മഹാഭാരതം ആരണ്യപര്‍വ്വത്തില്‍ ചിത്രരഥന്‍ എന്ന ഗന്ധര്‍വ്വന്റെ നേതൃത്വത്തില്‍ ഒരു സംഘം ദേവേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം കൗരവരെ പിടിച്ചുകെട്ടുന്നുണ്ട്. കര്‍ണാദികള്‍ പെണ്ണുങ്ങളെപ്പോലെ കരഞ്ഞുകൊണ്ട് ധര്‍മ്മജനോട് അപേക്ഷിച്ചതിനാല്‍ അര്‍ജ്ജുനന്‍ അവരെ തോല്‍പ്പിച്ച് കൗരവരെ മോചിപ്പിക്കുന്നു. ഭീമന് ഇതൊട്ടും രസിക്കുന്നതായിരുന്നില്ല. ഭീമന്‍ യുധിഷ്ഠിരനോടു പറയുന്നത് ”പോരില്‍ നാം ചെയ്യേണ്ടുന്ന കാരിയമിതുകാല – മാരാനും ചെയ്യുന്നതു മുടക്കീടരുതല്ലോ”! എന്നാണ് (ശ്രീമഹാഭാരതം കിളിപ്പാട്ട്). ഏറ്റവും പ്രയോഗികവും ബുദ്ധിപൂര്‍വ്വവുമായ കാര്യമാണ് ഭീമന്‍ പറഞ്ഞത്. അക്കാലത്തു ഭീമന്റെ ഉപദേശം ധര്‍മ്മപുത്രര്‍ കേട്ടിരുന്നെങ്കില്‍ മഹാഭാരതയുദ്ധം എന്ന മഹാവിപത്ത് ഉണ്ടാകുമായിരുന്നില്ല.
കുരുക്ഷേത്രയുദ്ധം നടന്നതാണോ സങ്കല്പമാണോ എന്ന വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. അങ്ങനെ എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കാരണം ഭാരതത്തെ അഭിനന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഇറങ്ങിത്തിരിച്ചവരൊക്കെ അങ്ങനെ ഒന്നു നടന്നു എന്നു കരുതിത്തന്നെയാണ് വിമര്‍ശനങ്ങളും വിശകലനങ്ങളും നടത്തുന്നത്. മഹാഭാരതത്തെ ഇകഴ്ത്തിക്കാണിക്കാനിറങ്ങിപ്പുറപ്പെടുന്നവര്‍ക്കു സംഭവിക്കുന്ന ഏറ്റവും വലിയ അമളി പാണ്ഡവരെ ധര്‍മ്മപക്ഷത്തും കൗരവരെ അധര്‍മ്മപക്ഷത്തും വ്യാസന്‍ നിര്‍ത്തിയിരിക്കുന്നു എന്ന ധാരണയാണ്. ശ്രീകൃഷ്ണപരമാത്മാവിനു രണ്ടു കൂട്ടരും ബന്ധുക്കളാണ്. പാണ്ഡവരോടു പ്രത്യേക പ്രതിപത്തിയൊന്നും യദുനാഥന് പലപ്പോഴുമില്ല. പാണ്ഡവകൗരവ സംഘര്‍ഷത്തെ അപഗ്രഥിച്ചുകൊണ്ടു വ്യാസന്‍ ധര്‍മ്മചിന്ത നടത്തുന്നു എന്നല്ലാതെ പാണ്ഡവര്‍ പൂര്‍ണമായും ധര്‍മ്മപക്ഷത്താണെന്നു സ്ഥാപിക്കാന്‍ കൃഷ്ണദ്വൈപായനന്‍ ശ്രമിച്ചിട്ടേയില്ല. പക്ഷെ ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തെ അവമതിക്കാന്‍ ശ്രമിക്കുന്നവര്‍ പാണ്ഡവരെന്ന ‘ധര്‍മ്മപക്ഷപാതികള്‍’ ചെയ്തതെല്ലാം അധര്‍മ്മമാണെന്നു സ്ഥാപിക്കാന്‍ പണിപ്പെടും. അവിടെയാണ് അത്തരക്കാര്‍ പരാജയപ്പെട്ടുപോകുന്നത്.
മഹാഭാരതത്തിന്റെ ഫലശ്രുതി യഥാര്‍ത്ഥത്തില്‍ യുദ്ധവിരുദ്ധതയും ധര്‍മ്മത്തിന്റെ പരാജയത്തെക്കുറിച്ചുള്ള വ്യാകുലതയുമാണ്. എന്നു കരുതി പാണ്ഡവരുടെ പക്ഷമാണ് ധര്‍മ്മപക്ഷമെന്നും വ്യാസന്‍ പറയുന്നതേയില്ല. യുദ്ധം ജയിച്ചിട്ടും പാണ്ഡവരൊന്നും നേടുന്നില്ല. യുദ്ധത്തിലേയ്‌ക്കെത്തിയ പ്രധാന സംഭവമായ ദ്രൗപദി വസ്ത്രാക്ഷേപത്തില്‍ കൗരവരുടെ ഭാഗത്തു ന്യായമൊന്നുമില്ല.
”ധാര്‍ത്തരാഷ്ട്രന്മാരെ! നിങ്ങളിലാരാനും പാര്‍ത്ഥവനന്ദനയായ പാഞ്ചാലിയെ വല്ലഭയാക്കി ഭരിച്ചുകൊള്‍” എന്നുപറഞ്ഞ കര്‍ണന്റെ ഭാഗത്തും സാമാന്യ നീതി വച്ചുനോക്കിയാല്‍ ന്യായമേതുമില്ല. പിന്നെ കൗരവരേയും കര്‍ണനേയുമെന്തിനാണ് വെള്ളപൂശുന്നത്. കവചകുണ്ഡലദാനം മഹത്തായ ത്യാഗം തന്നെ. എന്നിരുന്നാലും കണ്‍മുന്‍പില്‍ കൊടിയ അനീതി നടന്നപ്പോള്‍ അതിനു കൈയടിച്ചയാള്‍ വീരനാകുന്നതെങ്ങനെ?
പാണ്ഡവരെ ലക്ഷ്യമിടുന്നവന്‍ മഹാഭാരതം എന്ന മഹത്തായ കാവ്യത്തെത്തന്നെയാണു ലക്ഷ്യമിടുന്നത്. അത്തരക്കാര്‍ക്കു വളവും വെള്ളവും കൊടുക്കുന്നതാണ് കുട്ടികൃഷ്ണമാരാരുടെ ചിന്തകള്‍. പാവം ലീലാവതി ടീച്ചര്‍ ‘നേƒശ ബലസ്യേതി ചരേദധര്‍മം’ എന്ന ലേഖനത്തിലൂടെ മാരാരുടെ കുന്നായ്മകളെ പ്രതിരോധിക്കാനാണ് നോക്കിയത്. ഭാഷാപോഷിണിയുടെ ആഗസ്റ്റ് ലക്കത്തില്‍ ഡോ. ജോസ് വി. മാത്യു വീണ്ടും മാരാരെ സംരക്ഷിക്കാനും ടീച്ചറെ കടന്നാക്രമിക്കാനും ഒരു ശ്രമം നടത്തിയിരിക്കുന്നു. ‘നേശ ബലസ്യേതി ചരേദധര്‍മം’ എന്നതിന്റെ ശരിയായ വ്യാഖ്യാനവും അര്‍ത്ഥവും എന്താണെന്ന് സംസ്‌കൃത പണ്ഡിതന്മാര്‍ തര്‍ക്കിക്കട്ടെ. പക്ഷെ ഭാരതത്തിന്റെ കാതല്‍
”ന ജാതു കാമാന്ന ഭയാന്ന ലോഭാത്
ധര്‍മം ത്യജേല്‍ജീവിതസ്യാപിഹേതോ!
നിത്യോധര്‍മ്മഃ സുഖദുഃഖേത്വനിത്യേ
ജീവോ നിത്യോ ഹേതുരസ്യ ത്വനിത്യഃ
(കാമം നിമിത്തമായോ ഭയം നിമിത്തമായോ ലോഭം നിമിത്തമായോ പ്രാണപായം വന്നാല്‍ പോലുമോ ഒരിക്കലും ധര്‍മ്മത്തെ വെടിയരുത്. ധര്‍മം നിത്യമാകുന്നു. സുഖദുഃഖങ്ങളാകട്ടെ അനിത്യങ്ങള്‍. ജീവന്‍ നിത്യമാകുന്നു. ജവത്വഹേതുവായ അജ്ഞാനവും നിത്യമാണ്) ഈ ശ്ലോകത്തില്‍ പറയുന്നതാണ്. ധര്‍മത്തിനു വേണ്ടിയുള്ള അന്വേഷണം; ആ അന്വേഷണത്തിന് പണ്ഡവരും കൗരവരും നിമിത്തമാകുന്നുവെന്നേയുള്ളൂ. ഈ സാരം ഗ്രഹിക്കാതെ പാണ്ഡവരാണോ കൗരവരാണോ അല്ല കര്‍ണനാണോ കേമന്‍ എന്നുള്ള ചര്‍ച്ച ഉപരിപ്ലവമാണ്.
ഭീമന്‍ പറഞ്ഞതുപോലെ ഗന്ധര്‍വ്വന്മാര്‍ക്ക് കൗരവരെ വിട്ടുകൊടുത്തുകൊണ്ട് അവരുടെ കഥകഴിക്കാമായിരുന്നു. അതായിരുന്നില്ല വ്യാസന്റെ ഉദ്ദേശ്യം. ഗഹനമായ ധര്‍മ്മ ചര്‍ച്ചയാണ് വ്യാസന്‍ ലക്ഷ്യം വച്ചത്. ആ ധര്‍മ ചിന്തയാണ് ഇന്നും ഭാരതത്തിന്റെ ശക്തി. അതു കാണാതെ കൗരവരെ കേമന്മാരാക്കാനും രാവണനെ മഹാനാക്കാനുമൊക്കെ ഇറങ്ങിപ്പുറപ്പെടുന്ന ദുര്‍ബുദ്ധികളോടും ദുഷ്ടബുദ്ധികളോടും സഹതപിക്കാനേ പറ്റൂ.
കൗരവരെ തീര്‍ത്തും അധര്‍മ്മികളായി ചിത്രീകരിക്കാന്‍ വ്യാസന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ മഹാപ്രസ്ഥാനത്തില്‍ സ്വര്‍ഗ്ഗത്തിലെത്തുന്ന യുധിഷ്ഠിരന്‍ കാണുന്നത് നരകത്തില്‍ കിടക്കുന്ന ദുര്യോധനനെ ആകുമായിരുന്നു. അങ്ങനെയല്ല ഉണ്ടാകുന്നത്. വീരസ്വര്‍ഗ്ഗം പ്രാപിച്ച് സന്തുഷ്ടനായിരിക്കുന്ന സുയോധനനെയാണ് വ്യാസന്‍ കാണിച്ചുകൊടുക്കുന്നത്. സ്വന്തം സഹോദരങ്ങളെ കാണുന്നതോ നരകത്തിലും. ധാര്‍ത്തരാഷ്ട്രരോട് പ്രത്യേക വിപ്രതിപത്തിയൊന്നും വ്യാസനില്ലെന്ന് ഇതില്‍ നിന്നും മനസ്സിലാക്കിക്കൂടേ.
മഹാഭാരതത്തിന്റെ ബീജമന്ത്രം ”യതോധര്‍മ്മസ്തതോജയ” എന്നതു തന്നെയാണ്. ഇതിഹാസത്തില്‍ പല സന്ദര്‍ഭങ്ങളില്‍ കര്‍ണനും ദ്രോണരും ഭീഷ്മരും ഗാന്ധാരിയും സഞ്ജയനും വ്യാസന്‍ തന്നെയും ഈ വാക്യം പറയുന്നുണ്ട്. ഗാന്ധാരി ദുര്യോധനനോട് പറഞ്ഞതിനാണ് ഏറെ പ്രചാരം കിട്ടിയതെങ്കിലും പല കഥാപാത്രങ്ങളും ഇത് ആവര്‍ത്തിക്കുന്നുണ്ട്. വ്യാസന്‍ നേരിട്ടെത്തി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഈ വാക്യം ആവര്‍ത്തിക്കുന്നതിനാല്‍ അതിന്റെ പ്രാധാന്യം വ്യക്തമാണ്. ഈ ധര്‍മബോധമാണ് ഭാരതത്തെ വ്യത്യസ്തമാക്കുന്നത്. ധര്‍മം പാലിക്കുന്നവര്‍ക്ക് ആത്യന്തിക ജയം ലഭിച്ചിട്ടുണ്ടോ എന്നതു ചരിത്രം പരിശോധിച്ചു കണ്ടെത്തേണ്ട കാര്യമാണ്. ഹിറ്റ്‌ലറും മുസോളിനിയും സദ്ദാംഹുസൈനും ഇദി അമീനും ആത്യന്തിക ജയം നേടിയില്ല എന്നത് നമ്മുടെ മുന്‍പിലെ പാഠമാണ്. ഈ ധര്‍മ്മ ചിന്തയെ ആധുനികലോകത്തിനു പകര്‍ന്നു നല്‍കാന്‍ ശ്രമിക്കാതെ അതിനെ പരിഹസിക്കാനും ധര്‍മപക്ഷത്തുനിന്നവരുടെ ദൗര്‍ബല്യങ്ങളെ ചികഞ്ഞെടുക്കാനും നടത്തുന്ന പരിശ്രമങ്ങള്‍ മനുഷ്യരാശിക്കു ഗുണം ചെയ്യുമെന്നു പറയാനാവില്ല.
ഇത്തവണത്തെ ഭാഷാപോഷിണിയില്‍ നാലു കവിതകളുണ്ട്; ജയപ്രകാശ് അങ്കമാലിയുടെ വ്യതിക്രമം, മണമ്പൂര്‍ രാജന്‍ബാബുവിന്റെ രസായനം, ഋഷികേശന്‍ പി.ബിയുടെ ഏതു നിറത്തിലുടുപ്പുവേണം, ആര്‍.ജയലക്ഷ്മിയുടെ പാറ്റകള്‍. വായനയെ ത്രസിപ്പിക്കുന്ന രചനകള്‍ ഒന്നുമില്ല. ആര്‍.ജയലക്ഷ്മിയുടെ ‘പാറ്റകള്‍’ തീരെ എഴുതിത്തള്ളാവുന്ന രചനയല്ല. പാറ്റകളെക്കുറിച്ചു നേരായിത്തന്നെ നടത്തുന്ന ചില നിരീക്ഷണങ്ങളാണ് കവിതയിലുള്ളത്. വൈലോപ്പിള്ളിയുടെ കാക്കയിലുള്ള അതേ അക്ഷരക്രമവും ഈണവും സ്വീകരിച്ച് നല്ല പദബോധത്തോടെ രചിക്കപ്പെട്ടിരിക്കുന്ന കവിത വായനയ്ക്ക് ഊര്‍ജ്ജം തരുന്നതുതന്നെ.
1873 ല്‍ ജനിച്ച കുമാരനാശന്‍ 1924-ല്‍ പല്ലന ബോട്ടപകടത്തില്‍ മരിക്കുമ്പോള്‍ തന്റെ അന്‍പത്തിയൊന്നാം വയസ്സിലെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. പ്രമുഖരായ പല എഴുത്തുകാരും തങ്ങളുടെ മാസ്റ്റര്‍ പീസുകള്‍ സൃഷ്ടിച്ചത് അന്‍പതു വയസ്സിനുശേഷമാണ്. ഈ ചെറിയ കാലത്തെ ജീവിതം കൊണ്ടുതന്നെ ആശാന്‍ സൃഷ്ടിച്ച കാവ്യപ്രപഞ്ചം മലയാളിക്ക് ഇന്നും വിസ്മയമാണ്. നമ്മുടെ കാവ്യസംസ്‌കാരത്തെത്തന്നെ അടിമുടി നവീകരിക്കാന്‍ ഒരു നിയോഗം പോലെ ആശാന്‍ അവതരിക്കുകയായിരുന്നു. ആശാനു ശേഷം ജനിച്ച് ആശാനും മുന്‍പ് ഭൂമിവിട്ടുപോയ വി.സി. ബാലകൃഷ്ണപ്പണിക്കരെപ്പോലെ ചിലര്‍ ആശാന്‍ സൃഷ്ടിച്ച ഭാവുകത്വത്തിനു സമാനമായി ചിലതു സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും കാലം അനുവദിച്ചില്ല. ആ ഉത്തരവാദിത്വം ആശാനെ ഏല്‍പ്പിക്കുകയാണു കാലം ചെയ്തത്. ആ കാവ്യശില്പി അഞ്ചു ദശാബ്ദക്കാലത്തെ ജീവിതം കൊണ്ട് അത് ഏതാണ്ടു പൂര്‍ണ്ണമായിത്തന്നെ നിറവേറ്റിയാണ് ഭൂമി വിട്ടുപോയത്.
ആശാന്‍ കവിതകളുടെ സവിശേഷതകളെക്കുറിച്ചെഴുതണമെങ്കില്‍ പുസ്തകങ്ങള്‍ തന്നെ വേണ്ടിവരും. ആ മഹാജ്യോതിസ്സിന്റെ 150-ാം ജന്മവാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ ഭാഷാപോഷിണിക്കാരും രണ്ടു ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്പറ്റ നാരായണനും, ഡോ. എം.കെ.സന്തോഷ്‌കുമാറും എഴുതിയ ലഘു ഉപന്യാസങ്ങള്‍. രണ്ടും ആശാന്റെ വ്യക്തിത്വത്തിന്റെ പുറംമേനികളെ മാത്രം സ്പര്‍ശിക്കുന്നവ. ആശാനെ ഇത്രമാത്രം ജനകീയനാക്കിയത് അദ്ദേഹത്തിന്റെ ജീവിത നിരീക്ഷണങ്ങളാണ്. അക്കാര്യത്തില്‍ ആശാനു തുല്യം കുഞ്ചന്‍ നമ്പ്യാര്‍ മാത്രമാണുള്ളത്. മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങളെ കണ്ടറിയുന്ന കാര്യത്തില്‍ മഹാകവിയുടെ ക്രാന്തദര്‍ശിത്വം അത്യസാധാരണം തന്നെ. ചിന്താവിഷ്ടയായ സീതയില്‍ മാത്രം കാണുന്ന ജീവിതചിത്രങ്ങളില്‍ ചിലതു നോക്കൂ!
1. ‘നരജീവിതമായ വേദന
യ്‌ക്കൊരുമട്ടര്‍ഭകരൗഷധങ്ങള്‍ താന്‍’
2. ഒരുവേളപഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ്‌വരാം
ശരിയായ് മധുരിച്ചിടാംസ്വയം
പരിശീലിപ്പൊരുകയ്പുതാനുമേ
3. അഥവാ ക്ഷമപോലെ നന്മചെ-
യ്തരുളാന്‍ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്നസദ്-
ഗുരുവും മര്‍ത്യനുവേറെയില്ലതാന്‍.
4. അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ
5. പരപുച്ഛവുമഭ്യസൂയയും
ദുരയുംദുര്‍വ്യതിയാനസക്തിയും
കരളില്‍ കുടിവച്ചുഹാപര
മ്പരയായ് പൗരികള്‍ കെട്ടുപോയിതേ.
6. തനതക്ഷികളോടു തന്നെയും
ഘനമേറും ഖലജിഹ്വമല്ലിടാം
7. പൊതുവില്‍ ഗുണമാക്കിടംജനം
ചതുരന്മാരുടെ ചാപലങ്ങളും
8. ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്നപോലെപോം
വിരയുന്നു മനുഷ്യനേതിനോ
തിരിയാലോകരഹസ്യമാര്‍ക്കുമേ
ഇങ്ങനെയെത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. വരികളില്‍ ജീവിതം തുടിച്ചുനിന്നാലേ ജനം സ്വീകരിക്കൂ! ആശാന്റെ എല്ലാകവിതകളിലും ജീവിതത്തിന്റെ പ്രകാശമുണ്ട്. അതുകൊണ്ടാണ് ജനം അവയെ നെഞ്ചേറ്റുന്നത്. ആശാനുതുല്യം ആശാന്‍ മാത്രം!