”ഒരു നേരമെങ്കിലും കാണാതെ വയ്യന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം…”
ഗുരുവായൂരപ്പന്റെ കളഭ ചന്ദനസുഗന്ധമുള്ള അന്തരീക്ഷം മുഴുവന്‍ ഈ പാട്ടില്‍ ആവാഹിക്കപ്പെട്ടിട്ടുണ്ട്. കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അനശ്വരഗാനങ്ങള്‍ ബാക്കിയാക്കി മടങ്ങിയിരിക്കുന്നു. ചൊവ്വല്ലൂരിന്റെ ഭക്തിഗാനപ്രപഞ്ചത്തിലൂടെ വെറുതെ ഒന്നു കണ്ണോടിക്കുക. മലയാളികള്‍ ജാതിമതഭേദമെന്യേ ഏറ്റെടുത്ത പാട്ടുകളല്ലേ അവയില്‍ ഭൂരിഭാഗവും? ഒരു നേരമെങ്കിലും, അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു, തിരുവാറന്‍മുള കൃഷ്ണാ ഒരു കൃഷ്ണതുളസി ദളമായി ഞാനൊരുദിനം…, ആനയിറങ്ങും മാമലയില്‍, ഉദിച്ചുയര്‍ന്നു മാമല മേലെ, കാനനവാസാ കലിയുഗവരദാ.., മാമലവാഴും സ്വാമിക്ക്, രാധേ പറഞ്ഞാലും. ഒരു വിഷുപ്പാട്ടിന്റെ ചിറകില്‍ ഞാനിന്നലെ… ഭക്തി സാഗരത്തില്‍ മുങ്ങി നിവര്‍ന്ന സൃഷ്ടികള്‍. കാലം ചിലരെ അടയാളപ്പെടുത്തും. അവരുടെ പേരുകള്‍, തലമുറകള്‍ താണ്ടികാലത്തിന്റെ ചുവരില്‍ തിളങ്ങി നില്‍ക്കും. അവരെ പ്രതിഭാസം എന്നു വിശേഷിപ്പിക്കും. ഗുരുവായൂരില്‍ ഉദയം ചെയ്ത അത്തരം പ്രതിഭാസമാണ് വിടപറഞ്ഞ കവിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും അഭിനേതാവും ഹാസ്യത്തിന്റെ തമ്പുരാനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. ഭക്തിയുടെ പാരവശ്യത്തിലും കഥകളിയരങ്ങുകളിലെ കച്ചമണിയുടെ കിലുക്കത്തിലും മേളത്തിന്റെ താളപ്പൊലിമയിലും ആനക്കഥകളുടെ ലോക ത്തും അവയുടെ അനുഭവസുഖവും വിശേഷങ്ങളും മറ്റും മറ്റുള്ളവരിലേക്ക് പകരാനും നാമറിയാത്തൊരു ഭാഷയും അദ്ദേഹത്തിനുണ്ടായിരുന്നു. പത്രപ്രവര്‍ത്തനത്തിലൂടെ ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം ആകാശ വാണിയുടെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായതിനു പിന്നാലെയാണ് കലാസാഹിത്യമേഖലയിലേക്ക് കടന്നുവരുന്നത്.
തൃശ്ശൂരിലെ ചൊവ്വല്ലൂര്‍ വാരിയത്ത് 1936 ജൂലായ് 11ന് ജനനം. വിവിധ വിദ്യാലയങ്ങളില്‍ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്ത് ശങ്കുണ്ണി പിതാവും പാറുക്കുട്ടി വാരസ്യാര്‍ അമ്മയും. 1952ല്‍ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവന്‍ പത്രത്തില്‍ സബ് എഡിറ്ററായി ജോലി ആരംഭിച്ചു. 1963ല്‍ ഗുരുവായൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററായി. ഒടുവില്‍ 2004ല്‍ മനോരമയുടെ കോഴിക്കോട് യൂണിറ്റില്‍ നിന്നും അസിസ്റ്റന്റ് എഡിറ്ററായാണ് പത്രപ്രവര്‍ത്തന രംഗത്തുനിന്നും വിരമിക്കുന്നത്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ടെങ്കിലും ഹൈന്ദവ ഭക്തിഗാന രചനാരംഗത്താണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. സിനിമയിലും ഭക്തിഗാന ശാഖയിലുമടക്കം 3,000ത്തിലധികം ഗാനങ്ങള്‍ രചിച്ചു. ഭക്തിരസപ്രധാനമായ കവിതകളിലൂടെയായിരുന്നു ജീവിതയാത്രകളേറെയും. അഗാധമായ ഭക്തിയുടെ ആഴങ്ങളില്‍ നിന്നും ഉറവയായി ഉയര്‍ന്നുവരുന്നതാണ് ചൊവ്വല്ലൂരിന്റെ ഗാനങ്ങള്‍. കൃഷ്ണ സങ്കല്‍പത്തിന്റെ ഉള്ളറകളിലൂടെ സഞ്ചരിച്ച ഗാനസഞ്ചാരിയെന്നു പറയുന്നതില്‍ തെറ്റില്ല. കവി പറയുന്നതിങ്ങനെ. ”എല്ലാം അറിയുന്ന കൃഷ്ണന്‍ എന്നെക്കൊണ്ട് എഴുതിക്കുകയാണ്. ഞാന്‍ പോലുമറിയാതെ… ഓരോ വരിയും ഗുരുവായൂരപ്പന്‍ പറഞ്ഞു തരുന്നു. ഞാനത് പകര്‍ത്തിയെഴുതുന്നു.”
ശുദ്ധസംഗീതവും വൃത്തവും അലങ്കാരവുമൊക്കെ ലക്ഷണയുക്തം എഴുതിയ വരികള്‍. ഒട്ടേറെ പൂര്‍വ്വസൂരികള്‍ എഴുതിയിട്ടുണ്ട് സാക്ഷാല്‍ ഗുരുപവനേശനെക്കുറിച്ച്. മേല്‍പുത്തൂര്‍, പൂന്താനം മുതല്‍ എസ്. രമേശന്‍നായര്‍ വരെ. പക്ഷേ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി കണ്ണന്റെ തിരുനടയിലെ തുലാഭാരത്തട്ടില്‍ വെച്ച ഒരു തുളസീദളത്തിന്റെ നൈര്‍മല്യവും കാണാം ചൊവ്വല്ലൂരിന്റെ വരികളില്‍. കണ്ണനു മുന്നില്‍, കുത്തുവിളക്കേന്തി പ്രദക്ഷിണം വെക്കുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിക്ക് കണ്ണനെക്കുറിച്ചുള്ള വരികളെല്ലാം മന്ത്രസ്തുതികളാണ്. തെച്ചിയും മന്ദാരവും തുളസിയും കൊണ്ടുള്ള അര്‍ച്ചനയാണ്, ചന്ദനച്ചാര്‍ത്താണ്, കൈക്കുമ്പിളിലെ നറും വെണ്ണയാണ്; തിരുമുടിയിലെ മയില്‍പ്പീലിയും തിരുകാല്‍ത്തളയുമാണ്. ഓരോ ദിവസവും തിരുനടയിലെത്തിയിരുന്ന ചൊവ്വല്ലൂരിന്റെ പ്രാര്‍ത്ഥനയെല്ലാം ഓരോ കീര്‍ത്തനമോ ഗാനസമര്‍പ്പണമോ ആയിരുന്നു. അതുകൊണ്ടാണ് ”ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം” എന്നെഴുതാന്‍ കഴിഞ്ഞത്. ടി.എസ്. രാധാകൃഷ്ണന്റെ സംഗീതത്തില്‍ ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തില്‍ നാം അത് കേട്ടു. മണിക്കൂറുകള്‍ക്ക് മുമ്പ് എഴുതിക്കൊടുത്തവരികള്‍ക്ക് ടി.എസ്. ഈണം നല്‍കി.
”ചൊവ്വല്ലൂര്‍ പാട്ടെഴുതിക്കോളൂ, ഞാന്‍ ട്യൂണിട്ടോളം” ഏതു ഗാനവുമെഴുതുമ്പോഴും അനശ്വരമായ ഈ വാചകം ഓര്‍ത്തുപോകും. എക്കാലത്തും ഏത് അഭിമുഖത്തിലും ചൊവ്വല്ലൂര്‍ എടുത്തുപറയും ഈ വാക്കുകള്‍. അദ്ദേഹത്തിന്റെ പുറത്തുതട്ടി വാത്സല്യത്തോടെ പറഞ്ഞത് മലയാളത്തിലെ ഈണങ്ങളുടെ നീലക്കുയില്‍ ആയിരുന്ന രാഘവന്‍മാസ്റ്റര്‍ ആണ്. കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായിരുന്ന കാലത്താണ് ഗാനങ്ങളെഴുതാന്‍ പഠിക്കുന്നത്. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത മരം എന്ന സിനിമയില്‍ അഭിനയിച്ചാണ് ചലച്ചിത്ര ലോകത്തെത്തുന്നത്. തുലാവര്‍ഷത്തിലെ ”സ്വപ്‌നാടനം ഞാന്‍ തുടരുന്നു” എന്ന ഗാനത്തിലൂടെ പാട്ടെഴുത്തുകാരനായി. ആദ്യകാല സൂപ്പര്‍ഹിറ്റ് സിനിമയായ പ്രഭാതസന്ധ്യയുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരായിരുന്നു. ശ്രീരാഗം, കര്‍പ്പൂരദീപം, ചൈതന്യം എന്നിവയടക്കമുള്ള സിനിമകള്‍ക്ക് തിരക്കഥയെഴുതി. സംഗീതപ്രാധാന്യമുള്ള ഹരിഹരന്റെ ”സര്‍ഗം” എന്ന സിനിമയുടെ സംഭാഷണവും എഴുതി. മലയാളത്തിന്റെ ഭാവഗായകന്‍ ജയചന്ദ്രന്‍ ചൊവ്വല്ലൂരിനെക്കുറിച്ച് പറയുന്നതിനങ്ങനെ ”ഗുരുവായൂരപ്പന്റെ അടിയന്തിരവൃത്തി ചെയ്യുന്നയാളാണ് കവി. അതിനാല്‍ കൃഷ്ണനെക്കുറിച്ച് ചൊവ്വല്ലൂര്‍ എഴുതുമ്പോള്‍ ഭംഗിയേറും. ഇതൊക്കെ തന്നെയാകാം ഒടുവിലായി ചൊവ്വല്ലൂര്‍ പറഞ്ഞത്. ഇങ്ങനെയൊരു ത്രിവേണിയില്‍ നിത്യസ്‌നാനം നടത്താന്‍ കഴിയുന്നു എന്ന അപൂര്‍വ്വഭാഗ്യമാണ് ജീവിത വഴിത്തിരിവിന്റെ അടിസ്ഥാന കാരണമെന്ന്. അയ്യപ്പനെ സ്തുതിച്ച് എഴുതിയപ്പോള്‍ അവിശ്വാസികള്‍ പോലും ഏറ്റുപാടി. കാനനവാസാ… കലിയുഗവരദാ… ഉദിച്ചുയര്‍ന്നു മാമലമേലെ…, ആനയിറങ്ങും മാമലമേലേ, മണ്ഡല ഉല്‍സവകാലം… തുടങ്ങിയ വരികള്‍ക്ക് ഗംഗൈ അമരന്റെ സംഗീതവും യേശുദാസിന്റെ സ്വരവും ചേര്‍ന്നപ്പോള്‍ സുഗന്ധമുള്ള സ്വര്‍ണ്ണം പോലെയായി കാര്യങ്ങള്‍. കൈവെച്ച മേഖലകളിലൊക്കെ സര്‍ഗവൈഭവത്തിന്റെ സുഗന്ധം പരത്തിയ പ്രതിഭ. സാഹിത്യം, സംഗീതം, കല, സിനിമ, ക്ഷേത്രാനുഷ്ഠാനം എന്നിങ്ങനെ ചേക്കേറാന്‍ ഒരു പ്രത്യേക ശാഖയൊന്നില്ലായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് വലിയ സൗഹൃദവലയങ്ങള്‍ അദ്ദേഹത്തിനുണ്ടായി. ചെമ്പൈ, ജോസഫ് മുണ്ടശ്ശേരി, പി.കുഞ്ഞിരാമന്‍ നായര്‍, സലില്‍ചൗധരി, പ്രേംനസീര്‍, യേശുദാസ് അങ്ങനെ നീളുന്നു ആ ബന്ധങ്ങളുടെ നിര.
ഹാസ്യ സാഹിത്യകാരനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ചനാടകഗാനരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം, ഗുരുവായൂര്‍ തിരുവെങ്കിടാചലപതി പുരസ്‌കാരം, കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതി പുരസ്‌കാരം, പൂന്താനം, രേവതിപട്ടത്താനം, ഗീതാഗോവിന്ദം അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍, സംഗീത അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. കവിതയെഴുതി, കഥയെഴുതി, കഥകള്‍ നാടകങ്ങളായി, തിരക്കഥകളായി, ബാലസാഹിത്യവും ഹാസ്യസാഹിത്യവുമായി. അനുഷ്ഠാനജീവിതത്തിന്റെ ഭാഗമായി കലകളും സ്വായത്തമായി. ചൊല്ലിയാട്ടങ്ങളും താളവാദ്യങ്ങളും ഹൃദിസ്ഥമായി. ഗുരുവായൂരപ്പന്റെ ഭൂമികയില്‍ നിത്യവൃത്തിയുണ്ടതിന്റെ സുകൃതത്തില്‍ സാക്ഷാല്‍ ചെമ്പൈയുടെ ചാരത്തിരിക്കാനായി! ഒരുപക്ഷേ ഒരുമാസക്കാലമായുള്ള അദ്ദേഹത്തിന്റെ ചികിത്സാവേളയിലും മന്ത്രിച്ചത് കൃഷ്ണനെക്കുറിച്ചുള്ള ഇഷ്ടഗാനം തന്നെയാകാം. ”ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ദിവ്യരൂപം..” ഈ ഗാനമാലപിക്കാന്‍ ഇനി ചൊവ്വല്ലൂരില്ല. പക്ഷേ മലയാളിയുടെ മനസ്സില്‍ അത് ഭക്തിയുടെ വലിയ തിരമാലകളായി അലയടിക്കുക തന്നെ ചെയ്യും.