ഭാരതം വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ചിലത് നിശ്ശബ്ദമായും ചിലത് ശബ്ദഘോഷത്തോടെയും ആഘോഷിക്കപ്പെടുന്നു. ഓരോ ഭാരതീയനും ആത്മാഭിമാനത്തിന്റെയും തിരിച്ചറിവിന്റേയും കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അപമാനമെന്നത് അഭിമാനികള്‍ക്ക് മാത്രമുണ്ടാകുന്നതാണ്. സ്വന്തം സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവര്‍ക്കേ അതിനെ തകര്‍ക്കുകയും കരിവാരി തേക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ അപമാനമുണ്ടാകുകയുള്ളൂ. ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍ തകര്‍ന്നു കാണുമ്പോള്‍ വേദന തോന്നാത്തവന് ഈ രാഷ്ട്രത്തിന് എന്ത് സംഭാവന ചെയ്യാന്‍ സാധിക്കും? അടിമത്വത്തിന്റെ സ്മാരകങ്ങള്‍ ശിരസ്സിലേറ്റി നടക്കുന്നവന് ആത്മാഭിമാനമെന്നത് പാഴ്കിനാവ് മാത്രം.
സപ്തംബര്‍ 8-ാം തീയ്യതി രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ വലിയൊരു മാറ്റത്തിന് ലോകം ദൃക്‌സാക്ഷിയായി. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റുവരെ നീണ്ടുകിടക്കുന്ന രാജപാത കര്‍ത്തവ്യ പാതയായി മാറിയതാണ് ഒരു മാറ്റം. രാജ്യത്തിന്റെ അന്തസ്സും കരുത്തും വിളിച്ചോതുന്ന റിപ്പബ്‌ളിക്ക് ദിന പരേഡ് നടക്കുന്നത് ഈ പാതയിലാണ്. അതുകൊണ്ടു തന്നെ ലോകത്തിന് മുഴുവന്‍ സുപരിചിതമാണ് ഈ രാജവീഥി. ഒരു ജനാധിപത്യ ഭരണകൂടം തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിന്റെ മകുടോദാഹരണമാണ് രാജ്പഥിന് കര്‍ത്തവ്യ പഥ് എന്ന നാമകരണം ചെയ്തതിലൂടെ തെളിയുന്നത്. ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ് അഞ്ചാമന്റെ ഇന്ത്യയിലേക്കുള്ള വരവിനെ അനുസ്മരിച്ചു കൊണ്ടാണല്ലോ ഇന്ത്യാഗേറ്റില്‍ 1936 ല്‍ ജോര്‍ജ് അഞ്ചാമന്റെ 70 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്. അവിടെ നിന്നും വൈസ്രോയി ഹൗസിലേക്കുള്ള (ഇപ്പോഴത്തെ രാഷ്ട്രപതി ഭവന്‍) വിശാലമായപാതയ്ക്ക് രാജ്പഥ് എന്ന പേരും നല്‍കി.
ഇന്ത്യാഗേറ്റിനു മുന്നിലെ പീഠത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന ജോര്‍ജ് അഞ്ചാമന്റെ പ്രതിമ 1965 ല്‍ തന്നെ ചിലര്‍ കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് മാറ്റിയിരുന്നെങ്കിലും പകരം വെക്കാനാവശ്യപ്പെട്ട സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അവിടെ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഭരണകൂടം തയ്യാറായില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരനായകനായിരുന്ന സുഭാഷ് ചന്ദ്രബോസിനെ പോലുള്ളവരെ അംഗീകരിക്കാന്‍ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് എന്നതു പോലെ ശേഷവും നെഹ്‌റു കുടുംബത്തിന് ആധിപത്യമുണ്ടായിരുന്ന കോണ്‍ഗ്രസ്സ് തയ്യാറായിരുന്നില്ലല്ലോ. അതുകൊണ്ടു തന്നെ ആ ആവശ്യം നിര്‍ദയം നിരാകരിക്കുകയുണ്ടായി. നെഹ്‌റു കുടുംബത്തിന്, ഇല്ലാത്ത മഹത്വത്തിന്റെ പരിവേഷം ചാര്‍ത്തുന്നതിനു വേണ്ടി യഥാര്‍ത്ഥ മഹത്തുക്കളെ തമസ്‌കരിക്കുന്ന പ്രവൃത്തിയാണ് സ്വതന്ത്ര ഭാരതത്തില്‍ കോണ്‍ഗ്രസ്സ് ഭരണകൂടം നടത്തിയത്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും ബി.ആര്‍. അംബേദ്കറും വീര സവര്‍ക്കറും സുഭാഷ് ചന്ദ്രബോസുമെല്ലാം ഇതിന്റെ ഇരകളാണ്. ഇത്തരം തെറ്റുകള്‍ തിരുത്തുകയാണ് ഇന്നത്തെ കേന്ദ്രഭരണകൂടം ചെയ്യുന്നത്.
രാഷ്ട്രത്തെ ആകമാനം പുതുക്കിപ്പണിയുകയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം എന്നു പറയുന്നതാണ് ശരി. പുതുക്കിപ്പണിയാനുള്ള പ്രക്രിയ 1948-ല്‍ ഉപ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലൂടെ ആരംഭിച്ചിരുന്നെങ്കിലും അതിന് തുടര്‍ച്ചയുണ്ടായില്ല എന്നതാണ് ഖേദകരം. അത് ഒരു നല്ല തുടക്കമായിരുന്നു എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് ഭരണാധികാരിയായിരിക്കും താനെന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ച ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഇത്തരത്തിലുള്ള സാമ്രാജ്യത്വ അവശിഷ്ടങ്ങളും പ്രതീകങ്ങളും നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അവിവേകമാണല്ലോ. സ്വാതന്ത്ര്യലബ്ധിക്കുശേഷം കൊളോണിയല്‍ അടയാളങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും പ്രതിമകളുമൊന്നും മാറ്റേണ്ടതില്ലെന്നും പൈതൃക മന്ദിരങ്ങളും സ്മാരകങ്ങളും ഇന്ത്യയുടെ ഭൂതകാല ഓര്‍മ്മകളായി നിലനില്‍ക്കട്ടെയെന്നും നെഹ്‌റു സര്‍ക്കാര്‍ തീരുമാനിച്ചു. അതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടായില്ല എന്നത് ദീര്‍ഘകാലത്തെ അടിമത്തം ഒരു ജനതയേയും ഭരണകൂടത്തേയും എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു. ഇതിനുമപ്പുറം വ്യക്തിപരമായ ചില ദൗര്‍ബല്യങ്ങളും അധികാര പ്രമത്തതയും നെഹ്‌റുവിനെ ദുര്‍ബലനായ ഒരു ഭരണാധികാരിയാക്കി മാറ്റുകയും ചെയ്തു. ഒരേ മതാനുകൂലികളും വിശ്വാസി സമൂഹവുമായിരുന്നിട്ടു കൂടി ശത്രുക്കള്‍ നിര്‍മ്മിച്ച പള്ളി തകര്‍ത്ത് ആ സ്ഥാനത്ത് പുതിയ പള്ളി പണിയാന്‍ തയ്യാറായ ജന സമൂഹം ഉള്ള രാജ്യങ്ങള്‍ പോലും ഉണ്ട്. അങ്ങനെയിരിക്കെയാണ് വൈദേശിക അടിമത്തത്തിന്റെ പ്രതീകങ്ങളെ അഭിമാനസ്തംഭങ്ങളായി കാണാന്‍ കോണ്‍ഗ്രസ് ഭരണകൂടം തയ്യാറായത് എന്നത് അത്ഭുതമുളവാക്കും.
2014 ല്‍ ഭാരതത്തില്‍ സംഭവിച്ചത് കേവലം ഭരണമാറ്റമോ അധികാര കൈമാറ്റമോ മാത്രമായിരുന്നില്ല. സ്വതന്ത്ര ഭാരതത്തിന്റെ സങ്കല്പ സൗധങ്ങള്‍ക്കുള്ള അടിത്തറ പാകലായിരുന്നു. ബലിദാനികളായ എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ തുടക്കമായിരുന്നു. ഭാരതത്തിന്റെ ഹൃദയമന്ത്രമായ യോഗയെ ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ച് ആത്മാവിലേക്ക് ആവാഹിച്ചത് ഒരു നാന്ദിയായിരുന്നു. ആധ്യാത്മിക-ഭൗതിക ഔന്നത്യത്തിന്റെയും സമന്വയത്തിന്റെയും പ്രതീകമാണല്ലോ യോഗ. ഭാരതത്തിന്റെ സ്വത്വത്തെ പ്രകടിപ്പിക്കുന്നതും ഭാവിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ദിശാസൂചന നല്‍കുന്നതുമാണ് ഇത്. രാഷ്ട്ര ശരീരത്തിനും മനസ്സിനുമേറ്റ മാലിന്യത്തെ കഴുകിക്കളഞ്ഞ് ശുദ്ധീകരണത്തിനും പുനര്‍ നിര്‍മ്മാണത്തിനും യോഗ്യമാക്കുന്നതിന്റെ ആരംഭമായും ഇതിനെ പരിഗണിക്കാവുന്നതാണ്. കേവലം പേരുകള്‍ മാറ്റുന്നതില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അത്. ആസൂത്രണ കമ്മീഷന്‍ മാറ്റി നീതി ആയോഗ് ആക്കിയതിലും നോട്ട് നിരോധനത്തിലും ജി എസ് ടി നടപ്പാക്കിയതിലും 370-ാം വകുപ്പ് പിന്‍വലിച്ചതിലും മുത്തലാഖ് നിരോധിച്ചതിലും പഴകിയ 1500 ല്‍ അധികം നിയമങ്ങള്‍ റദ്ദ് ചെയ്തതിലുമൊക്കെ ഇത് കാണാവുന്നതാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപീകരണത്തിലും രാമക്ഷേത്രനിര്‍മ്മാണത്തിലും തുടങ്ങി നിരവധി പരിഷ്‌കരണങ്ങളിലും ഇത് ദര്‍ശിക്കാവുന്നതാണ്.
ഔറംഗസേബ് റോഡിനെ അബ്ദുള്‍ കലാം റോഡാക്കിയും പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിലൂടെയുള്ള റെയ്‌സ് കോഴ്‌സ് റോഡിനെ ലോക കല്യാണ്‍ റോഡാക്കിയും സ്വാതന്ത്ര്യ ദിന ചടങ്ങുകളില്‍ പാശ്ചാത്യ സംഗീതോപകരണങ്ങള്‍ മാറ്റി ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചും ബ്രിട്ടീഷ് ക്രൈസ്തവ ഗാനത്തിനു പകരം ആയേ മേരേ വദന്‍ എന്ന ഹിന്ദി ദേശഭക്തി ഗാനം ചേര്‍ത്തും കൊളോണിയല്‍ രീതിയില്‍ നിന്ന് ഛത്രപതി ശിവാജിയുടെ ചിഹ്നം കൂടി ഉള്‍പ്പെടുത്തി ഇന്ത്യന്‍ നേവിയുടെ ചിഹ്നം പരിഷ്‌കരിച്ചും നടപടി ഉണ്ടായി. ബജറ്റ് അവതരണ സമയവും തീയ്യതിയും ഭാരതത്തിന്റെ സാഹചര്യത്തിനനുസരിച്ച് മാറ്റി. ഇത്തരത്തിലുള്ള മാറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്പഥ് കര്‍ത്തവ്യ പഥ് ആക്കിയതും നെഹ്‌റുവിന് വെറും വാര്‍ ക്രിമിനല്‍ മാത്രമായിരുന്ന സുഭാഷ് ചന്ദ്രബോസിനെ ഭാരതത്തിന്റെ അഭിമാന പുരുഷനായി അവതരിപ്പിച്ചു കൊണ്ട് ഇന്ത്യാഗേറ്റില്‍ 28 ഉയരമുള്ള പ്രതിമ സ്ഥാപിച്ചതും. ഇനിയുമേറെ മാറാനുണ്ട്. സാമ്പത്തിക രംഗത്തും സൈനിക രംഗത്തും കുതിച്ചു ചാട്ടം നടത്തുന്ന ഭാരതം ഇന്ന് ലോകത്തെ സാമ്പത്തിക ശക്തിയില്‍ അഞ്ചാമതും സൈനിക ശക്തിയില്‍ നാലാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്. ലോകത്തിലെ മാറ്റങ്ങളെ രാഷ്ട്രപുരോഗതിക്ക് അനുഗുണമാക്കി തീര്‍ക്കുക എന്ന നയമാണ് ബിജെപി ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്. മാറ്റങ്ങളുടെ വലിയ നിര തന്നെ ഇനി വരാനിരിക്കുന്നുഎന്നതാണ് ആകാംക്ഷയുളവാക്കുന്നത്.