സാഹിത്യം വിശേഷിച്ചു കഥയും കവിതയുമൊക്കെ സാമ്പ്രദായിക രീതികള്‍ അനുവര്‍ത്തിച്ചുകൊണ്ടുള്ളതാകണമെന്ന വാശി പലര്‍ക്കും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെയെല്ലാം അതിവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ഈയിടെ അന്തരിച്ച നാരായന്‍. നാരായണന്‍ എന്ന പേര് തെറ്റി നാരായന്‍ ആയതാണെന്നൊക്കെ പറഞ്ഞാലും ‘നാരായ’വുമായി ഉറ്റ ബന്ധമുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ അതില്‍ തെറ്റില്ല. 1995ല്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച ശേഷമാണ് നാരായന്‍ എഴുത്തിലേക്കു നീങ്ങുന്നതും ‘കൊച്ചരേത്തി’ പിറക്കുന്നതും. അതൊരു വെളിപാടായിരുന്നില്ല. അവാര്‍ഡ് ലക്ഷ്യം വച്ചുള്ള ഏറും ആയിരുന്നില്ല. അഞ്ചു പതിറ്റാണ്ടോളം മനസ്സില്‍ പേറിയ സ്വന്തം മാതാവിന്റെ രൂപവും ഭാവവും വായനക്കാരനു മുന്നില്‍, അല്ല പൊതു സമൂഹമനഃസാക്ഷിക്കു മുമ്പില്‍ അനാവരണം ചെയ്യുകയായിരുന്നു. കൊച്ചു രാമന്‍ എന്ന മനുഷ്യനിലൂടെ, കുഞ്ഞിപ്പെണ്ണിന്റെ കണ്ണുനീരിലൂടെ കൊച്ചരേത്തി മലയരയ വിഭാഗത്തിന്റെ നീറുന്ന വേദനകള്‍ പങ്കിടുകയായിരുന്നു. പഴയ മേലാളന്മാരെ പുറന്തള്ളി, പുരോഗമനത്തിന്റെ തൂവെള്ളവസ്ത്രമണിഞ്ഞ പുതിയ മേലാളന്മാരെ തുറന്നു കാട്ടാന്‍ നാരായന്‍ മടിച്ചില്ല. മലയരയന്മാര്‍ക്കും മറ്റാദിവാസികള്‍ക്കും ലഭിക്കേണ്ട സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ ഭരണാധിപന്മാരുടെ സ്വാധീനം ഉപയോഗിച്ച് നിയമ നിര്‍മ്മാണം നടത്തി തട്ടിയെടുക്കുമ്പോള്‍ നിസ്സഹായരായ ആദിവാസികളുടെ ജീവിതം ‘മധു’വില്‍ അവസാനിക്കുന്നു എന്നദ്ദേഹം പറയാറുണ്ട്.
തൊടുപുഴ താലൂക്കിലെ കുടയത്തൂരില്‍ 1940ലാണ് നാരായന്‍ ജനിച്ചത്. അച്ഛന്‍ മാമന്‍, അമ്മ കൊച്ചൂട്ടി. നാരായന് രണ്ടു വയസുള്ളപ്പോള്‍ സര്‍പ്പദംശമേറ്റ് അമ്മ ലോകത്തോട് വിടപറഞ്ഞു. അമ്മയുടെ, വീടിന്റെ, സമൂഹത്തിന്റെ കഥ കൊച്ചരേത്തിയിലൂടെ മലയാളി അറിഞ്ഞു. പ്രശ്‌നത്തിനു പരിഹാരം ആയില്ലെങ്കിലും, എഴുത്തിന്റെ മികവിനെ കേരളത്തിന് അംഗീകരിക്കാതിരിക്കാനായില്ല. ആ രചനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പുസ്തകം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി ഓക്‌സ്‌ഫോഡ് പ്രസിദ്ധീകരിച്ചു. വിദേശ യൂണിവേഴ്‌സിറ്റികളില്‍, സബെറ്റേണ്‍ സ്റ്റഡീസില്‍ അംഗീകൃത ഗ്രന്ഥമാണിത്. ഇക്കണോമിസ്റ്റ് ക്രോസ് വേര്‍ഡ് ബുക്ക് അവാര്‍ഡും ലഭിച്ചു. അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത കൃതികള്‍ മലയാളത്തിലും തമിഴിലും എന്‍.ബി.ടി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തെലുങ്കിലും ഉടനെ പ്രസിദ്ധീകരിക്കും. ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും, വന്നല, ആരാണ് തോല്‍ക്കുന്നവര്‍, കഥകള്‍ നാരായന്‍ എന്നിവയാണ് മറ്റു കൃതികള്‍.
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി വെണ്ണല മോഹനന്റെ നേതൃത്വത്തില്‍ അരുവിക്കരയിലെ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക യാത്ര ഉദ്ഘാടനം ചെയ്തത് നാരായനാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന പുസ്തകോത്സവത്തിലും ഭാര്യ ലതചേച്ചിയോടൊപ്പം അദ്ദേഹം പങ്കെടുത്തു. രാജേശ്വരിയും പരേതനായ സിദ്ധാര്‍ത്ഥകുമാറും സന്തോഷ് നാരായനും മക്കളാണ്. ഭാരതത്തില്‍ ദ്രൗപതി മുര്‍മു രാഷ്ട്രപതി ആകും. എന്നാല്‍ ‘സാക്ഷരകേരളം’ അവരെ അംഗീകരിക്കില്ല. നാരായന്റെയും സ്ഥാനം നമ്മുടെ സാഹിത്യമേലാളന്മാരുടെ പടിപ്പുരയ്ക്കു പുറത്തായിരുന്നു.