യുവമാര്‍ക്‌സിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞതിലൂടെ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് അക്കാദമിക് മേഖലകളില്‍ പുതിയൊരു സ്വീകാര്യത ലഭിച്ചു. തങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തെളിയിക്കാന്‍ ഉപകരിക്കുമെന്നതിനാല്‍ ഒറിജിനല്‍ മാര്‍ക്‌സിസത്തിന്റെ വക്താക്കളും പാര്‍ട്ടികളും യുവമാര്‍ക്‌സിനെ ഏറ്റെടുക്കാന്‍ തുടങ്ങി. കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളെ ഇത് കൂടുതല്‍ ആവേശഭരിതരാക്കി. അവരുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിച്ചു. മാറിയകാലത്ത് മാര്‍ക്‌സിന്റെ ശരിയായ പിന്മുറക്കാരും മാര്‍ക്‌സിസത്തിന്റെ യഥാര്‍ത്ഥ വക്താക്കളും തങ്ങളാണെന്ന് ഈ വിഭാഗം ബുദ്ധിജീവികള്‍ ഭാവിക്കാനും അവകാശപ്പെടാനും തുടങ്ങി.
യുവമാര്‍ക്‌സിന്റെ വിജയം ഈ ദിശയില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളെ പ്രേരിപ്പിച്ചു. ആശയ വിപണിയില്‍ പുതിയ രൂപത്തില്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമാണ് യുവമാര്‍ക്‌സ് എന്നു തിരിച്ചറിഞ്ഞതോടെ അവര്‍ മറ്റ് ചില സാധ്യതകളും ആരാഞ്ഞു. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലാഭം കൊയ്യാനുമായി ഒരു ഉല്‍പ്പന്നം പല പേരുകളില്‍ വിപണിയിലെത്തിക്കുന്നതുപോലെ യുവമാര്‍ക്‌സിനെത്തന്നെ ഏതൊക്കെ രൂപത്തില്‍ അവതരിപ്പിക്കാമെന്നായി ചിന്ത. ഈ ചിന്തയുടെ ഫലമായി പടിഞ്ഞാറന്‍ യൂറോപ്പിന്റെ ബൗദ്ധിക വ്യവഹാരങ്ങളിലേക്ക് കടത്തിക്കൊണ്ടുവന്നതാണ് പാരിസ്ഥിതിക മാര്‍ക്‌സ് അഥവാ ഹരിതമാര്‍ക്‌സ് എന്ന പരികല്‍പ്പന.
മാര്‍ക്‌സിന്റെ കൃതികളുടെ അസംഖ്യം പുനര്‍വായനകളിലൂടെ പ്രത്യക്ഷത്തില്‍ ആകര്‍ഷകമെന്നു തോന്നുന്ന, ശരിയായ പരിശോധനയില്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യമാകുന്ന ഒരു ‘മാര്‍ക്‌സിസ്റ്റ് വൈജ്ഞാനിക മേഖല’ സൃഷ്ടിച്ച് അതിനകത്ത് ഹരിത മാര്‍ക്‌സിനെ പ്രതിഷ്ഠിക്കുകയായിരുന്നു. യുവമാര്‍ക്‌സിനെ സൃഷ്ടിക്കാന്‍ ആശ്രയിച്ചത് മാര്‍ക്‌സിന്റെ എക്കണോമിക്-ഫിലോസഫിക് മാനുസ്‌ക്രിപ്റ്റ്‌സ്, ജര്‍മന്‍ ഐഡിയോളജി, ഗ്രുന്ദിസ്സേ എന്നീ കൃതികളായിരുന്നു. ഹരിതമാര്‍ക്‌സിനെ നിര്‍മിച്ചതാവട്ടെ മുഖ്യമായും മാര്‍ക്‌സിന്റെ എത്തനോളജിക്കല്‍ നോട്ട്‌സ്ബുക്‌സ്, ലണ്ടന്‍ നോട്ട്ബുക്‌സ്, എക്കോളജിക്കല്‍ നോട്ട്‌സ്ബുക്‌സ് എന്നീ കൃതികളെ ആശ്രയിച്ചും. മാര്‍ക്‌സിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാതിരുന്നതും, പ്രസിദ്ധീകരിക്കണമെന്ന് തോന്നാതിരുന്നതുമായ കുറിപ്പുകളാണിത്. അപൂര്‍ണമായ ഈ കുറിപ്പുകള്‍ മാര്‍ക്‌സിന്റെ മൗലിക ചിന്തകളായി കാണാനാവില്ല. കാരണം ബ്രിട്ടീഷ് മ്യൂസിയത്തില്‍ (ലൈബ്രറി) വര്‍ഷങ്ങളോളം അടയിരുന്ന മാര്‍ക്‌സ് വിപുലമായ വായനയില്‍നിന്ന് തനിക്ക് കൊള്ളാമെന്ന് തോന്നിയ മറ്റുള്ളവരുടെ ആശയങ്ങള്‍ പകര്‍ത്തുകയും, ചില ആശയങ്ങളോടുള്ള പ്രതികരണം രേഖപ്പെടുത്തുകയുമായിരുന്നു. ലൂയിസ് ഹെന്റി മോര്‍ഗന്റെ എന്‍ഷ്യന്റ് സൊസൈറ്റി, ജോണ്‍ ബുഡ് ഫെയറിന്റെ ആര്യന്‍ വില്ലേജ്, ഹെന്റി സമ്മര്‍ മെയ്‌നിന്റെ ലക്‌ചേഴ്‌സ് ഓണ്‍ ദ ഏര്‍ളി ഹിസ്റ്ററി ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ജോണ്‍ ബോകിന്റെ ദ ഒറിജിനല്‍ ഓഫ് സിവിലൈസേഷന്‍ മുതലായ പുസ്തകങ്ങളുടെ വായനക്കിടയില്‍ മാര്‍ക്‌സ് എടുത്ത കുറിപ്പുകളാണിത്. മറ്റുള്ളവരുടെ ആശയങ്ങള്‍ നിര്‍ലോഭം, നിര്‍ഭയം കടംകൊള്ളുന്ന രീതി മാര്‍ക്‌സിനുണ്ടായിരുന്നു. മാര്‍ക്‌സിന്റെ ഏറ്റവും മൗലിക കൃതിയായി കരുതപ്പെടുന്ന മൂലധനത്തിന്റെ രചനയില്‍പ്പോലും ജര്‍മന്‍ സാമ്പത്തിക ചിന്തകനായ റോഡ്ബാര്‍ടസില്‍നിന്ന് ആശയങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ മാര്‍ക്‌സ് പ്രസിദ്ധീകരിക്കാന്‍പോലും മടിച്ച കുറിപ്പുകളുടെ മൗലികത എത്രത്തോളമുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
എന്തുകൊണ്ട് പുനര്‍വായന?
മാര്‍ക്‌സിന്റെ കൃതികളുടെ പാരിസ്ഥിതികമായ പുനര്‍വായന വേണ്ടിവരുന്നതുതന്നെ എന്തുകൊണ്ടാണെന്ന ചോദ്യം കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ വിട്ടുകളയുകയാണ്. മാര്‍ക്‌സിന്റെ സിദ്ധാന്തം അടിസ്ഥാനപരമായി പാരിസ്ഥിതികമായ അവബോധം പങ്കുവയ്ക്കുന്നില്ല എന്നതാണ് കാരണം. ഈ ഭൂമി മനുഷ്യനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്നും, അക്ഷയമായ പ്രകൃതിവിഭവങ്ങള്‍ അവന്റെ ഉപഭോഗത്തിനുവേണ്ടിയുള്ളതാണെന്നുമുള്ള യഹൂദ-ക്രൈസ്തവ മതബോധത്തിന്റെ വീക്ഷണം തന്നെയാണ് മാര്‍ക്‌സിനുമുണ്ടായിരുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യന്റെ അവകാശമായി മാര്‍ക്‌സ് കണ്ടു.
വ്യവസായ സമൂഹത്തിന്റെയും, അത് പരിസ്ഥിതിക്ക് വരുത്തുന്ന നാശത്തിന്റെയും വിമര്‍ശകനായിരുന്നില്ല മാര്‍ക്‌സും മാര്‍ക്‌സിസ്റ്റുകളും. ചരിത്രത്തിന്റെ സ്വഭാവികമായ വികാസഗതിയുടെ ഫലമായുണ്ടാവുന്ന സമൂഹത്തിന്റെ രേഖീയമായ പുരോഗതിയിലും, ആധുനിക വ്യവസായ നാഗരികതയുടെ സാങ്കേതിക വിദ്യയിലും സാമ്പത്തിക മാതൃകയിലും മാര്‍ക്‌സ് അന്ധമായി വിശ്വസിച്ചു. ഉല്‍പ്പാദന ശക്തികളുടെ അനിയന്ത്രിതവും അനന്തവുമായ വികാസത്തിന്റെ വക്താവായിരുന്നു മാര്‍ക്‌സ്. ഉല്‍പ്പാദന ബന്ധങ്ങള്‍ക്കാണ് മാര്‍ക്‌സ് ഊന്നല്‍ നല്‍കിയത്. ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ തൃപ്തിപ്പെടുത്താനുള്ള ഉല്‍പ്പാദന വര്‍ദ്ധനവും ഉണ്ടാവണമെന്ന് മാര്‍ക്‌സ് വാദിച്ചു. മനുഷ്യന്റെ ആര്‍ത്തി ഒരിക്കലും ഒടുങ്ങാത്തതാണെന്ന പാരിസ്ഥിതികമായ ഉള്‍ക്കാഴ്ച മാര്‍ക്‌സിനുണ്ടായിരുന്നില്ല.
മാര്‍ക്‌സ് വിഭാവനം ചെയ്ത സോഷ്യലിസം മുതലാളിത്തത്തിന് കടകവിരുദ്ധമാണെന്ന് കരുതുന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. മുതലാളിത്തത്തിലെ ഉല്‍പ്പാദന രീതികളെയല്ല, ഉല്‍പ്പാദന ബന്ധങ്ങളെയാണ് മാര്‍ക്‌സ് എതിര്‍ത്തത്. ഉല്‍പ്പാദനബന്ധങ്ങളില്‍ മാറ്റം വരണമെന്നും സ്വത്തുടമസ്ഥത വ്യക്തികള്‍ക്കാവരുത്, പൊതു ഉടമസ്ഥതയിലാവണമെന്നുമാണ് മാര്‍ക്‌സ് നിര്‍ദേശിച്ചത്. ഇങ്ങനെയായാല്‍ കൂടുതല്‍ ഉല്‍പ്പാദനം നടക്കുമെന്ന മേന്മയാണ് മാര്‍ക്‌സ് കണ്ടത്. മുതലാളിത്തത്തില്‍നിന്ന് സോഷ്യലിസത്തിലേക്കു മാറുമ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഇല്ലാതാവുന്നില്ല. സോഷ്യലിസത്തിന് കീഴില്‍ നടക്കുന്ന അമിതോല്‍പ്പാദനത്തെ മാര്‍ക്‌സ് ഉദാത്തവല്‍ക്കരിക്കുകയാണ്. മുതലാളിത്തത്തിന്റെ സ്വഭാവിക പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദന ശക്തികള്‍ വികസിക്കണം. ഇതിന് സോഷ്യലിസം വരണം. പ്രകൃതി വിഭവങ്ങള്‍ നിരുപാധികം ചൂഷണം ചെയ്യാമെന്നാണ് ഇതിനര്‍ത്ഥം. ഈ മാര്‍ക്‌സിനെ ‘ഹരിതമാര്‍ക്‌സ്’ ആക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഏറ്റെടുത്തത്.
പാരിസ്ഥിതികമായ ഒരു ദര്‍ശനമോ സിദ്ധാന്തമോ, ശക്തവും സുതാര്യവുമായ കാഴ്ചപ്പാടുകള്‍പോലുമോ മാര്‍ക്‌സ് മുന്നോട്ടുവയ്ക്കുന്നില്ല. വിപുലമായ ഗ്രന്ഥരചനയ്ക്കുവേണ്ടി ആദ്യകാലത്ത് തയ്യാറാക്കിയ കുറിപ്പുകളിലും ചില പ്രതികരണങ്ങളിലും പ്രകൃതിയോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ മാര്‍ക്‌സിന്റേതായി കാണാം.””Nature is man’s inorganic body, that is to say, nature in so far as it is not the human body. Man lives from nature, i.e. nature is his body, and he must maintain a continuing dialogue with it if he is not to die. To say man’s physical and mental life is linked to nature simply means that nature is linked to itself, for man is a part of nature.” (153)
പ്രകൃതി മനുഷ്യന്റെ അജൈവിക ശരീരമാണ്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യന്‍ ജീവിക്കുന്നത്. പ്രകൃതി അവന്റെ ശരീരം തന്നെയാണെന്നര്‍ത്ഥം. മരിക്കാതിരിക്കണമെന്നുണ്ടെങ്കില്‍ പ്രകൃതിയുമായി മനുഷ്യന്‍ നിരന്തരം സംവദിക്കണം എന്നാണ് മാര്‍ക്‌സ് പറയുന്നതിന്റെ ചുരുക്കം.
“The ‘essence’ of the fish is its ‘being’, water… The ‘essence’ of the freshwater fish is the water of a river. But the latter ceases to be the essence of the fish and so is no longer a suitable medium for existence as soon as the river is made to serve industry, as soon as it is polluted by dyes and other waste products and navigated by steamboats, or as soon as its water is diverted into canals where simple drainage can deprive fish of its medium of existence.”(154)
അതായത്, വെള്ളത്തില്‍ ‘ആയിരിക്കുക’ എന്നതിലാണ് മത്സ്യത്തിന്റെ ‘സത്ത’ കുടികൊള്ളുന്നത്. ശുദ്ധജല മത്സ്യം എന്നതിനര്‍ത്ഥം പുഴയിലെ മത്സ്യം എന്നാണ്. പുഴ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതുവരെ മാത്രമേ ഇതുള്ളൂ. പുഴ പലതരത്തില്‍ മലിനമാകുന്നതോടെ മത്സ്യത്തിന്റെ നിലനില്‍പ്പ് ഇല്ലാതാവുന്നു.
മാര്‍ക്‌സിന്റെ പ്രകൃതിസ്‌നേഹത്തിനും പാരിസ്ഥിതിക സങ്കല്‍പ്പത്തിനും തെളിവായി ഹരിതമാര്‍ക്‌സിസ്റ്റുകള്‍ ഉദാഹരിക്കുന്ന മറ്റൊന്ന് ഒരു ബൂര്‍ഷ്വാ ശാസ്ത്രജ്ഞനായിരുന്നിട്ടുപോലും ജര്‍മന്‍കാരനായ കാള്‍ ഫ്രാസിന്റെ കൃതിയില്‍ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പറയുന്നതിനെ ഏംഗല്‍സിന് എഴുതിയ കത്തില്‍ മാര്‍ക്‌സ് പിന്തുണയ്ക്കുന്നതാണ്. അത് ഇങ്ങനെയാണ്:
“Climate and the Vegetable World throughout the Ages, a History of Both, by Fraas (1847) is very interesting, especially as proving that climate and flora have changed in historic times. He is a Darwinist before Darwin and makes even the species arise in historic times. But he is also an agricultural expert. He maintains that as a result of cultivation and in proportion to its degree, the ‘damp’ so much beloved by the peasant is lost (hence too plants emigrate from south to north) and eventually the formation of steppes begins. The first effects of cultivation are useful, later devastating owing to deforestation, etc. This man is both a thoroughly learned philologist (he has written books in Greek) and a chemist, agricultural expert, etc. The whole conclusion is that cultivation when it progresses in a primitive way and is not consciously controlled (as a bourgeois of course he does not arrive at this), leaves deserts behind it, Persia, Mesopotamia, etc., Greece. Here again another unconscious socialist tendency!”(155)
മാര്‍ക്‌സ് പറയുന്നത് ഇങ്ങനെ ചുരുക്കാം: കാലങ്ങളായി കാലാവസ്ഥയുടെയും സസ്യലോകത്തിന്റെയും ചരിത്രം ഒന്നാണ്. ഓരോരോ ചരിത്ര ഘട്ടങ്ങളിലെ കാലാവസ്ഥ സസ്യജാലങ്ങളില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഫ്രാസ് പറയുന്നത് രസകരമാണ്. ആദിമ രീതിയിലുള്ള കൃഷിയുടെ ഫലം തുടക്കത്തില്‍ ഉപയോഗപ്രദമാണ്. പിന്നീട് വനനശീകരണത്തിന്റെ രൂപത്തില്‍ അത് നാശകാരിയാവുന്നു.
മാര്‍ക്‌സിസത്തിലെ പരിസ്ഥിതി!
മാര്‍ക്‌സ് പ്രകടിപ്പിക്കുന്ന ഇത്തരം കേവലമായ പാരിസ്ഥിതിക ആകുലതകള്‍ മാര്‍ക്‌സിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിശകലനത്തില്‍ ഇടംപിടിക്കുന്നില്ല. പ്രകൃതിയോടുള്ള സമീപനം നശീകരണത്തിന്റേതായിരിക്കരുത് എന്നുപറയുന്ന ആദ്യകാല മാര്‍ക്‌സ് തന്നെ പില്‍ക്കാലത്ത് മൂലധനത്തിന്റെ രചനയിലെത്തുമ്പോള്‍ ആ നിലപാട് കയ്യൊഴിയുന്നു. ശരിയാണ്, മുതലാളിത്തത്തിലെ കാര്‍ഷിക പുരോഗതി തൊഴിലാളികളെ കൊള്ളയടിക്കുമെന്നും മണ്ണിന്റെ ഫലഭൂയിഷ്ഠത നശിപ്പിക്കുമെന്നും ‘മൂലധന’ത്തില്‍ മാര്‍ക്‌സ് രോഷംകൊള്ളുന്നുണ്ടെങ്കിലും ഇതുതന്നെയാണ് സോഷ്യലിസ്റ്റു വ്യവസ്ഥിതിയിലെ പുരോഗതിയിലും സംഭവിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ മാര്‍ക്‌സിന് ആശങ്കകളൊന്നുമില്ല. ഈ ഇരട്ടത്താപ്പിനെക്കുറിച്ച് ഹരിതമാര്‍ക്‌സിസ്റ്റുകള്‍ക്കും പരാതിയില്ല. അതിനു പകരം അവര്‍ ഏറെ പണിപ്പെട്ട് മാര്‍ക്‌സിസത്തില്‍ ഒരു പാരിസ്ഥിതിക ദര്‍ശനം തിരഞ്ഞു കണ്ടുപിടിക്കുകയായിരുന്നു.
സാന്ദര്‍ഭികമായി പ്രകടിപ്പിച്ചിട്ടുള്ളതും മാര്‍ക്‌സിന്റെ ചില കൃതികളില്‍ ചിതറിക്കിടക്കുന്നതുമായ പരാമര്‍ശങ്ങള്‍ മാര്‍ക്‌സ് പാരിസ്ഥിതികാവബോധമുള്ള, അങ്ങനെ ഒരു ദര്‍ശനമുള്ള ആളായിരുന്നു എന്നതിന് തെളിവാകുന്നില്ല. അല്ലെന്നു തെളിയിക്കുന്ന എത്ര വേണമെങ്കിലും പരാമര്‍ശങ്ങളും പ്രതികരണങ്ങളും മാര്‍ക്‌സിന്റെ കൃതികളില്‍ കണ്ടെത്താന്‍ കഴിയും. ഉദാഹരണമായി മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നതിന്റെ പ്രശ്‌നങ്ങള്‍ ആധുനിക കൃഷി രീതികള്‍ പരിഹരിക്കുമെന്നാണ് മാര്‍ക്‌സ് വിശ്വസിച്ചത്. ”രസതന്ത്രം പ്രയോഗിക്കുന്നതിന്റെ ഓരോ നിമിഷവും അത് മണ്ണിന്റെ സ്വഭാവം മാറ്റും. നമ്മുടെ കാലത്തെ ഭൗമശാസ്ത്രപരമായ അറിവുകള്‍ ഫലഭൂയിഷ്ഠതയെക്കുറിച്ചുള്ള മൂല്യനിര്‍ണയത്തെ വിപ്ലവകരമാക്കാന്‍ പോവുകയുമാണ്.”(156)
മാര്‍ക്‌സിന്റെ സമകാലീനനായിരുന്നു ഉക്രേനിയന്‍ പരിസ്ഥിതി ചിന്തകന്‍ സെര്‍ജി പോഡോലിന്‍സ്‌കി. മാര്‍ക്‌സിസത്തിലെ അധ്വാനമൂല്യ സിദ്ധാന്തത്തെ ഊര്‍ജ്ജത്തെക്കുറിച്ചും തെര്‍മോഡൈനാമിക്‌സിനെപ്പറ്റിയുമുള്ള ശാസ്ത്രീയ വിശകലനങ്ങളുമായി കൂട്ടിച്ചേര്‍ക്കാന്‍ പൊഡോലിന്‍സ്‌കി നടത്തിയ ശ്രമങ്ങളെ മാര്‍ക്‌സും ഏംഗല്‍സും തള്ളിക്കളയുകയായിരുന്നു. ഇതുവഴി ഇക്കോളജിക്കല്‍ മാര്‍ക്‌സിസം വികസിപ്പിച്ചെടുക്കാനുള്ള സുവര്‍ണാവസരം ഇരുവരും നഷ്ടപ്പെടുത്തിയെന്നൊക്കെ ചിലര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും മാര്‍ക്‌സിന് അങ്ങനെയൊരു ഉദ്ദേശ്യം ഇല്ലായിരുന്നു എന്നതാണ് സത്യം. മാര്‍ക്‌സിസത്തിന് പരിസ്ഥിതിയുടെ കാര്യത്തില്‍ മുതലാളിത്തത്തില്‍നിന്നും ഭിന്നമായി യാതൊന്നും സംഭാവന ചെയ്യാനില്ലെന്ന എക്കോ-സോഷ്യലിസ്റ്റായ ജെയിംസ് കൊണോര്‍ അഭിപ്രായപ്പെടുന്നാണ് ശരി. മനുഷ്യനും പ്രകൃതിയും തമ്മിലെ ബന്ധത്തെക്കുറിച്ച് വളരെ കുറച്ചുമാത്രമാണ് മാര്‍ക്‌സ് ചിന്തിച്ചിട്ടുള്ളത്. മാര്‍ക്‌സിസത്തില്‍ പാരിസ്ഥിതിക ദര്‍ശനം അന്തര്‍ഗതമാണെന്നും, അത് വികസിപ്പിച്ചെടുക്കണമായിരുന്നുവെന്നും, ഇതിന് കഴിയാതിരുന്നത് സോവിയറ്റ് മാര്‍ക്‌സിസത്തിന്റെ അധീശത്വം മൂലമാണെന്നുമൊക്കെ പറയുന്ന കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളും ഹരിത മാര്‍ക്‌സിസ്റ്റുകളുമുണ്ട്. ആചാര്യനെ പ്രവാചകനാക്കി മാറ്റാന്‍ ഉത്സുകരായ അനുയായികളാണ് ഇവര്‍. മാര്‍ക്‌സിസത്തിന്റെ മൗലികമായ സിദ്ധാന്തങ്ങള്‍ നിരാകരിച്ചുകൊണ്ടല്ലാതെ പാരിസ്ഥിതിക വിവേകം ആര്‍ജിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മെറ്റബോളിക് റിഫ്റ്റ് ആര്‍ക്ക് സ്വന്തം?
മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്ര ത്തിന് മാര്‍ക്‌സ് രൂപം നല്‍കിയിരുന്നില്ല. റഷ്യയില്‍ അധികാരം ലഭിച്ചശേഷം പ്ലഖനോവ്, ലുണാചാര്‍സ്‌കി മുതലായവര്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കത്തുകളിലും മറ്റും ചിതറിക്കിടക്കുന്ന സാഹിത്യവിമര്‍ശനപരമായ അഭിപ്രായങ്ങളും പ്രതികരണങ്ങളുമൊക്കെ കണ്ടെത്തി ഒരു വിമര്‍ശന പദ്ധതിക്ക് രൂപംനല്‍കുകയായിരുന്നു. സോവിയറ്റ് യൂണിയനിലെ ഭരണകൂടം ഇതിന് ലോകമെമ്പാടും വളരെയധികം പ്രചാരം നല്‍കുകയും ചെയ്തു. ഇതുവഴി ഒരു മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം രൂപപ്പെടുത്തുകയായിരുന്നു. ഈ രീതിതന്നെയാണ് എക്കോളജിക്കല്‍ മാര്‍ക്‌സിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതും.
മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളായിരുന്നത് പ്ലഖനോവും ഷഡാനോവുമൊക്കെ യായിരുന്നെങ്കില്‍ മാര്‍ക്‌സിയന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ സൃഷ്ടാക്കള്‍ റഷ്യക്കാരായിരുന്നില്ല, പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകളായിരുന്നു. 1979 ല്‍ ടെക്‌സാസ് സര്‍വകലാശാലയിലെ ബെന്‍ ആഗര്‍ എന്ന സാമൂഹ്യശാസ്ത്ര ചിന്തകനാണ് പാശ്ചാത്യ മാര്‍ക്‌സിസത്തിന് ഒരാമുഖം (An Introduction to Western Marxism) എന്ന പുസ്തകത്തിലൂടെ ‘എക്കോളജിക്കല്‍ മാര്‍ക്‌സിസം’ എന്ന സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്നത്. 1980 കളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ പുറത്തുവന്നു. 1960 കളിലും 1970 കളിലും സോഷ്യലിസ്റ്റ് എക്കോളജിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കാവുന്നവര്‍ ഉണ്ടായിരുന്നെങ്കിലും 1980 കളില്‍ ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റായ ടെഡ് ബെന്‍ടണിന്റെയും ജര്‍മന്‍ മാര്‍ക്‌സിസ്റ്റായ എല്‍മാര്‍ ആള്‍ട്ട്‌വാട്ടറുടെയും കൃതികള്‍ പുറത്തുവന്നതോടെയാണ് മാര്‍ക്‌സിസ്റ്റ് എക്കോളജി എന്ന ആശയം രൂപപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഈ വിഷയത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് പോള്‍ ബുര്‍കെറ്റിന്റെ ‘മാര്‍ക്‌സും പ്രകൃതിയും'(Marx and Nature) ജോണ്‍ ബെല്ലാമി ഫോസ്റ്ററുടെ ‘മാര്‍ക്‌സിന്റെ എക്കോളജി’ (Marx’s Ecology) എന്നിവയാണ്. മാര്‍ക്‌സിന്റെ ‘ഉല്‍പ്പാദനക്ഷമതാവാദ’ത്തിനെതിരായ വിമര്‍ശനങ്ങളെ നേരിടുകയാണ് ഇവയും ഇതുപോലുള്ള മറ്റ് നിരവധി ഗ്രന്ഥങ്ങളും ചെയ്യുന്നത്.
മാര്‍ക്‌സിന്റെ മുതലാളിത്ത വിമര്‍ശനത്തില്‍ പരിസ്ഥിതി വിജ്ഞാനമുണ്ടെന്ന അവകാശവാദമാണ് ഇത്തരം കൃതികളിലെ പൊതുവായ ഉള്ളടക്കം. ജപ്പാനീസ് തത്വചിന്തകനായ കോഹെയ് സയ്‌തോവിന്റെ ‘കാറല്‍മാര്‍ക്‌സിന്റെ എക്കോ സോഷ്യലിസം’ പോലുള്ള കൃതികള്‍ മാര്‍ക്‌സിന്റെ പാരിസ്ഥിതിക ചിന്തയ്ക്ക് വ്യക്തമായ നൈരന്തര്യമുണ്ടെന്ന് വാദിച്ചു. മാര്‍ക്‌സിന്റെ 1865-1868 കാലഘട്ടത്തിലെ പ്രസിദ്ധീകരിക്കപ്പെടാത്ത ‘എക്കോളജിക്കല്‍ നോട്ടു ബുക്കുകള്‍’ ഉപയോഗിച്ചു എന്നതാണ് സയ്‌തോവിന്റെ ‘കാള്‍ മാര്‍ക്‌സിന്റെ എക്കോ സോഷ്യലിസം’ എന്ന കൃതിയെ ശ്രദ്ധേയമാക്കുന്നത്. മാര്‍ക്‌സിന്റെ മൗലികചിന്തകളല്ലാത്തതിനാല്‍ ഈ കുറിപ്പുകള്‍ക്ക് ഗവേഷകര്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല.
മാര്‍ക്‌സിന്റെ പാരിസ്ഥിതിക ചിന്തയുടെ കാതലായി ബെല്ലാമി ഫോസ്റ്ററെപ്പോലുള്ളവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ‘മെറ്റബോളിക് റിഫ്റ്റ്’ എന്ന ആശയമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലെ ബന്ധത്തില്‍ വന്ന അടിസ്ഥാനപരമായ മാറ്റത്തെയാണ് മാര്‍ക്‌സ് ‘മെറ്റബോളിക് റിഫ്റ്റ്’ എന്നു വിളിക്കുന്നത്. മനുഷ്യരാശിയുടെ ഭൗതികവും മാനസികവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഈ ബന്ധം മുറിച്ചത് മുതലാളിത്തമാണെന്നും മാര്‍ക്‌സ് പറയുന്നതായി മൂലധനത്തിന്റെ മൂന്നാം വാള്യം തയ്യാറാക്കാന്‍ ഏംഗല്‍സ് ഉപയോഗിച്ച കുറിപ്പുകളില്‍ കാണുന്നുണ്ട്. സോഷ്യല്‍ മെറ്റബോളിസത്തിന്റെ പാരസ്പര്യത്തില്‍ പരിഹരിക്കാനാവാത്ത ഒരു വിടവ് മുതലാളിത്തം സൃഷ്ടിച്ചതായും മാര്‍ക്‌സ് വിമര്‍ശിക്കുന്നു. എക്കോളജിക്കല്‍ മാര്‍ക്‌സിസത്തിന്റെ അടിത്തറയായാണ് ഫോസ്റ്ററും പോള്‍ ബുര്‍കെറ്റും ഈ ആശയത്തെ കാണുന്നത്.
ഇവിടെയും അനര്‍ഹമായ ബഹുമതിയാണ് മാര്‍ക്‌സിന് നല്‍കപ്പെടുന്നത്. മെറ്റബോളിക് റിഫ്റ്റ് എന്ന ആശയംപോലും മാര്‍ക്‌സ് ജര്‍മന്‍ രസതന്ത്രജ്ഞരായ ജസ്റ്റസ് വോണ്‍ ലീബിഗ്, കാള്‍ ഷോര്‍ലെമെര്‍ എന്നിവരില്‍നിന്ന് കടംകൊണ്ടതാണ്. മൂലധനത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് മാര്‍ക്‌സ് എഴുതിപൂര്‍ത്തിയാക്കിയതാണ് എക്കോളജിക്കല്‍ നോട്ട്ബുക്കുകള്‍. ആധുനിക കാര്‍ഷിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ലീബിഗിനെ വായിച്ച ശേഷമാണ് മാര്‍ക്‌സ് മുതലാളിത്തത്തിനെതിരായ ‘പാരിസ്ഥിതിക വിമര്‍ശനം’ സംബന്ധിച്ച ചില പ്രസ്താവനകള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കുന്നത്. മുതലാളിത്തത്തില്‍ കൃഷിയും വ്യവസായവും ഒന്നാകുന്നത് സമൂഹത്തിന്റെ ചരിത്രപരമായ ചാലകശക്തി കേന്ദ്രീകരിക്കുന്ന നഗരവല്‍ക്കരണത്തിലേക്ക് നയിക്കുമ്പോള്‍തന്നെ മനുഷ്യനും പ്രകൃതിയും തമ്മിലെ പാരസ്പര്യത്തെ ശിഥിലമാക്കുമെന്നും മാര്‍ക്‌സ് പറയുന്നു. ലീബിഗിന്റെ പുസ്തകത്തില്‍ ആധുനിക കൃഷിരീതിയുടെ വിനാശകരമായ വശത്തെക്കുറിച്ച് പറയുന്നതാണ് മാര്‍ക്‌സ് തന്റെ നോട്ടുബുക്കില്‍ എടുത്തുചേര്‍ത്തിരിക്കുന്നത്.
മാര്‍ക്‌സിസം പരിധിക്ക് പുറത്ത്
യഥാര്‍ത്ഥത്തില്‍ എക്കോളജിക്കല്‍ മാര്‍ക്‌സിസത്തിന്റെ വൈരുദ്ധ്യാത്മകതയ്ക്കപ്പുറം നില്‍ക്കുന്നതാണ് മെറ്റബോളിക് റിഫ്റ്റ് എന്ന സങ്കല്‍പം. മാര്‍ക്‌സ് ഈ സാധ്യതയെ സമഗ്രമായി മനസ്സിലാക്കിയിരുന്നില്ല. മെറ്റബോളിക് റിഫ്റ്റിനെ മാര്‍ക്‌സുമായി സമീകരിക്കുന്നതുതന്നെ അന്യായമായിരിക്കും. മാര്‍ക്‌സിനെ മഹത്വവല്‍ക്കരിക്കുന്നതിനായി പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകള്‍ ഈ തെറ്റ് ചെയ്തു. ഇതുവഴി യൂറോപ്പിന്റെ പോലും പരിസ്ഥിതി വിജ്ഞാനത്തിന്റെ വിപുലമായ ചരിത്രത്തെ അവഗണിച്ചു. ബെല്ലാമി ഫോസ്റ്ററെപ്പോലുള്ള എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകള്‍ മെറ്റബോളിക് റിഫ്റ്റിനെക്കുറിച്ച് പറയുമ്പോള്‍ ഭൗതികവാദത്തിന്റെ ചരിത്രമാണ് വിശദീകരിക്കുന്നതെന്ന വിമര്‍ശനം പലര്‍ക്കുമുണ്ട്. എന്നിട്ടും മാര്‍ക്‌സും പാരിസ്ഥിതിക വിജ്ഞാനവും തമ്മില്‍ ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഇത് പോരാതെ വരുന്നു. പരിസ്ഥിതി വിജ്ഞാനം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ പോലും സമൂഹവും പ്രകൃതിയും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള അമൂര്‍ത്ത ആശയങ്ങളാണ് പല എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകളും അവതരിപ്പിച്ചത്.
മാര്‍ക്‌സിസം അതിന്റെ ആകെത്തുകയില്‍ തീര്‍ത്തും പാരിസ്ഥിതികവിരുദ്ധമായിരുന്നിട്ടും മാര്‍ക്‌സിനെ പ്രകൃതിക്കുവേണ്ടി നിലകൊണ്ട പ്രവാചകനാക്കുകയായിരുന്നു എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകള്‍. ഇതില്‍ വലിയ കാപട്യമുണ്ട്. ‘നിശ്ശബ്ദ വസന്തം (‘Silent Spring)- എന്ന പുസ്തകമെഴുതി പാശ്ചാത്യനാടുകളില്‍ പാരിസ്ഥിതികാവബോധത്തിന്റെ തിരമാലകളുയര്‍ത്തിയ റേച്ചല്‍ കാര്‍സന്‍ എന്ന വനിതയെ എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകള്‍ ശരിയായി പിന്തുണച്ചില്ല. അമേരിക്കന്‍ മറൈന്‍ ബയോളജിസ്റ്റായിരുന്ന കാര്‍സന്‍ കൃഷിയില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതിന്റെ മാരകഫലങ്ങളെക്കുറിച്ച് പറയുന്നതിനെയും ഇവര്‍ അനുകൂലിച്ചില്ല. അന്ന് കാര്‍സന്റെ ആശയങ്ങളോട് മുഖം തിരിച്ചവര്‍ പില്‍ക്കാലത്ത് ‘മാര്‍ക്‌സ് മുതല്‍ കാര്‍സന്‍ വരെ’ എന്ന മുദ്രാവാക്യം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയും ചെയ്തു. 1970-കളിലും 1980-കളിലും ഗ്രീന്‍ പൊളിറ്റിക്‌സിലൂടെ ആണവവിരുദ്ധ പ്രക്ഷോഭത്തിന്റെ വക്താവായിരുന്ന ജര്‍മന്‍ വനിതയായ പെട്രാ കെല്ലിയെ ഉള്‍ക്കൊള്ളാനും എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകള്‍ ശ്രമിച്ചില്ല. 1986 ല്‍ സോവിയറ്റ് യുണിയന്റെ ഭാഗമായിരുന്ന ഉക്രൈനിലെ ചെര്‍ണോബില്‍ ആണവദുരന്തമുണ്ടായപ്പോള്‍ ഇവര്‍ മൗനം പാലിച്ചു.
വനനശീകരണവും പുഴമലിനീകരണവും അപൂര്‍വയിനം പക്ഷിമൃഗാദികളുടെ വംശനാശവുംപോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെയല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട് അഭിമുഖീകരിക്കുന്നത്. ഓസോണ്‍ പാളിയിലെ വിള്ളലും ആഗോളതാപനവുമൊക്കെ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങളാണ് അനുഭവിക്കുന്നത്. ഭൂമിയില്‍ മനുഷ്യവാസം അസാധ്യമാവുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. മാര്‍ക്‌സിനും മാര്‍ക്‌സിസത്തിനും ഇതില്‍ യാതൊന്നും ചെയ്യാനില്ല. എന്നിട്ടും എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങള്‍ ജെനറ്റിക് എഞ്ചിനീയറിങ്ങിലൂടെ സൃഷ്ടിച്ചെടുത്ത ഹരിത മാര്‍ക്‌സ് അത്ഭുതം പ്രവര്‍ത്തിക്കുമെന്ന തെറ്റിദ്ധാരണ പരത്തുകയാണ്! ഈ പ്രചാരവേലയെ തുറന്നുകാണിക്കുന്നതും പാരിസ്ഥിതിക പ്രവര്‍ത്തനമാണ്.
(തുടരും)
അടിക്കുറിപ്പുകള്‍:-
153. The Economic-Philosophic Manuscripts-1844, Karl Marx
154. German Ideology, Karl Marx
155. Marx-Engels Correspondence-1868
156. Poverty of Philosophy, Karl Marx