Man shall not live on bread alone (മനുഷ്യന്‍ അപ്പം കൊണ്ടു മാത്രം ജീവിക്കുന്നില്ല) എന്നത് ബൈബിളില്‍ മത്തായിയുടെ സുവിശേഷത്തിലുള്ള വാക്യമാണ്. ഭക്ഷണം മാത്രം കിട്ടിയാല്‍ പോരാ. മനുഷ്യന്റെ സാംസ്‌കാരികാവശ്യങ്ങള്‍ കൂടി നിറവേറ്റപ്പെടണം. കേരളത്തിലെ ഇന്നത്തെ അവസ്ഥയില്‍ ഇതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാം. സാക്ഷരകേരളം, കേരളമാതൃക, ആരോഗ്യകേരളം എന്നൊക്കെ വാചകമടിച്ചാല്‍ മാത്രം പോരാ, എന്തെങ്കിലുമൊക്കെ ചെയ്യണം. 1951-ല്‍ ത്തന്നെ 41.7% സാക്ഷരതയുണ്ടായിരുന്ന കേരളം 2021ല്‍ 96.20% ലേയ്ക്കു വളര്‍ന്നു എന്നതു ഇന്ത്യയുടെ പൊതുവളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര വലിയ അത്ഭുതമൊന്നുമല്ലെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. 1951-ല്‍ ഭാരതത്തിന്റെ സാക്ഷരത വെറും 16.6% ആയിരുന്നു. അതില്‍ നിന്നും 77.7% എന്ന വളര്‍ച്ച 4.68 ഇരട്ടിയാണ്. കേരളത്തിന്റേതോ 2.38 ഇരട്ടി മാത്രമാണ്. രാജഭരണകാലം മുതല്‍ തന്നെ കേരളം ആര്‍ജ്ജിച്ച വളര്‍ച്ചയുടെ സ്വാഭാവിക തുടര്‍ച്ച മാത്രമാണ് ഇന്നത്തെ ഉയര്‍ന്ന സാക്ഷരത എന്നു കാണാന്‍ ഈ കണക്കു മാത്രം മതിയാകും. ശിശുമരണനിരക്കായാലും ആയുര്‍ദൈര്‍ഘ്യമായാലും മറ്റേതു മേഖലയെടുത്താലും കേരളം മുന്‍പില്‍ തന്നെയായിരുന്നു. അതിന്റെ തുടര്‍ച്ചയെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേട്ടമായി വരച്ചുകാണിക്കുകയാണ് ഡോക്ടര്‍ തോമസ് ഐസക് മാതൃഭൂമിയിലെ അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ.
മാതൃഭൂമി (നവംബര്‍ 6) ലേഖനത്തില്‍ ഐസക് നിരത്തുന്ന പൊങ്ങച്ചങ്ങള്‍ക്കൊന്നും (കുതിക്കാനുള്ള കിതപ്പുകള്‍) കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയം കാരണമായിട്ടേയില്ല. കേരളം ഇന്നു നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു മുഖ്യകാരണക്കാരില്‍ ഒരാള്‍ അദ്ദേഹമാണു താനും. കേരളത്തിന്റെ ബഡ്ജറ്റിന്റെ നാലിരട്ടിത്തുകയെങ്കിലും പ്രതിവര്‍ഷം വിദേശത്തുനിന്നും കേരളത്തിലെത്തുന്നുണ്ട്. ആ പണം പ്രയോജനപ്പെടുത്തി നമ്മുടെ സമ്പദ്‌വ്യവസ്ഥയേയും അടിസ്ഥാനസൗകര്യങ്ങളേയും പാശ്ചാത്യ നിലവാരത്തിലേയ്ക്ക് അനായാസം ഉയര്‍ത്താനാകുമായിരുന്നു. പക്ഷെ അതിനൊക്കെ തടസ്സമായി നിന്നത് കേരളത്തിലെ അമിതരാഷ്ട്രീയവല്‍ക്കരണമാണ്. സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം, പുരോഗമനസംസ്‌കാരം എന്നിങ്ങനെയുള്ള വൃഥാവാചകമടികള്‍ കുറച്ചൊന്നുമല്ല കേരളത്തെ തളര്‍ത്തിയത്. അതൊക്കെ ഈ ലേഖനത്തിലും ഐസക് ആവര്‍ത്തിക്കുന്നുണ്ട്.
കേരളത്തെ തകര്‍ച്ചയിലേയ്ക്ക് നയിച്ച പ്രധാനഘടകങ്ങള്‍ (1) പൊതുമേഖലയിലുള്ള അമിതമായ ഊന്നല്‍ (2) അമിതമായ രാഷ്ട്രീയവല്‍ക്കരണം (3) ജനകീയാസൂത്രണം (4) കിഫ്ബി എന്നിവയാണ്. ഈ നാലു കാര്യങ്ങളുടെയും പിറകില്‍ മറ്റു പല ഇടതുപക്ഷനേതാക്കളെയും പോലെ ഐസക്കും ഉണ്ട്. പൊതുവിദ്യാഭ്യാസം, പൊതുമേഖല എന്നൊക്കെയുള്ള ചില ഉട്ടോപ്യന്‍ സങ്കല്പങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അനിയന്ത്രിതമായി സമ്പത്ത് വാരിവലിച്ച് ചിലവാക്കി. ഒന്നും തിരിച്ചുകിട്ടിയതുമില്ല. ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നീ സമിതികളെ തെരഞ്ഞെടുത്ത് ഒരു പണിയുമില്ലാത്ത അവര്‍ക്കുവേണ്ടി ഖജനാവിന്റെ വലിയൊരു തുകനീക്കിവച്ചു. അത് സകലമേഖലയിലും രാഷ്ട്രീയ ഇടപെടലിന് കാരണമായി. മാത്രമല്ല അഴിമതി വ്യാപകമായി.
ഇന്നുവരെ ലോകം കണ്ട ആശയങ്ങളില്‍ ഏറ്റവും വലിയ വിഡ്ഢിത്തം ഏതെന്നു ചോദിച്ചാല്‍ അതു കേരളത്തില്‍ നടപ്പാക്കിയ ജനകീയാസൂത്രണമാണ്. ആസൂത്രണം എന്നത് വിദഗ്ദ്ധന്മാര്‍ ചെയ്യേണ്ട സംഗതിയാണ്. അത് സാധാരണക്കാരെ ഏല്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി. സമഗ്ര മേഖലയിലും മണ്ടന്‍ ആശയങ്ങള്‍ രൂപപ്പെട്ടു. പൊതു ഖജനാവില്‍ നിന്നു വലിയ ഒരു തുക ഇത്തരം സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നല്‍കി. അതുവരെ കേരളം ആര്‍ജ്ജിച്ച നേട്ടങ്ങളെയെല്ലാം പിറകോട്ടടിക്കാന്‍ ജനകീയാസൂത്രണം കാരണമായി. തുടര്‍ന്ന് ഐസക്കിന്റെ തലയിലുദിച്ച ‘കിഫ്ബി’ കൂടി രംഗത്തെത്തിയതോടെ തകര്‍ച്ച പൂര്‍ണമായി. സര്‍ക്കാര്‍ വിവിധ രീതികളില്‍ കടമെടുത്ത പണം മുഴുവന്‍ കമ്മീഷന്‍ കിട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രം വിനിയോഗിക്കാന്‍ തുടങ്ങി. അനന്തരഫലമോ നിത്യനിദാനച്ചെലവുകള്‍ക്കുകൂടി കടമെടുക്കേണ്ട സ്ഥിതി സംജാതമായി.
ഐസക് ധനതത്ത്വശാസ്ത്രം പഠിച്ചു എന്നതുപോലും വിശ്വസിക്കാന്‍ പ്രയാസം. വലിയ വിദ്യാഭ്യാസമൊന്നുമില്ലാതിരുന്ന മുന്‍കാല ധനകാര്യമന്ത്രിമാര്‍ക്കുണ്ടായിരുന്ന പ്രാഗത്ഭ്യം പോലും ഐസക്കിനുണ്ടായിരുന്നില്ല എന്നതാണ് സത്യം. കേരളത്തിന്റെ വികസനത്തിനു അണുമാത്രം സംഭാവന പോലും അദ്ദേഹത്തിനു നല്‍കാന്‍ കഴിഞ്ഞില്ല. ഭാവനാപൂര്‍വ്വമായ ഒരു തീരുമാനം പോലും ഈ ധനമന്ത്രിയെടുത്തില്ല. രാഷ്ട്രീയത്തിലെ മൂല്യങ്ങളെല്ലാം കാറ്റില്‍ പറത്തി അപ്രായോഗികമായ തീരുമാനങ്ങള്‍ വഴി നമ്മുടെ സംസ്ഥാനത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേയ്ക്ക് നയിച്ച ഇദ്ദേഹത്തെക്കൊണ്ടുതന്നെ കേരളത്തിന്റെ വികസനസ്വപ്‌നങ്ങളെക്കുറിച്ചു ലേഖനം എഴുതിച്ച മാതൃഭൂമിക്കു നമോവാകം.
സി.ജി.ബി ഇവാന്‍സ് എഴുതിയ കൃതിയാണ് ‘Teans and Devil Worship: What everyone should know – ഒരു കാലത്ത് ‘സാത്താനിക് വര്‍ഷിപ്പി’ന്റെ വക്താവായിരുന്ന ഈവാന്‍സ് അതില്‍ നിന്നുവിട്ടുപോന്നതിനു ശേഷമാണ് ഈ കൃതി രചിച്ചത്. ചെറുപ്പക്കാര്‍ എങ്ങനെ ചെകുത്താനെ ആരാധിക്കുന്ന കള്‍ട്ട് ഗ്രൂപ്പുകളില്‍ പെട്ടുപോകുന്നു എന്നതും സാത്താനിക് ആരാധകര്‍ ഉപയോഗിക്കുന്ന ബാഫോമെറ്റ് (Baphomet) പോലുള്ള ഒരു ഡസന്‍ സിംബലുകളെക്കുറിച്ചും അദ്ദേഹം ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നു. വികസിതസമൂഹം എന്നു നമ്മള്‍ പറയുന്ന അമേരിക്കയിലെ ചെകുത്താന്‍ ആരാധകരെക്കുറിച്ചാണ് ഗ്രന്ഥകര്‍ത്താവ് പറയുന്നത്. ചെറുപ്പക്കാര്‍ അതില്‍പെട്ടുപോകുന്നതിനെ അദ്ദേഹം താക്കീത് ചെയ്യുന്നുണ്ട്. ഗൂഗിളില്‍ നിങ്ങള്‍ക്ക് കിങ്ങ് സാത്താന്റെ ഭീകരസംഗീതം കേള്‍ക്കാന്‍ കഴിയും The killing of God, Lucifer’s children, Busta Rhymes മുതലായ മ്യൂസിക് ഓഡിയോകള്‍ നമ്മളില്‍ ഭയവും ഭ്രാന്തും ജനിപ്പിക്കുന്നവയാണ്.
ഇക്കാര്യം ഇവിടെ സൂചിപ്പിക്കാനിടയായത് ഈയടുത്തകാലത്ത് കേരളത്തിലും ഇന്ത്യയില്‍ മറ്റു ചിലയിടങ്ങളിലും അന്ധവിശ്വാസവുമായി ബന്ധപ്പെട്ടു നടന്ന കൊലപാതകങ്ങളും അതിനെ തുടര്‍ന്ന് പുരോഗമനവാദികളെന്നു നടിക്കുന്ന ചിലരുടെ വിലാപങ്ങളും കണ്ടിട്ടാണ്. ടി.ടി.ശ്രീകുമാര്‍ മാതൃഭൂമിയില്‍ ഒരു രണ്ടാം നവോത്ഥാനത്തിന് ആഹ്വാനം ചെയ്യുന്നു (ലേഖനം – നവസാമൂഹികതയുടെ മൂല്യങ്ങള്‍ വീണ്ടെടുക്കുക). അമേരിക്കയില്‍ സാത്താനിക് ആരാധനയുമായി ബന്ധപ്പെട്ടു നടന്ന നിരവധി കൊലപാതകങ്ങള്‍ നമുക്ക് അന്വേഷിച്ചാല്‍ കാണാന്‍ കഴിയും. അതിലൊന്ന് 2007 നവംബര്‍ 4ന് കാലിഫോര്‍ണിയയില്‍ വിധി പ്രസ്താവമുണ്ടായ 1993 മെയ് 5ലെ മൂന്നു ആണ്‍കുട്ടികളുടെ കൊലപാതകമാണ്. പ്രതികളും മൂന്നു കൗമാരക്കാര്‍ തന്നെ. കുട്ടികളെ കെട്ടിയിട്ടു നഗ്നരാക്കി വധിച്ചത് അവരുടെ ഈശ്വരനായ സാത്താന്റെ പ്രീതിക്കുവേണ്ടിയായിരുന്നു. അമേരിക്ക ഞെട്ടിത്തരിച്ച സംഭവമായിരുന്നു ഈ കുറ്റകൃത്യം. ഇത് ഒന്നുമാത്രമല്ല വേറേയും സംഭവങ്ങള്‍ യുഎസ്എയില്‍ത്തന്നെ നടന്നിട്ടുണ്ട്.
വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അതിരുകള്‍ തീരെ ദുര്‍ബ്ബലമാണ്. ഒരു വിശ്വാസി അന്ധവിശ്വാസത്തിലേയ്ക്ക് വളരെ പെട്ടെന്നുതന്നെ വഴുതി വീഴാം. ഇത്തരം സംഭവങ്ങള്‍ ഭൂമിയില്‍ മനുഷ്യരുള്ള ഇടങ്ങളിലെല്ലാമുണ്ട്. ഇത് ഇന്ത്യയില്‍ മാത്രം നടക്കുന്നവയാണെന്നും ഹിന്ദുമതത്തില്‍ മാത്രം നടക്കുന്നവയാണെന്നുമൊക്കെയുള്ള പ്രചരണങ്ങള്‍ സത്യമല്ല. മനുഷ്യരുടെ എണ്ണം വച്ചു നോക്കുമ്പോള്‍ ഇന്ത്യയില്‍ അവയുടെ ശതമാനം കുറവാണ് എന്നുവേണം പറയാന്‍. ഇവിടത്തെ ജാതിയോ മതമോ ഒന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കു പ്രത്യേക നിമിത്തമായിരിക്കുന്നില്ല. ദുര്‍ബ്ബല മനസ്സുകള്‍ ഏതു മതത്തിലോ ജാതിയിലോ ജനിച്ചാലും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കു പിറകെ സഞ്ചരിക്കാം. അതുകൊണ്ടു വിശ്വാസി സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നതിലര്‍ത്ഥമില്ല. പത്തനംതിട്ടയിലെ കുറ്റവാളികള്‍ മാര്‍ക്‌സിസം ലെനിനിസമൊക്കെ കേട്ടുശീലിച്ചവരായിരുന്നു എന്നതും നമ്മള്‍ മറന്നുകൂടാ. ഇത്തരക്കാരെ സമ്പൂര്‍ണമായി ഒഴിവാക്കുക അസാധ്യമായ കാര്യമാണ്. എത്രയൊക്കെ കരുതല്‍ എടുത്താലും ചില മനോരോഗികള്‍ ഉണ്ടാവുക തന്നെ ചെയ്യും. സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തുക എന്നേ പറയാന്‍ കഴിയൂ. കേരളത്തിലെ സമ്പൂര്‍ണസാക്ഷരത എന്ന പൊങ്ങച്ചത്തിലൊന്നും കാര്യമില്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമെന്നു കരുതാം. 22 കോടി മനുഷ്യരുള്ള ഉത്തര്‍പ്രദേശിനേക്കാള്‍ മുന്നിലാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൂന്നരക്കോടി മനുഷ്യര്‍ മാത്രമുള്ള കേരളം എന്ന സത്യം നമ്മള്‍ അംഗീകരിച്ചേ തീരൂ!
മലയാളിയുടെ പൊങ്ങച്ചം പറച്ചിലിന് ഉദാഹരണമായി മറ്റൊരു ലേഖനം കൂടിയുണ്ട് മാതൃഭൂമിയില്‍. ഡോക്ടര്‍ അമൃത് ജി. കുമാറിന്റെ കേരള വിദ്യാഭ്യാസ മോഡല്‍ പ്രതീക്ഷ തരുന്നുണ്ടോ? വിദ്യാഭ്യാസം ഏതുരീതിയില്‍ ആര്‍ജ്ജിച്ചാലും അതു പ്രയോജനകരം തന്നെ. പോയകാലത്തെ നമ്മുടെ രാജാക്കന്മാര്‍ക്കും നവോത്ഥാനനായകന്മാരായ സന്യാസിവര്യന്മാര്‍ക്കും മിഷനറി പ്രവര്‍ത്തകര്‍ക്കും പി.എന്‍.പണിക്കരെപ്പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമൊക്കെ അതില്‍ പങ്കുണ്ട്. പഴയകാലത്ത് നമ്മള്‍ ആര്‍ജ്ജിച്ച നേട്ടങ്ങളില്‍ അഭിരമിച്ച് മടിയന്മാരായി ഇരിക്കാതെ പുതിയലോകത്ത് പിന്‍തള്ളപ്പെട്ടു പോകാതിരിക്കാനാണു നമ്മള്‍ ശ്രമിക്കേണ്ടത്. അതിന് പൊതുവിദ്യാഭ്യാസം തുടങ്ങിയ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിക്കാതെ സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ചുവടുവയ്പുകളാണു വേണ്ടത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയും പാടില്ല.
മാതൃഭൂമിയില്‍ രണ്ടു കവിതകളാണുള്ളത്. മോഹനകൃഷ്ണന്‍ കാലടിയുടെ ചൂളം, വിജയലക്ഷ്മിയുടെ സമക്ഷം. രണ്ടിനും പ്രത്യേകതകളൊന്നുമില്ല. വിജയലക്ഷ്മിയുടെ കവിത കവിയോടു മാത്രമേ സംവദിക്കൂ! വായനക്കാരന്‍ തീര്‍ത്തും നിസ്സഹായനാണ്. ശുക്രബ്രഹ്‌മര്‍ഷിയും കറുത്ത ഖണ്ഗവുമൊക്കെ കവിതയില്‍ വരുന്നതുകൊണ്ട് ഇലസ്‌ട്രേഷന്‍ ചെയ്തയാള്‍ (കെ. ഷെരീഫ്) ഒരു കറുത്ത വാള്‍ വരച്ചു വച്ചിട്ടുണ്ട്. എന്തിനാണോ എന്തോ? മോഹനകൃഷ്ണന്റെ കവിത വായനക്കാരനെ നിരായുധനാക്കുന്നില്ല. എന്നാല്‍ വലിയ പുതുമകളൊന്നുമില്ല. ജീവിതത്തെ തീവണ്ടിയുമായി കൂട്ടിക്കെട്ടുന്ന രൂപകങ്ങള്‍ ലോകകവിതയില്‍ എത്രയോ കവികള്‍ എഴുതിക്കഴിഞ്ഞിരിക്കുന്നു.