Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഏംഗല്‍സിന്റെ സംഭാവനകളും മാര്‍ക്‌സിന്റെ ചോരണങ്ങളും (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 3)

മുരളി പാറപ്പുറം

Print Edition: 7 October 2022

കാറല്‍ മാര്‍ക്‌സ് ജീവിതാവസാനം വരെ കടുത്ത ഇഷ്ടാനിഷ്ടങ്ങള്‍ പുലര്‍ത്തിയ ആളായിരുന്നു. ഈ ഇഷ്ടാനിഷ്ടങ്ങളെ മുന്‍നിര്‍ത്തി മാര്‍ക്‌സിന്റെ ജീവിതത്തെയും ബൗദ്ധിക സംഭാവനകളെയും വിലയിരുത്തിയാല്‍ മഹത്വത്തിന്റെ പ്രഭാവലയത്തിന് മങ്ങലേല്‍ക്കുന്നതു കാണാം. ‘എല്ലാം സംശയദൃഷ്ടിയോടെ വീക്ഷിക്കുക’ എന്നതായിരുന്നുവത്രേ മാര്‍ക്‌സിന് ഏറ്റവും ഇഷ്ടപ്പെട്ട ആദര്‍ശ സൂക്തം. ഈ മാനദണ്ഡം വച്ച് മാര്‍ക്‌സിന്റെ കൃതികളെ പരിശോധിച്ചാല്‍ ലോക ചരിത്രത്തിലെ ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളായ മാര്‍ക്‌സിന്റെ മറ്റൊരു ചിത്രം തെളിഞ്ഞുവരും.

മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ജീവിതകാലത്ത് പുറത്തുവന്നവയും, പിന്നീട് കണ്ടെടുക്കപ്പെട്ട കയ്യെഴുത്തു പ്രതികളുമൊക്കെ ചേര്‍ത്ത് ലണ്ടനിലെ ലോറന്‍സ് വിഷ് ആര്‍ട്ട്, ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്‌സ് എന്നിവയുമായി ചേര്‍ന്ന് മലയാളികള്‍ക്ക് സുപരിചിതമായ മോസ്‌കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്‌സ് 50 വാള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലുള്‍പ്പെടാത്ത ധാരാളം രചനകള്‍ ഉള്ളതായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാര്‍ക്‌സിന്റെ എല്ലാ ആശയങ്ങളോടും വിയോജിക്കുന്നവരും ഒരു കാര്യം അംഗീകരിക്കുന്നവരായിക്കും- മാര്‍ക്‌സ് വലിയ എഴുത്തുകാരനായിരുന്നു. കാലത്തിന്റെ വെല്ലുവിളികളെ നേരിട്ടും, ജീവിതത്തിലെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചും, അതികഠിനമായ രോഗപീഡകള്‍ വകവയ്ക്കാതെയും മാര്‍ക്‌സ് നിരന്തരം എഴുതിക്കൊണ്ടിരുന്നു. വായനയായിരുന്നു മാര്‍ക്‌സിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഷേയ്ക്‌സ്പിയറും ഗോയ്‌ഥെയുമായിരുന്നു ഇഷ്ടപ്പെട്ട എഴുത്തുകാര്‍. മാര്‍ക്‌സിന്റെ കുടുംബത്തിന് ബൈബിള്‍ പോലെയായിരുന്നുവത്രേ ഷേക്‌സ്പിയര്‍ കൃതികള്‍. ഷേക്‌സ്പിയറിന്റെ സമ്പൂര്‍ണ കൃതികള്‍ 1000 പേജിലൊതുങ്ങുമ്പോള്‍ മാര്‍ക്‌സിന്റേത് ആയിരക്കണക്കിനു പേജുകള്‍ വരും.

ഏംഗല്‍സിന്റെ പിതാവ് ഒരു മുതലാളിയായിരുന്നു. പില്‍ക്കാലത്ത് വസ്ത്രവ്യവസായം തുടങ്ങിയപ്പോള്‍ ഏംഗല്‍സും അതില്‍ പങ്കാളിയായി. മാര്‍ക്‌സിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഏംഗല്‍സായിരുന്നു. ഈ സഹായമില്ലായിരുന്നുവെങ്കില്‍ മാര്‍ക്‌സിന് അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല. സാമ്പത്തികകാര്യങ്ങളില്‍ മാര്‍ക്‌സിനെ ഏംഗല്‍സ് വഴിവിട്ടുപോലും സഹായിച്ചിട്ടുണ്ട്. മാര്‍ക്‌സിന്റെ സാമ്പത്തികബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ ഏംഗല്‍സ് നിരന്തരം സഹായിച്ചുപോന്നു. ഒരിക്കല്‍ താന്‍ ജോലി ചെയ്യുന്ന എര്‍മന്‍ ആന്‍ഡ് ഏംഗല്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വന്ന 100 പൗണ്ട്‌സിന്റെ ഒരു ചെക്ക് സൂത്രത്തില്‍ തട്ടിയെടുത്ത് മാര്‍ക്‌സിന്റെ പേരിലേക്ക് മാറ്റി അയച്ചുകൊടുക്കുകയുണ്ടായി. മാര്‍ക്‌സിനുവേണ്ടി കടം വാങ്ങുന്നത് ഒഴിവാക്കാനായിരുന്നു ഇത്. ആഴ്ചകള്‍ക്കുശേഷം ഇതേ സ്ഥാപനത്തിന്റെ പേരില്‍ വന്ന 250 പൗണ്ട്‌സിന്റെ മറ്റൊരു ചെക്കും തിരിമറി നടത്തി മാര്‍ക്‌സിന് ഏംഗല്‍സ് അയച്ചുകൊടുത്തു.

ഏംഗല്‍സിന്റെ ഔദാര്യമില്ലായിരുന്നുവെങ്കില്‍ മാര്‍ക്‌സിന്റെ സ്ഥിതി വളരെ പരിതാപകരമാകുമായിരുന്നു എന്നാണ് പല ചരിത്രകാരന്മാരും വിലയിരുത്തിയിട്ടുള്ളത്. ഒന്നും രണ്ടും വര്‍ഷങ്ങളല്ല, രണ്ട് ദശാബ്ദക്കാലം മാര്‍ക്‌സിന്റെ കുടുംബം ഏംഗല്‍സിന്റെ ഔദാര്യത്തിലാണ് ജീവിച്ചത്. മാര്‍ക്‌സിനെ അപേക്ഷിച്ച് മാന്യനും ധൈര്യശാലിയുമായിരുന്ന ഏംഗല്‍സ് അവിവാഹിതനായി തുടര്‍ന്നതുതന്നെ മാര്‍ക്‌സിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കരുതുന്നവരുണ്ട്.

മാര്‍ക്‌സിസം കാറല്‍ മാര്‍ക്‌സ് രൂപംകൊടുത്ത തത്വശാസ്ത്രമാണെങ്കിലും അതില്‍ ഏംഗല്‍സിന്റെ സംഭാവന വളരെ വലുതാണ്. മാര്‍ക്‌സിസം പഠിക്കുന്നവര്‍ക്ക് ഇത് ബോധ്യപ്പെടുമെങ്കിലും പൊതുധാരണ വ്യത്യസ്തമാണ്. മാര്‍ക്‌സിസം-ലെനിനിസം എന്നോ സ്റ്റാലിനിസം എന്നോ പറയുന്നതുപോലെ മാര്‍ക്‌സിസം-ഏംഗല്‍സിസം എന്നു പറയാറില്ലല്ലോ. മാര്‍ക്‌സിന്റെ രചനാജീവിതത്തെ സഹായിക്കുക മാത്രമല്ല, അതില്‍ ഏതാണ്ട് തുല്യപദവിതന്നെ ഏംഗല്‍സ് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരു തത്വശാസ്ത്രമെന്ന നിലയില്‍ മാര്‍ക്‌സിസത്തെ പില്‍ക്കാലത്ത് പലരും വിശദീകരിച്ചിട്ടുണ്ടെങ്കിലും ഏംഗല്‍സാണ് അത് ഭംഗിയായി നിര്‍വഹിച്ചത്. മാര്‍ക്‌സിനുശേഷം 12 വര്‍ഷം ജീവിച്ചിരുന്ന ഏംഗല്‍സ് എഴുതിയ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം’ എന്ന മൗലിക കൃതിയെ ലെനിന്‍ വിശേഷിപ്പിച്ചിട്ടുള്ളത് ‘ആധുനിക സോഷ്യലിസത്തിന്റെ പ്രധാന കൃതി’ എന്നാണ്. ”ഏംഗല്‍സിന്റെ ആ കൃതി ഭൗതികവാദപരമായ ചരിത്ര സങ്കല്‍പ്പത്തിന്റെയും ശാസ്ത്രീയ കമ്മ്യൂണിസത്തിന്റെ പ്രശ്‌നങ്ങളുടെയും ആവിഷ്‌കരണത്തില്‍ മുന്നോട്ടുള്ള ഒരു വമ്പിച്ച കാല്‍വയ്പ്പായിരുന്നു” എന്നാണ് ഏംഗല്‍സിന്റെ ഒരു ജീവചരിത്രത്തില്‍(22) പറയുന്നത്. മാര്‍ക്‌സിസത്തിന് ശരിയായ മറുപടിയില്ലാത്ത പാരിസ്ഥിതികമായ പല ആകുലതകള്‍ക്കും ഏംഗല്‍സിന്റെ ഈ കൃതിയെ ആശ്രയിച്ചാണ് മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍ മറുപടി പറയാന്‍ ശ്രമിക്കുന്നത്. ‘ഗ്രീന്‍ മാര്‍ക്‌സിസം’ എന്ന ആശയം മാര്‍ക്‌സില്‍നിന്നല്ല, ഏംഗല്‍സില്‍നിന്നാണ് ഉയര്‍ന്നുവരുന്നത്. മാര്‍ക്‌സിസത്തിന് എതിരല്ലെങ്കിലും മാര്‍ക്‌സിന് കഴിയാതിരുന്ന ചില മൗലികമായ ചിന്തകള്‍ ഏംഗല്‍സ് മുന്നോട്ടുവയ്ക്കുന്നുണ്ട്.

മാര്‍ക്‌സിന്റെ മാസ്റ്റര്‍പീസാണ് ദാസ് ക്യാപ്പിറ്റല്‍ അല്ലെങ്കില്‍ മൂലധനം എന്ന കൃതി. മാര്‍ക്‌സിന്റെ ജീവിതകാലത്ത് ഈ കൃതി എഴുതാന്‍ ഏംഗല്‍സ് പരമാവധി സഹായിച്ചു. മാര്‍ക്‌സ് മരിച്ച ശേഷം ‘മൂലധനം’ പ്രസിദ്ധീകരിക്കാന്‍ സ്വന്തം ജീവിതംതന്നെ ഏംഗല്‍സ് മാറ്റിവയ്ക്കുകയായിരുന്നു. പൊതുവെ കരുതുന്നതുപോലെ ‘മൂലധനം’ മാര്‍ക്‌സിന്റെ മാത്രം സൃഷ്ടിയല്ല. ‘മൂലധന’ത്തിന്റെ ഒന്നാം വാള്യം മാത്രമേ മാര്‍ക്‌സിന് ഏഴുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. രണ്ടാം വാള്യം തയ്യാറാക്കുന്നിന് ഏംഗല്‍സിന്റെ സഹായം തേടാന്‍ തന്റെ മരണത്തിനു കുറച്ചുനാള്‍ മുന്‍പ് മാര്‍ക്‌സ് മകള്‍ എലീനറോട് പറഞ്ഞിരുന്നു. എന്നാല്‍ ‘മൂലധന’ത്തിന്റെ രണ്ടും മൂന്നും വാള്യങ്ങള്‍ പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയത് ഏംഗല്‍സായിരുന്നു. ഇതിനുവേണ്ടി സ്വന്തം ശാസ്ത്രപഠനങ്ങള്‍ പോലും ഏംഗല്‍സ് വേണ്ടെന്നു വച്ചു. ശേഷിച്ച ജീവിതം ഇതിനായി മാറ്റിവയ്ക്കുകയായിരുന്നു.
അറുപത്തിമൂന്നാമത്തെ വയസ്സിലാണ് ഏംഗല്‍സ് മൂലധനത്തിന്റെ പ്രസിദ്ധീകരണ ജോലി ഏറ്റെടുക്കുന്നത്. ”അതു പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിയാതെ വന്നേക്കുമോ എന്ന ചിന്ത അദ്ദേഹത്തെ സദാ അലട്ടിക്കൊണ്ടിരുന്നു. മാര്‍ക്‌സിന്റെ അവ്യക്തമായ എഴുത്ത് വായിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുകയും, കയ്യെഴുത്തു പ്രതികള്‍ക്ക് രൂപംനല്‍കുകയും ചെയ്യേണ്ടിയിരുന്നു. ഏംഗല്‍സിനല്ലാതെ മറ്റാര്‍ക്കും അത് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.”(23)

മാര്‍ക്‌സ് മരിച്ച് അധികനാള്‍ കഴിയുന്നതിനു മുന്‍പ് രോഗബാധിതനായ ഏംഗല്‍സ് ആറുമാസം കിടപ്പിലായി. അപ്പോഴും മൂലധനത്തിന്റെ ജോലി മുടങ്ങിയതിലായിരുന്നു ആശങ്ക. ”ആ കൈപ്പടയും ചുരുക്കിയെഴുതിയിരിക്കുന്ന വാക്കുകളും വാക്യാംശങ്ങളും വായിച്ചു മനസ്സിലാക്കാന്‍ ജീവിച്ചിരിക്കുന്നവരില്‍ വച്ച് എനിക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് എനിക്കതില്‍ ഉത്കണ്ഠയുള്ളത്”(24) എന്നാണ് ഏംഗല്‍സ് ഒരു കത്തില്‍ എഴുതുന്നത്.

രോഗം മൂലം നഷ്ടമായ സമയം വീണ്ടെടുക്കാന്‍ രാത്രിയിലും ജോലിചെയ്തതിനാല്‍ ഏംഗല്‍സ് വീണ്ടും രോഗബാധിതനായി. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു സാഹസിക മാര്‍ഗം സ്വീകരിച്ചു. ദിവസവും രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഒരു സോഫയില്‍ കിടന്നുകൊണ്ട് പറഞ്ഞുകൊടുത്ത് എഴുതിച്ചു. മൂലധനത്തിന്റെ വെറും പകര്‍ത്തിയെഴുത്തുകാരനായിരുന്നില്ല ഏംഗല്‍സ്. ഏംഗല്‍സിന്റെ സര്‍ഗാത്മക സംഭാവനകളും അതിലുണ്ട്. മൂലധനത്തിന്റെ പ്രാധാന്യമുള്ള ചില ഭാഗങ്ങള്‍ക്ക് മാര്‍ക്‌സ് കരട് രൂപം മാത്രമേ നല്‍കിയിരുന്നുള്ളൂ. മാര്‍ക്‌സ് തിരുത്തിയെഴുതിയ ചില ഭാഗങ്ങള്‍ക്ക് പല പാഠഭേദങ്ങളുമുണ്ടായിരുന്നു. അതിനാല്‍ ഏംഗല്‍സിന് കയ്യെഴുത്ത് പ്രതി സൂക്ഷ്മമായി പഠിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യേണ്ടിവന്നു. ഗ്രന്ഥകാരന്റെ ആശയങ്ങള്‍ക്ക് അനുരൂപമായി മാത്രം ആ കടമകള്‍ നിര്‍വഹിക്കാന്‍ താന്‍ ശ്രമിച്ചുവെന്ന് മൂലധനത്തിന്റെ രണ്ടാം വാള്യത്തില്‍ ഏംഗല്‍സ് വിനയാന്വിതനാവുന്നുണ്ടെങ്കിലും അതൊരു ഭഗീരഥ പ്രയത്‌നമായിരുന്നു.

പത്ത് വര്‍ഷമെടുത്താണ് ഏംഗല്‍സ് മൂലധനത്തിന്റെ മൂന്നാംവാള്യം തയ്യാറാക്കിയത്. മാര്‍ക്‌സിസത്തിന് ഇളക്കമില്ലാത്ത അടിസ്ഥാനം ലഭിക്കുന്ന കൃതിയാണ് ഇതെന്ന് ഏംഗല്‍സ് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് പ്രസിദ്ധീകരണ യോഗ്യമാക്കാന്‍ ഏംഗല്‍സിന് വളരെയധികം അധ്വാനിക്കേണ്ടി വന്നു. പലതും കൂട്ടിച്ചേര്‍ക്കേണ്ടിയുമിരുന്നു. ബൃഹത്തും സങ്കീര്‍ണവുമായ ഒരു ജോലിയായിരുന്നു ഇത്. കാഴ്ചശക്തി കുറഞ്ഞുകൊണ്ടിരുന്നതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ഏംഗല്‍സ് അതു ചെയ്തു തീര്‍ത്തത്. മൂലധനം മാര്‍ക്‌സിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും തുല്യമായ പങ്ക് ഏംഗല്‍സിനും അവകാശപ്പെട്ടതാണ്. ”മൂലധനത്തിന്റെ ഈ രണ്ട് വാള്യങ്ങള്‍ (രണ്ടും മൂന്നും) രണ്ടുപേരുടെ-മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും-കൃതിയാണ്” എന്ന് ലെനിന്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇതിനാലാണ്. മൂലധനത്തിന്റെ രണ്ടും മൂന്നും വാള്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു പുറമേ തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം, ഫ്രാന്‍സിലെ വര്‍ഗസമരം, ഫ്രാന്‍സിലെ ആഭ്യന്തര യുദ്ധം തുടങ്ങിയ കൃതികള്‍ക്ക് പരിഭാഷകള്‍ തയ്യാറാക്കിയതും ആമുഖങ്ങള്‍ എഴുതിയതും ഏംഗല്‍സായിരുന്നു. മൗലികമായ ഉള്‍ക്കാഴ്ചകളും സൈദ്ധാന്തിക പ്രാധാന്യം ഉള്ളവയുമായിരുന്നു ഈ ആമുഖങ്ങള്‍. മൂലധനം ഒന്നാം വാള്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പരിശോധിച്ചതും ഏംഗല്‍സാണ്. മൂലധനമാണ് മാര്‍ക്‌സിനെ ഒരു ചരിത്രപുരുഷനാക്കിയത്. ശരിക്കു പറഞ്ഞാല്‍ മൂലധനമില്ലെങ്കില്‍ മാര്‍ക്‌സില്ല. ഏംഗല്‍സില്ലെങ്കില്‍ മൂലധനവുമില്ല.

മാര്‍ക്‌സിന്റെ മൗലിക രചനയെന്ന നിലയ്ക്ക് മൂലധനത്തെ സമീപിക്കുമ്പോള്‍ അതിന് പല അപര്യാപ്തതകളുമുണ്ട്. അതിലെ പല നിഗമനങ്ങളും ദീര്‍ഘമായ പഠനങ്ങളിലൂടെ എത്തിച്ചേര്‍ന്നതല്ല. അക്കാലത്ത് ലഭ്യമായിരുന്ന പല രേഖകളും അതേപടി എടുത്തുചേര്‍ത്ത് സ്വന്തം കണ്ടെത്തലായി അവതരിപ്പിക്കുകയാണ് മാര്‍ക്‌സ് ചെയ്തത്. ഇന്ത്യയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ കണ്ടെത്തലുകള്‍ പലതും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഔദ്യോഗിക രേഖകള്‍ പകര്‍ത്തിയതാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്ന അടിക്കുറിപ്പുകള്‍ നല്‍കാന്‍ മാര്‍ക്‌സ് താല്‍പ്പര്യം കാണിച്ചില്ല. പ്ലേജിയറിസം അഥവാ സാഹിത്യമോഷണം എന്ന വകുപ്പില്‍പ്പെടുത്താവുന്നതാണിത്.

മാര്‍ക്‌സിന്റെ ജീവിതകാലത്ത് മൂലധനത്തിന്റെ ഒന്നാം വാള്യം ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചതും ഏംഗല്‍സിന്റെ സഹായംകൊണ്ടാണ്. ഏംഗല്‍സിന്റെ പണമില്ലായിരുന്നെങ്കില്‍ ഇത് എഴുതിപൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ലെന്ന് മാര്‍ക്‌സു തന്നെ സമ്മതിക്കുന്നുണ്ട്. ധനസഹായം മാത്രമല്ല, മൂലധനത്തില്‍ ചര്‍ച്ച ചെയ്യുന്ന സൈദ്ധാന്തിക പ്രശ്‌നങ്ങളില്‍ ഏംഗല്‍സിന്റെ ഉപദേശവും മാര്‍ക്‌സ് തേടിയിരുന്നു. എഴുത്തിന്റെ പൂര്‍ണതയില്‍ ഉത്കണ്ഠ പുലര്‍ത്തിയിരുന്ന ആളായിരുന്നു മാര്‍ക്‌സ്. തന്റെ കൃതികള്‍ പൂര്‍ണ ശില്‍പ്പങ്ങളാണെന്ന അവകാശവാദവും മാര്‍ക്‌സ് ഉന്നയിക്കുമായിരുന്നു. ഇതിനാല്‍ തന്നെ അച്ചടിക്കാന്‍ പ്രസ്സിലേക്ക് കൊടുക്കുന്നത് പലപ്പോഴും നീണ്ടുനീണ്ടു പോകും. ഏംഗല്‍സിന്റെ ഇടപെടലുകളാണ് ഇക്കാര്യത്തില്‍ മാര്‍ക്‌സിനെ സഹായിച്ചത്.

സ്വന്തം വാദഗതികള്‍ സ്ഥാപിച്ചെടുക്കാന്‍ വസ്തുതകളെ വളച്ചൊടിക്കുന്ന ശീലവും മാര്‍ക്‌സിനുണ്ടായിരുന്നു. ദാസ് ക്യാപ്പിറ്റലിന്റെ രചനയില്‍ മാര്‍ക്‌സ് ഈ രീതി അവലംബിക്കുന്നതായി കേംബ്രിഡ്ജിലെ ജോണ്‍സണ്‍ റോബ്‌സണ്‍ താനെറും എഫ്.എസ്.കാരെയും ചേര്‍ന്ന് തയ്യാറാക്കിയ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖകള്‍ തെറ്റായി ഉദ്ധരിക്കുകയും തെറ്റായി അവതരിപ്പിക്കുകയും തിരുത്തുകയുമൊക്കെ ചെയ്തിട്ടുള്ളതായാണ് അവര്‍ കണ്ടെത്തിയത്. മൂലധനത്തിലെ ഒരു അധ്യായം മാത്രമാണ് ഇവര്‍ പഠനവിധേയമാക്കിയത്. മറ്റുള്ളവയിലും ഇതുണ്ടാവുമെന്ന് ഉറപ്പാണ്. ”മാര്‍ക്‌സ് രേഖകള്‍ കൂസലില്ലാതെ ഉപയോഗിച്ചത് നടുക്കുന്നതാണ്… ഈ രേഖകള്‍ യഥാര്‍ത്ഥത്തില്‍ എന്താണോ പറയുന്നത് അതിന് കടകവിരുദ്ധമായ കാര്യങ്ങള്‍ സ്ഥാപിക്കാനാണ് മാര്‍ക്‌സ് ശ്രമിക്കുന്നത്.” ഇത് കുറ്റകരമായ കൂസലില്ലായ്മയാണെന്നും, മാര്‍ക്‌സിന്റെ മറ്റുകൃതികളിലും ഇതുണ്ടാവാമെന്നും കേംബ്രിഡ്ജ് പണ്ഡിതന്മാര്‍ സംശയിക്കുന്നു.

മുതലാളിത്തത്തിന്റെ അന്തകനായി കരുതപ്പെടുന്ന മാര്‍ക്‌സ് ആ വ്യവസ്ഥിതിയുടെ ഗുണഭോക്താവുമായിരുന്നു എന്നത് വിചിത്രമായി തോന്നാം. സുഹൃത്ത് വില്യം ലൂപസ് വോള്‍ഫിന്റെ സ്വത്തിന് അവകാശിയായി ഒസ്യത്തില്‍ കാണിച്ചിരുന്നത് മാര്‍ക്‌സിനെയാണ്. ഈ സ്വത്ത് കൈവന്നപ്പോള്‍ മാര്‍ക്‌സ് നല്ലൊരു വീട് വാടകക്കെടുത്ത് സുഖമായി ജീവിക്കുകയും, അതില്‍നിന്നുള്ള വരുമാനം ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കാനും ശ്രമിച്ചു. ഇക്കാര്യത്തെക്കുറിച്ച് തന്റെ അമ്മാവനും (അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ്) ഡച്ച് ബിസിനസുകാരനുമായിരുന്ന ലിയോണ്‍ ഫിലിപ്‌സിന് മാര്‍ക്‌സ് കത്തെഴുതുകയും ചെയ്യുന്നുണ്ട്. ഈ ലിയോണ്‍ ഫിലിപ്‌സിന്റെ മകനാണ് പില്‍ക്കാലത്ത് ലോകപ്രശസ്തമായിത്തീര്‍ന്ന ഫിലിപ്‌സ് കമ്പനിയുടെ സ്ഥാപകന്‍. ലിയോണില്‍നിന്ന് മാര്‍ക്‌സ് സ്ഥിരമായി പണം കടം വാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിട്ടതോടെയാണ് കടം വാങ്ങല്‍ നിന്നത്.
(തുടരും)

അടിക്കുറിപ്പുകള്‍: –
22. ഫ്രഡറിക് ഏംഗല്‍സ്, യെവ്‌ഗേനിയ സ്‌തെപ്പാനൊവ, ലഘുജീവ ചരിത്രം
23. Ibid
24. Ibid

To read Part 2 Visit  https://kesariweekly.com/31584

Tags: മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies