നഹുഷന് എന്ന രാജാവിന്റെ കഥ പുരാണമറിയുന്നവര്‍ക്കറിയാം. ചന്ദ്രവംശത്തില്‍, ഭരണാധികാരം വിനിയോഗിച്ച് കുപ്രസിദ്ധനായയാള്‍. ആയുസ്സെന്ന രാജാവിനും ഭാര്യ ഇന്ദുമതിക്കും പിറന്ന മകന്‍. നഹുഷന് രാജഭരണവും ഇന്ദ്രപദവും വരെ ലഭിച്ചു. അപ്പോള്‍ അഹങ്കാരം തലയ്ക്ക് പിടിച്ചു. ഇന്ദ്രന്റെ ഭാര്യ ഇന്ദ്രാണിയെ ഭാര്യയായി കിട്ടണമെന്ന് ശഠിച്ചു. അങ്ങനെ സ്ത്രീജിതനായി, അവരുടെ ഉപദേശപ്രകാരം, താന്‍ രക്ഷിക്കേണ്ട ജ്ഞാനികളായ മഹര്‍ഷിമാരെ ക്കൊണ്ട് തന്റെ പല്ലക്ക് ചുമപ്പിച്ചു നഹുഷന്‍. അവരില്‍ പൊക്കം കുറഞ്ഞ അഗസ്ത്യമുനിയെ ആക്ഷേപിച്ച്, ‘വേഗം നടക്കൂ’ എന്ന് ആജ്ഞാപിച്ച് തലയില്‍ ചവിട്ടി. മുനി ശപിച്ചു. ‘നീ പാമ്പാകട്ടെ’യെന്ന്. നഹുഷന്‍ മലമ്പാമ്പായിപ്പോയി. ശാപമോക്ഷമാര്‍ഗം കിട്ടി. ധര്‍മ്മപുത്രരെ കാണുന്ന കാലം അദ്ദേഹം രക്ഷിക്കും. ഒടുവില്‍ വനവാസകാലത്ത് പാണ്ഡവരില്‍ ഭീമനെ വരിഞ്ഞുമുറുക്കിയ പാമ്പിനെ, നഹുഷനെ ധര്‍മ്മപുത്രര്‍ തിരിച്ചറിഞ്ഞു. ശാപമോക്ഷം നല്‍കിയെന്നാണ് ചുരുക്കം. ധര്‍മ്മം മറന്ന, നിലമറന്ന, പ്രജകളെ മറന്ന, ഭരണാധികാരിയുടെ പാമ്പുജീവിതം എക്കാലത്തേയും മാതൃകയാക്കാവുന്ന ഉദാഹരണ കഥകൂടിയാണ്. നഹുഷനെ കാലികമായി വ്യാഖ്യാനിച്ചെഴുതിയ നോവലുണ്ട്. ‘നഹുഷ പുരാണം’.
അധികാരത്തിലെത്തിയാല്‍ കാമുകിയുടെയോ, മകളുടെയോ, ഭാര്യയുടെയോ ഒക്കെ വാക്കില്‍ വഴി നടക്കുന്ന ഭരണാധികാരികള്‍ക്ക് ദുര്‍ഗതിയാണ് ചരിത്രത്തില്‍. ”സ്വസ്തി പ്രജാഭ്യാം പരിപാലയന്താം/ന്യായേണ മാര്‍ഗേണമഹീം. മഹീശാഃ/ ഗോ ബ്രാഹ്‌മണേഭ്യഃ ശുഭമസ്തുനിത്യം/ലോകാഃ സമസ്താഃ സുഖിനോഭവന്തു” എന്ന് വിധിച്ചതിലെല്ലാമുണ്ട്. സമസ്ത ലോകത്തിനും സുഖമാകാന്‍ പ്രജകളെ ന്യായപൂര്‍വം സംവിധാനപ്രകാരം പരിപാലിക്കണം, അതില്‍ ഗോക്കളും ബ്രാഹ്‌മണരും ഉള്‍പ്പെടണമെന്ന് ഓര്‍മ്മിപ്പിച്ചത് തെറ്റായി ധരിച്ചവര്‍ക്ക് ദുരന്തമേ വരൂ. കാരണം ഗോക്കള്‍ സമ്പത്തിന്റെയും ബ്രാഹ്‌മണര്‍ ബ്രഹ്‌മജ്ഞാനത്തിന്റെയും, ആത്മീയതയുടെയും ആധാരമായിരുന്ന കാലത്താണല്ലോ ലോകം മുഴുവന്‍ സുഖം പകരാന്‍ ആശീര്‍വാദമുണ്ടായത്. നഹുഷനിലേക്ക് വരാം.
