Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഒരു വന്‍കരയുടെ ഇതിഹാസം

ഭാഗ്യശീലന്‍ ചാലാട്

Print Edition: 8 July 2022

ജൂലായ് 17 രാമായണമാസാരംഭം

ഒരു കഥ; രാമകഥ; വിശ്വവിശ്രുതമായ രാമായണം. രാമന്റെ അയനം. ഒരു രാജവംശത്തിന്റെ ഐതിഹാസികമായ ഇതിഹാസമാണിത്.

സഹസ്രാബ്ദങ്ങളായി ഒരു വന്‍കരയിലെ ജനങ്ങള്‍ക്കു ധര്‍മ്മമാര്‍ഗ്ഗത്തിന്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ശ്രീരാമകഥയാണ് രാമായണം. ആര്‍ഷസംസ്‌കൃതിയുടെ ശക്തിസ്രോതസ്സായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന രാമായണത്തിന്റെ മഹത്തായ സന്ദേശം ”മാനിഷാദ”യാണ്. (അരുത് കാട്ടാളാ… അരുത്…) സര്‍വ്വസംഗപരിത്യാഗിയായ ഒരു മാമുനിയില്‍ നിന്നും കൊടുംക്രൂരതക്കെതിരെ നിര്‍ഗ്ഗളിച്ച ആദ്യശാന്തിമന്ത്രമാണ് ”മാനിഷാദ”.

സ്‌നേഹവാത്സല്യത്തിന്റെ പരകോടിയില്‍ ആനന്ദിക്കുകയായിരുന്ന ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനോടുള്ള മുനിയുടെ ശക്തമായ പ്രതിഷേധമായിരുന്നു ”മാനിഷാദ”.

വാല്മീകി മഹര്‍ഷിയുടെ ഈ വിലക്ക് കേവലം വേടനോടു മാത്രമായിരുന്നില്ല; മനുഷ്യസമൂഹത്തിനു മുഴുവനായിട്ടുള്ളതാണ്; എല്ലാ തിന്മകള്‍ക്കും ക്രൂരതകള്‍ക്കും എതിരെയാണ് ഈ ശാന്തി മന്ത്രം. ഇതാണ് കാലഗണനകള്‍ക്കതീതമായി നിലനിന്നു വരുന്ന ആദ്യകാവ്യമായ രാമായണത്തിന്റെ പ്രസക്തി.

ഉത്തര രാമായണമുള്‍പ്പെടെ ഏഴുകാണ്ഡങ്ങളില്‍ 24,000 ശ്ലോകങ്ങളിലായി വാല്മീകി രാമായണം എന്ന ആദ്യകാവ്യം നിലനിന്നുവരുന്നു. പുതിയ തലമുറയ്ക്കു വഴികാട്ടിയായി സാരോപദേശങ്ങള്‍ നല്‍കി ധര്‍മ്മത്തിലും കര്‍മ്മത്തിലും സഹചാരിയായിമാറുന്നു. ലോകത്തില്‍ ഏറ്റവുമധികം ഗ്രന്ഥങ്ങള്‍ വിവിധഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുള്ളത് രാമായണമാണ്. ഗാന്ധിജി രാമായണത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നു. രാമരാജ്യത്തില്‍ നിലനിന്ന നീതിബോധവും സത്യസന്ധതയുമാണ് രാമനിലേക്ക് ഗാന്ധിജിയെ അടുപ്പിച്ചത്. ‘രാമരാജ്യം’ ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു.

