Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാറ്റത്തിന്റെ കാഹളമായ സീല്‍

സി.കെ.രാഖേഷ്

Print Edition: 31 March 2023

ഒരു കാലത്ത് ‘ഇന്ത്യന്‍ പട്ടികള്‍ പുറത്ത് പോകുക’ എന്ന ബോര്‍ഡുകള്‍ നാഗാലാന്റ് ഉള്‍പ്പെട്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പതിച്ചിരുന്നു. ഇന്ത്യന്‍ പട്ടാളത്തെ ഉദ്ദേശിച്ചായിരുന്നു അത്തരം ബോര്‍ഡുകള്‍ പതിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും വരുന്നു, ഇന്ത്യയിലേക്ക് പോകുന്നു എന്നൊക്കെയാണ് അവിടുത്തുകാര്‍ സ്വാഭാവികമായി പോലും പറഞ്ഞുപോന്നിരുന്നത്. വിഘടനവാദത്തിന്റെയും വിഭാഗീയതയുടേയും വിധ്വംസക പ്രവര്‍ത്തനത്തിന്റെയും വിളനിലമായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ന് ദേശീയതയെ മാറോട് ചേര്‍ത്തണയ്ക്കുന്നുണ്ടെങ്കില്‍ അതിനു പുറകില്‍ അരനൂറ്റാണ്ടിലധികം നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി ഉണ്ടെന്ന കാര്യം വിസ്മരിക്കാനാകില്ല.

ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്നും ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും സാമൂഹ്യ സാഹചര്യങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്തമായ സംസ്ഥാനങ്ങളാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഏകദേശം 5182 കി.മീ അന്താരാഷ്ട്ര അതിര്‍ത്തിയുള്ള അതായത് മൊത്തം ഭൂപ്രദേശത്തിന്റെ 99 ശതമാനവും അതിര്‍ത്തി രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മേഖലയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നതാണ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസക്തി. ഭാരതത്തിന് എല്ലാ കാലവും വെല്ലുവിളി ഉയര്‍ത്തുന്ന ചൈനയുമായി 1395 കി.മീറ്റര്‍, ഭൂട്ടാനുമായി 455 കി.മീ, മ്യാന്‍മറുമായി 1640 കി.മീ, ബംഗ്ലാദേശുമായി 1596കീ.മി, നേപ്പാളുമായി 97 കി.മീറ്ററും ഈ സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്നുണ്ട് എന്നത് ഒരു രാജ്യത്തെ സുരക്ഷയെ സംബന്ധിച്ച് വളരെ വലിയൊരു വെല്ലുവിളി തന്നെയാണ്.

അന്താരാഷ്ട്രതലത്തിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങളോടൊപ്പം തന്നെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാലും സംഘര്‍ഷഭരിതമായ പ്രദേശങ്ങളാണ് ഇവിടം. സംസ്ഥാനങ്ങളിലെ പോലീസ് വിഭാഗങ്ങള്‍ തമ്മിലും പ്രദേശത്തെ വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ തമ്മിലും നിരന്തരം സംഘര്‍ഷങ്ങളുണ്ടാകുന്ന മേഖലയാണ് ഇവിടം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 703 ജില്ലകളില്‍ 322 ജില്ലകളില്‍ നിരന്തര സംഘര്‍ഷങ്ങള്‍ നടക്കുന്നവയാണ് എന്നത് ആ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നത്തിന്റെ ആഴം എത്രത്തോളമെന്ന് വ്യക്തമാക്കുന്നു.

166 ഗോത്രങ്ങളിലായി തീര്‍ത്തും വ്യത്യസ്തമായ വിശ്വാസങ്ങളും സാംസ്‌കാരിക പാരമ്പര്യവും പിന്‍തുടരുന്ന ഒരു ജനതയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളത്. തികച്ചും വ്യത്യസ്തത നിറഞ്ഞ ആഹാരരീതികള്‍, ആചാരരീതികള്‍, ജീവിതചര്യ എന്നിവയൊക്കെ പിന്‍തുടരുന്ന ഈ ജനത ഏറെക്കുറേ പൂര്‍ണ്ണമായും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. ഈ പ്രദേശങ്ങളിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 1949 മുതല്‍ 2005 വരെ 13 സമാധാന കരാറുകളാണ് കേന്ദ്ര സര്‍ക്കാരുകള്‍ ഒപ്പിട്ടിട്ടുള്ളത്. ഇവയില്‍ പലതിനും കാര്യമായ ഒരു ചലനവും ഈ ജനതക്കിടയില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുത.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം ഈ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഭാഗം സിലിഗുരി ഇടനാഴി(Siliguri corridor)അല്ലെങ്കില്‍ ചിക്കന്‍ നെക്ക്(Chicken Neck) എന്നറിയപ്പെടുന്ന 22 കിലോമീറ്റര്‍ മാത്രം നീളമുള്ള വളരെ ഇടുങ്ങിയ ഒരു ഇടനാഴിയാണ്. ഈ ഇടനാഴിയുടെ ഒരു ഭാഗത്ത് നേപ്പാളും മറുഭാഗത്ത് ബംഗ്ലാദേശും വടക്കന്‍ മേഖല ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാലും ചുറ്റപ്പെട്ട് കിടക്കുന്നു എന്നത് ഈ പ്രദേശത്തെ ഏറെ നിര്‍ണ്ണായകമാക്കുന്നു.

ഈ സംസ്ഥാനങ്ങളെ ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളുമായി റോഡ് മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നത് ഈ സിലിഗുരി ഇടനാഴി മാത്രമാണ്. ഈ പ്രദേശത്ത് കൂടി തന്നെയാണ് ഇവിടെയുള്ള ഏക റെയില്‍ പാതയും കടന്നുപോകുന്നത്. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ ഈ ഇടനാഴിയിലേക്കുള്ള ഏതൊരു കടന്നുകയറ്റവും ഈ ഏഴ് സംസ്ഥാനങ്ങളെ ഭാരതത്തില്‍ നിന്ന് വേര്‍പ്പെടുത്താന്‍ സാധിക്കും വിധം അപകടകരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ചൈനീസ് പട്ടാളത്തിന്റെ ഭാഗത്ത് നിന്ന് ഭൂട്ടാന്‍ വഴി കേവലം 130 കി.മീ. കടന്നുകയറ്റം ഉണ്ടായാല്‍ തന്നെ അന്‍പത് ദശലക്ഷം ജനസംഖ്യ വരുന്ന ഈ ഭൂപ്രദേശം ഭാരതത്തിന് നഷ്ടമാകും.

അതിര്‍ത്തി രാജ്യങ്ങളുമായി ഇത്രത്തോളം അതിര്‍ത്തി പങ്കിടുന്നതുകൊണ്ടുതന്നെ ഈ ജനതക്ക് മേല്‍ വിദേശ ശക്തികള്‍ സ്വാധീനം ചെലുത്താനുള്ള സാധ്യതയും വളരെ അധികമാണ്. തങ്ങള്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് പോലും അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഒരു യുവ ജനത സജീവമായിരുന്ന കാലത്താണ് 1965 ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് SEIL (Students Experience in Inter-state Living) എന്ന പദ്ധതി ഈ പ്രദേശത്ത് ആവിഷ്‌ക്കരിക്കുന്നത്.

എബിവിപിയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനും സംഘടനാസെക്രട്ടറിയുമായിരുന്ന, പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര ജനറല്‍സെക്രട്ടറിയും രാമജന്മഭൂമി വിമോചനപ്രസ്ഥാനത്തിന്റെ പടത്തലവനുമായിരുന്ന ആചാര്യ ഗിരിരാജ് കിഷോറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സീലിന്റെ (SEIL) പ്രവര്‍ത്തനം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ഭാരതജനത ഒന്നാണ് എന്ന ദേശീയ അവബോധം വളര്‍ത്തിയെടുക്കുകയും നിലനിന്നിരുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുക എന്ന വിശാല ലക്ഷ്യത്തോടെതന്നെയായിരുന്നു ആരംഭിച്ചത്.
‘ഒരു രാഷ്ട്രം – ഒരു ജനത – ഒരു സംസ്‌കാരം’ എന്നതായിരുന്നു സീല്‍(SEIL) പദ്ധതിയുടെ മുദ്രാവാക്യം. ഈ ചിന്താധാര ശക്തമാക്കുന്നതിനും സാംസ്‌കാരിക സാമ്യത തിരിച്ചറിയുന്നതിനും അനുയോജ്യമായ സമീപനമായിരുന്നു സീല്‍ (SEIL)സ്വീകരിച്ചത്. സീലിന്റെ (SEIL) പ്രധാന ലക്ഷ്യങ്ങളായി ഉയര്‍ത്തി കാട്ടിയിരുന്നത് ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളിലെ ജനതയുമായി ഈ ജനങ്ങള്‍ക്കുണ്ടായിരുന്ന വിനിമയ അന്തരം ഇല്ലാതാക്കുക എന്നതായിരുന്നു. അതോടൊപ്പം നമ്മുടെ രാജ്യത്തിന്റെ ജീവിതചര്യകളില്‍ ഉള്ള വൈവിധ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന സാംസ്‌കാരിക സാമ്യതകളെ ബോധ്യപ്പെടുകയും ഒപ്പം തന്നെ രാജ്യത്തിന്റെ ചെറുതും വലുതുമായ എല്ലാ പ്രദേശങ്ങളും അവിടത്തെ യുവജനങ്ങളെ പരിചയപ്പെടുത്തി സാംസ്‌കാരികമായി മറ്റ് പ്രദേശങ്ങളുമായി ഐക്യപ്പെടാനുള്ള അവസരം സൃഷ്ടിക്കുക എന്നതുമായിരുന്നു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ആസ്സാം, മണിപ്പൂര്‍, മേഘാലയ, മിസ്സോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ പ്രാദേശിക സാഹചര്യം പരിഗണിച്ച് ഡാര്‍ജിലിംഗിലെ മലയോര മേഖലകള്‍, ലേ- ലഡാക്ക് പ്രദേശങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളിലെ ആര്‍ക്കി പെലേഗോ എന്നീ പ്രദേശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സീല്‍ (SEIL) പ്രവര്‍ത്തനം ആരംഭിച്ചത്.

എ.ബി.വി.പിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനും പിന്നീട് ബി.ജെ.പി. ദേശീയ ഭാരവാഹിയും നിരവധി സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണറുമായ പരാഞ്ജപേ പത്മനാഭ ആചാര്യയും ദീലീവ് പരാഞ്ജപേയും 1966 ല്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തകരോടൊപ്പം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും അതിനെ തുടര്‍ന്ന് അതുവരെയും പുറം ലോകവുമായി താരതമ്യേന ബന്ധം പുലര്‍ത്താന്‍ വിമുഖത കാണിച്ചിരുന്ന ആ പ്രദേശത്തെ എണ്‍പത് പേരടങ്ങുന്ന യുവാക്കളുടെ സംഘം മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കാന്‍ തയ്യാറാവുകയും തിരിച്ച് മഹാരാഷ്ട്രയില്‍ നിന്ന് 25 യുവാക്കള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ദിവസങ്ങളോളം അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു കൊണ്ടാണ് സീലിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചത്.

ഇതിനെ തുടര്‍ന്ന് 1968 ല്‍ “My Home is India” (MHI) എന്ന പദ്ധതി ആവിഷ്‌കരിച്ചു. അരുണാചലില്‍ നിന്നുള്ള 12 മുതല്‍ 16 വയസ്സു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ മുംബൈ, ദല്‍ഹി, അഹമ്മദാബാദ്, കാണ്‍പൂര്‍ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തകരുടെ ഭവനങ്ങളില്‍ താമസിച്ചുകൊണ്ടു അവരുടെ തുടര്‍ വിദ്യാഭ്യാസം ആ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും നേടാന്‍ തയ്യാറായി. 1977ല്‍ ഗുവാഹട്ടിയില്‍ 300ല്‍ അധികം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ അഖണ്ഡത സമ്മേളനം സംഘടിപ്പിച്ചത് വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. 1981 ല്‍ ആസ്സാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ മേഖലകളിലുള്ള 42 വിദ്യാര്‍ത്ഥികള്‍ വടക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അതേ സമയം തന്നെ മേഘാലയിലെയും ആസ്സാമിലെയും നാലു പ്രമുഖ ഗോത്ര നേതാക്കന്മാര്‍ സീലിന്റെ(SEIL) ക്ഷണപ്രകാരം മുംബൈയില്‍ എത്തുകയും ചെയ്തു.

സെങ്ങ് കാസി പ്രസ്ഥാനത്തിന്റെ നേതാവായ ഹിപ്‌സണ്‍ റോയ്, ഷില്ലോങ് കേന്ദ്രമായി പ്രസിദ്ധീകരിച്ചിരുന്ന NEVOICEന്റെ പത്രാധിപരായിരുന്ന ബി.ഡി. പുങ്ങ്, കാസി സമുദായ സംഘടനാ നേതാവായ ഓണ്‍ഡോര്‍സണ്‍ മാവറിയ, ബോറോ സമുദായ നേതാവായ ജലേഷര്‍ ബ്രഹ്‌മാ എന്നിവരാണ് സീലിന്റെ ക്ഷണം സ്വീകരിച്ച് മുംബൈയില്‍ എത്തിയത്. ഈ മേഖലകളില്‍ നടന്നിരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ യുവാക്കള്‍ക്കിടയില്‍ പ്രേരണ നല്‍കിയ സന്ദര്‍ശനമായിരുന്നു ഇത്.

ഭാരതത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളും വിദ്യാര്‍ത്ഥികളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരന്തരം സന്ദര്‍ശിച്ച് അവിടത്തെ ജനതയെ പരിചയപ്പെടുകയും അവരോടൊപ്പം താമസിച്ച് അവരുടെ സംസ്‌കാരവും ജീവിതരീതിയും മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1980 മുതല്‍ കാര്യക്ഷമമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘പൂര്‍വ്വാഞ്ചല്‍ പരിചയ യാത്ര’ ((Purbachal Parichay Yatra).

സംവാദ് (Samvad), അധ്യായന്‍ യാത്ര(Adhyayan Yatra), ഓണ്‍ ദി സ്‌പോട്ട് 89 (On the Spot 89), ഉത്സവ പൂര്‍വ്വാന്‍ഞ്ചല്‍ (Utsav Purvanchal), ഇന്റഗ്രേഷന്‍ 91 ((Integration 91), വീക്ഷണം 93 ((Perspective 93), പൂര്‍വ്വാഞ്ചല്‍ ദര്‍ശന്‍ (Purvanchal Darshan) എന്നിവ രാജ്യത്തിന്റെ നന്മ മുന്‍കൂട്ടി കണ്ടു കൊണ്ട് സീലിന്റെ (SIEL) ഭാഗമായി നടപ്പിലാക്കിയ വിവിധ പരിപാടികളും പദ്ധതികളുമാണ്. ഇന്ന് അവിടെ കാണുന്ന ദേശീയതക്ക് അനുകൂലമായ എല്ലാ മാറ്റങ്ങളും ഈ പരിപാടികളുടെ സ്വാധീന ഫലത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ് എന്ന കാര്യത്തില്‍ മറ്റ് സംഘടനകള്‍ക്ക് പോലും അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല.

ഈ കാലയളവില്‍ വിദ്യാര്‍ത്ഥി ഭവന്‍ എന്ന പേരില്‍ ഒരു പ്രാദേശിക ആസ്ഥാനം ഗുവാഹട്ടിയിലെ ഉലുബാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുടെയും കൂടെ ആരംഭിച്ചു. 2002 ല്‍ സീല്‍ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഗുവാഹട്ടിയില്‍ ഒരു പരിശീലന കേന്ദ്രവും സീലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലേക്കായി ദല്‍ഹിയില്‍ ദേശീയ കേന്ദ്രവും ആരംഭിച്ചു.

2004 ഫെബ്രുവരി 27ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പരിശീലന പരിപാടികള്‍ കൂടുതല്‍ വിപുലമാക്കുന്നതിനായി യുവ വികാസ കേന്ദ്രം(Yuva Vikas Kendra- YVK) ആരംഭിച്ചു. തൊഴില്‍ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും സാധ്യതകള്‍ പരിചയപ്പെടുത്തുക, സംരഭകരെ സൃഷ്ടിക്കുക, തൊഴില്‍ അധിഷ്ഠിത പരിശീലനം നല്‍കുക, വ്യക്തിത്വ വികാസ പരിശീലനങ്ങള്‍ നല്‍കുക, പരിസ്ഥിതി സംരക്ഷണത്തെ പറ്റി അവബോധം സൃഷ്ടിക്കുക തുടങ്ങിയ പരിപാടികളാണ് യുവ വികാസ കേന്ദ്രം പ്രധാനമായും സംഘടിപ്പിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിദ്യാഭ്യാസം തേടി പോകുന്ന ഈ ഏഴു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുന്നതിലേക്കായി ഒരു എഡുക്കേഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും നിലവില്‍ സജീവമായി YVKയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സീലി (SIEL)ന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് 60-ാം വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (ABVP) 1965 ല്‍ സ്റ്റുഡന്റ് എക്‌സ്പീരിയന്‍സ്സ് ഇന്‍ ഇന്റര്‍‌സ്റ്റേറ്റ് ലീവിംഗിലൂടെ (SEIL) എന്താണോ ലക്ഷ്യം ഇട്ടത് അത് ഏറെക്കുറെ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് പറയാനാവും. വിദ്യാഭ്യാസപരമായ പിന്നാക്കം നിന്നിരുന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യുവ ജനത ഇന്ന് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ദേശീയ ഉള്‍ക്കാഴ്ചയുള്ള ഒരു വിഭാഗമായി മാറിയിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും നവ സംരഭകരെ സൃഷ്ടിക്കുന്ന പദ്ധതികളിലൂടെയും ഈ സംസ്ഥാനങ്ങളിലെ ചെറുപ്പക്കാര്‍ വലുതും ചെറുതുമായ അനവധി സംരംഭങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുകയും നിലനിന്നിരുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയെ തരണം ചെയ്യാന്‍ പ്രാപ്തരാകുകയും ചെയ്തു.

വിഘടനവാദികളുടെ വിളനിലമായിരുന്ന ഈ പ്രദേശങ്ങള്‍ വിദ്യാഭ്യാസപരമായും തൊഴില്‍പരമായും സ്വയം പര്യാപ്തത നേടിയതോടെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചെറുപ്പക്കാര്‍ അകലാന്‍ തുടങ്ങി. വിദേശ ശക്തികളുടെ സ്വാധീന വലയത്തില്‍ നിന്ന് വലിയ തോതില്‍ ഈ ജനതയെ മോചിപ്പിക്കാന്‍ അവരുടെ ഇടയില്‍ നിരന്തരമായി നടത്തിയ പ്രവര്‍ത്തനകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരു കാലത്ത് വിഘടന വാദികളോട് സഹകരിക്കുന്നതോ അല്ലെങ്കില്‍ സമാന മനസ്‌കരായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മാത്രം ഭരിക്കാന്‍ അവസരം ഉണ്ടായിരുന്ന ഈ സംസ്ഥാനങ്ങള്‍ ഇന്ന് ദേശീയ താല്‍പര്യമുള്ള പ്രസ്ഥാനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന തലത്തിലേക്ക് വളര്‍ന്നത് സീലിന്റെ ദശാബ്ദങ്ങളായുള്ള അക്ഷീണ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. അവര്‍ ഉഴുതു മറിച്ച ദേശീയ ബോധത്തിന്റെ അന്തരീക്ഷത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ ഒരു രാഷ്ട്രം ഒരു ജനത ഒരു സംസ്‌കാരം എന്ന വികാരം സൃഷ്ടിക്കാനും അത് ദൃഢീകരിക്കാനും കാരണമായി.

ഈ വര്‍ഷം സീലിന്റെ ഭാഗമായി മുപ്പത് യുവതി യുവാക്കള്‍ ഫെബ്രുവരി എഴു മുതല്‍ പന്ത്രണ്ട് വരെ കോഴിക്കോടും മുപ്പതു പേര്‍ ഫെബ്രുവരി 11 മുതല്‍ 13 വരെ തിരുവനന്തപുരത്തുമായി എത്തിച്ചേരുകയും മലയാളികളോടൊപ്പം താമസിക്കുകയും നമ്മുടെ ജീവിത രീതികളും സംസ്‌കാരവും മനസ്സിലാക്കുകയും ഇവിടെത്തെ കാഴ്ച്ചകള്‍ കണ്ട് മലയാളിയുടെ ഹൃദയം തൊട്ടറിഞ്ഞിരിക്കുകയുമാണ്. ഇതേ സമയത്ത് തന്നെ അവിടെ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം സംസ്‌കാരങ്ങളെ നേരിട്ടറിയുന്ന പരിപാടികളുടെ ഭാഗമായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇത്തരം ദീര്‍ഘ വീഷണത്തോടെ,ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളുമാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ എല്ലാ കാലത്തെയും മുഖമുദ്ര. ഇന്ന് ഈ പ്രസ്ഥാനങ്ങള്‍ വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് മറ്റൊരു കാരണവും ഇല്ലതന്നെ.

(ലേഖകന്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, മുന്‍ സംസ്ഥാന പ്രസിഡന്റാണ്)

സാംസ്കാരിക ദേശീയതയുടെ സാക്ഷാത്കാരം

സ്വന്തം ലേഖകന്‍

ജീവിതത്തില്‍ ആദ്യമായി കളരിപ്പയറ്റ് നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ കൗതുകമാണ് എബിവിപിയുടെ സ്റ്റുഡന്റ്‌സ് എക്‌സ്പിരിയന്‍സ് ഇന്‍ ഇന്റര്‍‌സ്റ്റേറ്റ് ലിവിങ് പ്രോഗ്രിന്റെ (SEIl) ഭാഗമായി കോഴിക്കോട്ടെത്തിയ മേഘാലയ സ്വദേശിയായ നിബിയാങ് സമറിന്റെ മുഖത്തുണ്ടായിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളുമായി സാംസ്‌കാരികമായി കൂട്ടിയിണക്കുക എന്ന ലക്ഷ്യത്തോടെ 1966 ല്‍ എബിവിപി ആരംഭിച്ചതാണ് ഈ ദേശീയോദ്ഗ്രഥന യാത്ര. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 450 വിദ്യാര്‍ത്ഥികള്‍ പതിനാറ് ഗ്രൂപ്പുകളായി തിരിഞ്ഞ് 22 സംസ്ഥാനങ്ങളിലെ 64 നഗരങ്ങളില്‍ 20 ദിവസം സഞ്ചരിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സീല്‍ പരിപാടി വിഭാവനം ചെയ്യപ്പെട്ടത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയായിരുന്നു യാത്ര. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കണക്കിലെടുത്ത് ഓരോ ഗ്രൂപ്പിനും സ്വാതന്ത്ര്യസമര സേനാനികളുടെ പേരാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി മുപ്പത് പേരടങ്ങുന്ന ഒരു യാത്രാ സംഘമാണ് കോഴിക്കോട്ടെത്തിയത്. ഹൈപ്പു ജഡോനാങ് (ഒമശുീൗ ഖമറീിമിഴ) എന്ന മണിപ്പൂരില്‍ നിന്നുള്ള സ്വാതന്ത്ര്യസമരസേനാനിയുടെ പേരായിരുന്നു ഈ യാത്രാ സംഘത്തിന് നല്‍കിയത്. ഫെബ്രുവരി ഒന്നിന് ഗുവാഹത്തിയില്‍ നിന്ന് ആരംഭിച്ച യാത്ര ഭുവനേശ്വറിലൂടെ കോഴിക്കോട് ലക്ഷ്യമാക്കി നീങ്ങി.

വളയനാട്ടമ്മയുടെ അനുഗ്രഹശക്തിയും സാമൂതിരിയുടെ വീരചരിതവും തുടിച്ചു നില്‍ക്കുന്ന കോഴിക്കോട്ട് സീല്‍ പ്രതിനിധികള്‍ക്ക് ഹൃദ്യമായ വരവേല്പും സ്വീകരണങ്ങളുമാണ് ലഭിച്ചത്.

കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പ്രതിനിധികളുമായി സംവദിച്ചു. സ്വീകരണത്തിന്റെ ഭാഗമായി എന്‍ഐടി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ തനത് കലാരൂപങ്ങളുടെ പ്രദര്‍ശനവും കലാവിരുന്നും ഒരുക്കി. അതിനുശേഷം കോഴിക്കോട് ഹിന്ദുസ്ഥാന്‍ കളരി സംഘത്തില്‍ വെച്ച് രാധിക ഗുരുക്കളുടെ നേതൃത്വത്തില്‍ സീല്‍ പ്രതിനിധികള്‍ക്കായി പ്രത്യേക കളരി പ്രദര്‍ശനവും നടന്നു. ഇവിടെ സീല്‍ പ്രതിനിധികള്‍ക്ക് കേരളത്തിന്റെ തനതായ ആയോധന കല നേരില്‍ക്കണ്ട് മനസ്സിലാക്കാനും കേരളത്തിന്റെ തനതായ കളരി ചികിത്സാ സമ്പ്രദായത്തെ പരിചയപ്പെടാനും സാധിച്ചു.

നാടിനെ അറിയണമെങ്കില്‍ അവിടുത്തെ സാധാരണ നാട്ടുകാരിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം സഹജീവിക്കണമെന്ന സങ്കല്പത്തെ സാര്‍ത്ഥകമാക്കിക്കൊണ്ടാണ് സീല്‍ പ്രതിനിധികള്‍ കടലിനെയും കടലിന്റെ മക്കളെയും അറിയാനും അവരുടെ കൂടെ സമയം ചെലവിടാനും തീരുമാനിച്ചത്. കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ വിദ്യാര്‍ത്ഥി സംഘം ബോട്ടുയാത്ര നടത്തുകയും, പ്രളയ കാലത്ത് കടലിന്റെ മക്കള്‍ നടത്തിയ സേവനങ്ങളെക്കുറിച്ചുള്ള നേരറിവുകള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു. ഒളവണ്ണയിലെ കുടുംബങ്ങളാണ് കോഴിക്കോട് സീല്‍ പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. നാടന്‍ ഭക്ഷണം നല്‍കിയും സ്‌നേഹപൂര്‍ണമായ പെരുമാറ്റം കാഴ്ചവെച്ചും കുടുംബാന്തരീക്ഷം ഒരുക്കാന്‍ അവര്‍ക്ക് സാധിച്ചു. ബേപ്പൂരിന്റെ ഉരു നിര്‍മ്മാണ പാരമ്പര്യവും കോഴിക്കോടിന്റെ കച്ചവട പാരമ്പര്യവും മിഠായി തെരുവും അടുത്തറിയാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായി. തുടര്‍ന്ന് മാതൃഭൂമിയുടെ പ്രിന്റിംഗ് പ്രസ്സും സംഘം സന്ദര്‍ശിച്ചു. കോഴിക്കോട് കേസരി ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജേണലിസം കോളേജായ മാഗ്‌കോമിലും വിദ്യാര്‍ത്ഥി സംഘം സന്ദര്‍ശനം നടത്തി. കോഴിക്കോട് പൗരാവലിയുടെ സ്വീകരണവും അവര്‍ ഏറ്റുവാങ്ങി. എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം കോഴിക്കോടിന്റെ സാമൂഹിക സാംസ്‌കാരിക പ്രമുഖരും പങ്കെടുത്ത സിവിക് റിസപ്ഷന്‍ ഹൃദ്യമായ സാംസ്‌കാരിക വിനിമയമായിരുന്നു. ഇതിന്റെ ഭാഗമായി തിരുവാതിര കളിയും നാടന്‍ പാട്ടും ബിഹു നൃത്തവും അരങ്ങേറി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും ദേശീയ പതാക ഉയര്‍ത്തുന്ന പതിവ് മുന്‍പ് ഉണ്ടായിരുന്നില്ലെന്നും എല്ലാ വീടുകളിലും ദേശീയ പതാക വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എബിവിപിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ അവിടെ നടത്തുന്നുണ്ടെന്നും 2014 ന് മുന്‍പ് വികസനം അന്യമായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വികസനം എത്തിച്ചേര്‍ന്നുവെന്നും അവിടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായി കുറവ് വന്നിട്ടുണ്ടെന്നും യാത്രാ സംഘത്തെ നയിച്ച എബിവിപി മേഘാലയ സംസ്ഥാന സെക്രട്ടറി നിബിയാങ് സമര്‍ പറഞ്ഞു. കേരളത്തിലെ ഭക്ഷണരീതിയും കാലാവസ്ഥയും ആകര്‍ഷകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തനതായ ജീവിതരീതി പുലര്‍ത്തിപ്പോന്ന വടക്കുകിഴക്കന്‍ ജനതയെ ഭാരതത്തില്‍ നിന്നകറ്റാന്‍ സംഘടിതമായ പരിശ്രമങ്ങള്‍ നടന്ന കാലത്താണ് അവരെ ദേശീയ മുഖ്യധാരയിലേക്ക് അടുപ്പിക്കാന്‍ എബിവിപിയുടെ നേതൃത്വത്തില്‍ ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടത്. ഇന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ദേശീയ മുന്നേറ്റവും വികസനവും ഇത്തരം പരിപാടികളുടെ അനന്തരഫലം കൂടിയാണ്…

 

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies