കവിയും ഗാനരചയിതാവും അയ്യായിരത്തോളം ഭക്തിഗാനങ്ങളുടെ അനര്‍ഗളസ്രോതസ്സുമായിരുന്ന എസ്.രമേശന്‍ നായരെ എന്നും മനസ്സിലേറ്റികൊണ്ടു നടക്കുന്നത് നട്ടെല്ലുള്ള ആണൊരുത്തന്‍ എന്ന ആദരവോടെയാണ്. ആത്മാഭിമാനത്തിനപ്പുറം ഒന്നുമില്ലെന്നും അതിനുക്ഷതമേല്‍ക്കാതിരിക്കാന്‍ ജീവിതം തന്നെ ത്യജിക്കാമെന്നും പഠിപ്പിച്ച ധീരപുരുഷനാണ് അദ്ദേഹം. ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ എന്തും പണയം വയ്ക്കാമെന്നും ആരുടെ കാലും നക്കാമെന്നും ഏത് രാഷ്ട്രീയ വ്യഭിചാരങ്ങളും നടത്താമെന്നും സ്ഥാനമാനങ്ങള്‍കൊണ്ടും പുരസ്‌കാരപ്പെരുമകള്‍ കൊണ്ടും ആ നാറ്റമൊക്കെ മറയ്ക്കാമെന്നും അനുദിനം പല മഹാവ്യക്തിത്വങ്ങളും ഉദാഹരണ സഹിതം തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വന്തം ജോലിപോലും ബലിയര്‍പ്പിച്ച് പൗരുഷവും ആത്മാഭിമാനവും എത്രമേല്‍ തിളക്കമാര്‍ന്നതാണെന്ന് അദ്ദേഹം തെളിയിച്ചു.
രമേശന്‍ നായരുമായി നാലര പതിറ്റാണ്ടെങ്കിലും പഴക്കവും ഇഴുക്കവുമുള്ള ബന്ധമാണ് എനിക്കുണ്ടായിരുന്നത്. അദ്ദേഹം തൃശ്ശൂരില്‍ സ്വന്തം നിലയ്ക്ക് നടത്തിയിരുന്ന ഒരു പുസ്തക പ്രസാധന സംരംഭം അവസാനിപ്പിച്ചപ്പോള്‍ ബാക്കിയായ പുസ്തകങ്ങള്‍ ഡിസി ബുക്‌സിന്റെ വിതരണശൃംഖലയായ കറന്റ് ബുക്‌സിലൂടെ വില്പന നടത്തി സഹായിക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം ആദ്യം എന്നെ ബന്ധപ്പെടുന്നത്. ആ പരിചയം പിന്നീട് ഗാഢസൗഹൃദമായി മാറി. ആ ബന്ധത്തിന്റെ ഫലമായി അദ്ദേഹം എന്നെ ആകാശവാണിയില്‍ കഥകള്‍ അവതരിപ്പിക്കാന്‍ നിര്‍ബ്ബന്ധപൂര്‍വ്വം പ്രേരിപ്പിക്കുകയും അതിന്റെ ഫലമായി വര്‍ഷങ്ങളോളം ഞാന്‍ എണ്ണമറ്റ കഥകള്‍ അവതരിപ്പിക്കുകയും അവ പിന്നീട് പല കഥാസമാഹാരങ്ങളായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
രമേശന്‍ നായര്‍ തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിരുന്നു. 1995ലെ റേഡിയോ നാടകവാരാഘോഷം നടക്കുന്ന കാലത്ത് എനിക്ക് രമേശന്‍ നായരുടെ ഒരു കാര്‍ഡ് കിട്ടി.
പ്രിയപ്പെട്ട രാധാകൃഷ്ണന്‍,
ഈ വരുന്ന ഞായറാഴ്ച രാത്രി 9.30ന് റേഡിയോയില്‍ എന്റെ ഒരു സാഹസം ഉണ്ട്. അത് കേള്‍ക്കണം. അഭിപ്രായം അറിയിക്കുകയും വേണം – രമേശന്‍ നായര്‍.
ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം മൂലം ആകാശവാണിയും നാടകവാരവുമൊക്കെ പഴയമട്ടില്‍ ജനശ്രദ്ധ ആകര്‍ഷിക്കാതെ പോകുന്ന കാലം ആരംഭിച്ചിരുന്നതു കൊണ്ടാവാം ആ കാര്‍ഡ് വന്നത്. ഏതായാലും ഞാന്‍ അത് ശ്രദ്ധാപൂര്‍വ്വം കേട്ടു. ഒരു ഹാസശില്പമായിരുന്നു ‘ശതാഭിഷേകം’ എന്ന ആ നാടകം.
നാട്ടിന്‍പുറത്തെ കിട്ടുമ്മാവന്‍ എന്ന കാരണവരുടെ ശതാഭിഷേകം മക്കളും മരുമക്കളും ഒക്കെ ചേര്‍ന്ന് ആര്‍ഭാടമായി ആഘോഷിക്കുന്നു. അതിനിടയില്‍ കിട്ടുമ്മാന്‍ ആരെന്ന് തൊട്ടുകാണിക്കുന്ന ചില സൂചനകളുമുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ മണ്ടനും മന്ദബുദ്ധിയുമായ മകന്‍ കിങ്ങിണിക്കുട്ടന്റെ പൊട്ടിച്ചിരിപ്പിക്കുന്ന വിക്രിയകളും, അമിത സ്വാതന്ത്ര്യവും ആര്‍ത്തിയുമൊക്കെ ചിത്രീകരിക്കപ്പെടുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന സര്‍വപ്രതാപിയായ ലീഡര്‍ കരുണാകരനെയും മകന്‍ മുരളീധരനെയുമാണ് നാടകകൃത്ത് ഉന്നം വയ്ക്കുന്നത് എന്ന് കേള്‍ക്കുന്നവര്‍ക്ക് സംശയരഹിതമായി മനസ്സിലാകും. മനസ്സ് നിറഞ്ഞ് ചിരിക്കാന്‍ വക തരുന്ന ഡയലോഗുകളും അതിലുണ്ടായിരുന്നു. ഞാനും അത് കേട്ട് എല്ലാം മറന്ന് ചിരിച്ചു. സത്യത്തില്‍ അങ്ങനെ ഒരു ചിരിയുതിര്‍ക്കുക എന്ന ലക്ഷ്യമേ രമേശന്‍ നായര്‍ക്കും ഉണ്ടായിരുന്നുള്ളൂ. അല്ലാതെ രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനായി വിരാജിക്കുന്ന കരുണാകരനെ വിമര്‍ശിച്ച് നന്നാക്കിക്കളയാം എന്നൊന്നും രമേശന്‍ നായര്‍ വിചാരിച്ചിരിക്കില്ല. കരുണാകരനാണെങ്കിലോ അഖിലേന്ത്യാതലത്തില്‍ കിങ്‌മേക്കര്‍ ലീഡറായി പരിലസിക്കുന്ന കാലവും!
പിറ്റേന്ന് രാവിലെ രമേശന്‍ നായര്‍ എന്നെ വിളിച്ചു.
”നാടകം കേട്ടോ?”
”ഉവ്വ് നന്നായി ചിരിച്ചു. അസ്സലൊരു സറ്റയര്‍….! അഭിനന്ദനങ്ങള്‍”
”അതൊരു പുസ്തകമായി പബ്ലിഷ് ചെയ്യാന്‍ വല്ല സ്‌കോപ്പും ഉണ്ടോ?”
”ഹേയ്! റേഡിയോ നാടകം പുസ്തകമാക്കുകയോ? എന്നിട്ടെന്തു ചെയ്യാന്‍? അങ്ങനെയൊരു ആലോചനയേ വേണ്ട.”
എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ആ ആശയം ഉപേക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം പത്രമാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത ‘ശതാഭിഷേക’ സംബന്ധമായിരുന്നു. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന ആ നാടകത്തിന്റെ ടേപ്പ് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആകാശവാണി ഡയറക്ടറെ വിളിച്ചുവെന്നും, താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയല്ലാത്തതുകൊണ്ട് ടേപ്പ് നല്‍കാന്‍ നിവൃത്തിയില്ലെന്നു ഡയറക്ടര്‍ മറുപടി കൊടുത്തുവെന്നും കോണ്‍ഗ്രസിന്റെ ഭൂതഗണങ്ങള്‍ ഉറഞ്ഞുതുള്ളുകയാണെന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍.
അന്നും രാവിലെ രമേശന്‍നായര്‍ വിളിച്ചു.
”പത്രവാര്‍ത്ത കണ്ടോ?”
”കണ്ടു.”
”ഇപ്പോഴെന്തു തോന്നുന്നു?”
”അയ്യായിരം കോപ്പി അടിക്കാമെന്ന് തോന്നുന്നു…” ഞാന്‍ പറഞ്ഞു.
”സീരിയസായി പറഞ്ഞതാന്നോ?”
”അതെ സീരിയസാണ്… പക്ഷേ അതിലും സീരിയസായ മറ്റൊരു കാര്യമുണ്ട്. കളി കരുണാകരനോടാണ്. ചിലപ്പോള്‍ നിങ്ങളുടെ ജോലിവരെ തെറിച്ചെന്നിരിക്കും. അതാലോചിച്ചിട്ടുണ്ടോ?”
”എന്തും തെറിക്കട്ടെ. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള ഈ കുതിരകയറ്റം അനുവദിക്കാനാവില്ല.”
”ശരി മാറ്റര്‍ ഇന്നുതന്നെ ഇവിടെ എത്തിച്ചുതരണം.”
രാവിലെ തന്നെ ഡി.സി. കിഴക്കെമുറിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അങ്ങനെ അഴിഞ്ഞാടാന്‍ ഒരു ഭരണാധികാരിയെയും അനുവദിച്ചുകൂടാ എന്നായിരുന്നു ഡി.സി.യുടെയും അഭിപ്രായം. അങ്ങനെ ഞങ്ങള്‍ ഒറ്റക്കെട്ടായി രമേശന്‍ നായര്‍ക്കൊപ്പം നില്‍ക്കാന്‍ ഉറപ്പിച്ചു.
അന്നുതന്നെ മാറ്റര്‍ കിട്ടി. ചെറിയ പുസ്തകമായതുകൊണ്ട് ടൈപ്പ് സെറ്റിംഗ് വളരെ വേഗം തീര്‍ന്നു. രമേശന്‍ നായരുടെ ആഗ്രഹം മാനിച്ച് അന്നു രാത്രിതന്നെ ഡി.സി. അതിനൊരു അവതാരികയും എഴുതി.
പിറ്റേന്നത്തെ പത്രവാര്‍ത്ത ഡി.സി.ബുക്‌സ് പുസ്തകം പ്രസിദ്ധീകരിക്കുന്നു എന്നതായിരുന്നു. ഉടനെ ഭരണസിരാകേന്ദ്രത്തില്‍ നിന്നും ഡി.സിയെ പിന്‍തിരിപ്പിക്കാനുള്ള ശ്രമം ഉണ്ടായി. പക്ഷേ ഡി.സി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതിനിടെ ആകാശവാണിയുടെ മതില്‍ തകര്‍ക്കുക, ഗേറ്റ് പൊളിക്കുക തുടങ്ങിയ ‘യൂത്ത്’ ലീലാവിനോദങ്ങളും നടന്നു. ഇതെല്ലാം കുറച്ച് അതിശയോക്തി കലര്‍ത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുകൊണ്ടുമിരുന്നു.
മൂന്നാം ദിവസം ശതാഭിഷേകത്തിന്റെ 5000 കോപ്പികള്‍ കേരളമെമ്പാടുമുള്ള ശാഖകളില്‍ എത്തി. 16 രൂപയായിരുന്നു വില. ജനം ക്യൂ നിന്ന് പുസ്തകം വാങ്ങി. ഒറ്റദിവസം കൊണ്ട് അയ്യായിരം കോപ്പിയും തീര്‍ന്നു. അപ്പോഴേക്കും അടുത്ത അയ്യായിരം അടിച്ചു അയച്ചു കഴിഞ്ഞിരുന്നു.
അന്ന് കേരളത്തില്‍ ഉണ്ടായിരുന്ന ഹീറോ ഇമേജുകാരനായ ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍.ശേഷന്‍ ‘ശതാഭിഷേക’ ത്തിന്റെ പ്രകാശനം നടത്തുന്നു എന്നതായിരുന്നു പ്രധാന പത്രവാര്‍ത്ത. ഇതും വലിയ ചര്‍ച്ചയായി. ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തി ശേഷനെ ഈ സംരംഭത്തില്‍ നിന്നും പിന്‍തിരിപ്പിച്ചു.
അടുത്ത ദിവസം ശേഷന്‍ പുസ്തകം പ്രകാശിപ്പിക്കില്ലെന്നതായിരുന്നു വാര്‍ത്ത. ചുരുക്കത്തില്‍ ഇന്ന് സ്വപ്‌നയുടെ സ്വപ്‌നാടനം പോലെ അന്ന് ശതാഭിഷേകം മാധ്യമങ്ങളില്‍ അനുദിനം നിറഞ്ഞുനിന്നു. ഇതിനിടെ ഒരാഴ്ചക്കുള്ളില്‍ ‘ശതാഭിഷേകം’ 28000 കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു. അന്യഥാ പത്തുകോപ്പിപോലും വിറ്റഴിക്കാനാവാത്ത ഒരു റേഡിയോ നാടകമാണ് ജനങ്ങള്‍ ആധാര്‍ കാര്‍ഡിനെന്നോണം ക്യൂ നിന്ന് വാങ്ങിയതെന്നുള്ളത് അത്ഭുതങ്ങളില്‍ അത്ഭുതം തന്നെയായിരുന്നു. പ്രസാധന ചരിത്രത്തിലെ ഒരു അപൂര്‍വ സംഭവം.
ഇതിനിടെ ഈ പോക്ക് തനിക്കത്ര ഭൂഷണമല്ലെന്ന് മനസ്സിലാക്കിയിട്ടാവാം ലീഡര്‍ തന്റെ ഭൂതഗണങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇനി ആരും ഇതുസംബന്ധമായി ഒരു പ്രതികരണവും നടത്താന്‍ പാടില്ല. തന്നോട് നേരിട്ട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രതിനിധികളോട് കരുണാകരന്‍ പറഞ്ഞു – പതിവുചിരിയോടെ – ”നാടകമേ ഉലകം”.
അതോടെ രംഗം പൊടുന്നനെ ശാന്തമായി. ശബ്ദ കോലാഹലങ്ങളൊക്കെ നിലച്ചു. കടകളില്‍ ശതാഭിഷേകം തേടിവരുന്നവരുടെ എണ്ണവും കുറഞ്ഞു. പക്ഷേ ഇതിനിടയില്‍ രമേശന്‍ നായര്‍ക്കെതിരായ നീക്കങ്ങളെല്ലാം അണിയറയില്‍ നടക്കുന്നുണ്ടായിരുന്നു. ആകാശവാണി ഡയറക്ടര്‍ പരമാവധി രമേശന്‍ നായരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തെ ആന്‍ഡമാന്‍സിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവും വന്നു. ആ ഉത്തരവ് സ്വീകരിക്കാതെ രാജിവച്ചുകൊണ്ട് രമേശന്‍ നായര്‍ തന്റെ പൗരുഷം കാത്തു. ഇതിനിടെ ശതാഭിഷേകത്തിന്റെ റോയല്‍റ്റികൊണ്ടുമാത്രം അദ്ദേഹം ഒരു കാറും വാങ്ങി.
കൗതുകകരമായ മറ്റൊരു കാര്യം ഇതേ കരുണാകരന്‍ ഗുരുവായൂര്‍ നടയില്‍ വച്ച് രമേശന്‍നായരുടെ ‘നന്ദലാലാ’ എന്ന ഭക്തിഗാന കാസറ്റ് പില്‍ക്കാലത്ത് സസന്തോഷം പ്രകാശനം ചെയ്തു എന്നുള്ളതാണ്. നാലഞ്ച് സിഡികള്‍ അദ്ദേഹം വാങ്ങുകയും ചെയ്തു. ഒരു പക്ഷേ ഉള്ളിലെ കുറ്റബോധമാവാം അദ്ദേഹത്തെകൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചത്.
തപസ്യയുടെ സംസ്ഥാന പ്രസിഡന്റായിരിക്കെ അദ്ദേഹം കോട്ടയത്തു വരുമ്പോഴൊക്കെ ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പുസ്തകം ഞാനും എന്റെ പുസ്തകം അദ്ദേഹവും പ്രകാശനം ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ ഒന്നെന്നവണ്ണം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് ഈ വര്‍ഷം ആദ്യം അദ്ദേഹം അവിചാരിതമായി മരണമടഞ്ഞത്. ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു.