Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ദേശീയ പതാകയുടെ നാള്‍വഴികള്‍

മനോജ് കെ.കെ.

Print Edition: 12 August 2022

ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കുകയാണ്. രാഷ്ട്ര പ്രേമത്തിന്റെ അടങ്ങാത്ത ആവേശവും ദേശീയതയുടെ അഭിമാനവും കൂടെ നടന്ന എഴുപത്തിയഞ്ച് സ്വാതന്ത്ര്യ പുലരികള്‍ ദേശീയ ജനത കണ്ടു. സാംസ്‌കാരിക ദേശീയതയില്‍ അധിഷ്ഠിതമായ ഭാരതഭൂമിയെ അധിനിവേശ ശക്തികളില്‍ നിന്നും അഭിമാനത്തോടെ കാത്ത് സംരക്ഷിച്ച ചരിത്രങ്ങള്‍ ഉജ്ജ്വല സ്മൃതികളായി നമുക്ക് മുന്നില്‍ ഉണ്ട്. ഭാരതമാതാവിന് സങ്കല്പ പൂജ നടത്തി പ്രാണപ്രതിഷ്ഠ നിര്‍വഹിച്ച ആയിരങ്ങളുടെ ജീവിതം നമുക്ക് ആവേശം മാത്രമായിരുന്നില്ല, മാതൃകയുമായിരുന്നു. അവരുടെയെല്ലാം ജീവിതത്തിനും കര്‍മ്മപഥത്തിനും സാധനയ്ക്കും ദീര്‍ഘവീക്ഷണവും ലക്ഷ്യബോധവും നല്‍കിയത് ഒട്ടനവധി പ്രതീകങ്ങളിലൂടെ ഭാരതമാതാവിനേയും സംസ്‌കാരത്തെയും മനസ്സില്‍ ചിരപ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു. വിവിധ രൂപകല്പനകളിലൂടെയും സാഹിത്യങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ആണ് കോടിക്കണക്കിന് ഭാരതീയരിലേക്ക് ഭാരതം ഒരു വികാരമായി അക്കാലത്തെ സ്വാതന്ത്ര്യസമര നായകന്മാരും നവോത്ഥന നായകന്മാരും മാറ്റിയത്. അതില്‍ നിര്‍ണായക സ്ഥാനം പതാകകള്‍ക്ക് ഉണ്ടായിരുന്നു. ഒരു രാജ്യത്തിന്റെ ദേശീയതയുടെ ആത്മാവും ജീവനും കുടികൊള്ളുന്ന ഒന്നാണ് അതിന്റെ പതാക.

1930 ല്‍ നൊബേല്‍ സമ്മാനം സ്വീകരിക്കുന്ന ആ വേദിയില്‍ വച്ച് സി.വി. രാമന്‍ പൊട്ടിക്കരയുകയായിരുന്നു. ആത്മാഭിമാനത്തോടെ നൊബേല്‍ സമ്മാനം സ്വീകരിക്കാനെത്തിയ ദേശീയവാദിയായ രാമനെ വേദനിപ്പിച്ചത് തന്റെ രാജ്യത്തിന് സ്വന്തമായി ഒരു ദേശീയ പതാക പോലുമില്ലല്ലോ എന്നതായിരുന്നു. എല്ലാ രാജ്യത്തുനിന്നുമുള്ള പ്രതിനിധികള്‍ അവരവരുടെ രാജ്യത്തിന്റെ പതാകയ്ക്കു കീഴില്‍ അണിനിരന്നപ്പോള്‍ സി.വി. രാമന് മാത്രം ബ്രിട്ടീഷുകാരുടെ പതാകയ്ക്കരികില്‍ നില്‍ക്കേണ്ടതായി വന്നു.

പതാകകളുടെ ചരിത്രം
അഖണ്ഡ ഭാരതത്തില്‍ ജനജീവിതം ആരംഭിച്ച കാലം മുതല്‍ പതാകകള്‍ നിലനിന്നിരുന്നു. ധ്വജം എന്ന അര്‍ത്ഥത്തില്‍ അതിന് പവിത്രമായ സ്ഥാനം ആണ് ഉണ്ടായിരുന്നത്. സിന്ധുനദീതട സംസ്‌കാര മുദ്രകളില്‍ ധ്വജങ്ങള്‍ കാണാം. ഉപഭൂഖണ്ഡത്തിന്റെ ചരിത്ര കാലഘട്ടത്തിലെ കാസ്റ്റ് ചെമ്പ് നാണയങ്ങളിലും, ഹെലിയോഡോറസ് സ്തംഭ ലിഖിതത്തിലും ധ്വജത്തെ കുറിച്ച് പ്രതിപാദിക്കുന്നു. പുരാതന സാമ്രാജ്യങ്ങളുടേയും രാജാക്കന്മാരുടേയും സൈനിക ശക്തികളുടേയും നിലവാരവും അഭിമാനവുമായിരുന്നു ധ്വജം. ഭാരതത്തിലെ എല്ലാ ധര്‍മ്മ സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും, ധര്‍മ്മ യുദ്ധത്തിലും, പ്രാചീന പള്ളികളിലും ധ്വജം കാണാം.

പുരാതന കാലം മുതല്‍ കാവി നിറമുള്ള ധ്വജം എക്കാലത്തും നമ്മോടൊപ്പമുണ്ടായിരുന്നു. ധ്വജത്തിന്റെ നിറവും ആകൃതിയുമൊക്കെ ത്യാഗത്തിന്റെ പ്രതീകങ്ങളാണ്. സമസ്ത ജീവജാലങ്ങള്‍ക്കും ഊര്‍ജ്ജവും പ്രകാശവും നല്‍കുന്ന സൂര്യനിറമാണത്. സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സര്‍വ്വം ത്യജിച്ച് ജീവിക്കുന്ന സന്യാസിമാരും കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. ഈശ്വരന്മാര്‍ക്കും ധ്വജം ഉണ്ടായിരുന്നു. വിഷ്ണുവിന് ഗരുഡധ്വജം, ഇന്ദ്രന് ഇന്ദ്രധ്വജം, ജ്യേഷ്ഠയുടെ കാക്കൈകൊടി, അര്‍ജുനന്റെ കപിധ്വജം, മുരുകന്റെ സേവല്‍കോടി എന്നിങ്ങനെ. രാമരാവണ യുദ്ധത്തില്‍ രാമനോടൊപ്പവും, മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനന്റെ രഥത്തിലും, ശിവാജിയുടെ തേരിലും, ഝാന്‍സി റാണിക്കും എല്ലാ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കൊപ്പവും ഭഗവധ്വജം നമുക്ക് കാണാം. ഛത്രപതി ശിവാജി മഹാരാജിന്റെ മറാത്ത സാമ്രാജ്യത്തിന്റെ പതാക ഭഗവധ്വജമായിരുന്നു. വീര്‍ സാവര്‍ക്കറുടെ ഹിന്ദു മഹാസഭ വിഭാവനം ചെയ്തതും ഭഗവധ്വജമായിരുന്നു. ബുദ്ധ മതം, സിഖ് മതം എന്നിവയില്‍ ഭഗവ വിശുദ്ധമാണ്. ഖല്‍സ സൈന്യത്തിന്റെ പതാകയും ഭഗവയായിരുന്നു.

ചെങ്കോട്ടക്കുമേല്‍ ആദ്യമായി വിശുദ്ധ ഭഗവ സിഖ് പതാക പാറുന്നത് 1783 ലെ ഖല്‍സ മുഗള്‍ യുദ്ധത്തിനു ശേഷമാണ്. ഗുരു അര്‍ജന്‍ ദേവ്, ഗുരു തേജ് ബഹാദൂര്‍, ഗുരു ഗോബിന്ദ് സിങ്ങിന്റെ ഏഴും ഒമ്പതും വയസ്സുള്ള പുത്രന്മാര്‍, ബന്ദ ബഹദൂര്‍, ഭായ് മാതി ദാസ്, ഭായ് സതിദാസ്, ഭായ് ദയാല എന്നിവരുടെ നീണ്ട സഹനത്തിന്റെ പാത പിന്നിട്ട സിഖ് ജനതയുടെ വഴിത്താരയില്‍ ഒരു സുപ്രധാന മാര്‍ഗ ദര്‍ശിയാകുന്നതാകട്ടെ കാല്‍സയുടെ സ്ഥാപകനായ പത്താമത്തേതും, അവസാനത്തേയും ഗുരുവായ ഗോബിന്ദ് സിങ്ങാണ്. ‘മറ്റെല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുമ്പോള്‍, വാളെടുക്കുന്നത് നിയമാനുസൃതമാണ്.’ എന്ന അദ്ദേഹത്തിന്റെ വചനങ്ങളാണ് സിഖ് ജനതയില്‍ ശൗര്യത്തിന്റെ പുതു വിത്തുകള്‍ പാകിയത്. ഒരു നൂറ്റാണ്ടിലേറെക്കാലം സ്ഥലത്തെ, മതത്തെ, ഭാഷയെ മറികടന്ന് സ്വാതന്ത്ര്യ സമരത്തെ പ്രോജ്ജ്വലിപ്പിച്ചത് ഭഗവയുടെ കീഴില്‍ അണിനിരന്ന ഖല്‍സയുടെ ആവേശോജ്ജ്വല പോരാട്ടമായിരുന്നു.

സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാന്‍ ഇന്ത്യന്‍ ദേശീയ വാദികള്‍ നിര്‍മ്മിച്ച പതാകയുടെ കീഴില്‍ സമരഭടന്മാര്‍ ഒന്നുചേര്‍ന്നു പോരാടി. എന്നാല്‍ സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് അനുവാദമില്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ദേശീയവാദികളുടെ പതാകയെ നിരോധിച്ച കാലഘട്ടമായിരുന്നു അത്. അന്നേക്കാലത്ത് നൊയ്യാല്‍ നദീതീരത്ത് എതിര്‍പ്പുകള്‍ അവഗണിച്ച് പതാകയേന്തി സമരം നടത്തുകയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മര്‍ദ്ദനമേറ്റ് 1932 ജനുവരി 11 ന് ഇരുപത്തിയേഴാമത്തെ വയസ്സില്‍ മരിക്കുകയും ചെയ്ത ധീര രക്തസാക്ഷിയാണ് ‘കൊടി കാത്ത കുമരന്‍’ എന്നറിയപ്പെടുന്ന തിരുപ്പൂര്‍ കുമരന്‍. ഇന്ത്യന്‍ നാഷണലിസ്റ്റിന്റെ പതാക ഏന്തി പോലീസുകാര്‍ മര്‍ദ്ദിക്കുമ്പോഴും പതാക കൈവിടാതെ അദ്ദേഹം നെഞ്ചോടു ചേര്‍ത്തു.

ദേശീയ പതാക എന്ന തീരുമാനം
1904-ല്‍ സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയാണ് ആദ്യമായി ദേശീയ പതാക വിഭാവനം ചെയ്തത്. പതാകയില്‍ വെള്ള താമരയും വജ്ര ചിഹ്നവും ചുമപ്പ് സമചതുരപ്പതാകയുടെ ഉള്ളില്‍ മഞ്ഞ നിറവുമായിരുന്നു. അതില്‍ ‘വന്ദേ മാതരം’ രേഖപ്പെടുത്തിയിരുന്നു. 1906 ആഗസ്ത് 7 ന് സചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്. ബംഗാള്‍ വിഭജനത്തിനെതിരേ, കല്‍ക്കത്തയിലെ പാഴ്‌സിബഗാന്‍ ചത്വരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരുന്നു അത്. ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളില്‍ തുല്യ വീതിയുള്ള മൂന്നു തിരശ്ചീന ഖണ്ഡങ്ങള്‍ ചേര്‍ന്ന ഒന്നായിരുന്നു. സൂര്യന്‍, ചന്ദ്രന്‍, ദേവനാഗരി ലിപിയില്‍ ‘വന്ദേ മാതരം’, എട്ടു താമരപ്പൂക്കള്‍ എന്നിവ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. 1907 ഓഗസ്റ്റ് 22 ല്‍ മാഡം ബികാജി കാമയാണ് ആദ്യമായി വിദേശത്ത് ജര്‍മ്മനിയിലെ സ്റ്ററ്റ്ഗര്‍ട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്. പച്ചപ്പട്ടയില്‍ എട്ടു താമരകളും ‘വന്ദേ മാതരം’ ദേവനാഗരി ലിപിയിലും ചന്ദ്രക്കലയും സൂര്യന്റെ ചിത്രവും അതില്‍ ആലേഖനം ചെയ്തിരുന്നു. ലോകമഹായുദ്ധ സമയത്ത് ബര്‍ലിന്‍ സമിതിയിലെ ഇന്ത്യന്‍ വിപ്ലവകാരികള്‍ തങ്ങളുടെ പതാകയായി ഇത് ഉപയോഗിച്ചു. 1916 ല്‍ പിംഗളി വെങ്കയ്യ മുപ്പത് പുതിയ ഡിസൈനുകള്‍ സമര്‍പ്പിച്ചു. 1917 ല്‍ ബാലഗംഗാധര തിലകനും ആനിബസന്റും രൂപം നല്കിയത് ചുവപ്പും പച്ചയും ഇടകലര്‍ന്ന പതാകയായിരുന്നു.

1921 ഏപ്രിലില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി തന്റെ ‘യംഗ് ഇന്ത്യ’ എന്ന ജേണലില്‍ ഇന്ത്യന്‍ പതാകയുടെ ആവശ്യകതയെ കുറിച്ച് എഴുതി. കേന്ദ്രത്തില്‍ ചര്‍ക്ക അല്ലെങ്കില്‍ നൂല്‍ക്കുന്ന ചക്രമുള്ള ഒരു പതാക നിര്‍ദ്ദേശിച്ചു. സ്പിന്നിംഗ് വീല്‍ എന്ന ആശയം അവതരിപ്പിച്ചത് ലാലാ ഹന്‍സ്‌രാജ് ആയിരുന്നു. 1921 ല്‍ ഗാന്ധിജിയുടെ നാമത്തിലുള്ള പതാകയും, 1931 മുതല്‍ 1947 വരെ സ്വരാജ് എന്ന പതാകയും ഉണ്ടായിരുന്നു.

പതാക പ്രസ്ഥാനം
1923 ഏപ്രില്‍ 13 ന് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ അനുസ്മരിച്ച് നാഗ്പൂരില്‍ പ്രാദേശിക കോണ്‍ഗ്രസ് നടത്തിയ യാത്രയില്‍, പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത നൂല്‍ ചക്രമുള്ള ‘സ്വരാജ് പതാക’ ഉയര്‍ത്തപ്പെട്ടു. ഇത് കോണ്‍ഗ്രസുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും തുടര്‍ന്ന് അഞ്ച് പേരെ ജയിലിലടക്കുകയും ചെയ്തു. നൂറിലധികം പ്രതിഷേധക്കാര്‍ യോഗത്തിന് ശേഷം പതാക ജാഥ തുടര്‍ന്നു. തുടര്‍ന്ന് മേയ് ഒന്നാം തീയതി നാഗ്പൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ജംനാലാല്‍ (ഇദ്ദേഹമാണ് 1920 കളില്‍ ബജാജ് ഗ്രൂപ്പ് ഓഫ് കമ്പനികള്‍ സ്ഥാപിച്ചത്) ആണ് സുപ്രസിദ്ധമായ പതാക സത്യഗ്രഹം ആരംഭിച്ചത്. അത് ദേശീയ ശ്രദ്ധ നേടുകയും പ്രധാന സമരമായി മാറുകയും ചെയ്തു. പിന്നീട് പൊതു ജാഥകളും സാധാരണക്കാരുടെ പതാക പ്രദര്‍ശനങ്ങളും എന്ന ആശയത്തോടെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലാണ് പതാക പ്രസ്ഥാനത്തെ നിയന്ത്രിച്ചത്. നിരവധി നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പതാക പ്രസ്ഥാനത്തെ സജീവമായി നിലനിര്‍ത്തി.

ദേശീയവാദികളുടെ കാഴ്ചപ്പാട്
1931ല്‍ നിര്‍ദ്ദേശിക്കപ്പെട്ടത് ചര്‍ക്ക ആലേഖിതമായ കുങ്കുമ പതാക ആയിരുന്നു. ബാലഗംഗാധര തിലകനും അരവിന്ദഘോഷും ബങ്കിം ചന്ദ്ര ചതോപാധ്യായയും സാസ്‌കാരിക മൂല്യങ്ങളുടെ പ്രതീകമായി ദേശീയപതാക ഉണ്ടാകണമെന്ന് ആഗ്രഹിച്ചവരായിരുന്നു. സുഭാഷ് ചന്ദ്രബോസ് വിഭാവനം ചെയ്ത ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പതാകയില്‍ ചാടി വീഴുന്ന കടുവയും ‘ആസാദ് ഹിന്ദ്’ എന്നും ആലേഖനം ചെയ്തിരുന്നു. 1944 ഏപ്രില്‍ 14 ന് മണിപ്പൂരിലെ മൊയ്‌റാങ്ങില്‍ സുഭാഷ് ചന്ദ്രബോസ് ഇത് ഉയര്‍ത്തി. ഫ്രീ ഇന്ത്യ ലീജിയന്‍ എന്ന സേനയ്ക്കായി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മ്മനിയില്‍ ഇത് ഉയര്‍ത്തപ്പെട്ടു. 1916 ല്‍ ഇന്ത്യന്‍ ദേശീയ പതാകയെ സംബന്ധിച്ച് മുപ്പതു രൂപകല്പനകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം പിംഗലി വെങ്കയ്യ പ്രസിദ്ധീകരിച്ചു. 1918 നും 1921 നും ഇടയിലെ കോണ്‍ഗ്രസ് സെഷനുകളില്‍ ഭാരതത്തിന് സ്വന്തം പതാക ഉണ്ടാകണമെന്ന ആശയം നിരന്തരം പിംഗലി വെങ്കയ്യ അവതരിപ്പിച്ചു. 1921 വിജയവാഡയില്‍ കോണ്‍ഗ്രസ് മീറ്റിംഗില്‍ ആണ് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചത്.

ത്രിവര്‍ണ പതാകയിലേക്ക്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1921 ല്‍ ചുവപ്പും, പച്ചയും, വെള്ളയും ചേര്‍ന്ന പതാക ഔദ്യോഗിക പതാകയായി അംഗീകരിച്ചിരുന്നു. എന്നാല്‍ 1931 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാവി, പച്ച, വെള്ള എന്നീ നിറങ്ങള്‍ അടങ്ങിയ പതാകയുടെ മദ്ധ്യഭാഗത്തെ വെള്ളയില്‍ ചര്‍ക്ക ആലേഖനം ചെയ്ത മറ്റൊരു പതാകയെ ഔദ്യോഗിക പതാകയായി അംഗീകരിച്ചു. 1947 ജൂലൈ 22 ന് ചേര്‍ന്ന യോഗത്തില്‍ സ്വതന്ത്ര ഭാരതത്തിന് പതാക വേണം എന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിംഗലി വെങ്കയ്യ രൂപകല്‍പന ചെയ്ത ത്രിവര്‍ണ പതാക അംഗീകരിച്ചത്. അദ്ദേഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും പ്രയത്‌നത്തിനും ഒടുവിലാണ് പതാകയുടെ മാതൃക ഉരുത്തിരിഞ്ഞത്. 1947 ജൂലൈ 22 ന് ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് പതാക അംഗീകരിച്ചത്. 1947 ഓഗസ്റ്റ് 15 മുതല്‍ (1950 ജനുവരി 26 ലും) ഇന്ത്യയുടെ ദേശീയ പതാകയായി ഇത് മാറി. 1931 ല്‍ കറാച്ചിയില്‍ കൂടിയ കോണ്‍ഗ്രസ് സമിതി പതാകയുടെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവര്‍ണ്ണ പതാകയായിരുന്നു സ്വീകരിച്ചത്. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളില്‍ നിന്നു യഥാക്രമം കാവി, ശുഭ്ര, ഹരിത വര്‍ണ്ണങ്ങളും നടുവില്‍ ചര്‍ക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. 1947 ആഗസ്റ്റില്‍ സ്വാതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാള്‍ മുന്‍പ് ദേശീയ പതാകയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബുല്‍ കലാം ആസാദ്, കെ.എം.പണിക്കര്‍, സരോജിനി നായിഡു, സി. രാജഗോപാലാചാരി, കെ.എം. മുന്‍ഷി, ഡോ.ബി.ആര്‍. അംബേദ്കര്‍ എന്നിവര്‍ അംഗങ്ങളായും ഒരു സമിതി രൂപവത്കരിച്ചു. 1947 ജൂണ്‍ 23 ന് രൂപവത്കരിച്ച സമിതി ചര്‍ച്ചകള്‍ നടത്തി ജൂലൈ 14 ന് തീരുമാനമെടുത്തു. ത്രിവര്‍ണവും സാരനാഥിലെ അശോക സ്തംഭത്തിലെ ധര്‍മ്മചക്രവും ആലേഖനം ചെയ്ത ദേശീയ പതാകയുടെ അന്തിമ രൂപം ഉണ്ടായി. 1947 ആഗസ്റ്റ് 15 ന് സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയര്‍ന്നു.

ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ പതാകയെ താഴെ കാണുന്ന വിധമാണ് നിര്‍വചിച്ചത്. ‘കാവി ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാര്‍ ഐഹിക സമ്പത്ത് നേടുന്നതില്‍ താല്പര്യം ഇല്ലാത്തവരാണെന്നും അവര്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധര്‍മ്മത്തിന്റെ ചക്രമാണ്. സത്യം, ധര്‍മ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാര്‍ഗ്ഗദര്‍ശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയില്‍ മരണം ഉള്ളപ്പോള്‍ ചലനത്തില്‍ ജീവന്‍ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിര്‍ത്താതെ മുന്‍പോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.” കാവി പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂയിഷ്ടിതയേയും, ചക്രം നീതിയേയും ആണ് സൂചിപ്പിക്കുന്നത് എന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്.

ഫ്‌ളാഗ് കോഡ്
1950-ല്‍ ഭാരതം ഒരു റിപ്പബ്ലിക് ആയതിനു ശേഷം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സ് 1951-ല്‍ ദേശീയ പതാകയെ സംബന്ധിച്ച് ചില പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആദ്യമായി കൊണ്ടുവന്നു. 1964 -ല്‍ അതിനെക്കുറിച്ച് പുനഃപരിശോധന നടത്തി. 1968 ഓഗസ്റ്റ് 17 നു വീണ്ടും ഭേദഗതി വരുത്തുകയും ചെയ്തു. അളവുകള്‍, ചായത്തിന്റെ നിറം, നിറങ്ങളുടെ മൂല്യം, തീവ്രത, ഇഴയെണ്ണം, ചണനൂല്‍ തുടങ്ങി പതാകയുടെ നിര്‍മ്മാണത്തിനുതകുന്ന എല്ലാ അവശ്യഘടകങ്ങളെക്കുറിച്ചും ഈ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അങ്ങേയറ്റം കര്‍ക്കശമാണ്.

ദേശീയ പതാകയുമായി ബന്ധപ്പെട്ട ഫ്‌ളാഗ് കോഡ് നിലവില്‍ ഉണ്ട്. 1950-ലെ എംബ്ബ്‌ലംസ് ആന്റ് നെയിംസ് (പ്രിവന്‍ഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ്) ആക്ട്, 1971-ലെ ദേശീയമാനചിഹ്നങ്ങളോടുള്ള അപമാനങ്ങള്‍ തടയല്‍ ആക്ട് 2002-ലെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് എന്നിവയാണത്. 2022 ലും പുതിയ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് വന്നിട്ടുണ്ട്. ഇതുപ്രകാരം ദേശീയ പതാകയുമായി ബന്ധപ്പെട്ട അനാദരവുകള്‍ക്ക് ശിക്ഷ ലഭിക്കും.

ദേശീയ ബിംബങ്ങള്‍ക്കെതിരായ നീക്കങ്ങള്‍
വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ദേശീയ ചിഹ്നങ്ങളെ അപമാനിക്കാന്‍ ശ്രമിച്ച ചരിത്രമാണുള്ളത്. മുസ്ലീം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതില്‍ മുന്നിലായിരുന്നു. സി. അച്ചുതമേനോന്‍ 1988 നവംബര്‍ 6 ഞായറാഴ്ച മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ ‘1930 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് എതിരെ പ്രവര്‍ത്തിച്ചു. ഒരു വശത്ത് ഉപ്പു സത്യാഗ്രഹം നടക്കുമ്പോള്‍ ബോംബെ ചൗപ്പതി കടല്‍ തീരത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ പതാക കത്തിക്കുകയായിരുന്നു.’ എന്ന് കുറിച്ചത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ദേശവിരുദ്ധതയുടെ തെളിവായി തീര്‍ന്നു. ദേശമാസകലം റിപ്പബ്ലിക്ക് ദിനം കരിദിനമാക്കാന്‍ ആഹ്വാനം കൊടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ പതാകയെ വ്യാപകമായ രീതിയില്‍ അപമാനിക്കുകയായിരുന്നു. അന്ന് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ എസ്.ഐ. ഓഫീസ് മതിലകത്തേക്ക് (വലപ്പാട് സി.ഐ. ഓഫീസ് പരിധി) കരിങ്കൊടി പ്രകടനം നടത്തി. ഉയര്‍ത്തിയ ദേശീയ പതാക വലിച്ചു താഴ്ത്തി കീറി കളഞ്ഞു, പകരം കരിങ്കൊടി ഉയര്‍ത്തി. ദേശീയപതാക കീറുന്നതിന് ഇടയില്‍ പോലീസിന്റെ അടിയേറ്റു. അവിടെ വെച്ച് പോലീസ് പിടികൂടി. അവിടെ നിന്ന് വലപ്പാട് സി.ഐ. ഓഫീസിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ മരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ റിപ്പബ്ലിക് ദിനവും സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ രക്തസാക്ഷി ദിനവും ഒന്നിച്ച് ആഘോഷിക്കുന്നു. 1947 കഴിഞ്ഞ് നീണ്ട വര്‍ഷം ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് വാദിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. സ്വാതന്ത്ര്യ സമരത്തേയും, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തേയും ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഭാരതീയര്‍ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആഗസ്ത് 15 ആപത്ത് 15 എന്ന് പ്രഖ്യാപിച്ച് കരിദിനമാചരിക്കുകയും കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടന്റെ കൂടെ ചേര്‍ന്ന് സ്വാതന്ത്ര്യ സമര ഭടന്മാരെ ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റിക്കൊടുത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അണികളെ ധരിപ്പിച്ചു. ബ്രിട്ടന്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടക്കുമ്പോള്‍ സിപിഐ നേതാവ് പി.സി. ജോഷി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി റെജിനാള്‍ഡ് മാക്‌സ്‌വെലിന് സമരത്തിനെതിരെ ബ്രിട്ടന് അനുകൂലമായി കത്തെഴുതി സമരക്കാരെ ഒറ്റുകൊടുത്തു. ബ്രിട്ടനെ അനുകൂലിച്ചതിനാല്‍, പാര്‍ട്ടിക്കുമേലുള്ള നിരോധനം ബ്രിട്ടന്‍ നീക്കി. 1942 ജൂലൈയില്‍ കേരളത്തില്‍ തടവിലായിരുന്ന 31 കമ്യൂണിസ്റ്റ് തടവുകാരെ മോചിപ്പിച്ചു. പക്ഷേ, 1942 ജൂലൈ 22 ന്, കയ്യൂര്‍ സമരത്തിലെ പ്രതികളുടെ വധശിക്ഷ സ്ഥിരീകരിക്കുന്ന വിധി പാര്‍ട്ടിക്ക് അടിയായിരുന്നെങ്കിലും രക്തസാക്ഷികളെ വഞ്ചിച്ച്, ബ്രിട്ടന് പാര്‍ട്ടി നല്‍കിയത്, നിരുപാധിക പിന്തുണയായിരുന്നു. 1947 ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അതിനെ അംഗീകരിക്കാതെ 1963 വരെ ആഗസ്റ്റ് 15 ന് കരിദിനം ആചരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ പതാകയെ അംഗികരിക്കാതെ കരിങ്കൊടികളുയര്‍ത്തി. സ്വാതന്ത്ര്യാനന്തരം ഭാരതം ശക്തിപ്പെടുന്നതിനെ അവര്‍ എതിര്‍ത്തു, തുറമുഖ ബന്ദ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ 1948 മുതല്‍ 51 വരെ പാര്‍ട്ടിയെ നിരോധിച്ചു.

ദേശസ്‌നേഹികള്‍ ദേശീയ പതാക ഉയര്‍ത്തുവാന്‍ വേണ്ടി നിരന്തരം സമരങ്ങള്‍ നടത്തിയ സംസ്ഥാനമാണ് കാശ്മീര്‍. മുസ്ലീം ഭീകരവാദികള്‍ കാശ്മീരില്‍ ഇസ്ലാമിന്റെ പേരില്‍ അഴിച്ചുവിട്ട ജിഹാദില്‍ ഇന്ത്യന്‍ ജനതക്ക് ജീവന്‍ പോലും ബലി നല്‍കേണ്ടി വന്നു. സംസ്ഥാനത്ത് ഉടനീളം ദേശീയ പതാക ഉയര്‍ത്താന്‍ മുസ്ലീം ഭീകരവാദികള്‍ സമ്മതിച്ചിരുന്നില്ല. തലസ്ഥാനമായ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ സാധിക്കാത്ത സാഹചര്യം വന്നപ്പോള്‍ 1990 ല്‍ എബിവിപി നടത്തിയ കാശ്മീര്‍ മാര്‍ച്ചും. 1991 ല്‍ 15000 കിലോമീറ്റര്‍ താണ്ടിയ, കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ശ്രീനഗറില്‍ ദേശീയ പതാകയുയര്‍ത്തി സമാപിച്ച മുരളീ മനോഹര്‍ ജോഷിയും നരേന്ദ്ര മോദിയും നയിച്ച ഏകതാ യാത്രയും ആണ് കാശ്മീരിലാകമാനം ദേശീയതക്ക് കളമൊരുക്കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടെയും ഒരു കാലത്ത് ദേശീയ പതാക ഉയര്‍ത്തുന്നതില്‍ ഭീകരവാദികളുടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. കലാലയങ്ങളിലൂടെയും വിഘടനവാദശക്തികള്‍

ദേശവിരുദ്ധത നിറച്ചു. ജെ.എന്‍.യുവിലും മറ്റ് കേന്ദ്ര സര്‍വ്വകലാശാലകളിലും നിരന്തരം ദേശീയ പതാകയെ അപമാനിച്ച് നിരവധി പരിപാടികള്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തിയിട്ടുണ്ട്. 2011 ആഗസ്ത് 25 ന് ദേശീയ പതാകയെ അപമാനിച്ചതിന് ഇടതുപക്ഷ നക്‌സല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കെതിരെ ജെ.എന്‍.യുവില്‍ കേസ് എടുക്കുകയും ചെയ്തു. 1982 ഏപ്രില്‍ 29 ന് കാക്കാത്തിയ സര്‍വ്വകലാശാലയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സി.പി.എം, നക്‌സല്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയും അക്രമത്തില്‍ ജഗ്‌മോഹന്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും ചെയ്തു. ജഗ്‌മോഹന്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു. ഈ അടുത്ത കാലത്ത് കരിപ്പൂര്‍ എയര്‍പോട്ടില്‍ ദേശീയ പതാക അഴിച്ച് മാറ്റി പച്ചക്കൊടി കെട്ടി മുസ്ലീംലീഗും ദേശീയ പതാകയെ അപമാനിച്ചിരുന്നു.

ബീറ്റിംഗ് റിട്രീറ്റ്
ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയായ വാഗ അതിര്‍ത്തിയില്‍ ഗ്രാന്റ് ട്രങ്ക് റോഡില്‍ ദിവസവും വൈകീട്ട് ഇരു ഗേറ്റുകളും തുറന്ന് ദേശീയ പതാക ഇറക്കുന്ന ചടങ്ങാണ് ലോക പ്രസിദ്ധമായ വാഗ ബീറ്റിംഗ് റിട്രീറ്റ്. 1959 മുതല്‍ ഈ ചടങ്ങ് നടക്കുന്നു. ഈ പരേഡ് കാണാന്‍ ആയിരക്കണക്കിന് ജനങ്ങള്‍ വാഗ അതിര്‍ത്തിയില്‍ എത്തിച്ചേരുന്നു. സാധാരണ ദിവസങ്ങളില്‍ വൈകിട്ട് 4:30ന് ആണ് ബീറ്റിംഗ് റിട്രീറ്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ബി.എസ്.എഫ്. സൈനികരും പാകിസ്താന്റെ പാകിസ്താന്‍ റേഞ്ചേഴ്‌സ് സൈനികരുമാണ് ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. ചടങ്ങ് ആരംഭിക്കുന്നതിന് 20 മിനിറ്റ് മുന്‍പേ ‘ഹിന്ദുസ്ഥാന്‍ അമര്‍ രഹേ..’, ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്..’, ‘സാരേ ജഹാംസേ അച്ഛാ… ഹിന്ദുസ്ഥാന്‍ ഹമാരാ..’ തുടങ്ങിയ ദേശഭക്തിശ്ലോകങ്ങള്‍ ഉച്ചഭാഷിണിയിലൂടെ പുറത്തു വരുന്നു. ഇതിനുശേഷം രണ്ട് ജവാന്മാര്‍ ദൂരെ നിന്നും ചടുലമായ കാല്‍വെയ്പ്പുകളോടെ മാര്‍ച്ച് ചെയ്തു വന്ന് ഗേറ്റിനടുത്തെത്തി നില്‍ക്കുന്നു. കാല്‍ നെറുകയില്‍ തൊടുന്നവിധം ഉയര്‍ത്തി ശക്തിയായി തറയിലിടിച്ച് ഇവര്‍ മേലധികാരികളുടെ കൈയില്‍ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു. പാകിസ്ഥാനും ഇതേ പരേഡുകള്‍ ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് ഗേറ്റ് തുറക്കുന്നു. പാകിസ്ഥാനിലേയും ഇന്ത്യയിലേയും ജനങ്ങള്‍ പരസ്പരം നോക്കി കൈപൊക്കി സൗഹൃദം പങ്കിടുന്നു. പിന്നീട് ബ്യൂഗിള്‍ വാദ്യത്തിന്റെ അകമ്പടിയോടെ രണ്ട് പതാകകളും ഒരേസമയം താഴോട്ട് ഇറക്കുന്നു. പതാകകള്‍ ഇറക്കുന്നത് കൊടിമരത്തിന്റെ എതിര്‍വശത്തുനിന്നാണ്. പതാകകള്‍ ഇറക്കി ഭദ്രമായി മടക്കി ആദരപൂര്‍വ്വം അവരവരുടെ കെട്ടിടങ്ങളിലേയ്ക്ക് കൊണ്ടുപോവുകയും ഗേറ്റുകള്‍ അടയ്ക്കുകയും ചെയ്യുന്നതോടെ ചടങ്ങ് അവസാനിക്കുന്നു.

‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്‍
കേന്ദ്ര സര്‍ക്കാര്‍ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ പൗരന്മാരോടും ആഗസ്ത് 13, 14, 15 തീയതികളില്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുവാനും ആഗസ്റ്റ് 2 മുതല്‍ 15 വരെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമായി ‘ത്രിവര്‍ണ്ണ പതാക’ ഉപയോഗിക്കുവാനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
പവിത്രമായ നമ്മുടെ ദേശീയ പതാകയെ ഏറെ ബഹുമാനത്തോടെ ഉയര്‍ത്തണം. ഭാരതം മുഴുവന്‍ ഈ ദേശീയതയുടെ അലയൊലികള്‍ ഉണരട്ടെ.

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies