Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഇരമ്പിക്കയറുന്ന തുര്‍ക്കി സൈന്യം (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 5)

മാത്യൂസ് അവന്തി

Print Edition: 8 July 2022

ഓരോ സംഘത്തിനും ഉണക്കിയ അപ്പവും ഈന്തപ്പഴവും തുകല്‍സഞ്ചിയില്‍ വെള്ളവും വേണ്ടത്ര ആയുധങ്ങളും കൊടുത്തു. പുറമെ ഒരു ആട്ടിന്‍കുട്ടിയെയും. ക്ഷീണം അനുഭവപ്പെടുമ്പോള്‍ ആട്ടിന്‍മാംസവും അതിന്റെ രക്തവും കഴിച്ച് ഉഷാറാകാം. പിരിയും മുന്‍പ് സബുക്തിജിന്‍ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു.

“കൂട്ടത്തിലൊരാള്‍ ദൈവത്തിനൊ ഖലീഫക്കോ എതിരായി സംസാരിച്ചാല്‍, യുദ്ധം ചെയ്യാന്‍ മടികാട്ടിയാല്‍, മറ്റുനാലുപേരും ചേര്‍ന്ന് അവനെ കൊന്നുകളയുക. മൃതദേഹം കഴുകന്മാര്‍ക്ക് എറിഞ്ഞുകൊടുക്കുക.അതുകേട്ടപ്പോള്‍ ഓരോ തുര്‍ക്കി ഭടന്റെയും ഞരമ്പുകളിലൂടെ മരണഭീതി ഹിമക്കാറ്റുപോലെ കടന്നുപോയി.

കനിവില്ലാതെ നിരന്തരം പെയ്തിറങ്ങുന്ന സൂര്യാഘാതം കൊണ്ട് കത്തിക്കരിഞ്ഞു കിടക്കുന്ന ഹിന്ദുക്കുഷ് പര്‍വ്വതനിരകളുടെ സ്തൂപികാഗ്രങ്ങളിലേക്ക് തുര്‍ക്കി സൈന്യം പിടിച്ചുകയറി. ഇടക്കിടെ വീശിയടിക്കുന്ന ഉഷ്ണക്കാറ്റിന്റെ തരംഗങ്ങള്‍ അവരെ അസ്വസ്ഥരാക്കിയില്ല. കഠിനശിക്ഷയോടുള്ള ഭയത്തിനും സ്വപ്‌നസുന്ദരിമാരോടുള്ള അതികാംക്ഷക്കുമിടയില്‍ ഓരോ തുര്‍ക്കിപോരാളിയും സമനില പാലിച്ചു പിടിച്ചുനിന്നു. അങ്ങുദൂരെ ചക്രവാളത്തിന്റെ നീലരാശിയില്‍ ദൃഷ്ടി എത്തുന്നതുവരെ നൂറുകണക്കിനു കുന്നിന്‍ മുനകളുണ്ട്. അവിടെയെല്ലാം തുര്‍ക്കി കഴുകന്മാര്‍ കൂടുകൂട്ടിക്കഴിഞ്ഞു. സൈന്യാധിപന്മാര്‍ക്കുള്ള സന്ദേശവും കാലില്‍തൂക്കി സബുക്തിജിന്റെ പരിശീലനം സിദ്ധിച്ച പരുന്തുകള്‍ പര്‍വ്വതങ്ങള്‍ക്കു മുകളിലൂടെ പറന്നു.

ഒടുവില്‍ ഹിന്ദുസേന എത്തിതുടങ്ങി. കുന്നിന്‍ മുകളിലിരിക്കുന്ന തുര്‍ക്കികള്‍ക്ക് എല്ലാം വ്യക്തമായി കാണാം. അഞ്ചാറു നാഴിക നീളത്തില്‍ താഴ്‌വരയിലെ വളഞ്ഞു പുളഞ്ഞ പാതയിലൂടെ കൂറ്റന്‍ പെരുമ്പാമ്പ് ഇഴഞ്ഞു വരുന്നതുപോലെ. ഏറ്റവും മുന്നില്‍ ആനപ്പട. അതിനുപിന്നില്‍ കുതിരപ്പട, കാലാള്‍ എന്നിങ്ങനെ. തുടക്കം മുതല്‍ ഒടുക്കംവരെ പാറിക്കളിക്കുന്ന ഹിന്ദു രാജാവിന്റെ കാവിനിറമുള്ള കൊടി. പെരുമ്പറകളുടെ ധ്വനി പര്‍വ്വതപംക്തികളില്‍ പ്രകമ്പനം കൊള്ളുന്നു. കാഹളമൂതുന്നവര്‍ ഏറ്റവും മുന്നിലും പിന്നിലുമുണ്ട്.

തുര്‍ക്കി സൈന്യാധിപന്റെ ആജ്ഞ മുഴങ്ങി. തുടങ്ങാം..”

കുന്നിന്‍ മുകളില്‍നിന്ന് ശരങ്ങള്‍ പെരുമഴപോലെ താഴേക്കു പ്രവഹിച്ചു. നൂറുകണക്കിനു കുന്നുകളില്‍ നിന്ന് ഒരേസമയം ശരമാരിയുണ്ടായി. കാബൂളിനു സമീപം ലാഘ്മാന്‍ (Laghman) എന്നൊരു സമതലപ്രദേശമുണ്ട്. ചരിത്രാതീതകാലം മുതല്‍ കരിഞ്ഞുകിടക്കുന്ന പര്‍വ്വതങ്ങളാണു ചുറ്റുമെങ്കിലും ലാഘ്മാന്‍ താഴ്‌വരയില്‍ പച്ചപ്പുല്ലു വളരുന്ന മൈതാനമുണ്ട്. തുര്‍ക്കിസൈന്യത്തെ അവിടെ കണ്ടുമുട്ടാമെന്നാണ് ഹിന്ദുഷാഹി കരുതിയത്. അതിനുമുന്‍പ് ഇങ്ങനെയൊരു ഒളിയാക്രമണം അവര്‍ പ്രതീക്ഷിച്ചില്ല. ചതിയുദ്ധവും ധര്‍മ്മയുദ്ധവും തമ്മിലുള്ള അന്തരം ഹിന്ദുരാജാക്കന്മാര്‍ ഇവിടെമുതല്‍ അറിഞ്ഞു തുടങ്ങുകയാണ്.

“ചതി… ചതി… പരിച തലയ്ക്കു മുകളില്‍ പിടിച്ച് അമ്പില്‍ നിന്നു രക്ഷപ്പെടുക.” സൈന്യാധിപന്റെ സന്ദേശം.

“ഗതിവേഗം കൂട്ടുക. ഇടുങ്ങിയ ചുരവഴിയില്‍നിന്നു പുറത്തു ചാടി കഴിയുന്നത്ര വേഗത്തില്‍ ലാഘ്മാന്‍ സമതലത്തിലെത്തണം.” സൈന്യാധിപന്‍ തുടര്‍ന്നു.

പക്ഷേ ഇടുങ്ങിയ പര്‍വ്വത പാതയിലിട്ടുതന്നെ ഹിന്ദു സൈന്യത്തെ നിഗ്രഹിക്കാനാണ് സബുക്തിജിന്റെ പദ്ധതി. അമ്പുകള്‍ വേണ്ടത്ര ഗുണം ചെയ്തില്ലെന്നു കണ്ടപ്പോള്‍ കൂറ്റന്‍ കരിങ്കല്‍ ഗോളങ്ങള്‍ അവര്‍ മുകളില്‍ നിന്നുരുട്ടി. അവ പര്‍വ്വത ഭിത്തിയില്‍ ഇടിച്ചശേഷം അതിശക്തിയോടെ തെറിച്ച് ഹിന്ദുസൈന്യത്തിനിടയില്‍ വന്നുവീണു. ഓരോ കല്ലിനുകീഴിലും കുതിരകളും മനുഷ്യരും ഒടിഞ്ഞു. ആര്‍ത്തട്ടഹസിച്ചുകൊണ്ട് തുര്‍ക്കികള്‍ കുന്നിന്‍മുകളില്‍നിന്നു താഴേയ്ക്കു ചാടിവീണു. കശാപ്പു ചെയ്യുന്ന ശത്രുവിന്റെ നിലവിളിയും ചീറിത്തെറിക്കുന്ന ചോരയും അടുത്തു നിന്നാസ്വദിക്കണം. അതാണ് തുര്‍ക്കിയുടെ രീതി.

കാര്യമായൊന്നും തിരികെ ചെയ്യാനാവാതെ ഭയങ്കരമായ നാശം സഹിച്ചുകൊണ്ട് ഹിന്ദുസേന മുമ്പോട്ടു പാഞ്ഞു. പലപ്പോഴും മുന്നില്‍ പോകുന്നവരെ ചവുട്ടി വീഴ്ത്തിക്കൊണ്ട് പിന്നണികള്‍ നീങ്ങി. അങ്ങനെയും ഹിന്ദുസൈന്യത്തിനു നാശം സംഭവിച്ചു. ഒടുവില്‍ ലാഘ്മാനിലെത്തിച്ചേര്‍ന്നുവെങ്കിലും ഹിന്ദു സൈന്യത്തില്‍ മുറിവേല്ക്കാത്ത മനുഷ്യരും മൃഗങ്ങളും കുറവായിരുന്നു. പിന്നീടു നടന്ന സംഭവങ്ങളെക്കുറിച്ച് പേര്‍ഷ്യന്‍ ചരിത്രകാരന്‍ ഫിരിഷ്ഠ (Firishta) പറയുന്നതിങ്ങനെ.

ലാഘ്മാനിലെ പ്രാന്തപ്രദേശത്ത് ഇരു സൈന്യങ്ങളും എത്തിച്ചേര്‍ന്നു. മഹാരാജാ ജയപാല ഒരു കുന്നിന്‍ മുകളില്‍ കയറിനിന്ന് സബുക്തിജിന്റെ സൈനികനിരകളെ വീക്ഷിച്ചു. അതൊരു മഹാസമുദ്രംപോലെയും ഉറുമ്പുകളുടെ അന്തമില്ലാത്ത നിര പോലെയും മരുഭൂമിയിലെ വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെയും രാജാവിനു തോന്നി. പക്ഷേ ധീരനായ രാജാവിനു താനൊരു ചെന്നായ ആണെന്നാണു തോന്നിയത്. ആട്ടിന്‍കൂട്ടങ്ങളെ ആക്രമിക്കുന്ന ചെന്നായയെപ്പോലെ അവരെ ആക്രമിക്കാനും തീരുമാനിച്ചു. അദ്ദേഹം തന്റെ സേനാധിപന്മാരെ വിളിച്ചുകൂട്ടി.”

തന്റെ മുന്‍പില്‍ നില്ക്കുന്ന രജപുത്രരും പഞ്ചാബികളും അടങ്ങുന്ന സേനാധിപന്മാര്‍ ധീരതയില്‍ കടഞ്ഞെടുത്ത ശില്പങ്ങളാണെന്ന് രാജാ ജയപാലദേവക്കറിയാം. അദ്ദേഹം അവരോടു സംസാരിച്ചു.

“നാം നമ്മുടെ മതത്തിന്റെയും നമ്മുടെ ദൈവങ്ങളുടെയും നമ്മുടെ മാതൃഭൂമിയുടെയും നമ്മുടെ കുടുംബത്തിന്റെയും നിലനില്പിനുവേണ്ടിയാണു യുദ്ധം ചെയ്യാന്‍ പോകുന്നത്. ഏതോ മ്ലേച്ഛഗോത്രങ്ങളില്‍ നിന്നു സംഘടിച്ചെത്തിയിരിക്കുന്ന ഈ കൂട്ടര്‍ മനുഷ്യരല്ല; കാട്ടാള ജീവികളാണ്. ഇവരെ ജയിക്കാന്‍ അനുവദിച്ചാല്‍ നമ്മുടെ മതവും സംസ്‌കാരവും രാജ്യവും പിന്നെ ബാക്കിയില്ല.”

രാജാ ജയപാലദേവയുടേതിനെക്കാള്‍ പതിന്മടങ്ങ് അധികമായിരുന്നു തുര്‍ക്കി സൈന്യം. 500 വീതമുള്ള ചാവേര്‍ യൂണിറ്റുകളായി ജയപാലദേവ തന്റെ സൈന്യത്തെ തിരിച്ചു. 500 പേരുടെ ആദ്യയൂണിറ്റ് തുര്‍ക്കിപ്പടയിലേയ്ക്കു തുളച്ചുകയറി. തലമുറകളായി ആയോധനകല അഭ്യസിക്കുന്ന പഞ്ചാബി സൈന്യത്തിന് പ്രാകൃതരായ ആള്‍ക്കൂട്ടം മാത്രമായ തുര്‍ക്കി സൈന്യത്തെ അരിഞ്ഞുതള്ളുവാന്‍ കഴിഞ്ഞു. എങ്കിലും യുദ്ധം തുടര്‍ന്നപ്പോള്‍ അംഗസംഖ്യയിലെ തുലനമില്ലായ്മ ഹിന്ദുസേനയ്ക്കു പ്രതികൂലമായിത്തുടങ്ങി. 500 ന്റെ ഓരോ യൂണിറ്റിലെയും അവസാന പോരാളിയും വീഴുന്ന മുറയ്ക്ക് അടുത്ത യൂണിറ്റ് മുമ്പോട്ടു കുതിച്ചു. തുര്‍ക്കി സൈന്യത്തിന്റെ ജഡങ്ങള്‍ ലാഘ്മാന്‍ താഴ്‌വരയില്‍ കുന്നുകൂടി. ജീവഹാനി വരുന്ന ഓരോ തുര്‍ക്കിയും ഹൂറിമാര്‍ വിഹരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്കു പോകും എന്നു വിശ്വസിക്കുന്നതുകൊണ്ട് മരണത്തിനൊരുങ്ങി കൂടുതല്‍ തുര്‍ക്കികള്‍ ചാടിവന്നു. ഒടുവില്‍ എത്രകൊന്നാലും തീരാത്തത്ര അംഗബലമുള്ള തുര്‍ക്കിസൈന്യം വിജയിച്ചു.

ഗസ്‌നി മുഹമ്മദിന്റെ താരോദയം
രാജാ ജയപാലദേവ അപമാനകരമായ പരാജയത്തെ അഭിമുഖീകരിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ നിരവധി ആനകളും കുതിരകളും സബുക്തിജിന്റെ പിടിയിലായി. താങ്ങാനാവാത്ത തുക നഷ്ടപരിഹാരവും വാര്‍ഷിക കപ്പവും കൊടുക്കാമെന്ന് ജയപാലദേവയ്ക്ക് സമ്മതിക്കേണ്ടിവന്നു. സര്‍വ്വോപരി അഫ്ഗാനിസ്ഥാനിലെ ഹിന്ദു ഹൃദയഭൂമിതന്നെ സബുക്തിജിനു വിട്ടുകൊടുക്കാന്‍ ജയപാലദേവ നിര്‍ബന്ധിതനായി. ഹിന്ദു പ്രവിശ്യയായിരുന്ന ലഘ്മാന്‍ വന്‍തോതില്‍ കൊള്ള ചെയ്യപ്പെട്ടു. ജനങ്ങള്‍ കൂട്ടക്കൊലക്കും മതപരിവര്‍ത്തനത്തിനും വിധേയമായി. കാബൂളും ജലാലാബാദും ഗസ്‌നിസാമ്രാജ്യത്തോടു ചേര്‍ത്തു. ശാദ്വലഭൂമിയിലേക്ക് മരുഭൂമി കടന്നുവരുന്നതുപോലെ ഹിന്ദുസ്ഥാനിലേക്കുള്ള ഇസ്ലാമിന്റെ വരവ് ആരംഭിക്കുകയാണ്.

യുദ്ധത്തില്‍ ഒരു രാജാവിനു സംഭവിക്കാവുന്ന പരാജയമായി ഇതിനെ നിസ്സാരവല്‍ക്കരിക്കാന്‍ ജയപാലദേവക്കു കഴിഞ്ഞില്ല. തന്റെ പരാജയത്തിലൂടെ ഹിന്ദുസ്ഥാനിലേക്കുള്ള മുസ്ലീംപടയുടെ ഒഴുക്ക് ആരംഭിക്കുകയാണ്. നൂറ്റാണ്ടുകളോളം ഹിന്ദുരാജാക്കന്മാര്‍ കാത്തുപോന്ന കവാടം തുര്‍ക്കികള്‍ തല്ലിത്തുറന്നിരിക്കുന്നു.

നിദ്രാവിഹീന രാത്രികള്‍ ജയപാലദേവയെ വേട്ടയാടി. താന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ഹിന്ദുസ്ഥാനില്‍ ഗസ്‌നിപ്പട ഇറങ്ങിക്കൂടാ. തകര്‍ന്നു തരിപ്പണമായ തന്റെ സൈന്യത്തെ കൊണ്ട് ഇനിയങ്ങോട്ട് മുസ്ലീം കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്താനുമാവില്ല. തുര്‍ക്കിപ്പട പഞ്ചാബില്‍ ഇറങ്ങിയാല്‍ ഉണ്ടാകാന്‍ പോകുന്ന അത്യാഹിതത്തെക്കുറിച്ചു വിവരിച്ചുകൊണ്ട് സമീപരാജ്യങ്ങളിലെല്ലാം ജയപാലദേവ പ്രതിനിധി സംഘത്തെ അയച്ചു. ഡല്‍ഹി, അജ്മീര്‍, കലിഞ്ജര്‍, കനൂജ് എന്നീ രാജ്യങ്ങളില്‍ അവര്‍ സന്ദര്‍ശിച്ച് വരാന്‍പോകുന്ന അത്യാഹിതത്തിന്റെ പൂര്‍ണ്ണരൂപം വരച്ചുകാട്ടി. ഹിന്ദു ജനതയുടെ സ്വസ്ഥജീവിതം എന്നെന്നേയ്ക്കുമായി തകരാന്‍ പോകുകയാണെന്ന് രാജാക്കന്മാര്‍ മനസ്സിലാക്കി. അവര്‍ സൈനികവും സാമ്പത്തികവുമായ എല്ലാ സഹായവും ജയപാലദേവയ്ക്കു വാഗ്ദാനം ചെയ്തു.

ശക്തരായ രാജ്യങ്ങളുടെ സഹായം ഉറപ്പാക്കിയശേഷം ജയപാലദേവ സബുക്തിജിനെ ഒരിക്കല്‍കൂടി വെല്ലുവിളിക്കാന്‍ തയ്യാറായി. ഒരിക്കലും താങ്ങാനാവാത്ത തുകയാണ് വാര്‍ഷിക കപ്പമായി സബുക്തിജിനു കൊടുക്കേണ്ടത്. ആ തുക ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് എടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. അങ്ങനെ ധനം ചോര്‍ത്തുമ്പോള്‍ കൃഷിയും കച്ചവടവും നശിച്ച് ജനങ്ങള്‍ ദരിദ്രരാകും. രാജാവ് ദുര്‍വ്വഹമായ നികുതി ഈടാക്കുന്നതുകൊണ്ടാണ് തങ്ങള്‍ ദരിദ്രരായതെന്നു ചിന്തിക്കുന്ന ജനങ്ങള്‍ രാജാവിനെതിരെ തിരിയും. ഈ വേളയില്‍ രക്ഷകരായി വരുന്ന തുര്‍ക്കിസേന രാജാവിനെ പുറംതള്ളി രാജ്യം ഗസ്‌നിയോടു ചേര്‍ക്കും.

“ഇനി കപ്പം പിരിക്കാന്‍ എന്റെ രാജ്യത്തേക്കു വരേണ്ടതില്ല.” ജയപാലദേവ സബുക്തിജിന്റെ ഗവര്‍ണര്‍ക്കു മുന്നറിയിപ്പു നല്‍കി.

“പക്ഷേ രാജന്‍.. സബുക്തിജിന്‍ തിരുമനസ്സുകൊണ്ട് അങ്ങയെ ശിക്ഷിക്കും. അതു ഭയാനകമായിരിക്കും.”

ഗവര്‍ണര്‍ ഭീഷണിപ്പെടുത്തി.

“തല്‍ക്കാലം താന്‍ ജയിലില്‍ കിടക്ക്. എന്നെ ശിക്ഷിക്കാന്‍ അയാള്‍ വരുമ്പോള്‍ തന്നെ രക്ഷിച്ചുകൊള്ളും.”

സബുക്തിജിന്റെ ഗവര്‍ണറെ ജയപാലദേവ ജയിലില്‍ അടച്ചു. ഗവര്‍ണറെ ജയിലിലടച്ച പ്രവൃത്തിയിലൂടെ തന്നെ മാത്രമല്ല ഖലീഫയെക്കൂടി അപമാനിച്ചിരിക്കുന്നു. ധിക്കാരിയായ അവിശ്വാസിയെ ഇക്കുറി അള്ളാഹുവിന്റെ നാമത്തില്‍ ഇല്ലായ്മ ചെയ്യും. സബുക്തിജിന്‍ വിളംബരം ചെയ്തു. ഖലീഫയുടെ ദൂതന്‍ പാഞ്ഞെത്തി സബുക്തിജിന് എല്ലാ പിന്‍തുണയും വാഗ്ദാനം ചെയ്തു.

കനൂജ്, കലിഞ്ജര്‍, അജ്മീര്‍, ഡല്‍ഹി – സൈന്യങ്ങള്‍ എത്തിക്കൊണ്ടിരുന്നു. സംയുക്ത ഹിന്ദു സൈന്യത്തെ തോല്പിക്കാന്‍ തുര്‍ക്കിപ്പടയ്ക്കാവില്ല എന്നുതന്നെ എല്ലാവരും കരുതി. കാശ്മീരിലെ നീലം നദി (കിഷന്‍ ഗംഗ) തീരത്തു ഇരു സൈന്യങ്ങളും മുഖാമുഖം എത്തി. ഖൈബര്‍ ചുരം ഇറങ്ങി തുര്‍ക്കിപ്പട ഒരിക്കലും ഹിന്ദുസ്ഥാനില്‍ കാല്‍കുത്തരുതെന്ന് ജയപാലദേവ തീവ്രമായി ആഗ്രഹിച്ചിരുന്നു. പക്ഷേ ഹിന്ദുക്കുഷ് പര്‍വ്വതമേഖല വച്ചുനീട്ടിയ എല്ലാ കൊടിയ പീഡനങ്ങളും അതിജീവിച്ചുകൊണ്ട് തുര്‍ക്കി സൈന്യം ഖൈബര്‍ ചുരത്തിലൂടെ കാശ്മീരിന്റെ കവാടംവരെ എത്തിയിരിക്കുന്നു. കണ്ണീരടക്കിക്കൊണ്ട് ജയപാലദേവ പറഞ്ഞു
.
“എനിക്കു ദുഃഖമുണ്ട്. നമുക്കു പൊരുതി മരിക്കാം.”

മതപ്രചാരണവും കൊള്ളയും ബലാല്‍ക്കാരവുമാണ് തുര്‍ക്കികളുടെ ലക്ഷ്യമെങ്കില്‍ ഓരോ ഹിന്ദുസൈനികനും പൊരുതിയത് ഒരേയൊരു ലക്ഷ്യത്തിനുവേണ്ടി; മാതാവായ മാതൃഭൂമി അടിമയാകാതിരിക്കാന്‍ വേണ്ടി. മനോമോഹിനിയായ പ്രകൃതി ലാസ്യ നൃത്തം ചവിട്ടുന്ന നീലം താഴ്‌വരയില്‍ പാടിക്കൊണ്ടിരുന്ന പക്ഷികളും പറന്നുകളിച്ചിരുന്ന ശലഭങ്ങളും ഭയന്നു പിന്മാറി. പകമൂത്ത പാമ്പുകളുടെ കൂട്ടംപോലെ ചീറിക്കൊണ്ട് ഇരുസൈന്യങ്ങളും കൂട്ടിമുട്ടി. വാളുകള്‍ പ്രതിയോഗിയുടെ തലയറുത്തു. കുന്തമുനകള്‍ ഹൃദയം മുറിച്ചുകൊണ്ടു താണിറങ്ങി. നീലം നദിയുടെ സ്വച്ഛന്ദതയിലേയ്ക്ക് ഒരു തുര്‍ക്കിയുടെ തലയില്ലാത്ത ശരീരം വീണു. അതിനുപിന്നില്‍ പത്തും നൂറുമായി ജഡങ്ങള്‍ വീണുകൊണ്ടിരുന്നു. നദിയുടെ നിറം രക്തചുവപ്പായി. മുസ്സഫറാബാദിലെത്തുമ്പോള്‍ നീലം നദി ത്സലം നദിയുടെ വിശാലമായ പരപ്പില്‍ ലയിക്കും. അതുവരെ ഇരുകരകളിലും മുട്ടുമാറ് തിങ്ങിനിറഞ്ഞ് ശവങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു.

തുര്‍ക്കി പട്ടാളത്തിന്റെ കൊടും ക്രൂരതക്കു മുന്നില്‍ അത്രയുമെത്താന്‍ കഴിയാത്ത ഹിന്ദുസേന പലപ്പോഴും അമ്പരന്നുനിന്നു. ജയപാലദേവയുടെ കൊലയാനകള്‍ തുര്‍ക്കികളെ തുമ്പിക്കൈകൊണ്ടു ചുറ്റിപ്പിടിച്ചു നിലത്തടിച്ചും ഒരു കാലില്‍ ചവുട്ടിപ്പിടിച്ച് മറ്റേകാല്‍ വലിച്ചുകീറിയും മുന്നേറി. അന്‍പതോളം ആനകള്‍ അനുഷ്ഠാനക്രിയ പോലെ ഈ പ്രവൃത്തി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

സബുക്തിജിന്റെ ആജ്ഞ പ്രകാരം 10 ഒട്ടകങ്ങളെ മുന്നിലേക്കു കൊണ്ടുവന്നു. അവയുടെ പുറത്ത് ഉണങ്ങിയ വിറക് അടുക്കികെട്ടി. മുകളില്‍ നാഫ്ത മുക്കിയ പരുത്തി നിരത്തി തീയിട്ടു. ഓരോ ഒട്ടകവും പ്രാണന്‍ പിടഞ്ഞു പായുന്ന തീക്കുണ്ഡമായി മാറിക്കൊണ്ട് ഹിന്ദുസേനയുടെ ആനക്കൂട്ടത്തില്‍ തുളച്ചുകയറി. അടിമകളാണ് ഒട്ടകങ്ങളെ ഓടിച്ചു ആനക്കൂട്ടത്തിലേക്കു നയിച്ചത്. അവരും ഒട്ടകങ്ങള്‍ക്കൊപ്പം കത്തിതീര്‍ന്നു. ഓടുന്ന തീക്കുണ്ഡങ്ങള്‍ കണ്ട് കൊലയാനകള്‍ വിരണ്ടു. തിരിഞ്ഞോടിയ ആനകള്‍ ഹിന്ദുസേനയെ ചവുട്ടി മെതിച്ചു. ഹിന്ദുസൈന്യത്തില്‍ സര്‍വ്വത്ര അങ്കലാപ്പു ബാധിച്ചു. ഒരു നിമിഷം പോലും കളയാതെ കൊലയാനകള്‍ക്കു പിന്നില്‍ കൊലക്കത്തികളുമായി തുര്‍ക്കിസൈന്യം അലറിപാഞ്ഞുവന്നു. അവര്‍ സംശയിച്ചുനില്ക്കുന്ന ഹിന്ദുസൈനികരെ വാളിനിരയാക്കിക്കൊണ്ട് പടനിലമാകെ പടര്‍ന്നുകയറി. ഒരു നാഴിക നീളവും അത്രയുംതന്നെ വീതിയും വരുന്ന പടക്കളത്തിന്റെ ഓരോ ഇഞ്ചുഭൂമിയിലും തുര്‍ക്കികള്‍ നിറഞ്ഞുനിന്ന് അറുംകൊല നടത്തി.

വൈകുന്നേരത്തോടെ യുദ്ധം അവസാനിച്ചു. ഹിന്ദുസൈന്യം നിശ്ശേഷം തകര്‍ന്നു.

നിറയെ ചോരയില്‍ മുങ്ങിയ തുര്‍ക്കിസൈന്യം കൊള്ള ചെയ്യാനും അടിമകളെ ബന്ധിക്കാനുമായി നഗരത്തിലേയ്ക്കു ഇരമ്പിക്കയറി. അവര്‍ രക്തദാഹം തീര്‍ത്തുകൊണ്ടിരിക്കെ സബുക്തിജിന്റെ സൈന്യാധിപന്മാര്‍ രാജാ ജയപാലദേവയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം സന്ധി ഒപ്പിടുവിച്ചു. അതനുസരിച്ച് അഫ്ഗാനിസ്ഥാന്റെ അനേകം വിശാല പ്രവിശ്യകളും കാണ്ടഹാറും നീലം നദിക്കു പടിഞ്ഞാറുള്ള പ്രദേശങ്ങളത്രയും സബുക്തിജിന്‍ തന്റെ ഗസ്‌നിരാജ്യത്തോടു ചേര്‍ത്തു.

ഈ പടയോട്ടത്തില്‍ സബുക്തിജിന് മറ്റൊരു വലിയ ഭാഗ്യംകൂടി കിട്ടി. അഫ്ഗാനിസ്ഥാനിലെ വരണ്ട കുന്നുകള്‍ക്കിടയില്‍ നിരവധി ഗോത്രങ്ങള്‍ അധിവസിക്കുന്നുണ്ട്. പരസ്പരം ബന്ധമില്ലാത്ത ഇത്തരം ഓരോ ഗോത്രങ്ങളും തമ്മില്‍ പോരടിച്ചും കൊള്ള ചെയ്തും പ്രാകൃതജീവിതം നയിക്കുന്നവരാണ്. അധികവും അഫ്ഗാനികളും ഖില്‍ജികളും. കൂലിപ്പട്ടാളക്കാരായി ആരെയും സേവിക്കാന്‍ തയ്യാര്‍. കാട്ടുതീപോലെ എന്തിനെയും ദഹിപ്പിച്ചു മുന്നേറുന്ന സബുക്തിജിനില്‍ ഒരു വലിയ നേതാവിനെ ഗോത്രതലവന്മാര്‍ കണ്ടു. അവര്‍ മലമടക്കുകളില്‍ നിന്ന് ഇറങ്ങിവന്ന് സബുക്തിജിന്റെ സൈന്യത്തില്‍ ചേര്‍ന്നു. അവരുടെ മതം സ്വീകരിച്ചു. രക്തസഹോദരന്മാരായി അവര്‍ ബന്ധം ഉറപ്പിച്ചു.

ഒരു പാത്രത്തില്‍ പാല്‍ നിറച്ച് അതില്‍ രണ്ടോ അതിലധികമോ പേര്‍ വിരല്‍മുറിച്ച് രക്തം ഒഴിക്കുന്നു. അതേ പാത്രത്തില്‍നിന്ന് കുടിക്കുന്നവരെല്ലാം രക്തസഹോദരന്മാര്‍. കൊല്ലാനും കൊള്ളചെയ്യാനും യുദ്ധത്തിനും അങ്ങനെ എല്ലാറ്റിനും രക്തസഹോദരന്മാര്‍ ഒരുമിച്ചു നില്ക്കും. ഹിമവാതങ്ങളുടെ ഇരമ്പലിലും ഉഷ്ണക്കാറ്റിന്റെ ചൂളമടിയിലും ഋഗ്വേദമന്ത്രങ്ങളുടെ ശീലുകള്‍ ശ്രവിക്കാമായിരുന്ന അഫ്ഗാനിസ്ഥാന്‍ ഇന്നത്തെ അവസ്ഥയിലെത്തിയതിന്റെ കഥയാണിത്.

20 വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കുശേഷം എ.ഡി. 997 ല്‍ സബുക്തിജിന്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞു. പുത്രന്‍ മുഹമ്മദ് ഗസ്‌നിക്കുവേണ്ടി കാലം തിരശ്ശീല ഉയര്‍ത്തുകയാണ്. കാട്ടാളന്മാരുടെ കാലൊച്ചകള്‍ക്കു ചെവിയോര്‍ത്തുകൊണ്ട് ഭാരതമാതാവ് ശ്വാസമടക്കി കിടന്നു.

Tags: മുഹമ്മദ് ഗസ്‌നിഗസ്നി മതഭീകരതയുടെ മനുഷ്യാകാരം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies