള്‍ക്കുുള്ളില്‍ക്കിടന്നു ത്രസിക്കുന്നുണ്ട്: ‘പ്രകൃതി ഞങ്ങള്‍ക്കായി കരുതി വെച്ച ആ വിഭവസമ്പന്നതയൊക്കെ നീ എന്തു ചെയ്തു മനുഷ്യാ…? പ്രചണ്ഡമായ നിന്റെ അതിമോഹത്തിന്റെ ഹോമകുണ്ഡങ്ങളില്‍ ആഹൂതിയായി അര്‍പ്പിക്കാന്‍ വിധിക്കപ്പെട്ട ആ ഇന്നലെകളെ ഭഗീരഥശാഠ്യത്തോടെ ഭൂമിലേക്ക് തിരിച്ചെത്തിക്കാനുള്ള കടമയുണ്ടായിരുന്നില്ലേ, നിനക്ക്?’

അതെ, നമുക്ക്, നഷ്ടമാവാതെ സൂക്ഷിക്കേണ്ടിയിരുന്ന കുറെ നല്ല ഇന്നലെകളുണ്ടായിരുന്നു. ഹരിതസമൃദ്ധിയുടെ സമ്പുഷ്ടമായ ഇന്നലെകള്‍…. ഭൗമാന്തരീക്ഷത്തിന്റെ വിശുദ്ധി കാത്ത ഋതുശോഭയുള്ള ഇന്നലെകള്‍… വേദതത്വമനുസരിച്ച് ഭൂമി നിര്‍മ്മിച്ച ശേഷം ദൈവം ആദ്യം സൃഷ്ടിച്ചത് സസ്യങ്ങളെയായിരുന്നു. സൃഷ്ടിയുടെ ഉല്പത്തിയെക്കുറിച്ച് യജുര്‍വ്വേദം ഇങ്ങനെയാണല്ലൊ പറയുന്നത്:

‘തതോ വിരാടജായത വിരാജോ അധിപൂരുഷഃ
സജാതോ അത്യരച്യതേ പശ്ചാദ്ഭൂമിമഥോ പുരഃ
തസ്മാത് അജ്ഞാത് സര്‍വ്വഹുതസംഭൃതം പുരുഷദാജ്യം
പശൂംസ്താംചക്രേവായവ്യാനാരണ്യഗ്രാമ്യശ്ചയേ
തം യജ്ഞം ബഹിഷിപ്രൗക്ഷന്‍ പുരുഷന്‍ ജാതമഗ്രതഃ
തേന ദേവാ അജയന്ത സാധ്യാഹൃഷയശ്ചയേ’ (31. 5, 6, 9)

‘അപ്പോള്‍ പ്രദീപ്തപിണ്ഡമുണ്ടായി. അതിന്റെ അധിപതി പുരുഷന്‍ (പരമാത്മാവ്) ആയിരുന്നു. അതില്‍നിന്ന് ഭൂമിയുണ്ടായി. ഭൂമിയില്‍നിന്ന് സസ്യങ്ങളും മറ്റും ഭക്ഷണമായുണ്ടായി. വായുവിലെയും ആരണ്യത്തിലെയും ഗ്രാമത്തിലെയും ജന്തുക്കളെ അവനത്രെ സൃഷ്ടിച്ചത്. അവന്‍ അനാദ്യനും ഉപാസ്യനുമായ പരമാത്മാവിനെ പൂജിച്ചു എന്നര്‍ത്ഥം.’

മരങ്ങളാണ് ആദ്യം ഭൂമിയില്‍ സൃഷ്ടമായത് എന്നുദ്‌ഘോഷിച്ചുകൊണ്ട് വേദങ്ങള്‍തന്നെ സസ്യങ്ങള്‍ക്കു കൊടുത്ത പ്രാധാന്യമാണ് ഈ ശ്ലോകത്തിലൂടെ വെളിപ്പെടുന്നത്. സൂര്യനില്‍ നിന്ന് ഊര്‍ജ്ജം പിടിച്ചെടുത്ത് ഭൂമിയുടെ മക്കള്‍ക്ക് ഭക്ഷണമൊരുക്കുന്നത് മരങ്ങളാണ്. ആ ഭക്ഷണത്തെ ജന്തുകോശങ്ങളിലെത്തിച്ച് ഓക്‌സീകരണം നടത്തി പ്രാണന്‍ നിലനിര്‍ത്താന്‍ വേണ്ട പ്രാണവായു നിശ്വസിക്കുന്നത് അവളാണ്. അവളാണ് ഇന്ധനത്തിനുള്ള വിറകൊരുക്കുന്നത്. അവളാണ് പുരയ്ക്കുള്ള പണിത്തരങ്ങളാവുന്നത്.

നീയിട്ടിരിക്കുന്ന ഉടുപ്പു നെയ്യാന്‍ അവളാണ് നിനക്ക് നൂലു തന്നത്. സൂര്യകിരണങ്ങളെ നിനക്കു ഭക്ഷിക്കാനുള്ള പഴങ്ങളാക്കി മാറ്റിയത് അവളാണ്. അവളാണ് കായും കിഴങ്ങുമായി നിന്നെ ഊട്ടിക്കൊണ്ടിരിക്കുന്നത്. രോഗങ്ങളില്‍ നിനക്ക് ഔഷധങ്ങളുമായി തുണ നില്ക്കുന്നത് അവളാണ്. വെയിലില്‍, അവള്‍ നിനക്ക് തണലിന്റെ കുളിര്‍മയാണ്…. അലിവുള്ള അമ്മയാണ്…. ആ അമ്മയുെട കഴുത്തിലേക്കാണ് നീ മഴുവും ചൂണ്ടി നില്ക്കുന്നത്. വിനാശത്തിലേക്കുള്ള നിന്റെ അന്തം വിട്ട യാത്രയില്‍ ഇതൊക്കെ നീ കാണാതെ പോകുന്നു. പ്രകൃതി തരുന്ന മുന്നറിയിപ്പുകളിലേക്ക് നീ കാതോര്‍ക്കേണ്ട സമയമായിരിക്കുന്നു. ആയിരം പുഴകള്‍ കുടിച്ചു വറ്റിച്ച അവളുടെ അഗ്നിജിഹ്വകളിലെ കരിവാളിപ്പുകള്‍ നിനക്ക് നാളേക്കുള്ള സൂക്ഷിപ്പുകളാണ്. പെയ്യാന്‍ മടിച്ചു നില്ക്കുന്ന വന്ധ്യമേഘങ്ങള്‍ നിന്നോടുള്ള പ്രതിഷേധങ്ങളുടെ ശ്യാമാക്ഷരങ്ങളാണ്. വെള്ളപ്പൊക്കങ്ങളുടെ പൈശാചിക കബന്ധങ്ങള്‍ നിനക്കൊരുക്കിയ താക്കീതുകളാണ്. നീ പഴമയില്‍നിന്ന് പാഠങ്ങള്‍ പലതും പഠിച്ചെടുക്കേണ്ടതുണ്ട്.

ഒരു മരം വെട്ടാനൊരുങ്ങുമ്പോള്‍ നിനക്കു മുമ്പേ പോയവര്‍ ഇവിടെ പലവട്ടം ചിന്തിച്ചിരുന്നു. മടിച്ചിരുന്നു. അവര്‍ നിനക്കു തന്നതുപോലെ ഈ വസുന്ധരയെ നിന്റെ പിന്മുറക്കാര്‍ക്കേല്പിക്കാന്‍ നിനക്കും കടമയുണ്ട്.
യജുര്‍വ്വേദത്തില്‍ ഇന്ന്, വെറും ശ്ലോകമായുറങ്ങുന്ന, താഴെ കൊടുത്തിരിക്കുന്ന സൂക്തത്തിന്റെ അര്‍ത്ഥത്തിലും മേല്‍ സൂചിപ്പിച്ച കുറ്റാരോപണങ്ങളുടെ അനുരണനങ്ങളുണ്ട്. ഇത് നമ്മുടെ പൂര്‍വ്വികര്‍ മരം മുറിക്കുന്നതിനു മുമ്പ് സഹതാപത്തോടെ, നിസ്സഹായതയോടെ ഉരുവിട്ടിരുന്ന ശ്ലോകമാണ്.

അര്‍ചാര്‍ത്ഥമമുകസ്യ ത്വം ദേവസ്യ പരികല്പിത:
നമസ്‌തേ വൃക്ഷ! പൂജേയം വിധിവല്‍ സംഗൃഹ്യതാം
യാനീഹ ഭൂതാനി വസന്തി താനി
ബലിം ഗൃഹീത്വാ വിധിവല്‍പ്രയുക്തം
അന്യത്രവാസം പരികല്പയന്തു:
ക്ഷാമ്യന്തു താന്യദ്യ നമോസ്തു തേഭ്യ:

എന്നു ചൊല്ലി പ്രാര്‍ത്ഥിച്ച് പ്രഭാതത്തില്‍ വൃക്ഷത്തെ വെള്ളംകൊണ്ട് നനച്ച് നെയ്യും തേനും പുരട്ടിയ മഴുകൊണ്ട് വൃക്ഷത്തിന്റെ ഈശകോണില്‍ നിന്ന് മുറിച്ചുതുടങ്ങി പ്രാദിക്ഷിണ്യമായി ശേഷം ഭാഗത്തെയും വെട്ടിമുറിക്കണമെന്നായിരുന്നു വിധി.
ഇനി ഈ ശ്ലോകത്തിന്റെ അര്‍ത്ഥമെന്താണെന്നു നോക്കുക:

‘ഈ വൃക്ഷത്തില്‍ð ജീവിക്കുന്നó എല്ലാ ജീവജാലങ്ങള്‍ക്കും സുഖമുണ്ടാവട്ടെ. ഞാന്‍ എന്നെപ്പോലെ ഈ മരത്തെയും ഈശ്വരസൃഷ്ടിയായി ബഹുമാനിക്കുന്നു. എന്റെ അഭ്യര്‍ത്ഥന മാനിച്ച് എല്ലാ ജീവജാലങ്ങളും ഈ മരത്തില്‍ðനിന്ന് മാറിപ്പോവുമാറാകട്ടെ! അല്ലയോ ഈശ്വരസൃഷ്ടിയായ ഉത്തമവൃക്ഷമേ, ഉരുപ്പടിക്കാവശ്യമായതിനായി മാത്രം നിന്നെóമുറിക്കുന്നു. നിന്റെ ജന്മം സഫലമാവട്ടെ! എന്റെ കര്‍മ്മംകൊണ്ടുണ്ടായ പാപം പൊറുക്കുക. എന്റെ അപേക്ഷ സ്വീകരിക്കുക!’ എന്നാണ് ഈ ശ്ലോകത്തിന്റെ സാരാംശം. മുറിക്കപ്പെടാന്‍ പോകുന്ന മരത്തോട് നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്ന സഹാനുഭൂതിസാന്ദ്രമായ സമീപനമാണ് ഈ ശ്ലോകത്തിന്റെ സാരസമ്പുഷ്ടി ഉന്മീലനം ചെയ്യുന്നത്. ജീവനവ്യവസ്ഥയില്‍ðവൃക്ഷലതാദികളുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മുടെ പൂര്‍വ്വികന്മാര്‍ എത്രത്തോളം ബോധവാന്മാരായിരുന്നുവെന്ന് വിരല്‍ðവെച്ചടയാളപ്പെടുത്തുന്നുണ്ട് ഈ ശ്ലോകം.

അതിന് മതിയായ കാരണവുമുണ്ട്. ഒരു ദിവസം ഒരാള്‍ ശ്വസിക്കുന്ന 11,000 ലിറ്റര്‍ വായുവില്‍ അടങ്ങിയിട്ടുള്ള സുമാര്‍ 550 ലിറ്റര്‍ ഓക്‌സിജന്‍ തന്റെ ജീവന്‍ നിലനിര്‍ത്താന്‍ അയാള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. (ഇതില്‍, 5 ശതമാനം ഉപയോഗപ്പെടുത്തിക്കൊണ്ട്് ബാക്കി ഉച്ഛ്വാസവായുവിലൂടെ പുറത്തു പോവുകയാണ് ചെയ്യുന്നത്). മനുഷ്യായുസ്സു നിലനിര്‍ത്താന്‍ മരങ്ങളാണല്ലോ അനുസ്യൂതം നമുക്ക് ഈ പ്രാണവായു പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നത്. ദല്‍ഹി ഗ്രീന്‍സ് എന്ന സംഘടന, 2013, ആഗസ്ത് മാസത്തില്‍ പുറത്തുവിട്ട കണക്കനുസരിച്ച്, ആരോഗ്യമുള്ള ഒരു മരം ഒരു വര്‍ഷത്തില്‍ മാത്രം 23. 72 ലക്ഷം രൂപയുടെ മൂല്യമുള്ള പ്രാണവായുവാണ് അന്തരീക്ഷത്തിലേക്ക് വിനിമയം ചെയ്തുകൊണ്ടിരിക്കുന്നത് (ഇത് 2013-ലെ കണക്കാണ്. ഇന്നത്തെ രൂപയുടെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മേല്ക്കാണിച്ച സംഖ്യയുടെ പതിന്മടങ്ങു വരും മരം പുറത്തു വിടുന്ന പ്രാണവായുവിന്റെ ഇപ്പോഴത്തെ യഥാര്‍ത്ഥമൂല്യം!)

ഈ മഹാസത്യം ഗ്രഹിച്ചുകൊണ്ടായിരിക്കണം, ‘കാറ്റും വെള്ളവും തീയും ഭൂമിയും പ്രകാശവും പ്രാണികളും വൃക്ഷവും പുഴയും കടലുമടങ്ങുന്ന എല്ലാറ്റിനെയും അന്യമെന്നു കരുതാതെ ബഹുമാനിക്കണം’ എന്നര്‍ത്ഥം വരുന്ന, ഭാഗവതം ഏകാദശസ്‌കന്ധത്തിലെ,
വായുമഗ്നിം സലിലം മഹീം ച
ജ്യോതീംഷി സത്വാനി ദിശോദ്രുമാദീന്‍
സരിത്സമുദ്രാംശ്ച ഹരേശ്ശരീരം
യത് കിം ച ഭൂതം പ്രണമേദ് അനന്യ
എന്നു പോകുന്ന വരികളും,
‘ഒരു കുടുംബത്തെ, ഒന്നിച്ചു വിളക്കിനിര്‍ത്തുന്ന രക്തബന്ധമെന്നപോലെ, പര്‍വ്വതങ്ങളും പുഴകളും മരങ്ങളും മനുഷ്യരും മൃഗങ്ങളും പറവകളും എല്ലാം പരസ്പരം ബന്ധം പുലര്‍ത്തുന്നവയാകുന്നു എന്നര്‍ത്ഥം വരുന്ന, അഥര്‍വ്വവേദം, പൃഥ്വീസൂക്തത്തിലെ,
ഗിരയസ്‌തേ പര്‍വ്വതാ ഹിമവന്തോƒരണ്യം
തേ പൃഥ്വീസ്യോ നമസ്തു
ബഭും കൃഷ്ണം രോഹിണി വിശ്വരൂപാം
ഭ്രുവാം ഭൂമിം പൃഥ്വീമിന്ദ്രഗുപ്താം അജീതോƒ
ഹതോ അക്ഷതോƒധ്ഗഷ്ഠയാം പൃഥിവീമഹം’

എന്നു പോകുന്ന വരികളും എല്ലാം നമ്മുടെ പൂര്‍വ്വികരായ മനീഷികള്‍ സൂക്തങ്ങളാക്കി കുറിച്ചുവെച്ചത്.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്തുള്ള വി.കെ പടിയില്‍ റോഡു നിര്‍മ്മിക്കാനായി അവിടെ നിന്നിരുന്ന ഒരു മരം വെട്ടി മാറ്റിയപ്പോള്‍ ഇരുന്നൂറിലധികം പക്ഷിക്കുഞ്ഞുങ്ങള്‍ക്കാണ് അന്ന് ജീവന്‍ വെടിയേണ്ടി വന്നത്. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച, നാഷണല്‍ ഹൈവേ അതോറിട്ടിയുടെ ഈ പ്രവൃത്തി വമ്പിച്ച വിമര്‍ശനങ്ങള്‍ അക്കാലത്ത് ഏറ്റുവാങ്ങിയിരുന്നു. വര്‍ത്തമാനകാലത്തെ പരിസ്ഥിതിബോധത്തിന് ഈ സംഭവം ഒന്നുമാത്രം മതിയല്ലോ, വേണ്ടത്ര വാചാലതയോടെ സാക്ഷി ചൊല്ലാന്‍. അവിടെയാണ് ചിരപ്രാചീനങ്ങളായ ഈ സൂക്തങ്ങളും അവയുടെ ആശയങ്ങളെ ജീവിതചര്യയെന്നപോലെ അനുഷ്ഠിച്ചിരുന്ന നമ്മുടെ പൂര്‍വ്വികരും മഹനീയമാവുന്നത്.

തിരൂരങ്ങാടിയില്‍ റോഡ് നിര്‍മ്മാണത്തിനായി മരംവെട്ടിയപ്പോള്‍ ചത്തുവീണ പക്ഷിക്കുഞ്ഞുങ്ങള്‍

മത്സ്യത്തിന്റെയും ആമയുടെയും കാട്ടുപന്നിയുടെയും രൂപങ്ങളില്‍ ദൈവാവതാരസങ്കല്പം സന്നിവേശിപ്പിച്ച് വിശുദ്ധമാക്കി ഭൂഗോളസംവിധാനത്തില്‍ മനുഷ്യര്‍ക്കു മാത്രമല്ല, തിര്യക്കുകള്‍ക്കും തുല്യമായ ഇടമുണ്ടെന്ന് അടയാളപ്പെടുത്തിയ നമ്മുടെ പൂര്‍വ്വസൂരികളുടെ അഭൗമമായ ജ്ഞാനഗഹനതയുടെ അത്ഭുതപ്പെടുത്തുന്ന പരിമാണം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ ജീവിയെയും ഓരോ ദൗത്യമേല്പിച്ചുകൊണ്ടാണ് പ്രകൃതി ഭൂമിയിലേക്കയച്ചിരിക്കുന്നത്. നമ്മളൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന ൈദനംദിനപ്രക്രിയകളില്‍ നമ്മെ ഏല്പിച്ച ആ ദൗത്യം പരോക്ഷമായെങ്കിലും പ്രതിഫലിച്ചു കിടക്കുന്നുണ്ട്. അത് നിരസിക്കാന്‍ ആര്‍ക്കും ആവുകയുമില്ല. അത് നിരസിക്കുന്നതുകൊണ്ട് താളം തെറ്റുന്നത് പ്രകൃതിയൊരുക്കിയ സമതുലിതാവസ്ഥയാണ്. ഇടതുകൈ ഇടതുഭാഗത്തിരിക്കുകയില്ലെന്ന് ശാഠ്യം പിടിച്ചാല്‍ ആ സ്ഥാനത്തിരുന്ന് ആരാണ് കര്‍മ്മനിര്‍വ്വഹണം നടത്തുക? കെട്ടിടത്തിന്റെ മൂലക്കല്ല്, താഴെയിരിക്കാതെ മുകളിലേ ഇരിക്കൂ എന്ന് വാശി പിടിച്ചാല്‍ എങ്ങനെയാണ് കെട്ടിടമുയരുക? താഴെയോ മുകളിലോ എന്നല്ല, കെട്ടിടത്തിന്റെ നിര്‍മ്മിതിയില്‍ തനിക്കുള്ള കര്‍ത്തവ്യനിര്‍വ്വഹണത്തിലൂടെ മാത്രമേ തന്റെ കടമ പൂര്‍ത്തിയാവൂ എന്ന തിരിച്ചറിവാണ് ആവശ്യം. അപ്രകാരം, പ്രപഞ്ചത്തിലെ ഓരോ ചരാചരങ്ങളും തങ്ങളുടെ കര്‍ത്തവ്യം നിസ്തന്ദ്രം നിര്‍വ്വഹിച്ചുകൊണ്ടുതന്നെയാണ് വര്‍ത്തിക്കുന്നത്. അതില്‍ വലുതും ചെറുതുമില്ല. ലോകത്തിന്റെ നിലനില്പിന് അതോരോന്നും അനിവാര്യവുമാണ്.

സൂര്യനില്‍നിന്ന് പ്രകാശവും മണ്ണില്‍നിന്ന് ധാതുക്കളും സ്വീകരിച്ച് കായ്കനികളും കിഴങ്ങുകളും നിര്‍മ്മിച്ചുകൊണ്ട് ഭൂമിയിലെ സസ്യഭുക്കുകള്‍ക്കും മിശ്രഭുക്കുകള്‍ക്കുമെല്ലാം ഭക്ഷണമൊരുക്കുന്ന കുശിനിപ്പണിയാണ്, മുമ്പ് സൂചിപ്പിച്ചതുപോലെ, മരങ്ങളെ പ്രകൃതി ഏല്പിച്ചിരിക്കുന്നത്. മരങ്ങളെ ആഹാരമാക്കിക്കൊണ്ട് അവയെ പെരുകാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് മാനും ആനയും പശുവും ആടുംപോലുള്ള മൃഗങ്ങളുടെ കര്‍ത്തവ്യം. അതവര്‍ ഒരു ചോദനപോലെ ചെയ്തു തീര്‍ക്കുന്നു. അവയുടെ ജനിതകത്തില്‍ ഈ കര്‍ത്തവ്യം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെത്തന്നെ, ഈ മൃഗങ്ങളുടെ എണ്ണപ്പെരുക്കം നിയന്ത്രിക്കുകയാണ് സിംഹങ്ങളും പുലികളും കഴുകനുംപോലുള്ള ഇറച്ചിതീനികളുടെ ദൗത്യം. കണ്ടാല്‍ ക്രൂരമെന്നു തോന്നുമെങ്കിലും ആ ക്രൂരത പ്രകൃതിയുടെ സന്തുലിതസ്ഥിതിക്ക് അനിവാര്യമാണ്. അതുകൊണ്ടാണ് മാംസഭുക്കുകള്‍ക്ക് സസ്യജന്യമായ ഭക്ഷണത്തോട് ജന്മനാ തന്നെ വൈമുഖ്യം പ്രകൃതി കല്പിച്ചിരിക്കുന്നത്. താന്‍ ചെയ്യുന്ന കര്‍മ്മം ഹിംസാത്മകമാണെന്നു കരുതി സിംഹം തന്റെ കര്‍മ്മത്തില്‍നിന്ന് വിട്ടുനിന്നാല്‍ ഇവിടെ ആടും മാനും കാട്ടുപോത്തുംപോലുള്ള മൃഗങ്ങള്‍ പെരുകും. അവ മരങ്ങള്‍ മുഴുവന്‍ തിന്നുതീര്‍ക്കും. മരങ്ങളില്ലെങ്കില്‍ ഇവിടെ ജീവികള്‍ക്ക് ഭക്ഷണമെവിടെ? പ്രാണവായു എവിടെ? മഴയെവിടെ? വെള്ളമെവിടെ? ഹിംസ്രങ്ങളെന്ന് വിലക്കിയൊതുക്കുന്ന ജന്തുക്കള്‍പോലും നിര്‍മ്മാണാത്മകമായ കര്‍മ്മങ്ങളില്‍ത്തന്നെയാണ് വ്യാപൃതരായിരിക്കുന്നത് എന്ന് മനസ്സിലാകാന്‍ ഈ വിശകലനം മതിയല്ലോ. കൃത്യമായി ഓരോ കര്‍മ്മവും ശ്രേഷ്ഠമെന്നോ മ്ലേച്ഛമെന്നോ ഉള്ള തരംതിരിവുകളില്ലാതെ എല്ലാം മഹത്തരമാണെന്നാണ് ഇതിലൂടെ പ്രകൃതിതന്നെ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ‘തസ്‌മൈ നമഃ കര്‍മ്മണൈ’ എന്ന് തപോധനികരായ നമ്മുടെ പൂര്‍വ്വികന്മാര്‍ പ്രാര്‍ത്ഥനാമന്ത്രമായി ഉരുവിട്ട് പരിശീലിച്ചത്. ‘കര്‍മ്മമേ, നിന്നെ ഞാന്‍ നമിക്കുന്നു’ എന്നാണല്ലൊ ഈ സൂക്തത്തിന്റെ അര്‍ത്ഥം. ഈ സിദ്ധാന്തത്തിലൂടെ, അവനവന്‍ ചെയ്യുന്ന തൊഴില്‍ ദൈവസമാനമാവുന്നു. ദൈവത്തിലേക്ക് എത്താനുള്ള മാര്‍ഗ്ഗമായി കര്‍മ്മം സംപൂജ്യമാവുന്നു.

പ്രകൃതി ഏല്പിച്ച ഈ ദൗത്യപരിപാലനത്തിന് ചില ‘അഡ്ജസ്റ്റ്‌മെന്റു’കളൊക്കെ പ്രകൃതിതന്നെ പ്രദാനം ചെയ്തിട്ടുണ്ടെന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് മനസ്സിലാക്കാനാവും. ഉദാഹരണത്തിന്, വനങ്ങളില്‍ വെരുകുകളും കീരികളും ഇരതേടുന്നത് ഷിഫ്റ്റ് സമ്പ്രദായത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദേവിക സംഗമിത്ര എന്ന ഗവേഷക, സൈലന്റ് വാലിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെയാണ് വന്യജീവികളുടെ ഈ വിചിത്രസ്വഭാവം ലോകമറിയുന്നത്. വൈകുന്നേരം നാലു മുതല്‍ ഏഴുവരെയുള്ള സമയത്ത് പൂവെരുക് ഇരതേടല്‍ നടത്തി കൂട്ടിലേക്ക് മടങ്ങുമ്പോഴാണ് തവിടന്‍ വെരുക് ഇര പിടിക്കാനായി കൂട്ടില്‍നിന്ന് പുറത്തിറങ്ങുക. രാത്രി ഒമ്പതുമണിയോടെ അത് പണി മതിയാക്കി തന്റെ പാര്‍പ്പിടത്തിലേക്ക് പുറപ്പെടും. തവിടന്‍ കീരിയും ചെങ്കീരിയും തമ്മിലും ഇത്തരത്തിലുള്ള ‘നീക്കുപോക്കു’കള്‍ നടത്തുന്നുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഒരേ ഭക്ഷണസ്വഭാവമുള്ള ഇവയ്ക്കിടയില്‍ ഉണ്ടായേക്കാവുന്ന, ‘വിഭവവിഭജന’ത്തിലെ മത്സരമൊഴിവാക്കാന്‍ വേണ്ടിയാണ് പ്രകൃതി ‘ഡ്യൂട്ടി’വേളയിലുള്ള ഈ സമയവിഭജനം ജീവികളുടെ ജീനുകളിലൂടെ ക്രമീകരിച്ചെടുത്തിരിക്കുന്നത്.

പ്രകൃതിയൊരുക്കി വച്ച ഈ സമതുലിതാവസ്ഥയില്‍ മനുഷ്യന്റെ ഇടപെടലുണ്ടാവുമ്പോഴാണ് കാര്യങ്ങളെല്ലാം താളം തെറ്റുന്നത്. മൗറീഷ്യസിലെ തംബലക്കോക്ക് എന്നറിയപ്പെടുന്ന വന്‍വൃക്ഷങ്ങളുടെ അവസ്ഥതന്നെ മതി ഉദാഹരണമായി എടുത്തു പറയാന്‍. പ്രാചീനമായ ആ മരങ്ങള്‍ ഇന്ന് വംശനാശത്തിന്റെ വക്കോളമെത്തിയിരിക്കുന്നു. മൗറീഷ്യസിലുണ്ടായിരുന്ന ഡോഡോ പക്ഷികളാണ് ഈ മരങ്ങളുടെ ബീജവ്യാപനത്തിന് വഴിയൊരുക്കിയിരുന്നത്. ഡോഡോ പക്ഷികള്‍ ഈ മരങ്ങളുടെ പഴങ്ങള്‍ ഭക്ഷണമായി കൊത്തിവിഴുങ്ങുമ്പോള്‍ അവയുടെ ദഹനരസങ്ങളുമായി സമ്പര്‍ക്കപ്പെട്ട് വിത്തിനെ മൂടിയിരിക്കുന്ന കഠിനതയുള്ള തൊലി അലിഞ്ഞില്ലാതാവുന്നു. മാംസത്തിനുവേണ്ടി വെള്ളക്കാരന്‍ ഇടംവലം നോക്കാതെ നടത്തിയ പക്ഷിവേട്ടയുടെ ഫലമായി ഡോഡോ പക്ഷികള്‍ നാമാവശേഷമായി. അതോടെ, കഠിനമായ തൊലിയെ ഭേദിച്ച് മുളയ്ക്കാനാവാതെ തംബലക്കോക്ക് മരങ്ങളുടെ വംശവൃദ്ധിയും താളം തെറ്റി. ഇങ്ങനെ പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ടുണ്ടായ മനുഷ്യന്റെ അതിക്രമങ്ങള്‍ കയ്യും കണക്കുമില്ലാത്തതാണ്. അതിന്റെ പാര്‍ശ്വഫലങ്ങളാണ് നമ്മളിന്നനുഭവിച്ചുകൊണ്ടിരിക്കുന്നതും!

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies