കോഴിക്കോട്: ശ്രീമദ് ശങ്കരാചാര്യ ഭഗവദ്പാദരാൽ സ്ഥാപിക്കപ്പെട്ട പുരി ഗോവർധൻ മഠത്തിന്റെ അധിപനായ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീമദ് സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് അദ്ദേഹത്തിന്റെ ഭാരത പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട്ട് എത്തുന്നു. രാഷ്ട്രോത്ക്കർഷ അഭിയാൻ യാത്രയുടെ ഭാഗമായാണ് ഈ മഹത്സന്ദർശനം.വേദോപനിഷത്തുകളിലും ഭാരതീയ ആധ്യാത്മിക ശാസ്ത്ര വിജ്ഞാനത്തിലും അഗാധ പാണ്ഡിത്യമുള്ള സ്വാമിജിയുടെ കോഴിക്കോട് സന്ദർശനം വിജയമാക്കുന്നതിന് വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട്ടെ വിവിധ ആശ്രമങ്ങൾ, ആധ്യാത്മികാചാര്യന്മാർ, സാമുദായിക സംഘടനാ നേതാക്കൾ എന്നിവരടങ്ങുന്ന സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 14 ന് വൈകിട്ട് 6.30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പൂർണ്ണകുംഭത്തോടെ സ്വാമിജിയെ വരവേൽക്കും.
ഡിസംബർ 15 ന് രാവിലെ 10.30 ന് നടക്കുന്ന മഹാസത്സംഗത്തിന് ആതിഥ്യമരുളുന്നത് ശ്രീകണ്ഠേശ്വരം ശ്രീ നാരായണ സെന്റിനറി ഹാളിലാണ്. ആധ്യാത്മികാചാര്യന്മാരും സാമുദായികസംഘടനാനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് 5 മണിക്ക് കേസരി ഭവനിലെത്തുന്ന സ്വാമിജി സരസ്വതിമണ്ഡപത്തിലെ ആരതിയ്ക്ക് ശേഷം പരമേശ്വരം ഹാളിൽ നടക്കുന്ന സത്സംഗത്തിൽ പങ്കെടുക്കും. 16 ന് രാവിലെ 11 മണിക്ക് മാറാട് നടക്കുന്ന സത്സംഗത്തിൽ സ്വാമിജി പങ്കെടുക്കും, പൂർണ്ണകുംഭം, താലപ്പൊലി, എന്നിവയോടെ സ്വാമിജിയെ സ്വീകരിക്കും. മാറാട് ശ്രീകുറുംബ ഭഗവതി വേട്ടക്കൊരുമകൻ ക്ഷേത്ര പരിസരത്തു നടക്കുന്ന സത്സംഗംത്തിനു ശേഷം അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കും.
പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് രാഷ്ട്രോത്ക്കർഷ അഭിയാൻ യാത്ര സംഘാടകസമിതി കേസരിഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വാമി വിവേകാമൃത പുരി, സ്വാമി ജിതാത്മാനന്ദ, സമിതി ചെയര്‍മാന്‍ എം.ടി. വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എം. ജയരാജ് എന്നിവര്‍ പങ്കെടുത്തു.