ആഗസ്റ്റ് ഒന്നിന്റെ മലയാളം വാരികയില്‍ ഹമീദ് ചേന്ദമംഗലൂര്‍ തന്റെ സ്ഥിരം പംക്തിയായ ശബ്ദമില്ലാത്തവരുടെ ശബ്ദത്തില്‍ മഹാനായ വി.കെ. കൃഷ്ണമേനോനെ അനുസ്മരിക്കുന്നു. കേരളം തീരെ മറന്നുകളഞ്ഞ ഒരു മഹാമനീഷിയാണ് കൃഷ്ണമേനോന്‍. അദ്ദേഹത്തിന്റെ എട്ട് മണിക്കൂര്‍ നീണ്ട യുഎന്‍ പ്രസംഗത്തെക്കുറിച്ചുമാത്രമേ ഇപ്പോള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുള്ളൂ. ചേന്ദമംഗലൂരും അതാണോര്‍ക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയില്‍ പോലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. മേനോന്റെ ലണ്ടന്‍ ജീവിതത്തില്‍ അദ്ദേഹം ലേബര്‍ പാര്‍ട്ടിയുമായി പുലര്‍ത്തിയിരുന്ന അടുപ്പവും ക്ലെമന്റ് ആറ്റ്‌ലിയുമായി പുലര്‍ത്തിയിരുന്ന വ്യക്തിബന്ധവും ബര്‍ട്രന്റ് റസല്‍, ടി.എസ്. എലിയറ്റ് എന്നീ മഹാപ്രതിഭകളുമായുള്ള സൗഹൃദവും ഒക്കെ നമ്മുടെ സ്വാതന്ത്ര്യലബ്ധിയെ സഹായിച്ച ഘടകങ്ങളാണ്. സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രി പദത്തിലേയ്ക്ക് നെഹ്‌റുവിനെ എത്തിക്കാന്‍ ബ്രിട്ടനില്‍ ചരടുവലിച്ചതും മുഖ്യമായും വി.കെ. കൃഷ്ണമേനോനാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയത് വി.കെ.കൃഷ്ണമേനോന്‍ ആണെന്നത് ഭരണഘടനാചര്‍ച്ചയില്‍ ആരും പറയുന്നതു കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ‘ചേരിചേരാ പ്രസ്ഥാനം’ (Non alignment movement) എന്ന ഫ്രെയ്‌സിന്റെ സൃഷ്ടിയാണ്. പില്‍ക്കാലത്ത് വ്യാപകമായി പ്രയോഗിക്കപ്പെട്ട ഈ വാചകം കൃഷ്ണമേനോന്റെ സൃഷ്ടിയാണെന്ന് ആരും ഓര്‍ക്കാറില്ല. നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ നിന്നും അദ്ദേഹം മായ്ക്കപ്പെട്ടതെന്തുകൊണ്ടെന്നറിയാന്‍ വയ്യ. തിരുവനന്തപുരത്തെ പഴയ വി.ജെ.ടി ഹാളിന് വി.കെ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഹാള്‍ എന്നു പുനര്‍നാമകരണം ചെയ്യാനൊരുങ്ങിയപ്പോള്‍ പ്രൊഫ.എസ്. ഗുപ്തന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തതെന്തിനെന്നും അറിയില്ല. നമ്മുടെ ചരിത്രകൃതികളിലേയ്ക്ക് അദ്ദേഹം മടങ്ങിവരേണ്ടതുണ്ട്. പുതിയ തലമുറ അറിയേണ്ട പ്രതിഭയാണ് കൃഷ്ണമേനോന്‍. ഇന്ത്യയുടെ നയതന്ത്രസംസ്‌കാരത്തെ രൂപപ്പെടുത്തിയതു തന്നെ ഈ പ്രതിഭാശാലിയാണ്. ഇംഗ്ലീഷ് ഭാഷയിലും പ്രസംഗത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന നൈപുണ്യത്തെ ആ രാജ്യത്തെ പ്രതിഭകള്‍ അസൂയയോടെയാണു കണ്ടിരുന്നതെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഹമീദ് ചേന്ദമംഗലൂരെങ്കിലും അദ്ദേഹത്തെ അനുസ്മരിച്ചല്ലോ. ഇതുപോലെ എത്രയോ പ്രതിഭകള്‍ ചരിത്രത്തില്‍ ചതഞ്ഞരഞ്ഞു പോയിരിക്കുന്നു. ചേന്ദമംഗലൂര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ചേന്ദമംഗലൂര്‍ തന്റെ പംക്തിയുടെ അവസാനം കമ്മ്യൂണിസ്റ്റ് മൂല്യബോധം എം.എം.മണി ഉള്‍പ്പെടെയുള്ള മാര്‍ക്‌സിസ്റ്റുകള്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നത് ഒരു വൃഥാ വ്യായാമമാണെന്നു പറയുന്നു. അങ്ങനെ ഒരു മൂല്യബോധം ഉണ്ടോ? പൂര്‍ണമായും അപ്രായോഗികമെന്നു തെളിഞ്ഞ ഒരു പ്രത്യയശാസ്ത്രത്തെ പിന്‍പറ്റി ഒരു മൂല്യബോധം എങ്ങനെ രൂപപ്പെടുത്താനാണ്. കേരളത്തിന്റെ കാല്പനിക മനസ്സിന്റെ ഒരു പ്രതിനിധിയാണ് പാവം ചേന്ദമംഗലൂരും എന്നു പറയാതിരിക്കാന്‍ വയ്യ.
മലയാളം (ആഗസ്റ്റ് 1) ത്തിലെ ശ്രീകുമാര്‍ മുഖത്തലയുടെ കവിത ചെറുതെങ്കിലും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മറ്റു പല കവിതകളും പോലെ ഇതും ധ്വന്യാത്മകമായ രചനയാണ്. കൗതുകത്തോടെ ചൊറിയന്‍ പുഴുവിന്റെ മാര്‍ദ്ദവം കണ്ടെടുക്കുന്ന കുട്ടികള്‍ക്ക് കിട്ടുന്ന ചൊറിച്ചിലില്‍ നിന്നു നമുക്കു പലതും വായിച്ചെടുക്കാം. ഇന്നു കേരളം അത്തരം ഒരു ചൊറിച്ചിലിലൂടെയാണല്ലോ കടന്നുപോകുന്നത്. ഇത്തരത്തില്‍ എന്തിനെ വേണമെങ്കിലും ഇക്കവിതയുടെ സന്ദേശവുമായി കൂട്ടിക്കെട്ടാം. ‘മുനവച്ച വാക്ക്’ എന്നോ ‘ഇരുതലമൂര്‍ച്ചയുള്ള വാള്‍’ എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു രചന. സാധാരണ ഗതിയില്‍ മോശം കവിതകള്‍ എഴുതിക്കണ്ടിട്ടില്ലാത്ത കവിയാണ് മുഖത്തല. വളരെ സൂക്ഷ്മതയോടെ വാക്കുകള്‍ കൈകാര്യം ചെയ്യുന്ന ശ്രീകുമാര്‍ മുഖത്തല കൂടുതല്‍ പഠനം ആവശ്യപ്പെടുന്ന കവിയാണ്.
മരണം ഇതിവൃത്തമായി എല്ലാ ഭാഷകളിലും ആയിരക്കണക്കിനു കഥകളും കവിതകളുമുണ്ട്. മരണവും പ്രണയവും തന്നെയാണ് സാഹിത്യത്തിന്റെ ഇഷ്ടവിഷയങ്ങള്‍. മരണത്തെ പ്രണയം കൊണ്ട് അതിജീവിക്കാനുള്ള മനുഷ്യന്റെ വ്യര്‍ത്ഥമായ ശ്രമമാണ് വാസ്തവത്തില്‍ അവന്റെ എഴുത്ത്. എഴുത്തുമാത്രമല്ല അവന്റെ എല്ലാ കലാപ്രവര്‍ത്തനങ്ങളും പൂര്‍ണമായും വ്യര്‍ത്ഥമെന്നറിയാമായിരുന്നിട്ടും സഹസ്രാബ്ദങ്ങളായി മനുഷ്യന്‍ ഇതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആദികാവ്യമായ രാമായണത്തിലും ഗ്രീക്കു ഇതിഹാസങ്ങളിലും മഹാഭാരതത്തിലുമെല്ലാം മരണവും വിലാപവും കടന്നുവരുന്നുണ്ട്. ഓരോ ഭാഷയിലും മരണത്തെക്കുറിച്ചുണ്ടായ കൃതികളുടെ പേരുകള്‍ എഴുതാന്‍ തുടങ്ങിയാല്‍ ആയിരക്കണക്കിനു എഴുതേണ്ടി വരും.
ഇംഗ്ലീഷില്‍ ജോണ്‍ ഡണ്ണിന്റെ “Death be not proud’ പോലെ മരണത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ധാരാളം കവിതകളുണ്ട്. മലയാളത്തിലും എത്രയോ കവികള്‍ മരണത്തെ കവിതയിലൂടെ വെല്ലുവിളിക്കുന്നുണ്ട്. വൈലോപ്പിള്ളിയും വയലാറുമൊക്കെ മരണത്തെ പുച്ഛിച്ചു തള്ളുന്നു. ആ പുച്ഛിച്ചുതള്ളല്‍ മനുഷ്യന്റെ നിസ്സഹായതയുടെ മറ്റൊരുതരത്തിലുള്ള ആവിഷ്‌കാരം മാത്രമാണ്. തല്ലാന്‍ വരുന്ന തെമ്മാടിയോട് ‘നിന്റെ അക്രമത്തെ ഞാനെന്റെ അഹിംസ കൊണ്ട് നേരിടുമെന്നു’ പറഞ്ഞ നിസ്സഹായനായ പഴയ ഗ്രാമീണന്റെ അതേ മനോഭാവം തന്നെ. മരണത്തെ മധുരീകരിച്ച ചങ്ങമ്പുഴയും ഇടപ്പള്ളിയും ഈ മനോഭാവത്തെ മറ്റൊരു രൂപത്തില്‍ പ്രകടമാക്കിയെന്നേയുള്ളു. മരണത്തിനു മുന്‍പില്‍ നിരാലംബനായ മനുഷ്യന് ഇത്തരം ന്യായീകരണങ്ങള്‍ നടത്തുകയേ നിര്‍വ്വാഹമുള്ളു. ആ ന്യായീകരണങ്ങളുടെ ഉദാത്തീകരണമാണ് മനോഹരമായ കവനങ്ങള്‍.
മലയാളത്തില്‍ ആര്‍.ശ്രീലതാ വര്‍മ എഴുതിയിരിക്കുന്ന ‘പറയൂ’ എന്ന കവിതയും മരണത്തെ മധുരീകരിക്കാനുള്ള ശ്രമമാണ്. മരണമുഹൂര്‍ത്തത്തില്‍ അടുത്തിരിക്കാനിടയുള്ള തോഴി (തോഴന്‍) യോട് ദുഷിച്ച മൗനത്തില്‍നിന്നു രക്ഷിക്കാന്‍, നിരന്തരം വര്‍ത്തമാനം പറയാന്‍ അപേക്ഷിക്കുന്ന കവിത മനോഹരം തന്നെ.
”ജനശായിയായൊരു പൂവിനെപ്പറ്റി
പട്ടുപോലുള്ളതാമിരുളിനെപ്പറ്റി
ഇരുളില്‍ ലയിക്കും നിറത്തിനെപ്പറ്റി
ലയനത്തിലാളുന്ന ദാഹത്തെപ്പറ്റി
പറയൂ ഞാന്‍ കേള്‍ക്കാം മതിയാകുവോളം
പറയൂ മടുപ്പാണു മൗനത്തെയിപ്പോള്‍”
ആസ്വാദ്യം തന്നെ. എന്നാല്‍ ‘ജനശായി’ എന്നെഴുതിയതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. അതുപോലെ ‘ലയനത്തിലാളുന്ന ദാഹത്തെപ്പറ്റി എന്നെഴുതിയപ്പോള്‍ 12 എന്ന അക്ഷരക്രമം ദീക്ഷിച്ചെങ്കിലും ‘ദാഹത്തിനെ’ എന്നു ചേര്‍ത്താല്‍ കിട്ടുമായിരുന്ന ശബ്ദഭംഗി നഷ്ടമായിപ്പോയി. കവിത അര്‍ത്ഥത്തിന്റേതു മാത്രമല്ല ശബ്ദത്തിന്റേതു കൂടിയാണ്.
വിനോദ് ഇളകൊള്ളൂര്‍ മലയാളം വാരികയില്‍ ‘രണ്ടു മാന്യന്മാര്‍’ എന്ന കഥ അവതരിപ്പിച്ചിരിക്കുന്നു. മാന്യത വെറും മുഖംമൂടിയാണെന്നും അടിസ്ഥാനപരമായി മനുഷ്യരെല്ലാം ഒരുപോലെയാണെന്നുമുള്ള സന്ദേശമാണ് ആക്ഷേപഹാസ്യ രൂപത്തില്‍ വിനോദ് പകരുന്നത്. മദ്യപന്മാരായ കോളേജ് അധ്യാപകനും ക്യാപ്റ്റനും കോവിഡ് കാലത്തു മദ്യം കിട്ടാന്‍ ബുദ്ധിമുട്ടായപ്പോള്‍ വാറ്റുചാരായമന്വേഷിച്ചു പോകുന്നതാണ് പ്രമേയം. കോളേജധ്യാപകന്‍ ചാരായമന്വേഷിച്ച് ഒടുവിലെത്തുന്നതോ തന്റെ വിദ്യാര്‍ത്ഥിനിയുടെ മുന്‍പില്‍. ക്ലാസില്‍ നിരന്തരം വൈകിയെത്തിയിരുന്ന ശാന്തമ്മ എന്ന വിദ്യാര്‍ത്ഥിനി കെമിസ്ട്രി അധ്യാപകനായിരുന്ന കുര്യാക്കോസില്‍ നിന്നും പതിവായി ശകാരം ഏറ്റുവാങ്ങിയിരുന്നു. വെറുക്കപ്പെട്ട ആ വിദ്യാര്‍ത്ഥിനി ജീവിക്കാന്‍ കണ്ടെത്തിയ വഴി ചാരായ വില്പനയായിരുന്നു. തന്റെ ഗുരുദക്ഷിണയായി അവള്‍ പ്രൊഫസര്‍ക്കു നല്‍കിയത് ഏതാനും കുപ്പി ചാരായമായിരുന്നു. തന്റെ മാന്യതയുടെ മുഖംമൂടി അഴിഞ്ഞു വീണതില്‍ പരിതപിക്കുന്ന പ്രൊഫസര്‍ ചാരായത്തില്‍ അഭയം തേടുന്നതോടെ കഥ തീരുന്നു. മാന്യത ഒരു മുഖംമൂടി മാത്രമാണെന്നറിയുന്നത് ദുരിതമുഖങ്ങളില്‍ നില്‍ക്കുമ്പോഴാണ്. കാഥികന്‍ നന്നായി തന്റെ സന്ദേശം പകര്‍ന്നിരിക്കുന്നു.
കലാകൗമുദിയില്‍ (ആഗസ്റ്റ് 7) എസ്.വി.ഷൈന്‍ ലാല്‍ മലയാളത്തിന്റെ മരണം പ്രവചിക്കുന്നു. അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠ അസ്ഥാനത്തല്ല. സര്‍ക്കാര്‍ തലത്തിലും ഭാഷാസ്‌നേഹികളുടെ ഭാഗത്തുനിന്നും മലയാളത്തെ രക്ഷിക്കാനുള്ള നിര്‍ബ്ബന്ധമായ നീക്കങ്ങളില്ലെങ്കില്‍ മലയാളം ഉര്‍ദ്ധ്വന്‍ വലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്റര്‍നെറ്റില്‍ മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കണം. ഇംഗ്ലീഷിലെ അപ്രശസ്തന്മാരായ എഴുത്തുകാരെക്കുറിച്ചുപോലും നമുക്കു സമ്പൂര്‍ണവിവരങ്ങള്‍ നെറ്റില്‍ നിന്നു ലഭ്യമാണ്. എന്നാല്‍ മലയാളത്തിലെ പ്രശസ്തരുടെ കൃതികള്‍ പോലും ലഭ്യമല്ല എന്നതാണ് ദുഃഖകരം. ആധുനികമായ സാങ്കേതിക സംവിധാനങ്ങളിലേയ്ക്ക് നമ്മുടെ ഭാഷയെ എത്തിക്കാതെ നമുക്ക് അതിജീവിക്കാന്‍ കഴിയില്ല. അതിന് ഇംഗ്ലീഷില്‍ നിന്ന് പദങ്ങള്‍ സ്വീകരിക്കുന്നതു നിര്‍ത്തിയാല്‍ മാത്രം പോര.
പെന്‍ഷന്‍ എന്നതിനു പകരം ‘അടുത്തൂണ്‍’ എന്നു പ്രയോഗിച്ചതുകൊണ്ടുമാത്രം ഭാഷ രക്ഷപ്പെടില്ല. പെന്‍ഷനും മലയാളപദമായി നിലനിന്നുകൊള്ളട്ടെ. അടുത്തൂണിനെ പ്രചരിപ്പിക്കാന്‍ ഭാഷാസ്‌നേഹികളും എഴുത്തുകാരും ശ്രദ്ധിക്കണം. അത്തരം ലുപ്തപ്രചാരങ്ങളായ വാക്കുകളെ കണ്ടെത്തി തിരികെ കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമം വേണം. മറ്റുഭാഷകളില്‍ നിന്നും വാക്കുകള്‍ സ്വീകരിക്കാം. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഇവയില്‍ നിന്നൊക്കെ പദങ്ങള്‍ സ്വീകരിക്കാം. ഇംഗ്ലീഷില്‍ നിന്നുമാത്രം പോര. ചലച്ചിത്രപ്രേമികള്‍ വഴി ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നും ചില വാക്കുകള്‍ ഇപ്പോള്‍ മലയാളത്തിലെത്തുന്നുണ്ട്. അവയെ നിഘണ്ടുവിന്റെ ഭാഗമാക്കേണ്ടത് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ചുമതലയാണ്.
മലയാളത്തിലെ ഒരു മഹാമേരുവായിരുന്നു കാവാലം നാരായണപ്പണിക്കര്‍. നാടകം, നാടന്‍പാട്ട്, മോഹിനിയാട്ടം, പാരമ്പര്യകല, കവിത, സംസ്‌കൃത നാടകതര്‍ജ്ജമ അങ്ങനെ അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. കാവാലത്തെപ്പോലുള്ള ഇതിഹാസങ്ങള്‍ ഇനിയുണ്ടാവുമോ എന്നു സംശയം. അദ്ദേഹത്തിന്റെ പ്രിയപത്‌നിയുടെ മരണത്തെ മുന്‍നിര്‍ത്തി കലാകൗമുദിയില്‍ രണ്ടു ചരമക്കുറിപ്പുകളുണ്ട്. ഫലത്തില്‍ അവ കാവാലം അനുസ്മരണങ്ങളായി തീര്‍ന്നിരിക്കുന്നു. കാവാലത്തെപ്പോലൊരാളുടെ അസാന്നിദ്ധ്യം കേരളം ഇപ്പോള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. നമ്മുടെ ചലച്ചിത്രങ്ങളിലെ പുതിയ നടന്മാരുടെ അഭിനയം കാണുമ്പോള്‍ അവരെ പഠിപ്പിക്കാന്‍ ഒരു സോപാനം കളരി ഉണ്ടായിരുന്നെങ്കില്‍ എന്നു നമ്മള്‍ ആഗ്രഹിച്ചുപോകുന്നുണ്ട്.