ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങിനെ ആയിരിക്കണമെന്നതിന്റെ ജ്വലിക്കുന്ന മാതൃകയായിരുന്നു സ്വര്‍ഗ്ഗീയ ടി.എന്‍.ഭരതന്‍ എന്ന ഭരതന്‍ തമ്പാന്‍. വിസ്മൃതിയില്‍ ആണ്ടുകിടന്ന ഹിന്ദുത്വ ചിന്തകളെ തട്ടിയുണര്‍ത്തി, ആത്മവിശ്വാസം നഷ്ടപ്പെട്ട് ആശങ്കയിലായിരുന്ന ഹിന്ദുസമാജത്തെ ചേര്‍ത്തുനിര്‍ത്തി പൗരുഷത്തിന്റെ സിംഹഗര്‍ജ്ജനം മുഴക്കിച്ച ക്ഷാത്രവീര്യം ഉള്‍ക്കൊണ്ട നേതാവായിരുന്നു ഭരതേട്ടന്‍. 1921ലെ മാപ്പിള ലഹളയില്‍ ദുരന്തസമാനമായ സാഹചര്യത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോകേണ്ടിവന്ന ഹൈന്ദവ സമാജത്തിന് ആത്മവീര്യം പകര്‍ന്ന്, ഹൈന്ദവ സമാജത്തെ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നു നയിച്ചു ഭരതേട്ടന്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ജന്മം നല്‍കിയ 1925ല്‍ തന്നെയായിരുന്നു ഭരതേട്ടനും ജനിച്ചത് എന്നുള്ളത്, സംഘനൗകയെ മലബാറില്‍ നയിക്കാന്‍ ഭരതേട്ടന് പ്രേരണാസ്രോതസ്സായിട്ടുണ്ടാകാം.
മാപ്പിളലഹള കാലഘട്ടം കഴിഞ്ഞ് 1925 സപ്തംബര്‍ 27നാണ് ഭരതേട്ടന്‍ ജനിച്ചത്. കര്‍ക്കിടകത്തിലെ ഉത്രം നക്ഷത്രത്തില്‍. കരിപ്പാലമനക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും നിലമ്പൂര്‍ കോവിലകത്ത് ദേവകി തമ്പുരാട്ടിയുടെയും മകന്‍. പ്രാഥമിക വിദ്യാഭ്യാസം മഞ്ചേരിയില്‍. ഇന്റര്‍മീഡിയേറ്റ് (ഇന്നത്തെ പ്ലസ് ടു) കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നത്തെ എഞ്ചിനീയറിംഗ് ഡിഗ്രിക്ക് തുല്യമായ സിറാമിക് ടെക്‌നോളജിയില്‍ ബനാറസ് ഹിന്ദു കോളേജില്‍ നിന്നും ബിരുദം നേടി. കോഴിക്കോട് പഠിക്കുമ്പോള്‍ സംഘപ്രവര്‍ത്തനം തുടങ്ങാന്‍ കേരളത്തിലേക്കയച്ച ദത്തോപന്ത് ഠേംഗ്ഡിജിയുമായി സൗഹൃദത്തിലാവുന്നു. ആ സൗഹൃദം സംഘവുമായി അടുപ്പിച്ചു. ഭരതേട്ടന്റെ സഹോദരനായ മാര്‍ത്താണ്ഡേട്ടന്‍, മാധവ്ജി, പി.കുമാരേട്ടന്‍, വേണുവേട്ടന്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് – സംഘത്തിന്റെ ആദ്യകാല ടീമില്‍ ഭരതേട്ടനും ഉണ്ടായിരുന്നു. ആശയങ്ങള്‍ മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ഭരതേട്ടന്റെ കഴിവ് ഠേംഗ്ഡിജി ശ്രദ്ധിച്ചിരുന്നു. ഠേഗ്ഡിജിയുമായി നിരന്തരം ബന്ധപ്പെട്ട് സംഘ പ്രവര്‍ത്തനത്തില്‍ സജീവമായി. ഇതിനിടയില്‍ സംഘത്തിന്റെ ഒടിസി ക്യാമ്പ് പൂര്‍ത്തിയാക്കി. 1946ല്‍ ഠേംഗ്ഡിജിയുടെ പ്രേരണയാല്‍ ഭരതേട്ടന്‍ സംഘത്തിന്റെ പ്രചാരകനാവാന്‍ തീരുമാനിച്ചു. ഒപ്പം മാര്‍ത്താണ്ഡേട്ടനും മാധവ്ജിയും പി.കുമാരേട്ടനും പ്രചാരകന്മാരായി. ഭരതേട്ടനെ നിയോഗിച്ചത് പാലക്കാട് ജില്ലയില്‍. അന്ന് മലപ്പുറവും പാലക്കാടിന്റെ ഭാഗമായിരുന്നു. സംഘശാഖകള്‍ ആരംഭിക്കാന്‍ വേണ്ടി നിരന്തരം യാത്ര ചെയ്തു. നിരവധി പേരെ സമ്പര്‍ക്കം ചെയ്തു. ഒരിക്കല്‍ ഭരതേട്ടനുമായി പരിചയപ്പെട്ടാല്‍ കാന്തംപോലെ അദ്ദേഹത്തിന്റെ ആകര്‍ഷണവലയത്തില്‍ പെടുമായിരുന്നു എന്ന് ഒപ്പം പ്രവര്‍ത്തിച്ചവര്‍ പറയുന്നു. നിരവധി ശാഖകള്‍ ആരംഭിച്ചു. സി.പി.എം പല സ്ഥലങ്ങളിലും പ്രതിരോധം തീര്‍ത്തെങ്കിലും അതെല്ലാം മറികടന്ന് അദ്ദേഹം സംഘപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയി.
വീട്ടിലെ പ്രത്യേക സാഹചര്യം മൂലം നാല് വര്‍ഷം കഴിഞ്ഞ് പ്രചാരക് സ്ഥാനത്ത് നിന്നും ഭരതേട്ടന് തിരിച്ചുപോരേണ്ടിവന്നു. 1951ല്‍ അദ്ദേഹം വിവാഹം കഴിച്ചു. തന്റെ അമ്മാവന്റെ മകളായ നിലമ്പൂര്‍ കോവിലകത്തെ കുമുദവല്ലിയായിരുന്നു ഭാര്യ. കുടുംബജീവിതത്തോടൊപ്പം സംഘപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും തുടര്‍ന്നു. നിലമ്പൂരുകാരുടെ ഭരതന്‍ തമ്പാനായി എല്ലാകാര്യങ്ങളിലും അവര്‍ക്ക് താങ്ങായും തണലായും ഭരതേട്ടനുണ്ടായിരുന്നു. ജാതിമതഭേദമെന്യേ നിലമ്പൂരുകാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. കുടുംബജീവിതം മുന്നോട്ടുപോയി. അദ്ദേഹത്തിന് മൂന്ന് മക്കളായിരുന്നു. ഹൈമ, ശ്രീധരന്‍, ദുര്‍ഗ്ഗാദാസ്. മക്കളെ വളര്‍ത്തി വലുതാക്കുന്നതോടൊപ്പം സജീവമായി സംഘടനാപ്രവര്‍ത്തനത്തിലും പൊതുപ്രവര്‍ത്തനത്തിലും നിലകൊണ്ടു.
കേരളത്തിലെ ഹൈന്ദവചരിത്രത്തിലെ ഐതിഹാസികമായ പല സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഭരതേട്ടനായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങളായിരുന്നു പ്രധാനമായും. കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലെ നടുവട്ടത്ത് മുസ്ലിം പള്ളിക്ക് മുന്നിലൂടെ വാദ്യഘോഷങ്ങളോടെയുള്ള ഘോഷയാത്രകള്‍ കടന്നുപോകാന്‍ പാടില്ലെന്ന തിട്ടൂരം ലംഘിച്ച് ഘോഷയാത്രക്ക് നേതൃത്വം നല്‍കുകയും അത് മുസ്ലിംകള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വെടിവെപ്പ് നടത്തുകയും ഘോഷയാത്ര വാദ്യഘോഷങ്ങളോടെതന്നെ പള്ളിക്ക് മുന്നിലൂടെ കടന്നുപോയതും ചരിത്രത്തിന്റെ ഭാഗമാണ്. ചാവക്കാട് മണത്തലപള്ളിക്കുമുന്നിലൂടെയും മുസ്ലിം പ്രമാണിമാരുടെ വിലക്ക് ലംഘിച്ച് വാദ്യഘോഷങ്ങളോടെ ഘോഷയാത്ര നടത്തിയതും ചരിത്രമാണ്. ഈ സമരങ്ങളുടെ മുന്നണിപ്പോരാളിയായി നിന്ന് ഹൈന്ദവസമാജത്തിന് ആത്മവിശ്വാസം നല്‍കിയത് മാധവ്ജിയായിരുന്നു. തുടര്‍ന്ന് കേരളമാസകലം വാദ്യഘോഷങ്ങളോടെ പൊതുനിരത്തിലൂടെ വാദ്യഘോഷയാത്രകള്‍ നടത്താനുള്ള അവകാശം പൊരുതിനേടിയതായിരുന്നു. മുസ്ലിം പ്രീണനത്തിന്റെ ഭാഗമായി ഇ.എം.എസ്സിന്റെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ അതിനെതിരെ ദേശസ്‌നേഹികള്‍ ജനസംഘത്തിന്റെ നേതൃത്വത്തില്‍ നയിച്ച സമരത്തിന്റെ മുന്നണിപ്പോരാളിയായി ഭരതേട്ടനുണ്ടായിരുന്നു. ഭരതേട്ടന്‍ മുന്നിലുണ്ടെങ്കില്‍ വലിയ ആത്മവിശ്വാസമായിരുന്നു സമരഭടന്മാര്‍ക്കുണ്ടായിരുന്നത്. ജനസംഘം രൂപംകൊണ്ടപ്പോള്‍ അതിന്റെ കേരളത്തിലെ ആദ്യസംസ്ഥാന അദ്ധ്യക്ഷനായി ഭരതേട്ടനെ തെരഞ്ഞെടുത്തു. പരമേശ്വര്‍ജിയായിരുന്നു അന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി. അങ്ങാടിപ്പുറം തളിക്ഷേത്രം പുനരുദ്ധരിക്കുന്നതിന് വേണ്ടി നടത്തിയ സമരത്തിലും കേളപ്പജിയോടൊപ്പം ഭരതേട്ടന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് എതിര്‍പ്പിനെ മറികടന്ന് അനാഥമായിക്കിടന്നിരുന്ന ശിവലിംഗം തളിക്ഷേത്രത്തില്‍ സ്ഥാപിച്ച് ക്ഷേത്രം നവീകരിച്ചത് ഹൈന്ദവസമാജത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ഇതിനിടയില്‍ ഭാര്യ കുമുദം തളര്‍ന്ന് കിടപ്പിലായപ്പോള്‍ കുറച്ചുകാലം അവരെ നോക്കാന്‍ വേണ്ടി വീട്ടില്‍തന്നെ നിന്ന് കുടുംബനാഥന്റെ കര്‍ത്തവ്യവും അദ്ദേഹം നിറവേറ്റിയിരുന്നു. 1979ല്‍ ജനതാപാര്‍ട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. കൊണ്ടോട്ടിയിലെ ഹുസൈന്‍ ആയിരുന്നു അന്ന് ജില്ലാ പ്രസിഡന്റ്.
ആ കാലഘട്ടങ്ങളില്‍ തീരദേശമേഖലകളായ താനൂര്‍, തിരൂര്‍ പ്രദേശങ്ങളില്‍ മുസ്ലിം പ്രമാണിമാരുടെ നേതൃത്വത്തില്‍ ഹൈന്ദവസംഘടനകള്‍ക്ക് നേരെ അക്രമങ്ങള്‍ പതിവായിരുന്നു. പിന്നാക്കഹിന്ദു വിഭാഗങ്ങള്‍ക്ക് പലപ്പോഴും അവഗണനയും, അടിമത്ത മനോഭാവത്തോടെയും കഴിയേണ്ടിവന്നിരുന്നു. താനൂരിലെ ജയചന്ദ്രേട്ടനെ പോലെയുള്ളവര്‍ ഇത് ചോദ്യം ചെയ്യുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അവിടെ നിന്നും സഹായത്തിനായി ഭരതേട്ടനെ തേടി എത്തുമായിരുന്നു. ഭരതേട്ടന്‍ പറഞ്ഞാല്‍ അതിന് എതിര്‍വാക്ക് ഇല്ലായിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള ഭരതേട്ടന്റെ കഴിവ് അപാരമായിരുന്നു. തീരദേശമേഖലകളിലെ സംഘര്‍ഷകാലത്ത് ഹൈന്ദവജനതക്ക് അത്താണിയായി, സംരക്ഷകനായി ഭരതേട്ടന്‍ ഓടിയെത്തുമായിരുന്നു.
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ ഒരനുഭവം നിലമ്പൂരില്‍ പ്രായംകൊണ്ട് ചെറുപ്പമാണെങ്കിലും അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന പ്രേംനാഥ് പങ്കുവെച്ചു. മമ്പാട് എം.ഇ.എസ് കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകരായിരുന്ന ഭരതേട്ടന്റെ മകന്‍ ദുര്‍ഗ്ഗാദാസ്, പ്രേംനാഥ്, മോഹനന്‍ പി., ജയനാരായണന്‍, പി. സുധാകരന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. നാല് ദിവസത്തോളം ജയിലില്‍ അടച്ചു. ഓരോ 10-15 ദിവസത്തിനിടയിലും ഇവരെ കാണാന്‍ ഭരതേട്ടന്‍ ഓടിയെത്തും. 15 ദിവസം കൂടുമ്പോള്‍ 5 പേരെയും കോടതിയില്‍ ഹാജരാക്കും. അന്ന് മഞ്ചേരിയിലെ പ്രഭാകരന്‍ വക്കീലും ശ്രീധരന്‍ വക്കീലുമെല്ലാം ഇവര്‍ക്ക് വേണ്ടി ഹാജരാകും. ഭരതേട്ടന്റെ വിദ്യാര്‍ത്ഥികളോടുള്ള ശ്രദ്ധ പ്രത്യേകം എടുത്തു പറയേണ്ടതായിരുന്നു. ഇടക്കിടക്ക് ജയിലില്‍ എത്തി അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നു.
അടിയന്തരാവസ്ഥക്ക് ശേഷം ഭരതേട്ടന്റെ മകന്‍ ദുര്‍ഗ്ഗാദാസിനെ പ്രചാരകനായി പറഞ്ഞയച്ചു. സംഘത്തിന്റെ കിളിമാനൂര്‍ താലൂക്ക് പ്രചാരകനായിരുന്നു. നിലമേല്‍ എന്‍.എസ്.എസ്. കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തില്‍ പങ്കെടുത്ത്, ഒരു സ്വയംസേവകന്റെ മകന്റെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ച് തിരിച്ചുവരികയായിരുന്ന ദുര്‍ഗ്ഗാദാസിനെ പട്ടാപ്പകല്‍ എസ്.എഫ്.ഐ, സി.പി.എം ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോളേജിനുള്ളില്‍ വെച്ചായിരുന്നു കൊലചെയ്തത്. ധീരനായപുത്രനെ നഷ്ടപ്പെട്ട ഭരതേട്ടന്റെ മനസ്സ് വേദനിച്ചെങ്കിലും പതറിയില്ല. മുതിര്‍ന്ന പ്രചാരകന്‍ ഭാസ്‌കര്‍റാവുജി അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തി. തന്റെ പൂമുഖത്ത് സ്ഥിരം ചാരുകസേരയില്‍ ഇരുന്ന ഭരതേട്ടനെ ഭാസ്‌കര്‍റാവുജി ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ഭരതേട്ടന്‍ വികാരവിക്ഷോഭത്തോടെ ഇങ്ങനെ പറഞ്ഞു: ”എന്റെയടുത്ത് കോവിലകത്തിന്റെ കുലദൈവമായ വേട്ടക്കൊരുമകന്‍ പ്രത്യക്ഷപ്പെട്ട് ഭരതാ ഞാന്‍ അവനെ (ദുര്‍ഗ്ഗാദാസിനെ) തിരിച്ചെടുത്തു. എനിക്ക് വേറെ ചില കാര്യങ്ങള്‍ അവനെക്കൊണ്ട് ചെയ്യിക്കാനുണ്ട്’ എന്ന് പറഞ്ഞു. ‘അതുകൊണ്ട് എനിക്ക് വിഷമമില്ല.’ ഈ കാര്യം ആര്‍.വേണുവേട്ടനോടും ഭരതേട്ടന്‍ പങ്കുവെച്ചിട്ടുണ്ട്. നന്മചെയ്യുന്നവരെയും, ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരെയും വേഗം വിളിക്കും എന്നു പറയാറുണ്ട്. ദുര്‍ഗ്ഗാദാസിന്റെ കാര്യത്തിലും അത് സംഭവിച്ചു.
ജീവിതം മുഴുവന്‍ സമാജസേവനത്തന് സമര്‍പ്പിച്ചു, സ്വന്തം മകനെപ്പോലും സമാജസേവനത്തിന് ബലിയര്‍പ്പിച്ച, ലാളിത്യത്തിന്റെ മുഖമുദ്രയായ ഭരതേട്ടന്‍ 2001 ആഗസ്റ്റ് 8ന് അര്‍ദ്ധരാത്രിക്ക് ശേഷം ഈ ലോകത്തോട് വിടപറഞ്ഞു. ആ ധന്യാത്മാവിന് ആദരാഞ്ജലികള്‍.