അധികാരത്തിന്റെ അന്ത്യനാളുകളില്‍ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനും ഗതിവേഗത്തിന്റെ അഹങ്കാരമായിരുന്നു. അപകടത്തിലാണ് കലാശിച്ചത്. അത് പതനത്തിന്റെ തുടക്കമായിരുന്നു. ‘അതിവേഗം ബഹുദൂരം’ പോകാന്‍ ഭരണവേഗം ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ രീതി. ‘സോളാറി’ലെത്തി അതും അപകടമായി – ‘ന്യായേണ, മാര്‍ഗേണ’ അല്ലാതെയായിരുന്നു രണ്ടും. ഇതു രണ്ടും കണ്ട പിണറായി വിജയന്‍ അനുഭവിച്ചവരില്‍ നിന്നും പഠിക്കാതെ, ‘മുമ്പേ പോയ ഗോവിന്റെ പിമ്പേ’ പോവുകയാണ്.
ആദിശങ്കരന്റെ കാലത്ത് ജാതിയും അയിത്തവുമൊക്കെ ഉണ്ടായിരുന്നു. ‘മാറിപ്പോ മാറിപ്പോ’ എന്ന് ആക്രോശിച്ച് ആട്ടിയകറ്റി ആളുകളെ തല്ലിയോടിച്ചാണ് അധികാരമുള്ളവര്‍ വഴി നടന്നിരുന്നത്. അത് നാട്ടുനടപ്പായപ്പോള്‍ ശങ്കരശിഷ്യരും പരിവാരങ്ങളും അതുശീലിച്ചു. പക്ഷേ ജാതിഭേദങ്ങള്‍ ഇല്ലാതാക്കിയ ശങ്കരദര്‍ശനത്തിലെ മനീഷാ പഞ്ചകത്തിന്റെ തുടക്കത്തില്‍ ഒരു പ്രജ ചോദിക്കുന്നുണ്ട് ”അന്നമയാദന്നമയം അഥവാ ചൈതന്യമേവ ചൈതന്യാത്/യതിവര ദൂരീകര്‍ത്തും വാഞ്ഛസി കിം ബ്രാഹി ഗച്ഛ ഗച്ഛേതി” ആത്മാവിനെയാണോ ശരീരത്തെയാണോ സന്ന്യാസിശ്രേഷ്ഠാ താങ്കള്‍ ഓടിച്ചു മാറ്റുന്നതെന്ന്. അത് പുതിയ തിരിച്ചറിവായിരുന്നു. അന്ന് ശങ്കരന് വയസ്സ് 30-ല്‍ താഴെയാണ്. എണ്‍പതിലെത്തിയിട്ടും അനുഭവങ്ങളേറെയുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിയാട്ടി തെളിച്ചുപോകുന്നത് നാട്ടുകാരുടെ ആത്മാവിന്റെയും ശരീരത്തിന്റെയും നെഞ്ചത്തു കൂടിയാണ്. നാട്ടുകാര്‍ വോട്ടുകാരാണെന്നറിയാതെയല്ല, അവരില്‍ ഒരു വിഭാഗം എന്തായാലും അടിമകളെപ്പോലെ നില്‍ക്കുന്ന വെറും വോട്ടു യന്ത്രങ്ങളാണെന്ന് അറിഞ്ഞുള്ള അഹങ്കാരമാണ്.
കര്‍ഫ്യൂവിലും യുദ്ധവേളയിലും പോലും ചികിത്സാവശ്യം മുടക്കാറില്ല. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന് വാഹനത്തില്‍ പോകാന്‍ ജീവന്‍ രക്ഷാ മരുന്നുവാങ്ങാന്‍ പോകുന്നവരെയും തടയും. കുഞ്ഞിന് മരുന്നുവാങ്ങാന്‍ അച്ഛനെ പോലീസ് തടഞ്ഞത് അങ്കമാലിക്കടുത്ത് കാഞ്ഞൂരിലാണ്. 16 അകമ്പടി വാഹനങ്ങളും 80 പോലീസുകാരുമായി മണിക്കൂറോളം പ്രധാന പൊതുനിരത്തുകളില്‍ ജനങ്ങളുടെ യാത്ര തടയുകയാണ് പിണറായിയുടെ യാത്രയ്ക്ക് വേണ്ടി പോലീസ്. റോഡില്‍ യാത്ര തടയപ്പെടുമെന്ന് ഭയന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പാലക്കാട്-തൃശൂര്‍ അതിര്‍ത്തിയായ ചാലിശ്ശേരിയില്‍ നിന്ന് ഹെലികോപ്റ്ററിലാണ് പോയത്. ഏറ്റവും പുതിയ സംഭവം കോഴിക്കോട് മീഞ്ചന്ത സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കറുപ്പുവസ്ത്രം വിലക്കിയ സര്‍ക്കാര്‍ നടപടിയാണ്.
കരിങ്കൊടി പേടിച്ചാണ് സെഡ് പ്ലസ് കാറ്റഗറി സെക്യൂരിറ്റിയുള്ള മുഖ്യമന്ത്രിയും കൂട്ടരും ജനങ്ങളെ പീഡിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ കറുപ്പ് പേടി ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഏതെങ്കിലും ഭീകരസംഘടനയുടെയോ തീവ്രവാദ സംഘടനയുടെയോ ജീവാപായ ഭീഷണിയെത്തുടര്‍ന്നല്ല ഈ പ്രത്യേക സുരക്ഷ ഒരുക്കല്‍. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ജനദ്രോഹകരമായപ്പോള്‍ ഭരണത്തിലെ പിടിപ്പുകേടിനോട് ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം കരിങ്കൊടി കാണിക്കലായി. അതിനെ മറുപടിയും വിശദീകരണവുംകൊണ്ട് നേരിടാന്‍ കഴിയാതെ പോലീസിനെക്കൊണ്ട് പ്രതിഷേധക്കാരെ തല്ലിച്ചും മൗലികാവകാശമായ സഞ്ചാര സ്വാതന്ത്ര്യം നിരോധിച്ചും നേരിടുകയാണ്.
ശബരിമലയിലെ കടന്നുകയറ്റത്തോടെ മുഖ്യമന്ത്രിക്ക് കറുപ്പിനെ ഭയമായതാണ്. അതിനുമുമ്പ്, ചോരയൊഴുക്കല്‍ വിനോദമായപ്പോള്‍ വഴിയില്‍ ഭയപ്പെട്ടതാണ്. പ്രശ്‌നം, കരിങ്കൊടികള്‍ നിറയുകയും ചെങ്കൊടികള്‍ മങ്ങുകയും ചെയ്യുന്നത് പ്രജാപരിപാലനത്തിലെ പോരായ്മയാണെന്ന് തിരിച്ചറിയാത്തതാണ്. ഭരണം സര്‍വ്വത്ര തകരാറിലായി. സമ്പത്തില്ലാതായി; (ഗോക്കള്‍ നശിച്ചു) ആദര്‍ശത്തിന് ബലമില്ലാതായി ക്ഷയിച്ചു; (ആത്മാവ് പോയി; ആത്മീയതയും) മകളും ഭാര്യയും മരുമകനും മറ്റും നയിക്കുമ്പോള്‍ നഹുഷജീവിതം അനുഭവിച്ചേ പറ്റൂ. ശാപം ഒരു മുനിയുടേതല്ല, ഒരുപാട് മൗനമനസ്സുകളുടേതാണ്; അവരുടെ ആഗ്രഹങ്ങള്‍ മുടിച്ചതിന്റെ ശാപം വന്നിരിക്കുകയാണ്. കരുണാകരനും ഉമ്മന്‍ ചാണ്ടിക്കും വന്നപോലെയല്ല, ഒരു പ്രസ്ഥാനത്തിനാകെ പാമ്പ് ജീവിതമാണ്; അതും നീച സര്‍പ്പത്തിന്റെ ജീവിതം.
ഷുഹൈബിനെയും കെ.ടി. ജയകൃഷ്ണനെയും ടി.പി.ചന്ദ്രശേഖരനെയും മറ്റ് നൂറുകണക്കിനു പേരെയും കൊന്നുതള്ളിയ ശാപം, നാട് കടം കയറുമ്പോള്‍ സ്വര്‍ണം കടത്തിയ പാപം, ഭരണയന്ത്രം തിരിക്കാന്‍ ഏത് നീചവൃത്തിക്കാരേയും സംരക്ഷിക്കുന്നതിന്റെ ശാപം; കണ്ണീരും ക്രോധവുമാണ് ഇന്ന് നാട്ടാരെ കാക്കേണ്ടത് മറന്ന നവകാല നഹുഷന്റെ മേല്‍ വീഴുന്നത്.
കമ്മ്യൂണിസ്റ്റാണ് താനെന്നത് പിണറായി മറന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞത് ആ പാര്‍ട്ടി തന്നെ മറന്നു. കമ്മ്യൂണിസത്തിലാണ് വിശ്വസിച്ചതെന്നും ആകര്‍ഷിക്കപ്പെട്ടതുമെന്ന് ജനങ്ങളും മറന്നു. കമ്മ്യൂണിസം തത്ത്വത്തിലും പ്രയോഗത്തിലും മറഞ്ഞു. ഉത്തരകൊറിയയിലെ ഭരണം ലഹരിയാക്കിയ കിം ജോങ് ഉന്നിനെപ്പോലും മറികടക്കുന്നുണ്ട് ചിലപ്പോള്‍ പിണറായി. എന്തിനാണീ സുരക്ഷ എന്നതാണ് സംശയം. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമില്ലേ? അത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലേ? അല്ലെങ്കില്‍ ഇതല്ലേ ഫാസിസം. എം.വി. രാഘവന്‍ എന്ന സഖാവ് ചേരി മാറിയപ്പോള്‍, മന്ത്രിയുടെ അവകാശ അധികാരങ്ങള്‍ തടഞ്ഞത് പിണറായിയുടെ പാര്‍ട്ടിയല്ലേ. അന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സഖാക്കള്‍ പറയട്ടെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടോ എന്ന്. കൊല്ലാന്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് പാരിതോഷികം ജോലിയും കൊന്നവര്‍ക്ക് പ്രതിഫലം അധിക്ഷേപവും അവജ്ഞയുമെന്ന് പാര്‍ട്ടിക്കൊലയാളികള്‍ വിളിച്ചു പറയുന്നു. പാര്‍ട്ടി അടപടലം തകര്‍ന്നുവീഴുകയാണ്. അപ്പോള്‍ അവസാന കമ്മ്യൂണിസ്റ്റ് ഭരണാധികാരിക്ക് ഭയമാണ്. ആത്മഭയം, തിരിച്ചറിവിന്റെ ഭയം. ആവേശം കൊടുത്ത് വളര്‍ത്തിയവരും ആവശ്യം കഴിഞ്ഞപ്പോള്‍ മറന്നുകളഞ്ഞവരും ആക്രമിക്കുമെന്നാവാം ഭയം. അല്ല, മുഖ്യമന്ത്രിക്ക് ജീവാപായമുള്ളതുകൊണ്ടാണ് ഈ സുരക്ഷാക്രമങ്ങളും ജനങ്ങളെ ആട്ടിയോടിക്കലുമെങ്കില്‍ അതാരില്‍ നിന്നെന്ന് പരസ്യമാക്കാന്‍ തയ്യാറാകണം. ആ ഭീഷണിക്കാരെ കണ്ടെത്തി ജയിലില്‍ അടക്കണം. കുറച്ചുപേരുടെ ദുഷ്‌ക്രിയകള്‍ക്ക് മുഴുവന്‍ ജനങ്ങളും ദുരിതം അനുഭവിക്കേണ്ടിവരരുതല്ലോ.
പിണറായി വിജയന്‍ സഖാവ് മുഖ്യമന്ത്രിയും വീണ്ടും മുഖ്യമന്ത്രിയുമായപ്പോള്‍ നഹുഷന്‍ മലമ്പാമ്പായ സ്ഥിതിയിലാണ്. പക്ഷേ ധര്‍മ്മപുത്രന്മാര്‍ വരില്ല വീണ്ടെടുക്കാന്‍. കാരണം മോചനം കിട്ടാത്ത ശാപങ്ങളാണ് പ്രജകളില്‍ നിന്ന് നിത്യവും വാങ്ങിക്കൂട്ടുന്നത്.
Comments