Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭാരതത്തിന്റെ ലോകനായകത്വം

വിവേക് പ്രസാദ്

Print Edition: 27 January 2023

ഭാരതമെന്ന വിശ്വഗുരു വീണ്ടും ഉണരുകയാണ്. അന്ധകാരം കൊണ്ട് വഴിമുട്ടിയ ലോകത്തിനു കണ്ണും കയ്യുമായി. എണ്ണമറ്റ പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ ശക്തരെന്നു സ്വയം വിശ്വസിച്ചിരുന്ന രാഷ്ട്രങ്ങള്‍ തളര്‍ന്നു വീഴുമ്പോള്‍ ഭാരതം ആത്മവിശ്വാസത്തിന്റെ അഭയഹസ്തം ഏവര്‍ക്കുമായി നീട്ടുകയാണ്. 2022 ഡിസംബര്‍ 1 മുതല്‍ ലോകത്തിലെ മുന്‍നിര സാമ്പത്തിക-രാഷ്ട്രീയ ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20യുടെ ഒരു വര്‍ഷത്തേക്കുള്ള അദ്ധ്യക്ഷ പദവി ഭാരതത്തിനു ലഭിച്ചിരിക്കുന്നു. യുദ്ധവും, കാലാവസ്ഥ വ്യതിയാനവും, തീവ്രവാദവും കൊണ്ട് വീര്‍പ്പുമുട്ടുന്ന ലോകം ഏറെ പ്രതീക്ഷയോടെയാണ് ജി 20 യുടെ അദ്ധ്യക്ഷപദവിയെ നോക്കി കാണുന്നത്. ചിട്ടയായ സാമ്പത്തിക അച്ചടക്കം കൊണ്ടും ശക്തമായ ഭരണ നയങ്ങള്‍ കൊണ്ടും സര്‍വരംഗത്തും അതിവേഗം മുന്നേറുന്ന 5-ാം സാമ്പത്തികശക്തിയായ നാമല്ലാതെ മറ്റാരാണ് നായകത്വത്തിനു അര്‍ഹന്‍ എന്ന ചോദ്യത്തിന് ഇന്നത്തെ ലോക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉത്തരം നല്‍കും. ഇതിനു പുറമെ യു.എന്‍ സെക്യുരിറ്റി കൗണ്‍സിലിന്റെ അദ്ധ്യക്ഷപദവി 2022 ഡിസംബര്‍ മാസത്തേക്കും ഷാങ്ങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഒരു വര്‍ഷത്തേക്കുള്ള ചെയര്‍മാന്‍ഷിപ്പും 2023 ല്‍ ഭാരതം അലങ്കരിക്കുകയാണ്.

ഈ അവസരങ്ങളെല്ലാം ഇന്ന് നിലനില്ക്കുന്ന ലോക സാഹചര്യങ്ങളെ പൊളിച്ചെഴുതാനും ഭാരതത്തിന് ലോകനായകത്വം നേടിക്കൊടുക്കാനും സഹായകരമാണെന്ന് വിദഗ്ധര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞുവയ്ക്കുന്നു. സൂര്യനു കീഴിലെ നമ്മുടെ സുവര്‍ണ്ണകാലഘട്ടം എന്നു തന്നെ ഈ പദവികളെ നോക്കി കാണാം. ഇത് കേവലം യാദൃച്ഛികമായി സംഭവിച്ചതല്ല, മറിച്ച് കൃത്യമായ ഭരണ നൈതികതയുടെ വിജയമാണ്. ”ഈ നൂറ്റാണ്ട് യുദ്ധങ്ങളുടേതല്ല” എന്ന് ഉദ്‌ഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഇരുകൈയും നീട്ടിയാണ് ജി 20 രാഷ്ട്രങ്ങള്‍ സ്വീകരിച്ചത്. സമചിത്തതയോടും നയതന്ത്രസാമര്‍ത്ഥ്യത്തോടും കൂടിയുള്ള രാജ്യ നേതൃത്വത്തിന്റെ ഇടപെടലുകളെ ആവേശപൂര്‍ണ്ണമായാണ് ലോകമേറ്റെടുക്കുന്നത് എന്നതിന്റെ തെളിവാണിത്. യുദ്ധത്തിനെതിരായി ജ്യേഷ്ഠ സഹോദരതുല്യമായ നിഷ്‌കര്‍ഷയോടെ ശക്തമായ സന്ദേശം മറ്റൊരു ലോകശക്തിക്കും സാധിക്കാത്തവിധം റഷ്യക്കു നല്‍കുവാനും, ലോകസമാധാനത്തിനായി കാര്യമായ ഇടപെടലുകള്‍ നടത്തുവാനും ഇന്ന് ഭാരതത്തിനു സാധിക്കുന്നു. നാം ബോധപൂര്‍വ്വം നിലനിര്‍ ത്തി പോരുന്ന, സുദൃഢമായ നയതന്ത്രബന്ധം ഭാരതത്തെ വന്‍ ശക്തികള്‍ക്കു മുന്നില്‍ പോലും അനിഷേധ്യമായ ശക്തിയാക്കി മാറ്റി. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ കൃത്യമായ കര്‍മ്മ പദ്ധതിയോടു കൂടി ഈ നയതന്ത്രബന്ധം സ്ഥാപിക്കുവാന്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച നരേന്ദ്രമോദിയുടെ ഉദ്യമങ്ങളെ കളിയാക്കിയ ‘കനല്‍ ഒരു തരി’ ബ്രിഗേഡുകള്‍ക്കും ഇറ്റലി കോണ്‍ഗ്രസ്സിനുമുള്ള ശക്തമായ പ്രഹരമാണ് മേല്പറഞ്ഞ വിജയങ്ങള്‍. ഏറെ വെല്ലുവിളികളാണ് ജി 20 അദ്ധ്യക്ഷ പദവി ഉയര്‍ത്തുന്നത് എങ്കിലും കഴിഞ്ഞ കാലങ്ങളിലെ കേവലം ചര്‍ച്ചാവേദികളായി മാത്രം ചുരുങ്ങിപ്പോയവയില്‍ നിന്ന് വിഭിന്നമായി ചരിത്രത്തില്‍ രേഖപ്പെടുത്തുവാന്‍ തക്കവണ്ണമുള്ള ഒന്നായി ഇത്തവണത്തെ ഉച്ചകോടി പരിണമിക്കും എന്നത് രാജ്യനേതൃത്വത്തിന്റെ ഉത്സാഹത്തില്‍ നിന്നു തന്നെ സുവ്യക്തമാണ്.

ജി 20 എന്ത്, എന്തിന്?
ഗ്രൂപ്പ് 20 അഥവാ ജി 20 എന്നത് ലോകത്തിലെ 20 മുന്‍നിര രാഷ്ട്രീയ, സാമ്പത്തിക രാജ്യങ്ങളുടെ കൂട്ടായ്മയെ സൂചിപ്പിക്കുന്നു. ഇത് 85% വരുന്ന മൊത്തം ലോക ജിഡിപിയേയും, 75% ത്തോളം വരുന്ന അന്താരാഷ്ട്ര വാണിജ്യത്തെയും, 60% ത്തോളം വരുന്ന ലോകജനസംഖ്യയേയും ഉള്‍ക്കൊള്ളുന്നതാണ്. കൃത്യമായി പറഞ്ഞാല്‍ ലോകത്തിലെ ഭൂരിപക്ഷരാജ്യങ്ങളുടേയും നയരൂപീകരണത്തില്‍ ഈ ഉച്ചകോടിയിലെ ചര്‍ച്ചകള്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു എന്ന് സാരം. ഈ വിശാല സഖ്യത്തിന്റെ തലപ്പത്തേക്കാണ് 5 -ാം സാമ്പത്തിക ശക്തിയായ നാം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രതിബന്ധങ്ങള്‍ ഈ സാഹചര്യത്തില്‍ നിസ്സാരമല്ലെങ്കിലും സര്‍വ്വരംഗത്തുമുള്ള ഭാരതത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമുള്ള വലിയ അവസരം കൂടിയാണ് ഈ ഉച്ചകോടി. 1999ല്‍ ഏഷ്യന്‍ സാമ്പത്തിക തകര്‍ച്ച മൂലമുണ്ടായ പ്രതിസന്ധികള്‍ക്ക് പരിഹാരം എന്നോണമാണ് ജി 20 രൂപീകരിക്കപ്പെട്ടത്. പില്‍ക്കാലത്ത് സാമ്പത്തിക വിഷയങ്ങള്‍ക്കു പുറമെ രാഷ്ട്രീയ വിഷയങ്ങളും കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ദിശാസൂചികയായി അത് പരിണമിക്കുകയായിരുന്നു. ഒന്നാം ലോകശക്തികളുടെ ചട്ടുകമായ ഐക്യരാഷ്ട്രസഭ പോലുള്ള സ്ഥാപനങ്ങള്‍ക്ക് സമാന്തരമായി മൂന്നാം ലോകരാഷ്ട്രങ്ങളുടെ പ്രതിസന്ധികള്‍ക്കുള്ള സമാശ്വാസ വേദി കൂടിയാകാന്‍ പല ജി 20 ഉച്ചകോടികള്‍ക്കും സാധിച്ചിട്ടുണ്ട്. ഇത് ഇന്നത്തെ ഈ ഉച്ചകോടിയെ പ്രധാനപ്പെട്ടതാക്കുന്നു.

ഇന്നത്തെ കലുഷിതമായ ലോകാന്തരീക്ഷം ഭാവിയെ ഭയാശങ്കയിലേക്ക് തള്ളിവിടുന്നതാണ്. കോവിഡ് 19 മഹാമാരി മൂലം സാമ്പത്തികമായി നിലംപതിച്ച ചെറുരാജ്യങ്ങളും, മാന്ദ്യത്തിലേക്കു കൂപ്പു കുത്തിയ വന്‍കിട കയറ്റുമതി രാഷ്ട്രങ്ങളായ അമേരിക്കയും ചൈനയും, ശീതയുദ്ധങ്ങളും ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാവ്യതിയാനവും വര്‍ത്തമാനലോകം നേരിടുന്ന വെല്ലുവിളികളാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഐക്യരാഷ്ട്രസഭ പോലുള്ള സ്ഥാപനങ്ങള്‍ നോക്കുകുത്തികളായി പരിണമിച്ചത് ഏറെ നിരാശാജനകമാണ്.

സെക്യൂരിറ്റി കൗണ്‍സില്‍ -വീറ്റോ രാജ്യങ്ങളുടെ മേധാവിത്വം സ്ഥാപിക്കുവാനും, മൂന്നാം ലോകരാജ്യങ്ങളുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുവാനുമായി മാത്രം ഐക്യരാഷ്ട്രസഭ എന്തിന് എന്ന ചോദ്യം ഈ കാലഘട്ടത്തില്‍ യുക്തിസഹമാണ്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടി ഭാരതത്തിന്റെ നേതൃത്വത്തിലുള്ള വലിയ പോരാട്ടത്തിന്റെ സമാരംഭം കൂടിയായി ഈ ജി 20 അദ്ധ്യക്ഷപദവിയെ നോക്കിക്കാണാം.

ചിരവൈരികളായി നിലകൊള്ളുന്ന രാജ്യങ്ങളെ സമവായത്തിലെത്തിച്ച് വിവിധ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക എന്ന ഉച്ചകോടിയുടെ ദൗത്യം കാല്പന്തുകളിയിലെ റഫറിയുടെ ഭാരിച്ച ദൗത്യത്തിന് സമമാണ്. ഏറ്റുമുട്ടുന്ന രാജ്യക്കാരോടൊപ്പം ഓടി ക്ഷീണിതനാവാതെ പ്രതിസന്ധികളെ സമവായത്തിലൂടെ നിയന്ത്രിച്ച് വിജയിപ്പിക്കാന്‍, ഭാരതമല്ലാതെ മറ്റാരും ഇന്ന് ആ റഫറിയുടെ കുപ്പായത്തിന് യോഗ്യരല്ല. 2023 ജി 20 ഉച്ചകോടി എല്ലാവരെയും കണക്കിലെടുത്തു കൊണ്ടുള്ളതും കൃത്യമായ ലക്ഷ്യമുള്ളതും നിര്‍ണായകമായതും ഫലപ്രാപ്തിയുള്ളതുമാണെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഏതു വെല്ലുവിളികളെയും ധീരതയോടെ നേരിടുവാനും അതിനെതിരെ ലോകത്തെ നയിക്കാന്‍ ഭാരതം സുസജ്ജമാണെന്നുള്ളതിന്റെ പ്രതിഫലനമാകുന്നു.

ജി 20 ഉച്ചകോടികള്‍ കേവലം ചര്‍ച്ചാവേദികള്‍ ആണെന്നും പ്രായോഗികമല്ലെന്നും ഉള്ള പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഇത് ഒരുപരിധി വരെ ശരിയുമാണ്. അതിനുള്ള കാരണം ഈ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ സമവായത്തിലൂടെ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നുള്ളതാണ്. അവ നടപ്പില്‍ വരുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം രാജ്യങ്ങളുടെ നിയമനിര്‍മ്മാണസഭകള്‍ക്കാണ്. അതുകൊണ്ടുതന്നെ നടപ്പില്‍ വരുത്തുവാന്‍ തക്കവണ്ണം അംഗങ്ങളായ രാജ്യങ്ങളെ സമവായത്തില്‍ എത്തിക്കുന്നിടത്താണ് ജി 20 യുടെ വിജയം. 2009 ല്‍ നിലവില്‍ വന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ വേണ്ടിയുള്ള ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ബോര്‍ഡിന്റെ രൂപീകരണവും ബാങ്കുകള്‍ക്കു മിനിമം മൂലധനവും ദ്രവ്യകത്വവും ഉറപ്പുവരുത്താന്‍ നിഷ്‌കര്‍ഷിച്ച ബേസില്‍ 3 പാക്കേജും മുന്‍കാല ജി 20 കളിലെ മികച്ച തീരുമാനങ്ങ ളാണ്. 2023 ജി 20 ഉച്ചകോടിക്കായി ശ്രീനഗരം മുതല്‍ കന്യാകുമാരിവരേയും കച്ച് മുതല്‍ കോഹിമാവരേയും ഒരുങ്ങിക്കഴിഞ്ഞു. 56 സ്ഥലങ്ങളിലായി 200 ല്‍ പരം യോഗങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും.

നമ്മുടെ ലക്ഷ്യം
2022 ബാലിയില്‍ നടന്ന ജി 20 യില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭാരതത്തിന്റെ പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു. അകല്‍ച്ചയില്‍ നില്ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ ബൈഡനേയും ചൈനീസ് പ്രസിഡന്റ് ഷി ജിങ്ങ്പിംങിനേയും അല്പമെങ്കിലും സമവായത്തിലെത്തിക്കുവാനും യുദ്ധങ്ങളെ അപലപിച്ചുകൊണ്ടുള്ള ശക്തമായ സന്ദേശം റഷ്യയ്‌ക്കെതിരെ നല്‍കുവാനും സാധിച്ചത് പതുക്കെയെങ്കിലും ലോകനായകത്വത്തിലേക്കുള്ള ഭാരതത്തിന്റെ കൃത്യമായ ചുവടുവെപ്പുകള്‍ തന്നെയാണ്. ഇന്ന് ലോകം ആവശ്യപ്പെടുന്നത് മൂല്യാധിഷ്ഠിതവും കെട്ടുറപ്പുള്ളതുമായ ഒരു നായകത്വത്തെയാണ്. ഈ വിടവാണ് ഭാരതം നികത്തിക്കൊണ്ടിരിക്കുന്നത്. 2030 ഓടുകൂടി ചൈനയേയും അമേരിക്കയേയും മറികടന്നു ലോകത്തെ തന്നെ ഒന്നാം നമ്പര്‍ രാഷ്ട്രമായി ഭാരതം മാറും. ഇന്ന് ജി ഡി പിയിലുള്ള വളര്‍ച്ചയും ലോകസാമ്പത്തിക സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും രൂപയുടെ മൂല്യം ഇടിയാത്തതും, വിലക്കയറ്റത്തെ റിസേര്‍വ് ബാങ്കിന്റെ ഇന്‍ഫ്‌ളേഷറേറ്റ് ആയ 6% ന് താഴെ പിടിച്ചുകൊട്ടാന്‍ സാധിക്കുന്നതും നമ്മുടെ സുസ്ഥിരമായ കെട്ടുറപ്പിനെ പ്രതിഫലിപ്പിക്കുന്നതാണ്.

ഭാരതം പ്രധാനമായും 10 അജണ്ടകളാണ് ഈ ജി 20 യിലൂടെ പരിഹാരം കാണുവാനായി ലക്ഷ്യം വെക്കുന്നത്.

1. റഷ്യ- ഉക്രൈന്‍ യുദ്ധം
റഷ്യ – ഉക്രൈന്‍ യുദ്ധം മൂലം ഉടലെടുത്തിട്ടുള്ള ഭക്ഷ്യ ഊര്‍ജ പ്രതിസന്ധി വലുതാണ്. ഈ യുദ്ധം നീണ്ടുപോകുന്നത് ഭാരതമുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് ശുഭകരമല്ല. റഷ്യയുമായി നല്ലബന്ധം കാത്തുസൂക്ഷിക്കുന്ന ഭാരതത്തിന് മറ്റേതു രാജ്യങ്ങള്‍ക്കും ഉപരിയായി ഇരു രാജ്യങ്ങളേയും സമവായത്തിലെത്തിക്കുവാന്‍ സാധിക്കും. മാത്രമല്ല ഈ വഴിയില്‍ കൈവരിക്കുന്ന ചെറിയ സമവായ വിജയങ്ങള്‍ പോലും വലിയ നേട്ടങ്ങളായി കണക്കാക്കാം.

2. കടക്കെണി
ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും കണക്കുകള്‍ പ്രകാരം 80 ഓളം രാജ്യങ്ങള്‍ ഇന്ന് കടക്കെണിയിലാണ്. 2023 ല്‍ വരാനിരിക്കുന്ന ലോകസാമ്പത്തികമാന്ദ്യം കൂടി ചേര്‍ന്നാല്‍ ചെറു രാജ്യങ്ങളുടെ നിലനില്പ് തന്നെ അവതാളത്തിലാവും. ഈ വസ്തുത മുന്നില്‍ കണ്ടുകൊണ്ട് ജി 20 യെ ഉപയോഗപ്പെടുത്തി വേള്‍ഡ്ബാങ്ക്, ഐ എംഎഫ് പോലുള്ള സ്ഥാപനങ്ങള്‍ വഴി സഹായം എത്തിക്കുക എന്നുള്ളത് ഈ ജി 20യുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്.

3. കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥ വ്യതിയാനം മൂലം ഉടലെടുക്കുന്ന പ്രതിസന്ധികള്‍ക്ക് പ്രായോഗികമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കുകയെന്നത് പ്രധാനപെട്ടതാണ്. ഇഛജ 27 ഉച്ചകോടിയില്‍ അംഗീകരിച്ച കാലാവസ്ഥ വ്യതിയാനം വളരെയേറെ ബാധിച്ച രാജ്യങ്ങള്‍ക്ക് ‘ഡാമേജ് ഫണ്ട്’ എന്ന പേരില്‍ സാമ്പത്തിക സഹായം ഏര്‍പ്പെടുത്തിയത് സുപ്രധാനമായ തീരുമാനമായിരുന്നു. ഈ മാതൃക സ്വീകരിച്ച് ജി 20 യുടെ വര്‍ക്കിംഗ് ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി കൂട്ടായ ശ്രമങ്ങളിലൂടെ പൊതു അവബോധം സൃഷ്ടിക്കേണ്ടതും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതും ഇന്നിന്റെ ആവശ്യകതയാണ്.

4. സാമ്പത്തികമാന്ദ്യം
നാലാമത്തേത് 2023 ല്‍ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ തടയിടലാണ്. വന്‍കിടരാഷ്ട്രങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്നെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നടന്നു നീങ്ങുന്നതിന്റെ ലക്ഷണം കാണിച്ചു തുടങ്ങിയിട്ടുണ്ട്. വിലക്കയറ്റം തടയാന്‍ വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ ഉയര്‍ത്തിയെങ്കിലും മുഴുവന്‍ സാമ്പത്തിക മേഖലകളിലുമുള്ള മന്ദഗതി ലോക ജിഡിപിയെ 0.5% ആയി താഴ്ത്തുമെന്നു ലോക ബാങ്ക് പ്രവചിക്കുന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലും സുസ്ഥിരമായ ജിഡിപിയിലെ മുന്നേറ്റവും വിലക്കയറ്റം തടയാന്‍ അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിച്ചപ്പോള്‍ അതിനെതിരെ പിടിച്ചു നില്ക്കാന്‍ സാധിച്ചത് രൂപയ്ക്ക് മാത്രമാണെന്നുള്ളതും ഭാരതത്തിന്റെ ശക്തമായ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനമാണ്. സാമ്പത്തിക നയരൂപീകരണങ്ങളിലെ ഈ മികവ് ലോകത്തിനായിക്കൂടി പ്രയോജനപ്പെടുത്തുകയെന്നുള്ളതാണ് ഭാരതത്തിന്റെ ലക്ഷ്യം

5.ഭക്ഷ്യസുരക്ഷ
ഇന്ന് ലോകത്തെ ഭൂരിപക്ഷ രാജ്യങ്ങള്‍ക്കും റഷ്യ, ഉക്രൈന്‍ യുദ്ധം മൂലമുണ്ടായ ഗോതമ്പ് ധാന്യത്തിന്റെ ലഭ്യതക്കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനു പ്രതിവിധി എന്നോണം കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറവായ ചാമ അഥവാ മില്ലറ്റ്‌സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അതുവഴി ചാമയുടെ ഉത്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുവാനും ഭക്ഷ്യക്ഷാമം പരിഹരിക്കാനും ഭാരതം ഈ ജി 20 ഉച്ചകോടിയിലൂടേ ലക്ഷ്യംവെക്കുന്നു. മാത്രമല്ല ഇതിനോടൊപ്പം തന്നെ ഊര്‍ജ്ജപ്രതിസന്ധിയും വലുതാണ്. ഇതിന് പരിഹാരം കാണുക എന്നതും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്.

6. സാങ്കേതികവിദ്യയുടെ മുന്നേറ്റം
ഭാരതം ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നേടിയ നേട്ടങ്ങള്‍ മാതൃകാപരമാണ്. യൂണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (UPI) ജന്‍ ആധാര്‍ മൊബൈല്‍ (ഖഅങ) പോലുള്ള സംവിധാനങ്ങള്‍ അതിവേഗം വളര്‍ത്താനും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനും പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ സാധിച്ചു. ഈ മാതൃകാപരമായ നേട്ടങ്ങള്‍ ഡിജിറ്റല്‍ ഐഡന്റിറ്റിയില്ലാത്ത ലോകത്തിലെ പകുതിയോളം വരുന്ന ജനസംഖ്യക്ക് പകര്‍ന്നു കൊടുക്കുവാനും അതുവഴി അവരേയും ലോകത്തോടൊപ്പം നടത്താനും ഉള്ള ശ്രമങ്ങള്‍ ഭാരതം ഈ ജി 20 ഉച്ചകോടിയിലൂടേ മുന്നോട്ടുവയ്ക്കുന്നു.

7. ഗ്ലോബല്‍വാല്യു ചെയിന്‍
ചൈനയെ ആശ്രയിച്ചുള്ള വാല്യു ചെയിന്‍ അഥവാ വിതരണ ശൃംഖല സംവിധാനമാണ് ഇന്ന് നിലനില്ക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ചൈനയെ മാത്രം ആശ്രയിക്കുന്നതിന്റെ പോരായ്മകള്‍ ലോകം അറിഞ്ഞതാണ്. അതുകൊണ്ട് തന്നെ ചൈന പ്ലസ് വണ്‍ മാതൃക അത്യന്താപേഷിതമാണ്. ഭാരതം ഈ വിതരണശൃംഖലയുടെ കേന്ദ്രമാകുന്നതുവഴി ഗ്ലോബല്‍ സപ്ലൈ ചെയിന്‍ കുറെ കൂടി ക്രിയാത്മകമാകും.

8.മൂന്നാം ലോകരാഷ്ട്രങ്ങളുടെ ശബ്ദം
ജി 20യുടെ അദ്ധ്യക്ഷന്‍ എന്ന നിലക്ക് മൂന്നാം ലോക രാഷ്ട്രങ്ങളുടെ ശബ്ദമാകുവാന്‍ ഭാരതത്തിനു സാധിക്കും. ഒന്നാം ലോകരാഷ്ട്രങ്ങളുടെ ചൂഷണത്തിനെതിരെ മൂന്നാം ലോകരാജ്യങ്ങളുടെ പ്രതിനിധിയാകുന്നതിലൂടെ ലോകനായകത്വത്തിലേക്കുള്ള ഭാരതത്തിന്റെ ഒരു ചുവടുവെയ്പ്പുകൂടിയാകും അത്.

9. ടാക്‌സ് പരിഷ്‌കാരങ്ങള്‍
ടാക്‌സ് ഹെവനുകള്‍ ഇല്ലാതാക്കുവാനും ഈ മേഖലയില്‍ ടാക്‌സ് വിതരണത്തിന്റെ സമത്വം ഉറപ്പുവരുത്തുന്നതിനുമായി ഛഋഇഉ രാജ്യങ്ങള്‍ അംഗീകരിച്ച പില്ലര്‍ 2 സംവിധാനം ഇന്ന് ലോകത്തിനു പ്രയോജനകരമാണ്. 15% മിനിമം ടാക്‌സ് എന്നതിലൂടെ എല്ലാ രാജ്യങ്ങള്‍ക്കും സമ-നിക്ഷേപം ഉറപ്പുവരുത്താനും കൂടുതല്‍ വരുമാനം ആകര്‍ഷിക്കുവാനും സാധിക്കും. ഇതിനു വഴിയൊരുക്കുകയെന്നത് ഭാരതത്തിന്റെ മുന്നിലുള്ള പ്രധാനപ്പെട്ട ദൗത്യമാണ്.

10. സാംസ്‌കാരികതയുടെ പ്രതിധ്വനി
ഭാരതത്തിലെ ജി 20 യുടെ വേദി സാംസ്‌കാരിക പൈതൃകത്തിന്റെ പ്രദര്‍ശനവേദി കൂടിയാണ്. കാശ്മീരിലെ ശിഖാര വള്ളങ്ങള്‍ മുതല്‍ കന്യാകുമാരിയിലെ മണല്‍ തരികള്‍ വരെ ഇതിന്റെ ഭാഗമാകുന്നു. ഇതിലൂടെ ലോകത്തിനു കൂടുതലായി നമ്മുടെ തനതുകലാരൂപങ്ങളേയും കരകൗശല വസ്തുക്കളേയും പരിചയപ്പെടുത്തുവാനും അതുവഴി കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സാധിക്കും. ”ആത്മീയമായി ഉയര്‍ത്തുന്നതും മാനസികമായി ഉന്മേഷം നല്‍കുന്നതും ഭൗതികമായി ഊര്‍ജ്ജസ്വലമാക്കുന്നതും സംസ്‌കാരികമായി പോഷിപ്പിക്കുന്നതുമായ ഒരു മൗലിക ഭാരതീയ അനുഭവം നാം സൃഷ്ടിക്കും” എന്ന ജി 20 ഷേര്‍പയായ അമിതാബ്കാന്തിന്റെ വാക്കുകളില്‍ നിന്നും ആധ്യാത്മികതയിലൂന്നിയ ‘ആനന്ദ കമ്പോളമായിരിക്കും’ ഈ ഉച്ചകോടിയെന്നത് സ്പഷ്ടം.

ഏതു പരിതഃസ്ഥിതികളും നാം എളുപ്പത്തില്‍ കടന്നു വന്നിട്ടുള്ളതാണ്. ഈ സവിശേഷത ഭാരതത്തിന്റെ മാത്രമാണെന്നു പറഞ്ഞാലും തെറ്റല്ല. മത-കച്ചവടക്കണ്ണോടു കൂടി വന്ന വെള്ളക്കാരും അറബികളും ഭാരതത്തെ തങ്ങളുടെ സാമ്രാജ്യത്വത്തിന്‍ കീഴിലാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചപ്പോഴും ഈ ദേവഭൂമി എല്ലാ വെല്ലുവിളികളേയും തട്ടിമാറ്റി സധൈര്യം മുന്നോട്ടുവന്നു. ഈ പ്രത്യേകതയാണ് ലോക നായകത്വത്തിന് നമ്മെ പ്രാപ്തരാക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ഒന്നാം ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ വാക്‌സിന്‍ മറ്റു രാജ്യങ്ങള്‍ക്കു നല്കാതെ പൂഴ്ത്തി വെച്ചപ്പോള്‍, നാം അത്തരത്തിലല്ല പെരുമാറിയത്. ലോകരെല്ലാവരും ഒന്നാണെന്നുള്ള ചിന്ത ഭാരതമല്ലാതെ മറ്റേതു രാഷ്ട്രമാണ് പ്രകടിപ്പിച്ചത്?

ബുദ്ധനു ശേഷം ശങ്കരാചാര്യരിലൂടെ അദ്വൈതമായി വീശിയ വെളിച്ചത്തിന്റെ രശ്മികള്‍ ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാരിലൂടെയും മറ്റ് ഗുരു പരമ്പരകളിലൂടെയും അനുസ്യൂതം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഈ ജ്ഞാനം സര്‍വലോകത്തിനും അവകാശപ്പെട്ടതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്വൈതം പറഞ്ഞുവെച്ചതും ക്വാണ്ടം മെക്കാനിക്‌സിലൂടെ ശാസ്ത്രം എത്തിച്ചേര്‍ന്നതും വണ്‍നെസ് അഥവാ ഏകത്വം എന്ന സത്യത്തില്‍ത്തന്നെ. കൊറ്റിയും കുറുക്കനും ആനയും ആമയും മുയലും മനുഷ്യനും മറ്റും ദേഹവ്യത്യാസം പരിഗണിക്കാതെ ഒത്തുചേര്‍ന്ന് കഴിഞ്ഞു കൂടുന്ന ഒരു ഏകത്വലോകം ഈ നാട്ടിലെ കൊച്ചുകുട്ടികള്‍ക്കു പോലും പരിചിതമാണ്. അതുകൊണ്ടു തന്നെ വസുധൈവ കുടുംബകം-ഒറ്റ ഭൂമി, ഒറ്റ കുടുംബം, ഒറ്റ ഭാവി എന്ന ഈ ഉത്കൃഷ്ട ആദര്‍ശത്തെയാണ് നാം 2023 ജി 20യുടെ ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ളത്.

ജ്ഞാനം പ്രദാനം ചെയ്യേണ്ട മതങ്ങള്‍ തീവ്രവാദത്തിലേക്കും ആളെ ചേര്‍ക്കലുകളിലേക്കും ചുരുങ്ങുമ്പോള്‍, പിന്തുടര്‍ച്ചക്കാര്‍ യുദ്ധങ്ങളിലേക്കും സ്വാര്‍ത്ഥതയിലേക്കും ഒതുങ്ങുന്നതു സ്വാഭാവികം. ഈ സ്വാര്‍ത്ഥതയുടെ ചിന്തകളെ പൊളിച്ചെഴുതാനും മേല്പറഞ്ഞ ആദര്‍ശങ്ങളെ ഈ ഹിന്ദുഭൂമിയില്‍ നിന്ന് പഠിക്കാനും ഒറ്റക്കെട്ടായി തോളോട് തോള്‍ ചേര്‍ന്ന് പ്രതിസന്ധികളെ കാറ്റില്‍ പറത്താനുമുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ലോകത്തിനു ഈ ജി 20 ഉച്ചകോടി എന്നത് നിസ്സംശയം പറയാം.

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies