ഇക്കഴിഞ്ഞ ജൂണ്‍ 10-ന് അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സംസ്‌കാര്‍ഭാരതി സ്ഥാപകനുമായ പത്മശ്രീ ബാബാ യോഗേന്ദ്രജി (യോഗേന്ദ്രനാഥ് യോഗി) കലാ സാംസ്‌കാരിക രംഗത്ത് അത്ഭുതാവഹമായ സംഘടനാ വൈഭവം കാഴ്ചവെച്ച വ്യക്തിയായിരുന്നു.
ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 1924 ജനുവരി 7 നാണ് ജനനം. 1941 ല്‍ സംഘപ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 1944 ല്‍ പ്രചാരകനായി. ഗോരഖ്പൂരില്‍വച്ച് നാനാജി ദേശ്മുഖിനെ പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളില്‍ പങ്കാളിയായി. ഇതിന്റെ ഭാഗമായി യുവാക്കളെ സംഘടിപ്പിച്ച് സംഘശാഖയില്‍ അഖണ്ഡഭാരത ചിത്രം വരച്ച് അതില്‍ പുഷ്പാര്‍ച്ചന നടത്തുമായിരുന്നു. ദേശസ്നേഹത്തിന്റെ ബാലപാഠം കുട്ടികളില്‍ എത്തിക്കുന്നതിനായി നിരന്തരം പ്രവര്‍ത്തിച്ചുപോന്നു. കുംഭമേള സമയത്ത് ധര്‍മ്മഗംഗാ പ്രദര്‍ശനവും അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ ചിത്രീകരിക്കുന്ന പ്രദര്‍ശിനിയും സംഘടിപ്പിച്ചത് വലിയതോതില്‍ ആളുകളെ ആകര്‍ഷിക്കുകയുണ്ടായി.
സംഘടനാ പ്രവര്‍ത്തനം വ്യത്യസ്തമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാനുള്ള കഴിവ് യോഗേന്ദ്രജിക്കുണ്ടായിരുന്നു. 1981 ജനുവരി 18 ന് ആണ് സംസ്‌കാര്‍ ഭാരതി രൂപീകരണം നടത്തുന്നത്. അതുല്യമായ പ്രതിഭയും സൂക്ഷ്മബുദ്ധിയും ഓര്‍മയും 98 വയസ്സുവരെ ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ അദ്ദേഹം സംസ്‌കാര്‍ഭാരതിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ കലാ സാംസ്‌കാരിക രംഗത്ത് സമന്വയ സാന്നിധ്യമായി നിലകൊണ്ടു. പരിചയപ്പെടുന്ന ഓരോ പ്രവര്‍ത്തകനെയും ഇങ്ങനെ ഒരു സംഘടന വേണമെന്ന് അറിയാതെ പറയിക്കുന്ന മാസ്മരികമായ പ്രഭാവലയം യോഗേന്ദ്രജിക്കുണ്ടായിരുന്നു. ഇത് എല്ലാവരേയും സംസ്‌കാര്‍ഭാരതിയോട് ചേര്‍ത്തുനിര്‍ത്തി. സാധാരണക്കാരനായി യാത്രചെയ്ത് ഓരോ സ്ഥലത്തും താമസിച്ചാണ് യോഗേന്ദ്രജി സംഘടന കെട്ടിപ്പടുത്തത്. ഈ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് വളരെ സൗമ്യമായി മറ്റുള്ളവരെ ബോധ്യപ്പെടുത്തി. ഇതില്‍ ഉന്നതരായ പല വ്യക്തിത്വങ്ങളും ഉണ്ടായിരുന്നു. രണ്ട് യൂണിവേഴ്സിറ്റിയുടെ (പാറ്റ്ന, ദല്‍ഹി) വിസി ആയിരുന്ന ശൈലേന്ദ്രനാഥ് ശ്രീവാസ്തവ, ആര്‍ക്കിയോളജിസ്റ്റ് ഡോ. വി.എസ്. വാക്കങ്കര്‍, ഇന്ത്യയിലെ പ്രമുഖ സിനിമാ സംവിധായകന്‍ രാജ്ദത്ത്, അക്ഷര്‍ധാമിന്റെ ശില്‍പി വാസുദേവകാമത്ത്, സോണാല്‍ മാന്‍സിംഗ്, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍, പത്മ സുബ്രഹ്‌മണ്യം, ഡി.പി. സിംഗ് ഐഎഎസ്, പുരം ചന്ദ്ര്ജി അഗര്‍വാള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. സംസ്‌കാര്‍ഭാരതിയുടെ ധ്യേയഗീതം എഴുതിയ പണ്ഡിറ്റ് ഘനശ്യാമ പ്രസാദ് റാവുവും ഇവരില്‍പ്പെടുന്നു. പ്രതിഭാശാലികളായ പലരെയും സംഘടനയിലേക്ക് ആകര്‍ഷിച്ചു. ഭാരതത്തിലെ മുഴുവന്‍ കലാരൂപങ്ങളെയും അടുത്തറിയാന്‍ യോഗേന്ദ്രജി ശ്രമിച്ചു. നാടകം, നൃത്തം, സംഗീതം, പ്രാചീനകല, ശില്‍പകല, രംഗോലി, സിനിമ, നാടന്‍കലകള്‍ എന്നിവക്ക് യോജിച്ച രീതിയില്‍ സംഘടനാ കാര്യകര്‍ത്താക്കളെ സൃഷ്ടിച്ച് സംസ്‌കാര്‍ഭാരതിയെ മികവുറ്റ സംഘടനയാക്കിമാറ്റി. സ്നേഹിക്കുവാനും ആദരിക്കുവാനും അംഗീകരിക്കുവാനും സംഘടനാ പ്രവര്‍ത്തകരെ പഠിപ്പിക്കുകയായിരുന്നു യോഗേന്ദ്രജി. യോഗേന്ദ്രജിക്ക് 80 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ യാത്രയെ അനുഗമിക്കാനുള്ള അവസരം ഈ ലേഖകന് ലഭിച്ചിട്ടുണ്ട്. താമസിക്കുന്ന സ്ഥലത്ത് വസ്ത്രം സ്വന്തമായി കഴുകിയുണക്കി രാവിലെ അത് ധരിച്ച് യാത്രചെയ്യുന്ന പ്രകൃതമായിരുന്നു യോഗേന്ദ്രജിക്ക്. ഒരിക്കല്‍ ധരിച്ചിരുന്ന ജുബ്ബ രണ്ടിടത്ത് കീറിയത് കയ്യില്‍ കരുതിയിരുന്ന സൂചിയും നൂലും ഉപയോഗിച്ച് തുന്നി അതുതന്നെ ധരിക്കുന്നത് കണ്ടു. ഞങ്ങള്‍ ഒരു ജുബ്ബ അദ്ദേഹത്തിന് വാങ്ങിക്കൊടുത്തു. അതില്‍ ഒരു ചെറിയ എംബ്രോയിഡറി വര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ചെക്ക് ഇല്ലാത്ത സാധാ ജുബ്ബ തന്നാല്‍ ഞാന്‍ ധരിക്കും എന്നു പറഞ്ഞ് തിരിച്ചു നല്‍കി. അത് അദ്ദേഹത്തിന്റെ ജീവിതരീതിയായിരുന്നു.
ദക്ഷിണഭാരതത്തിലെ വിശിഷ്ടമായ ക്ഷേത്രഗോപുരങ്ങളും അതിലെ ശില്‍പങ്ങളും ഭാരതീയ സംസ്‌കൃതിയുടെ അടയാളങ്ങള്‍ ആണെന്ന് സമര്‍ത്ഥിക്കുന്ന വലിയ ശില്‍പശാല കുംഭകോണത്ത് 2004 ല്‍ യോഗേന്ദ്രജി സംഘടിപ്പിക്കുകയുണ്ടായി. 2016 ല്‍ കുരുക്ഷേത്രയില്‍ നടന്ന കലാസാധക സംഗമത്തില്‍ ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കല, നൃത്ത, സംഗീത, നാടക, സിനിമാ രംഗത്തെ പ്രമുഖ പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തു. ഈ രംഗത്തെ അതുല്യമായ ഒരു സംഘടനയായി സംസ്‌കാര്‍ഭാരതിയെ ചുരുങ്ങിയ കാലംകൊണ്ട് വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. തപസ്യക്കുവേണ്ടി മണ്‍മറഞ്ഞ സാഹിത്യകാരന്മാരെ വരച്ചു സമ്മാനിച്ച വിനോദ് പട്ടാണിപ്പാറയെ ഈ ലേഖകന്‍ കോഴിക്കോട് യാത്രയ്ക്കിടെ യോഗേന്ദ്രജിക്ക് പരിചയപ്പെടുത്തിയിരുന്നു. പിന്നീട് വളരെക്കാലം കഴിഞ്ഞും കേരളത്തിലെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയില്‍ വിനോദിന്റെ കാര്യം തിരക്കുമായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ട കലാ സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രവര്‍ത്തകരെ ഓര്‍ത്തുകൊണ്ടിരിക്കും. അതായിരുന്നു ബാബാ യോഗേന്ദ്രജി. അദ്ദേഹത്തിന്റെ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനത്തില്‍ ലക്ഷക്കണക്കിന് കലാസാഹിത്യ പ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തുവാന്‍ സാധിച്ചിരുന്നു. യോഗേന്ദ്രജിയുടെ വിശുദ്ധമായ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.
(തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഖജാന്‍ജിയും മുന്‍ സംഘടനാ സെക്രട്ടറിയുമാണ് ലേഖകന്)