കോഴിക്കോട്: ആഘോഷങ്ങളുടെ നാടായ കോഴിക്കോടിനെ ആവേശത്തിലാറാടിച്ചുകൊണ്ട് 61ാം മത് സംസ്ഥാന സ്കൂൾ കലോത്സവം മുന്നേറുന്നു. കോഴിക്കോടിന്റെ നഗര ഹൃദയത്തിൽ കലയുടേയും സംഗീതത്തിന്റേയും സാഹിത്യത്തിന്റെയും കുളിർ മഴ പെയ്തിറങ്ങുകയാണ്. അഞ്ച് ഇരവ് പകലുകൾ ആരവങ്ങളാലും ഈണങ്ങളാലും നുപൂര ധ്വനികളാലും കോഴിക്കോടിന്റെ ചക്രവാളങ്ങൾ ആഘോഷ മുഖരിതവും പ്രഭാപൂരിതവുമാണ്. കലകളുടെ വർണ്ണപ്പെയ്ത്തുകൾ ആസ്വാദകരുടെ ഹൃദയത്തിൽ ആനന്ദത്തിന്റെ തിരമാലകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 3 ന് കാലത്ത് 10 മണിക്ക് മുഖ്യ വേദിയായ വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനത്ത് (അതിരാണിപ്പാടം) കലോത്സവ മേളയ്ക്ക് തിരിതെളിയിച്ചു. നഗര പരിസരത്തെ 23 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 239 ഇനങ്ങളിലായി 14000 മത്സരാർത്ഥികൾ കലാ മാമാങ്കത്തിൽ പടച്ചട്ടയണിഞ്ഞ് പടയ്ക്കിറങ്ങുന്നു. ജനു. 3 ന് തുടങ്ങി 7 ന് അവസാനിക്കുന്ന കലോത്സവത്തിൽ അധ്യാപകരും രക്ഷിതാക്കളും കലാ – സാഹിത്യാസ്വാദകരും ഉൾപ്പെടെ ലക്ഷങ്ങൾ പങ്കുകൊള്ളും. ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ് സംസ്ഥാന സ്കൂൾ കലോത്സവം.