ഭാരതീയ ജനതാപാര്‍ട്ടി ദേശീയ നിര്‍വ്വാഹകസമിതി അംഗമായിരുന്ന ഡോ. റെയ്ച്ചല്‍ മത്തായി 2022 ജൂണ്‍ 9ന് ബംഗളൂരില്‍ സഹോദരന്‍ ഫിലിപ്പോസ് മത്തായി ഐ.എ.എസ്സിന്റെ വസതിയില്‍ അന്തരിച്ചു. തിരുവനന്തപുരത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബംഗളൂരിലേക്ക് താമസം മാറ്റിയത്. ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
1925 നവംബര്‍ 23-ാം തീയതിയാണ് അവരുടെ ജനനം. അടൂര്‍ നെല്ലിമൂട്ടില്‍ മത്തായി മുതലാളിയും തങ്കമ്മയുമാണ് മാതാപിതാക്കള്‍. റെയ്ച്ചലിനുതാഴെ രണ്ടു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ഒരു സഹോദരി ദല്‍ഹിയില്‍ അദ്ധ്യാപികയായിരുന്നു. മറ്റൊരാള്‍ എലിസബത്ത് ഇടിക്കുള മത്തായി എറണാകുളത്ത് ജില്ലാ ജഡ്ജിയായിരുന്നു. ഏക സഹോദരന്‍ കര്‍ണ്ണാടക സംസ്ഥാനത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചശേഷം വിരമിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നു ഡിഗ്രി എടുത്തശേഷം സിലോണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ബി.ബി.എസ്സും, ലണ്ടനില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എഫ്.ആര്‍.സി.പിയും നേടിയശേഷം കേരളത്തിലെ മെഡിക്കല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. അവസാനം റിട്ടയര്‍ ചെയ്തത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടേയും തൈക്കാടു സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് പദവിയില്‍നിന്നാണ്.
പ്രശസ്തമായിരുന്നു ഔദ്യോഗികജീവിതം. സര്‍വ്വീസില്‍ പ്രവേശിച്ച സമയം ഒരു കാറുവാങ്ങി വീട്ടിലേക്കു പോകുമ്പോള്‍ അപകടത്തില്‍പെട്ടു. കാര്‍ തകര്‍ന്നു. ഡ്രൈവര്‍ മരിച്ചു. ഡോക്ടറുടെ കഴുത്ത് ഒടിഞ്ഞുപോയി. ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം കഴുത്തുനേരെയായി.
തനിക്കുണ്ടായ അനുഭവവും ആശുപത്രിയില്‍ വരുന്ന രോഗികളുടെ ദയനീയാവസ്ഥയും കണ്ട് കഴിവുള്ളിടത്തോളം രോഗികളെ രക്ഷിക്കുക എന്നതായി ജീവിതലക്ഷ്യം. അതിനു വിവാഹജീവിതം തടസ്സമാകരുതെന്നു കരുതി വിവാഹമേ വേണ്ടെന്നുവച്ചു.
ഔദ്യോഗികജീവിതത്തില്‍ നിന്നു വിരമിച്ചാല്‍ സാമൂഹികസേവനപ്രവര്‍ത്തനത്തിനിറങ്ങുമെന്ന് സുഹൃത്തും അമേരിക്കയില്‍ ഡോക്ടറുമായ ചന്ദ്രഗുപ്തനോടു പറഞ്ഞിരുന്നു. ചന്ദ്രഗുപ്തന്‍ അക്കാര്യം എന്നോടുപറയുകയും ഡോക്ടറെ പരിചയപ്പെടുത്തി തരികയും ചെയ്തു. ഞങ്ങള്‍ ഒരുമിച്ച് ഒരു ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. ‘പ്രഗതി’ എന്നായിരുന്നു അതിന്റെ പേര്. ഈയിടെ അന്തരിച്ച അഡ്വ. അയ്യപ്പന്‍പിള്ളസാറും അതില്‍ അംഗമായിരുന്നു.
തിരുവനന്തപുരത്തെ ബി.ജെ.പി. പ്രവര്‍ത്തനം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന സമയമായിരുന്നു. തലസ്ഥാനഗരം ഇങ്ങിനെ പോയാല്‍ പോരാ എന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചു. അതിന്റെ ആദ്യ പടിയായി സംസ്ഥാന കാര്യാലയം എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കു മാറ്റി. പ്രഥമസംസ്ഥാന സമ്മേളനവും തിരുവനന്തപുരത്തുനടത്താന്‍ തീരുമാനിച്ചു. അതിന്റെ സ്വാഗതസംഘാദ്ധ്യക്ഷയായി ഡോ. റെയ്ച്ചല്‍ മത്തായിയെയും നിശ്ചയിച്ചു.
പ്രിയദര്‍ശിനി ഹാളിലായിരുന്നു പ്രതിനിധി സമ്മേളനം. വേറെ നാലുഹാളുകളിലായി യുവമോര്‍ച്ച, മഹിളാമോര്‍ച്ച, കര്‍ഷകമോര്‍ച്ച, വിമുക്തഭടമോര്‍ച്ച എന്നീ സമ്മേളനങ്ങളും ഒരേസമയം നടന്നു. പ്രധാന സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നു ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ലാല്‍കൃഷ്ണ അദ്വാനിയായിരുന്നു. സ്വാഗതപ്രസംഗം ഡോ. റെയ്ച്ചല്‍ മത്തായിയും അദ്ധ്യക്ഷന്‍ കെ.ജി. മാരാരുമായിരുന്നു. ഡോ. റെയ്ച്ചല്‍ മത്തായിയുടെ പ്രസംഗം എഴുതിവായിക്കുകയായിരുന്നു. വേലുത്തമ്പിദളവ, ബ്രിട്ടീഷുകാര്‍ക്കെതിരെ പുറപ്പെടുവിച്ച കുണ്ടറവിളംബരം ഉദ്ധരിച്ചുകൊണ്ടായിരുന്നു സ്വാഗതപ്രസംഗം നടത്തിയത്. കേരളചരിത്രത്തില്‍ അവര്‍ക്കുള്ള അവബോധവും അതു സമീപകാലസംഭവങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സമീപനവും പൊതുവില്‍ പ്രശംസനീയമായിരുന്നു എന്നു ഉറപ്പിച്ചു പറയാം.
അദ്വാനിജിയുമായി റെയ്ച്ചല്‍ മത്തായി നടത്തിയ സംഭാഷണം അവരെ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന തീരുമാനത്തിലെത്തിച്ചു. അടുത്തവര്‍ഷം നടന്ന ദേശീയതലത്തിലുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവരെ ദേശീയ നിര്‍വ്വാഹകസമിതിയില്‍ ഉള്‍പ്പെടുത്താന്‍ ഇടയാക്കി.
20 വര്‍ഷം തുടര്‍ച്ചയായി തല്‍സ്ഥാനത്തു തുടരുകയും പാര്‍ട്ടി തീരുമാനങ്ങള്‍ സത്യസന്ധമായി നടപ്പാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി, 1991 ജനുവരി 26ന് കന്യാകുമാരിയില്‍നിന്ന് ശ്രീനഗര്‍ വരെ ഡോ. മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകതായാത്ര യില്‍ ഡോ. റെയ്ച്ചല്‍ മത്തായി ആദ്യവസാനം അനുധാവനം ചെയ്തു. കാശ്മീര്‍ ഭീകരരുടെ ഭീഷണി വകവയ്ക്കാതെ ഡോ. ജോഷി ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ അടുത്തുനില്‍ക്കാനുള്ള അവസരവും പാര്‍ട്ടി നേതൃത്വം അവര്‍ക്കു നല്‍കി. ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്രമോദിയായിരുന്നു ആ പരിപാടിയുടെ സംഘാടകന്‍.
അയോദ്ധ്യപ്രശ്‌നം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പി നാഷണല്‍ എക്‌സിക്യൂട്ടീവ് 1990 ജൂണ്‍ 9, 10, 11 തീയതികളില്‍ പാലംപൂരില്‍ (ഹിമാചല്‍ പ്രദേശ്) ചേര്‍ന്നു. രണ്ടുദിവസം ഈ വിഷയംതന്നെ ചര്‍ച്ചചെയ്തു ഒരു തീരുമാനമെടുത്തു. അതിന്റെ ഭാഗമായിരുന്നു അദ്വാനിജിയുടെ രഥയാത്ര. ഈ തീരുമാനത്തോടു പൂര്‍ണ്ണമായി സഹകരിച്ചു പ്രവര്‍ത്തിച്ച റെയിച്ചല്‍മത്തായി, കിട്ടിയ അവസരങ്ങളിലെല്ലാം അതു വ്യക്തമാക്കുകയും ചെയ്തു. 1991 ജനുവരി 31-ാം തീയതി ഡോ. റെയ്ച്ചല്‍ അയോദ്ധ്യ സന്ദര്‍ശിച്ചു. അവരോടൊപ്പം ഒ.രാജഗോപാല്‍, വി.എ. റഹ്‌മാന്‍, ഈ ലേഖകന്‍ എന്നിവരുമുണ്ടായിരുന്നു. ശ്രീരാമവിഗ്രഹത്തിനുമുന്നില്‍ ഞങ്ങളോടൊപ്പം അവരും പുഷ്പാര്‍ച്ചനയും കാണിക്കയും സമര്‍പ്പിച്ചു. അവിടുത്തെ തൂണുകളിലെ ചിത്രപ്പണികള്‍ നോക്കി, ഇതുപോലെ ഏതെങ്കിലും മസ്ജിദിലുണ്ടാകുമോ എന്ന് റെയ്ച്ചല്‍ റഹ്‌മാനോടു ചോദിച്ചു. ”ഒരു മസ്ജിദിലും ഇത്തരം ചിത്രപ്പണികളോ ആരാധനയോ ഇല്ല. ഇതു ക്ഷേത്രം തന്നെയാണ്” എന്ന് റഹ്‌മാന്‍ മറുപടി പറഞ്ഞു.
1992-ല്‍ പൂന്തുറയില്‍ ഒരു സംഭവമുണ്ടായി. ഏതാനും മുസ്ലീം യുവാക്കള്‍ ഒരു കാറില്‍ കറങ്ങി 100-ല്‍പരം ഹിന്ദുഭവനങ്ങള്‍ പെട്രോള്‍ ബോംബെറിഞ്ഞു കത്തിച്ചു. പുരുഷന്മാര്‍ ജോലിക്കുപോയിരുന്ന സമയം. സ്ത്രീകളും കുട്ടികളും മാത്രമേ വീടുകളിലുണ്ടായിരുന്നുള്ളു. ശബ്ദംകേട്ട് അവര്‍ പുറത്തിറങ്ങിനിന്നതുകൊണ്ട് ആളപായമുണ്ടായില്ല. എന്നാല്‍ വീടുകളും അതിനകത്തുണ്ടായിരുന്ന നിത്യോപയോഗവസ്തുക്കളും കത്തിനശിച്ചുപോയിരുന്നു. ഉടുതുണിക്കു മറുതുണിയില്ലാതെയും ഭക്ഷണം കിട്ടാതെയും മാറത്തടിച്ചു നിലവിളിക്കുന്ന സ്ത്രീകളെയും കുട്ടികളെയുമാണ് ഞങ്ങളവിടെ കണ്ടത്. ഡോക്ടര്‍ റെയ്ച്ചല്‍ മത്തായി, ‘ഞാനിപ്പോള്‍ വരാം’ എന്നു പറഞ്ഞ് കാറുമെടുത്തുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാറില്‍ സാരികള്‍, മുണ്ടുകള്‍, ഉടുപ്പുകള്‍, എന്നിവയുമായി അവര്‍ മടങ്ങിയെത്തി. അവര്‍ തന്നെ അതു ദുരിതബാധിതര്‍ക്കു വിതരണം ചെയ്തു.
ഇതുപോലെ 1993-ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റെയ്ച്ചല്‍ മത്തായി മുന്നിട്ടിറങ്ങി.
രാഷ്ട്രീയപ്രവര്‍ത്തനവും സേവനപ്രവര്‍ത്തനവും അവര്‍ രണ്ടായി കണ്ടില്ല. രാഷ്ട്രവും ജനതയും സംരക്ഷിക്കപ്പെടണം. അതിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്.