Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

തോറ്റവും വെള്ളാട്ടവും

ഡോ.ആര്‍.സി.കരിപ്പത്ത്

Print Edition: 27 May 2022

പൂര്‍ണ്ണമായ വേഷഭൂഷാദികളോടെ അരങ്ങേറാനിരിക്കുന്ന തെയ്യത്തിന്റെ ശക്തിവിശേഷങ്ങളും അവതാരോദ്ദേശ്യകഥകളും പാടിയുണര്‍ത്തി ഉറഞ്ഞാടുന്ന ഇളംകോലത്തെ തോറ്റം എന്നുപറയുന്നു. ചുകപ്പുടുത്ത്, കയ്യിലും കഴുത്തിലും ആഭരണങ്ങള്‍ ചാര്‍ത്തി ചെറിയ ശിരോലങ്കാരം അണിഞ്ഞാണ് തോറ്റവേഷം ഇറങ്ങുന്നത്. പള്ളിയറ മുറ്റത്തേക്ക് കുത്തുവിളക്കിന്റെ പിന്നാലെ അണിയറയില്‍ നിന്നോടിയെത്തുന്ന തോറ്റം അന്തിത്തിരിയന്‍ നല്‍കുന്ന കൊടിയില വാങ്ങി അഷ്ടദിക്‌വന്ദനം നടത്തിയാണ് പീഠത്തില്‍ വെച്ച ചെണ്ടയില്‍ താളമിട്ട് സ്തുതിപാടാന്‍ തുടങ്ങുക. സ്തുതിയുടെ തുടക്കം താന്‍ നാളെ ധരിക്കാന്‍ പോകുന്ന തെയ്യത്തിന്റെ പേരുചൊല്ലിയുള്ള വരവിളിയായിരിക്കും. ‘ഞാന്‍ ചൊല്ലും തോറ്റത്തെക്കേട്ട് കളിച്ചു വിളയാടി കുടികൊള്‍വാന്‍ വരിക വരികവേണം വിഷ്ണുമൂര്‍ത്തിയാം പരദേവത’ എന്നായിരിക്കും വിഷ്ണുമൂര്‍ത്തിത്തെയ്യത്തിന്റെ തോറ്റം (സ്‌തോത്രം) തുടങ്ങുക. ഇതുപോലെ അതതു തെയ്യംകെട്ടാന്‍ നിയുക്തരായ കോലക്കാര്‍ ആ തെയ്യങ്ങളുടെ പേര്‍ ചൊല്ലിവിളിച്ചാണ് തോറ്റം തുടങ്ങുക. തോറ്റം എന്ന വാക്കു കൊണ്ടാണ് ആ ഇളംകോലത്തേയും പാടുന്ന സ്തുതിഗാനത്തേയും വ്യവഹരിച്ചുവരുന്നത്. ചിലപ്പോള്‍ ഒന്നിലേറെ തെയ്യങ്ങളുടെ തോറ്റങ്ങള്‍ ഒന്നിച്ചിറങ്ങുന്ന പതിവുമുണ്ട്. സ്തുതി(തോറ്റംപാട്ട്) ഏറ്റുപാടാന്‍ തോറ്റത്തിന് പിന്നില്‍ സഹായികളുമുണ്ടാകും.

ഓരോ തെയ്യത്തിന്റെയും ഉത്ഭവം, ദേശാഗമനം, വീരകൃത്യങ്ങള്‍, ശക്തിവിശേഷകഥകള്‍ എന്നിവ അനാവരണം ചെയ്യുന്നവയാണ് തോറ്റംപാട്ടുകള്‍. ചില തെയ്യങ്ങള്‍ക്ക് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന തോറ്റം പാട്ടുകളുണ്ട്. മാക്കപ്പോതി, ബാലിത്തെയ്യം, തായ്പരദേവത തുടങ്ങിയവയുടെ തോറ്റങ്ങള്‍ ഉദാഹരണങ്ങളാണ്. ഒരു രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കതിവന്നൂര്‍ വീരന്‍തെയ്യത്തിന്റെ തോറ്റംപാട്ടിനിടയ്ക്ക് ഇളംകോലത്തിന്റെ(തോറ്റവേഷം) ആയുധാഭ്യാസ പ്രകടനങ്ങള്‍ കാണികളുടെ ആലസ്യമകറ്റുവാന്‍ പര്യാപ്തമാണ്. ഈ ഗാനസമുച്ചയത്തെ വരവിളി, സ്തുതി, അഞ്ചടി, പൊലിച്ചുപാട്ട്, ഉറച്ചില്‍തോറ്റം, നീട്ടുകവി, താളവൃത്തം, പതികം എന്നിങ്ങനെ ഉള്ളടക്കത്തെയും താളാലാപന ശൈലികളെയും ആസ്പദമാക്കി വേര്‍തിരിക്കാം. ഉറച്ചില്‍തോറ്റം തുടങ്ങുമ്പോള്‍ ചെണ്ടമേളം തുടങ്ങും. തുടര്‍ന്ന് കാവുകളുടെ കീഴ്‌വഴക്കമനുസരിച്ച് വെളിച്ചപ്പാടും തോറ്റവേഷങ്ങളും കാവിനു ചുറ്റും കൂടിയാടുകയോ ഹീയോ വിളികളോടെ ഉദ്ധത നൃത്തമാടുകയോ ചെയ്യും. വിഷ്ണുമൂര്‍ത്തിയുടെ തോറ്റം ഉറഞ്ഞാടുമ്പോള്‍ ഏറെ ക്രിയാംശങ്ങള്‍ നടത്തേണ്ടതുണ്ട്. തെയ്യത്തെപ്പോലെതന്നെ ഹിരണ്യവധാഭിനയവും അനേകം കലാശങ്ങളും ഈ തോറ്റത്തിനുണ്ട്. എല്ലാ തെയ്യങ്ങള്‍ക്കും തോറ്റ(ഇളംകോലം)മില്ല. ഗുളികന്‍, പട്ടര്‍തെയ്യം, തല്‍സ്വരൂപന്‍, പൂതം, ധന്വന്തരി, കേളന്‍തെയ്യം തുടങ്ങിയവ ഉദാഹരണങ്ങള്‍. ചില തെയ്യങ്ങള്‍ക്ക് ചെറിയ നേരത്തേക്കു മാത്രമുള്ള തോറ്റംപാട്ടുകളേയുള്ളൂ. കണ്ണമ്മാന്‍, രക്തചാമുണ്ടി, ധര്‍മ്മദൈവം, കന്നിക്കൊരുമകന്‍, പെരിയാട്ട് കണ്ടര്‍, മുക്രിപോക്കര്‍ തുടങ്ങിയവയാണ് നിദര്‍ശനങ്ങള്‍.

ചില വിശേഷപ്പെട്ട തെയ്യങ്ങള്‍ക്ക് രണ്ടുംമൂന്നുംവട്ടം തോറ്റം (ഇളംകോലം) പള്ളിയറമുറ്റത്ത് പാടിയാടണമെന്നുണ്ട്. മൂന്നുംനാലും ദിവസങ്ങളോളം നടക്കുന്ന പെരുങ്കളിയാട്ടങ്ങളില്‍ ഈ കാഴ്ച കാണാം. മുച്ചിലോട്ടുഭഗവതി, കക്കരഭഗവതി, കണ്ണങ്ങാട്ടുഭഗവതി, പുലിയൂര്‍കാളി തുടങ്ങിയ തെയ്യങ്ങള്‍ക്ക് ഈ പതിവാണുള്ളത്. അവസാനനാളില്‍മാത്രം തിരുമുടി ഉയരുന്ന മുച്ചിലോട്ടുഭഗവതിയുടെ കോലക്കാരന്‍ ഉച്ചത്തോറ്റം, അന്തിത്തോറ്റം, അടിച്ചുതളിത്തോറ്റം, കൊടിയിലത്തോറ്റം എന്നീ പേരുകളില്‍ നിത്യേന അന്തിമാഞ്ഞാല്‍ തോറ്റവേഷം നാലഞ്ചുവട്ടം അവതരിപ്പിക്കണമെന്നാണ് ചിട്ട. പ്രധാനദേവതയെ കെട്ടിയാടാന്‍ നിയുക്തനായ കോലക്കാരന്‍ കഠിനമായ വ്രതചര്യയോടെ കാവുവട്ടത്തിന്നരികില്‍ കെട്ടിയുണ്ടാക്കുന്ന പ്രത്യേകം ‘കുച്ചില്‍’ (ഓലകൊണ്ടുണ്ടാക്കിയ മറ) എന്ന അറയിലാണ് നാലഞ്ചുനാളും കഴിയേണ്ടത്.

തോറ്റമെന്നതുപോലെ ശൈവാംശദേവന്മാര്‍ക്കും വീരപൂര്‍വ്വികന്മാര്‍ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ഇളംകോലമാണ് വെള്ളാട്ടം. തോറ്റവേഷത്തെ അപേക്ഷിച്ച് ചമയങ്ങള്‍ ഏറെ അണിയുന്ന വെള്ളാട്ടുകുറി എന്ന മുഖത്തെഴുത്തുള്ള ചെറുതെയ്യം തന്നെയാണ് വെള്ളാട്ടം. വെള്ളാട്ടുതൊപ്പി എന്ന കമനീയമായ ശിരോലങ്കാരവും കഴുത്തില്‍ കെട്ടെന്ന ചമയവും തോള്‍വള, കൈവള, തണ്ടപ്പൂ എന്നിവയുമണിയും. അരവട്ടത്തിനുതാഴെ ചിറകുടുപ്പും കോലാംഗിയും കാലുകളില്‍ പറ്റും പാടകം, മണിക്കയല്‍ ചിലമ്പുകള്‍ എന്നിവയും ധരിക്കും.

തോറ്റത്തിന്റേത് (ഇളംകോലം) പോലെ തോറ്റംപാട്ട് ഏറെയുണ്ടാവില്ല വെള്ളാട്ടത്തിന്. അണിയറയില്‍ ആടയാഭരണങ്ങള്‍ അണിയിക്കുമ്പോള്‍ പാടുന്ന അണിയറത്തോറ്റവും സഹായികള്‍ കൈകള്‍താങ്ങി ചൊല്ലുന്ന കൈതാങ്ങിത്തോറ്റവും ആണ് വെള്ളാട്ടത്തിനുള്ളത്. ദൈവത്തിന്റെ ഉത്ഭവവും ചരിത്രവും ചുരുക്കി വിവരിക്കുന്നുണ്ട് ഈ തോറ്റംപാട്ടുകളില്‍.

ചെണ്ടമേളത്തിന്റെ താളലഹരിയില്‍ അനേകം ആട്ടക്രമങ്ങള്‍ തിരുമുറ്റത്തു അവതരിപ്പിക്കുന്ന വെള്ളാട്ടം തികഞ്ഞ മെയ്യഭ്യാസിയായി രണ്ടും മൂന്നും കരണം മറിയുകയും ഓതിരം ചാടുകയും ചെയ്യും. അന്തിമാഞ്ഞ നേരത്ത് അനേകം ചൂട്ടുകറ്റകളുടെ ചുവപ്പുരാശിയില്‍ ആടിത്തിമര്‍ക്കുന്ന വെള്ളാട്ടം കാണികള്‍ക്ക് ഹരം പകരുന്ന കാഴ്ചയാണ്. വൈരജാതന്‍, കരിങ്കുട്ടിശാസ്തന്‍ തുടങ്ങിയവയുടെ വെള്ളാട്ടം ഉറഞ്ഞാടിയെത്തിയാല്‍ കാവില്‍ തിങ്ങിനിറഞ്ഞവര്‍ പലപ്പോഴും പരിഭ്രാന്തരാകും. പീഠത്തില്‍ കയറി വിളിച്ചുണര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ ഉന്മത്താവസ്ഥയാണ്. തെയ്യമെന്നപോലെ വെള്ളാട്ടവും വാളും പരിചയുമായി പാഞ്ഞിറങ്ങി കാണികളെ പരിചകൊണ്ട് തട്ടാന്‍ തുടങ്ങും. വൈരജാതന്റെ വെള്ളാട്ടത്തെ ഗ്രാമീണര്‍ ‘തട്ടും വെള്ളാട്ട’മെന്നാണ് പറയുക. പരമ്പരാഗത വിശ്വാസമനുസരിച്ച് വൈരജാതന്റെ തട്ടുകിട്ടിയ ആള്‍ അടുത്ത കളിയാട്ടത്തിനുമുമ്പേ പ്രാണന്‍ വെടിയുമെന്നാണ്. അതുകൊണ്ടാണ് തട്ടുകൊള്ളാതിരിക്കാന്‍ ആളുകള്‍ പരക്കം പായുന്നത്. അരമണിക്കൂര്‍ നേരത്തെ രൗദ്രഭാവം കഴിഞ്ഞാല്‍ തെയ്യം അഭീഷ്ടവരദായകനായി ശാന്തമൂര്‍ത്തിയാകും. കാസര്‍ഗോഡുജില്ലയിലെ ചെറുവത്തൂര്‍ മാടത്തിലും തൃക്കരിപ്പൂര്‍ തങ്കയംമാടത്തിന്‍ കീഴ്കാവിലുമാണ് വൈരജാതനെന്നും വീരഭദ്രനെന്നും പേരുള്ള ഈ തെയ്യവും വെള്ളാട്ടവും ആയിരങ്ങളെ ആകര്‍ഷിക്കുന്നത്. കരണമൂര്‍ത്തി എന്ന ആചാരപ്പേര് ലഭിച്ച വണ്ണാനുമാത്രമെ അതിവീര്യപരാക്രമിയായ ഈ ശിവാംശസംഭവനെ കെട്ടിയാടാന്‍ അവകാശമുള്ളൂ. ഭീകരമായ അട്ടഹാസവും രൂപഭാവാദികളുമായി കാവിലുറയുന്ന കരിങ്കുട്ടിശാസ്തന്‍ തെയ്യത്തിന്റെ വെള്ളാട്ടവും കാണികളില്‍ ഭയം വിതയ്ക്കാറുണ്ട്.

പുരുഷത്തെയ്യങ്ങള്‍ക്കുമാത്രമേ സാധാരണയായി ഇളംകോലമായ വെള്ളാട്ടമുള്ളൂ. സ്ത്രീദേവതകള്‍ക്കെല്ലാം ലളിതവേഷത്തിലുള്ള തോറ്റങ്ങളാണ് ഉണ്ടാവുക. എന്നാല്‍ പ്രാട്ടറ സ്വരൂപത്തില്‍ സ്ത്രീദേവതമാര്‍ക്കും പുരുഷദൈവങ്ങള്‍ക്കും വെള്ളാട്ടമാണ് പതിവ്. ഈ വെള്ളാട്ടത്തിന് കഥകളി വേഷത്തോടാണ് സാമ്യം. കോലത്തുനാട്ടിലും, അള്ളട നാട്ടിലും എല്ലാ പുരുഷത്തെയ്യങ്ങള്‍ക്കും വെള്ളാട്ടമില്ല; പകരം തോറ്റങ്ങളുണ്ടുതാനും. ആണ്‍തെയ്യങ്ങളായ കതിവന്നൂര്‍ വീരനും വിഷ്ണുമൂര്‍ത്തിക്കും, ഭൈരവനും, മടിയന്‍ദൈവത്തിനും മണികണ്ഠനും തോറ്റവേഷമാണ് ഇളംകോലം.

വെള്ളാട്ടം പ്രായേണ വണ്ണാന്മാര്‍ക്കുള്ളതാണെന്ന് പറയാം. മലയര്‍ക്ക് കരിങ്കുട്ടിശാസ്തനൊഴികെ ആണ്‍കോലങ്ങള്‍ക്കും പെണ്‍കോലങ്ങള്‍ക്കും ഇളങ്കോലം തോറ്റംതന്നെയാണ്.

പൂര്‍ണ്ണമായ വേഷഭൂഷകളോടെ അടുത്തനാള്‍ വെളുപ്പിനുമുതല്‍ ഉറഞ്ഞാടേണ്ട തെയ്യങ്ങളുടെ ഇളംകോലമായി തോറ്റവേഷവും വെള്ളാട്ടവും തലേദിവസം സന്ധ്യതൊട്ട് രാവറുതിയോളം കെട്ടിയാടുന്നതിന് സാംഗത്യമുണ്ട്. ഓരോ തെയ്യത്തിന്റെയും ഉത്ഭവകഥയും വീരചരിതങ്ങളും സമയദൈര്‍ഘ്യമെടുത്ത് പാടിപ്പൊലിപ്പിക്കുവാന്‍ തോറ്റത്തെക്കൊണ്ടേ സാധിക്കൂ. മുഖത്തെഴുത്തും തിരുമുടിച്ചമയങ്ങളുമായി തെയ്യം കെട്ടിപ്പുറപ്പെട്ടാല്‍ ഉറഞ്ഞാട്ടവും കലാശങ്ങളും മറ്റ്അനുഷ്ഠാനങ്ങള്‍ക്കും മാത്രമേ വകയുള്ളൂ. ആകാശം മുട്ടുന്ന നീളന്‍മുടിയും തീപ്പന്തം ആളിപ്പടരുന്ന തിരുവൊടയും ചാഞ്ഞും ചരിഞ്ഞും ചൂടിയ അലങ്കാരങ്ങളുമായെത്തുന്ന പൂര്‍ണ്ണവേഷം ധരിച്ച തെയ്യത്തിന് വിസ്തരിച്ച് തോറ്റം ചൊല്ലിയാടുക സാധ്യമല്ല. യഥാര്‍ഥ തെയ്യക്കോലത്തെ കെട്ടുന്നതിനുമുന്നേ തോറ്റവേഷം ധരിച്ച് തോറ്റം പാട്ടിലൂടെ ഈശ്വരചിന്തയില്‍ മുഴുകി ക്ലേശകരമായ തിരുമുടി ചൂടി ആടുവാനുള്ള മനോബലവും ബുദ്ധിസ്ഥൈര്യവും നേടാന്‍ ഈ ‘റിഹേഴ്‌സല്‍’ കൊണ്ടു സാധ്യമാകും. കെട്ടാന്‍ പോകുന്ന തെയ്യത്തിന്റെ ഭാവരൂപമഹിമകള്‍ ഒന്നുകൂടി ഉരുക്കഴിക്കാനും ഭക്തജനങ്ങളിലേക്ക് ആ ദൈവമാഹാത്മ്യസന്ദേശം പകരാനും ഇളംകോലമായ തോറ്റത്തിനും വെള്ളാട്ടത്തിനും സാധിക്കുന്നു. പൂര്‍ണ്ണതെയ്യത്തിന്റേതായ അനുഷ്ഠാനങ്ങളെല്ലാം തോറ്റവും നിര്‍വ്വഹിക്കും.

(അവസാനിച്ചു)

 

Tags: തെയ്യംതെയ്യം-അനുഷ്ഠാനകലയുടെ സൌന്ദര്യം
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies