എട്ട് മണിക്ക് ദല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട വോള്‍വോ ബസ്സിന് ഏഴരക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ടിക്കറ്റിലെ നിബന്ധന. പക്ഷേ എട്ട് മണിയാകാറാകുമ്പോഴും ബസ്സ് പുറപ്പെടുന്ന സ്ഥലത്തെക്കുറിച്ച് പോലും ധാരണയില്ലാതെ ഓടുന്ന ഓട്ടോയിലിരിക്കുകയാണ്. ധര്‍മശാലയില്‍ നിന്ന് ഓരോ അഞ്ച് മിനിട്ട് ഇടവിട്ട് ബിനുവിന്റെ കോളെത്തുന്നുണ്ട്. എന്ത് പറയാന്‍, ഇപ്പോഴെത്തും എന്ന മറുപടി കേട്ട് ബിനുവിന് ഭ്രാന്തായിക്കാണും. ഒടുവില്‍ എങ്ങനെയോ ബസ് പുറപ്പെടുമെന്നു പറഞ്ഞ പള്ളിക്ക് മുന്നില്‍ ഓട്ടോ എത്തി. ബിനുവിനെ വിളിച്ച് ഇത് തന്നെയല്ലേ സ്ഥലമെന്ന് ആദ്യം ഉറപ്പിച്ചു. മണി എട്ടായി, പക്ഷേ ഇപ്പോള്‍ പുറപ്പെടുമെന്ന് പറഞ്ഞ് മുള്‍മുനയില്‍ നിര്‍ത്തിയ ബേഡി ട്രാവല്‍സിന്റെ വോള്‍വോ മാത്രം കാണാനില്ല. വഴിയരുകില്‍ ചായ വില്‍ക്കുന്നവരോട് ചോദിച്ചു, ഓട്ടോക്കാരോട് ചോദിച്ചു, ബസ്സ് കാത്തുനില്‍ക്കുന്ന യാത്രക്കാരോട് ചോദിച്ചു. സ്ഥലം ഇതുതന്നെ പക്ഷേ ബസ് നിര്‍ത്തിയിട്ടിരിക്കുന്നത് എവിടെയെന്ന് ആര്‍ക്കും ധാരണയില്ല. അവസാനം ഗതികെട്ട് ബിനുവിന്റെ കയ്യില്‍ നിന്ന് കണ്ടക്ടറുടെ നമ്പര്‍ വാങ്ങി വിളിച്ചപ്പോള്‍ ‘ജല്‍ദി ആവോ ജല്‍ദി ആവോ’ എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി.
ദൈവമേ നനഞ്ഞുകുതിര്‍ന്ന് ഒരു രാത്രി മുഴുവന്‍ എസി ബസ്സില്‍ കഴിച്ചുകൂട്ടേണ്ടി വരുമോ.. അതുവരെ നിശബ്ദനായിരുന്ന ഭര്‍ത്താവ് അറിയുന്ന ഹിന്ദിയില്‍ ആരൊടൊക്കെയോ ചോദിച്ച് ഒരു തീരുമാനത്തിലെത്തി, ആദ്യം റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തണം. ദല്‍ഹിയാണ്. സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു, പോരാത്തതിന് ചാറ്റല്‍മഴയും. ഒന്നിന് പിന്നാലെ പാഞ്ഞെത്തിക്കൊണ്ടിരിക്കുകയാണ് വാഹനങ്ങള്‍, ക്രോസ് ചെയ്യല്‍ അത്ര പെട്ടെന്ന് നടക്കില്ല. ഒടുവില്‍ അവസാനത്തെ അടവായി കൈ പൊക്കി എല്ലാവരും കൂടി നിരയായി റോഡിലേക്കിറങ്ങി, വണ്ടികളുടെ സ്പീഡ് കുറഞ്ഞു, ഒരുവിധം അപ്പുറത്തെത്തി. അവിടെ നിന്ന് മുന്നോട്ട് നോക്കിയപ്പോള്‍ ദാ കിടക്കുന്നു പാലത്തിന് സമീപത്തായി ഹിമാചല്‍ ബസ്സ്. ഓടിപ്പാഞ്ഞെത്തി ലഗേജുകള്‍ കയറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടില്ല, വഴിവക്കില്‍ നിന്ന് ഒരു ചായ കുടിക്കാന്‍ സമയം കിട്ടുമോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് ബസ്സുകാര്‍. അരമണിക്കൂര്‍ കഴിഞ്ഞ് ചായയ്ക്കായി നിര്‍ത്തുമെന്നും അപ്പോഴാകാമെന്നും അവര്‍ പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങനെയാകട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ ബേഡി ട്രാവല്‍സിലെ കാത്തുകിടന്ന രണ്ട് സീറ്റുകളില്‍ ഉറച്ചിരുന്ന് ദീര്‍ഘശ്വാസമെടുത്തപ്പോഴാണ് കുറച്ചുമണിക്കൂറുകളായി തുടങ്ങിയ അഞ്ചലോട്ടം ഒന്ന് അവസാനിച്ചത്.
ടെന്‍ഷനടിച്ച് തലവേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു പാവം അമ്പാടിക്ക്. അഞ്ച് മണിക്ക് പിടിച്ച ഓട്ടോ ഇതുവരെ വിട്ടിട്ടില്ല, സമയമാണെങ്കില്‍ എട്ടരയാകാന്‍ പോകുന്നു. തിരിച്ചെത്തുമ്പോള്‍ ഒരു ദിവസം ഒന്നിച്ച് തങ്ങിയിട്ടേ മടങ്ങാവൂ എന്ന നിബന്ധനയില്‍ അമ്പാടിയും മോനും യാത്ര പറഞ്ഞു. പോകുന്നതിന് മുമ്പ് ഒരു ചെറിയ പൊതി കയ്യിലേല്‍പ്പിച്ചു, രാത്രിയില്‍ കഴിക്കാനായി തയ്യാറാക്കിക്കൊണ്ടുവന്ന വെജിറ്റബിള്‍ ബിരിയാണിയാണ്. വല്ലാത്ത സന്തോഷം തോന്നി. ബാല്യകാല സഖിയാണ്. സ്‌കൂള്‍ മുതലുള്ള കൂട്ടുകാരി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതേ തീവ്രതയോടെ ആ സൗഹൃദം നിലനില്‍ക്കുന്നു. ഏഴരക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കൃത്യം എട്ട് മണിക്ക് പുറപ്പെടുമെന്നും പറഞ്ഞ് പേടിപ്പിച്ചുകൊണ്ടിരുന്ന ബസ്സ് അനങ്ങിയിട്ടില്ല. ഡ്രൈവറും കണ്ടക്ടറുമൊക്കെ കുശലം പറഞ്ഞിരിക്കുകയാണ്. കൃത്യം എട്ടരയായപ്പോള്‍ വണ്ടി സ്റ്റാര്‍ട്ടായി. അപ്പോഴാണ് മുഖാമുഖം നോക്കി വര്‍ത്തമാനം പറയാന്‍ ശ്വാസം കിട്ടിയത്. വണ്ടി പോയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യം ആദ്യം പരസ്പരം എറിഞ്ഞു. പോയാല്‍ നാളത്തെ വണ്ടിക്ക് ബുക്ക് ചെയ്യുമായിരുന്നു എന്ന് അദ്ദേഹം. അങ്ങനെയങ്ങ് പുറപ്പെടില്ലെന്ന് ഉറപ്പുണ്ടായിരുന്നെന്ന് ഞാന്‍. എന്തെങ്കിലുമാകട്ടെ ഒരു ഊബര്‍ ഡ്രൈവറും ഓട്ടോവാലയും ശ്വാസം മുട്ടിച്ചുകളഞ്ഞു. പിന്നെ തോന്നി അവരെ പറഞ്ഞിട്ട് കാര്യമില്ല, കുഴപ്പം അവരുടേത് മാത്രമല്ലല്ലോ, പുറപ്പെട്ടിറങ്ങിയവര്‍ക്ക് കൃത്യമായി വഴിയറിയില്ല, ഭാഷയറിയില്ല.
ഉച്ചക്ക് എയര്‍പോര്‍ട്ടിലിരുന്ന് വീട്ടില്‍ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് കഴിച്ചതാണ്. വിശന്നു വയ്യ, ഒരു ചായ കിട്ടാഞ്ഞിട്ട് തലവേദനയുമുണ്ട് രണ്ടാള്‍ക്കും. അരമണിക്കൂറിനകം ചായക്ക് നിര്‍ത്തുമെന്ന് പറഞ്ഞ ബസ്സ് ഒന്നര മണിക്കൂര്‍ കഴിഞ്ഞു നിര്‍ത്തിയപ്പോള്‍, പക്ഷേ സമയം പോയതറിഞ്ഞില്ല. ഒരു പൊടി പോലുമില്ലാത്ത വിന്‍ഡോ ഗ്ലാസിലൂടെ ദല്‍ഹിയെ അതിന്റെ വ്യത്യസ്ത ഭാവങ്ങളില്‍ കണ്ടുകൊണ്ടിരിക്കാം. മടുത്തുപോയെന്ന് നിരന്തരം പറയിപ്പിക്കുമെങ്കിലും നഗരങ്ങള്‍ക്ക് ആളുകളെ പ്രലോഭിപ്പിച്ചുപിടിച്ചുനിര്‍ത്താനുള്ള കഴിവുണ്ട്. ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നിട്ടും വിശാലമായ തൊടിയും നിറയെ മുറികളുള്ള വീടുണ്ടായിട്ടും ഇന്നും ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നുണ്ട് നഗരത്തിരക്കിലെ പരസ്പരം മിണ്ടാത്ത വീടുകളിലൊന്നിലേക്ക് ഊളിയിടാന്‍. ഗ്രാമങ്ങളില്‍ ആര്‍ക്കും ആരെയും ഒളിപ്പിക്കാനാകില്ല, ആവശ്യത്തിനും അനാവശ്യത്തിനും മിണ്ടിയും ചിരിച്ചും വേഷം കെട്ടിയും കുശലം ചോദിച്ചും തെളിഞ്ഞുനില്‍ക്കണം. സുഖമാണെന്ന് ഒരുപാട് പേരെ ബോധ്യപ്പെടുത്തി ജീവിക്കണം. നഗരത്തില്‍ ആര് ആരെ ബോധ്യപ്പെടുത്താന്‍. കാര്യബോധം ഉണ്ടായിത്തുടങ്ങിയപ്പോള്‍ മുതല്‍ നഗരജീവിതമാണ്. പതുക്കെ പതുക്കെ അത് ആസ്വദിച്ചുതുടങ്ങിയപ്പോഴാണ് അന്നൊക്കെ വീട്ടിലേക്കുള്ള യാത്രകള്‍ കുറഞ്ഞത്. ഇപ്പോള്‍ കാലചക്രം തിരികെ കറങ്ങി നഗരത്തിലേക്കുള്ള യാത്രകള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നു.
അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു വലിയ ഹോട്ടലിന് മുന്നിലാണ് ബസ്സ് നിര്‍ത്തിയിരിക്കുന്നത്. നന്നായി വിശക്കുന്നുണ്ട്. ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ ആഹാ… കുളിര്‍ക്കാറ്റ് വന്നുപൊതിഞ്ഞിരിക്കുന്നു. ഭംഗിയായി വെട്ടിയൊതുക്കി വളര്‍ത്തിയിരിക്കുന്ന മരങ്ങള്‍ക്കിടയില്‍ നിരത്തിയ ടേബിളുകള്‍. കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങി. ഇഷ്ടമുള്ളത് വാങ്ങി കാറ്റും തണുപ്പും ഒക്കെ ആസ്വദിച്ച് പുറത്തിരുന്ന് കഴിക്കാം. അമ്പാടി തന്ന പൊതിയുണ്ട് കയ്യില്‍. പോരാത്തതിന് ഒരു പ്ലെയിന്‍ ദോശയും രണ്ട് കാപ്പിയും ഓര്‍ഡര്‍ ചെയ്തു. നല്ല സുഖകരമായ അന്തരീക്ഷം, രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. നല്ല ഉന്‍മേഷമെന്ന് ഭര്‍ത്താവ്. ശരിയാണ് ടെന്‍ഷനെല്ലാം ഒഴിഞ്ഞ് യാത്ര ആസ്വദിച്ചുതുടങ്ങുകയാണ്. വണ്ടി ഹരിയാനയിലെത്തിയെന്ന് സഹയാത്രികന്‍ പറഞ്ഞു. ഹരിയാന വഴി പഞ്ചാബിലൂടെ നേരെ ഹിമാചലിലേക്ക് കടക്കും. രാവിലെ ആറ് മണി കഴിയുമ്പോള്‍ ധര്‍മശാല എത്തും, അവിടെയാണ് ഇറങ്ങേണ്ടത്. ഒരു സീറ്റ് പോലും കാലിയാകാതെ നിറയെ ആളുകളുണ്ട് ബസ്സില്‍. ഹിമാചലിലേക്കുള്ള വിനോദസഞ്ചാരികളും ദല്‍ഹിയില്‍ ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന ഹിമാചലിലെ വിദ്യാര്‍ത്ഥികളുമുണ്ട്. രാത്രി ബസ്സ് കയറിയാല്‍ ഉറങ്ങി ഉണരുമ്പോള്‍ അവര്‍ക്ക് നാട്ടിലെത്താം. ദല്‍ഹിയില്‍ നിന്ന് വിമാനസര്‍വീസുണ്ട് ധര്‍മശാലയിലേക്ക്. ഒന്നര മണിക്കൂര്‍ കൊണ്ടെത്താം. പക്ഷേ ബസ്സ് നിരക്കിന്റെ നാലിരട്ടി ആകുമെന്നതിനാല്‍ അധികമാരും അത് ഉപയോഗിക്കാറില്ല.
കാപ്പി കുടിച്ച് തിരികെ ബസ്സില്‍ കയറി. ബസ്സ് പുറപ്പെട്ട് അല്‍പ്പംകഴിഞ്ഞപ്പോള്‍ തന്നെ ഉറക്കം കണ്ണുകളിലെത്തി. അല്‍പ്പം പോലും കുലുക്കമില്ലാതെ ഒഴുകിനീങ്ങുകയാണ് ബസ്സ്, പോരാത്തതിന് നല്ല തണുപ്പും. വെളിച്ചം മങ്ങി, എല്ലാവരും ഉറക്കത്തിലേക്ക് വീണുതുടങ്ങിയിരിക്കുന്നു. ഒച്ചയും ബഹളവും കേട്ട് ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ ബസ്സിലെ ലൈറ്റുകളൊക്കെ കത്തിനില്‍ക്കുന്നു. കയ്യില്‍ ലാത്തിയുമായി ഒരു പൊലീസുകാരന്‍ യാത്രക്കാരെയൊക്ക തട്ടിയുണര്‍ത്തി ചോദ്യം ചെയ്യുന്നു, ക്യാഷ് ക്യാഷ് എന്ന് ഉച്ചത്തില്‍ പറയുന്നുണ്ട് അയാള്‍. പുറത്ത് പൊലീസുകാര്‍ വേറെയുമുണ്ട്. ഇതെന്താണ് സംഭവം. ചമ്പല്‍ കൊള്ളക്കാരെപ്പോലെ വണ്ടി തടഞ്ഞ് പൊലീസ് വേഷത്തില്‍ കൊള്ളക്കാര്‍ കയറിപ്പറ്റിയോ.. അമ്പരന്നിരിക്കുകയാണ് യാത്രക്കാര്‍. കുറച്ചുസമയത്തെ ഒച്ചപ്പാടിന് ശേഷം അയാളിറങ്ങിപ്പോയി. ലൈറ്റുകള്‍ അണഞ്ഞു, ബസ്സ് നീങ്ങാന്‍ തുടങ്ങി. പക്ഷേ ബസ്സില്‍ ആകെപ്പാടെ ചര്‍ച്ചയും ചിരിയും ബഹളവും. എന്താണ് സംഭവമെന്ന് മനസ്സിലായില്ല. മുമ്പിലിരുന്നവരോട് ചോദിച്ചു, ‘എന്താണ് ഇവിടെ നടന്നത്?’ ഹരിയാന, പഞ്ചാബ്, ഹിമാചല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബസ്സില്‍ അനധികൃതമായി പണം കൊണ്ടുവരുന്നെന്ന റിപ്പോര്‍ട്ടില്‍ നടന്ന അന്വേഷണമായിരുന്നു അതെന്ന് അവര്‍. കേട്ടപ്പോള്‍ ഉറക്കച്ചടവിലും ചിരിവന്നു, മണ്ടന്‍ പൊലീസ്, ഇങ്ങനെ ചോദിച്ചാല്‍ ആരെങ്കിലും പറയുമോ കയ്യില്‍ കാശുണ്ടെന്ന്..
പതുക്കെ പതുക്കെ ബസ്സിലെ ചര്‍ച്ചയും ചിരിയും നിന്നു, വീണ്ടും ഉറക്കത്തിലേക്ക്, അങ്ങനെ ഉറങ്ങിയുറങ്ങി പിന്നെപ്പോഴോ ഉണര്‍ന്നു, പുറത്ത് നല്ല വെളിച്ചം, നേരം വെളുത്തിരിക്കുന്നു. ഈശ്വരാ ആറ് മണിയൊക്കെ കഴിഞ്ഞോ ഇറങ്ങേണ്ട സ്ഥലമായോ. വാച്ചുനോക്കിയപ്പോള്‍ ആശ്ചര്യപ്പെട്ടു, അഞ്ച് മണിയാകുന്നതേ ഉള്ളു. കേരളത്തിലെ ഏഴ് മണിയുടെ പ്രതീതിയാണ് പുറത്ത്. കണ്ണാടിജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ നിമിഷം കൊണ്ട് ഉറക്കം പമ്പ കടന്നു, വന്‍മലകള്‍, പച്ചപ്പുകള്‍, താഴ്‌വാരങ്ങള്‍. നദികള്‍.. അതേ ഉറക്കത്തിനിടയിലെപ്പെഴോ ബസ്സ് ദേവഭൂമിയിലേക്ക് കടന്നിരിക്കുന്നു.
(തുടരും)