Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മഹാഭാരതത്തിലെ നാരിമാര്‍ (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ ഭാഗം 5 )

ആര്‍.ഹരി

Print Edition: 25 October 2019

വിശാലമായ ഭാരതവര്‍ഷത്തില്‍ രാമായണകാലത്ത് മൂന്ന് നാഗരികതകള്‍ നിലനിന്നിരുന്നതായി കാണുന്നു. ലങ്കയിലെ നാഗരികത, കിഷ്‌കിന്ധയിലെ നാഗരികത, അയോധ്യയിലെ നാഗരികത. താര, ശൂര്‍പണഖ, കൗസല്യ എന്നീ മൂന്ന് പ്രമുഖരുടെ രാജനൈതിക പാടവത്തെക്കുറിച്ച് പറഞ്ഞുകഴിഞ്ഞു. രാമായണ കാലത്തെ സ്ത്രീ വിദ്യാസമ്പന്നയായിരുന്നെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സ്ത്രീ വീട്ടുകാര്യം, സമാജകാര്യം, രാജ്യകാര്യം എന്നിങ്ങനെ മൂന്നു കാര്യങ്ങളിലും കഴിവുറ്റവളായിരുന്നു.

അദ്ധ്യാത്മിക സാധനയിലും സ്ത്രീകള്‍ മുഴുകിയിരുന്നു. രാമ-ലക്ഷ്മണന്മാര്‍ അഹല്യയെ കണ്ടത് തീവ്ര തപസ്വിനിയുടെ രൂപത്തിലായിരുന്നു. അഹല്യ ജ്ഞാനയോഗിനി ആയിരുന്നെങ്കില്‍, വനവാസി വിഭാഗത്തില്‍പ്പെട്ട ശബരി ഭക്തിയോഗിനിയായിരുന്നു. രാവണന്റെ ധര്‍മ്മപത്‌നി മന്ദോദരി അഖണ്ഡ സാധികയായിരുന്നെന്ന് അനേകം രാമായണങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, രാമായണ കാലത്തെ ഭാരതീയ സമൂഹം വൈദികകാലത്തെ പാരമ്പര്യം നിലനിര്‍ത്തിപ്പോന്നിരുന്നു എന്നര്‍ത്ഥം. മഹാഭാരത കാലത്തെ മഹിളകളുടെ മൂല്യനിര്‍ണയം വളരെയധികം കഠിനമാണ്. മഹത്തായ ആ കഥയുടെ സംഭവവേദി അത്യന്തം വിശാലമാണ്. അതിനോട് പൂര്‍ണമായും നീതിപുലര്‍ത്തണമെങ്കില്‍ അതേക്കുറിച്ച് പ്രത്യേകമായി വളരെയധികം എഴുതേണ്ടിവരും. അതുകൊണ്ട് ഈ പ്രബന്ധത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് രണ്ടോ മൂന്നോ ഉദാഹരണങ്ങള്‍ മാത്രം ഇവിടെ അവതരിപ്പിക്കാം.

ദ്രൗപദിയുടെ ചോദ്യം
കാണാന്‍ വളരെ ചെറിയ ഒരു സംഭവമാണ്. തുറന്ന രാജസദസ്സില്‍ അടിമുടി അപമാനിതയായി നില്‍ക്കുന്ന ദ്രൗപദിയുടെ തുറന്ന ചോദ്യമിതാണ്: ”ഈ ചതുരംഗക്കളിയില്‍ എന്നെ ഇപ്രകാരം വാതുവെച്ചത് ശരിയാണോ, അതോ തെറ്റാണോ? ഈ സഭയില്‍ സന്നിഹിതരായ എല്ലാവരും മറുപടി പറയണം.”20 ”ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ അശക്തനാണ്” (തസ്മാത് ന ശക്‌തോമി വിവക്ത്തും ഏതത്) എന്നായിരുന്നു സ്വയം ഭീഷ്മപിതാവിന്റെ മറുപടി. രണ്ടുപക്ഷത്തെയും ദിഗ്ഗജങ്ങള്‍ മൗനമായി ഇരിക്കുന്നതു കണ്ടപ്പോള്‍, തന്റെ ജീവിതത്തിലെ ഘോരാന്ധകാരപൂര്‍ണമായ ആ സന്ദര്‍ഭത്തില്‍ ദ്രൗപദി പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ”വൃദ്ധന്മാരില്ലാത്തയിടം സഭയല്ല; ധര്‍മ്മത്തിന്റെ വിഷയത്തില്‍ മൗനം ഭജിക്കുന്നവര്‍ വൃദ്ധന്മാരല്ല; സത്യമില്ലാത്തിടത്ത് ധര്‍മ്മമില്ല; വഞ്ചനയാല്‍ ബാധിക്കപ്പെട്ടത് സത്യമല്ല.”21

ഇപ്പോള്‍ ഈ സുഭാഷിതം നാലുപാടും അറിയപ്പെടുന്നു. എന്നാല്‍ അത് കളങ്കിതയല്ലാത്ത കുലാംഗനയുടെ വ്രണിതമായ മനഃകാമ്പിലെ ബഡവാഗ്‌നിയില്‍ നിന്നും ഉതിര്‍ന്ന അഗ്നിബാണമായിരുന്നുവെന്നത് വിസ്മരിച്ചുകൂടാ. അതില്‍നിന്നും മുറിവേല്‍ക്കാത്ത ഒരു പുരുഷന്‍ പോലും ആ സഭയിലുണ്ടായിരുന്നില്ല. കരാളമായ അന്ധകാരത്തിന്റെ മദ്ധ്യത്തിലും ആ ഹൃദയത്തില്‍ നിന്നും ജ്വലിച്ചുയര്‍ന്ന സംസ്‌കാരം എത്രമാത്രം ഔന്നത്യമേറിയതായിരുന്നു? യാജ്ഞസേനി അക്ഷരാര്‍ത്ഥത്തില്‍ തന്നെ യജ്ഞത്തില്‍ നിന്നും ഉയര്‍ന്നുവന്ന സേനാനി തന്നെയായിരുന്നു. ധൃതരാഷ്ട്രര്‍ സാന്ത്വനിപ്പിക്കാന്‍വേണ്ടി വരം ചോദിക്കാന്‍ ദ്രൗപദിയോട് ആവശ്യപ്പെട്ടു. ആ ബുദ്ധിമതി ധര്‍മ്മപുത്രനെ ദാസ്യത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന വരം ആവശ്യപ്പെട്ടു. രണ്ടാമതൊരു വരം ചോദിക്കാന്‍ ആജ്ഞാപിച്ചപ്പോള്‍ ആ വരത്തിലൂടെ മറ്റ് നാലു ഭര്‍ത്താക്കന്മാരേയും ദാസ്യത്തില്‍ നിന്ന് മുക്തരാക്കി. ”ഞാന്‍ കൃതകൃത്യനായിത്തീര്‍ന്നിരിക്കുന്നു; ഇനിയും ഒരു വരം ചോദിച്ചാലും” അന്ധനായ രാജാവ് വീണ്ടും ആവശ്യപ്പെട്ടു. ”ഭഗവന്‍, ലോഭം ധര്‍മ്മത്തെ നശിപ്പിക്കും. മൂന്നാമതൊരു വരം ആവശ്യപ്പെടാന്‍ എനിര്‍ക്കര്‍ഹതയില്ല. വൈശ്യന് ഒരു വരം ചോദിക്കാനുള്ള അവകാശമുണ്ട്. ക്ഷത്രിയ സ്ത്രീക്ക് രണ്ടു വരങ്ങള്‍ ആവശ്യപ്പെടാം. ക്ഷേത്രിയ പുരുഷന്മാര്‍ക്ക് മൂന്നെണ്ണം ആവശ്യപ്പെടാം. ബ്രാഹ്മണന്മാര്‍ക്ക് നൂറ് വരവും ആവശ്യപ്പെടാം. അങ്ങയുടെ രണ്ട് വരങ്ങള്‍ കൊണ്ട് എന്റെ എല്ലാ ഭര്‍ത്താക്കന്മാരും മോചിതരായി. അവരുടെ ആശ്രയം കൊണ്ട് എനിക്ക് എല്ലാതരത്തിലുള്ള യശസ്സ് ലഭിക്കും.”22

”ലോഭോ ധര്‍മ്മസ്യ നാശായ” എന്ന ഉത്തമവാക്യം ആ സഭയില്‍ കുറേ നേരത്തേയ്ക്ക് പ്രതിധ്വനിച്ചിട്ടുണ്ടായിരിക്കണം. എന്നാല്‍ കലിബാധിച്ച വേളയില്‍ കാലാതിശായിയായ അതിന്റെ സന്ദേശം ആരാണ് ഗ്രഹിച്ചിട്ടുണ്ടായിരിക്കുക! ദ്രൗപദി ശാസ്ത്രമറിയുന്നവളായിരുന്നു. അവളുടെ പെരുമാറ്റവും തദനുസൃതമായിരുന്നു. ഈ കാരണത്താലാണ് അത്യന്തം വിഷമകരമായ പരിത:സ്ഥിതിയിലും തികഞ്ഞ സംയമനത്തോടെ സിംഹാസനത്തിലുപവിഷ്ടനായ രാജാവിന് ശാസ്‌ത്രോക്തി പറഞ്ഞു മനസ്സിലാക്കാന്‍ അവര്‍ക്കായത്.

രണ്ടാമത്തെ ഉദാഹരണം രാജമാതാവായ കുന്തിയുടേതാണ്. മഹാത്മാവായ വിദുരന്റെ വസതിയില്‍വെച്ച് അവരെ കണ്ട ദൂതനായ കൃഷ്ണന്‍, ‘പുത്രന്മാര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്, ദുര്യോധനന്‍ ഞാന്‍ പറഞ്ഞത് കേട്ടില്ല’ എന്നു ചോദിച്ചപ്പോള്‍ സ്വാഭിമാനപൂര്‍ണവും ധീരോദാത്തവുമായ അവരുടെ മറുപടി ”ഏതൊരു കാര്യത്തിനു വേണ്ടിയാണോ ക്ഷത്രിയര്‍ സന്താനങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ആ കാര്യം നിറവേറ്റാനുള്ള സമയം എന്റെ കുട്ടികള്‍ക്ക് സമാഗതമായിരിക്കുന്നു”23 എന്നായിരുന്നു. പിന്നീട്, മഹായുദ്ധത്തില്‍ വിജയിച്ച പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരന്‍ കുരുകുലത്തിന്റെ രാജാധിരാജനായി തീര്‍ന്നപ്പോള്‍, രാജമാതാവായ കുന്തി ധൃതരാഷ്ട്ര ദമ്പതിക്കൊപ്പം വാനപ്രസ്ഥാനത്തിന് പുറപ്പെട്ടു. പുത്രന്മാര്‍ വളരെ നിര്‍ബന്ധിച്ചിട്ടും അവര്‍ പറഞ്ഞു: ”മക്കളെ, പണ്ട് എന്റെ ഭര്‍ത്താവ് ആര്‍ജ്ജിച്ച വൈഭവം ഞാന്‍ യഥേഷ്ടം അനുഭവിച്ചിട്ടുണ്ട്. ഇനി എന്റെ മക്കള്‍ നേടിയ വൈഭവം അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വാനപ്രസ്ഥികളായ ഭര്‍തൃജ്യേഷ്ഠന്റേയും പത്‌നിയുടേയും ശുശ്രൂഷതന്നെയാണ് ഇനി എനിക്ക് തപസ്സ്. അതുതന്നെയാണ് എനിക്ക് പുണ്യപ്രദം. അപ്രകാരം എന്റെ മരണവും സംഭവിക്കും.”24
വഞ്ചനയിലൂടെ, ബലപ്രയോഗത്തിലൂടെ ചിലപ്പോഴൊക്കെ കോടതി തീരുമാനത്തെ മറികടന്നും അധികാരകസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കന്മാരോട് താരതമ്യം ചെയ്യുമ്പോള്‍ കുന്തീ മാതാവിന്റെ മഹത്വത്തെക്കുറിച്ച് നമുക്ക് ബോധ്യപ്പെടും. ‘സത്‌സംഗത്തില്‍ നിന്ന് നിസ്സംഗതയിലേക്ക്, നിസ്സംഗതയില്‍ നിന്ന് നിര്‍മോഹത്തിലേക്ക്, നിര്‍മോഹത്തില്‍ നിന്ന് നൈര്‍മല്യത്തിലേക്ക്, നൈര്‍മല്യത്തില്‍ നിന്ന് നിര്‍വാണത്തിലേക്ക്” എന്ന് നമ്മുടെ ആദ്ധ്യാത്മിക ആചാര്യന്മാര്‍ പറഞ്ഞ തലത്തിലായിരുന്നു കുന്തീമാതാവ്. ആത്മസംയമനം നേടിയ യോഗിരാജനെപ്പോലെ രാജമാതാവ് രാജവൈഭവം പാടെ ഉപേക്ഷിക്കുകയാണ് ചെയ്തത്.

വ്യാസന്റെ ശകുന്തള


മറ്റൊരുദാഹരണം കാളിദാസന്റെ ശകുന്തളയുടേതല്ല, മറിച്ച് വ്യാസമഹര്‍ഷിയുടെ ശകുന്തളയുടേതാണ്. ദുഷ്യന്ത രാജാവ് അവളോട് കടുത്ത അനീതിയാണ് കാണിച്ചത്. ഗാന്ധര്‍വ വിവാഹം കഴിച്ചശേഷം തന്റെ വാക്കു തെറ്റിച്ചുകൊണ്ട് അവളെ കണ്വാശ്രമത്തില്‍ നിന്നും രാജകൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നില്ല. അതിനിടയ്ക്ക് ആശ്രമത്തില്‍ വെച്ചുതന്നെ അവള്‍ പുത്രനെ പ്രസവിച്ചു. പ്രാരംഭസംസ്‌കാരങ്ങള്‍ ഋഷിവാടത്തില്‍ നിന്നും ലഭിച്ച ബാലനെയും കൊണ്ട് അമ്മയായ ശകുന്തള രാജകൊട്ടാരത്തില്‍ എത്തിയപ്പോള്‍, ‘തിരിച്ചറിഞ്ഞിട്ടുപോലും’ രാജാവ് അവളെ തിരസ്‌കരിച്ചു. ”രാജാസ്മരന്‍ അപി ന സ്മരാമി അബ്രവീത്’ (ആദിപര്‍വ്വം 74-19) എന്നാണ് മൂലവാക്യം. രാജാവ് അവളെ ‘ദുഷ്ട താപസീ’ എന്നാണ് വിശേഷിപ്പിച്ചത്. രാജാവിന്റെ വാക്കുകള്‍ കേട്ടമാത്രയില്‍ കണ്വന്റെ മകള്‍ ആദ്യം ലജ്ജിക്കുന്നു. പിന്നീട് ദുഃഖിക്കുന്നു. വെളിവില്ലാതെ തൂണുപോലെ തരിച്ചുനില്‍ക്കുന്നു, പിന്നെ ചൊടിക്കുന്നു. അവളുടെ കണ്ണുകള്‍ ചുവക്കുന്നു, ചുണ്ടുകള്‍ വിറയ്ക്കുന്നു, തീപ്പൊരി പാറുന്ന തീക്ഷ്ണമായ അവളുടെ നോട്ടം മുമ്പില്‍ നില്‍ക്കുന്നവനെ ഭസ്മമാക്കിത്തീര്‍ക്കാന്‍ പോന്നതായിരുന്നു. എന്നാല്‍ അവള്‍ തപസ്സുകൊണ്ട് നേടിയ തേജസ്സിനെ അടക്കി നിര്‍ത്തുന്നു, മുഹൂര്‍ത്ത നേരം ധ്യാനിച്ചുനില്‍ക്കുന്നു. ശേഷം അമര്‍ഷവും ദുഃഖവും കടിച്ചുപിടിച്ച് ക്രോധത്തോടെ ഭര്‍ത്താവിനോട് പറയുന്നു: ”മഹാരാജാവേ! അറിഞ്ഞുകൊണ്ടെന്തേ പ്രാകൃത മനുഷ്യരെപ്പോലെ ഇങ്ങനെ കള്ളം പറയുന്നു. മനഃസാക്ഷിയെ വഞ്ചിക്കരുത്. ഞാന്‍ ഒറ്റയ്‌ക്കെന്നാണോ കരുതുന്നത്? എന്നില്‍ ജഗത്‌സാക്ഷി കുടികൊള്ളുന്നു. അവന്‍ അങ്ങയുടെ പാപം കാണുന്നുണ്ട്. സത്യമെന്തെന്ന് ദേവഗണത്തിനറിയാം. സൂര്യന്‍, ചന്ദ്രന്‍, അഗ്നി, വായു, ആകാശം, പൃഥ്വി, ജലം, യമന്‍, പ്രാണന്‍, പകല്‍, രാത്രി, ഇരുസന്ധ്യകള്‍, ധര്‍മ്മം ഇവരെല്ലാം മനുഷ്യന്റെ ചെയ്തികളെ കാണുന്നുണ്ട്. മഹാരാജന്‍ കേട്ടാലും! പുത്രരൂപത്തില്‍ ജായയില്‍ ജനമമെടുക്കുന്നത് ഭര്‍ത്താവ് തന്നെയാണ്. ഈ ബാലന്‍ പും എന്ന നരകത്തില്‍ നിന്നു അങ്ങയെ ത്രാണനം ചെയ്യുന്ന അങ്ങയുടെ മകന്‍ തന്നെയാണ്. ഹേ ഭൂപാലാ! ഭാര്യയെക്കുറിച്ച് അങ്ങ് എന്താണ് കരുതിയിരിക്കുന്നത്? വീട്ടുകാര്യങ്ങളില്‍ ശ്രദ്ധയുള്ളവളാണ് ഭാര്യ. സന്താനങ്ങളെ തരുന്നവളാണ് ഭാര്യ. ഭര്‍ത്താവ് പ്രാണനായും ഭര്‍ത്താവിനെ പ്രാണനായും കരുതുന്നവളാണ് ഭാര്യ. പതിവ്രതയാണ് ഭാര്യ. ഭര്‍ത്താവിന്റെ പാതിയാണ് ഭാര്യ. ഭര്‍ത്താവിന്റെ ഏറ്റവും ഉറ്റ സുഹൃത്താണ് ഭാര്യ. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ നേടിത്തരുന്നവളാണ് ഭാര്യ. സംസാരത്തിന്റെ മറുകര എത്തിക്കുന്നവളാണ് ഭാര്യ. ഭാര്യയുള്ളവന്‍ കര്‍മ്മണ്യനായിരിക്കും. ഭാര്യായുക്തനായ പുരുഷനാണ് വിജയശാലിയായ ഗൃഹസ്ഥന്‍. ശ്രേയസ്സിന്റെ അടിസ്ഥാനം ഭാര്യയാണ്. നിഃശ്രേയസ്സത്തിന്റെ വഞ്ചി ഭാര്യയാണ്. ഭാര്യയെ കൂടാതെ ഋഷിക്കു സന്താനവാനാകാന്‍ എങ്ങനെ സാധിക്കും?” (ആദിപര്‍വ്വം – 74 സംക്ഷിപ്തം).

നിര്‍ഭയമായി ഇത്രയും കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞശേഷം ശകുന്തള മര്‍മ്മത്തില്‍ കുത്തുന്നപോലെ പറയുന്നു: ‘മഹാരാജന്‍, മണ്ണില്‍ കിടന്നുരുണ്ടു ശരീരത്തില്‍ മണ്ണുപുരണ്ട ചെറിയ കുട്ടി ഓടിവന്ന് അച്ഛന്റെ മടിയില്‍ കയറിയിരിക്കുമ്പോള്‍ സ്വര്‍ഗ്ഗാനന്ദമനുഭവിക്കാത്ത അച്ഛനേതുണ്ട്? ക്ഷുദ്രജീവികളായ ഉറുമ്പുകള്‍പോലും അവയുടെ മുട്ടകള്‍ പൊട്ടിച്ചുകളയാറുണ്ടോ? അങ്ങ് എന്നെ തിരസ്‌കരിച്ചാല്‍ ഞാന്‍ വീണ്ടും ആശ്രമത്തിലേക്ക് തിരിച്ചുപോകും. അപ്പോഴും അങ്ങ് അങ്ങയുടെ മകനെ ത്യജിക്കരുതെന്ന് ഒരേപക്ഷയുണ്ട്.” ഈ അവസരത്തില്‍ ഒരശരീരിയുണ്ടായതിനെ തുടര്‍ന്ന് ചിത്രമാകെ മാറി. ശോകത്തിലവസാനിക്കേണ്ടത് ശൂഭപര്യവസായിയായി തീര്‍ന്നു.

എന്നാല്‍ ഇവിടത്തെ പ്രതിപാദ്യവിഷയം മഹാഭാരതത്തിലെ ശകുന്തളയുടെ ജാജ്വല്യമാനമായ വ്യക്തിത്വമാണ്. ഇതില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടകാര്യം ആശ്രമത്തില്‍ നിന്നുനേടിയ സംസ്‌കാരങ്ങളുടെ ഫലമായി പൊട്ടിത്തെറിയുടെ നിമിഷത്തിലും അവര്‍ക്ക് സംയമനം പാലിക്കാന്‍ സാധിച്ചു എന്നതാണ്. മുമ്പ് പ്രതിപാദിച്ച വാക്കനുസരിച്ച് അവള്‍ ജായ ആയിരുന്നു: എന്നാല്‍ പുല്ലിംഗ ബഹുവചനീയ ദാരാ! സാമൂഹ്യമായ ദൃഷ്ടിയില്‍ ഇവിടെ മറ്റൊരു വസ്തുത അനാവരണം ചെയ്യപ്പെടുന്നുണ്ട്. ആ കാലഘട്ടത്തില്‍ ഋഷികളുടെ ആശ്രമങ്ങളില്‍ കന്യകമാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നതോടൊപ്പം ആശ്രമം പരിപാലിക്കുന്ന ഉത്തരവാദിത്തവുമുണ്ടായിരുന്നു. കന്യകമാര്‍ക്ക് വേദമന്ത്രങ്ങള്‍ അറിയാമായിരുന്നു. ശാസ്ത്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ എന്തെന്നവര്‍ക്ക് അറിയാമായിരുന്നു. അതിഥിസത്കാരത്തില്‍ അവര്‍ക്ക് നൈപുണ്യമുണ്ടായിരുന്നു. യുക്തിയുക്തമായി കാര്യങ്ങള്‍ പറയുവാന്‍ അവര്‍ സങ്കോചിച്ചിരുന്നില്ല. ആര്‍ജ്ജവം അവരുടെ സ്വഭാവമായിരുന്നു. ചുരുക്കത്തില്‍, വേദകാലത്തെ പാരമ്പര്യങ്ങള്‍ പുരാണങ്ങളുടെ കാലത്തും അഭംഗുരം തുടര്‍ന്നുപോന്നു.
(തുടരും)

20. ഇമം പ്രശ്‌നം ഇമേ ബ്രൂത സര്‍വ ഏവ സഭാസദഃ
ജിതാം വാപ്യജിതാം വാ മാം മന്യധ്വേ സര്‍വഭൂമിപാഃ
(മഹാഭാരതം – സഭാപര്‍വ്വം 67-41)
21. ന സാ സഭാ യത്ര ന സന്തി വൃദ്ധാ:
ന തേ വൃദ്ധാഃ യേ ന വദന്തി ധര്‍മ്മം
നാസൗ ധര്‍മ്മോ യത്ര ന സത്യമസ്തി
ന തത് സത്യം യത് ഛലേനാനുവിദ്ധം.
(മഹാഭാരതം സഭാപര്‍വ്വം 67-53)
ഇതേ ശ്ലോകം വീണ്ടും ഉദ്യോഗപര്‍വ്വം അദ്ധ്യായം 35-58ല്‍ കാണാം.
22. ലോഭോ ധര്‍മ്മസ്യ നാശായ ഭഗവന്‍ നാഹമുത്സാഹേ അനാര്‍ഹാ വരമാദാതും തൃതീയം രാജസത്തമ
ഏകമാഹൂര്‍ വൈശ്യവരം ദ്വൗ തു ക്ഷത്രസ്ത്രിയാ വരൗത്രയസ്തു രാജ്ഞോ രാജേന്ദ്ര ബ്രാഹ്മണസ്യ ശതം വരാ: പാപിയാംസ ഇമേ ഭൂത്വാ സംതീര്‍ണാ പതയോ മമ
വേത്‌സ്യന്തി ചൈവ ഭദ്രാണി രാജന്‍ പുണ്യേന കര്‍മ്മണാ! (മഹാഭാരതം – സഭാപര്‍വ്വം 71 – 34, 36)
23. ‘യദര്‍ഥം ക്ഷത്രിയാ സൂതേ തസ്യ കാലോയമാഗതഃ
(മഹാഭാരതം ഉദ്യോഗപര്‍വ്വം 137-10)
24. ഭുക്തം രാജ്യഫലം പുത്രാഃ ഭര്‍തുര്‍മേ വിപുലം പുരാ. (മഹാഭാരതം – ആശ്രമവാസികപര്‍വ്വം 17-17)
നാഹം രാജ്യഫലം പുത്രാ: കാമയേ പുത്രനിര്‍ജിതം പതിലോകാനഹം പുണ്യാന്‍ കാമയേ തമസാ വിഭോ. (ആശ്രമ വാസികപര്‍വ്വം 17-19)
ശ്വശ്രൂ – ശ്വശൂരയോഃ കൃത്വാ ശുശ്രൂഷാം വനവാസിനോഃ
തപസാറശോഷയിഷ്യാമി യുധിഷ്ഠിര കലേബരം.
(ആശ്രമവാസികപര്‍വ്വം 17-20)

Tags: ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍
Share2TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies