ഗുജറാത്തില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് പ്രഖ്യാപിച്ച കേരളം ബീഹാറില്‍ നിന്ന് പഠിച്ചതെല്ലാം പ്രാവര്‍ത്തികമാക്കുകയാണ്. അതിവേഗം ബീഹാറാകുന്ന കേരളത്തിനെ അങ്ങോട്ടു നയിക്കുന്നവര്‍ക്ക് ബീഹാറിനെ കുളം തോണ്ടിയവരുടെ ഗതി തന്നെ വന്നു കൂടിയേക്കാമെന്നാണ് കരുതേണ്ടത്.
ബീഹാറിലേക്ക് എന്നു പറയുമ്പോള്‍ ഇന്നത്തെ ബീഹാറല്ല, ലല്ലുപ്രസാദ് യാദവ് എന്ന മുഖ്യമന്ത്രി ഭരിച്ചിരുന്ന കാലത്തെ ബീഹാര്‍. കൊള്ള, കൊലപാതകം, മോഷണം, കൃത്രിമം, വ്യാജക്കച്ചവടം, കലാപം തുടങ്ങി സകലതിന്റേയും തലസ്ഥാനം. ബീഹാര്‍ ഒരു കാലത്ത് ദുരിതങ്ങളുടേയും ദുഷ്ടത്തരങ്ങളുടേയും വാര്‍ത്തയില്‍ ഇടം നേടാത്ത ദിവസങ്ങളില്ലായിരുന്നു. ആള്‍ക്കൂട്ടക്കൊലപാതകം, ആക്രമിച്ച് സ്വത്ത് തട്ടല്‍ തുടങ്ങി എന്തെല്ലാം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നു. അതിനെല്ലാം ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി ലല്ലുപ്രസാദ് യാദവായിരുന്നു. ഒടുവില്‍, കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയും അതിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്ന യു.എന്‍.ബിശ്വാസും ഒരുമ്പെട്ടിറങ്ങിയപ്പോള്‍ ലല്ലുപ്രസാദിന്റെ ‘കൊള്ളസംഘം’ കുരുക്കിലായി. കേസായി, വിചാരണയായി ഒടുവില്‍ ലല്ലു ജയിലിലുമായി. വയസ്സ് 90-ല്‍ എത്തിയ ലല്ലു ഇപ്പോള്‍ ജയിലില്‍ നരകിക്കുകയാണ്.
സ്വര്‍ണ്ണക്കടത്ത് മുതല്‍ സ്വന്തക്കാരെ അനധികൃതമായി സംരക്ഷിക്കുന്നതുവരെയുള്ള സകലതിനും ലല്ലുപ്രസാദ് യാദവ് കൂട്ടുനിന്നു. ബീഹാറിലെ കല്‍ക്കരി ഖനികള്‍ ലല്ലുവിന്റെ സ്വന്തം കമ്പനികളായിരുന്നു. അവിടെ സ്വര്‍ണ്ണം ഉണ്ടോ എന്ന് കണ്ടെത്താന്‍ നടത്തിയ ഖനനങ്ങള്‍ എല്ലാം ലല്ലുവിന്റെ നിയന്ത്രണത്തിലായിരുന്നു. സര്‍ക്കാര്‍ എന്നത് സങ്കല്പം മാത്രമായിരുന്നു. ജനാധിപത്യത്തിന്റെ ബോര്‍ഡ് വച്ച ഏകാധിപത്യമായിരുന്നു ബീഹാറിനെ ഭരിച്ചിരുന്നത്. ലല്ലുപ്രസാദ് തന്റെ ഇഷ്ടങ്ങള്‍ നടപ്പാക്കാനും അത് നാട്ടുകാരുടെ ഇഷ്ടമാണെന്ന് വരുത്താനും കോമാളിവേഷം കെട്ടി, ചിലപ്പോള്‍ കിരാതവേഷം പൂണ്ട് ആളുകളെ നേരിട്ട് കൊലചെയ്തതായും ആരോപണങ്ങള്‍ ഉയര്‍ന്നു.
ലല്ലുവും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധനായിരുന്നു. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കാന്‍ ഏതവസരവും വിനിയോഗിച്ചു; കേന്ദ്രത്തില്‍ വി.പി.സിങ്ങിന്റെ ജനതാദള്‍ ഭരണം നടക്കുമ്പോളൊഴികെ. അപ്പോള്‍ ലല്ലു ബീഹാറിലിരുന്ന് കേന്ദ്രം ഭരിച്ചു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ബിജെപി ഇതര കക്ഷികളും ചേര്‍ന്ന് ഭരിച്ച ഐക്യമുന്നണി സര്‍ക്കാരില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ലല്ലു വഹിച്ചു. കോണ്‍ഗ്രസ്സിന്റെ യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി വിലസി. ഐക്യമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ലല്ലു ക്ലാസെടുത്തു, കുട്ടികളെ ബിസിനസ് മാനേജ്‌മെന്റ് പഠിപ്പിച്ചു എന്നെല്ലാം വൈതാളികര്‍ പാടിപ്പുകഴ്ത്തി. ലല്ലുവിന് ‘ഇരട്ട’ച്ചങ്കിന്റെ ധൈര്യമാണെന്ന് വരെ ചിലര്‍ വാഴ്ത്തി.
ഈ സമയങ്ങളില്‍ സിബിഐയും യു.എന്‍. ബിശ്വാസും ലല്ലുപ്രസാദും കൂട്ടാളികളും നടത്തിയ, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ കാലിത്തീറ്റ കുംഭകോണക്കേസ്സിന്റെ കുരുക്കുകള്‍ അഴിക്കുകയായിരുന്നു. ലല്ലു, സംസ്ഥാനത്തെ കന്നുകാലി വളര്‍ത്തല്‍ സംവിധാനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി, അല്ല പതിറ്റാണ്ടുകളായി പണം വെട്ടിപ്പ് നടത്തുകയായിരുന്നു. ലല്ലുവിന്റെ ബീഹാറിലെ അക്കൗണ്ടന്റ് ജനറലുമാര്‍ കണ്ടെത്തിയ സര്‍ക്കാര്‍ വരവ് ചെലവു കണക്കിലെ പിശകുകള്‍ തിരിച്ചറിഞ്ഞ സിഎജിയെ കോണ്‍ഗ്രസ്സിന്റെ കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികളില്‍ നിന്ന് വിലക്കിയിരിക്കുകയായിരുന്നു. കാരണം ലല്ലുവിന് മുമ്പ് ബീഹാര്‍ ഭരിച്ച കോണ്‍ഗ്രസ് നേതാക്കളും അതിനുശേഷം പ്രതിപക്ഷത്തായ നേതാക്കളും അഴിമതികളില്‍ പങ്കാളിയായിരുന്നു. ബീഹാറിലെ റെയില്‍വേ സ്റ്റേഷനുകള്‍ ഇരിക്കുന്ന പ്രദേശം സ്വന്തം പേരിലുള്ള ഭൂമിയാക്കി വ്യാജപട്ടയം ചമച്ച് ബാങ്കില്‍ പണയം വച്ച്, കോടികള്‍ പിടുങ്ങിയത് ലല്ലുവിന്റെ അളിയനായിരുന്നു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവരെ കൊന്നുതള്ളി. എതിര്‍ത്തവരെ രാഷ്ട്രീയമായി നേരിട്ടു. ബിജെപി നേതാവ് സുശീല്‍ മോദി മാത്രമാണ് ലല്ലുവിനെതിരെ പരസ്യമായി നിന്ന ഒരു രാഷ്ട്രീയക്കാരന്‍. യു.എന്‍.ബിശ്വാസ് അദ്ദേഹത്തിന്റെ ആത്മകഥാക്കുറിപ്പുകളില്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്.
അതേ ബീഹാര്‍ ഇന്ന് ബിജെപി- ആര്‍ജെഡി ഭരണത്തില്‍ ഏറെമാറി. ലല്ലുവിന്റെ കൂട്ടാളിയായി നിന്ന, കാലിത്തീറ്റ കുംഭകോണക്കേസിലെ വാസ്തവം തിരിച്ചറിഞ്ഞ നിതീഷ് കുമാര്‍, ലല്ലുവിനെ വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിലായി; വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി, സംസ്ഥാന മുഖ്യമന്ത്രിയായി. ലല്ലുവാകട്ടെ ജയിലായി. ഭാര്യ റാബ്രി ദേവി മുഖ്യമന്ത്രിയായിരിക്കെയും അഴിമതികള്‍ നടത്തി. മക്കള്‍ തമ്മില്‍ത്തല്ലി, വിരുദ്ധ ചേരികളിലായി. പഴയ ബീഹാര്‍, അവിടത്തുകാരുടെ ഓര്‍മ്മകളില്‍പ്പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കേരളത്തെ പഴയകാല ബീഹാറാക്കി മാറ്റിയെടുക്കാന്‍ ഇവിടത്തെ ഭരണക്കാര്‍ പരിശ്രമം തുടരുന്നത്. തുടര്‍ ഭരണമാണ് ലല്ലുവിനെ അഴിമതിക്കാരനാക്കിയത്. അതേ തുടര്‍ഭരണമാണ് ഇന്ദിരാഗാന്ധിയെ അഴിമതിക്കാരിയാക്കിയത്. (ഇന്ധനവിലയുടെ പേരില്‍ കോണ്‍ഗ്രസ്സുകാര്‍ പ്രകടനം നടത്തുമ്പോള്‍, അന്താരാഷ്ട്രവിലയും സര്‍വര്‍ക്കും ഇന്ധന ഉപയോഗം നേട്ടമുണ്ടാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ അവര്‍ കാണുന്നില്ല. ഒപ്പം ഇന്ത്യയില്‍ ആദ്യത്തെ ഇന്ധന ഇറക്കുമതി അഴിമതി നടത്തിയത് കോണ്‍ഗ്രസ് നേതാവ് ഇന്ദിരാഗാന്ധിയായിരുന്നുവെന്ന കാര്യവും അവര്‍ മറക്കുന്നു. ഇന്ദിരയും മകന്‍ സഞ്ജയനും ചേര്‍ന്ന് ഹോങ്കോങ്ങിലെ ക്യൂവോ ഓയില്‍ കമ്പനിക്ക് ഇന്നത്തെ വിലക്ക് അന്ന് ഓയില്‍ നല്‍കാന്‍ 200 മില്യണ്‍ ഡോളറിന്റെ കരാര്‍ കൊടുത്തു. 1976ലായിരുന്നു അത്. അതിന്റെ നേട്ടം ഇന്ദിരയ്ക്കും സഞ്ജയ് ഗാന്ധിക്കും നേരിട്ട് ലഭിച്ചുവെന്നാണ് കണ്ടെത്തിയത്). ‘അഴിമതി ആഗോളപ്രതിഭാസ’മാണെന്നും ‘കാര്യം നടക്കാന്‍ കൈക്കൂലി കൊടുക്കണ’മെന്നും പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് ഇന്ദിര. അടിയന്തരാവസ്ഥ മാത്രമല്ല ഇന്ദിരയുടെ അപരാധം. അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചതും ഇന്ദിരയാണ്. സ്വന്തം സ്ഥാപനത്തില്‍ അഴിമതി നടത്തി ഇന്ദിരയുടെ മരുമകളെന്ന് വീമ്പിളക്കുന്ന സോണിയയും ഇന്ദിരയുടെ രക്തത്തില്‍ പിറന്ന രാഹുലും പ്രിയങ്കയും ആ പൈതൃകം പിന്തുടരുന്നു. അതേ, തുടര്‍ഭരണത്തിലാണ്, അത് നിലനിര്‍ത്താനാണ് ഇന്ദിര അടിയന്തരാവസ്ഥ നടപ്പിലാക്കി ലോകം കണ്ട ഏറ്റവും സ്വേച്ഛാധിപതികളില്‍ ഒരാളായത്.
കേരളം ബീഹാറാക്കുന്ന പിണറായി വിജയന് തുടര്‍ഭരണം കിട്ടിയതോടെ സ്വേച്ഛാധിപത്യം പാരമ്യത്തിലെത്തി. പാര്‍ട്ടി സെല്‍ഭരണത്തിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നു. സ്വന്തം അണികളില്‍ നിന്നും അസ്വസ്ഥതകളും എതിര്‍പ്പും ഉണ്ടെന്ന തിരിച്ചറിവില്‍, ആരെയും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. ചെയ്തതും ചെയ്യിച്ചതുമെല്ലാം അപരാധമാണെന്ന തിരിച്ചറിവുമുണ്ട്. ആത്മരക്ഷ മാത്രമല്ല, ആശ്രിതരക്ഷയും വേണമെന്നറിയാം. അതിനാല്‍ ചെയ്യുന്നതോരോന്നും കൂടുതല്‍ കൂടുതല്‍ അപകടത്തിലേക്ക് നീങ്ങുകയാണ്.
ബീഹാറില്‍ സര്‍ക്കാര്‍ വക, റെയില്‍വേ സ്റ്റേഷന്‍ വിറ്റ് പണം പിടുങ്ങിയ അതേ മോഡലാണ്, സര്‍ക്കാരിന്റെ സ്വത്തായ ചെറുവള്ളി എസ്റ്റേറ്റ്, വിമാനത്താവള നിര്‍മ്മാണക്കമ്പനിക്കു വേണ്ടി ഖജനാവില്‍ നിന്ന് പണം കൊടുത്ത് വാങ്ങി, സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ആ കമ്പനിയില്‍ മുഖ്യമന്ത്രിയുടെ ബിനാമികള്‍ ഉണ്ടെന്ന ആക്ഷേപങ്ങളും നിലവിലുണ്ട്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഖജനാവ് കാലിയാണ്. സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങള്‍ സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. തൊഴിലിലായ്മ, വിദ്യാഭ്യാസരംഗത്തെ അസ്ഥിരത തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ വേറെ. എതിര്‍ക്കുന്ന, ശബ്ദമുയര്‍ത്തുന്ന, തിരുത്തല്‍ ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെ തല്ലിയൊതുക്കുകയാണ് ഭരണകൂടം. ഗാന്ധി പ്രതിമയുടെ തലയറുത്ത് ജനങ്ങളെ പേടിപ്പെടുത്തുന്നത് ഭരണകക്ഷിയായ സിപിഎമ്മാണ്. തലവെട്ട് പതിവുശീലമാണെന്ന് ഗുരുദേവ പ്രതിമ തകര്‍ത്തും കഴുത്തില്‍ കുരുക്കിട്ടും കണ്ണൂരില്‍ എതിര്‍ ആശയക്കാരെ കഴുത്തറുത്തും അവര്‍ തെളിയിച്ചിട്ടുള്ളതാണ്. എല്ലാം മുഖ്യമന്ത്രി പിണറായിയെ സംരക്ഷിക്കാന്‍. ലല്ലുപ്രസാദ് യാദവിനെ സിബിഐ അറസ്റ്റ് ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ അവിടെ നടന്നതും ഇതൊക്കെത്തന്നെ.
1985ല്‍, അന്നത്തെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ടി.എന്‍. ചതുര്‍വേദിയാണ് കാലിത്തീറ്റ കുംഭകോണം കണ്ടുപിടിച്ചത്. 1996ല്‍ ഒരു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നടത്തിയ റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് കാലിത്തീറ്റ കൊടുക്കുന്ന സ്ഥാപനവും ചില രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഇടപാടുകള്‍ കണ്ടെത്തി.
1996ല്‍ പാറ്റ്‌ന ഹൈക്കോടതി സിബിഐയോട് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു. 1997ല്‍ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി പാറ്റ്‌ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐ അന്വേഷണം തുടങ്ങി. ഒടുവില്‍ അന്വേഷണവും തുടരന്വേഷണവും തെളിവു ശേഖരിക്കലുമൊക്കെയായി, 2017 ഡിസംബറിലാണ് കോടതി ആദ്യ കേസില്‍, ലല്ലുപ്രസാദ് കുറ്റക്കാരനാണെന്ന് വിധി പറഞ്ഞത്. 940 കോടി രൂപയുടെ ഇടപാട് നടന്ന ആ കേസില്‍ 14 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ലല്ലു ജയിലില്‍പോയത് 2018 മാര്‍ച്ച് മാസമാണ്. അതായത്, 1985ല്‍ കണ്ടെത്തിയ അഴിമതിക്കേസില്‍ 33 വര്‍ഷത്തിനുശേഷമാണ് പ്രതിക്കെതിരെ വിധിയുണ്ടായത്.
കേരളം ബീഹാറാക്കാന്‍ ഒരുപക്ഷം ശ്രമിക്കുമ്പോള്‍ മറുപക്ഷവും ജനപക്ഷവും അതിനെതിരെയുണ്ട്. നിയമവും നീതിയും നിര്‍വ്വഹണവും പൂര്‍ണ്ണമായി നശിച്ചിട്ടില്ല. മാധ്യമങ്ങള്‍ രാഷ്ട്രീയ പക്ഷം പിടിക്കുമ്പോഴും അവസരം കിട്ടിയാല്‍ ശരിപക്ഷത്തോട് ചായാന്‍ മടിക്കില്ല. സ്വര്‍ണ്ണക്കടത്തുള്‍പ്പെടെ ഉയര്‍ന്നിരിക്കുന്ന പത്തിലേറെ അഴിമതിക്കേസുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നുണ്ട്. സത്യം തെളിയാന്‍ മുപ്പത്തിമൂന്ന് വര്‍ഷം വേണ്ടിവന്നേക്കില്ല എന്നാണ് പലരുടെയും പ്രതീക്ഷ.