1990കളുടെ തുടക്കത്തില്‍ ഇസ്ലാമിസ്റ്റുകളുടെ അക്രമത്തെ തുടര്‍ന്ന് ഏഴുലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകള്‍ പിറന്ന നാടുവിട്ട് പലായനം ചെയ്തത് ചരിത്രമാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാവുന്നു. 370-ാം വകുപ്പ് പിന്‍വലിച്ചതോടെ കശ്മീര്‍ മാറുകയാണ്. താഴ്വരയില്‍ നിന്ന് പലായനം ചെയ്ത ഹിന്ദുക്കള്‍ ഘട്ടംഘട്ടമായി മടങ്ങിയെത്തിത്തുടങ്ങി.
പക്ഷേ പഴയ കശ്മീരിനെ ഓര്‍മപ്പെടുത്തുംവിധം ഹിന്ദുക്കളുടെ ജീവിതം ദുരിതപൂര്‍ണമാകുകയാണ് പശ്ചിമ ബംഗാളില്‍. ഹൈന്ദവ ആഘോഷങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നിയന്ത്രണവും തടസ്സങ്ങളും സൃഷ്ടിക്കുന്ന സാഹചര്യമാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലുള്ളത്. റംസാന്‍ മാസമായതോടെ അവിടുത്തെ സ്ഥിതി രൂക്ഷമായി. മുസ്ലീം ഒഴികെയുള്ള മറ്റ് മതസ്ഥരുടെ ആഘോഷങ്ങളെ ചോദ്യം ചെയ്യുകയും പരസ്യമായി തടസ്സപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറി.
മൂന്നു വര്‍ഷം മുമ്പ് ഒരു റംസാന്‍ കാലത്താണ് ബംഗാളില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം ഭഗവാന്‍ ശ്രീരാമന്റെ ജന്മദിനമായ ശ്രീരാമനവമി എത്തിയത് മറ്റൊരു റംസാന്‍ കാലത്താണ്. ഇതോടെ രാമനവമി ആഘോഷത്തിന് മുഖ്യമന്ത്രി നിയന്ത്രണം കൊണ്ടുവന്നു. മുപ്പതുശതമാനം വരുന്ന മുസ്ലീം സമൂഹത്തെ പ്രീതിപ്പെടുത്താനായിരുന്നു ഇത്.
മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ ഹിന്ദുക്കള്‍ രാമനവമി ആഘോഷിക്കരുതെന്നായിരുന്നു മുഖ്യമന്ത്രി മമതയുടെ നിര്‍ദ്ദേശം. മമതയുടെ വാക്കുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മതതീവ്രവാദികള്‍ സംസ്ഥാനത്ത് രാമനവമി ശോഭായാത്രകള്‍ക്കുനേരെ വ്യാപക അക്രമം അഴിച്ചുവിട്ടു. ആദ്യം ഹൗറയിലും പിന്നീട് ഹൂഗ്ലിയിലും ശോഭായാത്രകള്‍ ആക്രമിക്കപ്പെട്ടു. ഇരുസ്ഥലങ്ങളിലും പള്ളികള്‍ക്കുള്ളില്‍ നിന്നാണ് കല്ലേറുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ അക്രമത്തിനിരയായി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. ശോഭായാത്രയില്‍ പങ്കെടുത്ത ഹിന്ദുക്കളുടെ വീടുകളില്‍ രാത്രിയില്‍ ആയുധങ്ങളുമായി സംഘടിച്ചെത്തിയ ജിഹാദികള്‍ ഭീഷണി മുഴക്കി.
രാമമന്ത്രം ജപിച്ച് സമാധാനപരമായി ശോഭായാത്ര നടത്തിയ രാമഭക്തരെ ആക്രമിച്ച ജിഹാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മമത തയ്യാറായില്ല. മുസ്ലീംഭൂരിപക്ഷ മേഖലയില്‍ ശോഭായാത്ര നടത്തിയതാണ് കുറ്റം എന്നു വരുത്തുകയായിരുന്നു അവര്‍. അനുമതിയില്ലാതെ നടത്തിയ ശോഭായാത്രകളാണ് അക്രമിക്കപ്പെട്ടത് എന്ന വിചിത്രന്യായം കൂടി മമത നിരത്തി. എന്നാല്‍ ഹൗറയിലും ഹൂഗ്ലിയിലും എല്ലാം പോലീസ് അനുമതിയോടെയാണ് ഹിന്ദുസമൂഹം ശോഭായാത്രകള്‍ നടത്തിയത്. പോലീസ് അനുമതി നല്‍കിയതിന്റെ രേഖകള്‍ വിഎച്ച്പി നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
പോലീസ് അകമ്പടിയോടെ ശോഭായാത്ര പോകുമ്പോഴാണ് പള്ളിയില്‍ നിന്നുപോലും കല്ലേറുണ്ടായത്. എന്നാല്‍ പോലീസ് വെറും കാഴ്ചക്കാരായി. അക്രമകാരികള്‍ക്ക് മുന്നില്‍ പോലീസ് കണ്ണടക്കുകയോ മൃദുസമീപനം സ്വീകരിക്കുകയോ ചെയ്തു. ഈ സാഹചര്യത്തിലാണ് കൊല്‍ക്കത്ത ഹൈക്കോടതി സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ മമത സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
ഇനി ബംഗാളിലെ ഹിന്ദുവിരുദ്ധ കലാപത്തിന്റെ രാഷ്ട്രീയത്തിലേക്ക് ചെല്ലാം. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായിക്കഴിഞ്ഞു. പാര്‍ലമെന്റ് തിരെഞ്ഞടുപ്പിന് ശേഷിക്കുന്നത് ഒരു വര്‍ഷം മാത്രം. 2014ല്‍, ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ ബിജെപി വിജയിച്ചു, ഡാര്‍ജിലിങും അസന്‍സോളും. എന്നാല്‍ 2019 ആയതോടെ ഇത് 18 സീറ്റായി ഉയര്‍ന്നു, തൃണമൂലിന് 22 സീറ്റുകള്‍. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റില്‍ ഒതുങ്ങിയ ബിജെപി 2021ല്‍ 77 സീറ്റുകളില്‍ വിജയിച്ച് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി.