വാല്മീകത്തില്‍ നിന്നും വിശ്വശാന്തിയിലേക്കുള്ള യാത്രയാണ് രാമായണം. കാട്ടാളനില്‍ നിന്നും ആദികവിയിലേക്കുള്ള തീര്‍ത്ഥാടനം. ഒരു കാലഘട്ടത്തിന്റെ ധര്‍മ്മവും നീതിയുമായി സാമൂഹ്യവ്യവസ്ഥയെ രൂപപ്പെടുത്തുകയായിരുന്നു രാമായണം. യാത്ര രാമന്റേതുമാത്രമല്ല; സീതാലക്ഷ്മണന്മാരുടെയും ഭരതശത്രുഘ്‌നന്മാരുടെയും കൂടിയാണ്; രാജകുടുംബത്തിന്റെയും പ്രജകളുടേതുമാണ്. പട്ടാഭിഷേകം മുടങ്ങിയ യുവരാജാവ് കൊട്ടാരത്തില്‍ നിന്നും കൊടും വനത്തിലേക്കുയാത്രയായി; ഒപ്പം ധര്‍മ്മപത്‌നിയും സഹോദരനും.

അയോദ്ധ്യ എന്ന യുദ്ധമില്ലാത്ത ശാന്തമായ ഭൂമിയില്‍ നിന്നും ആരംഭിച്ച സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും തരണം ചെയ്തു മഹായുദ്ധഭൂമിയിലെത്തുകയും ജീവിതദൗത്യമെന്നോണം രാക്ഷസരാജാവിനെ വധിക്കുകയും അയോദ്ധ്യയില്‍ മടങ്ങിയെത്തുകയും ചെയ്യുന്നതോടെ രാമന്റെ ദൗത്യം പൂര്‍ണ്ണമാകുന്നു.

പട്ടമഹിഷിയെ മാത്രമല്ല ചെങ്കോലും കിരീടവും ഉപേക്ഷിച്ച് ദുരന്തങ്ങളിലൂടെയായിരുന്നു ആ യാത്ര. പര്‍ണശാലയിലും പഞ്ചവടിയിലും ആശ്രമത്തിലും ചിത്രകൂടത്തിലും അശോകവനത്തിലുമായി പതിനാലുവര്‍ഷം. ഭൂമിയുടെ ജൈവതടങ്ങളെ സമ്പുഷ്ടമാക്കി പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നു കൊടുംവനവും കൊടുമുടിയും പര്‍വ്വതനിരകളും മഹാനദികളും കടലും കടലോരവും ഒക്കെ കടന്നു ആ യാത്ര ഗംഗാപ്രവാഹംപോലെ ഘനഗംഭീരമായും ശാന്തമായും ഒഴുകുകയായിരുന്നു.

സഞ്ചരിക്കുന്ന പ്രപഞ്ചത്തിന്റെ ഒരു പരിച്ഛേദമായി രാമായണം ദൃശ്യമാകുന്നു. ആത്മാരാമന്റെ നീതിബോധത്തിന്റെയും സീതയുടെ ത്യാഗത്തിന്റെയും വിശുദ്ധിയുടെയും കഥ ലോകമനസ്സില്‍ മായാതെ നിലനിന്നുവരുന്നു.
മോചനം കാത്തിരിക്കുന്നവര്‍ക്ക് ശാപമോക്ഷം നല്‍കിയും ബന്ധിക്കപ്പെട്ടവരെ ശരപഞ്ജരങ്ങള്‍ തുറന്നും യാഗങ്ങളില്‍ പങ്കാളിയായും തന്റെ ദൗത്യങ്ങള്‍ രാമന്‍ നിര്‍വ്വഹിക്കുകയായിരുന്നു. സേതുബന്ധനവും ഹിമാലയ യാത്രയും ഈ യാത്രയുടെ ഭാഗമാകുന്നു. ഉപേക്ഷിച്ച സിംഹാസനത്തില്‍ പാദുകങ്ങള്‍ ഇരിപ്പുറപ്പിച്ചു. നിയുക്തനായ രാജാവ് ദാസനെപോലെ രാജ്യം വാണു.

രാമപാദുകങ്ങള്‍ കിരീടമായി ചൂടി രാജ്യം ഭരിച്ച ഭരതന്‍ രാമനു തണലായും ലക്ഷ്മണന്‍ രാമന്റെ നിഴലായും ശക്തിസ്രോതസ്സുകളായി രാമനൊപ്പം നിന്നു. ലംഘിക്കപ്പെട്ട ലക്ഷ്മണരേഖയും ഒടിഞ്ഞ ത്രയംബകവും പുത്രകാമേഷ്ടിയും അഗ്നിപരീക്ഷയും അശ്വമേധയാഗവും രാജസൂയയാഗവും ലങ്കാദഹനവും സംഭവമുഹൂര്‍ത്തങ്ങളായി യാത്രക്കു മിഴിവേകി. മായാസീതയും. കാഞ്ചനസീതയും രാജപത്‌നിക്കു രൂപമാറ്റം നല്‍കുന്നു. പൊന്‍മാനും പുഷ്പകവിമാനവും കഥാപാത്രങ്ങളാകുന്നു. ധര്‍മ്മിഷ്ഠനായ രാജാവ് ഗര്‍ഭിണിയായ പത്‌നിയെ പ്രജാഹിതം മാനിച്ച് കാട്ടില്‍ ഉപേക്ഷിക്കുന്നു. സ്വന്തം പുത്രന്മാരെ തിരിച്ചറിയാനാവാത്ത രാജാവ് മക്കളുമായി യുദ്ധത്തിലേര്‍പ്പെടുന്നു. ഒട്ടേറെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ രാമന്‍ എവിടെയും തളര്‍ന്നു വീണില്ല. എല്ലാം സഹിക്കുകയും ഏറ്റെടുക്കുകയും ഒടുവില്‍ വിജയിക്കുകയും ചെയ്യുന്നു. ജീവിതാന്ത്യമായി സരയൂനദിയില്‍ ജലസമാധിയിലൂടെ സ്വര്‍ഗ്ഗസ്ഥനാകുന്നു.

വാല്മീകിക്കു മുമ്പ് രാമകഥ ഉണ്ടായിരുന്നതായും വാമൊഴിയായി ദേശകാലാതിര്‍ത്തികള്‍ കടന്ന് വന്‍കരകളില്‍പോലും പ്രചരിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇങ്ങനെ കേട്ടറിഞ്ഞ രാമായണകഥ വരമൊഴിയായി ആദ്യം രേഖപ്പെടുത്തിയത് വാല്മീകിയാണ്. വാല്മീകി ഈ പ്രാചീന ഗാഥാ സാഹിത്യത്തെ ഒരേ കഥാസൂത്രത്തില്‍ കോര്‍ത്തിണക്കി ആദിരാമായണം സൃഷ്ടിച്ചു. ഈ രാമായണം പഠിച്ചുകൊണ്ടാണ് പിന്നീട് നമ്മുടെ പ്രാദേശിക ഭാഷകള്‍ പരിഷ്‌കൃതരൂപത്തിലെത്തിയത്.

ഭാരതീയ സംസ്‌കാരത്തിന്റെ ഉറവ വറ്റാത്ത അമൃതധാരകളിലൊന്നായ വാല്മീകിരാമായണം എന്ന വിശ്വസാഹിത്യകൃതിയെ അവലംബമാക്കി പലദേശത്തും പലഭാഷകളിലായി രാമായണം ധര്‍മ്മസന്ദേശങ്ങളുമായി പരന്നൊഴുകി. പല രാജ്യത്തെ പണ്ഡിതന്മാരും കവികളും രാമായണം അവരുടെ ഭാഷകളില്‍ അവരുടെ സംസ്‌കാരത്തോടു ചേര്‍ത്തു വ്യാഖ്യാനിക്കുകയുണ്ടായി. ഇങ്ങനെ വിഭിന്ന രാമായണങ്ങള്‍ ഉണ്ടായെങ്കിലും മൂലകൃതിയില്‍ നിന്നും അവയൊന്നും വിട്ടുമാറിയില്ല.

എഴുത്തച്ഛനു മുമ്പുതന്നെ മൂന്നു രാമായണകൃതികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. രാമചരിതം, രാവണവധം, കണ്ണശ്ശ രാമായണം എന്നിവയാണവ. സംസ്‌കൃതത്തില്‍ വാല്മീകിരാമായണത്തിനുശേഷം വസിഷ്ഠരാമായണം, അത്ഭുതരാമായണം, ആനന്ദരാമായണം, അദ്ധ്യാത്മരാമായണം എന്നിങ്ങനെ 21 രാമായണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബൗദ്ധരും ജൈനരും തങ്ങളുടെ മതത്തിനോടൊപ്പം രാമായണത്തെ ചേര്‍ത്തുപിടിക്കുകയുണ്ടായി. വൈദിക മതത്തില്‍ വിഷ്ണുവായും ബുദ്ധമതത്തില്‍ ബോധിസത്വനായും ജൈനമതത്തില്‍ എട്ടാമത്തെ ബലദേവനായും രാമനെ സ്വീകരിച്ചിട്ടുണ്ട്.

ഭാരതത്തിലെ ആദിവാസി സമൂഹങ്ങളില്‍ രാമനെയും സീതയെയും രാവണനെയും ഹനുമാനെയും കുറിച്ചുള്ള നാടന്‍ പാട്ടുകള്‍ പ്രചരിച്ചിട്ടുണ്ട്. വളരെ മുമ്പെ രാമായണം ബഹുമുഖതലങ്ങളില്‍ ഭാരതീയ ജീവിതത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാമായണം; ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ആധ്യാത്മരാമായണം കിളിപ്പാട്ടാണ്.

”കാവ്യം സുഗേയം; കഥ രാഘവീയം….
കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍
ചൊല്ലുന്നതൊ ഭക്തമയസ്വരത്തില്‍
ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ…”

ഒരു കവിക്കും കിട്ടാത്ത അംഗീകാരമാണ് മഹാകവി വള്ളത്തോള്‍ ‘ദിവ്യന്‍’ എന്നു എഴുത്തച്ഛനു നല്‍കിയ സ്ഥാനം. ഭക്തിയാണ് എഴുത്തച്ഛന്റെ ശക്തിയെന്ന് സാഹിത്യ പഞ്ചാനനന്‍ വിശേഷിപ്പിക്കുകയുണ്ടായി.

വാല്മീകിയുടെ രാമനല്ല എഴുത്തച്ഛന്റെ രാമന്‍. വാല്മീകി ഈശ്വരനെ മനുഷ്യനായി അവതരിപ്പിച്ചപ്പോള്‍ ആ മനുഷ്യനെ ഈശ്വരനായി ഉയര്‍ത്തിക്കാട്ടുകയാണ് എഴുത്തച്ഛന്‍. ”രാമനാകുന്നത് സാക്ഷാല്‍ മഹാവിഷ്ണു”വെന്നു എഴുത്തച്ഛന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മാതൃകാ കുടുംബം; ധര്‍മ്മത്തിലധിഷ്ഠിതമായ സമൂഹം, പുത്രവത്സലനായ പിതാവ്, പ്രജാവത്സലനായ രാജാവ്, പതിവ്രതാരത്‌നമായ പത്‌നി, എന്തുത്യാഗത്തിനും സന്നദ്ധരായ ജേഷ്ഠാനുജന്മാര്‍, സ്വാമി ഭക്തരായ ഭൃത്യന്മാര്‍ ഈ ഉത്തമ മാതൃകകള്‍ തലമുറകളെ ശുദ്ധീകരിച്ച് വഴികാട്ടികളായി മാറുന്നു.
വിഷ്ണുവിന്റെ ദശാവതാരമാണ് രാമന്റെ വൈശിഷ്ട്യത്തിനു നിദാനം. രാമാവതാരം പാടിപ്പുകഴ്ത്തുമ്പോള്‍ സീതയുടെ നിറം മങ്ങിപ്പോകുന്നു. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ ഓര്‍മ്മിക്കേണ്ടതാണ്. ”രാമന്മാര്‍ വേറെയുണ്ടാകാം. എന്നാല്‍ സീത അതൊന്നു മാത്രമെ വിശ്വസാഹിത്യത്തില്‍ കണ്ടെത്താനാവൂ…” ഭാരതീയ സ്ത്രീത്വത്തിന്റെ ഉത്തമ മാതൃകയാണ് സീത!

രാമായണ പാരായണത്തെക്കുറിച്ച് ശ്രദ്ധേയമായ ഒരു കാര്യം ഇതാണ്.

ഒരു നിശ്ചിത കാലയളവില്‍ ഈ കാവ്യത്തിന്റെ പാരായണത്തിലൂടെ വര്‍ഷംതോറും സാംസ്‌കാരിക-ആധ്യാത്മിക നവോത്ഥാനം സ്വായത്തമാക്കിയ മറ്റൊരു സമൂഹവും ലോകത്ത് വേറെയില്ല. ഭാരതത്തില്‍ തന്നെ ഭക്തി പ്രസ്ഥാനം എല്ലായിടത്തുമുണ്ടായെങ്കിലും കേരളത്തില്‍ മാത്രം കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം നടന്നുവരുന്നു. ക്ഷേത്രങ്ങളിലും മഠങ്ങളിലും സാംസ്‌കാരികേന്ദ്രങ്ങളിലും വീടുകളിലും കര്‍ക്കിടകസന്ധ്യയില്‍ ഉയര്‍ന്നുവരുന്ന രാമായണ ശീലുകള്‍ ഉണര്‍ത്തുപാട്ടായി പെയ്തിറങ്ങുന്ന മഴത്തുള്ളികളോടൊപ്പം മനസ്സിനു ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു. അങ്ങനെ ഭക്തിസാന്ദ്രമായ നവോന്മേഷം സമൂഹമാകെ സംജാതമാകുന്നു.

രാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വത്തെ (ജീവേശ്വരബന്ധം)ക്കുറിച്ച് വിവരിക്കുന്നതിനാല്‍ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവന്‍ പാര്‍വ്വതിക്ക് വിവരിച്ചുകൊടുക്കുന്ന രാമായണകഥ എഴുത്തച്ഛന്‍ കിളിയെ കൊണ്ടു പാടിക്കുന്നതുകൊണ്ടാണ് കിളിപ്പാട്ടെന്നു വിളിക്കുന്നത്:

”ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണെ
ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമ സ്തുതിയോടെ പറഞ്ഞുതുടങ്ങിനാള്‍”

രാമായണം പാരായണം ചെയ്യുന്നവരും പഠിതാക്കളും മുഖ്യമായും അറിഞ്ഞിരിക്കേണ്ട, വായിച്ചിരിക്കേണ്ട ഒരാധികാരികഗ്രന്ഥമുണ്ട്. ബല്‍ജിയംകാരനായ ഫാദര്‍ കാമില്‍ ബുല്‍ക്കെ തയ്യാറാക്കിയ ഗവേഷണ പഠനഗ്രന്ഥം ‘രാമകഥ: ഉദ്ഭവവും വളര്‍ച്ചയും.’
ലോകപ്രശസ്തമായ രാമായണത്തെ; രാമകഥയെ അടിസ്ഥാനമാക്കി ഫാദര്‍ കാമില്‍ ബുല്‍ക്കെ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ കൃതി. രാമകഥയെ സംബന്ധിച്ച് സമസ്ത വിവരങ്ങളുമടങ്ങുന്ന ഒരു വിജ്ഞാനകോശമാണിതെന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഹിന്ദിയിലെന്നല്ല ഇതര ഇന്ത്യന്‍ ഭാഷകളിലൊന്നും ഇത്തരത്തിലുള്ള ഒരു പഠനം ലഭ്യമല്ല. അത്രയ്ക്കുവിശിഷ്ടമാണ്; സമഗ്രമാണ് ഈ ഗവേഷണ പ്രബന്ധം.

1935ല്‍ വൈദിക പ്രവര്‍ത്തനത്തിന്നായി ഭാരതത്തിലെത്തിയ ഫാദര്‍ കാമല്‍ബുല്‍ക്കെ 1945ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും സംസ്‌കൃതം ബി.എ. പാസ്സായി. 1947ല്‍ പ്രയാഗ സര്‍വ്വകലാശാലയില്‍ നിന്നും ഹിന്ദി എം.എ ബിരുദം നേടി. 1949ല്‍ ”രാമകഥ: ഉദ്ഭവവും വികാസവും” എന്ന ഗവേഷണ പ്രബന്ധത്തില്‍ പ്രയാഗ സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി ബിരുദം നേടി. രാമായണത്തെ നെഞ്ചകത്തിര്‍ ചേര്‍ത്തുവെച്ച ഈ പാതിരി 1950ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് രാമരാജ്യത്തിന്റെ ഭാഗമായി.

ആദിരാമായണത്തിന്റെ രചനാകാലം ക്രി.മു. നാലാം നൂറ്റാണ്ടായിരിക്കുമെന്നു ഫാദര്‍ കാമല്‍ ബുല്‍ക്കെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ രാമന്‍ ഒരു രാജാവായിരുന്നുവെന്ന് ഋഗ്വേദത്തില്‍ ഒരിടത്ത് പ്രസ്താവിക്കുന്നുണ്ടത്രെ! പ്രാചീനരാമകഥാസാഹിത്യം രാമായണത്തെ ആശ്രയിച്ചിട്ടുള്ളതാണ്. വിദേശരാമകഥാ സാഹിത്യത്തിന്റെ മൂലസ്രോതസ്സ് വാല്മീകി രാമകഥ തന്നെയാണ്.

വാല്മീകീകൃതമായ ആദിരാമായണം രാമന്റെ അഭിഷേകത്തിന്റെയും അദ്ദേഹത്തിന്റെ ഐശ്വര്യ പൂര്‍ണ്ണമായ രാജ്യത്തിന്റെയും വര്‍ണ്ണനയില്‍ സമാപിച്ചിരുന്നു. അവതാരവാദവും ഭക്തിയുടെ വളര്‍ച്ചയും കാരണം രാമകഥയിലെ അലൗകികത്വത്തിന്റെ അളവ് വര്‍ദ്ധിച്ചിട്ടുണ്ട്. രാമനെ മുക്തിദാതാവായി, ശാപമോക്ഷകനായി വാല്മീകി അവതരിപ്പിച്ചതായി ഫാദര്‍ കാമിന്‍ ബുല്‍ക്കെ രേഖപ്പെടുത്തുന്നു. ഭാരതത്തിലെ സമസ്ത ആദര്‍ശഭാവനകളും രാമകഥയില്‍ പ്രത്യേകിച്ച് മര്യാദാപുരുഷോത്തമനായ രാമന്റെയും പതിവ്രതയായ സീതയുടെയും സ്വഭാവ ചിത്രീകരണത്തില്‍ കേന്ദ്രീകരിക്കപ്പെട്ടതായി രാമകഥയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഭൂമിയില്‍ മനുഷ്യവര്‍ഗം നിലനില്‍ക്കുന്ന കാലത്തോളം ധര്‍മ്മവും കര്‍മ്മവും നീതിയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കി രാമായണം ലോക ഇതിഹാസമായി ഇവിടെ നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Tags: FEATUREDവാല്മീകിരാമായണംഎഴുത്തച്ഛൻAyodhyaരാമായണ മാസം
Share95TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies