ഗൂഗിളില്‍ എം.കൃഷ്ണന്‍ നായര്‍ എന്ന് ടൈപ്പ് ചെയ്താല്‍ ആദ്യം വരുന്നത് ചലച്ചിത്ര സംവിധായകനായ കൃഷ്ണന്‍ നായരെക്കുറിച്ചുള്ള വിവരങ്ങളാണ്. അടുത്തത് ആര്‍.സി.സി.യുടെ സ്ഥാപക ഡയറക്ടറായ കൃഷ്ണന്‍ നായരും. മൂന്നാമത് മാത്രമാണ് പ്രൊഫസര്‍. എം.കൃഷ്ണന്‍ നായരുടെ പേരു വരുന്നത്. മലയാള സാഹിത്യകാരന്മാരെക്കുറിച്ചു മതിയായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുന്ന കാര്യത്തില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. പാശ്ചാത്യ എഴുത്തുകാരെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും നമുക്കു ലഭിക്കുന്നു. പല കൃതികളുടെയും പിഡിഎഫും ലഭിക്കുന്നു. എന്നാല്‍ നമ്മുടെ പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ചു പോലും മതിയായ വിവരങ്ങള്‍ ലഭിക്കാറില്ല. ഇപ്പോഴും പുസ്തകങ്ങള്‍ തന്നെയാണ് അവലംബം.
എം.കൃഷ്ണന്‍ നായരുടെ ജന്മശതാബ്ദി വര്‍ഷമാണല്ലോ 2023. 1923 മാര്‍ച്ച് അഞ്ചിനാണ് അദ്ദേഹം ജനിച്ചത്. കലാകൗമുദി പ്രസിദ്ധീകരണം വളരെക്കാലം നിലനിന്നത് കൃഷ്ണന്‍ നായരുടെ പംക്തിയായ സാഹിത്യവാരഫലത്തിന്റെ ബലത്തിലായിരുന്നു. എന്നിട്ടും ഈ ലക്കം കലാകൗമുദിയില്‍ (ഫെബ്രുവരി 26 – മാര്‍ച്ച് 5) അദ്ദേഹത്തിന്റെ അനന്തരവന്‍ കൂടിയായ ടി.പി. ശാസ്തമംഗലം എഴുതിയ ഒരു ലേഖനം മാത്രമേയുള്ളൂ. തുടര്‍ന്നുള്ള ലക്കങ്ങളില്‍ ചിലപ്പോള്‍ കൂടുതല്‍ വിശദമായ അനുസ്മരണങ്ങള്‍ ഉണ്ടാകുമായിരിക്കാം.
ധാരാളം മലയാളികളെ വായനയിലേയ്ക്കടുപ്പിച്ച പംക്തിയായിരുന്നു സാഹിത്യവാരഫലം. മലയാളനാടും കലാകൗമുദിയും മലയാളം വാരികയുമെല്ലാം വളരെക്കാലം ആ പംക്തിയുടെ പിന്‍ബലത്തില്‍ മാത്രം പിടിച്ചുനിന്നു. വിദേശ കൃതികളെ പരിചയപ്പെടുത്തി എന്നതിനെക്കാളുപരി പല പൊടിക്കൈകളും പ്രൊഫസര്‍ ആ പംക്തിയില്‍ പ്രയോഗിച്ചിരുന്നു. അതിലൊന്ന് എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഒരല്പം ലൈംഗിക ചുവയുള്ള ചില അനുഭവങ്ങളുടെ വിവരണമാണ്. പുതിയ എഴുത്തുകാരെ ദയാരഹിതമായി അരിഞ്ഞുതള്ളുന്നതാണ് മറ്റൊരു വിനോദം. അത്തരക്കാരില്‍ പലരും എഴുത്തുതന്നെ നിര്‍ത്തുന്നതിന് വാരഫലം കാരണമായതായി പറഞ്ഞു കേട്ടിട്ടുണ്ട്. കേരളത്തിലെ എഴുത്തുകാര്‍ എല്ലാവരും പിഗ്മികളാണെന്നും പാശ്ചാത്യര്‍ മഹാപ്രതിഭകളാണെന്നും വരുത്തിത്തീര്‍ക്കുന്നതില്‍ അദ്ദേഹം ക്രൂരമായ ഒരു ആനന്ദം അനുഭവിച്ചിരുന്നുവെന്നു പറയാതെ നിവൃത്തിയില്ല. പല നല്ല കഥകളേയും കവിതകളേയുമൊക്കെ അദ്ദേഹം ആക്ഷേപിച്ചുതള്ളിയിട്ടുണ്ട്.
തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് എഴുത്തുകാരനായ യൂക്കിയോ മിഷിമയുടെ (Yukio Mishima)സൗണ്ട് ഓഫ് വേവ്‌സുമായി(The sound of waves) താരതമ്യപ്പെടുത്തി മോശം കൃതിയാണെന്നു സ്ഥാപിച്ചതു ഇപ്പോഴും എല്ലാവരും പറഞ്ഞു നടക്കുന്ന ഒരു നിരീക്ഷണമാണ്. അക്കാലത്ത് ചെമ്മീനിനു ലഭിച്ച സാര്‍വ്വത്രികാംഗീകാരം പലരേയും അസഹിഷ്ണുക്കളാക്കിയിരുന്നു. അതുകൊണ്ടുതന്നെ അതു മോഷണമാണെന്നു സ്ഥാപിക്കാന്‍ അസൂയക്കാര്‍ പല കഥകളും അവതരിപ്പിച്ചു. അതിലൊന്ന് അത് ഹെമിങ്‌വേയുടെ കിഴവനും കടലിന്റെ (The sound of waves) അനുകരണമാണെന്നായിരുന്നു. ഒരാള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നുണ്ട് എന്നതൊഴിച്ചാല്‍ മറ്റൊരു സാദൃശ്യവും ചെമ്മീനും ഓള്‍ഡ് മാന്‍ ആന്റ് ദ സീയും തമ്മിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വേറൊരു കൂട്ടര്‍ പ്രചരിപ്പിച്ചത് ഹെര്‍മന്‍ മെല്‍വില്ലിന്റെ മോബി ഡിക്കിന്റെ അനുകരണമെന്നാണ് (Old man and the Sea). കിഴവനും കടലും മോബി ഡിക്കിന്റെ അനുകരണമാണ് എന്നു പറഞ്ഞാല്‍ അതു നൂറുശതമാനവും ശരിയാണെന്ന് രണ്ടും വായിച്ചിട്ടുള്ളവര്‍ തീര്‍ച്ചയായും സമ്മതിക്കും. മോബിഡിക്കിലെ ‘അഹാബ്’ എന്ന സാഹസികനായ തിമിംഗല വേട്ടക്കാരന്റെ തനിരൂപം തന്നെയാണ് ഹെമിങ്‌വേയുടെ സാന്റിയാഗോ എന്ന ക്യൂബന്‍ മുക്കുവന്. തന്റെ ഒരു കാല്‍ നഷ്ടപ്പെടുത്തിയതിന് വെള്ളതിമിംഗലത്തോട് പകരം ചോദിക്കാന്‍ ഇറങ്ങുന്ന അഹാബും മെര്‍ലിന്‍ മത്സ്യത്തോടും ഷാര്‍ക്കുകളോടും പടവെട്ടി തളരുന്ന സാന്റിയാഗോയും ഒരേ അച്ചില്‍വാര്‍ത്ത കഥാപാത്രങ്ങള്‍ തന്നെ. എന്നിട്ടും ഹെമിങ്‌വേയ്ക്ക് നൊബേല്‍ സമ്മാനം കൊടുക്കാന്‍ സ്വീഡിഷ് അക്കാദമിക്ക് മടിയുണ്ടായില്ല.
സാഹിത്യവാരഫലത്തില്‍ ചൂണ്ടിക്കാണിച്ചത് മിഷിമയുടെ ദ സൗണ്ട് ഓഫ് വേവ്‌സുമായുള്ള സാദൃശ്യമാണ്. മെല്‍വില്ലിന്റെയും ഹെമിങ്ങ്‌വേയുടെയും കൃതികള്‍ തകഴി തീര്‍ച്ചയായും വായിച്ചിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. മിഷിമയുടെ കൃതി ഒരിക്കലും കുട്ടനാടിന്റെ കാഥികന്‍ വായിച്ചിരിക്കാനിടയില്ല. കാരണം 1965ല്‍ തന്നെ ചെമ്മീന്‍ പുറത്തു വന്നു കഴിഞ്ഞിരുന്നു. 1954ല്‍ ജാപ്പനീസ് ഭാഷയില്‍ സൗണ്ട് ഓഫ് വേവ്‌സ് പുറത്തു വന്നു കഴിഞ്ഞെങ്കിലും ഇംഗ്ലീഷ് പരിഭാഷക്ക് വീണ്ടും കാലങ്ങളെടുത്തിട്ടുണ്ടാവും. ഒരുപക്ഷെ ഉടന്‍ തന്നെ ഇംഗ്ലീഷ് ഭാഷയില്‍ തര്‍ജ്ജമ വന്നുവെങ്കിലും അതു കേരളത്തിലെത്താന്‍ വീണ്ടും കാലങ്ങളെടുക്കാനാണ് സാധ്യത. 1954ല്‍ തന്നെ ചെമ്മീന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു എന്നാണ് തകഴി അവകാശപ്പെട്ടിരുന്നത്.
ഊട്ട – ജിമ(Uta-Jima)) എന്ന ചെറിയ ജാപ്പനീസ് ദ്വീപിലെ മുക്കുവരുടെ ജീവിതം തന്നെയാണ് മിഷിമ പറയുന്നത്. തകഴി പുറക്കാട് ഭാഗത്തെ മുക്കുവരെക്കുറിച്ചും. ഷിന്‍ജി കുബോ (Shinji Kubo) എന്ന യുവാവും സമ്പന്നനായ തെരുകിച്ചിമിയാട്ടയുടെ (Terukich Miyata) പുത്രി ഹാറ്റ്‌സുവും (Hatsne) തമ്മിലുള്ള പ്രണയകഥയാണ് ജാപ്പനീസ് നോവലിലുള്ളതെങ്കില്‍ ഇവിടെ പരീക്കുട്ടിയും കറുത്തമ്മയും തമ്മിലുള്ള പ്രണയമാണ്. പല പ്രതിബന്ധങ്ങള്‍ക്കുശേഷം മിഷിമയുടെ നായികാനായകന്മാര്‍ ഒന്നിക്കുന്നു. ചെമ്മീന്‍ ദുരന്തപര്യവസായിയായ കൃതിയെങ്കില്‍ മിഷിമ പറഞ്ഞത് സുഖപര്യവസായിയായ കഥയാണ്. ലോകപ്രശസ്തനായ വലിയ എഴുത്തുകാരനാണ് മിഷിമയെങ്കിലും സൗണ്ട് ഓഫ് വേവ്‌സ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് കൃതിയൊന്നുമല്ല.
ചെമ്മീനും മിഷിമിയുടെ നോവലും തമ്മില്‍ സാദൃശ്യപ്പെടുത്താന്‍ ഒരു കാരണവുമില്ല. രണ്ടിലും പ്രണയവും മുക്കുവരുമുണ്ടെന്നേയുള്ളൂ. ആദ്യം പറഞ്ഞ രണ്ടു കൃതികളും തകഴി വായിച്ചിരിക്കാനിടയുണ്ട്. ഇടയുണ്ട് എന്നല്ല തീര്‍ച്ചയായും വായിച്ചിട്ടുണ്ട്. കാരണം ആ കൃതികള്‍ അന്ന് കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മലയാള പരിഭാഷകളും വന്നു കഴിഞ്ഞിരുന്നുവെന്നു തോന്നുന്നു. ചെമ്മീനില്‍ പളനിയുടെ അന്ത്യരംഗം രൂപപ്പെടുത്താന്‍ ഈ കൃതികളുടെ പരിചയം തകഴിയെ സഹായിച്ചിട്ടുണ്ടാവും. മുന്‍കാല കൃതികളുടെ പരിചയത്തില്‍ നിന്നാണല്ലോ മഹത്തായ കൃതികളെല്ലാം ഉണ്ടായിട്ടുള്ളത്. അദ്ധ്യാത്മരാമായണത്തിന്റെ തര്‍ജ്ജമയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എന്നേവര്‍ക്കുമറിയാമെങ്കിലും എഴുത്തച്ഛനെ ഭാഷാപിതാവാക്കാന്‍ ആര്‍ക്കും മടിയൊന്നും തോന്നിയില്ല. നേരിട്ടു വരികള്‍ രഹസ്യമായി പകര്‍ത്തിയെഴുതുന്നതിനെ മാത്രമേ സാഹിത്യചോരണം (Plagiarism) എന്നു പറയാനാവൂ. മുന്‍കാല രചനകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാതെ ആര്‍ക്കും ശൂന്യതയില്‍ നിന്നും ഒന്നും സൃഷ്ടിക്കാനാവില്ല.
മിഷിമ തകഴി ജനിച്ച് (1912) 13 വര്‍ഷം കഴിഞ്ഞാണ് ജനിക്കുന്നത് (1925), തകഴി മരിക്കുന്നതിനും (1999) മുന്‍പ് മരിക്കുകയും ചെയ്തു (1970). 45 വയസുവരെ മാത്രം ജീവിച്ചിരുന്ന അദ്ദേഹം പരമ്പരാഗതമായി ഹരാകിരി (seppu) നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തകഴി മലയാളത്തിന്റെ ക്ലാസിക് എഴുത്തുകാരനാണെങ്കില്‍ മിഷിമ ആധുനികനാണ്. ചെമ്മീന്‍ രചിക്കുന്ന കാലത്ത് മലയാളത്തില്‍ ഗദ്യകൃതികള്‍ പുഷ്ടിപ്പെട്ടുവരുന്നതേയുള്ളൂ. എന്നാല്‍ ജാപ്പനീസില്‍ അപ്പോള്‍ ആധുനികത ആരംഭിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ രണ്ടു കൃതികളും തമ്മില്‍ താരതമ്യമൊന്നുമില്ല. രണ്ടു സാഹിത്യവിഭാഗങ്ങളില്‍പ്പെടുത്താവുന്ന (Literary Genre) കൃതികളെ ചേര്‍ത്തു വച്ച് നിരൂപണം ചെയ്ത വാരഫലക്കാരന്റെ വിമര്‍ശന രീതി സാധുവാണെന്ന് പറയാനാവില്ല.
കലാകൗമുദിയില്‍ പ്രശസ്ത സംവിധായകനും സിനിമാ നിരൂപകനുമായ വിജയകൃഷ്ണന്റെ ‘നിര്‍മാല്യത്തിന് 50’ എന്ന ലേഖനമുണ്ട്. ചലച്ചിത്രം എന്ന കലയും മാധ്യമവും ആഴത്തില്‍ പഠിച്ച് നിരൂപണം ചെയ്യുന്ന വ്യക്തിയാണ് വിജയകൃഷ്ണന്‍. ആ കലാരൂപത്തില്‍ ഒരാസ്വാദകന്‍ എന്ന ബന്ധമേ ഈ ലേഖകനുള്ളൂ. എങ്കിലും ഒന്ന് തുറന്നു പറയാതിരിക്കാന്‍ വയ്യ. എം.ടിയുടെ നോവലുകളേക്കാള്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ തിരക്കഥകളാണ്. ചുരുക്കം വാക്കുകളില്‍ എം.ടിയൊരുക്കുന്ന ദൃശ്യരേഖകള്‍ അപാരമാണ്. സിനിമ കാണുന്ന അതേ അനുഭവം സൃഷ്ടിക്കാന്‍ ആ തിരക്കഥകള്‍ക്കു കഴിയുന്നു. നിര്‍മ്മാല്യത്തിന്റെ തിരക്കഥ സിനിമ കാണുന്നതുപോലെ തന്നെ ആസ്വാദ്യമാണ്. ആ ചിത്രത്തിന്റെ മൂര്‍ദ്ധന്യത്തില്‍(Climax) പി.ജെ. ആന്റണിയുടെ കഥാപാത്രം ദേവീവിഗ്രഹത്തിലേയ്ക്ക് തുപ്പുന്ന രംഗം വിശ്വാസികളെ വേദനിപ്പിക്കുന്നുവെങ്കിലും നിര്‍മാല്യം മൊത്തത്തില്‍ മനോഹരമായ ഒരു കലാസൃഷ്ടിയാണ്. തീരെ ചെറുപ്രായത്തിലാണ് ഈ ലേഖകന്‍ ആ സിനിമ കണ്ടതെങ്കിലും ഇന്നും അതിലെ രംഗങ്ങള്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. പി. ഭാസ്‌കരന്റെ ‘ഇരുട്ടിന്റെ ആത്മാവും’ പി.എന്‍. മേനോന്റെ ‘ഓളവും തീരവും’ ഒക്കെ മികച്ച ചലച്ചിത്രങ്ങളായതിന്റെ മുഖ്യകാരണം എം.ടി.യുടെ തിരക്കഥ തന്നെയാണ്.
മനോജ് കാട്ടാമ്പള്ളി കലാകൗമുദിയില്‍ ‘എസ്.റ്റി.ഡി ബൂത്തുകാരി പാറു’ എന്നൊരു ഗദ്യ കവനമെഴുതിയിരിക്കുന്നു. ‘അരക്ഷിതമായ വെയില്‍ക്കല്ലിന്റെ ഒരേറുകൊണ്ട് പൊളിയുന്ന ബൂത്തിന്റെ ചില്ലുകൂട്’ ചില ദൈന്യതകളെ ഓര്‍മ്മിപ്പിക്കുന്നു. വളരെ പെട്ടെന്നാണ് കേരളത്തില്‍ എസ്.റ്റി.ഡി ബൂത്തുകള്‍ വന്നതും പോയതും. അതുപോലെ റീച്ചാര്‍ജ്ജ് കൂപ്പണുകള്‍ വിറ്റിരുന്നയിടങ്ങളും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. വായിക്കുമ്പോള്‍ ഗൃഹാതുരതയുണര്‍ത്തുന്ന പുതുമയുള്ള കവിതയാണ് മനോജിന്റേത്. ചിലയിടങ്ങളില്‍ ഗദ്യം കൂടുതല്‍ പരുക്കനാകുന്നുണ്ടെങ്കിലും മൊത്തത്തില്‍ നല്ല കവിത തന്നെ.
അഴിമതിക്കാരനല്ല എന്നതിനാല്‍ ഒഴിവാക്കപ്പെട്ട രാഷ്ട്രീയക്കാരനാണ് ജി.സുധാകരന്‍. അദ്ദേഹം വളരെക്കാലമായി കവിതകള്‍ എഴുതാറുണ്ട്. ഒന്നും മെച്ചപ്പെട്ടരചനകളായി ഈ പംക്തിയില്‍ വിലയിരുത്തിയിട്ടില്ല. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയിരിക്കുന്ന കവിതയില്‍ ആത്മാംശം ഏറിയിരിക്കുന്നു. ‘നവനിര്‍മ്മാണങ്ങള്‍’ എന്ന കവിത തന്നെ സ്വയം വിശദീക രിക്കാനായി അദ്ദേഹം എഴുതിയതാണ്. പണ്ട് മറ്റൊരു ഇടതുപക്ഷനേതാവായിരുന്ന പിരപ്പന്‍കോട് മുരളി ‘കറുത്തസിംഹാസനം’ (പേര് ശരിയാണോ എന്നു നിശ്ചയമില്ല വിദൂരമായ ഓര്‍മ്മയില്‍ നിന്നുമെഴുതുന്നതാണ്) എന്ന പേരില്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കാന്‍ ഒരു കവിതയെഴുതിയതിന്റെ പേരില്‍ പാര്‍ട്ടി നടപടിക്കു വിധേയനായതായി കേട്ടിട്ടുണ്ട്. ആ സ്ഥിതി ഈ കവിയ്ക്കുണ്ടാവുമോ എന്ന് നിശ്ചയമില്ല. അദ്ദേഹത്തിന് ഇനി നടപടിയൊന്നും ഉണ്ടായാലും ഒന്നും വരാനില്ല. ഏറ്റവും താഴത്തെ പടിയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നില്പ്. ”കറുത്ത കണ്ണുകളില്ലാതെ സത്യധര്‍മ്മത്തിന്‍ സനാതന ശക്തികള്‍ ചുറ്റിലും വെട്ടം തെളിക്കുന്ന നാള്‍കള്‍” എന്നെഴുതിയിരിക്കുന്നത് ചിലപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കലിനുവഴിവെച്ചേക്കാം.