കോഴിക്കോട്:പുരി ഗോവര്‍ദ്ധനപീഠ ശങ്കരാചാര്യര്‍ സ്വാമി ശ്രീ നിശ്ചലാനന്ദ സരസ്വതിക്ക് കോഴിക്കോട് കേസരിഭവനില്‍ സ്വീകരണം നല്‍കി. രാഷ്ട്രോത്ക്കർഷ അഭിയാൻ യാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയ അദ്ദേഹം സരസ്വതീമണ്ഡപത്തിലെ ഹാരാര്‍പ്പണത്തിനു ശേഷം പരമേശ്വരം ഹാളില്‍ സത്സംഗം നടത്തി. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു ആമുഖഭാഷണം നടത്തുകയും ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. പി.കെ ശ്രീകുമാര്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു.
സനാതനധര്‍മ്മം സര്‍വ്വകാലപ്രസക്തം-പുരി ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി
കോഴിക്കോട്: സനാതനധര്‍മ്മം സര്‍വ്വകാലപ്രസക്തമാണെന്ന് പുരി ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. രാഷ്ട്രോത്കര്‍ഷ അഭിയാന്‍ യാത്രയുടെ ഭാഗമായി കോഴിക്കോട് കേസരിഭവന്‍ പരമേശ്വരം ഹാളില്‍ നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ധര്‍മ്മവും ശക്തിയും പരസ്പരം സമ്മേളിക്കുമ്പോഴാണ് സമാജം പ്രോജ്ജ്വലിതമാകുന്നത്. അവിടെ മാത്രമേ സമാധാനവും ശാന്തിയുമുണ്ടാവുകയുള്ളൂ. അതിലൂടെ ധര്‍മ്മരാജ്യവും രാമരാജ്യവും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. ഈശ്വരാവതാരങ്ങള്‍ പിറവികൊണ്ട ഭൂമിയാണ് ഭാരതം. അതിനെ ചൈതന്യവത്തായി കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ സൃഷ്ടിയും നാശവും എല്ലാം വന്നുകൊണ്ടേയിരിക്കും. ധര്‍മ്മം എല്ലാ കാലത്തും നിലനില്‍ക്കണം. സനാതന ധര്‍മ്മം ശരിയായി സ്വാംശീകരിച്ചാല്‍ മാത്രമേ വസുധൈവ കുടുംബകം സാധ്യമാവുകയുള്ളൂ. സനാതന ധര്‍മ്മം മാത്രമാണ് വേദത്തിലൂടെ ഈശ്വര സാക്ഷാല്‍ക്കാരം നല്‍കുന്നത്.
ശാസ്ത്രം വളര്‍ന്നിട്ടും ജനിമൃതികളുടെ സത്യമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സനാതനധര്‍മ്മത്തില്‍ ഇവ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. വിദ്യയും കലയും ചേര്‍ന്നതാണ് വിദ്യാഭ്യാസം. ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകണം. ഗുരുകുല പഠനരീതി തിരികെ കൊണ്ടുവരണം. എങ്കിലേ ഭാരതം ഭാരതമായി നിലനില്‍ക്കുകയുള്ളൂ. മറ്റു രാഷ്ട്രങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത ദര്‍ശനം നല്‍കാന്‍ ഭാരതത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു.
കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു, അഡ്വ. പി.കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, ചിന്മയ മിഷന്‍ ബ്രഹ്‌മചാരിണി പ്രമിതി ചൈതന്യ, ശ്രേഷ്ഠാചാര സഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ എന്നിവര്‍ സംബന്ധിച്ചു. രാഷ്ട്രോത്കര്‍ഷ യാത്രയുടെ ഭാഗമായി കോഴിക്കോട്ടെ ത്തിയ സ്വാമി നിശ്ചലാനന്ദ സരസ്വതി ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ സെന്റിനറി ഹാളിലും മാറാട് ശ്രീകുറുംബ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രപരിസരത്തും നടന്ന സത്സംഗങ്ങളിലും അനുഗ്രഹ ഭാഷണം നടത്തി.
ഭക്തിസാന്ദ്രമായ സ്വീകരണം
കോഴിക്കോട്: രാഷ്ട്രോത്കര്‍ഷ അഭിയാന്‍ യാത്രയുടെ ഭാഗമായി ഡിസംബര്‍ 14 ന് വൈകുന്നേരം കോഴിക്കോട്ടെത്തിയ സ്വാമി നിശ്ചലാനന്ദ സരസ്വതിക്ക് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ഭക്തിസാന്ദ്രമായ സ്വീകരണം നല്‍കി. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി ജിതാത്മാനന്ദ, സ്വാഗതസംഘം ചെയര്‍മാന്‍ എം.ടി. വിശ്വനാഥന്‍ എന്നിവര്‍ ഹാരമണിയിച്ച് സ്വാമിയെ എതിരേറ്റു. വാദ്യമേളങ്ങള്‍, നാമസങ്കീര്‍ത്തനം എന്നിവയോടെ ആരതി ഉഴിഞ്ഞായിരുന്നു സ്വീകരണം. ഡോ. എന്‍.ആര്‍. മധു, പി. ഹരീഷ്, ടി.വി. ഉണ്ണികൃഷ്ണന്‍, എം.ജയരാജന്‍, കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, ഇ.കെ. ഉഷാപ്രകാശ്, ടി.യു. മോഹനന്‍, ഇ. കുഞ്ഞിരാമന്‍, അനൂപ് കുന്നത്ത്, പി. ജിജേഷ്, തകത്‌സിംഗ് റാവു, ഖാന്‍സിംങ് റാവു (മാര്‍വാടി സമാജം) നഗീന്‍ ദാസ്, രേണുക ബെന്‍ (ഗുജറാത്തി സമാജം) എന്നിവര്‍ നേതൃത്വം നല്കി.