കഥകളി പരിശീലിച്ചവര്‍ക്കേ അ തില്‍ ആഴത്തിലുള്ള അറിവ് സിദ്ധിക്കൂ! എന്നിരിക്കിലും അത്യാവശ്യം ആസ്വദിക്കാന്‍ തക്കപരിജ്ഞാനം അല്പം പരിശ്രമിച്ചാല്‍ സാധ്യമാകും. ഇന്ന് കഥകളി ആസ്വാദകരുടെ എണ്ണം കുറഞ്ഞുവരുന്നു. ക്ലാസിക് കലകളുടെ കരുത്താണ് ആധുനിക കാലത്തെ കലാരൂപങ്ങളെയും മിഴിവുറ്റതാക്കുന്നത്. കഥകളി കുറച്ചെങ്കിലും പരിശീലിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുള്ള അഭിനേതാക്കളുടെ ചലച്ചിത്രാഭിനയത്തിലും ചില പ്രത്യേകതകള്‍ നമുക്കു കാണാനാവും. സൂക്ഷ്മാഭിനയത്തില്‍ അവര്‍ മറ്റുള്ളവരെ അതിശയിപ്പിക്കുന്നു. കാവാലത്തിന്റെ കളരിയില്‍ നിന്നുവന്ന നെടുമുടിയെപ്പോലുള്ള നടന്മാര്‍ അഭിനയത്തിന്റെ പാഠശാലകളായിരുന്നു. നായകനടന്മാരുടെ പിറകേ സഞ്ചരിക്കുന്ന സിനിമ ഇത്തരം മഹാനടന്മാരെ ശ്രദ്ധിക്കുന്നില്ല.
ഷാജി എന്‍.കരുണിന്റെ ചിത്രമായ ‘വാനപ്രസ്ഥ’ത്തിനുവേണ്ടി മോഹന്‍ലാല്‍ കുറെക്കാലം കഥകളി അഭ്യസിച്ചു. അതിനെത്തുടര്‍ന്ന് അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളിലും സാത്വികാഭിനയത്തില്‍ വലിയ മാറ്റം പ്രകടമായിരുന്നു. കൂടിയാട്ടവും കഥകളിയും ഒത്തുചേര്‍ന്ന് സമ്മാനിക്കുന്ന അഭിനയകലാപാരമ്പര്യം ലോകത്ത് മറ്റൊരു ജനതയ്ക്കും അവകാശപ്പെടാനില്ലാത്തതാണ്. ആ പാരമ്പര്യത്തെ പുതിയകാലത്തേയ്ക്കു വേണ്ടി പ്രയോജനപ്പെടുത്താന്‍ മലയാളി തയ്യാറാകണം. ഇന്നത്തെ ചലച്ചിത്ര നായകന്മാര്‍ക്ക് സാത്വികാഭിനയത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയില്ല എന്നത് അവരുടെ ഭാവാവിഷ്‌കാരത്തിന്റെ ദയനീയതയില്‍ നിന്നും നമുക്കു മനസ്സിലാക്കാനാവും. അഭിനയം ഒരു കലയല്ലെന്നും ആര്‍ക്കും സാധ്യമാവുന്ന ഒന്നാണെന്നും അവര്‍ കരുതുന്നു. സ്വാഭാവികമായ അഭിനയം എന്നാല്‍ നിത്യജീവിതത്തില്‍ കാണുന്നതുപോലെ വെറുതെ നിന്നു വര്‍ത്തമാനം പറയലാണെന്നു കരുതുന്ന ഒരു സംഘം നടന്മാര്‍ ഇന്നു നമുക്കുണ്ട്. അവര്‍ക്ക് സംസ്ഥാനപുരസ്‌കാരങ്ങള്‍ വരെവച്ചു നീട്ടാനും നമുക്കു മടിയില്ല.
നമ്മുടെ ക്ലാസിക് കലകള്‍ ഊര്‍ദ്ധ്വന്‍ വലിക്കാതിരിക്കുന്നതിനു പ്രധാന കാരണം സംസ്ഥാന സ്‌കൂള്‍ കലോത്സവമാണ്. പതിനായിരക്കണക്കിനു കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടു ജീവിക്കുന്നുമുണ്ട്. സ്‌കൂള്‍ കലോത്സവത്തില്‍ ഒരു സോഷ്യലിസ്റ്റ് കണ്‍സെപ്റ്റായ ഗ്രേഡ് കൊണ്ടു വന്നതോടുകൂടി അതിന്റെ മിഴിവ് വളരെ കുറഞ്ഞുപോയി. കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ക്കുവേണ്ടി ചിലര്‍ ചരടുവലികള്‍ നടത്തിയെന്ന കാരണം പറഞ്ഞ് അതൊക്കെ അവസാനിപ്പിച്ചതും പമ്പര വിഡ്ഢിത്തം. കലാകാരന്മാര്‍ പരസ്പരം മത്സരിക്കുന്നതുകൊണ്ടോ അതില്‍ ഒരാള്‍ വിജയിച്ച് ഒന്നാമനാകുന്നതുകൊണ്ടോ ഒരു തെറ്റുമില്ല. കായികമത്സരത്തില്‍ ഗ്രേഡ് അല്ലല്ലോ മാനദണ്ഡം. ഹൈജമ്പിലോ നൂറുമീറ്റര്‍ ഓട്ടത്തിലോ എല്ലാവര്‍ക്കും ഗ്രേഡ് നല്‍കി പിരിച്ചുവിടാറില്ലല്ലോ! എന്നാല്‍ കലാമത്സരങ്ങളില്‍ എല്ലാവരെയും സ്ഥിതിസമത്വത്തിനുവിധേയമാക്കി ഗ്രേഡ് നല്‍കി പറഞ്ഞുവിടുന്നു.
മുന്‍കാലങ്ങളില്‍ പ്രതിഭ, തിലകം പട്ടങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ മിടുക്കരായ പല കലാകാരന്മാരേയും അതില്‍ നിന്ന് ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. യേശുദാസും ജയചന്ദ്രനും സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയവരാണെന്നു കേട്ടിട്ടുണ്ട്. മഞ്ജുവാര്യര്‍, നവ്യനായര്‍, വിനീത് തുടങ്ങിയ അഭിനേതാക്കളും കലോത്സവത്തിന്റെ സമ്മാനങ്ങളാണ്. മോഹന്‍ലാലും മണിയന്‍പിള്ള രാജുവുമൊക്കെ യൂണിവേഴ്‌സിറ്റി കലോത്സവ വിജയികളായിരുന്നുവെന്നു പറയപ്പെടുന്നു. പ്രേംനസീര്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ മാക്ബത്ത് നാടകത്തില്‍ അഭിനയിച്ചതു വഴിയാണ് സിനിമയിലേയ്‌ക്കെത്തിയതെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഇങ്ങനെ അഭിനയകലയില്‍ മുന്‍പരിചയമുള്ളവര്‍ ചലച്ചിത്രരംഗത്തേയ്ക്കുമെത്തുന്നതാണ് അഭികാമ്യം. അതിനുവേണ്ട പരിശീലനം കഥകളി പോലുള്ള ക്ലാസിക് കലകളില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അവയെ വലിയ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടത് മലയാളിയുടെ കലാജീവിതത്തിന്റെ വൈശിഷ്ട്യത്തിന് അത്യാവശ്യമാണ്.
കഥകളിയെക്കുറിച്ച് ഭാഷാപോഷിണി ഡിസംബര്‍ ലക്കത്തില്‍ സാമാന്യം ദീര്‍ഘമായ ഒരു ലേഖനം കെ.കെ. ഗോപാലകൃഷ്്ണന്‍ എഴുതിയിരിക്കുന്നു. കല്ലടിക്കോടന്‍ കടത്തനാടന്‍ ചിട്ടകളുടെ വേരറ്റു പോകുന്നതിലുള്ള പരിഭവമാണ് ലേഖകന്‍ അവതരിപ്പിക്കുന്നത്. കഥകളി ഉത്തര കേരളത്തിന്റേതാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു ശ്രമവും ലേഖനത്തിലുണ്ട്. അതു ശരിയാണെന്നു തോന്നുന്നില്ല. കൊട്ടാരക്കര തമ്പുരാന്റെയും തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിന്റെയും ഒക്കെ പരിരക്ഷയിലാണല്ലോ കഥകളി വളര്‍ന്നത്. വള്ളത്തോള്‍ എന്ന കലാപ്രണയിയുടെ പരിശ്രമമാണ് ഇന്നും ആ കലയെ നിലനിര്‍ത്തുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും തെക്കുള്ള കളിയോഗങ്ങള്‍ക്കും കലകാരന്മാര്‍ക്കും കഥകളിയുടെ പ്രചാരത്തില്‍ വലിയ പങ്കുണ്ട്. ഗുരു ചെങ്ങന്നൂരും, മാത്തൂരും, കുടമാളൂരും മാങ്കുളവും ഒന്നും മലബാറിലല്ലല്ലോ. ഇക്കാര്യത്തെ ചൊല്ലി തെക്കും വടക്കുമുള്ള കഥകളി പ്രണയികള്‍ തര്‍ക്കിക്കട്ടെ. ആ തര്‍ക്കത്തിലൂടെ കഥകളി കൂടുതല്‍ ശ്രദ്ധിക്കപ്പെടട്ടെ!
സച്ചിദാനന്ദന്‍ നിരന്തരമെഴുതി നമ്മളെ അതിശയിപ്പിക്കുന്നു. നിരന്തരമെഴുതിയാല്‍ പലരുടെയും കവിത ചോര്‍ന്ന് പോകുന്നതു നമുക്കു കാണാം. പല പ്രശസ്തകവികളും ആദ്യകാലങ്ങളിലെഴുതിയ നല്ല കവിതകളുടെ ബലത്തില്‍ പില്‍ക്കാലത്തെ ദുര്‍ബ്ബല രചനകള്‍ സഹൃദയരിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. സുഗതകുമാരി ടീച്ചറും കടമ്മനിട്ടയും അതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. ടീച്ചറുടെ ആദ്യകാലകവിതകളുടെ കാവ്യഗുണം അവസാന കാലത്തെഴുതിയ പ്രചരണ കവിതകള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റും കുട്ടികള്‍ തകര്‍ത്തുവച്ചു ചൊല്ലുന്നത് ഈ പുതു കവിതകളാണുതാനും.
എന്നാല്‍ ദുര്‍ബ്ബല രചനകളില്‍ നിന്നും വിശിഷ്ട രചനകളിലേയ്ക്ക് പുരോഗമിച്ച കവികളുമുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഓയെന്‍വി. അദ്ദേഹത്തിന്റെ ആദ്യകാലത്തെ കവിതകള്‍ തീര്‍ത്തും ദുര്‍ബ്ബല രചനകളായിരുന്നു. ‘ദാഹിക്കുന്ന പാനപാത്ര’ത്തില്‍ ചങ്ങമ്പുഴയുടെ ദയനീയമായ അനുകരണമേ നമ്മള്‍ കാണുന്നുള്ളു. എന്നാല്‍ ഭൂമിക്കൊരു ചരമഗീതത്തിലെത്തിയപ്പോള്‍ കവിത കൂടുതല്‍ പ്രൗഢമാകുന്നതായി കാണാം. സച്ചിദാനന്ദന്റെ സ്ഥിതി ഇതല്ല. അദ്ദേഹം ആദ്യം മുതല്‍ ഒരേ താളത്തില്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഒരേ ബിംബങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നു. എന്നിട്ടും കവിത്വം ചോര്‍ന്നു പോകുന്നതായി നമുക്കനുഭവപ്പെടുന്നില്ല. ഭാഷാപോഷിണിയിലെ ‘പ്രേതബാധയുള്ള വീട്’ വായിക്കുമ്പോഴും അതുതന്നെയാണ് തോന്നുന്നത്.
‘പ്രേതബാധയുള്ള വീട്’ പോലെ, അതേ ഘടനയില്‍ സച്ചിദാനന്ദന്‍ ധാരാളം കവിതകള്‍ എഴുതിയിരിക്കുന്നു. മരിച്ചുപോയ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളുമൊക്കെ പല കവിതകളിലും കടന്നു വരാറുണ്ട്. ഈ കവിതയിലും അവരൊക്കെ കടന്നുവരുന്നു. എങ്കിലും ഒരോ തവണയും വ്യത്യസ്തതകള്‍ സൃഷ്ടിക്കാന്‍ കവിക്കു കഴിയുന്നു. എന്നാല്‍ നാല്പതു വര്‍ഷം മുന്‍പ് അദ്ദേഹം കവിതയെഴുതിയ കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. അന്നത്തെ സമൂഹമല്ല ഇന്നത്തെ ഇന്ത്യന്‍ സമൂഹം. അതൊരുപാടു മാറിപ്പോയി. ആത്മഹത്യ ചെയ്ത കര്‍ഷകനും തല്ലിക്കൊല്ലപ്പെട്ട ആദിവാസിയും ഒക്കെ ഇന്നത്തെ ഇന്ത്യയിലുമുണ്ടെങ്കിലും ആത്മഹത്യ ചെയ്യുന്ന നിരാശാകാമുകരുടെയും നഗരവാസികളുടെയും ഒക്കെ അനുപാതത്തില്‍ത്തന്നെയാണവരുടെ അവസ്ഥയും. അതൊരു സവിശേഷ പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കേണ്ട സാമൂഹ്യ സ്ഥിതി ഇന്നില്ല. എങ്കിലും ഇപ്പോഴും അതേ പ്രശ്‌നങ്ങള്‍ കവിതയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതു കവിതയുടെ പുതുമയെ ബാധിക്കുന്നു. സമൂഹം മാറുമ്പോള്‍ അതിനെ വ്യാഖ്യാനിക്കുന്ന രചനകളും മാറേണ്ടിയിരിക്കുന്നു. സച്ചിദാനന്ദന്‍ ഇന്നും പഴയ ഇന്ത്യന്‍ സമൂഹത്തെത്തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഭാഷാപോഷിണിയില്‍ വേറെയും കവിതകളുണ്ടെങ്കിലും ഒന്നും എടുത്തെഴുതാന്‍ തക്കമേന്മയുള്ളവയല്ല. മാതൃഭൂമിയിലെ കവിതകളുടെയും സ്ഥിതി അതുതന്നെ. മാതൃഭൂമിയില്‍ (ഡിസം.4) ഇറാനിലെ ചലച്ചിത്രകാരിയായ മഹ്നാസ് മൊഹമ്മദിയുമായുള്ള അഭിമുഖം ചേര്‍ത്തിരിക്കുന്നു. കേരളത്തിലെ സ്ത്രീകള്‍ സ്ത്രീപക്ഷം, സ്ത്രീവിമോചനം എന്നൊക്കെ ആര്‍പ്പുവിളിക്കാറുണ്ടെങ്കിലും ഇവിടെ അവര്‍ക്ക് കാര്യമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നുന്നില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു മുകളില്‍ രാഷ്ട്രമോ മതമോ കെട്ടിപ്പടുക്കാന്‍ ഭാരതീയര്‍ പണ്ടും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇവിടെ സ്ത്രീ സ്വതന്ത്രയാണ്. എങ്കിലും സ്ത്രീ വിമോചനത്തെക്കുറിച്ച് ധാരാളം വര്‍ത്തമാനങ്ങള്‍ പറയുക നമ്മുടെ പതിവാണ്.
ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥയുമായി സ്വപ്‌നത്തില്‍ പോലും താരതമ്യം ചെയ്യാന്‍ കഴിയുന്നതല്ല ഇറാനില്‍ അവരുടെ അവസ്ഥ. സ്ത്രീവിമോചനത്തിനുവേണ്ടിയുള്ള മുറവിളികളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ലോകം മുഴുവന്‍ ഇപ്പോള്‍ ഇറാനിലേയ്ക്ക് ഉറ്റുനോക്കേണ്ടതാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുന്ന സ്ത്രീകളെപ്പോലും വിവേചനമില്ലാതെ വെടിവെച്ചു തള്ളുന്ന ഇറാനിയന്‍ ഗവണ്‍മെന്റിനെതിരെ കാര്യമായ പ്രതിരോധം ഉയര്‍ത്താന്‍ ലോകം ശ്രമിക്കുന്നില്ല. അതിനുകാരണം അന്തര്‍ദ്ദേശീയമായ രാഷ്ട്രീയ താല്പര്യങ്ങളാണ്.
പുരോഗമനനാട്യം പുലര്‍ത്തുന്ന കേരള സമൂഹവും ഇറാനിലെ സ്ത്രീകള്‍ക്കു ആത്മാര്‍ത്ഥമായ പിന്‍തുണ നല്‍കുന്നില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിക്കേണ്ടി വന്നതിനാല്‍ ജയിലില്‍ കിടക്കേണ്ടി വന്ന മൊഹമ്മദിയെപ്പോലുള്ള സ്ത്രീകള്‍ സത്യത്തില്‍ അത്ഭുതമാണ്. അവരുടെ ധീരതയും നിശ്ചയദാര്‍ഢ്യവും അസാധാരണമാണെന്നേ പറയാനാവൂ. യാതൊരു ദയയും പ്രതീക്ഷിക്കേണ്ടതില്ലാത്ത ഇറാനിലെ കിരാത ഭരണത്തിനെതിരെ പ്രതികരിക്കാന്‍ അവിടത്തെ സ്ത്രീകള്‍ കാണിക്കുന്ന തന്റേടം ലോകത്തിനു പ്രതീക്ഷ നല്‍കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യന്‍ നടത്തിയ ത്യാഗോജ്ജ്വലമായ സമരങ്ങളുടെ അനന്തര ഫലമാണ് മനുഷ്യര്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതൊക്കെ കേട്ടുകേള്‍വി മാത്രമുള്ള മലയാളി ഇവിടെ എന്തൊക്കെയോ നവോത്ഥാനങ്ങള്‍ അവര്‍ നടപ്പിലാക്കി എന്ന മട്ടില്‍ അഭിനയിക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു. ഇന്നും നവോത്ഥാനത്തെക്കുറിച്ച് അവര്‍ നടത്തുന്ന ഗിരി പ്രഭാഷണങ്ങള്‍ ചിരിയുണര്‍ത്തുന്നു.
Comments