Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പൌരാണിക ഭാരതത്തെ കണ്ടെത്തിയ ചരിത്രപുരുഷന്‍

കെ.പി.എം

Print Edition: 23 September 2022

അസാധാരണമായ ഒരു പൈതൃകം അവശേഷിപ്പിച്ചാണ് പ്രൊഫ. ബി.ബി.ലാല്‍ എന്ന പുരാവസ്തു ഗവേഷകന്‍ നൂറ്റാണ്ടിലേറെക്കാലത്തെ ജീവിതത്തില്‍നിന്ന് വിടപറഞ്ഞത്. ഭാരതത്തിലെ പുരാവസ്തു ഗവേഷണത്തിന്റെ പിതാമഹന്‍ എന്നു വിശേഷിപ്പിക്കാവുന്നയാളാണ് ലാല്‍. ഈ രംഗത്തെ നാല് തലമുറകളെ പ്രചോദിപ്പിക്കുകയും, അക്കാദമിക രംഗത്ത് അവര്‍ക്ക് വഴികാട്ടുകയും ചെയ്തയാളുമായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) അനുശോചന കുറിപ്പില്‍ പറയുന്നത് ഏറ്റവും ഉചിതമാണ്: ”പുരാവസ്തു ഗവേഷണത്തില്‍ പത്മവിഭൂഷണ്‍ പ്രൊഫ. ബി.ബി.ലാലിന്റെ സംഭാവനകള്‍ അളവറ്റതാണ്. പുരാവസ്തു ശാസ്ത്ര മേഖലയുടെ അതികായനായിരുന്ന ലാല്‍ നൂറ്റിയൊന്നുവര്‍ഷം നീണ്ട മുഴുവന്‍ ജീവിതവും ഈ വിഷയത്തിനായി മാറ്റിവച്ചു. മണ്‍മറഞ്ഞുവെങ്കിലും ലാലിന്റെ പ്രയത്‌ന ഫലങ്ങള്‍ തുടര്‍ന്നു ജീവിക്കുകയും, വരുംതലമുറകളെ സ്വാധീനിക്കുകയും ചെയ്യും.”

അക്കാദമിക് രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രൊഫ. ലാല്‍ എന്ന മഹാമനുഷ്യന്റെ മരണം മാധ്യമങ്ങള്‍, പ്രത്യേകിച്ച് മലയാള മാധ്യമങ്ങള്‍ പ്രായേണ അവഗണിക്കുകയാണുണ്ടായത്. ചിലര്‍ ചരമക്കോളത്തിലും മറ്റു ചിലര്‍ ഒറ്റക്കോളത്തിലും ആ വിയോഗവാര്‍ത്ത ഒതുക്കി. ആക്ഷേപം ഒഴിവാക്കാന്‍ ചിലര്‍ അനുസ്മരണങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും സ്മര്യപുരുഷനോട് നീതിപുലര്‍ത്തുന്നതായില്ല. പുരാവസ്തു ശാസ്ത്രത്തിന്റെയും ചരിത്രകാരന്മാരുടെയും രംഗത്ത് ലാലിന്റെ സംഭാവനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം പിന്നില്‍നില്‍ക്കുന്ന പലരെയും പാടിപ്പുകഴ്ത്തുന്നവര്‍ ജീവിച്ചിരുന്നപ്പോള്‍ മാത്രമല്ല മരണത്തിലും ലാലിനെ അവഗണിച്ചു. മലയാളികള്‍ക്ക് വായിക്കാന്‍ ലഭിക്കുന്ന രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രത്തില്‍ പ്രൊഫ. ലാലിന്റെ മരണം വിശദാംശങ്ങളൊന്നുമില്ലാതെ ഒരു ബിറ്റ് വാര്‍ത്തയായിരുന്നു. ലാലിനെ ഏറ്റവും അടുത്തറിയാവുന്നവരില്‍ ഒരാള്‍ മലയാളിയായ ഡോ.എം.ജി.എസ്. നാരായണനായിരിക്കും. പക്ഷേ ഒരു മാധ്യമവും എംജിഎസിന്റെ പ്രതികരണം തേടിയതായി അറിവില്ല. പകരം എം.ജി.എസിന്റെ നിഴല്‍പറ്റി നില്‍ക്കുന്ന ഒരു ചരിത്രകാരന്‍ ലാലിന്റെ കണ്ടെത്തലുകള്‍ക്ക് വിശ്വാസ്യതയില്ലെന്നു വരുത്താനാണ് ശ്രമിച്ചത്. ചരിത്രത്തിന്റെ മേഖലയില്‍ എം.ജി.എസിനെ ഉപജീവിച്ച് തനിക്ക് പറയാനുള്ളതെല്ലാം പറയുകയെന്നത് ശീലമാക്കിയിട്ടുള്ളയാളുമാണ് ഈ അധ്യാപകന്‍.

വളരെ ദീര്‍ഘവും അഭിമാനകരവുമായ അക്കാദമിക് ജീവിതത്തിനുടമയായിരുന്നു പ്രൊഫ. ലാല്‍. ഇന്നത്തെ മധ്യപ്രദേശില്‍പ്പെടുന്ന ഝാന്‍സിയില്‍ ജനിച്ച് (1921) അലഹബാദ് സര്‍വ്വകലാശാലയില്‍നിന്ന് സംസ്‌കൃതത്തില്‍ എംഎ ബിരുദം ഫസ്റ്റ് ക്ലാസില്‍ വിജയിച്ചയാളാണ്. ഭാരതീയ പുരാവസ്തു ഗവേഷണത്തിന്റെ തുടക്കക്കാരില്‍ ഒരാളും ബ്രിട്ടീഷുകാരനുമായ മോര്‍ട്ടിമര്‍ വീലറിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലെ തക്ഷശിലയില്‍ നടന്ന ഉല്‍ഖനനത്തില്‍ (1944-45) പരിശീലനം നേടിയ ലാല്‍ പിന്നീട് തമിഴ്‌നാട്ടിലെ അരിക്കമേട്ടിലും വീലറിനൊപ്പം പ്രവര്‍ത്തിച്ചു (ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്റെ സാംസ്‌കാരിക പൈതൃകം സൈന്ധവ നാഗരികതയുടെയും പാണിനിയുടെയുമൊക്കെയാണെന്ന് കാണിച്ച് ഔദ്യോഗിക ചരിത്രം എഴുതിയത് മോര്‍ട്ടിമര്‍ വീലറാണ്). 1959 ല്‍ ആര്‍ക്കിയോളജി സ്‌കൂളിന്റെ ആദ്യ ഡയറക്ടറായി ലാല്‍ സ്ഥാനമേറ്റു. അക്കാലത്ത് ഭാരതത്തിലെ മാത്രമല്ല, തായ്‌ലന്റില്‍ നിന്നും നേപ്പാളില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമൊക്കെ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തിയിരുന്നു. 1962 ല്‍ വടക്കുകിഴക്കന്‍ ആഫ്രിക്കയിലെ നുബിയയിലും ഈജിപ്റ്റിലുമൊക്കെ പ്രൊഫ. ലാല്‍ ഉത്ഖനനം നടത്തി. 1971 ല്‍ ചിക്കാഗോ സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി. 1968-72 കാലയളവില്‍ എഎസ്‌ഐയുടെ ഡയക്ടറായി സേവനമനുഷ്ഠിച്ചു. ഈ പദവി വഹിച്ച ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ലാല്‍.

രാമജന്മഭൂമിയുടെ സത്യങ്ങള്‍
അയോധ്യയില്‍ നടത്തിയ ഉത്ഖനനമാണ് പ്രൊഫ. ലാലിനെ പ്രശസ്തനും വിവാദപുരുഷനുമാക്കിയത്. മലയാളിയായ പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദും ഉള്‍പ്പെടെ ഒന്‍പതു പേരായിരുന്നു ഈ സംഘത്തില്‍. ഡോ. കെ.പി. നൗട്ടിയാല്‍, എസ്.കെ. ശ്രീവാസ്തവ, ആര്‍.കെ.ചതുര്‍വേദി, കെ.എം. അസ്താന തുടങ്ങിയവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍. ‘ആര്‍ക്കിയോളജി ഓഫ് രാമായണ സൈറ്റ്’ എന്ന പേരില്‍ അയോധ്യ, ഭരദ്വാജ ആശ്രമം, ചിത്രകൂട് തുടങ്ങിയ ഇടങ്ങളിലാണ് ഉത്ഖനനം നടത്തിയത്. ഓരോ സൈറ്റിലും നേരിട്ടെത്തി പരിശോധന നടത്തിയിരുന്ന ലാല്‍ തങ്ങള്‍ക്ക് നല്‍കിയിരുന്ന ഉപദേശത്തെക്കുറിച്ച് കെ.കെ. മുഹമ്മദ് പറയുന്നത് ഇങ്ങനെയാണ്: ”നിങ്ങള്‍ കാണുന്ന കല്ലും മണ്ണും വെറും കല്ലും മണ്ണുമല്ല. അത് ഒരു സമുദായത്തിന്റെ, ഒരു സമൂഹത്തിന്റെ ചരിത്രമാണ്. കല്ലിന്റെ രൂപത്തിലും ഭാവത്തിലും നമ്മള്‍ സമുദായത്തെയും സമൂഹത്തെയും സംസ്‌കാരത്തെയും പഠിക്കണം. മനുഷ്യന്റെ ചോരയും നീരും ഉറങ്ങിക്കിടക്കുന്ന മണ്ണാണിതെന്ന് മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഡോക്ടറെപ്പോലെയായിരിക്കണം പുരാവസ്തു ഗവേഷകന്‍ എന്നും അദ്ദേഹം പറയുമായിരുന്നു.” പുരാവസ്തു ഗവേഷണത്തോടുള്ള പ്രൊഫ. ലാലിന്റെ പ്രതിബദ്ധതയാണ് ഈ വാക്കുകളില്‍ പ്രകടമാകുന്നത്.

പുണ്യനഗരമായ അയോധ്യയില്‍ പ്രൊഫ. ലാലിന്റെ നേതൃത്വത്തില്‍ നടന്ന ഉത്ഖനനമാണ് രാമജന്മഭൂമിയില്‍ നിലനിന്ന ബാബറി മസ്ജിദിനു കീഴില്‍ ക്ഷേത്രമാണെന്ന് വ്യക്തമായ സൂചന നല്‍കിയത്. തര്‍ക്ക കെട്ടിടത്തെക്കാള്‍ വലിയ ഒരു കെട്ടിടത്തിന്റെ ഭാഗമെന്നു കരുതാവുന്ന തൂണുകളുടെ അസ്ഥിവാര നിരകള്‍ ഉത്ഖനനത്തില്‍ കണ്ടെത്തി. മസ്ജിദില്‍നിന്ന് ഏതാനും മീറ്റര്‍ അകലെ കണ്ടെത്തിയ ഇഷ്ടികത്തൂണുകളുടെ കരിഞ്ഞ അടിഭാഗങ്ങള്‍ പതിനൊന്നാം നൂറ്റാണ്ടു മുതല്‍ രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രം നിലനിന്നിരുന്നതായി സൂചിപ്പിക്കുന്നുവെന്ന് ലാല്‍ പ്രസ്താവിച്ചു. മസ്ജിദിനു തെക്ക് നാല് മീറ്റര്‍ അകലെയുള്ള ഒരു കിടങ്ങില്‍ കല്ലും ഇഷ്ടികയും കൊണ്ടു നിര്‍മിച്ച തൂണുകളുടെ അടിഭാഗങ്ങള്‍ ഒരു നിരയായിത്തന്നെ കാണപ്പെടുന്നുവെന്ന് ലാല്‍ രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് ‘രാമ, ഹിസ് ഹിസ്റ്റോറിസിറ്റി, മന്ദിര്‍ ആന്‍ഡ് സേതു’ എന്ന ഗ്രന്ഥത്തില്‍ പ്രൊഫ. ലാല്‍ ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: ”ബാബറി കെട്ടിടങ്ങളുടെ സ്തംഭങ്ങളോട് ചേര്‍ന്ന്, ഹിന്ദുശൈലിയിലുള്ള കൊത്തുപണികളും ശില്‍പ്പവേലകളും മാത്രമല്ല, ഹിന്ദുദേവതകളുടെ ചിത്രങ്ങളുള്ള 12 കല്‍ത്തൂണുകളുമുണ്ട്. ഈ തൂണുകള്‍ മസ്ജിദിന്റെ അവിഭാജ്യഘടകമല്ലെന്ന കാര്യം ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.” ഈ കണ്ടെത്തലുകള്‍ പിന്നീട് അലഹബാദ് ഹൈക്കോടതി നിയോഗിച്ച സമിതി ശരിവച്ചു. ക്ഷേത്രം തകര്‍ത്ത സ്ഥലത്താണ് ബാബറിമസ്ജിദ് നിലനിന്നതെന്ന് സ്ഥിരീകരിച്ച കോടതി രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിധി അംഗീകരിച്ചുകൊണ്ടാണ് മുഴുവന്‍ രാമജന്മഭൂമിയും ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് സുപ്രീംകോടതി അന്തിമവിധി പറഞ്ഞത്. ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ ലാലിന്റെ കണ്ടെത്തലുകള്‍ക്ക് കഴിഞ്ഞതായി വിലയിരുത്താം.

യഥാര്‍ത്ഥത്തില്‍ അയോധ്യാ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനും ഒരു പതിറ്റാണ്ടു മുന്‍പാണ് ലാലിന്റെ നേതൃത്വത്തില്‍ അയോധ്യയില്‍ ഉത്ഖനനം നടന്നത്. വിവിധ ഘട്ടങ്ങളില്‍ അയോധ്യാ പ്രക്ഷോഭത്തെ വിവാദവിഷയമാക്കിയവര്‍ പ്രൊഫ. ലാലിന്റെ പേരും അതിലേക്ക് വലിച്ചിഴച്ചു. ലാലിനെ ഒരു യാഥാസ്ഥിതിക പണ്ഡിതനായി ചിത്രീകരിച്ചു ഇക്കൂട്ടര്‍. എന്നാല്‍ സത്യവുമായി ഇതിന് പുലബന്ധമുണ്ടായിരുന്നില്ല. അയോധ്യയെക്കുറിച്ചുള്ള ലാലിന്റെ ചില കണ്ടെത്തലുകള്‍ യാഥാസ്ഥിതിക ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതായിരുന്നു. വിശ്വാസത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്ന പുരാവസ്തു ശാസ്ത്രത്തെ മാത്രമേ അവര്‍ അംഗീകരിച്ചിരുന്നുള്ളൂ. ലാലിനെ കായികമായി നേരിടുമെന്നുവരെ അവര്‍ ഭീഷണിപ്പെടുത്തി. ഒരു പൊതുസമ്മേളനം വിളിച്ച് ലാലിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. ലാല്‍ അതില്‍ പങ്കെടുക്കുകയും, ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുകയും ചെയ്തു. രാമായണത്തിലെ ശ്ലോകങ്ങള്‍ എങ്ങനെയാണ് പുരാവസ്തു തെളിവുകളുമായി പൊരുത്തപ്പെടുന്നതെന്ന് ലാല്‍ വിവരിച്ചപ്പോള്‍ പൂര്‍ണമായി അംഗീകരിച്ചില്ലെങ്കിലും യാഥാസ്ഥിതിക ഹിന്ദുക്കളുടെ എതിര്‍പ്പുകള്‍ മയപ്പെട്ടു.

ഇടതുചരിത്രകാരന്മാരുടെ തീരാത്ത കുടിപ്പക
ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമാണ് ഐസിഎച്ച്ആറിനെപ്പോലുള്ള സ്ഥാപനങ്ങള്‍ നിയന്ത്രിച്ചിരുന്ന ഇടതു ചരിത്രകാരന്മാര്‍ ബി.ബി. ലാലിനോട് സ്വീകരിച്ചത്. മുന്‍വിധികളിലൂടെയും യുക്തിരഹിതമായ വാദങ്ങള്‍ മുന്നോട്ടുവച്ചും അവര്‍ ലാലിനെ നിരന്തരം വേട്ടയാടി. ”ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ആന്റിക്വിറ്റി’ എന്ന പ്രശസ്ത ജേര്‍ണലിലാണ് 1981 ല്‍ ഇതു സംബന്ധിച്ച എന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. 1988ല്‍ ഐസിഎച്ച്ആര്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര സെമിനാറില്‍ ‘മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും ചരിത്രപരത: ഇക്കാര്യത്തില്‍ പുരാവസ്തു ശാസ്ത്രത്തിന് എന്തുപറയാനുണ്ട്’ (Historicity of the Mahabarata and Ramayana: What has archaeology to say in this matter?) എന്ന 60 പേജുള്ള പ്രബന്ധം ഞാന്‍ അവതരിപ്പിച്ചു. തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണെന്ന് മനസ്സിലാക്കിയ ഐസിഎച്ച്ആര്‍ അധികൃതര്‍ ഇതിന്റെ പ്രസിദ്ധീകരണം തടഞ്ഞുവയ്ക്കുകയായിരുന്നു” എന്നാണ് ലാല്‍ എഴുതിയിട്ടുള്ളത്.

അയോധ്യാ വിവാദം ശക്തിപ്പെട്ടപ്പോള്‍ 1990 ഒക്‌ടോബറില്‍ ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘മന്ഥന്‍’ എന്ന ഗവേഷണ മാസിക ബി.ബി. ലാലിന്റെ ‘രാമായണ സൈറ്റ്‌സ് പ്രോജക്റ്റുകളുടെ പുരാവസ്തു ശാസ്ത്രം: അതിന്റെ ഉത്ഭവവും ഫലങ്ങളുടെ സംഗ്രഹവും’ (Archaeology of the Ramayana’s sites projects: Its genesis and summary of results) എന്ന പ്ര ബന്ധം പ്രസിദ്ധീകരിച്ചു. ആര്‍.എസ്.എസുമായി ബന്ധമുള്ള സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തെ ആശ്രയിച്ചത് ഇടതുചരിത്രകാരന്മാര്‍ ആയുധമാക്കി. ‘വര്‍ഗീയ പ്രസിദ്ധീകരണ’ത്തില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചതിന് അവര്‍ ലാലിനെ ആക്രമിച്ചു.

അയോധ്യ ഉത്ഖനനത്തിലെ ലാലിന്റെ കണ്ടെത്തലുകള്‍ നേരത്തെ ശരിവച്ചിരുന്നെങ്കില്‍ അനാവശ്യമായ സംഘര്‍ഷവും, സമുദായങ്ങള്‍ക്കിടയിലുണ്ടായ അവിശ്വാസവും, അനന്തമായി നീണ്ടുപോയ നിയമയുദ്ധങ്ങളും ഒഴിവാക്കാമായിരുന്നു. ഇടതുപക്ഷ ചരിത്രകാരന്മാരുടെ കുടിപ്പക ഇതിന് അവരെ അനുവദിച്ചില്ല. സത്യാന്വേഷിയായിരുന്നു ലാല്‍. അതിനാല്‍ പുരാവസ്തു ശാസ്ത്ര മേഖലയിലെ ഷെര്‍ലക് ഹോംസ് എന്നു വിശേഷിപ്പിക്കാറുണ്ടായിരുന്നു. ഇങ്ങനെയൊരാളെ അംഗീകരിക്കാന്‍ എക്കാലത്തും സ്ഥാപിത താല്‍പ്പര്യം വച്ചുപുലര്‍ത്തുന്ന ഇടതു ചരിത്രകാരന്മാര്‍ക്ക് കഴിയില്ലല്ലോ. ലാലിന്റെ അക്കാദമിക് യോഗ്യതകളെയും പുരാവസ്തു ഗവേഷകനെന്ന നിലയ്ക്കുള്ള കണ്ടെത്തലുകളെയും ചരിത്ര പഠനങ്ങളെയും നിഷേധിക്കാന്‍ കഴിയാത്തതിനാല്‍ വ്യക്തിപരമായി ആക്രമിക്കാനും വിശ്വാസ്യത തകര്‍ക്കാനുമാണ് ഇടതുചരിത്രകാരന്മാര്‍ ശ്രമിച്ചത്. എഴുപതുകളില്‍ നടന്ന അയോധ്യാ ഉത്ഖനനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ 1980കളില്‍ പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദംകൊണ്ടാണ് യഥാസമയം പഠനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയതെന്ന് ലാല്‍ പറഞ്ഞെങ്കിലും അത് മുഖവിലക്കെടുക്കാന്‍ ഇടതുചരിത്രകാരന്മാര്‍ തയ്യാറായില്ല. വകുപ്പ് മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസം മൂലം എഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവച്ചൊഴിയുകയായിരുന്നു ലാല്‍ എന്ന കാര്യവും ഇക്കൂട്ടര്‍ മറച്ചുപിടിച്ചു.

അയോധ്യാ ഉത്ഖനനത്തെ തുടര്‍ന്ന് ഏഴ് പേജുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലാല്‍ എഴുതിയിരുന്നു. ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രത്തൂണുകളുടെ അടിത്തറ കണ്ടെത്തിയ വിവരം അതില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഉത്ഖനനത്തിനുള്ള സാങ്കേതിക സഹായം അധികൃതര്‍ പിന്‍വലിക്കുകയാണുണ്ടായത്. ഇതോടെ പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും പുനരാരംഭിക്കാന്‍ അനുമതി നല്‍കിയില്ല. 10-12 വര്‍ഷം ഇതേ നില തുടര്‍ന്നു. അന്തിമ റിപ്പോര്‍ട് പ്രസിദ്ധീകരിക്കാനായില്ലെങ്കിലും പ്രാഥമിക റിപ്പോര്‍ട്ട് 1989 ല്‍ ഐസിഎച്ച്ആര്‍ പ്രസിദ്ധീകരിച്ചു. ഈ വസ്തുതകള്‍ മറച്ചുപിടിച്ചുകൊണ്ടാണ് അയോധ്യ ഉത്ഖനനത്തില്‍ ആദ്യം ലാല്‍ ഒന്നുംതന്നെ കണ്ടെത്തിയില്ലെന്നും, രാമജന്മഭൂമിയില്‍ സവിശേഷ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇടതുപക്ഷ ചരിത്രകാരന്മാര്‍ പ്രചരിപ്പിച്ചത്. ”അക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയാണ് ഞാന്‍ ചരിത്രത്തെ കാവിവല്‍ക്കരിക്കുകയാണെന്ന ആരോപണത്തിനു കാരണം. ഇതൊരു വലിയ ദുരന്തമാണ്. വസ്തുതകള്‍ കാണുക എന്നു മാത്രമാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.” മഹാഭാരതവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ പ്രൊഫ. ലാലിന്റെ നേതൃത്വത്തില്‍ നടന്ന ഉത്ഖനനങ്ങള്‍ സിന്ധുനദീതട നാഗരികതയുടെ അറിയപ്പെടാത്ത ഏടുകളിലേക്ക് വെളിച്ചം വീശുന്നവയാണ്.

രാഷ്ട്രീയവും സൈദ്ധാന്തികവുമായ മുന്‍വിധികള്‍ പഠനങ്ങളില്‍ കടന്നുവരാന്‍ പ്രൊഫ. ലാല്‍ അനുവദിച്ചിരുന്നില്ല. തന്റെതന്നെ കണ്ടെത്തലുകളോട് വിയോജിക്കാനും മടിയുണ്ടായിരുന്നില്ല. ആര്യനാക്രമണ സിദ്ധാന്തത്തിന്റെ ആദ്യകാല വക്താക്കളില്‍ ഒരാളായിരുന്ന മോര്‍ട്ടിമര്‍ വീലറിന്റെ ശിഷ്യനായാണ് ലാല്‍ പുരാവസ്തു ഗവേഷണത്തില്‍ തുടക്കം കുറിച്ചത്.”മൊഹന്‍ജോ ദാരോയില്‍ കൂട്ടക്കൊല നടത്തിയയാളാണ് ഇന്ദ്രന്‍” എന്നു പ്രഖ്യാപിച്ചുകളഞ്ഞു മോര്‍ട്ടിമര്‍ വീലര്‍. ഒരുകാലത്ത് ആര്യനാക്രമണ സിദ്ധാന്തത്തില്‍ കഴമ്പുണ്ടെന്നു വിശ്വസിച്ചിരുന്ന ലാല്‍ മറിച്ചുള്ള നിഗമനങ്ങളിലേക്ക് എത്തിയതും ഇടതു ചരിത്രകാരന്മാരെ ചൊടിപ്പിച്ചു എന്നു വേണം കരുതാന്‍. 1500 ല്‍ ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ഖൈബര്‍ ചുരം വഴി ആര്യന്മാര്‍ കടന്നുവന്നു എന്ന ഇടതുചരിത്രകാരന്‍ ആര്‍.എസ്. ശര്‍മയുടെ വാദത്തെ ഒരു നീര്‍ക്കുമിളപോലെയാണ് ‘സരസ്വതി ഒഴുകുകയാണ്’ എന്ന പുസ്തകത്തില്‍ പ്രൊഫ. ലാല്‍ പൊട്ടിച്ചുകളയുന്നത്. ”ആര്യന്മാര്‍ ആരാധിച്ചിരുന്ന സരസ്വതീ നദിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഋഗ്വേദത്തില്‍ കരകവിയുന്നുണ്ട്. സരസ്വതി ബി.സി. 2000 ല്‍ വറ്റിവരണ്ടതായാണ് പുതിയ കണ്ടെത്തലുകള്‍ കാണിക്കുന്നത്. ഇതാണ് സിന്ധുനാഗരികതയുടെ കാലപ്പഴക്കം.” ബി.സി. 2000 ല്‍ തന്നെ സൈന്ധവ നാഗരികത അപ്രത്യക്ഷമായെങ്കില്‍ അതിന്റെ സ്രഷ്ടാക്കളെന്നു കരുതപ്പെടുന്ന ആര്യന്മാര്‍ 300 വര്‍ഷത്തിനുശേഷം വന്നുവെന്നു പറയുന്നതില്‍ യുക്തിയില്ലല്ലോ.

അതുല്യനായ ഒരു പുരാവസ്തു ഗവേഷകന്‍ എന്ന നിലയ്ക്കു മാത്രമല്ല, ശാസ്ത്രത്തിന്റെ ധാര്‍മികതയില്‍ വിശ്വസിക്കുകയും ജീവിതകാലം മുഴുവന്‍ സത്യാന്വേഷണ തല്‍പ്പരത പുലര്‍ത്തുകയും ചെയ്തയാളുമാണ് പ്രൊഫ. ബി.ബി.ലാല്‍. പൗരാണിക ഭാരത ചരിത്രത്തെക്കുറിച്ചുള്ള ലാലിന്റെ അതിവിപുലമായ പഠനഗ്രന്ഥങ്ങള്‍ സാംസ്‌കാരികമായ ഈടുവയ്പ്പുകളാണ്. കൊളോണിയല്‍ അഭിരുചികളും ചൊരുക്കുകളും ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ചരിത്രകാരന്മാര്‍ പിന്‍പറ്റുന്ന രീതിശാസ്ത്രത്തെയും ചരിത്ര രചനാരീതിയെയും പുനഃപരിശോധിക്കാനും നിരാകരിക്കാനും ലാലിന്റെ വൈജ്ഞാനിക സംഭാവനകള്‍ പുതുതലമുറ ഗവേഷകരെ സഹായിക്കും.

Tags: Ayodhya
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies