കേരളത്തിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രത്തില്‍ കോഴിക്കോടിനുള്ള പ്രാധാന്യമെന്തെന്ന് പറയാന്‍ ആവശ്യപ്പെട്ടാല്‍ ഉത്തരം രണ്ടില്ല. സംഘത്തിന്റെ ശാഖ ആദ്യമായി വേര് പിടിച്ചത് കോഴിക്കോട്ടാണ്. ആദ്യകാലപ്രചാരകന്മാരില്‍ ഉള്‍പ്പെട്ട മാധവ്ജി (പി. മാധവന്‍) കോഴിക്കോട് സ്വദേശിയായിരുന്നു. കൂടെയുണ്ടായിരുന്ന വേണുവേട്ടനും (ആര്‍. വേണുഗോപാല്‍) കോഴിക്കോട് കുടുംബബന്ധമുണ്ടായിരുന്നു. അദ്ദേഹം സ്വയംസേവകനായതും കോഴിക്കോട് ആഴ്ചവട്ടത്തെ ശാഖയില്‍നിന്നുതന്നെ. പില്‍ക്കാലത്ത് പ്രചാരകനായ ചന്ദ്രശേഖര്‍ജി (പി. കെ. ചന്ദ്രശേഖരന്‍) കോഴിക്കോട് കാരന്തൂര്‍ എന്ന സ്ഥലത്തെ കൊളായി തറവാട്ടിലെ അംഗമാണ്.
തളിയില്‍ സാമൂതിരി ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ അവിടെ നടന്ന വിദ്യാര്‍ത്ഥി ശാഖ സംഘത്തിലേയ്ക്കുള്ള പ്രവേശനകവാടമായി. പാലക്കാട് വിക്‌ടോറിയ കോളേജിലെ ബിരുദപഠനത്തോടൊപ്പം സംഘപ്രവര്‍ത്തനവും ചെയ്തിരുന്നു.
പില്‍ക്കാലത്ത് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് രാ.വേണുവേട്ടന്റെ വിദ്യാഭ്യാസവും ഇതേ വിക്‌ടോറിയാ കോളേജിലായിരുന്നു. അദ്ദേഹത്തിന്റെ ആദ്യപ്രവര്‍ത്തനമേഖലയും പാലക്കാട് തന്നെ. പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എന്നുമാത്രം.
കോഴിക്കോടും പാലക്കാടും തമ്മിലുള്ള ആദ്യകാലപ്രവര്‍ത്തനബന്ധത്തിന് ഇനിയും കണ്ണികളുണ്ട്. ആദ്യപ്രചാരകന്മാരില്‍ ഒരാളായ നിലമ്പൂരിലെ ടി.എന്‍.ഭരതേട്ടനും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടി കോഴിക്കോട്ടെത്തിയിരുന്നു. പ്രചാരകനായപ്പോള്‍ നിയോഗിക്കപ്പെട്ടത് മൂത്താന്തറ, വടക്കന്തറ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പാലക്കാട് നഗരത്തിലായിരുന്നു.
ചന്ദ്രശേഖര്‍ജിയെ ആദ്യമായി ഞാന്‍ കാണുന്നത് 1975ലാണ്. 1975 എന്ന് പറയുമ്പോള്‍ അടിയന്തരാവസ്ഥയാണ് പെട്ടെന്ന് നാം ഓര്‍ക്കുക. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുമുമ്പ് 75 ല്‍തന്നെ ഫെബ്രുവരി മാസത്തില്‍ തൃശ്ശൂരില്‍വെച്ച് സംഘത്തിന്റെ സംസ്ഥാനകാര്യകര്‍ത്താ ശിബിരവും പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. ശിബിരം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പൊതുപരിപാടി തേക്കിന്‍കാട് മൈതാനിയിലുമാണ് നടന്നത്. ഞാന്‍ ആ സമയത്ത് ആലുവ ‘ഉദ്യോഗമണ്ഡല്‍’ ഏലൂര്‍ നാറാണത്ത് ശാഖയുടെ മുഖ്യശിക്ഷകചുമതല വഹിച്ചിരുന്നതുകൊണ്ട് ശിബിരത്തില്‍ പങ്കെടുക്കുവാന്‍ ഭാഗ്യമുണ്ടായി. പൊതുപരിപാടിയില്‍ ഗണവേഷധാരികളായ സ്വയംസേവകരും സംഘബന്ധുക്കളും അമ്മമാരും പൊതുജനങ്ങളും പങ്കെടുത്തിരുന്നു.
പരംപൂജനീയ ഗുരുജിയുടെ ദേഹവിയോഗത്തിനുശേഷം സര്‍സംഘചാലക് ചുമതല ഏറ്റെടുത്ത പൂജനീയ ബാലാസാഹേബ് ദേവറസ്ജിയുടെ കേരളത്തിലെ ആദ്യസംഘപൊതുപരിപാടിയായിരുന്നിരിക്കാം അത്. പരിപാടിയില്‍ മറക്കാന്‍ സാധിക്കാത്ത ഒരു കാര്യം ‘ശക്തിയുണര്‍ന്നു ശക്തിയുണര്‍ന്നു’ എന്ന ഗീതമാണ്. എറണാകുളത്തെ രാധാകൃഷ്ണഭട്ജിയാണ് അത് പാടിയ വ്യക്തിയെന്ന് പിന്നീടറിഞ്ഞു. വിരി പന്തലിട്ട് അതിനെ ബാരക്കുകളായി തിരിച്ച് അതിലായിരുന്നു എല്ലാവരുടേയും താമസം. മുഖ്യശിക്ഷകന്റെ നിര്‍ദ്ദേശം ഉച്ചഭാഷിണിയിലൂടെ ലഭിക്കും. ഉന്തുവണ്ടിയില്‍ ബാരക്കിനുമുമ്പില്‍ ആഹാരം എത്തിയാല്‍ അത് വാങ്ങി വിതരണം ചെയ്ത് ഒരുമിച്ച് കഴിക്കുകയാണ് പദ്ധതി. പാത്രം കഴുകാനും മറ്റുമുള്ള വെള്ളം ശേഖരിച്ച് വെച്ചിരുന്നത് വലിയ തോണികളിലായിരുന്നു. വഞ്ചികള്‍ അവിടെ ലോറിയില്‍ എത്തിച്ചതിനെക്കുറിച്ച് കേസരി വാരികയിലെ ചിത്രസഹിതമുള്ള വിവരണത്തിന്റെ തലവാചകം ‘വെള്ളത്തിന് വള്ളവും വള്ളത്തിന് ലോറിയും’ എന്നായിരുന്നു.
സ്റ്റേഡിയത്തിലെ സംഘസ്ഥാനില്‍ രാവിലെ നടക്കുന്ന ശാരീരിക് പരിശീലനങ്ങളും മറ്റും ഗ്യാലറിയില്‍ നിന്ന് സംഘഅധികാരികള്‍ വീക്ഷിക്കുന്ന ചിത്രവും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
രണ്ടായിരത്തോളം കാര്യകര്‍ത്താക്കള്‍ പങ്കെടുത്ത പ്രസ്തുത ശിബിരത്തില്‍ വിവിധ ശ്രേണിയനുസരിച്ച് ഒരുമിച്ച് കൂടലുണ്ടായിരുന്നു. ഒരു കാലാംശത്തില്‍ ഞങ്ങളുടെ ശ്രേണിയില്‍ ചന്ദ്രശേഖര്‍ജിയാണ് എത്തിയത്. ചന്ദ്രശേഖര്‍ജി എന്ന് മനസ്സിലായതല്ലാതെ സംഘചുമതല എന്തായിരുന്നുവെന്നൊന്നും ഓര്‍മ്മയിലില്ല. പക്ഷെ അവിടെ പറഞ്ഞ കാര്യങ്ങള്‍ ഇന്നും ഓര്‍മ്മയിലുണ്ട്. മാപ്പിള ലഹളയും അതിന്റെ ആഘാതത്തില്‍ തകര്‍ന്ന മലബാറിലെ ഹിന്ദുസമൂഹത്തിന് സംഘപ്രവര്‍ത്തനം നല്‍കുന്ന ഉണര്‍വ്വുമായിരുന്നു വിഷയം. മാനസിക അടിമത്തത്തെ തുടച്ചുമാറ്റാനും ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെ ചെറുത്തു തോല്‍പിക്കാനും വേണ്ടി സ്വയംസേവകര്‍ നടത്തിയ പരിശ്രമങ്ങള്‍ക്കിടയില്‍ നടന്ന സംഘര്‍ഷങ്ങളുമൊക്കെ വിശദീകരിക്കപ്പെട്ടു. അളന്നു തൂക്കിയ വാക്കുകളില്‍ നര്‍മ്മബോധത്തിന്റെ അകമ്പടിയോടെ എന്നാല്‍ ഗൗരവം വിടാതെ ഉദ്‌ബോധനം നടത്തിയ ആ സംഘപ്രചാരകനെ അവിടെ മുതല്‍ പിന്നീട് പല സന്ദര്‍ഭങ്ങളിലും കണ്ടുമുട്ടി.
1983 ല്‍ ഞാനും പ്രചാരകനായി. ആലപ്പുഴ പട്ടണത്തിലായിരുന്നു ചുമതല. ചന്ദ്രശേഖര്‍ജി അവിടെയെത്തി. പ്രധാനവ്യക്തികളെ നേരില്‍ കണ്ട് സംസാരിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ആലപ്പുഴയിലെ പൗരപ്രമുഖനും എസ്.എന്‍.ഡി.പി നേതാവുമായിരുന്ന കേളമംഗലം ദാമോദരന്‍ മുതലാളിയെ കാണാനും ഉദ്ദേശിച്ചിരുന്നു. കിടങ്ങാമ്പറമ്പ് ദേവീക്ഷേത്രം, അതിനോടനുബന്ധിച്ചുള്ള സ്‌കൂള്‍, പ്രിന്റിംഗ് പ്രസ് എന്നിവയൊക്കെ അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു. അദ്ദേഹത്തിലെ കാര്യനിര്‍വ്വഹണശേഷിയും പൊതുവെ ചര്‍ച്ചാ വിഷയമായിരുന്നു. ചന്ദ്രശേഖര്‍ജി ആ വീട്ടിലെത്തുകയും കുശലപ്രശ്‌നങ്ങള്‍ക്കും പരിചയപ്പെടലിനും ശേഷം വിശദമായ സംസാരത്തിലേയ്ക്ക് കടക്കുകയും ചെയ്തു. പക്ഷെ സംസാരം കേളമംഗലത്തിന്റെ ഭാഗത്തുനിന്നും ദീര്‍ഘവും ഏകപക്ഷീയവുമായിരുന്നു. എങ്കിലും താത്പര്യപൂര്‍വ്വം ചന്ദ്രശേഖര്‍ജി എല്ലാം കേട്ടിരുന്നു. അവസാനം അദ്ദേഹം അന്വേഷിച്ചു:- ”സംഘടനയില്‍ താങ്കളുടെ സ്ഥാനമെന്താണ്?” അപ്പോള്‍ ചന്ദ്രശേഖര്‍ജി മറുപടി പറഞ്ഞത് ”താങ്കളെപ്പോലെയുള്ളവരെ സമ്പര്‍ക്കം ചെയ്യുക. പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുക. ഇതൊക്കെയാണ് സംഘം ഏല്‍പ്പിച്ചിരിക്കുന്നത്” എന്നാണ്. അപ്പോള്‍ തെല്ലൊരഭിനന്ദനസ്വരത്തോടെ ദാമോദരന്‍ മുതലാളി പറഞ്ഞു:- ”നിങ്ങള്‍ തന്നെയാണ് ഇതിനു പറ്റിയ ആള്‍. ഞാന്‍ ഒരുമണിക്കൂറോളം സംസാരിച്ചിട്ട് ഒരു മുഷിച്ചിലും കൂടാതെ നിങ്ങള്‍ കേട്ടിരുന്നല്ലോ…..” വിഭവപൂര്‍ണ്ണമായ സദ്യയും കഴിച്ച ശേഷമാണ് ചന്ദ്രശേഖര്‍ജിയും കൂടെയുണ്ടായിരുന്നവരും മടങ്ങിയത്.
സംഘത്തിന്റെ പ്രാന്തസമ്പര്‍ക്കപ്രമുഖായിരുന്ന ചന്ദ്രശേഖര്‍ജിക്ക് സമ്പര്‍ക്കം തനത് സ്വഭാവമായിരുന്നു. ഒരിക്കല്‍ ഇ.കെ.നായനാരെ സന്ദര്‍ശിച്ച് സംസാരിച്ചിരുന്നപ്പോള്‍ മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അവിടെയെത്തിയതും നായനാരുടെ ധര്‍മ്മസങ്കടവുമെല്ലാം അദ്ദേഹം വിവരിക്കുമായിരുന്നു. നായനാരും കെ.പി.ആര്‍.ഗോപാലനും താമസിച്ചിരുന്ന സ്ഥലത്ത് പോയപ്പോഴത്തെ രസകരമായ അനുഭവങ്ങള്‍ ചന്ദ്രശേഖര്‍ജി നര്‍മ്മരസത്തോടെ വിശദീകരിക്കുമായിരുന്നു.
പ്രചാരകന്മാര്‍ ഒരുമിച്ച് കൂടുമ്പോഴെല്ലാം കളിയും ചിരിയും തന്നെയാണെന്ന് പരമേശ്വര്‍ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ പൊട്ടിച്ചിരികള്‍ക്കും തമാശകള്‍ക്കുമിടയില്‍ എന്തെങ്കിലും ഗൗരവമുള്ള കാര്യം ഇവര്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നുവരെ ആളുകള്‍ സംശയിച്ചേക്കാം. ഒരു പക്ഷെ ഇവയെല്ലാമായിരിക്കും സംഘടനയെ നിലനിര്‍ത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കിടും തോറും സന്തോഷം വര്‍ദ്ധിക്കും എന്ന് പറയാറുണ്ട്. മറ്റുള്ളവര്‍ കൂടി സന്തോഷിക്കുമ്പോഴാണ് ഒരാളുടെ സന്തോഷം പാരമ്യത്തിലെത്തുന്നത്. അതിനായുള്ള അവസരങ്ങള്‍ സ്വാഭാവികമായും ഉരുത്തിരിയുന്നു. എന്നാല്‍ ചന്ദ്രശേഖര്‍ജി നര്‍മ്മം ഉള്ളില്‍ കൊണ്ടുനടക്കുന്നു. അത് സ്വയം ആസ്വദിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ അത് ‘ലൈവ്’ ആയി പുറത്തേയ്ക്ക് വരുന്നു. ലൈവ് എന്ന് പറഞ്ഞത് അത് ആ നിമിഷത്തേയ്ക്ക് മാത്രമാണ്. അത് കഴിഞ്ഞാല്‍ അതിന്റെ സാംഗത്യം കഴിഞ്ഞു.
ഒരിക്കല്‍ പയ്യന്നൂര്‍ ഭാഗത്ത് ജില്ലാതലത്തിലുള്ള കാര്യകര്‍ത്താഗണത്തിന്റെ ഒരു ബൈഠക്കില്‍ (പ്രവര്‍ത്തകയോഗത്തില്‍) ചന്ദ്രശേഖര്‍ജി എത്തി. പരിപാടി നടന്ന ആ വീട്ടില്‍ (മാത്തില്‍ ശ്രീമൂകാംബികാ ദാമോദരന്റെ) തന്നെയായിരുന്നു ഭക്ഷണവും താമസവും. ചപ്പാത്തിയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ആഹാരം കഴിക്കുന്ന സമയമായി. ചന്ദ്രശേഖര്‍ജിയെ ആഹാരത്തിന് ക്ഷണിച്ചു. അപ്പോള്‍ അദ്ദേഹത്തിന് ഒരു പഴം കിട്ടിയാല്‍ മതി എന്ന് പറഞ്ഞു. വൈകുന്നേരം ചന്ദ്രശേഖര്‍ജിയുടെ ആഹാരരീതി അറിയാമായിരുന്നതുകൊണ്ട് പഴവും കരുതിയിട്ടുണ്ടായിരുന്നു. ഒരു പഴമായിട്ട് കൊടുക്കുന്നത് ശരിയല്ല. അതുകാരണം വീട്ടുകാര്‍ മൂന്നുനാലു പഴങ്ങള്‍ ചന്ദ്രശേഖര്‍ജിയുടെ മുന്നില്‍വെച്ചു. അദ്ദേഹം വായിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ ആഹാരം കഴിക്കാന്‍ ഊണ്‍മേശയ്ക്ക് ചുറ്റുമിരുന്നു. ആഹാരത്തിനുശേഷം കൂടെത്താമസിക്കുന്ന കാര്യകര്‍ത്താക്കള്‍ ചന്ദ്രശേഖര്‍ജിയുടെ ചുറ്റും കൂടി. പാര്‍ലമെന്റിലെ ‘സീറോ അവര്‍’ പോലെ പ്രത്യേക നടപടികള്‍ ഇല്ലാത്ത സമയമാണ്. സ്വാഭാവികമായും തമാശകളും കുസൃതികളുമൊക്കെ കടന്നുവരും. വയര്‍ നിറയെ ആഹാരം കഴിച്ചുവെങ്കിലും ‘അധികാരി’യില്‍ നിന്ന് അല്പം പങ്ക് പറ്റാമെന്ന ഉദ്ദേശ്യത്താല്‍ ഞങ്ങള്‍ ചന്ദ്രശേഖര്‍ജി ബാക്കിവെച്ച പഴമെവിടെ എന്ന് അന്വേഷിച്ചു. അതെല്ലാം ഞാന്‍ തന്നെ കഴിച്ചു എന്നായിരുന്നു മറുപടി. ഒന്നു മതിയെന്നല്ലേ പറഞ്ഞത് എന്നിട്ട് നാലും കഴിച്ചല്ലോ എന്ന് അല്പം പരിഹാസം കലര്‍ന്ന പരാമര്‍ശം ഞങ്ങള്‍ മനപ്പൂര്‍വ്വം പ്രയോഗിച്ചു. കഴിച്ചപ്പോള്‍ ഓരോന്നായിരുന്നു എന്ന മറുപടിയും കിട്ടി. നര്‍മ്മം അവിടെ അവസാനിച്ചു. പക്ഷെ അതിലെ ഹാസ്യം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. നമ്മുടെ മുന്നില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ ഓരോന്നായി ചെയ്തുചെയ്ത് അവസാനം എല്ലാം നിറവേറ്റുന്നു എന്ന ഒരു സന്ദേശം ആ വാക്കുകളില്‍ ഒളിഞ്ഞിരിപ്പില്ലേ എന്ന് ഇപ്പോഴും തോന്നുന്നു.
ഒരു മുതിര്‍ന്ന പ്രചാരകനെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രചാരകജീവിതമാണ് മുഖ്യം. എങ്കിലും മനുഷ്യസഹജമായ സ്വഭാവങ്ങള്‍ മറഞ്ഞുനില്‍ക്കുന്നുമില്ല. മറവിയും ശുണ്ഠിയുമൊക്കെ ചന്ദ്രശേഖര്‍ജിയുടെ പേരില്‍ അടുത്ത സഹപ്രവര്‍ത്തകര്‍ അലങ്കാരങ്ങളായി ചാര്‍ത്തിക്കൊടുക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശുണ്ഠി കൊണ്ട് ആര്‍ക്കും ഒന്നും സംഭവിച്ചിരുന്നില്ല. അത് ഒരു പക്ഷെ ആഢ്യത്വമെന്ന നാണയത്തിന്റെ മറുവശമായിരുന്നിരിക്കാം. അത്രമാത്രം.
1975 ജൂണില്‍ പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തിരാവസ്ഥ 1977 മാര്‍ച്ച് മാസത്തോടെ അവസാനിച്ചു. കേരളത്തില്‍ സംഘശാഖകള്‍ തഴച്ചു വളരുന്നു എന്ന് പ്രമുഖ പത്രങ്ങള്‍ വിലയിരുത്തി. യുദ്ധകാലത്ത് ഒരു രാജ്യം പുതിയ ആയുധങ്ങളും പോരാട്ടരീതികളും കണ്ടെത്തുന്നതുപോലെ അടിയന്തരാവസ്ഥക്കാലത്തിനുശേഷം സംഘം ചില പുതിയ പ്രവര്‍ത്തനങ്ങളിലേയ്ക്കും കടന്നു. അദ്ധ്യാപകസംഘടനയായ നാഷണല്‍ ടീച്ചേഴ്‌സ് യൂണിയനെ (ഇപ്പോള്‍ അദ്ധ്യാപകപരിഷത്ത്) സഹായിച്ചു സംരക്ഷിച്ചിരുന്നത് ചന്ദ്രശേഖര്‍ജിയായിരുന്നു. അദ്ധ്യാപകരുടെ പേരുകള്‍ ഒന്നും അദ്ദേഹം മറന്നിരുന്നില്ല. എന്നു മാത്രമല്ല, ആ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ ശുഷ്‌ക്കാന്തി കണ്ടാല്‍ അതൊരു പിടിവാശിയാണോ എന്ന് നാം സംശയിക്കുമായിരുന്നു. അവിടെ ചിലപ്പോള്‍ ശുണ്ഠിയും കടന്നുവരും. അദ്ധ്യാപകസംഘടനകളുടെ ഒരു യോഗം രാജസ്ഥാനില്‍ നടക്കുവാന്‍ പോകുന്നു. അതില്‍ പങ്കെടുക്കേണ്ട ഒരു അദ്ധ്യാപകനോട് വിവരങ്ങള്‍ നേരിട്ടുപറയാന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ മറ്റൊരദ്ധ്യാപകനെ ചന്ദ്രശേഖര്‍ജി ഏല്‍പ്പിച്ചു. പങ്കെടുക്കേണ്ടയാളുടെ പ്രായോഗിക വിഷമങ്ങളും വീട്ടിലെ സ്ഥിതിഗതികളും ഒക്കെ ആ സഹപ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ജിയോട് വിശദീകരിച്ചു. ”വിഷമങ്ങള്‍ അദ്ദേഹം സഹിച്ചുകൊള്ളും, അതിനുപകരം നിങ്ങള്‍ എന്തിനാണ് വിഷമിക്കുന്നത്. നിങ്ങള്‍ ഞാന്‍ പറഞ്ഞ കാര്യം അവിടെ പറഞ്ഞാല്‍ മതി” എന്നായിരുന്നു മറുപടി. സഹപ്രവര്‍ത്തകനു കാര്യം മനസ്സിലായി. ഇത് നര്‍മ്മമാണോ ശുണ്ഠിയാണോ പിടിവാശിയാണോ കാര്യത്തോടുള്ള പ്രതിബദ്ധതയാണോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ പ്രയാസം.
വേഷം വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന് പറയാറുണ്ട്. ലാളിത്യം മഹത്വത്തിന്റെയും. ചന്ദ്രശേഖര്‍ജി ‘വേഷങ്ങള്‍’ മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ജുബ്ബ, ചിലപ്പോള്‍ മുറിക്കയ്യന്‍ കുപ്പായം. ചിലപ്പോള്‍ ചിലയിടങ്ങളില്‍ വസ്ത്രങ്ങള്‍ മറന്നുവെയ്ക്കുന്നതുകൊണ്ട് അപ്പപ്പോള്‍ വാങ്ങുന്ന വ്യത്യസ്ത അളവിലുള്ളവ. ഇവയെല്ലാം ചന്ദ്രശേഖര്‍ജിയുടെ വേഷങ്ങളില്‍പ്പെടും. പക്ഷെ ഏത് വസ്ത്രവും അദ്ദേഹത്തിന്റെ ശരീരപ്രകൃതിക്ക് യോജിക്കുമായിരുന്നു. ഖദറിന്റേയും കൈത്തറിയുടേയും മുദ്ര പതിഞ്ഞ വസ്ത്രങ്ങളായിരുന്നു എല്ലാം തന്നെ.
കോഴിക്കോട് ‘മാധവകൃപ’ കാര്യാലയത്തില്‍ നിന്ന് അവസാനമായി ആശുപത്രിയിലേയ്ക്ക് പോകുമ്പോഴും അദ്ദേഹം ഖദറിന്റെ ശുഭ്രവസ്ത്രം തന്നെയായിരുന്നു ധരിച്ചിരുന്നത്.
ചന്ദ്രശേഖര്‍ജിയുടെ വായനയ്ക്കുമുണ്ടായിരുന്നു പ്രത്യേകതകള്‍. ദീര്‍ഘമായ വായന കണ്ടിട്ടില്ല. യാത്രകളിലും വിശ്രമവേളകളിലും കിട്ടുന്ന പുസ്തകങ്ങള്‍ വായിച്ചുനിര്‍ത്തുമ്പോള്‍ പേജ് അടയാളമായി മടക്കിവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. വിവിധ റേഞ്ചുകളിലുള്ള പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ കൈവശം കണ്ടിട്ടുണ്ട്. അവസാനനാളുകളില്‍ കോഴിക്കോട് കാര്യാലയത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച അയോദ്ധ്യാപ്രിന്റേഴ്‌സിലെ സുഹൃത്തുക്കള്‍ കൊണ്ടുവന്നത് ലാല്‍കൃഷ്ണ അദ്വാനിജിയുടെ ജീവചരിത്രമായ My Country My Life’ എന്ന പുസ്തകമാണ്. അതേസമയം ബാലഗോകുലത്തിന്റെ മാസികയായ മയില്‍പ്പീലിയുടെ പ്രസക്തിയെക്കുറിച്ച് ഒരു സുഹൃദ്‌സമ്മേളനത്തില്‍ എം. എ. സാര്‍ സംസാരിക്കുമ്പോള്‍ പറഞ്ഞത് ചന്ദ്രശേഖര്‍ജിയെപ്പോലുള്ളവര്‍പോലും ബാലപ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വായനക്കാരാണ് എന്നാണ്.