ദേവികുളം എംഎല്‍എ എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി പട്ടികജാതി സമൂഹത്തിനും, വിശിഷ്യ ഇന്ത്യന്‍ രാഷ്ട്രീയത്തിനും ആശാവഹമായതും, സര്‍ക്കാരുകള്‍ തുടര്‍ന്നുവരുന്ന ന്യൂനപക്ഷ പ്രീണന നയങ്ങളെ പുനര്‍ചിന്തനത്തിന് വിധേയമാക്കാന്‍ ഉപകരിക്കുന്നതുമാണ്. എസ്.സി.സംവരണ മണ്ഡലമായി ഇടുക്കി ദേവികുളത്ത് മത്സരിച്ച് ജയിച്ച എ.രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ ഹിന്ദു പറയ സമുദായത്തില്‍പ്പെട്ട ആളാണ് താനെന്നും, അതിനാല്‍ സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നുമാണ് രാജ അവകാശപ്പെട്ടിരുന്നത്.
സംസ്ഥാനത്തെ ഒരു യൂണിറ്റായി പരിഗണിച്ചാണ് ജാതി സമൂഹങ്ങളെ നിശ്ചയിക്കുന്നതെന്നും, അതിനാല്‍ കേരളത്തിലെ സംവരണ സമുദായ പട്ടികയില്‍ ടി സമുദായം ഉള്‍പ്പെട്ടിട്ടില്ലെന്നും, നാമനിര്‍ദ്ദേശപത്രിക നല്‍കുമ്പോള്‍ രാജ ക്രിസ്തുമത വിശ്വാസിയായാണ് ജീവിച്ചിരുന്നതെന്നും കോടതി കണ്ടെത്തി. സത്യം മറച്ചുവെക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായി എന്നും, തിരഞ്ഞെടുപ്പ് വരണാധികാരി പത്രിക തള്ളേണ്ടതായിരുന്നു എങ്കിലും, പത്രിക വരണാധികാരി അംഗീകരിക്കുകയായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. വ്യാജരേഖകള്‍ സമര്‍പ്പിച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ദേവികുളം തഹസില്‍ദാരില്‍ നിന്ന് കരസ്ഥമാക്കിയാണ് രാജ പത്രികയോടൊപ്പം സമര്‍പ്പിച്ചത്. രാജയുടെ മാതാപിതാക്കള്‍ തമിഴ്‌നാട്ടിലെ പറയ സമുദായത്തില്‍ പെട്ടവരായിരുന്നു എങ്കിലും മതം മാറി ക്രൈസ്തവരായിട്ടാണ് കാലങ്ങളായി ജീവിച്ചു വന്നിരുന്നത്. രാജയുടെ വിവാഹവും ക്രൈസ്തവ മതാചാരപ്രകാരവും, ആരാധനാ പ്രകാരവുമാണ് നടത്തിയത് എന്ന് പള്ളി രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു. രാജയുടെ അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും കൂട്ടത്തോടെ 1992ല്‍ ക്രിസ്ത്യന്‍ സഭയായ കുണ്ടള ഈസ്റ്റ് സി.എസ്.ഐ സഭയിലേക്ക് മാറുകയായിരുന്നു. സി. എസ്.ഐ സഭയില്‍ മാമോദിസ മുങ്ങിയാണ് രാജയും കുടുംബവും മതം മാറിയത്. രാജയുടെ അമ്മയുടെ മരണാനന്തര സംസ്‌കാര കര്‍മ്മങ്ങളും ഈ പള്ളിയിലാണ് നടന്നത്. രണ്ടായിരാമാണ്ടില്‍ സര്‍ക്കാര്‍ 10 സെന്റ് ഭൂമി ഈ കുടുംബത്തിന് പതിച്ചു നല്‍കിയപ്പോള്‍ അന്നത്തെ തഹസില്‍ദാര്‍ ഇവരെ പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രൈസ്തവനല്ലെന്ന് തെളിയിക്കാന്‍ കുണ്ടള സിഎസ്‌ഐ പള്ളിയിലെ കുടുംബ രജിസ്റ്ററില്‍ തിരിമറി നടത്തിയാണ് പള്ളി രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
രാജ വിവാഹിതനായത് ക്രിസ്തീയ മതാചാര പ്രകാരമാ ണെന്നും, ക്രിസ്തീയ വേഷവിധാനങ്ങളാണ് അണിഞ്ഞതെന്നും, കോടതി നിരീക്ഷിച്ചു. വ്യാജരേഖ സമര്‍പ്പിച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് രാജ പട്ടികജാതിക്കാരനായി നിശ്ചയിക്കപ്പെട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം നേടിയത് എന്ന എതിര്‍ സ്ഥാനാര്‍ത്ഥി കെ.കുമാറിന്റെ വാദം കോടതി ശരി വയ്ക്കുകയായിരുന്നു. 2009ലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്യപ്പെട്ടത്. സംവരണ ആനുകൂല്യത്തിന് അവകാശം ഇല്ലെന്ന് കണ്ടെത്തി ഹൈക്കോടതി അംഗത്വം റദ്ദാക്കി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് അനുകൂല വിധി ലഭിച്ചത്.
ജനനം ക്രൈസ്തവ സമൂഹത്തില്‍ ആയിരുന്നെങ്കിലും, പതിനാറാം വയസ്സില്‍ മതം മാറി ചേരമര്‍ സമൂഹത്തില്‍ എത്തിയതിന് തെളിവായി സമുദായ രേഖകള്‍ കൊടിക്കുന്നില്‍ സമര്‍പ്പിച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ് രണ്ടുപ്രാവശ്യം പാര്‍ലമെന്റംഗം ആയിരുന്നു എന്നതും, അക്കാലത്ത് അത് ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല എന്നതും കൊടിക്കുന്നില്‍ സുരേഷിന് ഗുണകരമായി.
പി.കെ.ബിജുവിനെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ എതിര്‍ കക്ഷികള്‍ക്ക് സാധിക്കാതെ വന്നത് ബിജുവിനും ഗുണകരമായി. ബിജുവിന്റെ സഹോദരനും രക്ഷിതാക്കളും ഇന്നും ക്രൈസ്തവ മതവിശ്വാസികളായി തുടരുകയാണ്. അച്ഛനും അമ്മയും സഹോദരനും മതം മാറിയിട്ടും പി.കെ.ബിജു മതം മാറിയിട്ടില്ല എന്നുള്ള വിചിത്രവാദമാണ് കോടതിയില്‍ അവതരിപ്പിച്ചത്.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും, പരാവര്‍ത്തനം ചെയ്ത് പൂര്‍വ്വ മതത്തില്‍ ജീവിക്കാനും അവകാശം ഉണ്ട് എന്ന കോടതിയുടെ കണ്ടെത്തലാണ് ബിജുവിന് സഹായകരമായത്.
ദേവികുളം എം.എല്‍.എ എ. രാജായ്ക്ക് ഇത്തരം വാദമുഖങ്ങ ളൊന്നും ഗുണകരമാവില്ല എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അധ:സ്ഥിത ജനവിഭാഗങ്ങളുടെ വിമോചനത്തിനു വേണ്ടി ഒട്ടേറെ പ്രതീക്ഷകളോടെ ഡോ.അംബേദ്കര്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത പട്ടികജാതി സംവരണ വ്യവസ്ഥയെ തകിടംമറിച്ചുകൊണ്ടാണ് മതപരിവര്‍ത്തിതരായവര്‍ ഇത്തരത്തില്‍ സംവരണവും പദവിയും തട്ടി എടുക്കുന്നത്. പട്ടികജാതിയില്‍ പെട്ടവര്‍ക്ക് അവകാശപ്പെട്ട സംവരണവും പദവിയും വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയായിരുന്നു രാജ. ഇതിന് കൂട്ടുനിന്നത് ദേവികുളം തഹസില്‍ദാറും ഉദ്യോഗസ്ഥരും ആണ്. ഇടുക്കി ജില്ലയില്‍ മുടിചൂടാ മന്നനായി വിലസുന്ന സി.പി.എം നേതാവിന്റെ ഉഗ്രശാസനവും അനധികൃത ഇടപെടലുകളും ഇതിന് സഹായമായി തീര്‍ന്നിട്ടുമുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതിയും അയിത്തവും അനാചാരങ്ങളും മൂലം സാമൂഹ്യമായ പിന്നാക്കാവസ്ഥയും അവശതയും അനുഭവിക്കേണ്ടിവന്ന പിന്നാക്ക പട്ടികജാതി വര്‍ഗ്ഗ സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഭരണഘടന നിര്‍മ്മാണ സമിതി സംവരണം ഏര്‍പ്പെടുത്താന്‍ തയ്യാറായത്. ഇതര മതസമൂഹത്തില്‍ ജാതിസമൂഹം ഉണ്ടായിരുന്നില്ല എന്നതിനാല്‍ വിവേചനം അനുഭവിച്ച ഹിന്ദു സമൂഹങ്ങളെ മാത്രമാണ് സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
ഭരണഘടന മതത്തിന്റെ പേരില്‍ സംവരണം വിഭാവനം ചെയ്തിട്ടില്ല എന്നതിനാല്‍ സംവരണത്തിന് ഭരണഘടനാപരമായ അവകാശം ഹിന്ദുക്കളിലെ ജാതി സമൂഹത്തിന് മാത്രമാണ് ലഭ്യമാകേണ്ടത്. രാഷ്ട്രീയ അധികാരവും അവകാശങ്ങളും നിയമനിര്‍മാണങ്ങളും നടക്കുന്ന ജനപ്രാതിനിധ്യ സഭകളില്‍ മതപരിവര്‍ത്തിതരായ രാഷ്ട്രീയ നേതാക്കള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കേണ്ട പദവിയും അവകാശവുമാണ് തട്ടിയെടുക്കുന്നത്. ഇടത്-വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ ഒരേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ഹിന്ദു ജനസംഖ്യയില്‍ അഞ്ച് ശതമാനത്തോളം ആളുകള്‍ മതപരിവര്‍ത്തിതരായിട്ടും രേഖകളില്‍ ഹിന്ദുവായി ജീവിച്ച് ആനുകൂല്യങ്ങളും അവകാശങ്ങളും തട്ടിയെടുക്കുന്നു. ഇവര്‍ മതപരിവര്‍ത്തിത സംവരണവും ന്യൂനപക്ഷ പദവി ഉപയോഗിച്ചുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഒരേസമയം തട്ടിയെടുക്കുകയാണ്. ന്യൂനപക്ഷ പദവിയും ഒ.ബി.സി സംവരണവും ഇവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. ഇതിന് പുറമെയാണ് വ്യാജരേഖ ചമച്ച് ഹിന്ദുക്കളുടെ അവകാശ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത്.
ജന പ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രത്യേകമായ സംവരണ അവകാശം വനിതകള്‍ക്കും എസ്.സി.എസ്.ടി സമൂഹങ്ങള്‍ക്കുമാണ്. ബാക്കി എല്ലാ സീറ്റുകളും ജനറല്‍ സീറ്റുകള്‍ ആണ്. പരിവര്‍ത്തിതര്‍ ഒ.ബി.സി സംവരണ പട്ടികയിലാണ് പെടുന്നത് എന്നതിനാല്‍ എസ്.സി.സീറ്റില്‍ മത്സരിക്കാന്‍ സാധ്യമല്ല. ആയതുകൊണ്ടുതന്നെ പരിവര്‍ത്തിതര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭരണകാലം മുതല്‍ സംഘടിത മതസമൂഹങ്ങള്‍ കടുത്ത സമ്മര്‍ദ്ദവും നിയമ പോരാട്ടവും നടത്തിവരുന്നുണ്ട്. യു. പി.എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശയും ചെയ്തിരിക്കുന്നു. ഇതിനെതിരെ പട്ടികജാതി സംഘടനകളും ഹൈന്ദവ സംഘടനകളും സുപ്രീംകോടതിയിലും നിയമനിര്‍മ്മാണ സഭകളിലും പോരാടുകയാണ്.
പരിവര്‍ത്തിത സമൂഹത്തിനും സംവരണ അവകാശം വേണമെന്ന് ആവശ്യവുമായി സുപ്രീംകോടതിയില്‍ നടന്നുവരുന്ന കേസില്‍ പരിവര്‍ത്തിതര്‍ക്ക് അനുകൂലമായ വിധി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലോക മതസംഘടനകളും രംഗത്തുണ്ട്.
പട്ടികജാതി പട്ടിക വര്‍ഗ്ഗ സമൂഹത്തിന് ഭരണഘടന സംരക്ഷണത്തോടെ ലഭിച്ചുവരുന്ന പട്ടികജാതി സംവരണവും പദവിയും സംരക്ഷിക്കാന്‍ കൂട്ടായ മുന്നേറ്റവും നിയമ പോരാട്ടവും അനിവാര്യമാണ്. ആയതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഗൂഢാലോചനകളും, അധികാര കേന്ദ്രങ്ങളെയും ഭരണ കര്‍ത്താക്കളെയും ഉപയോഗിച്ച് നടത്തുന്ന സംവരണ അട്ടിമറികളും എതിര്‍ക്കപ്പെടേണ്ടതുണ്ട്. ഇടത്-വലതു മുന്നണി രാഷ്ട്രീയങ്ങള്‍ സംഘടിത മത സമൂഹങ്ങള്‍ക്ക് വിടുപണി ചെയ്ത് സംവരണ സമുദായങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുമ്പോള്‍ ഐക്യമ ത്യം മഹാബലം എന്ന മഹത് സന്ദേശത്തെ സാര്‍ത്ഥകമാക്കി പട്ടിക ജാതി, വര്‍ഗ സമൂഹങ്ങള്‍ കഠിനമായ പരിശ്രമവുമായി രംഗത്ത് വരണം.
പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിന് ഇന്ന് ലഭിച്ചുവരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും സംവരണ അവകാശങ്ങളും സംരക്ഷിച്ചു നിലനിര്‍ത്താന്‍ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ രാജയുടെ തിരഞ്ഞെടുപ്പ് അയോഗ്യത വിധി കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയ്ക്കും പുനര്‍വിചിന്തനത്തിനും വിധേയമാകണം.
(ഹിന്ദുഐക്യവേദി സംസ്ഥാന വക്താവാണ് ലേഖകന്‍)