ബുദ്ധിജീവികള്‍(Intellectuals) എന്നു വിളിക്കാവുന്ന പ്രത്യേകതകള്‍ ഉള്ള മനുഷ്യരുണ്ടോ? ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രത്യേകതകള്‍ ഉള്ളവരാണോ? തലച്ചോറിന്റെ സവിശേഷമായ ഘടനകൊണ്ടു മറ്റുള്ളവര്‍ക്കു ചെയ്യാനാവാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ചിലരുണ്ട്. ശകുന്തളാദേവി അത്തരത്തിലൊരാളായിരുന്നു.”Human Computer’ എന്നു വിളിപ്പേരുണ്ടായിരുന്ന അവര്‍ ഗണിതശാസ്ത്രവൈദഗ്ദ്ധ്യം കൊണ്ട്, പ്രത്യേകിച്ചും അങ്കഗണിത നൈപുണ്യം (Arithmetical Ability) കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തി. ശ്രീനിവാസരാമാനുജന്‍ എന്ന ഇന്ത്യന്‍ ഗണിതജ്ഞനും തന്റെ അങ്കഗണിത വൈദഗ്ദ്ധ്യം കൊണ്ടു ലോകത്തെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ്. എന്നാല്‍ ജി.എച്ച്. ഹാര്‍ഡി(Godfrey Harold Hardy) എന്ന ഒരു മെന്റര്‍ ഉണ്ടായിരുന്നില്ല എങ്കില്‍ രാമാനുജനെ ലോകം അറിയുമായിരുന്നോ എന്നു സംശയം. അബാക്കസ് എന്ന പേരിലുള്ള ഗണിത പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ ചിലര്‍ ശകുന്തളാദേവിയെപ്പോലെ വേഗത്തില്‍ കണക്കുകള്‍ ചെയ്യുന്നതു കണ്ടപ്പോള്‍ ശകുന്തളാദേവി തന്റെ നൈപുണ്യം നിരന്തര പരിശീലനം കൊണ്ട് ആര്‍ജ്ജിച്ചതു മാത്രമാണോ എന്നെനിക്കു തോന്നിപ്പോയി.
സംഗീതലോകത്തെ പ്രതിഭാശാലികള്‍ പലരും നിരന്തര പരിശീലനം കൊണ്ടാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ശാസ്ത്രീയസംഗീതത്തിലെ വലിയ പ്രതിഭയായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ ഇന്നത്തെ തലമുറയ്ക്കു വലിയ പരിചയമില്ല. എന്നാല്‍ യേശുദാസിന് അദ്ദേഹത്തിന്റെ ജ്ഞാനമില്ലെങ്കിലും തലമുറകള്‍ കടന്നാലും സ്വന്തം ശബ്ദത്തിന്റെ മാന്ത്രികതകൊണ്ട് നിലനില്‍ക്കാനാവും. എത്ര പരിശീലനം നടത്തിയാലും ദാസിന്റെ ശബ്ദസൗകുമാര്യം ശെമ്മാങ്കുടിക്ക് ആര്‍ജ്ജിക്കാന്‍ കഴിയുമായിരുന്നില്ല. ശാസ്ത്രീയ സംഗീതത്തില്‍ തീരെ ജ്ഞാനമില്ലാത്ത ജയചന്ദ്രനും എസ്.പി. ബാലസുബ്രഹ്‌മണ്യവും തങ്ങളുടെ ശബ്ദ സൗകുമാര്യത്താല്‍ വളരെ പ്രസിദ്ധരായിരിക്കുന്നു.
“One percent inspiration, ninety nine percent perspiration’ എന്നു സാധാരണ പറയാറുണ്ട്. കാര്യമായ പരിശീലനമോ അദ്ധ്വാനമോ ഒന്നും ഇല്ലാതെ തന്നെ ചില പ്രതിഭാശാലികള്‍ ഉയര്‍ന്നു വന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. പ്രതിഭാശാലികള്‍ എന്നൊരു വിഭാഗമുണ്ട് എന്നും അവരെ രണ്ടായി തിരിക്കാമെന്നും പറഞ്ഞത് അന്റോണിയോ ഗ്രാംഷി എന്ന നവ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനാണ്. അദ്ദേഹം ബുദ്ധിജീവികളെ Traditional, Organic എന്നിങ്ങനെ രണ്ടായി തിരിച്ചു. മാര്‍ക്‌സിസം അപ്രസക്തമായപ്പോള്‍ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ വേര്‍തിരിവുകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു.
സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില കഴിവുകളോടെ ചിലര്‍ ജനിക്കാറുണ്ട് എന്നത് സമ്മതിക്കാതെ വയ്യ. 39 വയസ്സുവരെ മാത്രം ജീവിച്ച സ്വാമി വിവേകാനന്ദനും 25 വയസ്സുവരെ മാത്രം ജീവിച്ച ജോണ്‍ കീറ്റ്‌സും 37 വയസുവരെ മാത്രം ഉണ്ടായിരുന്ന ചങ്ങമ്പുഴയും ഒക്കെ പുതിയ കാലത്തെ അത്ഭുതങ്ങള്‍ തന്നെ. ക്ലിന്റ് എന്ന ചിത്രകലാപ്രതിഭയായിരുന്ന ശിശുവും നമ്മുടെ മുന്‍പില്‍ സംഭവിച്ച അത്ഭുതമാണ്. 17-ാം വയസില്‍ ആത്മഹത്യ ചെയ്ത തോമസ് ചാറ്റര്‍ട്ടണ്‍ (Thomas Chatterton)എന്ന കവി ഇംഗ്ലീഷ് സാഹിത്യത്തില്‍ ധാരാളം പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
മറ്റുള്ളവര്‍ക്കില്ലാത്ത കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഇത്തരം പ്രതിഭാശാലികള്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കാറുണ്ടോ? വലിയ വിഭാഗം പ്രതിഭകളും അങ്ങനെയൊന്നും പ്രകടിപ്പിക്കാറില്ല എന്നതാണ് സത്യം. കവികളെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചുമൊക്കെ സമൂഹം മുന്‍വിധികളോടെ പല ധാരണകളും പ്രചരിപ്പിക്കാറുണ്ട്. കവികള്‍ പൊതുവെ മദ്യാസക്തരും സ്ത്രീജാതന്മാരുമാണെന്നും പറയാറുണ്ട്. ഈ രണ്ടു സ്വഭാവങ്ങളുമില്ലാത്ത എത്രയോ കവികളുണ്ട്. എന്നിരിക്കിലും അങ്ങനെയൊക്കെ ഉണ്ടെന്ന് വിശ്വസിക്കാനാണു സമൂഹത്തിനിഷ്ടം. കവി സച്ചിദാനന്ദന്‍ 1974-ല്‍ പ്രസിദ്ധീകരിച്ച ‘മഹച്ചരിതങ്ങള്‍’ എന്നൊരു കവിതയുണ്ട്. അഞ്ചുഭാഗങ്ങളുള്ള കവിതയില്‍ കവി നാലു പ്രശസ്തരെ വിചാരണ ചെയ്യുന്നു; ജൂലിയസ് സീസറെ, നെപ്പോളിയനെ, ഹിറ്റ്‌ലറെ, ഗാന്ധിജിയെ. ഹിറ്റ്‌ലറെക്കുറിച്ചു പറയുന്ന ഭാഗത്ത് കവി എഴുതുന്നു.
”ഹിറ്റ്‌ലറും നമ്മെപ്പോലെ അനാര്യരെപ്പോലെ കാലുരുണ്ടുകയറി നിലവിളിക്കുകയും ഒരു പെണ്ണിന്റെ സ്പര്‍ശത്തിനോ കുഞ്ഞിന്റെ കൊഞ്ചലിനോ വേണ്ടി കൊതിക്കുകയും വാ തുറന്നുറങ്ങുകയും ചെയ്തിരിക്കണം…”
ഇവിടെ കവി സൂചിപ്പിക്കാനുദ്ദേശിക്കുന്നത് മഹാന്മാരെന്നറിയപ്പെടുന്നവര്‍ക്കും സാധാരണ മനുഷ്യരില്‍ നിന്നും കാര്യമായ വ്യത്യാസമൊന്നുമില്ലെന്നാണ്. കവിയുടെ നിലപാട് ശരി തന്നെയാണ്. പക്ഷെ അങ്ങനെ വിശ്വസിക്കാന്‍ ബഹുഭൂരിപക്ഷം സാധാരണക്കാരും തയ്യാറല്ല. അവര്‍ പ്രതിഭാശാലികളുടെ ജീവിതത്തെക്കുറിച്ചും കഥകളുണ്ടാക്കുന്നു. അവരുടെ സ്വകാര്യതകളിലേയ്ക്ക് ചുഴിഞ്ഞുനോക്കുന്നു. ഏറ്റവും ഇഷ്ടവിഷയമായി നിരന്തരം അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്നു. നേരം പോകുന്നതിന് അവര്‍ക്ക് ഇതൊക്കെയേ ഉള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ചലച്ചിത്ര താരങ്ങളുടെയും പ്രശസ്തരുടെയും സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന ടാബ്ലോയ്ഡുകള്‍ വികസിത രാജ്യങ്ങളിലെ ഒരു പ്രത്യേകതയാണ്. അങ്ങനെ പ്രത്യേകിച്ച് പത്രങ്ങളില്ലെങ്കിലും നമ്മുടെ നാട്ടിലെ പ്രസിദ്ധീകരണങ്ങളും ഇതിനുവേണ്ടി പേജുകള്‍ നീക്കിവയ്ക്കാറുണ്ട്. മരിച്ചു കഴിഞ്ഞവരേയും വെറുതെ വിടാന്‍ നമ്മള്‍ തയ്യാറല്ല. ഗാന്ധിജിയെയും നെഹ്‌റുവിനെയും കെന്നഡിയേയുമൊക്കെ നമ്മളിപ്പോഴും ഖനനം ചെയ്തുകൊണ്ടേയിരിക്കുന്നു.
ഇത്തരത്തില്‍ ടാഗൂറിന്റെ ജീവിതത്തെ കുഴിച്ചു നോക്കുകയാണ് കലാകൗമുദി (ആഗസ്റ്റ് 14) യില്‍ സുനിത ഉമ്മര്‍ ചെയ്യുന്നത്. ടാഗൂറിന്റെ വിവാഹം കഴിഞ്ഞു നാലു മാസത്തിനകം ആത്മഹത്യ ചെയ്ത അദ്ദേഹത്തിന്റെ ജ്യേഷ്ഠ പത്‌നി കാദംബരി ദേവിയുടെ കഥയാണ് സുനിത പറയുന്നത്. ടാഗൂറുമായി കാദംബരിയ്ക്കുണ്ടായിരുന്ന ബന്ധം ഏതു തരത്തിലായിരുന്നു എന്ന് അന്വേഷിക്കുകയാണ് എഴുത്തുകാരി. ഇത്തരം വിഷയങ്ങളില്‍ അമിതജാഗ്രത ഉണ്ടാകുന്നത് മഹാന്മാരുടെ ജീവിതം സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായ ഒന്നാണെന്ന ധാരണയില്‍ നിന്നാണ്. കവി സച്ചിദാനന്ദന്‍ പറയുംപോലെ കാവ്യ ജീവിതം ഒഴിച്ചുനിര്‍ത്തിയാല്‍ ടാഗൂറും നമ്മളെപ്പോലുള്ള സാധാരണ മനുഷ്യനാണ്. സാധാരണക്കാരുടെ ദൗര്‍ബ്ബല്യങ്ങളും പ്രശ്‌നങ്ങളും അദ്ദേഹത്തിനുമുണ്ടാകും. അതൊക്കെ അറിയുന്നതില്‍ സമൂഹത്തിനുള്ള കൗതുകം മനുഷ്യസഹജമായ ജിജ്ഞാസയാണ്. ഇതൊക്കെ ഉള്‍ച്ചേര്‍ന്നതാണ് മനുഷ്യന്റെ സാംസ്‌കാരിക ജീവിതം.
ജീവിതം മുഴുവന്‍ ദുരന്തങ്ങളില്‍ വീണ് എരിഞ്ഞുപോയിട്ടും ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്ത സഞ്ജയനെക്കുറിച്ച് ഡോ.സി.കെ. അശോകവര്‍മ്മ എഴുതിയിരിക്കുന്ന ലേഖനം ഉചിതമായി (കലാകൗമുദി).
40 വയസുവരെ മാത്രം ജീവിച്ചിരുന്ന സഞ്ജയന്‍ എന്ന മാണിക്കോത്ത് രാമുണ്ണി നായര്‍ അനുഭവിച്ച ദുരിതങ്ങള്‍ സഹിക്കാനാവുന്നവയല്ല. അദ്ദേഹത്തിന്റെ 27-ാം വയസ്സില്‍ ഭാര്യമരിച്ചു. മൂന്നുവര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തില്‍ ജനിച്ച പുത്രനും പത്താം വയസ്സില്‍ ഈ ലോകം വിട്ടുപോയി. ഇത്രയും വലിയ ദുഃഖം പേറി ജീവിക്കേണ്ടി വന്നിട്ടും തന്റെ സാമൂഹ്യമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ആ സാഹിത്യപ്രണയി വിമുഖത കാണിച്ചില്ല. സഞ്ജയനെക്കുറിച്ചു പൊതുവെ പറയുന്ന കാര്യങ്ങളേ ലേഖനത്തിലുള്ളൂ. ആഴത്തില്‍ അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള അന്വേഷണമൊന്നും വര്‍മ നടത്തുന്നില്ല. എന്നാല്‍ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ദേശീയ സ്വാതന്ത്ര്യസമരം കത്തിനിന്നകാലത്ത് വിഷാദാത്മകത പ്രചരിപ്പിച്ച് ചെറുപ്പക്കാരെ കര്‍മ്മവിമുഖരാക്കുന്ന ചങ്ങമ്പുഴയുടെ എഴുത്തിനെ സഞ്ജയനെതിര്‍ത്തത് അദ്ദേഹത്തിന് രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം കൊണ്ടായിരുന്നു എന്ന നിഗമനം പരിഗണനയ്ക്ക് എടുക്കേണ്ടതുതന്നെ.
മാതൃഭൂമി (ആഗസ്റ്റ് 14-20) യില്‍ കെ.ജി. ശങ്കരപ്പിള്ള എഴുതിയിരിക്കുന്ന കവിതയാണ് ‘നമുക്കു നാമേ.’ ഉള്ളൂരിന്റെ പ്രശസ്തമായ പ്രേമസംഗീതത്തിലെ ‘നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ’ എന്ന വരിയില്‍ നിന്നാണു കവിതയുടെ തലക്കെട്ട്. അധികാരത്തിന്റെ പൊതു സ്വഭാവം കേരളത്തിലെ ഭരണത്തില്‍ എങ്ങനെ പ്രകടമാവുന്നു എന്നാണു കവി വ്യക്തമാക്കുന്നത്. എന്നാല്‍ പ്രേമസംഗീതത്തിന്റെ വരികള്‍ ഇടയ്ക്കും മുറയ്ക്കും അനുകരിച്ച് പാരഡിപോലെ എഴുതുന്ന കവിതയില്‍ ആരെയാണ് ഉന്നം വയ്ക്കുന്നത് എന്നു മനസ്സിലാക്കരുത് എന്നത് കവിയുടെ ശാഠ്യമാണ്. അടിയന്തരാവസ്ഥ കാലത്ത് പലരും പ്രതീകാത്മക കവിതകള്‍ എഴുതിയതുപോലുള്ള ഒരു തന്ത്രം. എങ്ങനെയും വ്യാഖ്യാനിക്കാം. കേരളത്തിലെ ഭരണക്കാര്‍ ചോദിച്ചാല്‍ കേന്ദ്രത്തെ ആണു ഉദ്ദേശിച്ചത് എന്നു പറയാം. കേന്ദ്രഭരണക്കാര്‍ ചോദിച്ചാല്‍ കേരളത്തെ ആണെന്നും പറയാം. രണ്ടു കൂട്ടരും കൂടി ചോദിച്ചാല്‍ ലോകത്തെവിടെയും ഉള്ള അധികാരത്തെയാണ് പ്രതീകാത്മകമായി ഞാന്‍ വിമര്‍ശിച്ചതെന്നും പറയാം. ഇത്തരം തന്ത്രങ്ങള്‍ക്കു കവികള്‍ പണ്ടേ മിടുക്കന്മാരാണ്. നമ്പ്യാര്‍ പണ്ടു ‘കരികലക്കിയ കുളവും കളഭം കലക്കിയ കുളവും’ പറഞ്ഞ് രാജാവിനെ പറ്റിച്ചതുപോലൊരു സൂത്രപ്പണി.
മാതൃഭൂമിയില്‍ പി.ജെ. ചെറിയാനും ദീപക്.പിയും സിദ്ധാര്‍ത്ഥസാഹയും ഒത്തുചേര്‍ന്ന് പട്ടണം ഖനനത്തെക്കുറിച്ച് ഒരു കഥയെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ ചരിത്ര ലേഖനം അവതരിപ്പിച്ചിരിക്കുന്നു. പട്ടണത്തു നിന്ന് ‘നാരീസിംഹം’ എന്ന റോമന്‍ മുദ്ര കിട്ടിയത്രേ! കേരളം വളരെ പഴക്കം ചെന്ന ഒരു മഹാസംസ്‌കൃതിയാണെന്ന് ഈ ഖനനത്തിലൂടെ സ്ഥാപിച്ചത്രേ! നല്ലകാര്യം. അങ്ങനെയൊരു മുദ്ര കിട്ടിയതു കൊണ്ടുമാത്രം വാദഗതികള്‍ ശരിയാകുമോ? ആകുമായിരിക്കും. പുരാവസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്ന കാര്‍ബണ്‍ഡേറ്റിങ്ങും അതിലും പുതിയ ചില വിദ്യകളുമുണ്ടല്ലോ! ചരിത്രം പലപ്പോഴും മുന്‍വിധികളോടെ നടത്തുന്ന ചില ഗൂഢാലോചനകളായി അധഃപതിക്കുന്നത് നാം പില്‍ക്കാലത്തു തിരിച്ചറിയാറുണ്ട്. പട്ടണം ഖനനം അങ്ങനെ ആകാതിരിക്കട്ടെ. ഇത്രയും പഴക്കമുള്ള ഒരു സംസ്‌കൃതിയാണ് കേരളത്തിന്റേത് എന്നറിയുന്നതില്‍ മറ്റു മലയാളികളെപ്പോലെ എനിക്കും സന്തോഷമുണ്ട്. ചെറിയാന്റെ വാദഗതികള്‍ സത്യത്തിന്റേതാകണമെന്നേയുള്ളൂ പ്രാര്‍ത്ഥന.