ബിജെപിയുടെ ഈ വളര്‍ച്ച മമതക്ക് ഉറക്കമില്ലാത്ത രാത്രികളും സ്വസ്ഥതയില്ലാത്ത പകലുകളും സമ്മാനിച്ചു. ഈ സാഹചര്യത്തില്‍ 30 ശതമാനം വരുന്ന മുസ്ലീംവോട്ട് കൈവിട്ടു പോകാതിരിക്കാനാണ് മമതയുടെ ശ്രമം. ഇതു ലക്ഷ്യമിട്ടാണ് മമത രാമനവമിക്കും നവരാത്രിക്കും നിയന്ത്രണമേര്‍പ്പെടുത്തി ജിഹാദി ശക്തികളുടെ കയ്യടി നേടുന്നത്.
അസമിന് സമാനമായി ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് ബംഗാള്‍. ഈ അനധികൃത കുടിയേറ്റക്കാര്‍ ആദ്യം സിപിഎമ്മിനൊപ്പം നിന്നു. എന്നാലിപ്പോള്‍ തൃണമൂലിനൊപ്പമാണ്. വോട്ടുബാങ്ക് ലക്ഷ്യമിട്ട് സിപിഎമ്മിന് പിന്നാലെ മമതയും ഇവര്‍ക്ക് വോട്ടവകാശം ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു. ഹിന്ദുക്കള്‍ക്കുനേരെ ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ്.
2021 മെയ് മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാംതവണയും തൃണമൂലിന് ഭരണം ലഭിച്ചപ്പോള്‍ വ്യാപക അക്രമങ്ങളാണ് ബംഗാളില്‍ നടന്നത്. ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ഭയന്ന് നൂറുകണക്കിന് ഹിന്ദുകുടുംബങ്ങള്‍ അസമിലേക്ക് പലായനം ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തൃണമൂല്‍ ഗുണ്ടകള്‍ പീഡനത്തിനിരയാക്കി. പെണ്‍കുട്ടിയുടെ കുടുംബം ബിജെപിക്ക് വോട്ട് ചെയ്തെന്നാരോപിച്ചായിരുന്നു ഇത്.
തെലുങ്കാന, ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രാമനവമി ശോഭായാത്രകള്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ ഭരണകൂടത്തിന്റെ ഒത്താശയില്‍ അക്രമം വ്യാപിച്ചത് ബംഗാളിലും ബീഹാറിലുമാണ്. മറ്റുസംസ്ഥാനങ്ങളില്‍ കലാപത്തിന് ശ്രമം നടന്നെങ്കിലും പോലീസ് നടത്തിയ ഇടപെടല്‍ മൂലം അക്രമങ്ങള്‍ കെട്ടടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ ശോഭായാത്രകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഭാരതം ജി 20 ഉച്ചകോടിക്കായി ഒരുങ്ങുകയാണ്. അതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ലോകം ഭാരതത്തെ ഉറ്റുനോക്കുമ്പോള്‍, രാജ്യത്ത് സംഘര്‍ഷം സൃഷ്ടിച്ച് ഭാരതത്തെ ഇകഴ്ത്തിക്കാട്ടാനാണ് രാജ്യവിരുദ്ധശക്തികളുടെ നീക്കം. ഇതാണിപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.
2020 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒന്നിച്ച് നടത്തിയ ഹൗഡി മോദി പരിപാടി അഹമ്മദാബാദില്‍ പുരോഗമിക്കുമ്പോഴാണ് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ഇസ്ലാമിസ്റ്റുകള്‍ കലാപം അഴിച്ചുവിട്ടത്. ജി 20 മുന്നോടിയായി ഇത്തരം കലാപങ്ങളാണ് രാജ്യവിരുദ്ധര്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രവിരുദ്ധ ശക്തികളുടെ ഇത്തരം നീക്കങ്ങളില്‍ ജാഗ്രത വേണമെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും രാജ്യത്തെ പൗരന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നത്.