കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയോട് ശത്രുതാ മനോഭാവത്തോടെ തൊട്ടുകൂടായ്മ പുലര്‍ത്തി തീണ്ടാപ്പാടകലെ മാറി നില്‍ക്കണമെന്ന പിടിവാശിയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ക്രിസ്ത്യന്‍ ജനസംഖ്യ പത്ത് ശതമാനത്തില്‍ അധികമുള്ള നാഗാലാന്റ്, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, ഗോവ, കേരളം, സിക്കിം എന്നീ എട്ട് സംസ്ഥാനങ്ങളില്‍ കേരളമൊഴികെ ഏഴിടത്തും നിലവില്‍ അധികാരത്തില്‍ ഇരിക്കുന്നത് ബി.ജെ.പിയും സഖ്യകക്ഷികളുമാണ്. ഇതില്‍ എണ്‍പത്തിയെട്ട് ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള നാഗാലാന്റും പത്ത് ശതമാനം മാത്രമുള്ള സിക്കിമും ഉള്‍പ്പെടും. ഈ സംസ്ഥാനങ്ങളെല്ലാം ‘സബ് കാ സാഥ് സബ് കാ വികാസ്’ എന്ന മുദ്രാവാക്യമുയര്‍ത്തി സാമൂഹ്യ ഐക്യത്തോടെ വികസനപാതയില്‍ അഴിമതിരഹിതമായി നേട്ടങ്ങള്‍ കൊയ്ത് മുന്നേറുകയാണ്. പതിറ്റാണ്ടുകളായി ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന ഗോവയുടെ പാത പിന്‍പറ്റിയാണ് അങ്ങിങ്ങ് തലപൊക്കിയിരുന്ന വിഘടനവാദ ശക്തികളെ പിന്‍തള്ളി വടക്കു-കിഴക്കു സംസ്ഥാനങ്ങള്‍ ബി.ജെ.പിയുടെ ദേശീയ കാഴ്ചപ്പാടിനൊപ്പം നില്‍ക്കുന്നത്.
കേരളത്തിലെ ജനസംഖ്യയില്‍ പതിനെട്ട് ശതമാനത്തിലധികം വരുന്ന ക്രിസ്ത്യന്‍ സമൂഹം രാജ്യത്ത് എല്ലായിടത്തും എന്നതുപോലെ സംസ്ഥാനത്തും ബി.ജെ.പിയുടെ വികസന രാഷ്ട്രീയത്തോടും തീവ്രവാദവിരുദ്ധ നിലപാടുകള്‍ക്കും ഒപ്പമാണ്. മുന്‍കാലങ്ങളില്‍ ഇടത്-വലത് മുന്നണികളും ബി.ജെ.പി വിരുദ്ധമാധ്യമങ്ങളും സൃഷ്ടിച്ച തെറ്റിദ്ധാരണകളുടെ പുറംതോട് പൊട്ടിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ കുടുംബസമേതം, സഭാസമേതം ബി.ജെ.പിയില്‍ എത്തുന്ന ക്രിസ്ത്യന്‍ വിശ്വാസികളെ തടഞ്ഞു നിര്‍ത്താനുള്ള പാഴ്‌വേലയിലാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുകിയിരിക്കുന്നത്. രാജ്യത്തെ ഹിന്ദുഭൂരിപക്ഷവും രണ്ടര ശതമാനം മാത്രം വരുന്ന ക്രിസ്ത്യന്‍ മതന്യൂനപക്ഷവും ഐക്യത്തോടെ സഹവര്‍ത്തിക്കുന്നത് കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ പക്ഷങ്ങളെ ചൊടിപ്പിക്കുന്നതിന് കാരണം തങ്ങളുടെ പരമ്പരാഗത വോട്ട്ബാങ്ക് മേച്ചില്‍പുറങ്ങള്‍ നഷ്ടപ്പെടുന്നു എന്ന വേവലാതിയാണ്. ഇത്രയുംകാലം ന്യൂനപക്ഷവിരുദ്ധരാണെന്നും ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എന്നും ബി.ജെ.പിക്കെതിരായി ആരോപണം ഉന്നയിച്ചവര്‍ ഇന്ന് മറുത്തു പറയുകയാണ്. പഴങ്കഥകള്‍ പറഞ്ഞ് ഇരു സമുദായങ്ങളെയും തമ്മിലടിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് കാസപോലുള്ള സംഘടനകളും പി.സി. ജോര്‍ജിനെ പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ക്രിസ്ത്യന്‍ സമൂഹത്തിന് നല്‍കുന്നു.
കേരളത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് ക്രിസ്ത്യന്‍ സമൂഹത്തെ വലവീശിപ്പിടിച്ച് ‘ക്രിസംഘികള്‍’ ആക്കി മാറ്റുന്നു എന്നും, കേരളത്തില്‍ രൂപപ്പെടുന്ന ഹൈന്ദവ-ക്രിസ്ത്യന്‍ ഐക്യം അകാരണമായി ഇസ്ലാം പേടി (ഇസ്ലാമോഫോബിയ) വളര്‍ത്തുന്നു എന്നതുമാണ് ആരോപണം. വാസ്തവത്തില്‍ കേരളത്തിലെ വിദ്യാസമ്പന്നരും, ലോകവിവരം ഉള്ളവരും സമാധാന പ്രേമികളുമായ ക്രിസ്ത്യന്‍ സമൂഹം ആരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങി നിലപാട് എടുക്കുന്നവരാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണമാത്രമാണ്. ചെറുപ്പം മുതല്‍ കൃത്യമായ മതവിദ്യാഭ്യാസം ലഭിക്കുന്നവരും, അക്കാദമിക തലത്തില്‍ ഉന്നതനേട്ടം കൈവരിച്ച് ആഗോളപൗരന്മാരായി വളര്‍ന്ന് ലോകത്തിന്റെ വിവിധ കോണുകളിലെ സജീവ മലയാളി സാന്നിധ്യമായി ജീവിക്കുന്നവരുമാണ് നമ്മുടെ ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍. യൂറോപ്പിലും അമേരിക്കയിലും മധ്യേഷ്യയിലും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ വിവിധ തൊഴില്‍- സംരംഭമേഖലകളില്‍ നമുക്കവരെ കാണാം. ആഗോള രാഷ്ട്രീയ ചലനങ്ങളെക്കുറിച്ചും, ഇസ്ലാമിക തീവ്രവാദം വരുത്തിവെക്കുന്ന വിനാശത്തെക്കുറിച്ചും ആര്‍.എസ്.എസ്സുകാര്‍ അവര്‍ക്ക് ക്ലാസ്സ് എടുത്ത് നല്‍കേണ്ടതില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട യഹൂദരും ക്രിസ്ത്യാനികളും ഭാരതത്തില്‍ എത്തി സമാധാനത്തോടെ ജീവിതം കരുപിടിപ്പിച്ചവരാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള കേരളത്തിലെ ക്രിസ്ത്യന്‍-ഹൈന്ദവ സമൂഹങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ഐക്യം കെട്ടുറപ്പുള്ളതാണ്. ഈ ബന്ധത്തില്‍ എവിടെയും മലബാറിലെ മാപ്പിള ലഹളയിലേതെന്നപോലെ കറുത്ത അധ്യായങ്ങളും, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കങ്ങളും ഇല്ല. സഹോദര സമുദായങ്ങള്‍ എന്ന നിലയില്‍ ഇരു സമുദായങ്ങളുടെയും സഹിഷ്ണുതയും സ്വഭാവസവിശേഷതകളും അവര്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ആര്‍.എസ്.എസും ബി.ജെ.പിയും ക്രിസ്ത്യന്‍ സമൂഹവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ലേ എന്നതാണ് ചോദ്യമെങ്കില്‍, ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. ഈ രാജ്യത്തെ മതവിഭാഗങ്ങള്‍ക്കിടയിലും, രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലും ഉണ്ടാകുന്ന സ്വാഭാവികവും ആശയപരവുമായ അഭിപ്രായ വ്യത്യാസം മാത്രമാണത്. ഏത് സൂക്ഷ്മദര്‍ശിനി വെച്ചു നോക്കിയാലും മതപരിവര്‍ത്തനം എന്ന വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന അഭിപ്രായ വ്യത്യാസം മാത്രമേ ഇരു സമുദായങ്ങള്‍ക്കുമിടയിലുള്ളൂ. ഈ തര്‍ക്കം ഇന്ന് ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തെ ഏത് പൗരനും ഏതെങ്കിലുമൊരു വിശ്വാസത്തില്‍ സ്വമേധയാ ആകൃഷ്ടനായി നിയമാനുസൃതം സര്‍ക്കാര്‍ സംവിധാനങ്ങളുടെ അറിവോടെ ഇഷ്ടമുള്ള മതവിശ്വാസം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്.
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഇസ്ലാമിക വിരോധത്തിന്റെ പേരില്‍ ബി.ജെ.പിയോട് അടുക്കുന്നു എന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കേരളത്തില്‍ ബി.ജെ.പിക്ക് ഇത്രയൊന്നും സ്വാധീനം ഇല്ലാതിരുന്ന പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അടല്‍ ബിഹാരി വാജ്‌പേയി കേരളത്തില്‍ നിന്ന് പി.സി.തോമസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും തുടര്‍ന്ന് 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രബലരായ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മൂവാറ്റുപുഴയില്‍ നിന്ന് തോമസ് വിജയിക്കുകയുമുണ്ടായി. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം അടല്‍ ബിഹാരി വാജ്‌പേയിക്കും ബി.ജെ.പിക്കും നല്‍കിയ പിന്‍തുണയുടെ കൂടി ഫലമായിരുന്നു തോമസിന്റെ വിജയം. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്രിസ്ത്യന്‍ സമൂഹവും തമ്മിലുള്ള ബന്ധം പുതിയതല്ല. ഒരു വ്യാഴവട്ടകാലം ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദി ആ സംസ്ഥാനത്തെ അരശതമാനം ക്രിസ്ത്യന്‍ സമൂഹത്തെയും മതനേതൃത്വത്തെയും വിശ്വാസത്തിലെടുത്ത് വികസനകാര്യങ്ങളില്‍ പങ്കാളികളാക്കിയിരുന്നു. ഗുജറാത്തിലെ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തില്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വം നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മോദി പ്രധാനമന്ത്രി ആയതിനു ശേഷം രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന അന്താരാഷ്ട്ര പ്രചരണത്തിനു വേണ്ടി ദല്‍ഹിയിലും മറ്റും ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികള്‍ ആസൂത്രണം ചെയ്ത ചില അക്രമ സംഭവങ്ങള്‍ മുളയിലേ നുള്ളിക്കളയാനും സുരക്ഷ ഉറപ്പു വരുത്തുവാനും മോദി സര്‍ക്കാരിന് സാധിച്ചു. രാജ്യത്തെ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാരെല്ലാം കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവെച്ചവരാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളില്‍ മത പീഡനത്തിന് ഇരയാവുന്ന ന്യൂനപക്ഷ മതവിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം വലിയ ആശ്വാസമാണ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും വേട്ടയാടപ്പെടുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരി മോദിയും ക്രിസ്ത്യന്‍ വിശ്വാസ സമൂഹത്തിന്റെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച നിര്‍ണ്ണായകവും ഇന്ത്യയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് ആത്മവിശ്വാസം പകരുന്നതുമായിരുന്നു. പോപ്പിനെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയായ മോദി, ഇന്ത്യയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
മാനവരാശിക്കുമേല്‍ ഇസ്ലാമിക മതഭീകരവാദം ഉയര്‍ത്തുന്ന ഭീഷണിയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സംഭവവികാസങ്ങളും കൃത്യമായി തിരിച്ചറിഞ്ഞിട്ടുള്ളവരാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം. അഭയാര്‍ത്ഥികള്‍ക്ക് മനുഷ്യാവകാശത്തിന്റെ പേരില്‍ തങ്ങളുടെ രാജ്യാതിര്‍ത്തികള്‍ തുറന്നു നല്‍കിയ യൂറോപ്പ് ഇന്നനുഭവിക്കുന്ന തീവ്രവാദ ഭീഷണി പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. കഴുത്തറക്കപ്പെടുന്ന അധ്യാപകനും കൊല ചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും, നിശാപാര്‍ട്ടികളിലേക്ക് ട്രക്ക് ഓടിച്ചു കയറ്റപ്പെടുന്ന സംഭവങ്ങളും ലോകത്തെ ഭയചകിതരാക്കുകയാണ്. ഐ.എസ് കീഴടക്കിയ ഇറാഖിലും സിറിയയിലും ക്രിസ്ത്യാനികള്‍ അനുഭവിച്ച തിക്താനുഭവങ്ങളും ഇന്ത്യയിലെ രാമേശ്വരത്തു നിന്ന് അന്‍പത്തിയഞ്ച് കിലോമീറ്റര്‍ അകലെ ശ്രീലങ്കയില്‍ മുസ്ലീം വഹാബി തീവ്രവാദികള്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ നടത്തിയ സ്‌ഫോടനങ്ങളും കൂട്ടക്കുരുതിയും അതോടൊപ്പം ശ്രീലങ്കന്‍ ഭീകരതയുടെ പ്രഭവകേന്ദങ്ങളിലൊന്ന് കേരളമാണെന്ന തിരിച്ചറിവും, അവരുടെ അടുത്ത ലക്ഷ്യം കൊച്ചിയിലെ ക്രൈസ്തവ ദേവാലയങ്ങളായിരുന്നു എന്ന രഹസ്യാന്വേഷണ വിവരവും മതഭീകരവാദം തങ്ങളുടെ പടിവാതില്‍ക്കലെത്തി എന്ന തിരിച്ചറിവില്‍ ക്രിസ്ത്യന്‍ സമൂഹത്തെ എത്തിച്ചിരിക്കുന്നു. കേരളത്തില്‍ മതമൗലികവാദത്തിനെ ഒളിഞ്ഞും തെളിഞ്ഞും പിന്‍തുണക്കുന്ന ഇടത്-വലത് മുന്നണികള്‍ക്കെതിരെ നിലപാടെടുക്കാന്‍ ഒരിക്കല്‍ക്കൂടി കേരള ക്രൈസ്തവരെ പ്രേരിപ്പിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.
കേരളത്തിലെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും സി.പി.എമ്മും സംസ്ഥാനത്തെ സംഘടിത വോട്ട് ബാങ്കായ മുസ്ലീം സമുദായത്തെ മത്സരിച്ച് പ്രീണിപ്പിക്കുകയും തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ തിരിച്ചുവിടുകയും ചെയ്യുമ്പോള്‍ ന്യായമായ അവകാശസംരക്ഷണത്തിനും നിലനില്‍പ്പിനും ബി.ജെ.പിയോടൊപ്പം നില്‍ക്കുകയല്ലാതെ ക്രിസ്ത്യന്‍ സമൂഹത്തിന് മറ്റെന്താണ് മാര്‍ഗ്ഗം? ആഗോള ഇസ്ലാമിക മതമൗലികവാദത്തിന്റെ ഐക്കണ്‍ ആയി നിലകൊള്ളുന്ന തുര്‍ക്കിയിലെ ഭരണാധികാരി എര്‍ദോഗന്റെ ആരാധകരായി മാറിയിരിക്കുകയാണ് കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍. അധികാരവും ആനുകൂല്യങ്ങളും നല്‍കി അവര്‍ താലോലിച്ച് വളര്‍ത്തിക്കൊണ്ടുവന്നതാണ് കേരളത്തിലെ മുസ്ലീംലീഗിനെ തുര്‍ക്കിയിലെ ക്രിസ്ത്യന്‍ ദേവാലയമായിരുന്ന ഹഗിയ സോഫിയ എര്‍ദോഗന്‍ പിടിച്ചെടുത്ത് മുസ്ലീം മതമൗലിക വാദികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് തുറന്നു കൊടുത്ത നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇപ്പോള്‍ മുസ്ലീംലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായ സാദിഖലി തങ്ങള്‍ ചന്ദ്രിക ദിനപത്രത്തില്‍ എഴുതിയ ലേഖനം കേരളത്തിലെ ക്രിസ്ത്യന്‍ മത വിശ്വാസികളുടെ മുറിവില്‍ ഉപ്പുപുരട്ടുന്നതായിരുന്നു. ഗാസക്കും വെസ്റ്റ് ബാങ്കിനുമായി നിരന്തരം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്ന കേരളത്തില്‍ ഇസ്രായേലില്‍ ഹമാസ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനിക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതിയ അനുശോചന കുറിപ്പ് പോലും സൈബര്‍ ഇസ്ലാമിസ്റ്റുകള്‍ ഇടപെട്ട് തിരുത്തിച്ചത് മറക്കാനാവില്ല.
കഴിഞ്ഞ പത്തു വര്‍ഷമായി മലയാളികള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ലൗജിഹാദ് എന്ന മത ഗൂഡാലോചനയുടെയും സാമൂഹ്യ വിപത്തിന്റെയും ഇരകളാണ് കേരളത്തിലെ ക്രിസ്ത്യന്‍-ഹിന്ദു സമുദായങ്ങള്‍. നമ്മുടെ തൊഴില്‍-സംരഭ മേഖലകളില്‍ അഭിമാനകരമായ നേട്ടം കൊയ്യുന്നവരാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍. കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനുമായി നേഴ്‌സായും അധ്യാപകരായും ബിസിനസ്സ് സംരംഭകരായും സംഭാവനകള്‍ നല്‍കാന്‍ വീടിനുള്ളില്‍ തളക്കപ്പെടാതെ പുറത്തിറങ്ങി പൊതു ഇടങ്ങളിലെത്തുന്ന ഇവരെ മതമൗലികവാദ സംഘടനകളുടെ പിന്‍തുണയോടെ പ്രണയ റോമിയോമാര്‍ വലവീശിപിടിച്ച് മതം മാറ്റുന്നു എന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ കോടതികള്‍ക്ക് തെളിവുകളുടെ അഭാവമുണ്ടാകാം. എന്നാല്‍ കണക്കുകള്‍ നിരത്തി സഭാ പിതാക്കന്‍മാര്‍ ഇത് പറയുമ്പോള്‍ എങ്ങനെ അവഗണിക്കാനാകും? പോപ്പുലര്‍ ഫ്രണ്ട്കാരന്‍ വലവീശിപ്പിടിച്ച സഖാവ് അശോകന്റെ മകള്‍ അഖില ഹാദിയക്കു വേണ്ടി കേരളമൊട്ടാകെ മുസ്ലീം പള്ളികളില്‍ നടത്തിയ പണപ്പിരിവും സമൂഹം ഒറ്റക്കെട്ടായി നല്‍കിയ പിന്‍തുണയും ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. പത്തനംതിട്ടയിലെ ജസ്‌നയുടെ തിരോധാനം ഉയര്‍ത്തുന്ന ചോദ്യങ്ങളിലും ഇസ്ലാമിക തീവ്രവാദികള്‍ സംശയത്തിന്റെ നിഴലിലാണ്. ഈ ആശങ്കകളെയെല്ലാം കണ്ടില്ലെന്ന് നടിക്കാനും നിഷേധിക്കാനുമാണ് സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇനി എത്രകാലം ഈ രണ്ട് പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യാനാവും എന്ന ആശങ്കയിലാണ് ക്രൈസ്തവ സമൂഹം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിച്ചതിനും യു.ഡി.എഫ് അധികാരത്തില്‍ വരാതിരുന്നതിനും നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും അവയിലൊന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലീംലീഗ് കേരളത്തിന്റെ രാഷ്ട്രീയ അധികാരം ഹൈജാക്ക് ചെയ്യും എന്ന ക്രിസ്ത്യന്‍-ഹിന്ദു സമുദായങ്ങളുടെ ഭീതി തന്നെയായിരുന്നു. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം മോഹിച്ച് കുഞ്ഞാലിക്കുട്ടി ദല്‍ഹിയില്‍ നിന്നും തിരികെ എത്തിയതും ഉമ്മന്‍ചാണ്ടിയെ തടഞ്ഞുവെച്ച് ലീഗ് അഞ്ചാം മന്ത്രിസ്ഥാനം കരസ്ഥമാക്കിയതും കോണ്‍ഗ്രസ് പ്രധാനവകുപ്പുകളെല്ലാം ലീഗിന് നല്‍കിയതും കേരളത്തിന്റെ സാമൂഹ്യ നീതിക്ക് വിഘാതമായിരുന്നു. കോണ്‍ഗ്രസ് മുസ്ലീംലീഗിന്റെ തടവറയിലാണെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍, ഐ.എന്‍.എല്‍, പോപ്പുലര്‍ ഫ്രണ്ട്, പി.ഡി.പി, എസ്.ഡി.പി.ഐ എന്നിങ്ങനെ കൂടുതല്‍ തീവ്രസ്വഭാവമുള്ള സംഘടനകളാല്‍ നിയന്ത്രിക്കപ്പെടുകയാണ്.
മൂന്ന് പതിറ്റാണ്ടു മുമ്പ് കശ്മീരില്‍ മുഴങ്ങികേട്ടതിന് സമാനമായ കൊലവിളി മുദ്രാവാക്യങ്ങള്‍ക്ക് ഒപ്പം ഇന്ത്യയിലെ മുസ്ലീങ്ങള്‍ കൂട്ടമായി കേരളത്തിലേക്ക് കുടിയേറണമെന്ന സലഫി തീവ്രവാദി സക്കീര്‍ നായിക്കിന്റെ ആഹ്വാനവും കേരളത്തിന് നല്‍കുന്നത് ശുഭ സൂചനയല്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന നമ്മുടെ പരസ്യ വാചകം മാറ്റി എഴുതാതിരിക്കാനും സമാധാനാന്തരീക്ഷം നിലനിര്‍ത്താനും കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് പുതിയൊരു രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.