സംഘടിത ശക്തിയിലൂടെ അധര്‍മ്മത്തെ പരാജയപ്പെടുത്തി ധര്‍മ്മ വിജയം ഉറപ്പിച്ചതിന്റെ സാഘോഷമാണ് വിജയദശമി മഹോത്സവം. ദൗര്‍ബല്യത്തിന്റെ ഭാരം മറ്റുള്ളവരുടെ ചുമലില്‍ വെച്ച് കെട്ടി സ്വയം രക്ഷപ്പെടാതെ തങ്ങളുടെ ശക്തിയും ആയുധങ്ങളുമെല്ലാം ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുകയായിരുന്നു ദേവഗണം. ശക്ത്യുപാസനയിലൂടെ അന്തിമ വിജയം വരിക്കാമെന്ന ചിരന്തന സത്യമാണ് വിജയദശമിയുടെ സന്ദേശം. പരാജയ മനോഭാവത്തിന്റെ വിഷാദജനകമായ അന്തരീക്ഷത്തെ ഭേദിക്കണമെങ്കില്‍ ചിതറിക്കിടക്കുന്ന ധാര്‍മിക ശക്തികളുടെ ശക്തി സമാഹരണമുണ്ടാവണമെന്ന ആശയമാണ് അത് മുന്നോട്ട് വെക്കുന്നത്. ഓരോ പ്രദേശത്തിന്റെയും തനിമകള്‍ ചേര്‍ത്ത് വിജയദശമി ആഘോഷത്തിന് വൈവിധ്യങ്ങള്‍ ഏറെയുണ്ടെങ്കിലും അവയുടെയെല്ലാം ആന്തരിക ഭാവം ഒന്നു തന്നെയാണ്. ധര്‍മ്മ പക്ഷത്തിന് ആത്യന്തികമായ വിജയമുണ്ടാകുമെന്നും ആത്മവിശ്വാസവും പ്രബലമായ വിജയവാഞ്ചയുമുള്ള സംഘടിത ശക്തിയ്ക്ക് മുമ്പില്‍ അധാര്‍മ്മിക ശക്തികളുടെ കരുത്തിന് അന്തിമമായി വിജയിക്കാനാവില്ലെന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെയാണ് അത് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഭാരതത്തിന്റെ കഴിഞ്ഞ ഒരായിരം വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി തവണ അധിനിവേശ ശക്തികള്‍ വിജയം വരിച്ചത് കാണാം. എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയമുണ്ട് എന്ന് ഭാരതം ഉറക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോഴും അധാര്‍മ്മിക മാര്‍ഗ്ഗത്തിലൂടെ ചരിച്ച അധിനിവേശ ശക്തികള്‍ വിജയം വരിച്ചതെങ്ങിനെയെന്ന് മഹത് പുരുഷന്മാര്‍ വിശകലനം ചെയ്തിട്ടുണ്ട്. വ്യക്തിപരമായി ധര്‍മ്മമാചരിക്കുമ്പോള്‍ത്തന്നെ ഒരു സമൂഹം എന്ന നിലയില്‍ ധര്‍മ്മാചരണത്തില്‍ വരുത്തിയ വീഴ്ചയുടെ പ്രതിഫലനമാണ് പരാജയത്തില്‍ കലാശിച്ചതെന്ന് അവര്‍ വിലയിരുത്തിയിട്ടുണ്ട്. സോമനാഥ ക്ഷേത്രം തകര്‍ക്കാനെത്തിയ മുഹമ്മദ് ഗസ്‌നിയെ നേരിടുന്നതില്‍ അന്നത്തെ ജനത അശക്തമായിരുന്നു. കര്‍ത്തവ്യമൂഢത ബാധിച്ച ജനതയ്ക്ക് ഒരുമിച്ച് നിന്ന് അധിനിവേശത്തെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്ന സംഘടിത ബോധമുണ്ടായില്ല. മോഹഗ്രസ്തനായ അര്‍ജുനന്റെ വിഷാദഭരിതമായ അവസ്ഥയിലായ സമൂഹമാണ് പരാജയങ്ങളെ വിളിച്ചു വരുത്തിയത്. പരാശ്രയവും ഭീരുത്വവും അനൈക്യവുമായിരുന്നു തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് കാരണമായത്. സ്വാര്‍ത്ഥതയുടെയും അധികാര വടംവലികളുടെയും അന്ധത ബാധിച്ച സമൂഹം പരസ്പരം കുതികാല്‍ വെട്ടി സമൂഹത്തിന്റെ കുതിപ്പിനെ തകര്‍ക്കുകയായിരുന്നു. സമൂഹത്തിന്റെ നിലനില്‍പ്പ് സമൂഹാംഗങ്ങളുടെ പാരസ്പരികതയിലും ഐക്യത്തിലുമാണെന്ന ശാശ്വതസത്യത്തെ അവലംബിച്ചപ്പോഴൊക്കെ നമ്മുടെ രാഷ്ട്രം വിജയത്തെ വരിച്ചിട്ടുണ്ടെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
എന്നാല്‍ ഇത്തരം ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ആന്തരിക സത്തയെയും അടിസ്ഥാന സന്ദേശങ്ങളെയും വികലമാക്കി അവതരിപ്പിക്കാന്‍ ഇന്ന് ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു. തിരുവോണത്തിന്റെയും വിജയദശമിയുടെയും തുടങ്ങി ഭാരതീയ ഉത്സവങ്ങളുടെയും ദേശീയ ആഘോഷങ്ങളുടെയും ഉള്ളടക്കത്തെ വികലമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ‘ഒരു രാജ്യത്തെ വിഷമയമാക്കാന്‍ ആദ്യം അതിന്റെ കഥകളില്‍ വിഷം ചേര്‍ക്കുകയാണ് ചെയ്യുന്നതെന്ന’ എഴുത്തുകാരന്റെ മുന്നറിയിപ്പ് നമുക്ക് മുന്നില്‍ അനുഭവമായി തെളിഞ്ഞു നില്‍ക്കുന്നു. മഹിഷാസുര ദിനം ആഘോഷിക്കുന്ന ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഇടത്-ലിബറല്‍ സംഘങ്ങള്‍ ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ല. വാമനനെ വില്ലനായി ചിത്രീകരിക്കുന്ന സംഘടിത പ്രചാരണം മറ്റൊരു ഉദാഹരണമാണ്. കെട്ടുതാലി അടിമ ചങ്ങലയ്ക്ക് തുല്യമാണെന്ന് വിശദീകരിച്ച് താലിച്ചരടുകള്‍ തീയിലേക്ക് വലിച്ചെറിയുന്ന അരാജക സംഘങ്ങള്‍ ലക്ഷ്യമിടുന്നത് ഭാരതത്തിന്റെ കുടുംബ സംവിധാനത്തിന്റെ കെട്ടുറപ്പിനെയാണ്. വിഷമയമായ ചരിത്രം പഠിക്കുന്ന സമൂഹം സ്വയം വിഷമയമായ പുതിയകഥകള്‍ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുമെന്നതിന്റെ നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. സമൂഹത്തെ വിഘടിപ്പിക്കുന്നതിന് ബോധപൂര്‍വ്വം പടച്ചു വിടുന്ന വ്യാജ കഥകള്‍ ചരിത്രത്തിലും പാഠ്യപദ്ധതിയിലും സ്ഥാനം പിടിക്കുന്നു. വിജയദശമിയുടെ യഥാര്‍ത്ഥ സന്ദേശത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഭാരതം സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ആഘോഷിക്കുകയാണ്. സ്വരാജ്യത്തില്‍ നിന്ന് സ്വതന്ത്രതയിലേക്കുള്ള മഹത്തായ പ്രയാണത്തിലാണ് ഇന്ന് രാഷ്ടം. രാഷ്ട്ര ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഭാരതീയ സ്വത്വത്തെ ആവിഷ്‌കരിക്കുമ്പോഴാണ് സ്വാതന്ത്ര്യം അതിന്റെ പൂര്‍ണ്ണ സാഫല്യം നേടുന്നത്. വൈദേശിക ഭരണം മാത്രമല്ല വൈദേശിക ആശയങ്ങളുടെ ആധിപത്യത്തില്‍ നിന്നും രാഷ്ട്രം മോചനം നേടേണ്ടതുണ്ട്. രാജനീതി മുതല്‍ വിദ്യാഭ്യാസം വരെയുള്ള വിവിധ മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുണാത്മകമായ പരിവര്‍ത്തനം സ്വത്വബോധത്തിലേക്കുള്ള രാഷ്ട്രത്തിന്റെ പ്രയാണത്തെയാണ് വ്യക്തമാക്കുന്നത്.
ഭാരതത്തിന്റെ സുദീര്‍ഘമായ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജീവന്‍ സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നമാണ് സാക്ഷാത്കാരത്തിലേക്ക് നീങ്ങുന്നത്. ഈശ്വരന്‍ തന്റെ ജനതയിലൂടെ സ്വയം ആവിഷ്‌കരിക്കാനുറച്ച് അവരുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചിരിക്കുന്നത് കൊണ്ടാണ് നാമിപ്പോള്‍ രാഷ്ട്രീയമായി ഉയരുന്നതെന്ന മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ സാര്‍ത്ഥകമാവുകയാണ്. പ്രജകളുടെ സംഘടിത ശക്തിയിലാണ് രാഷ്ട്രത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്. ഈ സംഘടിത ശക്തി സൃഷ്ടിക്കപ്പെട്ടത് രാജ്യത്താകമാനം നടന്ന ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിലൂടെയാണ്. അരാഷ്ട്രീകരിക്കപ്പെട്ട മനസ്സുകളെ രാഷ്ട്രസാത്കരിക്കാനായി ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ എന്ന മഹാപ്രതിഭയാണ് ആ തപസ്സിന് തുടക്കം കുറിച്ചത്. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രവാദത്തെ അവലംബിച്ചു കൊണ്ടല്ലാതെ രാഷ്ട്ര സ്വാതന്ത്ര്യം സഫലമാകില്ലെന്ന ഉറച്ച നിലപാടായിരുന്നു അത്. സ്വാതന്ത്ര്യമെന്നത് ഭരണമാറ്റം മാത്രമല്ലെന്നും ആത്മവിസ്മൃതിയുടെ തടവില്‍ നിന്നും ദേശീയതയുടെ ഉണര്‍വിലേക്ക് രാഷ്ട്രം ഉയരുമ്പോഴാണ് സ്വാതന്ത്യം പൂര്‍ണ്ണമാവുകയും ചെയ്യുകയെന്ന തത്വത്തെയാണ് അദ്ദേഹം മുറുകെപ്പിടിച്ചത്. സ്വാതന്ത്ര്യം നേടാനും സംരക്ഷിക്കാനും വേണ്ടത് കരുത്തുറ്റ സംഘടനയാണെന്ന് അനുഭവത്തില്‍ നിന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. ഒന്നിച്ചു വന്നാല്‍ മാത്രം പോരാ ഒന്നായിത്തീരണമെന്നായിരുന്നു ആ ബോധ്യം. രാഷ്ട്രാത്മാവിന്റെ സുവ്യക്തമായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സാധകരെ അത് സൃഷ്ടിച്ചു. കാഴ്ചപ്പാടിനെ കര്‍മ്മമാക്കി മാറ്റുകയെന്ന ഉപായമാണ് ഡോക്ടര്‍ജി ശാഖ എന്ന സവിശേഷ പദ്ധതിയിലൂടെ ആവിഷ്‌കരിച്ചത് – അടിമത്തത്തിന്റെ കാരണം കണ്ടെത്തുകയും അതില്‍ നിന്ന് മോചനം നേടാനുള്ള സമഗ്രമായ ആശയ പദ്ധതി രൂപീകരിക്കുകയും ചെയ്യുക മാത്രമല്ല രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് ആ ആശയ പദ്ധതിയനുസരിച്ചുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുകയും അതിനെ ലക്ഷ്യത്തിലെത്തിക്കാനുള്ള കരുത്തുറ്റ സംഘടനയ്ക്ക് രൂപം കൊടുക്കുകയും ചെയ്യുകയായിരുന്നു 1925 ലെ വിജയദശമി ദിനത്തില്‍ സംഘ സ്ഥാപനം വഴി അദ്ദേഹം ചെയ്തത്. അഹംബോധത്തെ രാഷ്ട്രബോധത്തിലേക്ക് വികസിപ്പിക്കുന്ന വ്യക്തി വികാസ പ്രക്രിയ സൃഷ്ടിച്ച മഹത് സുദിനമാണത്. സാധാരണവ്യക്തികളില്‍ രാഷ്ട്ര ഭാവനയെ വളര്‍ത്തലാണ് ധര്‍മ്മ സംരക്ഷണത്തിന്റെ ഉപാധിയെന്ന് അദ്ദേഹം സംഘ സ്ഥാപനത്തിലൂടെ വ്യക്തമാക്കുകയായിരുന്നു. വ്യക്തി മനസ്സിന്റെ പരിണാമം വ്യവസ്ഥിതിയുടെ മാറ്റത്തിന് കാരണമാകുന്നുവെന്നത് കാലം തെളിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വിജയദശമി ആഘോഷക്കാലം ഈ പരിവര്‍ത്തന കാലത്തിലൂടെയാണ് കടന്നു പോവുന്നത്. ഈ പരിവര്‍ത്തനത്തിന് വേഗം കൂട്ടുകയെന്നതാണ് നമുക്ക് മുന്നിലുള്ള കര്‍ത്തവ്യം.