ഭര്‍ത്താവ്, ഭാര്യ – ഈ പദങ്ങളാണല്ലോ, ദാമ്പത്യത്തിലെ പുരുഷനെയും സ്ത്രീയെയും പരാമര്‍ശിക്കാന്‍ പ്രചരിക്കുന്നത്. ഇവയ്ക്ക്, ഭരിക്കുന്നവന്‍ എന്നും ഭരിക്കപ്പെടുന്നവള്‍ എന്നുമാണ് വാസ്തവത്തില്‍ അര്‍ത്ഥം എന്ന വസ്തുത പരക്കെ ധരിക്കാറുണ്ടോ, എന്തോ! ഏതായാലും, വാല്മീകിയുടെ കാലത്തും വസ്തുത മറ്റൊന്നായിരുന്നില്ല എന്ന വശം, രാമായണത്തിലെ ഒരു പ്രകരണത്തെ ആസ്പദമാക്കി സാക്ഷ്യപ്പെടുത്താനത്രേ ഈ ലേഖനത്തിലെ യത്‌നം. ദാമ്പത്യത്തിലെ സ്ത്രീപുരുഷസമത്വം എന്നത് വ്യാമോഹം മാത്രം എന്നാണോ വരുന്നത്? ഈ സമസ്യയിലേയ്ക്കു വെളിച്ചം വീശുന്നു, വാല്മീകിരാമായണത്തിന്റെ വള്ളത്തോള്‍പ്പരിഭാഷയിലെ ഒരു പ്രകരണത്തെ ഉപജീവിച്ചുകൊണ്ടുള്ള ഈ എളിയ പ്രബന്ധം.
അപഹരിക്കപ്പെട്ട്, ഏറെ നാള്‍ ലങ്കയില്‍ അവശയായി, ആത്മപീഡ അനുഭവിച്ചശേഷമാണല്ലോ, രാമന്‍ വാനര സൈന്യത്തിന്റെയും വിഭീഷണന്റെയും ഒക്കെ പിന്തുണയോടെ, രാവണനിഗ്രഹം സാധിച്ചത്. തൊട്ടുപിറകെ സീതയെ കാണാന്‍ അദ്ദേഹം ഉദ്വിഗ്നനാവും എന്നല്ലേ, ഹൃദയംകൊണ്ട് ഈ ഇതിഹാസരംഗവുമായി തന്മയീഭവിക്കാന്‍ ഉഴറുന്ന അനുവാചകര്‍ക്ക് ഊഹിക്കാനാവൂ? എന്നാല്‍ അതിനു പാകത്തിലല്ല അടുത്ത രംഗം എന്നത് അവരെ കുഴക്കുന്നു. വാല്മീകിരാമായണത്തിന്റെ (വള്ളത്തോള്‍ – വിവര്‍ത്തനത്തിലെ) 112-ാം സര്‍ഗത്തിനു ശീര്‍ഷകം ‘രാമപരുഷവാക്യം’ എന്നാകുന്നു. ഈശ്വരാ, ‘പരുഷ’നാവാന്‍ സാധ്യമാണോ ഈ സന്ദര്‍ഭത്തില്‍ എന്ന പകപ്പ് അവരെ കുഴക്കാതിരിക്കയില്ല. ശീര്‍ഷകത്തിലെ ദുസ്സൂചന ദൃഢപ്പെടുത്തുകയത്രേ, തുടര്‍ന്നുള്ള വിശദാംശങ്ങള്‍.
പരമമായ സാന്ത്വനത്തിനു പകരം, പാവം, സീത എന്ന സാധ്വിക്കു നേരിടേണ്ടിവരുന്നത് കഠിനമായ ശകാരമാണ്. രാമന്റെ ആദര്‍ശകാരിതയില്‍ നമുക്ക് ആശങ്കപ്പെടേണ്ടിവരുന്നു. പോരാ, പുരുഷന് സ്ത്രീയോടു മൃദുലവും മധുരവുമായി പെരുമാറാനേ വയ്യ, അവന്റെ മേലാളിത്തബോധം പ്രയാസമുണ്ടാക്കുന്നു എന്നുതന്നെ അനുമാനിക്കാന്‍ പാകത്തിലത്രേ തുടര്‍ന്നുള്ള പ്രകരണം. പരമമായ സാന്ത്വനം പോട്ടെ; പകരം, പാവം, സീതയുടെ അനുഭവം കഠിനംതന്നെ.
കുനിഞ്ഞൊരു വശം നിന്ന സീതയെക്കണ്ട രാമനോ
തിരുവുള്ളത്തിലെബ്ഭാവം വെളിവാക്കാനൊരുങ്ങിനാന്‍.
ഈ ആദ്യപാദം തന്നെ സീതയുടെ അടക്കവും ഒതുക്കവും സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. സീതയെ വീണ്ടെടുക്കുക എന്നത് തന്റെ പൗരുഷത്തിന്റെ ആവശ്യം. അതു താന്‍ നിറവേറ്റിക്കഴിഞ്ഞു. ആ പ്രതാപം പ്രകടമാക്കുന്നുമുണ്ട്. രണ്ടാംപാദത്തിലെ ആദ്യപദം ‘രാമനോ’ (രാമന്‍ + ഓ) എന്നാണല്ലോ. ഇവിടത്തെ ‘ഓ’ എന്ന വികല്പനിപാതം, പെരുമാറ്റം സീതയുടേതില്‍ നിന്നും വിഭിന്നം എന്ന സൂചന നല്‍കുന്നു; ആ നിലയ്ക്ക് നിശ്ശേഷം സുഘടിതമാവുന്നു. (ഈ വഴിക്കാലോചിച്ചാല്‍, മൂന്നാംപാദത്തിലെ ‘തിരുവുള്ളം’ എന്ന ആദരസൂചകമായ പദത്തില്‍, ആന്തരമായ അപഹാസം ധ്വനിക്കുന്നില്ലേ എന്നുപോലും ശങ്കിക്കാം!)
സീതയെ വീണ്ടെടുക്കുക എന്നത് തന്റെ പൗരുഷത്തിന്റെ കര്‍ത്തവ്യം. അതു താന്‍ നിറവേറ്റിക്കഴിഞ്ഞു. ആ പ്രതാപം കൂടുതല്‍ പ്രകടമാക്കുന്നു:
വന്നേറ്റോരവമാനത്തെ
ത്രാണിയാല്‍ മായ്ച്ചിടായ്കിലോ,
ത്രാണികെട്ടവനാമയാള്‍
ക്കെന്തിനാകുന്നു പൗരുഷം?
തന്നെ തുണച്ചവര്‍ക്കെല്ലാം രാമന്‍ കടപ്പാടുരേഖപ്പെടുത്തുന്നു.
ഈ അംശത്തില്‍ സീതയ്ക്ക് ആശങ്കവേണ്ടല്ലോ. ഭര്‍ത്താവിന്റെ വിജയത്തില്‍ ആശ്വസിക്കുക, ആഹ്ലാദിക്കുക, അഭിമാനം കൊള്ളുക – ഒക്കെ പോരേ!
ഇനിയാണ് രാമന്റെ പ്രതികരണം, സീതയെ എന്നപോലെ, അനുവാചകരെയും അമ്പരപ്പിക്കുക. അതിന്റെ ആരംഭം ഇങ്ങനെ:
അവളെ കാണ്‍കവേ രാമന്നരിശം വായ്ച്ചു വീണ്ടുമേ
കത്തും തിയ്യിന്നു നെയ്യേറ്റം വീഴ്ത്തിയാലെന്നപോലവേ,
തുടര്‍ന്നോ: ‘കപിരാക്ഷസര്‍ കേള്‍ക്കവേ’ അവളോടുപരുഷമോ താനത്രേ തോന്നിയത്! തന്റെ അവമാനം തേച്ചുമാച്ചു കളയാന്‍ മാത്രമാണ് താന്‍ യുദ്ധവിജയം നേടിയത്. ആ അംശം പിന്നെയും അരക്കിട്ടുറപ്പിക്കുന്നു:
ഞാന്‍ മിത്രജനവീര്യത്താലിസ്സാധിച്ച രണശ്രമം
നിനക്കായ്‌ച്ചെയ്തതല്ലെന്നും ഭദ്രേ, ബോധിച്ചുകൊള്‍ക നീ.
(‘ഭദ്രേ’ എന്ന സംബോധന ഈ പ്രസ്താവത്തോടു പൊരുത്തപ്പെടുമോ എന്നാവും വായനക്കാര്‍ക്കു സന്ദേഹം.)
ഇനിയോ: ഈ ചെയ്തി തന്റെയും വംശത്തിന്റെയും ഖ്യാതി നിലനിര്‍ത്താനുദ്ദേശിച്ചും നീതി രക്ഷിക്കാനുല്‍ക്കണ്ഠപ്പെട്ടും ഉള്ളതാണ്. (സീത ആ ‘ചൊല്‍ക്കൊണ്ട’ വംശത്തില്‍ പെട്ടവളല്ല എന്ന് പറയാതെ പറയുന്നു.)
ഇത്രയും കൊണ്ടു വിരമിച്ചാല്‍ വേണ്ടില്ല; കൂടുതല്‍ ക്രൂരമായ വെളിപാടും രാമന്റെ തിരുവായില്‍ നിന്നു വീഴുന്നു:
ചാരിത്രസംശയം പ്രാപിച്ചെന്‍ മുന്നിലമരുന്ന നീ
നേത്രരോഗിക്കു ദീപംപോലെനിക്കഹിതയേറ്റവും!
(സവിശേഷമാണ് ഇവിടത്തെ സാദൃശ്യം. കവി സീതയുടെ പക്ഷത്ത് എന്ന സാക്ഷ്യം അതിലൂടെ കൈവരുന്നുണ്ടല്ലൊ. ദീപം സ്വച്ഛമായി ശോഭിക്കുന്നു; നോക്കുന്നവനു നേത്രരോഗമുണ്ടെങ്കില്‍ മാത്രമാണല്ലോ അത് അനുകൂലമല്ലെന്നു തോന്നുക. എത്ര ഉള്‍ത്തെളിവുറ്റ ഉപമ!)
ഈ കടുവാക്കുകൊണ്ടും കലാശിക്കുന്നില്ല രാമന്റെ കര്‍ക്കശത്വം:
അതിനാല്‍ വിട തന്നേന്‍: പോയ്‌ക്കൊള്‍കിഷ്ടംപോലെ ജാനകീ;
ഇപ്പത്തു ദിക്കിലും; ഭദ്രേ, നിന്നാലേ കാര്യമില്ലമേ.
തന്റെ ഈ കടുപ്പത്തിന് ന്യായം ഉന്നയിക്കുന്നതത്രേ ഏറെ കടുപ്പം.
കുലീനനേതൊരാളന്യ ഗൃഹത്തില്‍പ്പാര്‍ത്ത പെണ്ണിനെ
തിരിച്ചെടുക്കും തേജസ്വിയുല്‍ക്കണ്ഠിതമനസ്‌കനായ്?
നിര്‍ദ്ദയം എന്നേ ഈ പദ്യത്തിലെ പദനിവേശത്തെപ്പറ്റി പറയാവൂ. പത്‌നിയെ എന്നുകൃത്യമായി കൊള്ളിക്കാവുന്ന ഇടത്തിലാണ് ഈ ‘പെണ്ണ്’ എന്ന വിന്യാസം. (ഇവിടെ എന്റെ ഒരപര്യാപ്തത ഏറ്റുപറയട്ടെ: മൂലത്തില്‍ ഈ സ്ഥാനത്തെ വിന്യാസം ഒത്തുനോക്കിയിട്ടില്ല.)
തേജസ്വി എന്നു സ്വയം സൂചിപ്പിക്കുന്ന രാമന്‍, ആ തേജസ്സ് സീതയ്ക്കും ഉണ്ടാവാം എന്ന് ഓര്‍ക്കുന്നതേയില്ല. ‘കുലീനന്‍’ എന്ന വിശേഷണം സംബന്ധിച്ചും ഇതുതന്നെ നില. തിരിച്ചെടുത്താല്‍ ‘ഉല്‍ക്കണ്ഠി മനസ്‌ക’നാവും എന്ന സൂചനയും ശ്രദ്ധേയം. ആ ഉല്‍ക്കണ്ഠ, തിരിച്ചെടുക്കാതിരുന്നാല്‍ സീതയ്ക്കു തീരുകയേ ഉണ്ടാവില്ല എന്നതല്ലേ നേര്?…
അടുത്ത പദ്യവും അപഗ്രഥനമര്‍ഹിക്കുന്നു:
നിന്നെത്തിരിച്ചെടുക്കാമോ കുലവമ്പോതിടുന്ന ഞാന്‍?
എന്തിനോ വീണ്ടുഞാന്‍ നിന്നെ, യതു കിട്ടിക്കഴിഞ്ഞു മേ;
ഇല്ലൊരാസക്തി മേ നിന്നില്‍; വിട്ടുപോകാം യഥേഷ്ടമേ.
‘കുലവമ്പോതിടുന്ന’ എന്ന് രാമന്‍ സ്വയം വിശേഷിപ്പിക്കുന്നു. ഇത് മേന്മയായി ഗണിക്കാമോ? ഗണിക്കാം എന്നാണെങ്കില്‍, ആ വമ്പ് അവകാശപ്പെടാവുന്ന വലിയ കുലമല്ലേ സീതയുടേതും? ആ കുലത്തിന്റെ മേന്മയെ ചവിട്ടിത്തേയ്ക്കുക എന്നാവില്ലേ, രാമന്റെ ഈ നിലപാടിന്റെ ഫലം?….
പോട്ടെ, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, സംഘര്‍ഷത്താല്‍ സ്വയം മറന്ന് പ്രലപനം നടത്തിപ്പോയി എന്നു സാധൂകരിക്കാമോ രാമന്റെ ഈ പൊട്ടിത്തെറിയെ? അതിനു അനുകൂലമല്ല പക്ഷേ പിന്നത്തെ പ്രസ്താവം. അത് ഇങ്ങനെ:
ഇവണ്ണമിതു ഞാന്‍ ഭദ്രേ, തീര്‍പ്പു ചെയ്തിട്ടുരച്ചതാം.
‘ഭദ്രേ’ നിരര്‍ത്ഥകമായ ഭംഗിവാക്കു മാത്രം. ‘തീര്‍പ്പു ചെയ്ത’ – പേര്‍ത്തും പേര്‍ത്തും പുനരാലോചന നടത്തി എന്നല്ലേ വിവക്ഷ? എന്നിട്ടും ‘ഉര ചെയ്യ’ല്‍, രാമന്റെ അലിവില്ലാത്ത മനസ്സിനെയാവില്ലേ വെളിപ്പെടുത്തുക?
ഈ മനസ്സിന്റെ അപകൃഷ്ടതയ്ക്കു സാക്ഷ്യം നല്‍കുന്നു എന്നതത്രേ ഇനി ചില പദ്യങ്ങളുടെ സവിശേഷമായ സാംഗത്യം. സീതയെ സ്വീകരിക്കുന്നത് സ്വന്തം ധാര്‍മ്മികതയ്ക്കു നിരക്കില്ല എന്നാണെങ്കില്‍, ആ ‘മേനിക്കണ്ടപ്പത്തം’ നിസ്സാരം എന്നു നിരസിക്കാം. എന്നാല്‍, തനിക്ക് അസ്വീകാര്യയായവളെ ഭരതനിലോ ലക്ഷ്മണനിലോ ‘വെച്ചുകെട്ടു’ ന്നതിനെ എങ്ങനെ വിലയിരുത്തണം? ഈ നിലയ്ക്ക്, ഏറെ നിര്‍ണായകം തന്നെ ഇനി ഒന്നു രണ്ടു പദ്യം:
പാര്‍ക്കാം യഥേഷ്ടം ഭരതന്‍തങ്കലോ, ലക്ഷ്മണങ്കലോ;
സീതേ, ശത്രുഘ്‌ന സുഗ്രീവ, രാശരേന്ദ്രന്‍ വിഭീഷണന്‍
സേവിച്ചുകൊള്‍കിവരെയോ, സുഖം തോന്നുമിടത്തെയോ.
ഇതെന്തു നീതി? എച്ചില്‍ എന്ന നിലയില്‍ താന്‍ നിരസിക്കുന്നത് അന്യര്‍ ആഹരിച്ചോട്ടെ എന്നു വെയ്ക്കുന്നതു ഹീനമല്ലേ? അതോ, വിശിഷ്ടന്‍ എന്ന് അനുഭവത്തിലൂടെ വെളിപ്പെടുത്തിയ ഭരതന്‍, തന്നോടൊപ്പം വനവാസം വരിച്ച, ലങ്കാവിജയത്തില്‍ കനത്ത പങ്കു വഹിച്ച ലക്ഷ്മണന്‍, ഒന്നുമറിയാത്ത കനിഷ്ഠസോദരന്‍ ശത്രുഘ്‌നന്‍ ഇവര്‍ക്കെല്ലാമാണല്ലോ ‘എച്ചില്‍’ വെച്ചു നീട്ടുന്നത്….
ഇവയെ എല്ലാം കവിഞ്ഞുനില്‍ക്കുന്നു, സീതയുടെ സൗന്ദര്യത്തില്‍ സ്പര്‍ശിച്ചുകൊണ്ട് ഉരുത്തിരിക്കുന്ന നിഗമനം:
സീതേ, മനോജ്ഞസര്‍വാംഗി നിന്നെക്കണ്ടിട്ടു രാവണന്‍
നീണാള്‍ സഹിക്കുകില്ലല്ലോ സ്വഗൃഹത്തില്‍ വസിക്കവേ
രാവണനെ വധിച്ചു, വാസ്തവം. പക്ഷേ, ആ മഹാചക്രവര്‍ത്തിയുടെ മനഃപാകം തിരിച്ചറിയാന്‍ ശ്രീരാമനു സാധിച്ചിട്ടില്ല. സ്വന്തം വരുതിയിലായിരുന്നിട്ടും, സീതയെ ശക്തികൊണ്ടു കീഴടക്കാന്‍ രാവണന്‍ തുനിഞ്ഞില്ല. അതല്ല സ്ത്രീയോടു സ്വീകരിക്കേണ്ട രീതി എന്ന തിരിച്ചറിവ് തന്നില്‍ തിളങ്ങിനിന്നു. അതു തിരിച്ചറിയാനുള്ള പാകം രാമനില്‍ ഇല്ലാതെപോയി എന്നു മാത്രം.
ഈ ഹീനഭാഷണം സീതയില്‍ സൃഷ്ടിച്ച ഭാവഭേദം സര്‍ഗത്തിലെ സമാപനശ്ലോകത്തില്‍ സ്പഷ്ടമാവുന്നു:
ചിരാല്‍ പ്രിയം കേള്‍പ്പതിനര്‍ഹ, യപ്രിയം
പ്രിയങ്കല്‍ നിന്നിങ്ങനെ കേട്ട മാനിനി,
കരേണു കുംഭീന്ദ്രനൊടിച്ചൊരീന്തല്‍പോല്‍
അതീവ കണ്ണീര്‍ വിറപൂണ്ടു തൂകിനാള്‍.
അര്‍ഹ, മാനിനി – ഈ പദങ്ങളില്‍ക്കൂടി സൂചിതമായ സീതയുടെ സ്വത്വത്തിനു തീരെ നിരക്കാത്തതായി ശ്രീരാമന്റെ ഭര്‍ത്സനം എന്നു സ്പഷ്ടം. സ്ത്രീയെ മാനിക്കാന്‍ പോട്ടെ, മനസ്സിലാക്കാന്‍ പോലും, പുരുഷന്‍ പലപ്പോഴും പ്രാപ്തനല്ല എന്നല്ലെ സ്വരൂപിക്കാവുന്ന നിഗമനം?…