Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സാവര്‍ക്കര്‍ വീണ്ടും വീണ്ടും ചര്‍ച്ചയാവട്ടെ

എസ്. സന്ദീപ്

Print Edition: 14 April 2023

1966 ഫെബ്രുവരി 26ന് 83-ാം വയസ്സില്‍ വീരസവര്‍ക്കര്‍ മുംബൈയില്‍ അന്തരിച്ച് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സിപിഐയുടെ പാര്‍ലമെന്റംഗം ഹിരേന്ദ്രനാഥ് മുഖര്‍ജി പാര്‍ലമെന്റില്‍ ഉന്നയിച്ച ആവശ്യം സവര്‍ക്കര്‍ക്ക് സഭയുടെ ആദരവ് പ്രകടിപ്പിക്കണം എന്നതായിരുന്നു. രാഷ്ട്രത്തിനായി സവര്‍ക്കര്‍ ചെയ്ത സേവനങ്ങള്‍ പരിഗണിച്ച് സഭ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കണമെന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ നേതാവിന്റെ ഉറച്ച നിലപാട്.

എന്നാല്‍ ലോക്‌സഭയില്‍ അനുശോചന പ്രമേയം അവതരിപ്പിക്കാനുള്ള ജനസംഘത്തിന്റെയും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും എംപിമാരുടെ ശ്രമം, ഇത്തരത്തിലൊരു കീഴ്വഴക്കമില്ലെന്ന പേരില്‍ ആദ്യം സ്പീക്കര്‍ തള്ളിക്കളഞ്ഞു. സഭാംഗമല്ലാത്ത വ്യക്തിക്ക് വേണ്ടി സഭ ആദരവ് നല്‍കേണ്ടതില്ല എന്നതായിരുന്നു അക്കാലത്തെ സഭാചട്ടം. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെതിരെ അതിശക്തമായി രംഗത്തെത്തി. സിപിഐ എംപി മുഖര്‍ജി സ്പീക്കറുടെ നിലപാടിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞതിങ്ങനെ, ”വീരസവര്‍ക്കറുടെ ദേഹാന്ത്യം ദേശീയ പ്രാധാന്യമുള്ള വിഷയമാണ്. അതിനാല്‍ തന്നെ പാര്‍ലമെന്റംഗങ്ങള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ രേഖപ്പെടുത്താന്‍ അവസരം ആവശ്യമാണ്.” ഒടുവില്‍ അന്നത്തെ ലോക്സഭാ സ്പീക്കറായിരുന്ന സര്‍ദാര്‍ ഹുക്കും സിങ് ഇതംഗീകരിച്ചു. സഭാംഗങ്ങളുടെ വികാരം മാനിച്ച് സവര്‍ക്കറുടെ കുടുംബാംഗങ്ങള്‍ക്ക് ലോക്സഭാ സ്പീക്കര്‍ സഭയ്ക്ക് വേണ്ടി കത്തെഴുതുകയും ചെയ്തു. സവര്‍ക്കര്‍ അന്തരിച്ചപ്പോള്‍ രാഷ്ട്രപതി എസ്.രാധാകൃഷ്ണന്‍ അടക്കമുള്ള മുഴുവന്‍ പ്രമുഖരും അനുശോചന സന്ദേശങ്ങള്‍ നല്‍കി. ദേശഭക്തിയുടെ പ്രതീകമെന്നും എക്കാലവും പ്രചോദനം നല്‍കുന്ന വിപ്ലവകാരിയെന്നും ആയിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അനുശോചന സന്ദേശത്തിലെ വരികള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ തലമുതിര്‍ന്ന നേതാവ് എസ്.എ ഡാങ്കേ, ഏറ്റവും മഹാനായ സാമ്രാജ്യത്വ വിരുദ്ധ വിപ്ലവകാരിയായിരുന്നു സവര്‍ക്കറെന്നാണ് അനുസ്മരിച്ചത്. അതിനു മുമ്പും പലവട്ടം സവര്‍ക്കര്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ’വിഷയം’ ആയിട്ടുണ്ട്. അപ്പോഴൊക്കെ കമ്യൂണിസ്റ്റ് എംപിമാരും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എംപിമാരും സവര്‍ക്കര്‍ക്കായി വാദിച്ചു എന്നതാണ് ചരിത്രം.

രാജ്യത്തിനായി മഹത്തായ സേവനം നിര്‍വഹിച്ച സവര്‍ക്കര്‍ക്ക് അംഗീകാരം നല്‍കണം എന്ന ആവശ്യവുമായി 1957ല്‍ ഒരു സ്വതന്ത്ര അംഗം കൊണ്ടുവന്ന ബില്ലിന്മേലാണ് ഇടത്, കോണ്‍ഗ്രസ് എംപിമാര്‍ സവര്‍ക്കര്‍ക്കായി വാദിച്ചത്. യുപിയിലെ മഥുരയില്‍ നിന്ന് വിജയിച്ച സ്വതന്ത്ര അംഗമായ രാജാ മഹേന്ദ്രപ്രതാപ് സിങ് 1957 നവംബര്‍ 22നായിരുന്നു ഈ ബില്‍ ലോക്‌സഭയില്‍ കൊണ്ടുവന്നത്. വീരസവര്‍ക്കര്‍ മാത്രമല്ല, അരവിന്ദ ഘോഷിന്റെ സഹോദരനായ ബരീന്ദ്രകുമാര്‍ ഘോഷ്, സ്വാമി വിവേകാനന്ദന്റെ സഹോദരന്‍ ഡോ. ഭൂപേന്ദ്രനാഥ ദത്ത എന്നിവരെ രാജ്യം ആദരിക്കണമെന്നായിരുന്നു മഹേന്ദ്രപ്രതാപ് സിങിന്റെ ബില്ലിലെ ആവശ്യം. ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ അന്നത്തെ ഡപ്യൂട്ടി സ്പീക്കറും പിന്നീട് ലോക്‌സഭാ സ്പീക്കറുമായിരുന്ന ഹുക്കുംസിങ് അനുവാദവും നല്‍കി. എന്നാല്‍ 48നെതിരെ 75 വോട്ടുകള്‍ക്ക് ബില്ലവതരണം പരാജയപ്പെട്ടു. മഹേന്ദ്രപ്രതാപ് സിങ് ക്ഷോഭിച്ചുകൊണ്ട് സഭ വിട്ടിറങ്ങിയെങ്കിലും അപ്രതീക്ഷിത കോണുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന് പിന്തുണ ലഭിച്ചത്. ബില്ലിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ എ.കെ.ജിയും ഫിറോസ് ഗാന്ധിയും വരെ സവര്‍ക്കര്‍ക്കായി നിലപാടെടുത്തു. അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായിരുന്നു എ.കെ ഗോപാലന്‍. അദ്ദേഹം വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. സവര്‍ക്കറെ ആദരിക്കുന്ന ബില്ല് അവതരിപ്പിക്കണോ എന്നതില്‍ സഭയില്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു എകെജിയുടെ ആവശ്യം. ബില്‍ അവതരിപ്പിക്കുന്നതിനെ പോലും എതിര്‍ക്കുന്ന ചില അംഗങ്ങളുടെ നടപടി ശരിയല്ലെന്നും എകെജി സഭയില്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ മുത്തച്ഛനും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവുമായിരുന്ന ഫിറോസ് ജഹാംഗീര്‍ ഗാന്ധി ആയിരുന്നു സവര്‍ക്കര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ എ.കെ.ജിക്ക് പിന്തുണയുമായെത്തിയ മറ്റൊരു പ്രമുഖന്‍. യുപിയിലെ റായ് ബറേലിയില്‍ നിന്നുള്ള എംപിയായിരുന്ന ഫിറോസ്, ബില്ലവതരണം തടഞ്ഞ നിലപാട് ഡപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസത്തിന് തുല്യമാണെന്ന് കുറ്റപ്പെടുത്തി. ബില്ലവതരിപ്പിക്കാന്‍ ഡപ്യൂട്ടി സ്പീക്കര്‍ അനുമതി നല്‍കിയ ശേഷം അതിനെതിരായി വോട്ടെടുപ്പ് നടക്കുന്നത് അദ്ദേഹത്തെ പുറത്താക്കുന്നതിന് സമമാണെന്ന് ഫിറോസ് ഗാന്ധി കുറ്റപ്പെടുത്തി. ആറര പതിറ്റാണ്ടിന് മുമ്പ് ലോക്‌സഭയില്‍ നടന്ന, ഇപ്പോഴും ലോക്സഭാ രേഖകളിലുള്ള ഈ വാദ പ്രതിവാദങ്ങള്‍ പുറത്തുവന്നത് വീരസവര്‍ക്കറെ അപമാനിച്ചുകൊണ്ട് മാര്‍ച്ച് മാസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ്.

സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ കാലുപിടിച്ച് യാചിച്ചാണ് ജയില്‍ മോചിതനായതെന്നും ബ്രിട്ടീഷുകാരുടെ വേലക്കാരനായിരുന്നു സവര്‍ക്കറെന്നുമാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പലതവണ ഈ നിലപാട് രാഹുല്‍ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷ ലഭിച്ചപ്പോള്‍, മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ് എന്നതായിരുന്നു കഴിഞ്ഞമാസം രാഹുല്‍ നടത്തിയ വിവാദ പ്രസ്താവന. രാഹുല്‍ഗാന്ധിക്ക് ഗാന്ധി എന്ന കുലനാമം എവിടെനിന്ന് ലഭിച്ചു എന്ന ചോദ്യങ്ങളും ഇതേ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. ആദ്യം സ്വന്തം പേരിന് പിന്നില്‍ വ്യാജമായി ചാര്‍ത്തിയിരിക്കുന്ന ഗാന്ധി എന്ന പേര് ഉപേക്ഷിച്ചിട്ട് സവര്‍ക്കറെ കുറ്റംപറയൂ എന്നായിരുന്നു ചിലരുടെ വിമര്‍ശം. രാഹുലും സവര്‍ക്കറും താരതമ്യത്തിന് പോലും സാധ്യതയില്ലാത്ത രണ്ട് വ്യക്തിത്വങ്ങളാണെന്നായിരുന്നു കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതാക്കളുടെ നിലപാട്. സവര്‍ക്കറെ അപമാനിക്കുന്നതിനെതിരെ മഹാരാഷ്ട്രയില്‍ വലിയ തോതില്‍ ജനരോഷവും രാഹുലിനെതിരെ ഉയര്‍ന്നു. ശിവസേനയും ബിജെപിയും മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ സ്വാഭിമാന യാത്രകള്‍ നടത്തി വന്‍ജനക്കൂട്ടത്തെ സംഘടിപ്പിച്ചപ്പോള്‍, കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ ഉദ്ധവ് താക്കറെ വിഭാഗവും എന്‍സിപിയും രാഹുല്‍ഗാന്ധിക്ക് ശക്തമായ താക്കീതുമായി രംഗത്തെത്തി. ഞങ്ങളുടെ ദൈവത്തെ അപമാനിച്ചാല്‍ മാപ്പ് തരില്ലെന്നായിരുന്നു ഉദ്ധവിന്റെ ഭീഷണി. ആവശ്യമില്ലാത്ത, അറിവില്ലാത്ത കാര്യങ്ങളാണ് രാഹുല്‍ പറയുന്നതെന്ന് എന്‍സിപിയും വിമര്‍ശിച്ചു. തുടര്‍ന്ന് ഉദ്ധവുമായും ശരദ് പവാറുമായും ഫോണില്‍ സംസാരിച്ച് രാഹുല്‍ഗാന്ധി മാപ്പ് പറയേണ്ട നിലവരെയെത്തി കാര്യങ്ങള്‍. ശാസ്ത്രീയമായ കാഴ്ചപ്പാടുകളും പുരോഗമനപരമായ നിലപാടുകളും സ്വീകരിച്ചിരുന്ന മഹാനായ വ്യക്തിത്വമാണ് സവര്‍ക്കറെന്നാണ് ശരദ് പവാര്‍ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. സവര്‍ക്കര്‍ തന്റെ വീടിന് മുന്നില്‍ ക്ഷേത്രം പണിയുകയും പിന്നാക്ക ജനവിഭാഗമായ വാല്‍മീകി സമുദായത്തിന് ക്ഷേത്രത്തിന്റെ ആരാധനാ ചുമതല കൈമാറുകയും ചെയ്ത സംഭവവും പവാര്‍ വിശദീകരിച്ചു. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ സവര്‍ക്കറുടെ പങ്ക് ആര്‍ക്കും വിസ്മരിക്കാന്‍ ആവാത്തതാണെന്നും പവാര്‍ രാഹുല്‍ഗാന്ധിയെ ഓര്‍മ്മിപ്പിച്ചു.

കമ്യൂണിസ്റ്റ് നേതാക്കള്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളും അന്നത്തെ കേന്ദ്രസര്‍ക്കാരും സവര്‍ക്കര്‍ക്ക് വേണ്ടി നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. രോഗബാധിതനായി കിടന്ന സവര്‍ക്കര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരുന്നു. ലാല്‍ബഹാദൂര്‍ ശാസ്ത്രി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തരമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 3,900 രൂപ ആദ്യവും പിന്നീട് ആയിരം രൂപയും സവര്‍ക്കര്‍ക്കായി നല്‍കി. പിന്നീട് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1964 മുതല്‍ 66ല്‍ സവര്‍ക്കര്‍ അന്തരിക്കും വരെ പ്രതിമാസം 300 രൂപ ധനസഹായവും നല്‍കിയിരുന്നു. മരണാനന്തരം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ 1970 മേയ് 28ന് വീരസവര്‍ക്കറെ ആദരിച്ച് പ്രത്യേക സ്റ്റാമ്പും പുറത്തിറക്കി. മുംബൈയില്‍ സവര്‍ക്കര്‍ മെമ്മോറിയലിന് 11,000 രൂപ കേന്ദ്രധനസഹായം നല്‍കിയത് ഇന്ദിരാ സര്‍ക്കാരാണ്. 1983ല്‍ സവര്‍ക്കര്‍ ജയന്തിയില്‍ 40 മിനുറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫിലിം ഡിവിഷന്‍ പുറത്തിറക്കിയിരുന്നു. 1980ല്‍ സവര്‍ക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ദിരാഗാന്ധി അയച്ച കത്തില്‍ സവര്‍ക്കറെ ഭാരതത്തിന്റെ വീര സന്താനമായും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ മുഖമായും പ്രശംസിച്ചിട്ടുണ്ട്. ഇതെല്ലാം പൊതുജനമധ്യത്തിലുള്ള ഔദ്യോഗിക രേഖകളാണ്. ഗാന്ധി വധക്കേസില്‍ കോടതി വെറുതെ വിട്ടയച്ച സവര്‍ക്കറെ, ഗാന്ധിവധത്തിലെ പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെട്ട വ്യക്തിയായിരുന്നിട്ടു കൂടി ഒരുകാലത്തും കേന്ദ്രസര്‍ക്കാരോ കോണ്‍ഗ്രസോ അക്കാലത്ത് അപമാനിച്ചിട്ടില്ല. സ്വാതന്ത്ര്യ സമര സേനാനിയായിത്തന്നെയാണ് സവര്‍ക്കറെ അക്കാലത്തെ നേതാക്കളെല്ലാം കണ്ടതും ബഹുമാനിച്ചതും എന്നതു ചരിത്രമാണ്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരാരും തന്നെ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയെന്ന് വിളിച്ച് അപമാനിച്ചിട്ടില്ല. ചരിത്രം ഇങ്ങനെയൊക്കെ ആയിരിക്കെ തന്നെ രാഹുല്‍ഗാന്ധിക്ക് മാത്രം സവര്‍ക്കര്‍ എങ്ങനെ അപമാനിക്കപ്പെടേണ്ട വ്യക്തിയായി എന്നത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും വ്യക്തതയില്ലാത്ത വിഷയമാണ്. ഗാന്ധിവധക്കേസില്‍ ആരോപണ വിധേയനായ വ്യക്തിയെന്നറിഞ്ഞിട്ടും അന്ന് എന്തുകൊണ്ട് കോണ്‍ഗ്രസ് വീരസവര്‍ക്കറെ ആദരിച്ചു എന്നത് രാഹുല്‍ഗാന്ധി തന്റെ പൂര്‍വ്വികരോട് ചോദിക്കേണ്ട ചോദ്യമാണ്.

1990കളിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇടത്-കോണ്‍ഗ്രസ് നേതൃത്വങ്ങളെ സവര്‍ക്കറേയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തേയും തള്ളിപ്പറയാന്‍ ഇടയാക്കിയതെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. 1996 മുതല്‍ ബിജെപിക്ക് ദേശീയ രാഷ്ട്രീയത്തില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധിച്ചത് ദല്‍ഹിയിലെ ഇടതു ബുദ്ധികേന്ദ്രങ്ങളെയും അസ്വസ്ഥമാക്കി. സവര്‍ക്കര്‍, ഹിന്ദുത്വ തുടങ്ങിയ വാക്കുകളെ അവര്‍ പതിയെ എന്തിനും ഏതിനും ഉപയോഗിച്ചു തുടങ്ങുന്നതും രാഷ്ട്രീയമായ ആ തിരിച്ചടികളെ വിശദീകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളായാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സവര്‍ക്കറേയും അദ്ദേഹത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തേയും കോണ്‍ഗ്രസ് ശക്തിയുക്തം എതിര്‍ത്തു തുടങ്ങിയത് കേന്ദ്രത്തില്‍ അധികാരം നഷ്ടമായപ്പോള്‍ മാത്രമാണ്.

ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാനായി കോണ്‍ഗ്രസുകാരേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചതും പരിശ്രമിച്ചതും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നത് ചരിത്ര വസ്തുതയാണ്. ഒന്നാം യുപിഎ സര്‍ക്കാര്‍ പോലും കമ്യൂണിസ്റ്റ് നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു. ഇക്കാലത്താണ് ഹിന്ദുത്വത്തേയും സവര്‍ക്കറേയും അപമാനിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടന്നത്. 2003 ഫെബ്രുവരി 26ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വീരസവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിക്കുമ്പോഴേക്കും സവര്‍ക്കര്‍ക്കെതിരായ നിലപാട് സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ശക്തമാക്കിക്കഴിഞ്ഞിരുന്നു. ഛായാചിത്ര അനാച്ഛാദനത്തിന് തലേ ദിവസം പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ച സോണിയാഗാന്ധി, സവര്‍ക്കറെ ആദരിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എപിജെ അബ്ദുള്‍ കലാം പ്രധാനമന്ത്രി വാജ്‌പേയിയുടേയും ഉപപ്രധാനമന്ത്രി അദ്വാനിയുടേയും സാന്നിധ്യത്തില്‍ വീരസവര്‍ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സാക്ഷിയായി മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറും ഉണ്ടായിരുന്നു. സോണിയാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ഛായാചിത്രത്തിനു കീഴെ സുഷമാ സ്വരാജ്, ഭൈരോണ്‍ സിംഗ് ഷെഖാവത്ത്, എ.പി.ജെ അബ്ദുള്‍കലാം, വാജ്‌പേയി, മനോഹര്‍ ജോഷി എന്നിവര്‍

സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്ത പാര്‍ലമെന്റ് സമിതിയിലെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ സാന്നിധ്യവും അക്കാലത്ത് വലിയ ചര്‍ച്ചയായി. പ്രണബ് കുമാര്‍ മുഖര്‍ജിയും ശിവരാജ് പാട്ടീലും സിപിഎം നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയും സവര്‍ക്കര്‍ ചിത്രം സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് നിലപാടെടുത്തിരുന്നു. സമിതിയിലെ മറ്റൊരംഗമായിരുന്ന സിപിഐയുടെ ജെ. ചിത്തരഞ്ജനും എതിര്‍ത്തില്ല. സവര്‍ക്കറുടെ ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകന്‍ സോമനാഥ് ചാറ്റര്‍ജി പാര്‍ലമെന്റ് സമിതിയില്‍ സവര്‍ക്കര്‍ക്കെതിരെ നിലപാടെടുക്കാത്തതില്‍ സിപിഎം ദേശീയ നേതൃത്വവും മൗനം പാലിച്ചു. എങ്കിലും ദല്‍ഹിയിലെ ഇടതു ചരിത്രകാരന്മാര്‍ ഇതിനെതിരെ വലിയ കോലാഹലമാണുണ്ടാക്കിയത്. അമ്പതോളം ചരിത്രകാരന്മാര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ലോക്സഭാ സ്പീക്കര്‍ക്കും സവര്‍ക്കര്‍ക്കെതിരായ കുറ്റങ്ങള്‍ നിരത്തി പ്രത്യേക കത്തുകള്‍ അയച്ചു. ദേശീയ ദിനപ്പത്രങ്ങളില്‍ സവര്‍ക്കറെ അപമാനിച്ചുകൊണ്ട് ആശയപ്രചാരണവും അവര്‍ ശക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ വലിയ തോതില്‍ സ്വാധീനിക്കാന്‍ ഈ കൂട്ടര്‍ക്ക് സാധിച്ചു. സവര്‍ക്കര്‍ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ദല്‍ഹിയിലെ ഇടതു ചരിത്രകാരന്മാര്‍ സോണിയാഗാന്ധിയെ കണ്ട് പ്രത്യേക ചര്‍ച്ച നടത്തുകയും സവര്‍ക്കര്‍ക്കെതിരെ പ്രചാരണം ശക്തമാക്കുകയും ചെയ്തു. ജെഎന്‍യുവിലെ പ്രൊഫസറായിരുന്ന കുപ്രസിദ്ധ ഇടതു ചരിത്രകാരന്‍ ബിപന്‍ ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കങ്ങളെല്ലാം നടന്നത്.

പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ പ്രണബ് മുഖര്‍ജിക്കും ശിവരാജ് പാട്ടീലിനുമെതിരെ സോണിയാഗാന്ധി പൊട്ടിത്തെറിക്കുകയായിരുന്നു. സവര്‍ക്കറെ കോണ്‍ഗ്രസുകാരായ ആരും തന്നെ ഇനി പരസ്യമായി അംഗീകരിക്കരുതെന്ന താക്കീത് കൂടിയായിരുന്നു അത്. എന്നാല്‍ സവര്‍ക്കറുടെ ജന്മനാടായ രത്നഗിരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വസന്ത് സാത്തെ എല്ലാ സവര്‍ക്കര്‍ ജയന്തിയിലും പാര്‍ട്ടി വിലക്ക് ലംഘിച്ച് പാര്‍ലമെന്റിലെ സവര്‍ക്കര്‍ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയിരുന്നു.

ഇരുപത് കൊല്ലം മുമ്പ് സോണിയാഗാന്ധിയെ കേന്ദ്രീകരിച്ച് ഇടതുബുദ്ധിജീവികള്‍ നടത്തിയതിന് സമാനമായ നീക്കമാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധിക്ക് ചുറ്റും നടക്കുന്നത്. രാഹുല്‍ഗാന്ധിയുടെ പ്രചാരണ വിഭാഗത്തിന്റെ ചുമതലയിലുള്ളവര്‍ ജെഎന്‍യുവിലെ മുന്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ സന്ദീപ് സിങും മോഹിത് പാണ്ഡെയുമാണ്. ഇവരുടെ ശക്തമായ സ്വാധീനമാണ് സവര്‍ക്കറെ സ്ഥാനത്തും അസ്ഥാനത്തും അപമാനിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ക്ക് രാഹുല്‍ഗാന്ധിയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ രാഹുല്‍ഗാന്ധി തീരെ പ്രതീക്ഷിക്കാത്ത പ്രഹരമാണ് സവര്‍ക്കര്‍ പ്രസ്താവന മൂലം അദ്ദേഹത്തിനും കോണ്‍ഗ്രസിനും ലഭിച്ചത്. മുമ്പില്ലാത്ത വിധം ശിവസേനയും എന്‍സിപിയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളും വരെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ബിജെപിയും മഹാരാഷ്ട്ര സര്‍ക്കാരും സവര്‍ക്കര്‍ സ്വാഭിമാനയാത്രയുമായി മുന്നോട്ട് പോകുമ്പോള്‍ രാഷ്ട്രീയ തിരിച്ചടി തിരിച്ചറിഞ്ഞുള്ള സമീപനമാണ് ശരദ് പവാര്‍ അടക്കം സ്വീകരിക്കുന്നത്. ഇനിയൊരിക്കലും സവര്‍ക്കറെ അപമാനിക്കരുതെന്ന ഉറപ്പ് അവര്‍ രാഹുല്‍ഗാന്ധിയില്‍ നിന്ന് നേടിയിട്ടുണ്ട്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സവര്‍ക്കര്‍ യാത്ര മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂമികയെ ഇളക്കിമറിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജാഗ്രതയിലാണ്. താങ്കള്‍ വായ തുറക്കൂ, ഞങ്ങള്‍ക്ക് ഇനിയും അവസരങ്ങള്‍ നല്‍കൂ എന്നാണ് നിതിന്‍ ഗഡ്ക്കരി രാഹുല്‍ഗാന്ധിയെ പരിഹസിച്ചത്.

അരനൂറ്റാണ്ടു മുമ്പ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍ക്ക് വേണ്ടി ശക്തിയുക്തം വാദിച്ച എ.കെ.ഗോപാലന്റെയും ഫിറോസ് ഗാന്ധിയുടേയും ചരിത്രങ്ങളൊക്കെ മറന്ന് സവര്‍ക്കറെ അപമാനിക്കുന്നതില്‍ പുതുതലമുറ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് നേതാക്കള്‍ മത്സരിക്കുമ്പോള്‍ സവര്‍ക്കര്‍ ഒരിക്കല്‍ കൂടി ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാ വിഷയമാവുകയാണ്. സവര്‍ക്കറെ പുതുതലമുറ കൂടുതല്‍ പഠിക്കാനുള്ള അവസരം പ്രതിപക്ഷ നേതാക്കള്‍ ഒരുക്കി നല്‍കുമ്പോള്‍ നന്ദിയോട് കൂടി മാത്രമേ അതിനെ കാണാനാവൂ. അതേ, സവര്‍ക്കര്‍ ചര്‍ച്ചയാവട്ടെ.

Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies