ഗായത്രീ ദര്‍ശനം
എം.ടി. വിശ്വനാഥന്‍
ശ്രേഷ്ഠാചാരസഭാ ബുക്‌സ്
കോഴിക്കോട്
പേജ്:79 വില: 130 രൂപ
മന്ത്രപ്രപഞ്ചത്തിലെ ശ്രീമാതാവും ശ്രീമഹാരാജ്ഞിയുമാണ് സാവിത്രീമന്ത്രം. ഇത് ഗായത്രി എന്നാണ് പരക്കെ അറിയപ്പെടുന്നത്. പുറം കണ്ണു തുറപ്പിക്കുന്ന സൂര്യന്‍ തന്നിലെ ഗായത്രീദേവിയുടെ പ്രഭാവംകൊണ്ടു ജീവരാശിയുടെ അകക്കണ്ണും തുറപ്പിക്കട്ടെയെന്നാണ് മന്ത്രത്തിന്റെ സാമാന്യമായ അര്‍ത്ഥം. ഇതിലെ ഇരുപത്തിനാല് അക്ഷരങ്ങളുടെ ഊര്‍ജ്ജം ആവാഹിച്ചാണ് വാല്മീകി മഹര്‍ഷി സൂര്യവംശജനായ ശ്രീരാമന്റെ കഥപാടിയത്. പ്രകാശാനന്ദ സ്വാമികളുടെ ഗായത്രീമന്ത്രാര്‍ത്ഥപ്രവേശികയും പി.ആര്‍.രാമവര്‍മ്മ രാജായുടെ ഗായത്രിയും പണ്ഡിതലോകത്തിനുള്ളതാണ്. ഭഗവാന്‍ ശ്രീ സത്യസായി ബാബ ഗായത്രിയേക്കുറിച്ചു ചെയ്ത പ്രഭാഷണം വിദ്വാന്‍ എ.പി. കരുണാകരന്‍ നായര്‍ വിവര്‍ത്തനം ചെയ്ത് ഗ്രന്ഥരൂപത്തിലായിട്ടുണ്ട്. എന്നാല്‍ ജിജ്ഞാസുക്കളായ സാമാന്യ ജനങ്ങള്‍ക്കു വേണ്ടി അത്യന്തം സരളമായി ഗായത്രിയെ പരിചയപ്പെടുത്തുന്ന ഗായത്രി ദര്‍ശനത്തിന്റെ പ്രസക്തി നഷ്ടമാകുന്നില്ല. കേരളക്ഷേത്ര സംരക്ഷണസമിതി, ഗണേശസാധനാകേന്ദ്രം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ധര്‍മ്മപ്രചാരണമാരംഭിച്ച എം. ടി.വിശ്വനാഥന്‍ വര്‍ണ്ണലിംഗഭേദമെന്യേ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പൂജാനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്ന ശ്രേഷ്ഠാചാരസഭയുടെ പരമാചാര്യനാണ്. അദ്ദേഹം ശിഷ്യരുടെ സംശയനിവാരണാര്‍ത്ഥം നല്‍കിയ ഉപദേശങ്ങളാണ് ഗായത്രീ ദര്‍ശനം എന്ന പുസ്തകത്തില്‍ പതിനെട്ടു ഭാഗങ്ങളായി സംഗ്രഹിച്ചിരിക്കുന്നത്. നിത്യജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഉടനീളമുണ്ട്. വാസന്തീ മധുവാര്‍ന്നവാക്ക് എന്ന കവി പ്രയോ ഗം സാധകര്‍ക്ക് സുസാധ്യമാണെന്ന് ഈ ഗ്രന്ഥം അനുഭവപ്പെടുത്തുന്നു.
കേരളവും കെ-റെയിലും
എഡിറ്റര്‍: കെ.ഷൈനു
മാധവം ബുക്‌സ്
കോഴിക്കോട്
പേജ്: 88 വില: 120
കെ-റെയില്‍ പദ്ധതിയെക്കുറിച്ച് ഡോ.ഇ.ശ്രീധരന്‍ മുതല്‍ ഡോ. എന്‍. ആര്‍. മധു, കെ.വി.എസ്, റഷീദ് പാനൂര്‍, ഡോ.എം.മോഹന്‍ദാസ്, സി.എം. ജോയ്, ഷാജര്‍ ഖാന്‍ തുടങ്ങിയ പ്രമുഖരുടെ ഗഹനമായ പഠന ലേഖനങ്ങളുടെ സമാഹാരമാണ് കേരളവും കെ -റെയിലും എന്ന കൃതി. കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമായ കെ-റെയില്‍ പദ്ധതി ഇനി നടക്കുമോ എന്നുള്ള സംശയം പ്രകടിപ്പിക്കുന്ന അവസരത്തിലാണ് ഇത് പുസ്തക രൂപത്തില്‍ വായനക്കാരുടെ കൈയിലെത്തുന്നത്.
കാഹളം
പി.പി.ശ്രീധരനുണ്ണി
വേദ ബുക്‌സ്
കോഴിക്കോട്
പേജ്:116 വില: 150
കേളപ്പജിയുടെ ജീവിതത്തെ ആധാരമാക്കി കവി പി.പി.ശ്രീധരനുണ്ണി രചിച്ച ഖണ്ഡകാവ്യമാണ് കാഹളം. ശ്രീധരനുണ്ണിയുടെ തനതു കാവ്യശൈലി ഏറെ പാടിപ്പതിഞ്ഞ രീതിയിലാണ്. മടുപ്പില്ലാതെ ചൊല്ലാനുള്ള ചാതുര്യം ചേര്‍ത്ത് കൊണ്ട് മധുരതരമായി മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള പഴുത് അദ്ദേഹം എപ്പോഴും കണ്ടെത്തും. പറയേണ്ടത് നിറച്ച് കൊണ്ടേ തീര്‍ക്കൂ. കേളപ്പജിയുടെ കഥ ആവിഷ്‌കരിക്കുമ്പോള്‍ പടപ്പാട്ട് പോലെയാകാതെ ചരിത്രത്തിന് ഊനം തട്ടാതെ മുപ്പത്തിമൂന്ന് അധ്യായത്തില്‍ ദേശീയതയെ മുറുകെ പിടിച്ച് കനക ശോഭ വിരിയിച്ചാണ് കാവ്യരചന. ലാളിത്യം കൊണ്ടും ഭാവനാ കുബേരത്വം കൊണ്ടും കവിതകള്‍ അതീവ സൗന്ദര്യാത്മകമാണെന്ന് പ്രിയദര്‍ശന്‍ലാല്‍ ഈ കൃതിയില്‍ സൂചിപ്പിക്കുന്നുണ്ട്. നവകേരളത്തിന്റെ സ്രഷ്ടാവായ കേളപ്പനെ ആധാരമാക്കി ദേശീയ പ്രസ്ഥാനം കവിതയായി വിരിയുന്നുവെന്നാണ് പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് കുറിച്ചത്. സരളമായ ഈ ഖണ്ഡകാവ്യത്തില്‍ ഖിലാഫത്ത് എന്ന അധ്യായത്തിനെ ചൊല്ലി എം.എന്‍. കാരശ്ശേരി എഴുതുന്നത് ബ്രിട്ടീഷ് വിരുദ്ധമായി വന്ന് ജന്മി വിരുദ്ധമായി പടര്‍ന്ന് ചിലേടത്ത് ഹിന്ദു വിരുദ്ധമായി വഴി തെറ്റിയ മലബാര്‍ കലാപത്തില്‍ നിര്‍ഭാഗ്യവശാല്‍ ആലി മുസല്യാര്‍, വാരിയംകുന്നത്ത് തുടങ്ങിയവര്‍ ആയുധമെടുത്തുവെന്നാണ്. ഗാന്ധിജിയുടെ അഹിംസ, സത്യം, സ്വാതന്ത്ര്യ സമരം, സഹാനുഭൂതി എന്നിവയെല്ലാം കേളപ്പനോടൊപ്പം ഇതില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. അധികാരമില്ലാത്ത ഗാന്ധിജിയെ പോലെ തന്നെ അദ്ദേഹവും രാഷ്ട്രീയം വിട്ടു. കേളപ്പന്‍ സര്‍വ്വോദയത്തിലും ക്ഷേത്ര വിമോചനത്തിലും ആകൃഷ്ടനായി.
വളരെ കാലത്തിന് ശേഷമാണ് ഇങ്ങനെയൊരു ഖണ്ഡകാവ്യം മലയാളത്തിലുണ്ടാവുന്നത്. അതും മധുരതരമായ നനവൂറുന്ന ശ്രീധരനുണ്ണി ശൈലിയില്‍ തന്നെയെന്നത് വായനക്കാരെ ഏറെ ആകൃഷ്ടരാക്കും.